



[dropcap]ദേ[/dropcap]ശീയ ലളിത കലാ അക്കാദമിയുടെ പുരസ്കാരങ്ങൾക്ക് അർഹരായ അഖിൽ മോഹനെയും സജീഷ് പി എ യെയും ആദരിക്കാനായി ആർ എൽ വി കോളേജിലെ ഫൈൻ ആർട്സ് വിഭാഗം വിളിച്ചു ചേർത്ത ഈ യോഗത്തിൽ മുഖ്യപ്രഭാഷകനായി എന്നെ ക്ഷണിച്ച ഇതിന്റെ സംഘാടകർക്ക് നന്ദി പറഞ്ഞു കൊള്ളട്ടെ. ഈ രണ്ടു പുരസ്കാര ജേതാക്കളും ആർ എൽ വി കോളേജിലെ തന്നെ മുൻവിദ്യാർത്ഥികൾ ആണെന്ന കാര്യവും അവരെ ആദരിക്കാൻ കോളേജ് അധികൃതർ തയാറായി എന്ന കാര്യവും പ്രത്യേകം പരാമർശം അർഹിക്കുന്നു കാരണം കെട്ടുകാഴ്ചകളുടെയും കലാ മാമാങ്കങ്ങളുടെയും ഈ നാളുകളിൽ ദേശീയ പുരസ്കാരലാഭം എന്നതിന് വളരെ വലിയ പ്രാധാന്യം ഒന്നും ആരും കൊടുക്കാൻ വഴിയില്ല. ഇപ്പോഴും ആളുകളിൽ ഏറെപ്പങ്കും കരുതുന്നത് അധികാരികളുടെയും ജൂറികളുടെയും കാലു നക്കുകയും കാക്കപിടുത്തം നടത്തുകയും ചെയ്യുന്നവർക്ക് മാത്രമേ ദേശീയ പുരസ്കാരങ്ങൾ ലഭിക്കൂ എന്നാണു. ഈ കാഴ്ചപ്പാടിനെ കുറിച്ച് ഞാൻ പ്രഭാഷണത്തിനിടെ കൂടുതൽ വിശദീകരിക്കാം.
ഒരു തരത്തിൽ പറഞ്ഞാൽ അഖിൽ മോഹനും സജീഷും ഭാഗ്യവാന്മാരാണ്. അവരുടെ പുരസ്കാര ലാഭ വാർത്ത ചുരുങ്ങിയ പക്ഷം പ്രാദേശിക പത്രങ്ങളിൽ ചിലരെങ്കിലും പ്രസിദ്ധീകരിച്ചു. ദേശീയ പത്രങ്ങൾ എന്ന് സ്വയം പുകഴ്ത്തുന്ന ഇംഗ്ലീഷ് ഭാഷയിലെ പല പത്രങ്ങളും ഇത്തരം ഒരു സംഭവം നടന്നതായി പോലും നടിച്ചില്ല. അതോർത്തു വിഷമിക്കേണ്ടതില്ല. അതെപ്പോഴും അങ്ങനെയൊക്കെയാണ്. എനിയ്ക്കു സന്തോഷം നൽകുന്ന കാര്യം, പ്രാദേശിക പത്രങ്ങൾ ഇതേക്കുറിച്ചു എഴുതാൻ തയാറായി എന്നതും, ചില എഴുത്തുകാർ ഓൺലൈൻ മാധ്യമങ്ങളിൽ ഈ കലാകാരന്മാരെ കുറിച്ച് എഴുതി എന്നതും സാമൂഹിക മാധ്യമങ്ങളിൽ ഈ കാലാകാരന്മാർക്കു വമ്പിച്ച പ്രോത്സാഹനം ലഭിച്ചു എന്നിവയുമാണ്. അതൊരു വലിയ കാര്യം തന്നെയാണ്. മിക്കവാറും എല്ലാക്കാര്യങ്ങളിലും മുഖ്യധാരാ മാധ്യമങ്ങൾ കലാകാരന്മാരെ കൈവിടുമ്പോൾ അവർക്കു തുണയായി എത്തുന്നത് ഇക്കാലത്ത് സാമൂഹിക മാധ്യമങ്ങൾ തന്നെയാണ്.ഒരു മലയാളി എന്ന നിലയിൽ ഇവരുടെ പുരസ്കാര ലാഭം എന്നെ വളരെയധികം അഭിമാനപുളകിതനാക്കുന്നു. ഈ പുരസ്കാരങ്ങൾ അഖിൽ മോഹനെയും സജീഷിനെയും കൂടുതൽ ഊർജ്ജത്തോടെ കലാപ്രവർത്തനങ്ങളിൽ ഏർപ്പെടാൻ പ്രാപ്തരാക്കുകയും കൂടാതെ വരും നാളുകളിൽ ചെയ്യുന്ന കല തുടർന്നും ദേശീയ ശ്രദ്ധയിലേക്ക് എത്താൻ പോന്ന വിധത്തിൽ ശക്തമാക്കുകയും ചെയ്യും എന്ന് ഞാൻ വിശ്വസിക്കുന്നു. അങ്ങിനെ വരുമ്പോൾ മറ്റു മാധ്യമങ്ങൾക്കു കണ്ടില്ലെന്നു നടിക്കാൻ കഴിയുകയില്ല.
എന്തുകൊണ്ടാണ് അഖിൽ മോഹനും സജീഷും, അവർക്കു ലഭിച്ച മാധ്യമ ശ്രദ്ധയിൽ സന്തോഷിക്കുന്ന വേണ്ടത് എന്ന് ഞാൻ പറയുന്നത്? അതിനൊരു കാരണമുണ്ട്. ഈ അടുത്തിടെ മുംബൈയിലെ നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ട് ഓഡിറ്റോറിയത്തിൽ വെച്ച് ബോംബെ ആർട്ട് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന, ‘പ്രാദേശിക ഭാഷയിലെ കലാചരിത്ര രചന’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ഒരു ചർച്ചയിൽ പങ്കെടുക്കാൻ ഞാൻ ക്ഷണിക്കപ്പെട്ടിരുന്നു. സുധീർ പട്വർദ്ധൻ,ശകുന്തള കുൽക്കർണി, സുഹാസ് ബാഹുൽക്കർ, അഭയ് സർദേശായി തുടങ്ങിയ പ്രഗത്ഭർ കേൾവിക്കാരായി ഉണ്ടായിരുന്ന ഒരു സദസ്സായിരുന്നു അത്. ഒരു ഉത്തരം ഞാൻ പ്രതീക്ഷിച്ചില്ലെങ്കിലും, എത്ര പേർക്ക് മഹാരാഷ്ട്രയിൽ നിന്നുള്ള ദേശീയ അക്കാദമി പുരസ്കാര ജേതാക്കളെ അറിയാമെന്നും, എത്ര മഹാരാഷ്ട്ര പത്രങ്ങൾ അതേക്കുറിച്ചു എഴുതിയെന്നും ഞാൻ സദസിനോട് ചോദിക്കുകയുണ്ടായി. ആർക്കും അതേക്കുറിച്ചു ഒരു പിടിയുമുണ്ടായിരുന്നില്ല. മഹാരാഷ്ട്രയിൽ നിന്നുള്ള അവാർഡ് ജേതാക്കളെക്കുറിച്ചു പോയിട്ട് അങ്ങിനെ ഒരു അവാർഡ് എപ്പോഴാണ് പ്രഖ്യാപിച്ചത് എന്ന് പോലും പത്രപ്രവർത്തകർ കൂടി അടങ്ങിയ സദസിന് അറിവുണ്ടായിരുന്നില്ല. അതിന്റെ ഉത്തരം അറിയാൻ ഞാൻ ശ്രമിച്ചില്ല. പക്ഷെ ഒന്ന് മാത്രം പറഞ്ഞു: ഇതൊരു ദിശാസൂചിയാണ്; നാം എങ്ങോട്ടാണ് പോകുന്നത് എന്നതിനെക്കുറിച്ചുള്ള ഒരു ദിശാസൂചി. ഇതേക്കുറിച്ചു നാം അല്പം കൂടി ശ്രദ്ധിക്കേണ്ടതുണ്ടെന്നു മാത്രം ഞാൻ പറഞ്ഞു.
