LITERATURE
ഒറീസയിൽ ജോലിക്കെത്തിയ കാലത്ത് ആദ്യത്തെ വെല്ലുവിളി താമസസൗകര്യം കിട്ടുകയെന്നതായിരുന്നു. അവിവാഹിതർക്ക് മുറി കൊടുക്കാൻ പലരും തയ്യാറല്ലായിരുന്നു. താമസം ഹോട്ടലിൽ തുടരുന്നതിനിടയ്ക്കാണ് അതനു ഡേ എന്ന യുവഅദ്ധ്യാപകനെ പരിചയപ്പെടുന്നത്. ഒരു മുൻപരിചയവുമില്ലാതിരുന്നിട്ടും അയാളെന്നെ സ്വന്തം ഭവനത്തിലേക്ക് സ്വാഗതം ചെയ്തു. അവൻ്റെ വാടകവീട്ടിലെ വമ്പിച്ച പുസ്തകക്കെട്ടുകൾക്കിടയിൽ എനിയ്ക്ക് ഒരു മടക്കുകട്ടിൽ വയ്ക്കാനുള്ള ഇടം തന്നു. ഇനി ഇതു നമ്മുടെ വീടാണെന്ന് അവൻ പ്രഖ്യാപിച്ചു. മഹാനദിയിലേക്ക് ശ്രദ്ധയോടിറങ്ങിച്ചെല്ലുന്ന മുനിസിപ്പൽ നിരത്തിന്റെ അരികിലായിരുന്നു ആ വീട്. ഒരു കിടപ്പുമുറിയും വലിയൊരു ഹാളും തീരെച്ചെറിയൊരു കുശിനിയും മാത്രമാണ് വാടകവീടിൻ്റെ ഭാഗങ്ങൾ. ഹാളിൽ ഒരു മൂലയ്ക്ക് ഒരാൾക്ക് നിന്ന് കുളിയ്ക്കാനുള്ള പാകത്തിൽ കല്ലുപാകിയ, മോറിയെന്നു പേരുള്ള കുളിസ്ഥലം തിരിച്ചിട്ടുണ്ട്. ശുചിമുറി വെളിയിലാണ്. ആ വീടിൻ്റെ പേര് മാതൃഛായ എന്നായിരുന്നു. ഞങ്ങളതു മാറ്റി ദോസ്തി എന്നാക്കി.
പെട്ടെന്ന് ഇഴുകാൻ മടിയ്ക്കുന്ന എൻ്റെ മലയാളി മനസ്സിന് അവൻ്റെ സ്നേഹം ഒരത്ഭുതമായിരുന്നു.
മലയാളിസമൂഹം വളരെക്കുറവുള്ള ഒരിടത്ത് സഹവർത്തനത്തിൻ്റെ ശിഖരങ്ങൾ വീശാൻ എന്നെ സഹായിച്ചത് അതനുവാണ്. ഞാൻ ഹിന്ദി പഠിക്കാൻ വേണ്ടി എന്നോട് ഹിന്ദിയിൽ മാത്രം അവൻ സംസാരിച്ചു. തീയേറ്ററിലെ ഓരോ രംഗവും എനിക്ക് വേണ്ടി വിവർത്തനം ചെയ്തു തന്നു. അവൻ പഠിപ്പിക്കാൻ ശ്രമിച്ച പാചകം മാത്രം എനിക്ക് വഴങ്ങിയില്ല. ഞാൻ പരത്തിയ റൊട്ടി മാവ് ഷേപ്പിലെത്താതെ പലകയിൽ കലഹിച്ചു കിടന്നു. ദാലിലും ചട്നിയിലും അനുപാതങ്ങളൊക്കാതെ രുചി ഏങ്കോണിച്ചു മാറിനടന്നു. എന്നാലും ഒരു ബാച്ചിലർ ജീവിതത്തിൻ്റെ അനിവാര്യമായ കൗശലങ്ങൾ എന്നെ പഠിപ്പിച്ചത് അതനുവാണ്.
ഒരു വേനൽക്കാലത്ത് കൽക്കത്തയിലെ അവന്റെ വീട്ടിൽ ഞങ്ങൾ പോയിട്ടുണ്ട്. രബീന്ദ്രസരണിയിലെ തലയെടുപ്പുള്ള മാളികകളിലൊന്നായിരുന്നു അത്. അവന്റെ പിതാമഹനൊപ്പം ഗുരുദേവ് ടാഗോർ അവിടെ പലപ്പോഴും വരുമായിരുന്നത്രെ. പിതാമഹന്റെ കവിതയും വായനയുമാണ് അതനുവിനും കിട്ടിയതെന്ന് അവന്റെ അമ്മ പറഞ്ഞതോർക്കുന്നു. അതനുവിന്റെ അച്ഛൻ മിലിട്ടറിയിൽ ഒരു മേജറായിരുന്നു. 71 ലെ യുദ്ധത്തിനിടെ ചിറ്റഗോങ്ങിൽ അദ്ദേഹത്തെ കാണാതായതാണ്. അദ്ദേഹത്തിന്റെ ഛായാപടത്തിന് താഴെ സദാ എരിയുന്ന ഒരു ദീപമുണ്ടായിരുന്നു. അകാല വാർദ്ധക്യം പിടിപെട്ട അവന്റെ അമ്മ ഛായാചിത്രത്തിന്നരികിലെ ഒരു ചിമിഴിൽ നിന്ന് ഒരിറ്റു സിന്ദൂരം എടുത്ത് എന്നെ തൊടുവിച്ചു പറഞ്ഞു
“ദക്ഷിണേശ്വരത്തെയാണ്. അവിടെ വച്ചാണ് ഗദാധര ചാറ്റർജി രാമകൃഷ്ണ ദേവനായത് “
എന്നെപ്പോലെ കവിതാ വായനയുടെ വട്ട് അവനുമുണ്ടായിരുന്നു. ഒരിക്കൽ അവനെന്നോട് ചോദിച്ചു. എന്താണ് നീ വായിക്കുന്ന കവിതകളിലെ വിഷയങ്ങൾ ? ഞാൻ മറുപടി പറഞ്ഞു
വിരഹം! വിഷാദം! പ്രണയം!
അവനുറക്കെ ചിരിച്ചു. മനുഷ്യൻ്റെ പ്രധാനവിഷയം ഇതൊന്നുമല്ലിഷ്ടാ! വിശപ്പാണത്.ജഠരത്തിലെ കത്തലാണ് ജീവിതത്തിന്റെ മുഖ്യപ്രമേയം. അതു പറയുന്നേരം മനുഷ്യസ്നേഹത്തിന്റെ ലിപിരഹിതമായ ഒരു ഭാഷയിൽ അവൻ പ്രകാശം കൊള്ളുന്നുണ്ടായിരുന്നു.
