‘ഈശ്വരാ, ഒന്നുമറിയരുത്. ഉറങ്ങിയാൽ മതി. ജന്മത്തിൽ നിന്ന് ജന്മത്തിലേക്ക് തല ചായ്ക്കുക.’
ഒന്നും വായിക്കാനാവാതെ, ചെയ്യാനാവാതെ, anti-seisure മരുന്നിന്റെ രക്ഷയില്ലാത്ത ആലസ്യത്തിൽ നിരുന്മേഷനിമിഷങ്ങളും, നാഴികകളും നീങ്ങിനീങ്ങിപ്പോകുമ്പോൾ അയാൾ വീണ്ടും ഖസാക്ക് പകുത്തു വായിക്കുന്നു.
ഗുരുകാരണവന്മാരേ, അന്നത്തേതു പോലെ ഇന്നും മിന്നിച്ചേക്കണേ.
ഒരു താള്, രണ്ടു താള്, തീൻ താൾ … അതാ, ജീവിതം ധിനിധിനിക്കുന്നു.
അങ്ങനെ വീണ്ടും ആദിയിൽ നിന്ന് ആരംഭിക്കുന്നു:
‘കൂമൻകാവിൽ ബസ്സു ചെന്നു നിന്നപ്പോൾ ആ സ്ഥലം രവിക്ക് അപരിചിതമായി തോന്നിയില്ല …’
ഖസാക്കിന്റെ പുനർവായനകളും ‘നിശോക’ങ്ങളത്രെ. ഇതിഹാസത്തിൽ, നിഷേധങ്ങൾക്കുമപ്പുറത്ത്, മനുഷ്യജീവിതത്തിന്റെ അത്യഗാധതയിൽ നിന്ന്, ചുടുനീരുറവകൾ പൊട്ടിപ്പുറപ്പെടുന്നു. അതിനുമുകളിൽ കാരുണ്യത്തിന്റെയും സാന്ത്വനത്തിന്റെയും കുളിർനീര് ഒഴുകിപ്പരന്നു ശമനമാവുന്നു. തിരിച്ചറിവുകളുടെ മഹാഖേദത്തിൽ ഇടതുപക്ഷത്തെ കാരണവന്മാർ, ഖസാക്കിന്റെ ഇതിഹാസകാരന് തസ്രാക്കിലെ സർപ്പശിലകളിലും ഒറ്റപ്പനച്ചുവടുകളിലും ‘തെറ്റു’വെയ്ക്കുന്നു. അയാളുടെ ജന്മദിനവും ശ്രാദ്ധവും തസ്രാക്കിലെ സ്മരണാലയത്തിൽ സമുചിതമായി കൊണ്ടാടുന്നു. വിജയൻ അവരിൽ പ്രസാദിക്കുന്നുണ്ടാകണം, അയാളിൽ കന്മഷമേതുമില്ല. തസ്രാക്കിൽ പനകൾ ചെത്തുകാരന് വീണ്ടും ചാഞ്ഞു കൊടുക്കാൻ തുടങ്ങിയിട്ടുണ്ടാകും.
പണ്ടൊരു പ്രീഡിഗ്രിപ്പയ്യൻ മറ്റൊരു ദേശത്തെ മാർക്സിനോട് പരിഭ്രാന്തനായത് ഓർക്കുന്നു: ഗുരോ, ആ ഇതിഹാസം ഇഷ്ടപ്പെട്ടു പോയല്ലോ , ഞാനിനി എന്തു ചെയ്യും?
സാരോല്യ സഖാവേ, Left-Wing Communism പോലെ ഇതൊരു Infantile Disorder, ബാലാരിഷ്ടത, ആണ്. രതിയുടെ കൗമാരമൃഗതൃഷ്ണകൾ. പല്ലുമുളയ്ക്കുന്ന ഉണ്ണിക്കുട്ടന്റെ കൗതൂഹലം. കാലക്രമത്തിൽ അതില്ലെന്നാകും.
ഗുരു മൊഴിഞ്ഞു.
പക്ഷെ ഇതിഹാസം കാലത്തെയും ഗുരുവചനങ്ങളെയും അതിജീവിച്ചു.