ദേശീയ പുരസ്കാരങ്ങളെക്കുറിച്ചു നാമെല്ലാം വെച്ച് പുലർത്തുന്ന ഒരു സാമാന്യ ധാരണയുണ്ട്: അത് ലഭിക്കുന്നത് എഴുത്തുകാർക്കോ നടന്മാർക്കോ ഗായകർക്കോ അഭിനേത്രികൾക്കോ നർത്തകികൾക്കോ ഒക്കെയാണെങ്കിൽ അതിനെ നാം വലിയൊരു നേട്ടമായി കൊണ്ടാടും. എന്നാൽ അതൊരു ദൃശ്യാ കലാകാരന് ലഭിക്കുകയാണെങ്കിൽ അതാരും കണ്ടതായോ കേട്ടതായോ പോലും നടിക്കില്ല. പൊതുവെ നിലനിൽക്കുന്ന പരാതിയും ഇതേച്ചുറ്റിപ്പറ്റിയുള്ളതാണ്. എഴുത്തുകാർക്കോ നടീനടന്മാർക്കോ ഗായകർക്കോ ആണ് പുരസ്കാരമെങ്കിൽ മാധ്യമങ്ങളെല്ലാം അവരുടെ പിന്നാലെ പോകും. അതെ സമയം ചിത്രകാരനോ ചിത്രകാരിയോ ആണെങ്കിൽ ഒരു മാധ്യമവും അതിനെ ഏറ്റെടുക്കുകയില്ല. ഈയൊരു പ്രതിഭാസത്തെക്കുറിച്ചു അല്പം ഞാനൊന്ന് വിശദീകരിച്ചോട്ടെ.ദൃശ്യകലയുടെ നിയോജകമണ്ഡലം എന്ന് പറയുന്നത് വളരെ ചെറുതാണ്. നാം മാഹാന്മാരെന്നു പാടിപ്പുകഴ്ത്തുന്ന ഒരു എഴുത്തുകാരനോ നടനോ നടിയ്ക്കോ സത്യത്തിൽ ചിത്ര-ശില്പ കലകളിൽ അന്തർലീനമായിരിക്കുന്ന ലാവണ്യസ്വരൂപത്തെ കുറിച്ച് സാമാന്യ ധാരണ പോലും ഇല്ല എന്നതാണ് വാസ്തവം. യഥാർത്ഥത്തിൽ ചിത്രകാരന്മാരും ശില്പികളും, കൂടാതെ ദൃശ്യാ കലയിൽ പ്രവർത്തിക്കുന്ന മറ്റു പല കലാകാരരും മികച്ച എഴുത്തുകാരുടെ രചനകളെക്കുറിച്ചും നടീനടന്മാരുടെ അഭിനയത്തെക്കുറിച്ചും ഗായകരുടെ സംഗീതത്തെക്കുറിച്ചും ഒക്കെ വളരെ ധാരണയോടു കൂടി ആസ്വാദനം നടത്തുമ്പോൾ, വേലിയുടെ അപ്പുറത്തു നിന്നും അപൂർവമായി മാത്രമേ കലാകാരന്മാരെയോ അവരുടെ സൃഷ്ടികളെയോ അറിയുകയോ അംഗീകരിക്കുകയോ ചെയ്യുന്ന സമീപനങ്ങൾ കാണുന്നുള്ളൂ. ഇനി അഥവാ അവരതു ചെയ്യുന്നുണ്ടെങ്കിൽത്തന്നെ അത് മാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നതിനോ മാധ്യമങ്ങളിൽ എഴുതുന്നതിനോ വേണ്ടി കെട്ടുകാഴ്ചകളാകുന്ന കൊച്ചി മുസിരിസ് ബിനാലെ പോലുള്ള മാമാങ്കങ്ങൾ സന്ദർശിക്കുമ്പോൾ മാത്രമാണ്.
അതിനർത്ഥം, ദൃശ്യകലയുടെ പരിമിതികൾ അതിൽത്തന്നെ അന്തർഭൂതമായിരിക്കുന്നു എന്നതാണ്. നേരത്തെ പറഞ്ഞത് പോലെ അതിന്റെ നിയോജകമണ്ഡലം തികച്ചും പരിമിതമാണ്. വളരെ കുറച്ചു പേര് മാത്രം കല സൃഷ്ടിക്കുകയും അതിനേക്കാൾ ചെറിയൊരു വിഭാഗം മാത്രം കല ആസ്വദിക്കുകയും ചെയ്യുന്ന ഒരു വൈചിത്ര്യം ഇവിടെ നിലവിലുണ്ട്. മറ്റൊരു നിർഭാഗ്യകരമായ അവസ്ഥ എന്നത്, കല ആസ്വദിക്കാൻ എത്തുന്ന ചെറിയൊരു വിഭാഗം ആളുകളിലെ അതിസൂക്ഷ്മമായ ഒരു അംശം മാത്രമാണ് കലയുടെ പ്രായോജകർ അഥവാ പേട്രൺ ആകാൻ ശ്രമിക്കാറുള്ളത്.ഇരുപത്തിയഞ്ചു ലക്ഷം രൂപ മുടക്കി ഇറ്റാലിയൻ മാർബിൾ വരുത്തി അത് കൊണ്ട് കുളിപ്പുര സജ്ജീകരിക്കുന്ന സമ്പന്നൻ, അതിനുള്ളിലെ ദൃശ്യപോഷണത്തിനു വേണ്ടി ഇരുപതു രൂപ മുടക്കി ഒരു പോസ്റ്റർ വാങ്ങി പതിക്കുമ്പോൾ, തൊട്ടടുത്ത വീട്ടിൽ എവിടെയോ കല ചെയ്തു കൊണ്ട് കഴിയുന്ന ഒരു കലാകാരന്റെ പക്കൽ നിന്നും അയ്യായിരം രൂപ മുടക്കി ഒരു ചെറിയ രേഖ ചിത്രമെങ്കിലും വാങ്ങാം എന്ന് സമ്പന്നന് തോന്നാറില്ല. മാധ്യമങ്ങൾ വായനക്കാരുടെ രുചികൾക്കു അനുസരിച്ചാണ് അവരുടെ ഉള്ളടക്കം സാക്ഷാത്കരിക്കുന്നതു. വായനക്കാരന് കലയുമായി ബന്ധപ്പെട്ട അഭിരുചി പൂജ്യത്തിനു അടുത്തു നിൽക്കവേ, മാധ്യമങ്ങൾ അവയുടെ വിലപിടിച്ച സമയവും സ്ഥലവും എന്തിനു വേണ്ടി കലയുടെ പേരിൽ പാഴാകണം എന്ന് ചിന്തിക്കുന്നു. പക്ഷെ അത് സാഹിത്യത്തെ സംബന്ധിച്ച് നേരെ മറിച്ചാണ്. പുസ്തകം വായിച്ചാലും ഇല്ലെങ്കിലും വീട്ടിൽ ഒരു ലൈബ്രറി വേണം എന്ന് കരുതുന്നവരാണ് കൂടുതൽ പേരും. അധികമില്ലെങ്കിലും, പുസ്തകം വാങ്ങലുമായി താരതമ്യം ചെയ്യുമ്പോൾ കല വാങ്ങുന്നത് ഇല്ല എന്ന് തന്നെ പറയാം. അതിന്റെ പിന്നിലെ യുക്തി രസകരമാണ്; നമുക്ക് മനസ്സിലാകുന്നതാണ് നാം വാങ്ങുന്നത്. അത്രയേയുള്ളൂ കാര്യം. അതിനാൽ ആളുകൾ സാഹിത്യവും സിനിമയും വാങ്ങുന്നു. കല മനസ്സിലാകുന്നില്ല അതിനാൽ കല വാങ്ങുന്നില്ല.