ഒരു കൊല്ലം കഴിഞ്ഞ് അവൻ സ്കൂൾ ജോലി വിട്ടിട്ട് നഗരപ്രാന്തത്തിലെ ഒരു തുണിമില്ലിൽ ചേർന്നു. എനിക്കത് അത്ഭുതകരമായാണ് തോന്നിയത്. അവന് അതിന് ന്യായീകരണമുണ്ടായിരുന്നു. തൊഴിലാളികൾക്കു വേണ്ടി ചിലത് ചെയ്യാൻ കഴിയുമല്ലോ! വീടു വിട്ടു പോയെങ്കിലും എല്ലാ വാരാന്ത്യത്തിലും അവൻ അവിടെ വന്നു താമസിയ്ക്കുമായിരുന്നു. പെട്ടെന്നൊരു നാൾ അവൻ വരാതായി. അവൻ നഗരം വിട്ടു പോയെന്ന് ഞങ്ങളുടെ ഒരു പൊതു സുഹൃത്ത് പറഞ്ഞ് പിന്നീട് ഞാനറിഞ്ഞു. എനിക്കതിൽ തെല്ലു പരിഭവം തോന്നി. ഒരു വാക്കു പോലും അവൻ പറഞ്ഞില്ലല്ലോ. ആ സുഹൃത്ത് വേറൊരിക്കൽ എന്നോട് സൂചിപ്പിച്ചു. അതനുവിൻ്റെ പേരിൽ ഒരു കേസുണ്ട്. അക്രമകരമായ രീതിയിൽ സമരം നയിച്ചതിന്, ഉടമയെ തടഞ്ഞു വച്ചതിന്! എനിക്ക് ചിരിയാണ് വന്നത്. പട്ടു പോലെ മനസ്സുള്ള അവനെപ്പറ്റി എനിക്കറിയാം. ആറേഴു മാസം കഴിഞ്ഞ് അവൻ്റെ വിവാഹക്ഷണക്കത്ത് എനിയ്ക്ക് കിട്ടി. അതോടൊപ്പം നീലമഷിയിൽ വലത്തോട്ട് ചരിച്ചെഴുതിയ അവന്റെ നാലുവരികളും. മൈഥിലിയെന്നാണ് വധുവിന്റെ പേര്. അവന്റെ കുടുംബത്തിന്റെ തീരെ പാവപ്പെട്ട ആശ്രിതരിലൊരാളുടെ മകളാണ്. വിവാഹം കഴിഞ്ഞ് അവൻ നഗരപ്രാന്തത്തിൽ തന്നെ മടങ്ങിയെത്തിയിട്ടും എന്നെ കാണാൻ വന്നില്ല. KC ദാസിന്റെ രസഗുളയുടെ വലിയൊരു ടിൻ എനിക്കായി ഒരാൾ വശം അവൻ കൊടുത്തയച്ചു. അതിനോടൊപ്പം നീലത്തിരകളുള്ള ചെറിയൊരു കുറിപ്പും! ഒത്തിരി പറയാനുണ്ട് ഒരിക്കൽ ഞങ്ങൾ നിന്നെക്കാണാൻ വരുന്നുണ്ട്.
അധികം വൈകാതെ എനിക്ക് ഒറീസയിൽ നിന്ന് മാറ്റത്തിനുള്ള ഉത്തരവായി. ആ സമയത്താണ് അവൻ ഭാര്യയെയും കൂട്ടി ദോസ്തിയിലെത്തുന്നത്. അവനാകെ മാറിപ്പോയിരുന്നു. കരുണയുടെ സൂക്ഷ്മാന്തരങ്ങളറിയുന്ന കണ്ണുകൾ മാത്രം ജ്വലിച്ചു നിന്നു. കനത്ത ബോഡറുള്ള പരുത്തിസാരി ദേഹമാസകലം പൊതിഞ്ഞ ഒരു പൊക്കക്കാരി അവന്റെ നിഴൽ പോലെ ചേർന്നുനിന്നിരുന്നു. ചവിട്ടു റിക്ഷയിൽ നിന്ന് അവരൊന്നിച്ച് വലിയൊരു തുകൽപ്പെട്ടിയും തകരപ്പെട്ടിയും താങ്ങി ദോസ്തിയുടെ പടവുകൾക്കരികെയിറക്കി വച്ചു.
നേരത്തെ സൂര്യനസ്തമിക്കുന്ന ഡിസംബറിന്റെ സായാഹ്നങ്ങളിലൊന്നായിരുന്നു അത്. ഒരു കമ്പിളിക്കുപ്പായം വേണ്ടുന്ന തണുപ്പ് അന്നേരം പുറത്തുണ്ട്. എന്നിട്ടും സാധാരണ വസ്ത്രങ്ങളല്ലാതെ ഒന്നും അവർ ധരിച്ചിരുന്നില്ല. അകത്തേക്ക് കടന്ന അതനു അവന്റെ ഭാര്യയെ എനിക്ക് പരിചയപ്പെടുത്തി. അന്നേരമാണ് ഞാനാ മുഖം ശ്രദ്ധിക്കുന്നത്. ആശാപൂർണാദേവിയുടെ നോവലുകൾക്ക് A.S നായർ മാതൃഭൂമിയിൽ വരയ്ക്കുമായിരുന്ന സുന്ദരികളിലൊരാൾ! വംഗസമുദ്രമത്രയും കോരിനിറച്ച വലിയ മിഴികൾ. അവളെന്നെ നോക്കി നനുക്കെച്ചിരിച്ചു. എന്റെ കൂട്ടുകാരന്റെ ഭാഗ്യത്തിൽ എനിയ്ക്കസൂയ തോന്നിയ ഒരു നിമിഷമായിരുന്നു അത്.
അവളെ മുറിയ്ക്കുള്ളിലാക്കിയതിനു ശേഷം അതനു എന്നെയും കൂട്ടി ഹാളിലെ ചൂരൽക്കസേരയിലിരുന്നു.
എന്നിട്ട് ഒരു യന്തിരനെപ്പോലെ എന്നോട് പറഞ്ഞു തുടങ്ങി.
“ഞാൻ പോലീസിൽ കീഴടങ്ങാൻ പോകുകയാണ്. എനിക്കെതിരെ ഒന്നിലേറെ കേസുകളുണ്ട്. തൊഴിലാളികളെ സംഘടിപ്പിച്ചതിന്, അവർക്ക് മെച്ചപ്പെട്ട സൗകര്യങ്ങളുണ്ടാക്കാൻ വാദിച്ചതിന്, സമരം നയിച്ചതിന് ……..”
അന്ത:ക്ഷോഭത്താൽ ഒരു വേള അവന് കരകൾ നഷ്ടപ്പെട്ടെന്ന് തോന്നി. അവന്റെ വാക്കുകൾ പൊട്ടിപ്പോയി. അല്പ നിശ്ശബ്ദതയ്ക്ക് ശേഷം എന്റെ കൈപ്പടങ്ങൾ ചേർത്ത് പിടിച്ച് അവൻ നേർത്ത ഒരീണത്തിൽ പറഞ്ഞു
“ഒരു ഗൃഹസ്ഥന്റെ അടിസ്ഥാന മൂശകളിലേക്ക് ഉരുകിവീഴാൻ ഞാൻ ശ്രമിച്ചതാണ്. കഴിയുന്നില്ല”
“ഇന്ന് ഒരു രാത്രി മൈഥിലിയെ ഇവിടെ തങ്ങാൻ അനുവദിക്കണം. നിന്നെപ്പോലെ വിശ്വസ്തരായി ഒരാളും ഈ നഗരത്തിലെനിക്കില്ല.”
“അവളുടെ അച്ഛൻ നാളെ ഉച്ചയോടെ ഇവിടെത്തിച്ചേരും. വിശദവിവരത്തിന് കമ്പിയടിച്ചിട്ടുണ്ട്!”
അവന്റെ ഉൾമഴകൾ തോർന്നെന്നു തോന്നി. പക്ഷെ ഞാൻ വല്ലാത്തൊരു വർഷപാതത്തിൽ പെട്ടു പോയി. ഒരു ലോകം മുഴുവൻ എന്നെ ഒളിഞ്ഞു നോക്കുന്നതായി എനിക്കു തോന്നി. വിരാമമില്ലാത്ത നിശ്ശബ്ദതയിൽ, അല്പനേരം ദോസ്തി കനത്തു കിടന്നു. ഒടുക്കം എങ്ങനെയോ കണ്ടെടുത്ത വാക്കുകൾ കൊണ്ട് ഞാനവനെ സമാധാനിപ്പിച്ചു.
“ഉറപ്പ്. ഇന്നു രാത്രി അവളുടെ കാവലാൾ ഞാനായിരിക്കും”
ആഴത്തിൽ നിന്ന് അവൻ പുഞ്ചിരിക്കാൻ ശ്രമിച്ചു.
തുടർന്ന് അവൻ മൈഥിലിയുടെ അടുത്തു ചെന്നു. അവളുടെ നെറ്റിയിൽ തഴുകിക്കൊണ്ട് അല്പ നേരം നിന്നു. പിന്നെ യാത്രപോലും ചോദിക്കാതെ പടി കടന്നു പോയി.
അതോടെ അവൾ തകർന്നു പോകുമെന്ന് ഞാൻ കരുതി. പക്ഷെ ഒന്നുമുണ്ടായില്ല. ആലംബമറ്റു പോകുന്നേരം ചില മനുഷ്യർക്ക് വല്ലാത്തൊരു സിദ്ധി കൈവരാറുണ്ട്. നേർത്ത കൈകൾ കൊണ്ട് അവൾ ഒറ്റയ്ക്ക് ആ തകരപ്പെട്ടി താങ്ങി കുശിനിയിലെത്തിച്ചു. തുകൽപ്പെട്ടി ഹാളിലെ കോണിൽ ഒതുക്കി വച്ചു.
എന്നോട് ചോദിച്ചു
” വിശക്കുന്നില്ലേ”
യഥാർത്ഥത്തിൽ പൈദാഹങ്ങൾ മറന്നു പോയ ഒരു പാവയായിരുന്നു ഞാനപ്പോൾ. ഭക്ഷണം ഹോട്ടലിൽ നിന്നാകയാൽ ദോസ്തിയിലെ ഫ്രിഡ്ജിൽ കുടിവെള്ളമൊഴികെ വേറൊന്നുമില്ലായിരുന്നു. എനിക്ക് സ്ഥലകാലങ്ങളെ പറ്റി ചിന്ത വന്നു. എന്റെ അതിഥിയ്ക്ക് എന്താണ് കൊടുക്കേണ്ടത്.
എന്റെ ചിന്ത വായിച്ചറിഞ്ഞ അവൾ പറഞ്ഞു. നമുക്ക് അത്താഴമുണ്ടാക്കാം. മറ്റു ചില ഭാഷകളുടെ കലർപ്പിനാൽ നിഗൂഢത കൈവന്ന ഹിന്ദിയായിരുന്നു അവളുടേത്. അവളുടെ തകരപ്പെട്ടിയിൽ അനേകം ഡപ്പികളും സഞ്ചികളും ഉണ്ടായിരുന്നു. അവളതു തുറന്നു.
ദോസ്തിയിലെ അടക്കമില്ലാതെ കിടന്ന കുശിനി പെട്ടെന്ന് മൈഥിലിയ്ക്കു വശപ്പെട്ട് വഴങ്ങി നിന്നു. തീനാളങ്ങൾ അവളുടെ ചൊല്പടിക്കു മെരുങ്ങിയമർന്നു. റൊട്ടിപ്പലകയിൽ മാവിന്റെ ഒത്തവൃത്തങ്ങൾ പരന്നുവിരിഞ്ഞു. മുക്കാൽ മണിക്കൂറിനുള്ളിൽ രുചിയുടെ സൂക്ഷ്മഗന്ധം കൊണ്ട് അടുക്കള നിറഞ്ഞു തൂവി. അപരിചിതത്വത്തിന്റെ മഞ്ഞുമലകൾ അലിയിച്ചു കളഞ്ഞ് ഞങ്ങൾ ഒന്നിച്ചിരുന്ന് അത്താഴം കഴിച്ചു.
അന്നേരം അവൾ ഹൂഗ്ലി നദിക്കരയിലെ അവളുടെ വീടിനെപ്പറ്റിയും നദിയിലെ ഹിൽസാ മത്സ്യങ്ങളെക്കുറിച്ചുമൊക്കെ ഉത്സാഹത്തോടെ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു.
തീരെ ആശാവഹമല്ലാത്ത ഒരു ജീവിതത്തിരിവിൽ ഒരുവൾ ഇത്രയേറെ സന്തോഷിക്കുന്നത് എന്നിൽ പല സംശയങ്ങളുമുണ്ടാക്കി. അന്നു രാത്രി അവൾ ആത്മഹത്യ ചെയ്തേക്കും എന്ന് ഞാൻ ഭയന്നു.
കിടപ്പുമുറിയിൽ നിന്ന് എന്തെങ്കിലും അസാധാരണമായ ഒച്ചയോ കൊളുത്തിൽ തുണി മുറുകുന്നതിന്റെ പിടച്ചിലോ മറ്റോ കേൾക്കുന്നുണ്ടോയെന്ന് ചെവിയോർത്ത് കിടന്ന്, പുലർച്ചയെത്തിയപ്പോഴാണ് ഞാൻ ഉറങ്ങിയത്.
ഒരു പേക്കിനാവിൽ നിന്ന് ഞെട്ടറ്റു വീഴുമ്പോലെയാണ് ഞാൻ രാവിലെ ഉറക്കം വിട്ടെഴുന്നേറ്റത്. ഭാഗ്യത്തിന് അരികത്തെവിടെയോ ആൾപ്പെരുമാറ്റം കേൾക്കാം. അതെനിക്ക് വല്ലാത്തൊരു ആശ്വാസക്കുളിർ മനസ്സിൽ പടർത്തി. സോഫക്കരികിലെ ടീപോയിയിൽ ചൂടുള്ള കട്ടൻചായയും ഒരു ചെറുനാരങ്ങാ കഷണവും വച്ചിരുന്നു. ജീവിതത്തിൽ ആദ്യമായാണ് എനിക്ക് കിടക്കച്ചായ കിട്ടുന്നത്. നാരങ്ങാ പിഴിഞ്ഞ് കരിഞ്ചായ കുടിക്കുന്നതിനെ പറ്റി ഞാൻ മുമ്പ് കേട്ടിട്ടുപോലുമില്ല. കിടക്കയിൽ ചരിഞ്ഞിരുന്ന് നാരങ്ങച്ചായ നുണയുമ്പോൾ മൈഥിലി ഓടിവന്നു. ചായ നന്നായോ എന്ന് ചോദിച്ചു. ദാർജിലിങ്ങിലെ ഉയരങ്ങളിൽ തളിർത്ത ചായയാണതെന്ന് അവൾ പറഞ്ഞു.
അവൾ അതിരാവിലെ ഉറക്കമുണർന്ന ലക്ഷണമുണ്ട്. കാലങ്ങളായി മുറ്റത്ത് അടിഞ്ഞുകൂടി കിടന്ന ഇലകളും കരിഞ്ഞ പൂക്കളും ഇപ്പോൾ കാണാനില്ല. അലക്ഷ്യമായി പടർന്നുകിടന്ന കുമ്പളവള്ളിയ്ക്ക് മതിലിലേക്ക് വഴി കാട്ടിയിട്ടുണ്ട്. മാതളനാരകത്തിന്റെ ഒടിഞ്ഞ കൊമ്പിനെ താങ്ങി നിർത്തിയിട്ടുമുണ്ട്. ഒരു പെണ്ണിന്റെ കരലാളനത്തിൽ പെട്ട് ദോസ്തിയും പരിസരവും വല്ലാതെ മാറിമറിയുകയാണ്.