കൊച്ചുമകനെ കുട്ടാപ്പുനരീന്ന് വിളിച്ചു കൊഞ്ചിച്ച അയാൾ വർഷങ്ങൾക്കു ശേഷം ഒരു നിയോഗം പോലെ തസ്രാക്കിനരികെ കുടിവെച്ചു പാർത്തു. തസ്രാക്കിലെ റാവുത്തർമാർ സൈക്കിളിൽ അയാളുടെ കോളനിയിൽ ചേറൻമീനും കണ്ണൻമീനും, മലമ്പുഴയിലെ തിലോപ്പിയയും രോഹുവും എത്തിച്ചു. അയാൾക്ക് മുങ്ങാങ്കോഴിയുടെ സങ്കടപ്പാട്ട് ഓർക്കാതിരിക്കാനായില്ല, പിറകിൽ മെല്ലെ അടഞ്ഞ ജലത്തിന്റെ ചില്ലുവാതിലുകളും. ആബിദ കൂമൻകാവിൽ നിന്ന് എങ്ങു പോയിരിക്കും?
ഇടയ്ക്കിടെ അയാൾ, കൊടുമ്പ്ആൽത്തറ വഴി, ഓലശ്ശേരിവഴിയിൽ നിന്നു തിരിഞ്ഞ്, വഴിനീളെയുള്ള വെള്ളക്കൊറ്റികൾ വിളഞ്ഞ പാടങ്ങളും തസ്രാക്കുകാർ മുങ്ങാങ്കുഴിയിടുന്ന നീരാട്ടുകുളങ്ങളും കടന്ന് ‘സായിപ്പും മദാമ്മയും’ എന്ന് അയാൾ കുട്ടിക്കാലത്ത് വിളിച്ചിരുന്ന പൂക്കൾ കുലകുലയായി വിരിഞ്ഞു നിൽക്കുന്ന പാൽച്ചറം പൊടിയുന്ന എരുക്കുകൾ അതിരിട്ട, തൃത്താവു മണക്കുന്ന, ഖസാക്കിന്റെ വഴികളറിഞ്ഞു. അസംഖ്യം കളപ്പുരകളും ശിവരാമന്നായരുടെ ഞാറ്റുപുരയും അരയന്നങ്ങൾ നീന്തുന്ന, പുതുക്കിപ്പണിത, പായലിന്റെ മരതകപ്പച്ച വിരിച്ച അറബിക്കുളവും, അള്ളാപ്പിച്ചമൊല്ലാക്കയുടെ പള്ളിയും ഒക്കെ കണ്ടുനടന്നു.
അറീല്ലേന്നാ, നല്ല കാരിയം, നൊമ്മടെ (കാള)വണ്ടീലായിര്ന്നല്ലോ മൂപ്പര് ടൗണിൽ പുഗ്ഗാറ് ന്ന് അഭിമാനം കൊള്ളുന്ന കഥാപാത്രങ്ങളെ കണ്ടു. മൂന്നോ നാലോ മൈമുനകൾ, ഒട്ടേറെ കുഞ്ഞാമിനകൾ, മാധവേട്ടന്മാർ, പരലോകം കണ്ടു തിരിച്ചു വന്ന ചാത്തന്മാർ. ആരും അപ്പുക്കിളിയാണെന്ന് അവകാശപ്പെട്ടില്ല.
സ്മാരകമന്ദിരത്തിൽ കാന്റീൻ നടത്തുന്ന കുടുംബശ്രീകൾ കൂട്ടംകൂടണ്ണ്ട്. ഒരുവൾ ആരാഞ്ഞു:
ന്താ മേഷേ ഇപ്പൊ ഇദുവഷി കാണാറില്ലാലോ.
തലയ്ക്ക് നല്ല സുകൂല്യായിര്ന്ന്.
മെര്ന്ന്ണ്ടോ?
ഓ.
അദ്മതി.
ചരൈവേതി, ചരൈവേതി …
ഭൂപരിഷ്ക്കരണം ചെറുജന്മിമാരാക്കിയ ചില പുത്തൻവിരുദ്ധന്മാരല്ലാതെ, നേഷണൽ ബൂർഷ്വാസീന്ന് പറയാൻ മാത്രം ഇന്നും ഇവിടെയാരും ഇല്ല. എങ്കിലും പൊടിമണ്ണിനു മുകളിൽ ഒരു ചെങ്കൊടി ഉയർന്നു പാറുന്നുണ്ട്. ആങ്കളോ – അമേരിക്കൻ ചൊരണ്ടൽ നസിക്കട്ടെ എന്നത് പുതിയ മുദ്രാവാക്യങ്ങൾക്ക് വഴിമാറി എന്നു മാത്രം. തസ്രാക്കിന്റെ ചെമ്മൺപാതകൾ ടാറിട്ടുറപ്പിച്ചു. ചെളിവെള്ളക്കെട്ടുകളിൽ കോൺക്രീറ്റ് വീണു. ഖസാക്കിൽ വികസനത്തിന്റെ വെള്ളകീറുന്നു.