ഇക്കാര്യത്തിൽ എനിയ്ക്കു വളരെ വിരുദ്ധമായ അഭിപ്രായമാണുള്ളത്. ആളുകൾ കല വാങ്ങാത്തതു കലയെ മനസ്സിലാകാത്തത് കൊണ്ടല്ല. മറിച്ച് കലയെയോ അത് സൃഷ്ടിക്കുന്ന കലാകാരനെയോ മനസ്സിലാക്കാൻ അവരുടെ ഭാഗത്തു നിന്ന് ഒരു ശ്രമവും ഉണ്ടാകുന്നില്ല എന്നതാണ്. കൊച്ചി മുസിരിസ് ബിനാലെ പോലുള്ള മാമാങ്കങ്ങൾ കാണുവാൻ കുടുംബ സമേതം പോകുന്ന ആളുകൾ കലയെ മനസ്സിലാകുന്നത് കൊണ്ട് പോകുന്നതല്ല. വീഗാ ലാൻഡിലോ ഡിസ്നി ലാൻഡിലോ മറ്റു തീം പാർക്കുകളിലോ പോകുമ്പോൾ ഉള്ള മാനസികാവസ്ഥ തന്നെയാണ് അവർക്കു ഇത്തരം കെട്ടുകാഴ്ചകൾ കാണുമ്പോഴും ഉണ്ടാകുന്നത്. കൊച്ചി മുസിരിസ് ബിനാലെ പോലുള്ള പരിപാടികൾ നടക്കുന്ന ഇടങ്ങളിൽ ജനങ്ങൾ തടിച്ചു കൂടുന്നത് കലയുടെ ശുദ്ധ വായു ശ്വസിക്കാനാണെന്ന് ആരെങ്കിലും പറയുന്നുണ്ടെങ്കിൽ അതിനെ ആത്മവഞ്ചന എന്ന് മാത്രമേ വിളിക്കാൻ കഴിയൂ. ഇത് തികച്ചും ടൂറിസവുമായി ബന്ധപ്പെട്ട ഒരു മാനസികാവസ്ഥയാണ്. വിദേശികൾ പോകുന്നിടത്തെല്ലാം പോകാൻ സ്വദേശികളും കൊതിയ്ക്കും.അതിനാലാണ് സ്വദേശികൾ ബിനാലെ കാണാൻ പോകുന്നത്. നമ്മുടെ തന്നേയ് തൊട്ടടുത്തുള്ള ഇടങ്ങളിൽ എന്തെങ്കിലും കൗതുകം കാരണം വിദേശികൾ വന്നാൽ ഉടനടി സ്വദേശികൾ അതിനെ ഏറ്റെടുക്കും, അവരും അവിടം സന്ദർശിക്കും. രണ്ടാമത്തെ പ്രശ്നം നമുക്ക് സാക്ഷരതാ കൂടിപ്പോയി എന്നതാണ്. സാക്ഷരതാ ഒരു സമൂഹത്തിൽ അക്ഷരാർത്ഥത്തിൽ കൂടുതലായാൽ ആ സമൂഹത്തിൽ ഉള്ളവർക്ക് വാക്കുകൾ അല്ലാതെ മറ്റൊന്നും മനസ്സിലാകില്ല. എഴുതിക്കാണിക്കുന്നതെല്ലാം സത്യമാണെന്നു കരുതുന്ന ആളുകൾ ആകും അവിടെ ഉണ്ടാവുക. അങ്ങിനെ വാക്കുകളിൽ കളിച്ചു പുളയ്ക്കുന്ന ഒരു സമൂഹമാണ് കേരളത്തിൽ ഉള്ളത്. പ്രഭാഷണങ്ങൾ, ടെലിവിഷൻ ചർച്ചകൾ, നവമാധ്യമ ചർച്ചകൾ, പത്രപാരായണം, സാഹിത്യം എന്നിവ ഒരു മലയാളിയെ സംബന്ധിച്ചിടത്തോളം ഉജ്ജീവന ഔഷധങ്ങളാണ്. ഒരു പരിധി വരെ ബംഗാളികളും ഇതുപോലൊക്കെ തന്നെയാണ്. സാക്ഷരതയെക്കുറിച്ചു അഭിമാനം പുലർത്താത്ത സംസ്ഥാനങ്ങളെ നോക്കിയാൽ ഒരു കാര്യം മനസ്സിലാകും; അവർ അവരുടെ ചിത്രകാരന്മാരെയും ശില്പികളെയും വളരെയധികം ആദരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു. ഒറീസയിലും ബീഹാറിലും പോയി നോക്കൂ. അവിടെ മാധ്യമങ്ങൾ അവരുടെ കലാകാരന്മാരെ ആഘോഷിക്കുന്നത് കാണാം. വിചിത്രമായ ഫാഷനുകളിലുള്ള വസ്ത്രം ധരിച്ചോ ആർക്കും മനസ്സിലാകാത്ത ഉച്ചാരണമുള്ള ഇംഗ്ലീഷ് സംസാരിച്ചോ മാധ്യമങ്ങളുടെ ശ്രദ്ധ ആകർഷിക്കേണ്ട ഗതികേട് അവിടത്തെ കലാകാരന്മാർക്ക് ഇല്ല. കേരളത്തിൽ മാത്രമാണ് സാക്ഷരതയുടെ ആധിക്യം മൂലം വിചിത്ര വസ്ത്രധാരികൾക്കും വൃത്തികെട്ട ഇംഗ്ലീഷ് സംസാരിക്കുന്ന കലാകാരന്മാർക്കും മാധ്യമങ്ങൾ ശ്രദ്ധയും കോളം സ്പെയ്സ്ഉം നൽകുന്നത്.
നാമിന്നൊരു ക്യാച്ച് 22 അവസ്ഥയിലാണ്. വളരെ ജാഗരൂകമായ ഒരു പൊതു സമൂഹവും വളരെയധികം വിവരസാധ്യതകൾ ഉള്ള ഒരു മാധ്യമ സമൂഹവും നമുക്കുണ്ട്. പക്ഷെ ഇത്തരത്തിൽ ജാഗരൂകമെങ്കിലും പൊതു സമൂഹത്തിനു കലയുടെ ആവശ്യമില്ല എന്ന തോന്നലാണ്. പൊതു സമൂഹത്തിനു കല ആവശ്യമില്ല എന്നതിനാൽ മാധ്യമങ്ങളും കലയ്ക്കും കലാകാരന്മാർക്കും വേണ്ടത്ര പ്രാധാന്യം നൽകുന്നില്ല. ഇനി നമുക്ക് മറ്റൊരു അവസ്ഥയെ ഒന്ന് വിഭാവനം ചെയ്തു നോക്കാം. കലാകാരന്മാർക്ക് ആദരവും അംഗീകാരവും പുരസ്കാരവും കിട്ടുന്നുണ്ടോ ഇല്ലയോ എന്നൊന്നും നോക്കാതെ മാധ്യമങ്ങൾ അവരെക്കുറിച്ചു എഴുതുകയും പരിപാടികൾ അവതരിപ്പിക്കുകയും ചെയ്യുണ്ട് എന്ന് വെയ്ക്കുക. എല്ലാ മാധ്യമങ്ങളും കലയ്ക്കായി എല്ലാ ആഴ്ചയും നിശ്ചിത സ്ഥലം അടയാളപ്പെടുത്തുന്നു എന്ന് വെയ്ക്കുക- പൊതു സമൂഹത്തിനു കലയോട് ഒരു ആഭിമുഖ്യം ഉണ്ടാവുകയില്ലേ? തീർച്ചയായും അത് സംഭവിക്കും കാരണം ഇതൊരു പരസ്പരാശ്രിത വികാസമാണ്. മാധ്യമങ്ങൾ കലയെക്കുറിച്ചു എത്രത്തോളം പ്രചാരണം നടത്തുമോ അത്രത്തോളം പൊതു സമൂഹം കലയിൽ താത്പര്യമെടുക്കും. എത്രത്തോളം ജനങ്ങൾ കലയിൽ താത്പര്യം പ്രകടിപ്പിക്കുമോ അത്രത്തോളം മാധ്യമങ്ങൾ അവയെക്കുറിച്ചുള്ള പരിപാടികൾ ആവിഷ്കരിക്കും. പക്ഷെ എവിടെയെങ്കിലും ഇത് തുടങ്ങിയെ കഴിയൂ. മാധ്യമരംഗത്ത് തന്നെയുള്ള ധീരരായ എഴുത്തുകാരും പ്രൊഡ്യൂസർമാരും ഇതിലേക്കായി മുന്നിട്ടിറങ്ങണം. നിർഭാഗ്യകരമെന്നു പറയട്ടെ അവരും കൊച്ചി മുസിരിസ് ബിനാലെ പോലുള്ള കേട്ട് കാഴ്ചകളുടെ പിന്നാലെ പോവുകയാണ് ചെയ്യുന്നത്. ഈ അടുത്തിടെ ലോക പ്രശസ്ത കലാകാരനും രണ്ടാം ബിനാലെയിൽ പങ്കെടുത്ത ആളുമായ അനീഷ് കപൂർ കൊച്ചിയിൽ മൂന്നാം ബിനാലെ കാണാൻ വരികയും, ബിനാലെ ഒരു പുതിയ കലാ ആസ്വാദന പ്രക്രിയയയ്ക്കു തുടക്കം കുറിച്ചിരിക്കുകയാണെന്നു പ്രസ്താവിക്കുകയും ചെയ്തു. മാധ്യമങ്ങളെല്ലാം തന്നെ കപൂറിന്റെ വാക്കുകളെ ആഘോഷിച്ചു. പക്ഷെ അനീഷ് കപൂറിനോട് ഒരു കാര്യം ചോദിയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇതൊരു പുതിയ ആസ്വാദന രീതിയാണെന്നു പറയാൻ അനീഷ് കപൂറിന് എന്താണധികാരം? മലയാളിയുടെ ലാവണ്യബോധത്തെ കുറിച്ച് അനീഷ് കപൂറിന് എന്തറിയാം? അതെന്തായിരുന്നു, ഇപ്പോൾ അത് എവിടെ നിൽക്കുന്നു എന്നൊക്കെ പറയാൻ അനീഷ് കപൂർ ആരാണ്? ഒരു മലയാളി എന്തിനു വേണ്ടിയാണ് ചിത്രകലയിൽ നിന്ന് ഇൻസ്റ്റലേഷൻ കലയിലേയ്ക്ക് ഒരു കാരണവും കൂടാതെ ഹനുമാൻ ചാട്ടം നടത്തേണ്ടത്? ആരുടെ പ്രേരണയിലാണ് അത് അവർ ചെയ്യേണ്ടത്? നിലവിലുള്ള ലാവണ്യബോധത്തിന്റെ പൊളിച്ചെഴുത്തും പുതിയൊരു ലാവണ്യബോധത്തിന്റെ വീണ്ടെഴുത്തും കൊണ്ട് ഇവർ എന്താണ് ഉദ്ദേശിക്കുന്നത്? അത് കൊണ്ട് എന്താണ് പ്രയോജനം? മാധ്യമങ്ങളുടെ സ്ഥാനത്തു ഞാനായിരുന്നെങ്കിൽ ‘ഒന്ന് പോ മാഷെ’ എന്ന് ഞാൻ അനീഷ് കപൂറിനോട് പറയുമായിരുന്നു. ബിനാലെയെപ്പോലെ തന്നെ കപൂറും ചെയ്യുന്നത്, പാശ്ചാത്യ ലോകം ഉപേക്ഷിച്ച ചവറുകൾ ഇന്ത്യൻ തീരത്തു കൊണ്ട് വന്നു കൂട്ടിയിടുകയാണ് ചെയ്യുന്നത്. ഇന്ത്യക്കാരന്റെ കരകൗശലവും കൈപ്പണിയും കൃതഹസ്തതയും എക്കാലത്തേയ്ക്കുമായി ഇല്ലാതാക്കി, ഇന്ത്യയിലെ മ്യൂസിയങ്ങളെയും ഗ്യാലറികളെയും പാശ്ചാത്യരുടെ അഴുക്കു ലാവണ്യത്തെകൊണ്ടു നിറയ്ക്കുവാൻ അഹോരാത്രം കരാർ പണി ചെയ്യുന്ന ബിനാലെയെ പോലുള്ള ഇടനിലക്കാരുടെ ഒരു പ്രതിനിധി മാത്രമാണ് അനീഷ് കപൂർ.
ദേശീയ പുരസ്കാരങ്ങളെ കുറിച്ച് പറയുമ്പോൾ പുരികം ചുളിക്കുന്ന പലരെയും നാം കാണാറുണ്ട്. അവർ ഇതിനെ സംശയിക്കുന്നതിനു കാരണം ഞാൻ തുടക്കത്തിൽ പറഞ്ഞത് പോലെ, ഒരു പാട് കാക്കപിടുത്തവും കാൽനക്കലും നടത്തിയാലേ പുരസ്കാരങ്ങൾ ലഭിക്കൂ എന്നുള്ള വിശ്വാസമാണ്. ഒരു കാര്യം ഞാൻ നിങ്ങളോടു തുറന്നു പറഞ്ഞു കൊള്ളട്ടെ. ഇന്ത്യയിൽ കലാ കമ്പോളത്തിൽ ഒരു ബൂം വന്നപ്പോൾ, കലാകാരന്മാർക്ക് ഒട്ടാകെ ദേശീയ പുരസ്കാരങ്ങളിൽ ഉള്ള കമ്പം കുറഞ്ഞു. അവർ ദേശീയ പുരസ്കാരങ്ങളെ സംശയിക്കുന്നത് പോലും മതിയാക്കി. എന്താണതിനു കാരണം? കാരണം മറ്റൊന്നുമല്ല; അതുവരെ പുരസ്കാരങ്ങൾക്കായി ചാക്കിട്ടു പിടുത്തം നടത്തിക്കൊണ്ടിരുന്നവർ പൂർണ്ണമായും സ്വകാര്യമേഖലയിലേക്കു ശ്രദ്ധ തിരിച്ചു എന്നത് തന്നെ. കമ്പോള ബൂം വന്നതോടെ നേരത്തെ ചാക്കിട്ടു പിടുത്തം നടത്തിക്കൊണ്ടിരുന്നവർ തന്നെ പുതിയ പുരസ്കാരങ്ങൾ പ്രഖ്യാപിക്കാനും കൊടുക്കാനും ഒക്കെ തുടങ്ങി. അവർക്കപ്പോൾ ദേശീയ പുരസ്കാരങ്ങൾ വേണ്ടാതായി. അവർ സ്വന്തം പുരസ്കാരങ്ങൾ സ്ഥാപിക്കുകയും, തങ്ങൾ പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്ന കലാകാരന്മാർക്കും കലാകാരികൾക്കും പുരസ്കാരങ്ങൾ നൽകാൻ തുടങ്ങുകയും ചെയ്തു. ഖോജ് റെസിഡൻസി, ഫിക്ക അവാർഡ്, കാശി കഫെ അവാർഡ് തുടങ്ങിയ പേരുകൾ എടുത്തു പറയാൻ ഞാൻ ആഗ്രഹിക്കുന്നു. അവരെന്താണ് ചെയ്തത്? അവർ കമ്പോളത്തിൽ പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്ന കലാകാരന്മാർക്ക് അവാർഡ് കൊടുക്കാൻ തുടങ്ങി. അവർ പുരസ്കാര ജേതാക്കളെ മൂന്നോ ആറോ മാസങ്ങളിലേയ്ക്ക് വിദേശത്തേയ്ക്ക് റെസിഡൻസി പ്രോഗ്രാം എന്ന പേരിൽ കയറ്റി അയക്കാൻ തുടങ്ങി. തിരികെ വന്ന അവർ പാശ്ചാത്യർക്ക് രുചിയ്ക്കും വിധമുള്ള കല ഇവിടെ ചെയ്യാൻ തുടങ്ങി. ഇതായിരുന്നു പുതിയ അന്താരാഷ്ട്ര കലയായി കൊണ്ടാടിയത്. ഒരു പുതിയ കമ്പോള സൃഷ്ടിയ്ക്കായി കൃത്യമായി നടത്തിയ ഒരു നീക്കമായിരുന്നു ഇത്. ജിതീഷ് കല്ലാറ്റിനു സ്കോഡ പ്രൈസ് കിട്ടിയത് നോക്കുക (പ്രസംഗത്തിൽ ഞാൻ ഇങ്ങനെ പറഞ്ഞെങ്കിലും ആ വർഷം ജിതിഷിന്റെ പേര് നിർദ്ദേശിക്കപ്പെട്ടെങ്കിലും പ്രൈസ് ലഭിച്ചത് നവീൻ തോമസ് എന്ന വ്യക്തിയ്ക്കായിരുന്നു. അത് ഞാൻ തിരുത്തുന്നു. എങ്കിലും, എന്റെ വാദമുഖങ്ങളുടെ ശരിയെ മുൻനിറുത്തി പഴയ ലൈൻ തന്നെ തുടരുന്നു). ജിതീഷ് ഇതിനകം അന്താരാഷ്ട്ര പ്രശസ്തി ലഭിച്ച കലാകാരനാണ്. അയാളെ അവാർഡിനായി പരിഗണിക്കുക വഴി, സ്കോഡ ഒരു ബ്രാൻഡ് ഐഡന്റിറ്റി സൃഷ്ടിക്കുക മാത്രമാണ് ചെയ്തത്. ഇത് തന്നെയാണ് അബ്സോല്യൂട് എന്ന മദ്യ കമ്പനി സുബോധ് ഗുപ്തയുമായി കൈകോർക്കുക വഴി ചെയ്തതും. അവർ ബ്രാൻഡ് പങ്കാളികളാവുകയാണ് ചെയ്യുന്നത്. ഇനി സുദർശൻ ഷെട്ടിയുടെ കാര്യം നോക്കൂ. അദ്ദേഹം റോൾസ് റോയ്സ്മായി ചേർന്നാണ് ഇപ്പോൾ വർക്ക് ചെയ്യുന്നത്. ഇനി മറ്റൊരു കാര്യം നോക്കുക; സുബോധ് കൊച്ചി മുസിരിസ് ബിനാലെയിലെ കലാകാരനായിരുന്നു. ജിതീഷും സുദർശനും ബിനാലെയുടെ ക്യൂറേറ്റര്മാരും. അന്താരാഷ്ട്ര കോർപറേറ്റുകളുമായി കലാ കമ്പോളത്തിനു ബന്ധമുണ്ടെന്നും, അവരുടെ അജണ്ട നടപ്പിലാക്കുക മാത്രമാണ് ബിനാലെ ചെയ്യുന്നതെന്നതിനും ഇതിൽപ്പരം തെളിവ് വേണോ?