പത്രമാസികകളും പുസ്തകങ്ങളുമെല്ലാം ഭംഗിയായി അടുക്കി വച്ചത് കണ്ടപ്പോൾ എനിക്ക് നേരിയൊരു ഞെട്ടൽ വരാതിരുന്നില്ല. കാരണം ചില മാസികകളുടെ സെന്റർ സ്പ്രെഡിലെ ഉടുപുടവ കുറഞ്ഞ ചിത്രങ്ങൾ അവൾ കണ്ടുകാണുമോ എന്ന് ഞാൻ സംശയിച്ചു. മലയാള കവിതപ്പുസ്തകങ്ങൾ അതിശയകരമായ ഒരു തിരിച്ചറിവോടെ പ്രത്യേകം മാറ്റിവച്ചിരിക്കുന്നത് എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. ഭിത്തിയലമാരയിൽ എന്റെ വസ്ത്രങ്ങൾ മടക്കിയടുക്കിവച്ചിട്ടുണ്ട്. പുറത്തെ അഴയിൽ എന്റെ മുഷിഞ്ഞ വസ്ത്രങ്ങൾ അലക്കി വിരിച്ച കാഴ്ച എനിക്ക് വല്ലാത്തൊരു കുറച്ചിലുണ്ടാക്കി! അന്നോളമറിയാത്തൊരു വിധേയത്വത്തിലേക്ക് ഞാൻ ഒതുങ്ങിപ്പോകുന്നെന്ന് തോന്നി.
രാവിലത്തെ ആഹാരത്തിന് പകരം പത്തുമണിയോടെ പ്രാതൽ റെഡിയാക്കാമെന്ന അഭിപ്രായം മൈഥിലിയാണ് പറഞ്ഞത്. ഞാനൊരു മൂഢനെപ്പോലെ ചിരിക്കുക മാത്രം ചെയ്തു. പ്രാതലിനു വേണ്ട അനുസാരികളുടെ ലിസ്റ്റ് അവൾ തന്നെ ഉണ്ടാക്കി. സാധനങ്ങൾ വാങ്ങാൻ എന്നെ ബസാറിലേക്ക് പറഞ്ഞുവിട്ടു.
സാധനങ്ങളുമായി ഞാൻ മടങ്ങിയെത്തുമ്പോൾ ദോസ്തിയിൽ എന്തൊക്കെയോ മാറ്റങ്ങൾ നടന്ന മട്ടുണ്ടായിരുന്നു. ഉത്സാഹത്തിന്റെ കൊടിയിറക്കം നടന്ന ഒരിടം പോലെ! ഗേറ്റിനു വെളിയിൽ ഒരു റിക്ഷാ കിടപ്പുണ്ട്. ഹാളിൽ രണ്ട് അപരിചിതർ ഇരിപ്പുണ്ടായിരുന്നു. അതിൽ വെള്ളത്തലപ്പാവു വച്ച ക്ഷീണിതനായ വൃദ്ധൻ എഴുന്നേറ്റ് എന്റെ കരം കവർന്നു. ഒരു വിലാപ സ്വരത്തിൽ അയാളെന്തൊക്കെയോ പറയുന്നുണ്ട്. ചിരികളൊഴിഞ്ഞ മുഖവുമായി മൈഥിലി അവിടെ കുമ്പിട്ടിരിക്കുന്നുണ്ടായിരുന്നു. അവളെന്നെ ശ്രദ്ധിച്ചതേയില്ല. റിക്ഷയിൽ അവളുടെ പെട്ടികൾ താങ്ങിക്കയറ്റാൻ ഞാനും ഒപ്പം കൂടി.
ഒടുക്കം അവരെയും കൊണ്ട് ചവിട്ടുറിക്ഷ മെല്ലെ നീങ്ങുമ്പോൾ സാരിയുടെ മുഖമറയുയർത്തി അവളെന്നെ നോക്കി. ആ നോട്ടത്തിന്റെ വൻ തിരക്കോളിൽപ്പെട്ട് ഞാനും ദോസ്തിയുമുൾപ്പെട്ട ആ നഗരം മുങ്ങിമറഞ്ഞു പോയി.
ചിലര് പൂട്ടിയിട്ട വീടു പോലിരിക്കും.
ആളുണ്ടായിരുന്നു,
ഇപ്പോഴില്ല.
ഒച്ചയനക്കമുണ്ടായിരുന്നു,
ഇപ്പോഴില്ല.
അടിച്ചു തുടച്ചു വൃത്തിയാക്കിയിരുന്നു,
ഇപ്പോഴില്ല.
പടിവാതില് തുറന്നിട്ടിരുന്നു,
ഇപ്പോഴില്ല.
പാചകം ചെയ്യുമൊച്ചയും
മണവുമുണ്ടായിരുന്നു,
ഇപ്പോഴില്ല.
ചിരിയും കരച്ചിലുമുണ്ടായിരുന്നു,
ഇപ്പോഴില്ല.
അടക്കം പറച്ചിലും പൊട്ടിത്തെറിയുമുണ്ടായിരുന്നു,
ഇപ്പോഴില്ല.
കാലൊച്ചയും നിശ്ശബ്ദതയുമുണ്ടായിരുന്നു,
ഇപ്പോഴില്ല.
എന്നാലിപ്പോഴുണ്ട്,
കരിയിലകള് നിറഞ്ഞ മുറ്റം
നനവില്ലാതെ വാടിപ്പോയ ചെടികള്
പൊടി നിറഞ്ഞ ഉമ്മറം
മാറാല കെട്ടിയ വാതിലുകള്
ഓര്മ്മയറ്റതായി
എന്നെങ്കിലുമാരെങ്കിലും
തിരിച്ചെത്തുമെന്നു പോലുമറിയാതെ
ഏതോ കാല ഓര്മ്മകളിലാണ്ട്
പൂട്ടിയിട്ട വീടുകള് പോലെ
ചിലര്
കവർ : ജ്യോതിസ് പരവൂർ
1910-1920 കളിലും 1960-1970 കളിലും ഉണ്ടായ പോലെ ഭാഷയിലും ഭാവുകത്വത്തിലും കാഴ്ചപ്പാടിലും ഒരു തലമുറമാറ്റം 2010-2020 കളിൽ നടക്കുന്നു എന്ന് വിചാരിക്കാൻ പല കാരണങ്ങൾ ഉണ്ട്.
ലോകരാഷ്ട്രങ്ങളിൽ ചിലരുടെ മുന്നോട്ടു വരവും മറ്റു ചിലരുടെ പിന്മടക്കവും അധികാരത്തിന്റെ ലോകക്രമത്തെ തിരിച്ചറിയാൻ പറ്റാത്ത വണ്ണം മാറ്റി. പടിഞ്ഞാറ് കഴിഞ്ഞ മുന്നൂറു വർഷത്തെ ഏറ്റവും ദുർബലമായ അവസ്ഥയിൽ എത്തി നിൽക്കുന്നു. 1960-70 കളിലെ സ്വന്തം പിതാക്കളുടെ വ്യവസ്ഥക്ക് എതിരെ യുവസംസ്കാരത്തിന്റെ പ്രകാശനങ്ങളിൽ ഒന്നായിരുന്ന കംപ്യൂട്ടർ ഇന്ന് സാമ്പത്തിക ഭീമന്മാരുടെ മേഖലയായി, ഏറ്റവും ശക്തമായ അധികാരി വിഭാഗമായിക്കഴിഞ്ഞു.
