പൂമുഖം LITERATUREവായന മലയാളത്തിന് അസാധാരണ കഥകൾ നൽകിയ വിപി ശിവകുമാർ

മലയാളത്തിന് അസാധാരണ കഥകൾ നൽകിയ വിപി ശിവകുമാർ

വിപി ശിവകുമാർ എന്ന എഴുത്തുകാരനെ എങ്ങനെയാണ് വിശേഷിപ്പിക്കേണ്ടത്? ദേശത്തിന്‍റെയും കാലത്തിന്‍റെയും പുരാവൃത്തങ്ങൾ കറുത്ത ഹാസ്യത്തിൽ കുറുക്കി മലയാളിയുടെ ഭാവനയുടെ ലോകത്തേക്ക് വിതറി വളരെ പെട്ടെന്നു തന്നെ അരങ്ങൊഴിഞ്ഞ പ്രതിഭയായിരുന്നു മലയാളത്തെ അതിശയിപ്പിച്ച വിപി ശിവകുമാർ. ആധുനിക മലയാള ചെറുകഥാലോകത്തെ ഒറ്റപ്പെട്ട ശബ്ദം, അദ്ദേഹത്തിൻ്റെ കഥകൾ മലയാളത്തിൽ വ്യത്യസ്തമായി അന്നും ഇന്നും നിലനിൽക്കുന്നു.

വി പി ശിവകുമാർ

“നമുക്കറിയാവുന്ന യാഥാര്‍ത്ഥ്യങ്ങളെ ഭാവനയാക്കി മാറ്റുകയും അതിലെല്ലാം വക്രിച്ച ചിരി ചേര്‍ക്കുകയും ആധുനികതയുടെ ഗൃഹാതുരവായനയെ ഹാസ്യപ്രധാനമായ കണ്ടുപിടുത്തങ്ങളിലൂടെ ധിക്കരിക്കുകയും ചെയ്ത കഥാകൃത്ത്’ എന്നാണ് വിപി ശിവകുമാറിനെ കെപി അപ്പന്‍ വിശേഷിപ്പിച്ചത്. സാമൂഹ്യ ജീവിതത്തിലെ അതിസാധാരണ രംഗങ്ങളെ അത്യസാധാരണമായ രീതിയിലുടെ നോക്കിക്കാണുന്ന രീതിയായിരുന്നു അദ്ദേഹത്തിന്റേത് . ക്രൂരമെന്നു തോന്നാവുന്ന കാര്യങ്ങൾ പോലും നിസ്സംഗതയോടെ, അഗാധമായ സഹതാപത്തിൽനിന്നും ജനിക്കുന്ന കറുത്തഹാസ്യത്തിൽ മുക്കിയ കഥകളിലൂടെ അവതരിപ്പിച്ചു നടത്തിയ സാമൂഹിക വിമർശനം തികച്ചും വ്യത്യസ്തമാണ്.

ഗാന്ധർവ്വം എന്ന കഥ തുടങ്ങുന്നത് ഇങ്ങനെയാണ്: “അയലത്തെ അശോകമിത്രൻ അവൻറെ ക്ലാസ്സിൽ പഠിക്കുന്ന അംബുജത്തെ ബലാൽസംഗം ചെയ്‌തെന്നു കേട്ട് അടുത്ത വീട്ടിലെ പത്തമ്പതു കൊച്ചുമക്കളുള്ള ഒരമ്മൂമ്മയ്ക്ക് തന്നെയും ആരെങ്കിലും ബലാൽസംഗം ചെയ്തിരുന്നെങ്കിൽ എന്ന് ഒരാഗ്രഹം തോന്നി. ആഗ്രഹസാധ്യത്തിനായി അവർ ഒരു മന്ത്രവാദിയെ സമീപിച്ചു”.

അസ്വഭാവികമായ ഇതുപോലെയുള്ള ആഗ്രഹം മനസ്സിൽ സൂക്ഷിക്കുന്ന ഒരമ്മൂമ്മയെ ഇതിനു മുമ്പോ ശേഷമോ മലയാളകഥ കണ്ടിട്ടില്ല. ശിവകുമാർ തൻ്റെ കഥകളെ കുറിച്ചു പറഞ്ഞിട്ടുള്ളത് കയ്പൻ കഥകൾ എന്നാണ്. എന്നാൽ വായനാനന്തരം മധുരിക്കും എന്ന് ഈ കഥ വായിച്ചാൽ മനസിലാകും. “അമ്മ വന്നു” എന്ന കഥ മാത്രം എടുത്താൽ മതി പ്രതിഭയുടെ ആഴം തിരിച്ചറിയാൻ. സ്‌ക്ലീറോഡെർമ എന്ന അപൂർവ രോഗം ബാധിച്ച കുട്ടിയുടെയും അമ്മയുടെയും അവസ്ഥകളെ ആഴത്തിൽ സ്പർശിക്കാൻ കഥയ്ക്ക് ആകുന്നു.

“പാര” എന്ന കഥയും കറുത്ത ഹാസ്യത്തിന്റെ ഉയർന്ന തലമാണ്. മരിച്ചു കഴിഞ്ഞാൽ തൻ്റെ മൂലത്തിലൂടെ ഒരു നീളമുള്ള പാര കയറ്റി അതിനു മുകളിൽ വേണം വെളുത്ത തുണിയിടേണ്ടതെന്ന് മക്കളോട് ഒസ്യത്ത് പറയുന്ന ഒരച്ഛനെ ഈ കഥയിൽ കാണാം.