രണ്ടായിരത്തിയെട്ടാമാണ്ടിലാണ് ലോക സാമ്പത്തിക മാന്ദ്യത്തിന്റെ ഭാഗമായി ഇന്ത്യൻ കലാ കമ്പോളവും തകർന്നത്.വല്ല വിധേനയും ഇന്ത്യൻ കമ്പോളം രണ്ടായിരത്തി പന്ത്രണ്ടു വരെ പിടിച്ചു നിന്നു. പല ഗ്യാലറികളും അടച്ചു പൂട്ടി. മറ്റു പലതും ചെറിയ സ്ഥലങ്ങളിലേക്ക് ആവാസം മാറ്റി.കാറ്റലോഗുകൾ പ്രസിദ്ധീകരിക്കുന്നത് നിന്നു. ഗ്യാലറികളുടെ ലിസ്റ്റിൽ നിന്ന് തന്നെ പല കലാകാരന്മാരും പുറത്തായി. ഒരു പാട് കാര്യങ്ങൾ അങ്ങിനെ മാറി മറിയുന്നതിനിടയിൽ അമ്പത് വയസ്സിനു താഴെയുള്ള പല കലാകാരന്മാരും ദേശീയ അക്കാദമിയുടെയും പ്രാദേശിക ലളിത കലാ അക്കാദമിയുടെയും നേർക്ക് ശ്രദ്ധ തിരിക്കാൻ തുടങ്ങി. എല്ലാ ഉറവകളും വറ്റിയപ്പോൾ, എല്ലാ പുരസ്കാരങ്ങളും നിറുത്തിയപ്പോൾ, ഇനി നല്ലത് ദേശീയ പുരസ്കാരങ്ങൾ തന്നെയെന്ന് പലർക്കും തോന്നലുണ്ടായി. ആ രീതിയിൽ കലാകാരന്മാർ തികച്ചും അവസരവാദികളാണ്. എല്ലാ ലളിത കലാ അക്കാദമികളും സുതാര്യമായാണ് പ്രവർത്തിക്കുന്നതെന്ന് ഞാൻ പറയുന്നില്ല. പക്ഷെ കാര്യങ്ങൾ മാറി വരികയാണ്. പുരസ്കാര ജേതാക്കൾക്ക് ശോഭനമായ ഒരു ഭാവിയൊന്നും അക്കാദമികൾ വാഗ്ദാനം ചെയ്യുന്നില്ല. പുരസ്കാരങ്ങൾ ഒരു ആദരവും ഒരു ദിശാസൂചിയുമാണ്. പുരസ്കാരം നിശ്ചയിക്കുന്ന ജൂറി അംഗങ്ങൾ ഈ കലാകാരന്മാർക്ക് മുന്നോട്ടു പോകാനുള്ള കഴിവുള്ളവരാണെന്നു പറയുന്നു. ഒരു സർട്ടിഫിക്കറ്റും, ഫലകവും, തുകയും അല്ലാതെ, ഭാവിയൊന്നും അക്കാദമി വാഗ്ദാനം ചെയ്യുന്നില്ല. അതൊരു നല്ല കാര്യമായി ഞാൻ കരുതുന്നു. ഒരു കലാകാരന്റെ ഭാവി കലാജീവിതം എങ്ങിനെ മുന്നോട്ടു കൊണ്ട് പോകണം എന്നത് സ്റ്റേറ്റിന്റെ ചുമതലയല്ല. സ്റ്റേറ്റ് കമ്പോളമല്ല. അഖിൽ മോഹനും അജീഷും ഈ പുരസ്കാരത്തിന് തികച്ചും അർഹരാണ് എന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു. കാരണം അനേകം എൻട്രികളിൽ നിന്നാണ് ജൂറി അവരെ തെരഞ്ഞെടുത്തിരിക്കുന്നത്. ഈ പുരസ്കാരങ്ങൾ അവർക്കു മഹത്തായ ഒരു അവസരവും ഉദാത്തമായ ഒരു ഉത്തരവാദിത്തവും നൽകിയിരിക്കുന്നു. ആ ഉത്തരവാദിത്തം എന്നത് അവനവനോട് തന്നെയുള്ള ഉത്തരവാദിത്തമാണ്.