ആഗോളീയതയുടെ സാങ്കേതിക-സാംസ്കാരിക അന്തരീക്ഷത്തിൽ ജനിച്ചു വീണ കുട്ടികൾ യുവത്വത്തിലേക്കു കടക്കുമ്പോൾ മുൻതലമുറയുടേതിൽ നിന്ന് അവരുടെ ദൈനംദിന ജീവിതാനുഭവവും അതിൽനിന്നു രൂപീകൃതമാവുന്ന മൂല്യവിചാരങ്ങളും തീർത്തും വ്യത്യസ്തമാണ്. കൊറോണ തലമുറകൾ തമ്മിലുള്ള ഈ ആശയവിനിമയത്തകർച്ചയുടെ ആഴം കൂട്ടി. പുതിയ നൈതികതയും സൗന്ദര്യബോധവും കൂട്ടായ്മകളും ഒരേ സമയം അന്വേഷിക്കുകയും പരീക്ഷിക്കുകയും ചെയ്യുന്ന ഒരു ഘട്ടത്തിലാണ് നമ്മുടെ യുവത. ചരിത്രാനുഭവം വെച്ച് നോക്കിയാൽ ഈ മാറ്റങ്ങളുടെ ഇമ്പാക്ട് വരുന്ന ദശകങ്ങളിൽ ആവും കൂടുതൽ ദൃശ്യമാവുക.
എന്നാൽ ഈ പുതിയ ലോകത്തെ മാറ്റങ്ങളെ ഒട്ടും കാണുകയോ അംഗീകരിക്കുകയോ ചെയ്യാത്ത രണ്ടു പഴയ കാര്യങ്ങളാണ് ഇന്ന് നമ്മുടെ ചർച്ചകളെ ഏറ്റവും കൂടുതൽ ബാധിക്കുന്നത്. ഒന്ന്, ഇസ്രയേൽ പലസ്തീനികൾക്കെതിരെ നടത്തുന്ന അധിനിവേശാക്രമണം. രണ്ടാമത്, ബാബരിപ്പള്ളി പൊളിച്ചതും രാമക്ഷേത്രനിർമാണവും.
ചരിത്രത്തിലെ പലതരം പാതകങ്ങളുടെ തീരാത്ത കുടിശ്ശികയാണ് പലസ്തീന്റെ കോളനിവൽക്കരണവും പലസ്തീനികളുടെ തുടർന്ന് പോകുന്ന അഭയാർത്ഥിവൽക്കരണവും കൂട്ടക്കൊലപാതകങ്ങളും.
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ തീരുമാനത്തിൽ ഭൂരിപക്ഷതാവാദം അടിസ്ഥാനമായി രണ്ടു രാജ്യങ്ങളുണ്ടായി- ഇസ്രയേലും പാകിസ്താനും. യൂറോപ്പിലെ ജൂതരെ അവിടെ നിന്നൊഴിവാക്കി പാർപ്പിക്കാൻ കൂടി വേണ്ടി ആരംഭിച്ച ജൂതമതരാഷ്ട്രവാദവും ജൂതമതം ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രമാണെന്ന വിശ്വാസസംഹിതയും ചേർന്ന് ഉണ്ടായ ഇസ്രായേലിന്റെ സംസ്ഥാപനം പ്രാഥമികമായി യൂറോപ്പിന്റെ കോളോണിയലിസത്തിന്റെ ഉല്പന്നമാണ്.
ഹിറ്റ്ലറുടെ നേതൃത്വത്തിൽ ജർമനിയിൽ നടന്ന ജൂതന്യൂനപക്ഷഹത്യ ജർമൻ ഭൂരിപക്ഷക്രിസ്ത്യാനികളുടെ മാത്രമല്ല, അവിടുത്തെ ജൂതന്മാരുടെയും ധാർമികമായ പതനത്തിലേക്കു എങ്ങിനെ നയിച്ചു എന്ന് ഹന്നാ ആരന്റ് പഠിച്ചിട്ടുണ്ട്. അക്രമത്തെ ഒരു വ്യവസ്ഥിതി ആയി അംഗീകരിച്ചു കഴിഞ്ഞാൽ പിന്നെ തങ്ങൾക്കു അധികാരം കിട്ടിയാൽ തങ്ങളോട് ചെയ്തിട്ടുള്ള ക്രൂരതകൾ തങ്ങളേക്കാൾ ശക്തി കുറഞ്ഞവരോട് ചെയ്യുക എന്നതാവുമല്ലോ രീതി. ഹിംസയുടെ ഈ ആന്തരികവൽക്കരണം കൊണ്ടാണ് റാഗ് ചെയ്യപ്പെടുന്നവർ മാത്രം റാഗ് ചെയ്യുന്നത്. പടിഞ്ഞാറൻ ഭൂരിപക്ഷതാവാദം അതിന്റെ ഏറ്റവും വലിയ ഇരകളിലൂടെ മറ്റൊരു ദേശത്തു പുലരുന്നതാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്.
ഇത് പോലെ ചരിത്രത്തിലെ ഭീകരമായ ആയുധമത്സരത്തിന്റെ ശീതസമരവും പലസ്തീൻ കാര്യത്തിൽ ഉണ്ട്.1979 ൽ യു എസ് എസ് ആർ അഫ്ഘാനിസ്ഥാനിൽ നടത്തിയ അധിനിവേശത്തിനെതിരെ ആ രാജ്യത്തെ യുദ്ധഭൂമിയാക്കി അമേരിക്ക മുജാഹിദീനുകളെ നിർമ്മിച്ചെടുത്ത പോലെയാണ് ഇസ്രയേലും ഹമാസിനെ നിർമ്മിച്ചെടുത്തത്. രണ്ടു കാര്യത്തിലും സൃഷ്ടികൾ സൃഷ്ടാക്കളെ തിരിഞ്ഞു കൊത്തുകയാണുണ്ടായത്. നഷ്ടം സാധാരണ ജീവിതങ്ങൾക്കും!
2024 ആയപ്പോൾ, അഫ്ഗാനിസ്ഥാനിലും ഇറാഖിലും നടത്തിയ അധിനിവേശങ്ങളിലൂടെ എത്ര വലിയ തെറ്റാണ് അമേരിക്ക ലോകത്തോട് ചെയ്തത് എന്ന് ഡൊണാൾഡ് ട്രംപ് പോലും തുറന്നു പറയുന്ന അവസ്ഥയായി. എല്ലാ അർത്ഥത്തിലും എത്ര വലിയ അക്രമവും അബദ്ധവും ആയിരുന്നു ആ രണ്ടു അധിനിവേശങ്ങളും എന്ന് ഇന്നാരും സമ്മതിക്കും. ഈ ചരിത്രത്തിൽ നിന്ന് പഠിക്കേണ്ടതൊന്നും പഠിക്കാതെ അമേരിക്കയുടെ അതേ നശീകരണമാതൃക അവരിൽ നിന്ന് കോപ്പി അടിച്ചു കൂടുതൽ ക്രൂരമായ രീതിയിൽ നടപ്പാക്കുകയാണ് ഇസ്രായേൽ.