ജീവിച്ച കാലമത്രയും എഴുത്തിലൂടെ അതിശയിപ്പിച്ച ആ കഥാകൃത്തിൻ്റെ ഓരോ കഥകളിലേക്കും ഇറങ്ങിച്ചെന്ന് പരിശോധിക്കുമ്പോൾ ഒന്നിൽ നിന്നും മറ്റൊന്നിലേക്കു തെന്നിമാറി പോകുന്ന വ്യത്യസ്തമായ പ്രമേയങ്ങളാണ് കാണാൻ കഴിയുക.

“മൂന്നു കുരങ്ങന്മാർ” എന്ന കഥ നോക്കുക. “ബോധോദയം ലഭിക്കാനുള്ള പഴയ നടപടിക്രമം ഇതാണ്: പത്മാസനത്തിൽ തപസ്സിരിക്കുക. ഒരു മരച്ചുവട്ടിലായാൽ ഏറെ നന്ന്. അനേകനാൾ കഴിഞ്ഞാൽ കുണ്ഡലിനി ഉണരും. തലയ്ക്കുള്ളിൽ നാദബ്രഹ്മം കുഴലൂതും. വല്ലാത്ത പണച്ചെലവും സമയ നഷ്ടവും ഉണ്ടാക്കും എന്നതിനാൽ ഈ മാർഗ്ഗം ബുദ്ധിമുട്ടാണ്. ഇത് മത്സരത്തിൻ്റെ കാലമാണല്ലോ”

ജീവിതത്തെ മുഴുവൻ ന്യായീകരിച്ചു കൊണ്ടിരിക്കുന്നവരോട് നിങ്ങൾ കണ്ട യാഥാർത്ഥ്യം ഏതെന്ന് ചോദിക്കുന്ന വിമർശനാത്മകമായ കഥ. മൂന്നു കുരങ്ങന്മാർ നമ്മുടെ ജീവിതത്തെ നോക്കി വിമർശിക്കുന്നു. അവർ കണ്ണും കാതും ചെവിയും പൊത്തിയിട്ടില്ല.മറിച്ച്‌ മതങ്ങളെയും വ്യവസ്ഥിതികളെയും തുറന്നു കാട്ടുകയാണ്. കഥ അവസാനിക്കുമ്പോൾ ഒരു പ്രസ്താവന പോലെ കഥാകൃത്ത് ഇങ്ങനെ പറയുന്നു: “മതങ്ങൾ എപ്പോഴും വാസ്തവത്തെ വളച്ചൊടിക്കുന്നു”.

‘ഡ്രോയിങ്റൂമുകളിൽ വയ്ക്കാറുള്ള മൂന്നു കുരങ്ങന്മാരെത്തന്നെ തിന്മക്കെതിരായ വക്കീലന്മാരായാണ് നാമറിയുന്നത്. ബോധോദയം അവിടെ തലയ്ക്കു പിന്നിൽ ആർക്കും തൂക്കിയിടാവുന്ന ആറിഞ്ചു വ്യാസമുള്ള സ്വർണ്ണനിറം മാത്രം’കഥ തീരുമ്പോൾ മൂന്ന് കുരങ്ങന്മാർ ജീവിതത്തിന് മുന്നിൽ കാത്തിരിക്കുന്നു.

‘കുളി’ എന്ന കഥ ആറ്റുവക്കത്തെ ഭാരതിയുടെ ജീവിതത്തിലൂടെ തൊടുത്തുവിടുന്ന ക്രൂരമായ പരിഹാസമാണ്. ‘കാന്താരി’ എന്ന കഥയിലെ ഗൗരി ശാപവലയത്തിൽ പെട്ടവളാണ്. ‘മന്ത്’, ‘കുടുംബപുരണങ്ങൾ’, ‘മരിച്ചവരുടെ ലോകത്ത് മിച്ചമെന്ത്’, ‘യക്ഷി’, ‘സ്മാരകക്കല്ലുകൾ’. ‘സാഹിത്യത്തില്‍ കഴുതകള്‍ക്കുള്ള സ്വാധീനം’, ‘ആദേശസന്ധി’, ‘പന്ത്രണ്ടാം മണിക്കൂർ’. ‘പ്രതിഷ്ഠ’, ‘പരദേശി മോക്ഷയാത്ര’ ഇങ്ങനെ നിരവധി കഥകൾ എഴുതി കഥാപ്രപഞ്ചത്തെ അതിശയിപ്പിച്ച ഈ എഴുത്തുകാരൻ നാല്പത്തിയാറാം വയസ്സിൽ 1993 ജൂലൈ 27ന് പെട്ടെന്നു യാത്രപറഞ്ഞു പോയി.

വിപി ശിവകുമാറിൻ്റെ കഥകളുടെ ലോകം വിശാലമാണ്. ഗബ്രിയേൽ ഗാർസ്യ മാര്കേസിനെയും ബോർഹസിനെയും മലയാളത്തിന് വിശദമായി പരിചയപ്പെടുത്തി. യോനെസ്കോയുടെ പ്രസിദ്ധമായ ഏറെ രാഷ്ട്രീയ മാനങ്ങളുള്ള ‘കണ്ടാമൃഗം, പാഠം, നേതാവ്‌’ എന്നീ നാടകങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തു. ഇടനെഞ്ചിൽ നീറ്റലുണ്ടാക്കിപ്പോയ കഥകളുടെ രചയിതാവ് വിട പറഞ്ഞിട്ട് മൂന്ന് പതിറ്റാണ്ട്. കറുത്ത ചിരിയിലൂടെ സാമൂഹിക യാഥാർഥ്യങ്ങളെ സൂക്ഷ്മതലത്തിൽ നിർവചിച്ച വിപി ശിവകുമാറിൻ്റെ കഥകൾ മലയാളത്തിനു എന്നും മുതൽക്കൂട്ടാണ്.

ഫൈസൽ ബാവ

കവർ : ജ്യോതിസ് പരവൂർ

Comments
Print Friendly, PDF & Email

You may also like