എ്ന്താണ്ടിയച്ച്യേ, നൊമ്മടെ പാർട്ടീന്റെ ഒരൂറ്റവോ !
ഒരു കൊറവും വര്ത്തല്ലേ ന്റെ പോതിയേ.
ഇപ്പോഴും ഖസാക്കിന്റെ വെളിമ്പുറങ്ങളിൽ നിന്ന് പല്ലികളുടെ പിതാമഹന്മാർ pterodactyls പറന്നുയരുന്നുണ്ട്. ഖസാക്കിന്റെ സുഖദമായ ഇളവെയിൽ കാഞ്ഞ് തുമ്പികൾ അലയുന്നുണ്ട്. അരയാലിലകളിൽ, പനമ്പട്ടകളിൽ ഇപ്പോഴും കാറ്റ് പതിഞ്ഞു വീശുന്നുണ്ട്. ഖസാക്കിന്റെ സാന്ധ്യവിഹായസ്സിലൂടെ എണ്ണമറ്റ പനന്തത്തകളുടെ ധനുസ്സുകൾ പറന്നകലുന്നുണ്ട്. എല്ലാറ്റിനുമപ്പുറത്ത് നമ്മടെ ജീവിതോക്കെ എന്തൊരു ജീവിതാ ന്ന് ള്ള തസ്രാക്കുകാരന്റെ നെടുവീർപ്പുകൾ ഇപ്പോഴും ഉയരുന്നുണ്ട്.
ഇന്ന് ആരിന്റെ മണ്ടീലാണ് മെളകരയ്ക്കാന്ന് നെനച്ച് നടക്കാതെടാ, ഇബിലീസിന്റെ വഴിയേ പോഹാതെടാ എന്നാണ് ഇതിഹാസം പാടുന്നത്. എന്തായാലും അവസാനം, തീട്ടോം മൂത്രോം, കൊറെ ഗുരുവായൂരപ്പാ വിളീം, അത്രേയുള്ളു, ഈ മനുഷ്യൻ എന്നുപറയുന്ന ജീവി വെറും ഒരു പാവാണമ്മേ (അമ്മയും മക്കളും എന്ന വിജയന്റെ അതിഗംഭീരമായ ചരിത്രഗാഥ) എന്ന് സിദ്ധാർത്ഥൻ പറഞ്ഞതിൽ നാം എത്തിച്ചേരും.
ഒരു അനുബന്ധപരിദേവനം
സത്യത്തിൽ, ഇതിഹാസത്തിന്റെ മുപ്പത്തിയഞ്ചാം താൾ ഉണർത്തിയ ഒരു ചെറു കൗതുകത്തിലാണ് ഈ കുറിപ്പ് എഴുതിപ്പോകുന്നത്. കൂമൻകാവു വഴി മലമ്പുഴച്ചാലു വെട്ടി ചാൽവെള്ളത്തിന് ഭാരതപ്പുഴ മുറിച്ചു കടക്കാൻ ഒരു കുഴൽപ്പാലം പണിഞ്ഞതും കുട്ടികൾ അതുവഴി കേലന്റെ സ്കൂളിൽ ചേർന്നു പഠിച്ചതും വിജയൻ എഴുതിയിരിക്കുന്നു. നൂറുപറ കണ്ടം വാങ്ങാനാവും വിധം കേലന്റെ വിദ്യാഭ്യാസക്കച്ചവടം തെഴുത്തതും, എന്ത് പട്പ്പാണ്ടാ ഈ കൊമ്പാളന്റെ ഷ്ക്കോളില് എന്ന് ശിവരാമൻനായര് ഈർഷ്യ കൊണ്ടതും. വിജയൻ പറയുന്ന കുട്ടികൾ കാടാങ്കോട്ടു നിന്നും കരിങ്കരപ്പുള്ളിയിൽ നിന്നും കാക്കത്തറയിൽ നിന്നുമെല്ലാം സ്കൂളിലേക്ക് എത്തിയവരായിരിക്കും. എന്റെ വീട്ടിൽ നിന്ന് മൂന്നു മിനിട്ടു നടന്നാൽ എത്തുന്ന മലമ്പുഴ അക്വഡക്റ്റ് ആയിരിക്കണം ഇതിഹാസത്തിലെ ആ കുഴൽപ്പാലം. നിളയുടെ ഒരു കൈവഴിയുടെ കുറുകെയുള്ള ആ കുഴൽപ്പാലത്തിനു സമാന്തരമായി പോകുന്ന, ലണ്ടനിലെ ഒരു പാലത്തിന്റെ മാതൃകയിൽ 