എല്ലാ മതരാഷ്ട്രങ്ങളെയും പോലെ ഇസ്രായേൽ എന്ന പദ്ധതി അതിന്റെ സമഗ്രാർത്ഥത്തിൽ ഒരിക്കലും നടപ്പിലാവാൻ പോവുന്നില്ലാത്ത ഒന്നാണ്. കാരണം അതിന്റെ സിദ്ധാന്തമനുസരിച്ചു ജൂതർ ഒരുമിച്ചാണ് ജീവിക്കേണ്ടത്. ലോകത്തെ 30 ശതമാനം ജൂതർ മാത്രമേ ഇന്നും ഇസ്രായേലിൽ ഉള്ളു. ബാക്കി 70 ശതമാനം ജൂതരും ഇസ്രായേലിൽ എത്തുമ്പോഴാണല്ലോ ഈ പദ്ധതി വിജയകരമായി പൂർത്തിയാവുക. എന്ന് വെച്ചാൽ ജൂതമതരാഷ്ട്രവാദം ഒരിക്കലും ലോകത്തിനു സമാധാനം കൊടുക്കാൻ പോവുന്നില്ല.
പടിഞ്ഞാറൻ രാജ്യങ്ങളിൽ മുസ്ലിം വിരോധത്തിന് ആനുപാതികമായി ജൂതവിരോധവും വർധിക്കുന്നു എന്ന പഠനഫലങ്ങൾ വ്യക്തമാക്കുന്നത് ന്യൂനപക്ഷങ്ങളാണ് എവിടെയും അപകടത്തിൽ ആവുക എന്നാണ് ഭൂരിപക്ഷതാവാദം തിണ്ണമിടുക്കാണ്. സ്വസമുദായം ന്യൂനപക്ഷമായ സ്ഥലങ്ങളിൽ എന്താവും അവസ്ഥ എന്ന ചോദ്യം ഇക്കൂട്ടരെ ബാധിക്കാറേ ഇല്ല. എല്ലാ സമുദായങ്ങളും ലോകത്തിൽ എവിടെയെങ്കിലും ന്യൂനപക്ഷമാണുതാനും.
ലോകക്രമത്തിന്റെ മാറ്റത്തിൽ എടുത്തു പറയേണ്ടതാണ് അറബ് രാജ്യങ്ങളുടെ ശക്തിയും താല്പര്യങ്ങളും. തങ്ങളുടെ രാജ്യത്തെ ഷിയാക്കളെ ദുർബ ലപ്പെടുത്തി എണ്ണപ്പാടമേഖലകൾ കയ്യടക്കി വെക്കണമെങ്കിൽ ഇറാനെ ദുർബലപ്പെടുത്തുകയാണ് വേണ്ടതെന്ന സൗദി അറേബ്യയിലെ സുന്നി രാജകുടുംബത്തിന്റെ താല്പര്യത്തിന്റെ ബാക്കിയാണ് ഹമാസ്, ഹിസ്ബുള്ള, ഇറാൻ എന്ന ഷിയാകൂട്ടായ്മക്കെതിരെ ഇസ്രായേൽ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ചർച്ചയും. അറബ് രാഷ്ട്രത്തലവന്മാരുടെ സാമ്പത്തിക താല്പര്യങ്ങളിലേക്കും സുന്നി- ഷിയാ സംഘർഷങ്ങളിലേക്കും രാഷ്ട്രീയവിശകലനങ്ങൾ നീളാതിരിക്കാനുള്ള എളുപ്പ വഴിയാണ് വിഷയത്തെ ജൂത-മുസ്ലിം പ്രശ്നമായോ പടിഞ്ഞാറ്- ഇസ്ലാം നാഗരികതകൾ തമ്മിലുള്ള ഏറ്റുമുട്ടലായോ പൊതുമണ്ഡലചർച്ചകളിൽ തളച്ചിടുക എന്നത്!
നമ്മുടെ ചർച്ചകളുടെ പഴമ പുതിയ യാഥാർഥ്യങ്ങളെ കണക്കിലെടുക്കാൻ കഴിവില്ലാത്തവരായി നമ്മെ മാറ്റുന്നു.
ചർച്ചകളിലൂടെ, പ്രചാരണത്തിലൂടെ അതിഭൗതികമായ രീതിയിൽ വിദൂര ഭൂതകാലം ഏറ്റവും അടുത്തുള്ളതായി മാറുകയും വർത്തമാനം അതിന്റെ പ്രതികാരത്തിനോ ചെയ്തികൾ ന്യായീകരിക്കാനോ ഉള്ള ഒരു ഒഴിവുകഴിവായി മാറുകയും ചെയ്യുന്നു.
ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ബാബരിപ്പള്ളിയുടെ തകർക്കലും രാമജന്മഭൂമിയുടെ നിർമാണവും.
സാമൂഹിക താല്പര്യങ്ങളുടെ കാര്യം പറഞ്ഞാൽ, മണ്ഡൽ റിപ്പോർട്ടും ജാതിയുടെ രാഷ്ട്രീയദൃശ്യതയും ചേർന്ന് മേൽജാതി അധികാര താല്പര്യങ്ങളെ ദുർബലമാക്കും എന്നതിനെ തടയാൻ കണ്ട വഴിയായി ഹിന്ദു സമൂഹത്തിന്റെ അടയാളവൽക്കരണത്തെ – ഒരു അടയാളത്തിനു ചുറ്റും ഹിന്ദു സമൂഹത്തെ ഉണ്ടാക്കുക എന്നത്- വായിക്കാം. അങ്ങിനെ നോക്കിയാൽ ഉപേക്ഷിക്കപ്പെടണമെന്നു എല്ലാവരും ഇന്ന് സമ്മതിക്കുന്ന ജാതി പ്രശ്നത്തിന്റെ അടിയിൽ ഉണ്ട്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ വർഗീയവൽക്കരണത്തിന്റെ അടിസ്ഥാനം ഒരേ മതക്കാർ മാത്രമേ ഒരു രാഷ്ട്രമാവൂ എന്ന തികച്ചും ഭൂരിപക്ഷതാവാദപരമായ യൂറോപ്യൻ ധാരണ ഇന്ത്യക്കാർ ആന്തരികവൽക്കരിച്ചതാണ്. ഇങ്ങനെ ഭൂതകാലത്തിന്റെ ക്ലിഷെകളുടെ പുതിയ ചായം തേച്ച മുഖം മാത്രമാണ് ഈ പ്രശ്നം.
രഥയാത്രയുടെ അവസാനം ഇന്നും കുറ്റമേറ്റ് പറഞ്ഞു ശിക്ഷ ഏറ്റുവാങ്ങിയിട്ടില്ലാത്ത ഒരു കൂട്ടമാളുകൾ ബാബരിപ്പള്ളി പൊളിച്ചതും പൂർത്തിയായിക്കഴിഞ്ഞ രാമജന്മഭൂമി ക്ഷേത്രവും സാങ്കേതികമായ അർത്ഥത്തിൽ രണ്ടു വ്യത്യസ്ത പ്രശ്നങ്ങൾ ആണ്. ഒന്നാമത്തേത് ഒരു ക്രിമിനൽ കുറ്റമാണ്. രണ്ടാമത്തേത് ഒരു സിവിൽ കേസും.
