പൂമുഖം LITERATURE വ്യാഴവട്ടങ്ങളില്‍ ചിതറിത്തെറിക്കുന്നത് – 6

ഭാഗം  6: വ്യാഴവട്ടങ്ങളില്‍ ചിതറിത്തെറിക്കുന്നത് – 6

 

ഭിരാമിക്ക്  മറ്റു പണിക്കാരികളെപ്പോലെ പോക്കെടം ഇല്ലായിരുന്നു. അതുകൊണ്ട് അനൂപ്  എത്ര വഴക്കിട്ടിട്ടും ദേഷ്യം കൊണ്ട് അലറിയിട്ടും അസഭ്യം പറഞ്ഞിട്ടും തല്ലാന്‍ ചെന്നിട്ടും അവള്‍ എങ്ങും പോയില്ല. ഹരിമോന് അവളോടുള്ള ഇഷ്ടവും ഒരു പ്രധാനകാരണമായിരുന്നു.

മകനെ അതിരറ്റ് സ്നേഹിക്കുന്ന അഭിരാമിയെ  മകന്‍റെ അമ്മ സ്നേഹിക്കാതിരിക്കുന്നതെങ്ങനെ ?

അവള്‍ക്ക് മാല വാങ്ങിക്കൊടുത്തും നല്ല കുപ്പായങ്ങള്‍ തുന്നിച്ചു കൊടുത്തും ദേവി സ്നേഹം പ്രകടിപ്പിച്ചു പോന്നു. എവിടേ പോകുമ്പോഴും കൂടെ കൊണ്ടു പോയി. പരിചയമില്ലാത്തവര്‍ അനിയത്തിയാണോ എന്ന് ചോദിച്ചു. അനിയത്തി പോലെ ആവുകയായിരുന്നു അവള്‍ ശരിക്കും. അഭിരാമിക്ക്  ദേവിയോടാണ് അധികം കൂറെന്ന തോന്നലും അനൂപിനെ അരിശം കൊള്ളിച്ചു.

അപ്പൊഴേക്കും അയാള്‍ക്ക് സ്വന്തം ജോലിയില്‍ നല്ല വളര്‍ച്ച ഉണ്ടായിത്തുടങ്ങി. പണം നിറയെ കൈയില്‍ വരാന്‍ തുടങ്ങി.

ഫ്ലാറ്റിന്‍റെ കടം ബാക്കിയുണ്ടായിരുന്നത് അനൂപ് ആണിനെപ്പോലെഅന്തസ്സായി ഒറ്റയടിയ്ക്ക് അടച്ചു തീര്‍ത്തു. അയാള്‍ക്ക് ഉത്തരവാദിത്തം വരികയാണല്ലോ എന്നും അവളുടെ തലയിലുണ്ടായിരുന്ന കടഭാരം ദയാപൂര്‍വം ഇറക്കിക്കൊടുത്തുവല്ലോ എന്നും കരുതി ദേവി അതിരറ്റ് സന്തോഷിച്ചു.

സ്വന്തം വീട്ടുകാരോടെല്ലാം പൊങ്ങച്ചപ്പെട്ടു. അല്ലെങ്കിലും അനൂപിന്‍റെ ഓരോ കഴിവിനേയും അത് ഏതു മേഖലയിലുമാകട്ടെ എടുത്ത് എടുത്ത് പറഞ്ഞ് അയാളെ പുകഴ്ത്തുന്നത് ദേവിയുടെ ശീലമായിരുന്നു. വലിയ സന്തോഷമായിരുന്നു.

അച്ഛന്‍ കടം തീര്‍ത്ത് ഫ്ലാറ്റ് സ്വന്തമാക്കിയെന്ന ഹരിമോന്‍റെ  കിളിക്കൊഞ്ചലില്‍ അഭിമാനം കൊണ്ട് ദേവി  മോനെ  വാരിയെടുത്ത് ഉമ്മവെച്ചു.

ജോലിയില്‍ ഉയര്‍ന്നു വരുമ്പോള്‍ നമ്മള്‍ കാണിക്കേണ്ട അച്ചടക്കം, ചുമതല, ഉത്തരവാദിത്തം എന്നതൊക്കെ നമ്മുടെ മേലുദ്യോഗസ്ഥരെ അനുസരിക്കുന്നതില്‍ മാത്രമല്ലല്ലോ. നമ്മുടെ കീഴുദ്യോഗസ്ഥരോട് അനുഭാവപൂര്‍വം പെരുമാറുന്നതില്‍ കൂടിയല്ലേ

അത്  അനൂപിനു  സാധ്യമായിരുന്നില്ല.