ഒരു വിഷയം കൂടി ചൂണ്ടികാട്ടിക്കൊണ്ട് ഞാനീ പ്രഭാഷണം. അവസാനിപ്പിക്കാം ഒരു കലാകാരനും സമൂഹത്തിനു നേരെ സവിശേഷമായ ഒരു പ്രതിബദ്ധതയും ഇല്ല. സമൂഹത്തിലെ മറ്റേതൊരു അംഗത്തെയും പോലെ ഉള്ള സഹകരണാത്മകമായ ഉത്തരവാദിത്തമേ കലാകാരനും ഉള്ളൂ. ഒരു വ്യവസ്ഥയുടെയോ സമൂഹത്തിന്റെയോ ഉള്ളിൽ നിന്ന് തന്നെ പ്രവർത്തിച്ചു കൊല്ലണമെന്ന ആവശ്യമൊന്നും കലാകാരനില്ല. അവയ്ക്കു പുറത്തു നിൽക്കാനുള്ള സ്വാതന്ത്ര്യം കലാകാരനുണ്ട്. രണ്ടിനും ഇടയിലുള്ള ഒരു വിമര്ശനാത്മകതയുടെ ഇടത്തിൽ അവനു നിലകൊള്ളാം., വേണ്ടി വന്നാൽ അത്തരം ഒരിടം സ്വയം നിർമ്മിച്ചെടുക്കാം. ഇവിടെ വ്യാജ പ്രവാചകന്മാർ രാഷ്ട്രീയ കലയുടെ പേരിൽ ഗാന്ധിജിയെയും ശ്രീ നാരായണ ഗുരുവിനെയും ജിന്നയെയും ഒക്കെ അവഹേളിച്ചു കൊണ്ട് ചിത്രങ്ങളും ശില്പങ്ങളും രചിക്കുന്നുണ്ട്. സാധ്വികളുടെ ചിത്രം വരച്ചു സ്വയം സ്ത്രീവാദികളായി നടക്കുന്ന ചിത്രകാരികളും ഇവിടെയുണ്ട്. ഈ കള്ളനാണയങ്ങളെ തിരിച്ചറിയുകയും നിഷേധിക്കുകയും ചെയ്യേണ്ടത് അനിവാര്യമായിരിക്കുന്നു. ഒരു കലാകാരന്റെ ജീവിതം എന്നത് സമൂഹവുമായി സന്ധി ചെയ്യുന്നതിലല്ല; അതെ സമയം അതിനെ നിരന്തരം വിമർശിച്ചു കൊണ്ടിരിക്കുന്നതിലും അർത്ഥമില്ല. പ്രപഞ്ചത്തിന്റെ മനഃസാക്ഷിയായിരിക്കുക എന്നതാണ് അവന്റെ പരമ പ്രധാനമായ കർത്തവ്യം. തനിയ്ക്കു നേരെയും പിന്നെ മറ്റുള്ളവർക്ക് നേരെയും പിടിക്കുന്ന കണ്ണാടിയാവുക. മനുഷ്യ സാധ്യതകളുടെ അതിരുകൾ തേടിക്കൊണ്ട് കരവിരുതിനെ ഊതിക്കാച്ചിയും രാകി മിനുക്കിയും, സമാധാനവും സന്തോഷവും അടങ്ങുന്ന മഹാസത്യങ്ങളുടെയും ഉണ്മയുടെയും തിരിച്ചറിവിലേക്ക് പോവുക എന്നതാണ് കലാകാരന്റെ കർത്തവ്യം. അതായിരിക്കട്ടെ കലാകാരന്റെ പ്രവർത്തിയും ജീവിതവും. കൂട്ടായ്മകളും കൈകോർക്കലുകളും നന്ന്. പക്ഷെ ഒന്നോർക്കുക, കൈകൾ ഇരുപുറവും പിടിച്ചിരിക്കെ പണിയെടുക്കാൻ കൈകൾ സ്വതന്ത്രമാവില്ലെന്നറിയുക. കൈകൾ സ്വതന്ത്രമായിരിക്കട്ടെ, കോർക്കേണ്ടയിടങ്ങളിൽ കോർത്ത് പിടിക്കുക നാം. ആസക്തികൾക്കും അപ്പുറത്തുള്ള സ്വാതന്ത്ര്യത്തിന്റെയും ഉണ്മയുടെയും വിഹായസിലേയ്ക്ക് പറക്കുവാനുള്ള ചിറകുകൾ നിങ്ങളിൽ മുളയ്ക്കട്ടെ. ആർക്കറിയാം, ഒരു ദിനം, ചെഖോവിന്റെ ‘പന്തയം’ എന്ന കഥയിലെ യുവ വക്കീലിനെ പോലെ, നിങ്ങൾക്കും എല്ലാം ഉപേക്ഷിക്കാൻ കഴിയുമെന്ന്.
(പിൻകുറിപ്പ്:പ്രഭാഷണമധ്യേ, കലാകാരന്മാർ അവർക്കെന്തിലാണോ പ്രതിഭാശാലിത്വം അതിൽത്തന്നെ തുടരണം എന്ന് ഞാൻ പറയുകയുണ്ടായി. അത് അവരെ ജന്മനസ്സുകളിലേയ്ക്ക് കൊണ്ടുപോകും. മറ്റെല്ലാ കലാകാരന്മാരും കേരളത്തിൽ നശിച്ചു പോയാലും കാനായി കുഞ്ഞിരാമന്റെ ശില്പങ്ങൾ നിലനിൽക്കും. കാരണം അദ്ദേഹം തനിയ്ക്കറിയാവുന്നത് മാത്രമാണ് സൃഷ്ടിജീവിതത്തിലുടനീളം ചെയ്തു കൊണ്ടിരിക്കുന്നത്. അതിപ്പോഴും പൂർവാധികം ഊർജത്തോടെ ചെയ്തുകൊണ്ടിരിക്കുന്നു. എന്റെ വാക്കുകൾ ഒരു പ്രവചന സ്വഭാവം ആര്ജിക്കുകയാണിവിടെ. ഒരു ദിനം കലാഭവൻ മണിയുടെയും വിനായകന്റെയും ക്ഷേത്രങ്ങൾ കേരളത്തിൽ ഉണ്ടാകും കാരണം അവർക്കറിയാവുന്ന കാര്യങ്ങൾ ജനങ്ങളോട് അടുത്തും അകന്നും നിന്ന് അവർ ചെയ്യുകയാണ്. കേരളം കണ്ട രണ്ടു റോക്ക് സ്റ്റാർസ് ആണവർ.)

[dropcap]ഇ[/dropcap]ന്ത്യൻ രാഷ്ട്രീയം ഒരു വലിയ വഴിത്തിരിവ് കടന്നിരിക്കുന്നു. അത് പൂർണമായും വലതു വശത്തേക്ക് തിരിഞ്ഞിരിക്കുന്നു, ഭൂരിപക്ഷ ഹിന്ദുവിന്റെ തോളിലേറിക്കൊണ്ട്.
ദേശീയ രാഷ്ട്രീയം കഴിഞ്ഞ കുറെ വർഷങ്ങളായി ഒരു നിഴൽ പോരാട്ടത്തിലായിരുന്നു വലതു ഹിന്ദു രാഷ്ട്രീയവും മതേതര ന്യുനപക്ഷ മഴവിൽ സഖ്യങ്ങളും തമ്മിലുള്ള ഒരു നിഴൽ യുദ്ധത്തിൽ. മതേതര സഖ്യം നേരത്തെ തന്നെ നന്നായി മുടന്തുന്നുണ്ടായിരുന്നു, കാരണം സകലമാന ന്യുനപക്ഷ മതങ്ങളും മുഖം മൂടിയണിഞ്ഞും അല്ലാതെയും മതേതര സഖ്യത്തിന്റെ കൂടാരത്തിനുള്ളിൽ ഉണ്ടായിരുന്നു. മതേതരത്വത്തിന്റെ കൂടാരത്തിൽ നിന്ന് കൊണ്ട് തന്നെ മതത്തിന്റെ പേരിൽ എല്ലാ വിധ വില പേശലുകളും മസിൽ പെരുപ്പിക്കലുകളും നടത്തിയിരുന്ന ന്യുനപക്ഷങ്ങൾ മതേതര സഖ്യത്തിന് ഒരു ബാധ്യത തന്നെയായിരുന്നു. രസകരമായ വസ്തുത എന്താണെന്ന് വെച്ചാൽ നിഴൽ യുദ്ധം കൂടുതൽ കൂടുതൽ വികാസം പ്രാപിക്കുമ്പോഴെല്ലാം മതേതര സഖ്യം ആ ന്യുനപക്ഷ വിലപേശൽ സംഘങ്ങളെ തന്നെയാണ് കൂടുതൽ കൂടുതൽ ശക്തമായി ആലിംഗനം ചെയ്തിരുന്നത് എന്നതാണ്. അത് അവരുടെ മതേതര മുന്നേറ്റത്തിന്റെ ക്രെഡിബിലിറ്റി കൂടുതൽ നഷ്ടപ്പെടുത്തി.