1941ൽ പണി കഴിപ്പിച്ച ( ഇതിന് പാഠഭേദങ്ങളുണ്ട് ) ബ്രിട്ടീഷ് പാലത്തിലേക്ക് സന്ദർശകർ ധാരാളമായി എത്തുന്നു. പാലത്തിലെ വീക്ഷണഇടങ്ങളിൽ നിന്നാൽ ചേതോഹരമായ കാഴ്ച്ചകൾ. വശങ്ങളിൽ പൂവിരിഞ്ഞു നിൽക്കുന്ന വാകകളുടെ ഹരിതവിതാനത്തിനു താഴെ തെളിനീരിലിറങ്ങാം. ഖസാക്കിലേക്കു നീളുന്ന ഒറ്റവണ്ടിപ്പാതയുടെ അരികുകളിൽ നിരനിരയായി നിൽക്കുന്ന ആരിവേപ്പുകൾ പാലക്കാടൻകാറ്റിലിളകുന്നു. സന്ദർശകർക്ക് വേണ്ടി കുറച്ച് ഇരിപ്പിടങ്ങൾ പാലത്തിനു സമീപം സജ്ജമാക്കിയിരുന്നെങ്കിൽ നന്നായിരുന്നു എന്നു തോന്നാറുണ്ട്. അസ്തമയം ഇളംചൂടുതൊടുവിക്കുന്ന കന്മഞ്ചങ്ങളിൽ (വിജയന്റെ ‘പാറകൾ’ എന്ന ക്ലാസിക് കഥ ) പുതിയ കുട്ടികൾ സല്ലപിക്കട്ടെ. ഷോഡയും നന്നാറി സർബ്ബത്തും ഇളനീരുമെല്ലാം പാരുന്ന ഒരു കുടുംബശ്രീ മാടക്കടയുമാകാം ഇവിടെ. പുതുതായി ടാറിട്ട പാതയുടെ ഇരുവശങ്ങളുടേയും കൂർപ്പു കുറച്ച് അത് മെല്ലെ കനാലരുകിലേക്ക് ലയിക്കും പോലെ ആക്കണം. കുറെ കൈവരികളും കൂടി വേണം പാതയോരത്ത്. കുഞ്ഞുങ്ങൾ വീഴരുത്. നേരം ഇരുളുമ്പോൾ കുറേക്കൂടി വിദ്യുത്ദീപങ്ങൾ വേണം, പാലത്തിലും പരിസരത്തും പ്രഭ ചൊരിഞ്ഞ്, സന്ദർശകർക്ക് ഇരുട്ടു ഭയക്കാതെ കുറച്ചുനേരം കൂടി ഇവിടെ തങ്ങാൻ. അവർ തിടുക്കപ്പെടരുതെല്ലൊ. (ഇപ്പോൾ പാലത്തിനു ഒരു കാൽക്കിലോമീറ്റർ അകലെ പാതവിളക്കുകൾ അവസാനിക്കുകയാണ്). കുറച്ചു നല്ല പൂച്ചെടികൾ നിറഞ്ഞ താഴ്ത്തട്ടുകളും നന്നായിരിക്കും. ഒരു നല്ല ആർക്കിടെക്റ്റിന്റെ കരസ്പർശവും കൂടിയുണ്ടായാൽ, ഇപ്പോൾ തന്നെ നവദമ്പതികൾ ഫോട്ടോ ഷൂട്ടിനെത്തുകയും ധാരാളം ചലച്ചിത്രങ്ങൾ ചിത്രീകരിക്കപ്പെടുകയും ചെയ്യുന്ന ഇവിടം ഇനിയും ഇരമ്പും.
ബ്രിട്ടീഷ് പാലത്തിൽ നിന്ന് ഒരു വിളിപ്പാടകലെ മാത്രം താമസിക്കുന്ന തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി ശ്രീ. എം ബി രാജേഷ്, മലമ്പുഴയുടെ എം എൽ എ പ്രഭാകരേട്ടൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ബിനുമോൾ, വാർഡു മെമ്പർ കൂടിയായ പഞ്ചായത്തു പ്രസിഡണ്ട് ശ്രീ ധനരാജ് എന്നിവരുടെയെല്ലാം ശ്രദ്ധ ഇതിൽ പതിയുമെന്നു കരുതട്ടെ.