കീഴെയുള്ള എന്തിനോടും അയാള്‍ക്ക് പരമ പുച്ഛമായിരുന്നു. തികഞ്ഞ അവജ്ഞയായിരുന്നു. എന്നാല്‍ മേലെയുള്ളതിനെ നേരിട്ട് പുച്ഛിക്കാനോ അവജ്ഞ കാണിക്കാനോ അയാള്‍ക്ക് ധൈര്യവുമുണ്ടായിരുന്നില്ല.

കീഴുദ്യോഗസ്ഥര്‍ ആരും തന്നെ വീട്ടു വേലക്കാരിയെപ്പോലെ അനാഥരായിരുന്നില്ലല്ലോ. അവര്‍ പോലീസില്‍ പരാതി കൊടുത്തു.

അനൂപ് ഭയന്നു വിറച്ചു പോയി.എസ് എച്ച് ഓ ഒരു മുരട്ട് ശബ്ദത്തില്‍ ഫോണില്‍ വിളിച്ചപ്പോള്‍

ഭാര്യയോട് ഒച്ച്യെടുക്കാമെന്നല്ലാതെ പോലീസുദ്യോഗസ്ഥരോട് ഒച്ചയെടുക്കാന്‍ കഴിയില്ലെന്ന് അയാള്‍ക്കറിയാമായിരുന്നു.

അവള്‍ക്ക് അയാളെ പോലീസ് അടിയ്ക്കട്ടെ എന്നോ ചീത്ത വിളിയ്ക്കട്ടെ എന്നോ കരുതാന്‍ കഴിയില്ലല്ലോ. അവള്‍ വലിയ സ്വാധീനശക്തിയുള്ള ഒരു ക്ലയന്‍റിനെ വിളിച്ച് അയാള്‍ വഴി എസ് പി യോട് സംസാരിക്കാനുള്ള വഴി കണ്ടുപിടിച്ചു.

ഭര്‍ത്താവ് പാവമാണെന്നും അദ്ദേഹത്തിനു ബുദ്ധിമുട്ടുണ്ടാവാതെ പോലീസിന്‍റെ ഉപദ്രവത്തില്‍ നിന്ന് വിട്ടു കിട്ടണമെന്നും ദേവി അദ്ദേഹത്തോട് അപേക്ഷിച്ചു.

എസ് പി യ്ക്ക് പാവം തോന്നിയിരിക്കാം. വലിയൊരു കമ്പനിയുടെ ഉത്തരവാദപ്പെട്ട പദവിയിലിരിക്കുന്ന ഒരു സ്ത്രീ ഇങ്ങനെ ഭര്‍ത്താവിനുവേണ്ടി കിഴിഞ്ഞു കെഞ്ചുന്നത്..

എന്തായാലും അനൂപ് കുഴപ്പമൊന്നുമില്ലാതെ രക്ഷപ്പെട്ടു. അയാളുടെ  കീഴുദ്യോഗസ്ഥര്‍ക്ക് ദേവിയോട് തീര്‍ത്താല്‍ തീരാത്ത വൈരാഗ്യമുണ്ടായെങ്കിലുംകുടുംബജീവിതം നന്നാകാന്‍ ഭര്‍ത്താവിനെയല്ലേ ഭാര്യ സംരക്ഷിക്കേണ്ടത് , ഇനി അഥവാ അയാളുടെ പേരില്‍ തെറ്റുകള്‍ ഉണ്ടെങ്കില്‍ കൂടിഅങ്ങനല്ലേ നമ്മുടെ കുടുംബങ്ങളുടെ കെട്ടുറപ്പിനുള്ള അലിഖിത നിയമം

 

ോലി ചെയ്ത് പണമുണ്ടാക്കുന്നതിലും ഒക്കെ വളരെ എളുപ്പം ഷെയര്‍ മാര്‍ക്കറ്റില്‍ പണം നിക്ഷേപിക്കുന്നതാണെന്ന് അതിനോടകം അനൂപ് മനസ്സിലാക്കിക്കഴിഞ്ഞിരുന്നു. ആയിരം വിഡ്ഡിച്ചോദ്യങ്ങള്‍ ചോദിക്കുന്ന ബുദ്ധിഹീനരായ കീഴുദ്യോഗസ്ഥരോട് സംസാരിക്കേണ്ട. അഹങ്കാരികളും മന്ദബുദ്ധികളും ആയ മേലുദ്യോഗസ്ഥരെ വണങ്ങേണ്ട. കമ്പ്യൂട്ടറിന്‍റെ മുന്നിലിരുന്നാല്‍ മതി ഡി മാറ്റ് എക്കൌണ്ടിലൂടെ പണം ഇഷ്ടം പോലെ ബാങ്കില്‍ വന്നു നിറയും .

ചാര്‍ട്ടേട് എക്കൌണ്ടന്‍റ് അയാളെ ഉപദേശിച്ചു.