സിവിൽ കേസിലെ വിധി നടപ്പാക്കപ്പെട്ടു. ക്രിമിനൽ കേസിൽ വിധി പറഞ്ഞു കുറ്റക്കാർ ശിക്ഷിക്കപ്പെട്ട ശേഷം മാത്രമേ സ്വത്തു തർക്കം എന്ന നിലക്കുള്ള കേസ് പരിഗണിക്കൂ എന്നായിരുന്നു കോടതിക്ക് എടുക്കാമായിരുന്ന ഒരു നിലപാട്. അതിനുശേഷം ക്ഷേത്രത്തിനും പള്ളിക്കും സ്ഥലം നൽകിക്കൊണ്ടുള്ള ഒരു വിധി വന്നിരുന്നെങ്കിൽ അത് വളരെ വ്യത്യസ്തമായ ഒരു അന്തരീക്ഷം നിർമ്മിച്ചേനെ. കാഫ്കയുടെ കഥകളിൽ കാണുന്ന പോലെ ഒരു കുറ്റം നടന്നു, പക്ഷെ കുറ്റവാളിയായി ആരുമില്ല എന്ന അവസ്ഥ!
ഹിന്ദു സമൂഹം അതിന്റെ ചരിത്രത്തിലെ തന്നെ വലിയൊരു പ്രതിസന്ധിയിലൂടെ ആണ് കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്. ഹിന്ദു മതത്തിന്റെ ഏറ്റവും നല്ല വക്താവ്, ഗാന്ധി, ആ സമുദായത്തിന് ഉണ്ടാക്കിക്കൊടുത്ത ധാർമികമായ ശക്തിയെയും ആത്മവിശ്വാസത്തെയും തീർത്തും ഇല്ലായ്മ ചെയ്യുകയാണ് ഹിന്ദു ഭൂരിപക്ഷതാവാദികളുടെ ഇപ്പോഴത്തെ ശക്തിപ്രകടനവും ന്യായീകരണ യുക്തികളും അവ സൃഷ്ടിച്ച ധാർമിക ശൂന്യതയും. ഈ പ്രതിസന്ധിയിൽ നിന്ന് ഹിന്ദുസമുദായം എങ്ങിനെ പുറത്തു വരും എന്നതിനെ ആശ്രയിച്ചിരിക്കും ചരിത്രം ഈ ഘട്ടത്തെ എങ്ങനെ രേഖപ്പെടുത്തും എന്നത്!
ഈ ചെയ്തിയിൽ നിന്ന് ഊർജ്ജമുൾക്കൊണ്ടു ബാബരിയുടെ പാറ്റേൺ വീണ്ടും വീണ്ടും ആവർത്തിക്കാനാണ് ഹിന്ദുത്വഭൂരിപക്ഷതാവാദികളുടെ പരിപാടിയെങ്കിൽ ഒരു കാലത്തും ആർക്കും മനസ്സമാധാനമില്ലാത്ത ഒരു രാജ്യത്തു ജീവിക്കേണ്ട വിധിയാവും ഇന്ത്യക്കാർക്ക്. ചരിത്രം ഒരു ദുസ്വപ്നമായി മാറും.
പൊളിക്കൽ/ പൊടുന്നനവേയുള്ള ഇല്ലാതാക്കൽ ഇന്ത്യയിലെ ഭൂരിപക്ഷതാവാദിയായ സർക്കാരിന്റെ മുഖമുദ്രയായിക്കഴിഞ്ഞു: നോട്ടു നിരോധനം, കശ്മീർ 370 റദ്ദാക്കൽ, ബുൾഡോസർ രാജ് തുടങ്ങി പുത്തൻ വിദ്യാഭ്യാസ നയം വരെ ഇത് കാണാം. ഉള്ളതിനെ ഇല്ലാതാക്കാനുള്ള സന്നദ്ധതയും നിശ്ചയദാർഢ്യവും തീർച്ചയാവും ഇവരിൽ ഉണ്ട്. അതിനപ്പുറം ഇന്ത്യയുടെ ബഹുമത, ബഹു സാംസ്കാരിക, ബഹുഭാഷാ ജീവിതസാഹ ചര്യങ്ങളെ ഒരുമിച്ചു കൊണ്ട് പോവാനുള്ള എല്ലാവരെയും ഉൾക്കൊള്ളുന്ന ദർശനം അവർക്കുണ്ടോ എന്നതാണ് ചോദ്യം. ഭാവിയെപ്പറ്റി ഒരു സങ്കൽപം ഉണ്ടാവുമ്പോൾ മാത്രമേ ഒരു കാഴ്ചപ്പാട് രൂപപ്പെടൂ. മുമ്പുള്ള അനുഭവം വെച്ച് നോക്കിയാൽ പൊളിക്കൽ നടക്കുമെന്നല്ലാതെ, അർത്ഥപൂർണ്ണമായ നിർമാണം അസാധ്യമാണ്.
ചരിത്രബോധം പോലെ തന്നെ പ്രധാനമാണ് ഒരു നിലപാടിന്റെ അടിസ്ഥാനത്തിൽ കാര്യങ്ങളെ കാണാനുള്ള കഴിവ്. ബാബരിപ്പള്ളി പൊളിച്ചതിനെ അനുകൂലിക്കുന്ന ആൾക്ക് താലിബാൻ ബാമിയാനിലെ ബുദ്ധപ്രതിമകളെ തകർത്തതിനെയോ ഉർദുഗാൻ ആയ സോഫിയയെ പള്ളിയാക്കി മാറ്റിയതിനെയോ എതിർക്കാൻ ധാർമികമായി അവകാശമില്ലല്ലോ. അത് പോലെ തിരിച്ചും! ഉർദുഗാൻ ഒരു ക്രിസ്ത്യൻ പള്ളി മുസ്ലിം പള്ളിയാക്കിയപ്പോ ആനന്ദിച്ചവർക്കു ബാബരിപ്പള്ളിയെപ്പറ്റി സങ്കടപ്പെടണമെങ്കിൽ നീതിബോധവും ചരിത്രബോധവും അത്ര കുറവായിരിക്കണം; ഇരബോധം അത്ര കൂടുതലും!
മണ്ഡൽക്കാലത്തെ ചർച്ചകളിലേക്കുള്ള തിരിച്ചു പോക്കാണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന രാഷ്ട്രീയാവസ്ഥക്കു മാറ്റം കൊണ്ട് വരാൻ ചിലർ നിർദ്ദേശിക്കുന്നത്. എന്റെ അഭിപ്രായത്തിൽ ഇതും തെറ്റായ സമീപനമാണ്. കാൽനൂറ്റാണ്ട് ഇന്ത്യൻ രാഷ്ട്രീയ രംഗത്തെ നിയന്ത്രിച്ച മണ്ഡൽക്കാലം പല സാമൂഹ്യ-സാമ്പത്തികകാരണങ്ങളാലും സാമൂഹികവികസനത്തെ പാടെ അവഗണിച്ചത് കൊണ്ടും നേതാക്കന്മാരുടെ ഭാവനാദാരിദ്ര്യം കൊണ്ടും അഴിമതി കൊണ്ടും ധാർമികമായും രാഷ്ട്രീയമായും പാപ്പരായിക്കഴിഞ്ഞു. സ്ത്രീകളും വിദ്യാർത്ഥികളും കർഷകരും കൂട്ടായി രൂപം നൽകുന്ന, ഭരണഘടനാദേശീയതയിൽ അധിഷ്ഠിതമായ ഒരു രാഷ്ട്രീയ ഭാവുകത്വം അതിന്റെ പ്രകാശനം ആരംഭിക്കുമ്പോൾ മാത്രമേ നമുക്ക് പ്രതീക്ഷക്കു വകയുള്ളു. രാഷ്ട്രീയത്തിന്റെ അടയാളവൽക്കരണത്തെ എതിർക്കാനുള്ള ഒരേ ഒരു വഴി മനുഷ്യരുടെ ദൈനന്ദിനജീവിതത്തെ ധാർമികമായി സമീപിക്കുകയും എല്ലാവരോടും സംവദിച്ചു അവരെക്കൂടി ഉൾപ്പെടുത്തി ഒരു പുതിയ രാഷ്ട്രീയ അജണ്ട തയാറാക്കുകയും ആണ്.