സെക്കുലർ ഫോര്മുലയുടെ മുന്നേറ്റപ്പോരാളിയായ കോൺഗ്രസ്സ് വെറുതെ മുടന്തുക ആയിരുന്നില്ല അവർ ഐ സിയു വിൽ അഡ്മിറ്റ് ചെയ്യപ്പെട്ടിരിക്കുക ആയിരുന്നു ഇന്ദിരാ കുടുംബത്തിന്റെ ബാക്കി പത്രം കോൺഗ്രസ്സ് എന്ന ജനകീയ പ്രസ്ഥാനത്തിന്റെ കോർപ്പൊറേറ് ഉടമസ്ഥർ മാത്രമായി മാറി. പാരമ്പര്യമായി കൈമാറി കിട്ടിയ ഓഹരിയുടെ ഉടമസ്ഥാവകാശം മാത്രമുള്ള, യാതൊരു നേതൃ ഗുണവുമില്ലാത്ത, ജോലിയിലുള്ളപ്പോഴത്തേതിനേക്കാൾ അവധിയിലായിരിക്കുമ്പോൾ ശ്രദ്ധിക്കപ്പെടുന്ന, ആൾക്കൂട്ടത്തെ ആകർഷിക്കാൻ കഴിവില്ലാത്ത കോർപ്പൊറേറ് ഡയറക്ടർ ബോർഡ്. അതിനു കീഴിൽ ജനകീയ നേതാക്കൾ തമ്മിലടിച്ചു, പലരും പുറത്തു പോയി അല്ലാത്തവരെ എല്ലായിപ്പോഴും ഡയറക്ടർ ബോർഡ് ഒത്തു തീർപ്പുകളിൽ കൊണ്ടെത്തിച്ചു, അസംതൃപ്തികൾ ഒതുക്കി തീർത്ത് എച്ച് കെട്ടി മുന്നോട്ടു പോയി
മറുവശത്തു വലതു ഹിന്ദു മുന്നണി വളരെ കൃത്യമായ തയ്യാറെടുപ്പുകൾ നടത്തുകയും വ്യക്തവും സാധാരണക്കാരന് മനസ്സിലാകുന്നതുമായ നിലപാടുകൾ നിരന്തരം മുന്നോട്ടു വെക്കുകയുമായിരുന്നു. ശ്രീ നരേന്ദ്ര മോഡി പ്രധാന മന്ത്രിയായതിനു ശേഷമുള്ള തന്റെ ആദ്യ പ്രസംഗങ്ങളിലൊന്നിൽ പരസ്യമായി ആഹ്വാനം ചെയ്തത് പോലെ തീവ്ര വർഗ്ഗീയ കാർഡ് അവർ മാറ്റി വെച്ചു. ഒറ്റപ്പെട്ട സംഭവങ്ങളും ഈ സന്ദേശം മനസ്സിലാകാത്ത ചില നേതാക്കളുടെ ഒറ്റപ്പെട്ട പ്രസ്താവനകളും ഇടയ്ക്കിടെ അലോസരങ്ങൾ ഉയർത്തിയെങ്കിലും പൊതുവേ ഈ സ്ട്രാറ്റജി ജയിക്കുക തന്നെ ചെയ്തു. ഒരു വലതു ഹിന്ദു ഭരണം ന്യുനപക്ഷങ്ങൾ ഉൾപ്പെടെ മുഴുവൻ ഇന്ത്യാക്കാരെയും പ്രതിനിധീകരിക്കുന്നത് ആണെന്നും അതിന്റെ അജണ്ട തീവ്ര വർഗ്ഗീയത ഉയർത്തിപ്പിടിച്ചു വാളിന്റെ ശൂലത്തിന്റെയും ബലത്തിൽ രാജ്യത്തെ പിന്നോട്ടു നടത്തുകയല്ലെന്നും അവർ ഭൂരിപക്ഷ ഹിന്ദുവിനെ ബോധ്യപ്പെടുത്തി .
ഹിഡൻ അജണ്ടകളെ ഹിഡൻ ആയിത്തന്നെ നിലനിർത്തിക്കൊണ്ടു ജനങ്ങൾക്ക് മുന്നിൽ അവർ വെച്ചത് അഴിമതി വിരുദ്ധ വികസന മുദ്രാവാക്യമായിരുന്നു. അതിലെ ആദ്യ ഭാഗം അഴിമതി വിരുദ്ധത വളരെ പ്രധാനമാണ്. സെക്കുലർ മുന്നണി സെക്കുലർ എന്ന ഒരേയൊരു പദത്തിന് പിറകിൽ ഇത്രകാലവും ഭീകരമായ രൂപ ഭാവങ്ങളോടെ തങ്ങളെക്കാളുമധികം വളർന്നിട്ടും ഒളിപ്പിച്ചു വെക്കാൻ ശ്രമിച്ച അഴിമതിയെ നരേന്ദ്ര മോഡി ഏറെക്കുറെ നേരിടുക തന്നെ ചെയ്തു. ഉന്നയിക്കാൻ പോലും ഒരു അഴിമതിയാരോപണം ഇല്ലാതെ പ്രതിപക്ഷം ഡയറിക്കുറിപ്പുകൾ പരതുകയും തുണ്ടു പേപ്പറുകൾ ഭൂകമ്പം കൊണ്ട് വരുമെന്ന് വ്യാമോഹിക്കുകയും ചെയ്തു.
വികസനം എന്ന സ്വപ്നവും ഏറെക്കുറെ നന്നായിത്തന്നെ പുരോഗമന ഹിന്ദുവിന് വിൽക്കുവാൻ മോഡിയിലെ സ്വപ്നവ്യാപാരിക്ക് കഴിഞ്ഞു, എന്ന് മാത്രമല്ല നമ്മൾ വികസനത്തിന്റെ എക്സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്തു കൊണ്ടിരിക്കുകയാണെന്ന് അവരെ തെറ്റിദ്ധരിപ്പിക്കുവാനും മോഡി ഫാൻ ക്ലബ്ബ്കൾക്കും ക്യാംപെയിൻ മെഷീനുകൾക്കും കഴിഞ്ഞു. ഇന്ന് വരെ രാഷ്ട്രീയം ശ്രദ്ധിച്ചിട്ടില്ലാത്ത ഒരു വലിയ വിഭാഗം മധ്യ വർഗ്ഗത്തെ തന്റെ കുഴലൂത്തുകാർ ആക്കി മാറ്റാൻ ബിജെപി യുടെ എണ്ണയിട്ട യന്ത്രം പ്രവർത്തിച്ചു. മൻമോഹൻ സിംഗിന്റെ കാലത്തുണ്ടായ വികസന പ്രവർത്തങ്ങൾ പോലും മോദിയുടെ പേരിൽ ഘോഷിക്കപ്പെട്ടു.
ഇന്ത്യൻ രാഷ്ട്രീയം ഒരു വലിയ വഴിത്തിരിവ് കടന്നിരിക്കുന്നു. പുതിയ രാഷ്ട്രീയത്തിൽ ഇനി വെറും മോഡി വിരുദ്ധതയ്ക്കു പ്രസക്തിയില്ല, മോദിയെ അംഗീകരിച്ചു കൊണ്ടുകൊണ്ടുള്ള ക്രിയാത്മകമായ പ്രതിപക്ഷത്തിന് മാത്രമേ നിലനിൽപ്പുള്ളൂ. അത് ഇനി സംസാരിക്കുക ഭൂരിപക്ഷത്തിന്റെ രാഷ്ട്രീയമായിരിക്കും, പാർശ്വ വത്കൃതന്റെ രാഷ്ട്രീയം കൂടുതൽ കൂടുതൽ പാർശ്വ വൽക്കരിക്കപ്പെടും. ന്യുന പക്ഷങ്ങളുടെയും പാർശ്വ വത്കൃതരുടെയും രാഷ്ട്രീയം മാത്രം ഉയർത്തി പിടിച്ചു കൊണ്ട് ഒരു കക്ഷിക്കും നില നിൽക്കാനാവില്ല, അവർ തങ്ങളുടെ സ്ട്രാറ്റജി മാറ്റുന്നില്ലെങ്കിൽ കൂടുതൽ കൂടുതൽ ഒറ്റപ്പെടും. ന്യുനപക്ഷ വിഷയങ്ങൾ ഓരോ രാഷ്ട്രീയ പാർട്ടികളുടെയും ന്യുന പക്ഷ സെല്ലുകളുടെ വിഷയം മാത്രമായി മാറും. ഭൂരിപക്ഷ ഹിന്ദു വോട്ട് ഷെയറിനു വേണ്ടി കടുത്ത മത്സരമുണ്ടാകും ( ചില ഇടതു വല്യേട്ടന്മാർ നേരത്തെ തന്നെ ഈയൊരു നിലപാടിലേക്ക് എത്തിയിട്ടുണ്ട്)
മതേതര ഇന്ത്യ ഇനിയുള്ള കുറേക്കാലം വലതു – മതാത്മക പരീക്ഷണങ്ങളിലായിരിക്കും . ആകെയൊരാശ്വാസം നമ്മൾ ഒറ്റയ്ക്കല്ല എന്നുള്ളതാണ്. ലോകരാജ്യങ്ങൾ ആകെ തന്നെ തീവ്ര വലതു ഭാഗത്തേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഭൂരിപക്ഷത്തിന്റെ അവകാശങ്ങളും ഭൂരിപക്ഷത്തിന്റെ സാമ്പത്തിക താല്പര്യങ്ങളും ആയിരിക്കും അടുത്ത ഒന്നോ രണ്ടോ ദശകങ്ങളിലേക്കു ലോക രാഷ്ട്രീയത്തിന്റെ ഭാവി നിർണ്ണയിക്കുക

അസംബ്ലി തെരഞ്ഞെടുപ്പിൽ മിക്കവാറും പഞ്ചാബിൽ മൂന്നാം സ്ഥാനം …യൂ പി യിലും ഏറെക്കുറെ അങ്ങനെ അല്ലെങ്കിൽ..മായാവതിയെ മുന്നിൽ നിറുത്തി ഭരണം, എന്നൊക്കെ രാഷ്ട്രീയ നീരിക്ഷകർ പറയുമ്പോൾ വ്യക്തമാവുന്നു….: ബി ജെ പി യുടേയും, പ്രധാനമന്ത്രിയുടേയും, രാഷ്ട്രീയ ഹണിമൂൺ. കഴിഞ്ഞിരിക്കുന്നു..