ഇത് അബദ്ധമാണ്. നിങ്ങള്‍ക്ക് എന്‍ജിനീയറിംഗേ അറിയൂ. ഇത് വേറൊരു മേഖലയാണ്.. കൈ പൊള്ളാന്‍ എളുപ്പമാണ്. ഇതില്‍ പോകരുത്.’

ചാര്‍ട്ടേണ്ട് എക്കൌണ്ടന്‍റ് എന്ന മണ്ടനെ, അയാളുടെ അറിവില്ലായ്മയെ, ഭയത്തെ എല്ലാം അനൂപ് പുച്ഛിച്ച് നിസ്സാരമാക്കി.

ഹരിമോന്‍  അല്‍ഭുതപ്പെട്ട് നിന്നു. കമ്പ്യൂട്ടറിലൂടെ പണം കൊയ്യുന്ന അച്ഛനെ കണ്ട് പഠിയ്ക്കാതെ അമ്മ എന്തിനാണ് ഈ നശിച്ച ഓഫീസില്‍ പോകുന്നത്?

അമ്മ ഫ്രണ്ട്സിനൊപ്പം ഫണ്ണിനാണ് ഓഫീസില്‍ പോകുന്നതെന്ന് അയാള്‍ പതുക്കെപ്പതുക്കെ മകനെ പറഞ്ഞു മനസ്സിലാക്കി. അങ്ങനെയാണ് പോലീസുകാരെപ്പോലും അമ്മയ്ക്ക് സ്വാധീനിക്കാന്‍ കഴിയുന്നതെന്ന് അയാള്‍ മെല്ലെ മെല്ലെ മകനെ ധരിപ്പിച്ചു.

എന്നാല്‍ ആ ഫണ്‍ എന്താണെന്ന് അവനു തിരിഞ്ഞില്ല.

അഭിരാമി എന്ന വീട്ടുവേലക്കാരിക്ക്  സഹിക്കാന്‍ കഴിഞ്ഞില്ല. അവള്‍ സ്വയം മറന്ന് അയാളോട് പറഞ്ഞു. ‘ ദൈവം ചോദിക്കും സാര്‍. ഇതിന് ദൈവം ചോദിക്കും

അനാഥരുടെയും ദരിദ്രരുടെയും ശാപങ്ങളെ ഈ പ്രപഞ്ചത്തില്‍ ആര്‍ക്കാണു ഭയം?

ഷെയര്‍ മാര്‍ക്കറ്റ് ഒരു അത്യാകര്‍ഷകമായ ഒരു പെരും ചുഴിയാണല്ലോ. ആദ്യം അനൂപിനു  ചില്ലറ വിജയങ്ങളുണ്ടായി. അയ്യായിരംഅമ്പതിനായിരം.ഒരു ലക്ഷത്തിന്‍റെ ലാഭമുണ്ടായ ദിവസം അയാള്‍ അവളോട് നിര്‍ബന്ധമായി നാലു ലക്ഷം രൂപ ഷെയര്‍ മാര്‍ക്കറ്റില്‍ ഇടാന്‍ പറഞ്ഞു.

ഒട്ടും സമ്മതമില്ലെങ്കിലും അയാളെ അനുസരിച്ച്  ദേവി വഴക്ക് ഒഴിവാക്കി.

അതു കഴിഞ്ഞാണ് അവള്‍ ആയിരം രൂപയുടെ മാസം തോറുമുള്ള ചില ചില്ലറ സേവിംഗുകള്‍ തുടങ്ങിയത്. പോസ്റ്റ് ഓഫീസിലെ ആര്‍ ഡിയില്‍ ചേര്‍ന്നത്. കമ്പനിയിലെ ഒരു സഹപ്രവര്‍ത്തകയുടെ അച്ഛനായിരുന്നു ഏജന്‍റ്. അദ്ദേഹത്തിനു കുറച്ച് കമ്മീഷന്‍ കിട്ടുമായിരിക്കും. അതൊരു നല്ല കാര്യമല്ലേ എന്നായിരുന്നു അവളുടെ ധാരണ.

ദേവിയെ  പെറ്റു വളര്‍ത്തി പഠിപ്പിച്ച അമ്മയ്ക്ക് മുപ്പത്തയ്യായിരം രൂപ അയച്ചതും  ആയിടയ്ക്കായിരുന്നു. . അമ്മയ്ക്ക് അവളങ്ങനെ ഒരിയ്ക്കലും കൃത്യമായി പണം അയച്ചിരുന്നില്ല. വല്ലപ്പോഴും ഇങ്ങനെ കുറച്ച് പണമയച്ചുകൊടുക്കും. കൊല്ലത്തില്‍ ഒന്നോ രണ്ടോ തവണ….അതും എല്ലാ കൊല്ലവും അയയ്ക്കാറില്ല. അമ്മയ്ക്ക് അവള്‍ പണമയച്ചിട്ട് വേണ്ട ..കഴിഞ്ഞു കൂടാന്‍അമ്മയ്ക്ക് നല്ല തുക പെന്‍ഷനുണ്ട്. മക്കളുടെ പണം ലഭിച്ചിട്ട് വേണം ജീവിയ്ക്കാനെങ്കില്‍ അവളുടെ അമ്മ ജീവിയ്ക്കുമായിരുന്നോ എന്നവള്‍ക്ക് നിശ്ചയമില്ല താനും.