അവിടെയാണ് എനിക്ക് മുസ്ലിം സമുദായത്തിലെ നേതാക്കളോടും വക്താക്കളോടും ഒരു നിർദ്ദേശം വെക്കാനുള്ളത്. ഒരു കാരണവശാലും മറ്റൊരു പള്ളി നിർമിക്കാനായി കിട്ടിയ സ്ഥലത്തു പള്ളി നിർമ്മിക്കരുത്. ഇതൊരു ഹിന്ദു മുസ്ലിം പ്രശ്നമാക്കി പരിഭാഷപ്പെടുത്താനുള്ള ശ്രമങ്ങളെ അത് വിജയിപ്പിക്കും. Hannah Arendt ജർമനിയിലെ ജൂതരുടെ ധാർമികത്തകർച്ചയെപ്പറ്റി പറഞ്ഞത് ഓർക്കുകയും അത്തരം ഒരു വീഴ്ച വരുത്താതെ ശ്രദ്ധിക്കുകയും ചെയ്യുകയാണ് അക്രമത്തിന്റെ ചാക്രികതയെ ഇല്ലാതാക്കാൻ ഇന്ത്യൻ മുസ്ലിമുകൾക്ക് ചെയ്യാവുന്നത്. പരസ്പരം പോരാടിപ്പിച്ചു അധികാരം നേടാൻ ശ്രമിക്കുന്നവരെ തോൽപ്പിക്കേണ്ടത് ഭിന്നതക്കു യാതൊരു ബഹുമാന്യതയും നൽകാതെ തള്ളിക്കളഞ്ഞുകൊണ്ടാണ്!
സവാദ് റഹ്മാൻ മുന്നോട്ടു വെച്ച ഒരാശയത്തെ വിപുലീകരിച്ചു കൊണ്ട് പറയട്ടെ: ഭരണഘടനയെ ഓർക്കുന്നതിനുള്ള ഒരു പൂന്തോട്ടമോ മ്യൂസിയമോ ആണ് അവിടെ ഉണ്ടാവേണ്ടത്. ഗാന്ധിയും അംബേദ്കറും നെഹ്രുവും ആസാദും സാവിത്രി ഫുലെയും ഫാത്തിമ ഷെയ്ക്കും ബിർസയും എ കെ ജിയും മാത്രമല്ല, വേദങ്ങളും പുരാണേതിഹാസങ്ങളും ബുദ്ധനും മഹാവീരനും ഗുരു നാനാക്കും നിസാമുദ്ധീൻ ഔലിയായും വേളാങ്കണ്ണി മാതാവും തുടങ്ങുന്ന ആത്മീയ പാരമ്പര്യവും കലാ-സാംസ്കാരിക ധാരകളെയും കൊണ്ടാടുന്ന ഒരു സ്ഥലം. എല്ലാ ജാതി -മത-ലിംഗവിഭാഗങ്ങൾക്കും എല്ലാ തരം ന്യൂനപക്ഷങ്ങൾക്കും ഒരിടം. അപ്പോൾ ബാബരിപ്പള്ളിയുടെ പൊളിക്കൽ ഇന്ത്യ എന്ന ആശയത്തിനെതിരായ ഒരു അക്രമമായിരുന്നു എന്നതു വ്യക്തമാവുകയും ഭൂരിപക്ഷതാവാദത്തെ അസാധുവയ്ക്കുകയും ചെയ്യും.
അതിന്റെ പ്രധാനപ്പെട്ട ഒരു ഭാഗത്തു ബാബരിപ്പള്ളി കർസേവകർ പൊളിച്ച ശേഷം രാജ്യത്താകമാനം നടന്ന കലാപങ്ങളിൽ കൊല്ലപ്പെട്ടവരുടെയും വീട് നഷ്ടപ്പെട്ടവരുടെയും വിവരങ്ങളും ചിത്രങ്ങളും വെച്ച ഒരു മ്യൂസിയം. ഹോളോകാസ്റ്റ് (ജൂതവംശഹത്യാ) മ്യൂസിയങ്ങളെ ഇക്കാര്യത്തിൽ മാതൃകയാക്കാവുന്നതാണ്. കലാപങ്ങൾ കൊണ്ടും യുദ്ധങ്ങൾ കൊണ്ടും അധിനിവേശം കൊണ്ടും കഷ്ടപ്പെടുന്ന ലോക ജനതയെക്കൂടി മനസ്സിലാക്കാവുന്ന രീതി ഈ ഭാഗത്തിനുണ്ടായാൽ ഇനിയും ചോര ചിന്താതിരിക്കാൻ നമുക്ക് അത് പ്രചോദനമായേക്കാം.
ലോകത്തിലും ഇന്ത്യയിലും ഇതൊന്നും നമ്മളായിട്ട് തുടങ്ങിയതല്ല. നമ്മളായിട്ട് തീർക്കുകയെങ്കിലും വേണം. അപ്പോഴേ നമുക്ക് നമ്മുടെ ബാക്കിയുള്ളവർക്ക്, പുതിയ തലമുറക്ക് അവർ ജീവിക്കുന്ന ലോകത്തിന്റെ കാര്യങ്ങളിലേക്ക് അവരെ സ്വതന്ത്രരാക്കാൻ കഴിയൂ.
കവർ : ജ്യോതിസ് പരവൂർ
ജീവിക്കാൻ ഗതിയില്ലാതെ നാട് വിട്ടു,
നാടിനെ വേണ്ടാത്തവരെ,
നാടും മറക്കാൻ തുടങ്ങി.
കാത്തിരുന്ന അവധിക്കാലം
നാട്ടിലെന്ന സന്തോഷം,
എങ്കിലുമുണരാത്ത നാട്.
എന്നോ മറന്നു നാടിനെ,
മുറിവുണങ്ങാത്തൊരകൽച്ചയായ്.
അന്ന് ബാല്യത്തിലുള്ളവർ, നാട് വിടാത്തവർ,
ഇന്ന് മുതിർന്നവർ, നാടിനും പരിചിതർ.
സൗഹൃദങ്ങൾ, കളിക്കൂട്ടുകാർ
തിരക്കിന്റെ തുരുത്തുകളിലെവിടെയോ.
പവിഴമല്ലിപ്പൂമണക്കും മുറ്റം,
മയിലുകളുടെ നിലവിളി.
കാലം തെറ്റിയ മഴ,
പുഴയുണങ്ങി പൊതുവഴിയായി.
തിളയ്ക്കുന്ന, നീണ്ടൊരുച്ചവെയിലിൽ
മറുവിളി കേൾക്കാതെ മടങ്ങുകയാണ്,
നിശബ്ദതയുടെ കനവും പേറി,
ഒറ്റയ്ക്കെന്ന വിഷാദത്തെയും കൂട്ടി.
നാട് വിട്ടവരെ നാടിനും
വേണ്ടാതായോ?
നാടിനെ വേണ്ടാത്തവരെ,
നാടും മറന്നോ?
കവർ : ജ്യോതിസ് പരവൂർ