അനൂപിനു  പൊറുക്കാന്‍ കഴിഞ്ഞില്ല.

അവള്‍ ആരാണ് സാമ്പത്തിക കാര്യങ്ങള്‍ തീരുമാനിയ്ക്കാന്‍ … ?

എവിടെ നിക്ഷേപിയ്ക്കണം ആര്‍ക്ക് പണം കൊടുക്കണം എന്നൊക്കെ തീരുമാനിക്കാന്‍ അവള്‍ക്ക് എന്തവകാശം ?

സ്ത്രീകള്‍ ഒരിയ്ക്കലും പണം കൈകാര്യം ചെയ്യാനിടവരരുതെന്ന് അനൂപിന്‍റെ  അച്ഛന്‍ പഠിപ്പിച്ചിട്ടുണ്ട്. വിവാഹിതയായ മകളില്‍ നിന്ന് പണം പറ്റുന്ന അമ്മ എത്ര നാണം കെട്ടവള്‍

ആ വഴക്ക് തീരാനാണ് , അയാളറിയാതെ സാമ്പത്തിക ഇടപാടുകളൊന്നും  ദേവി ചെയ്യാതിരിക്കാനാണ് അവളുടെ എ ടി എം കാര്‍ഡും ചെക്കു ബുക്കും അയാള്‍ പിടിച്ചു മേടിച്ചത്. എല്ലാ മാസവും അവളുടെ ബാങ്ക് സ്റ്റേറ്റ്മെന്‍റ് അയാള്‍ക്ക് ഈ മെയില്‍ ചെയ്യണമെന്നും അയാള്‍ ഉത്തരവിട്ടത്.

ദേവി വഴങ്ങി.

എത്ര പ്രയാസപ്പെടേണ്ടി വന്നാലും കുടുംബം തകരാതെ നോക്കണം എന്നല്ലേ സ്ത്രീകള്‍ പഠിയ്ക്കേണ്ടുന്ന ഏറ്റവും വിലപിടിപ്പുള്ള പാഠം.

ദേവിയും  ആ പാഠമാണ് പഠിച്ചിരുന്നത്.

അമ്മ അച്ഛന്‍ പറയുന്നതെല്ലാം കേട്ട് നല്ല അമ്മയായി ജീവിച്ചാല്‍ നമ്മുടെ വീട്ടില്‍ വഴക്കുണ്ടാവില്ലെന്ന്  ഹരിമോന്‍ പറഞ്ഞപ്പോള്‍ അവള്‍ക്ക് വലിയ വായില്‍ കരച്ചില്‍ വന്നു. അവള്‍ ഏങ്ങലടിച്ചു കരഞ്ഞപ്പോള്‍ അവന്‍ സമാധാനിപ്പിച്ചു. ‘ ഞാന്‍ അമ്മേടെ ചക്കരക്കുട്ടിയാണ്. ഞാന്‍ വലുതായിട്ട് ഷാരൂഖ് ഖാനെ പോലെ പണക്കാരനാകും. എന്നിട്ട് വഴിയില്‍ അലഞ്ഞു നടക്കുന്ന കുട്ടികള്‍ക്കെല്ലാം താമസിക്കാന്‍ വീടുണ്ടാക്കും. അമ്മ ആ കുട്ടികളെ ഒക്കെ സ്നേഹിച്ചു വളര്‍ത്തണം. ഞാന്‍ ഇടയ്ക്കിടെ വന്ന് അമ്മയെ കാണും. വരുമ്പോഴൊക്കെ അമ്മയ്ക്ക് കൈ നിറയെ പണം തരും. എപ്പോഴും ഫോണ്‍ വിളിക്കും. അങ്ങനെ നമ്മള്‍ രണ്ട് പേരും കൂടി കുറെ മക്കളെ നോക്കും..’

അഞ്ചാറു വയസ്സായ അവന്‍റെ സ്വപ്നങ്ങള്‍ ആകാശത്തേക്ക് ചിറക് വിരിക്കുന്നത് കണ്ട് ദേവി എല്ലാ വേദനകളും എല്ലാ അപമാനങ്ങളും മറന്നു.

Comments
Print Friendly, PDF & Email

തിരുവനന്തപുരത്തു താമസിക്കുന്നു, ആനുകാലികങ്ങളിൽ എഴുതുന്നു.

You may also like