പഞ്ചാബിൽ കോൺഗ്രസിനും, ആം ആദ്മി പാർട്ടിക്കും പുറകിൽ ആണ് ബിജെപി – അകാലി സഖ്യം എന്ന് ഏകദേശം എല്ലാവരും സമ്മതിക്കുന്നു..പത്തു വർഷത്തെ, അകാലി – ബി ജെ പി ഭരണം എല്ലാ പൊതുജനസമ്മതിയും നഷ്ടപ്പെടുത്തിയിരിക്കുന്നു. കുടുംബ വാഴ്ചയും, ദുര്ഭരണവും തന്നെ മുഖ്യകാരണം .
ഒരു സീനിയർ നേതാവിനെ പോലും ഉയർത്തിക്കാണിക്കാൻ സാധിക്കാതെ, യൂ പി യിലും സ്ഥിതിഗതികള് സുഖകരമായ അവസ്ഥയിലല്ല എസ് പി – കോൺഗ്രസ് സഖ്യം ഉണ്ടാക്കിയ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ സംസ്ഥാന രാഷ്ട്രീയത്തെ വേറൊരു ദിശയിലേക്കു കൊണ്ടുപോകുന്നതായും തോന്നുന്നു. ഈ ദിശാമാറ്റത്തെ മറികടക്കുവാൻ ശേഷിയുള്ളത് , ഒരുപക്ഷേ, മായാവതിയുടെ ബി സ് പി യ്ക്ക് മാത്രമാണ്. പഞ്ചാബിലേത് പോലെ ചിത്രത്തിന് വ്യക്തത ഇല്ലെങ്കില് അതിനു കാരണം മാറി മറിയുന്ന ഹിന്ദു -മുസ്ലിം പ്രശ്നങ്ങൾ ആണ്. മോദിയും, അമിത് ഷായും, കൂടെ നടത്തിയ.ഹിന്ദു വോട്ട് സമാഹരണ നീക്കങ്ങൾ എങ്ങനെ വോട്ട് പെട്ടിയിൽ എത്തുമെന്നറിയാത്തതാണ്..ഈ അവ്യക്തതക്കു പിന്നില് .

എന്താണ്..മോദിയുടെയും , ബി ജെ പി യുടെയും ഈ അവസ്ഥക്ക് കാരണം?
മോദിയല്ലാതെ ഒന്നുമില്ല രാഷട്രീയത്തിൽ, എന്നതിൽ നിന്ന്..മോദി ശരിയാകുന്നില്ല എന്ന തോന്നലിലേക്കു എത്തിപ്പിച്ചത് രണ്ടു വര്ഷത്തെ അനുഭവങ്ങളാണ്. നോട്ട് പിൻവലിക്കൽ എന്ന മോദിയുടെ ഒറ്റമൂലി ഇതിലൊരു വലിയ ഘടകമാണ് എന്നറിയാന് ഗവേഷണം നടത്തേണ്ട കാര്യമില്ല. ഈ കള്ളപ്പണ ഒറ്റമൂലികൊണ്ട് കഷ്ടപ്പെടേണ്ടി വന്നത് സാധാരണ ജനങ്ങളും, ബി ജെ പിയെ വലിയ തോതില് പിന്തുണയ്ക്കുന്ന സാധാരണ കച്ചവടക്കാരുമാണ് “ഡൽഹിയെ പാരീസ് ആക്കുവാൻ നോക്കിയ ഷീലാ ദീക്ഷിതിനെ ഓര്മ്മയില്ലേ? വിദേശ രാജ്യങ്ങൾ കണ്ട്, ഇന്ത്യയുടെ അവസ്ഥ മറന്ന്, നോട്ട് പിൻവലിക്കല് പോലെ, സാധാരണക്കാരെ വലയ്ക്കുന്ന പരിപാടികളുമായി മുന്നോട്ടു പോകുകയാണ് മോദി. ജനം ഷീലാജിയെ ഇരുത്തിയത് പോലെ മോദിയേയും ഇരുത്തും”, ഒരു സാധാരണ കച്ചവടക്കാരൻ ആഴ്ചകള്ക്ക് മുമ്പ് പറഞ്ഞതാണിത്. ഈ അസംബ്ലി തെരഞ്ഞെടുപ്പ് മോദിയുടെ ഹണിമൂൺ അവസാനിപ്പിക്കും എന്ന് അന്നേ തോന്നിയിരുന്നു .
നോട്ട് പിൻവലിക്കൽ ഒരു പരാജയപ്പെട്ടവന്റെ തീരുമാനം ആണ് എന്ന്, ഒരു അമേരിക്കൻ എക്കണോമിസ്റ്റ് പറഞ്ഞത്, ഉൾക്കിടിലത്തോടെയാണ് ദേശീയ സാമ്പത്തിക പണ്ഡിറ്റുകൾ കേട്ടത്. ഇതിന്റെ പ്രത്യാഘാതങ്ങള്.അടുത്ത മൂന്നു വർഷമെങ്കിലും നീണ്ടു നില്ക്കും എന്നാണു വിശ്വസിക്കപ്പെടുന്നത് . വിദേശ നിക്ഷേപങ്ങൾ രാജ്യത്തെ മറന്ന മട്ടാണ്, മോദിയുടെ വിദേശ പര്യടനങ്ങൾ അവസാനിച്ച മട്ടാണ്, ആകെപ്പാടെ, 91 ന് ശേഷം ആദ്യമായി ഇന്ത്യ സാമ്പത്തികമായി പുറകോട്ട് പോകുന്നു എന്ന തോന്നൽ ഏറി വരുന്നു . മോദിയുടേയും, ബി ജെ പി യുടേയും, ശക്തിയായ, RSS, നോട്ട് പിൻവലിക്കൽ നീക്കത്തെ ഒട്ടും പിന്തുണക്കുന്നില്ല എന്ന വസ്തുത ഈ രാഷ്ട്രീയാവസ്ഥയെ കലുഷിതമാക്കുന്നു.
ഒന്ന് വ്യക്തമാണ്. പ്രധാനമന്ത്രിയുടെ ഇന്ത്യൻ വോട്ടര്മാരുമായുള്ള രാഷ്ട്രീയ ഹണിമൂൺ അവസാനിച്ചിരിക്കുന്നു. ഇനി അദ്ദേഹം പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കുന്നു, രാജ്യത്തെ എങ്ങനെ മുന്നോട്ടു നയിക്കുന്നു എന്ന വസ്തുത സൂക്ഷ്മമായി പരിശോധിക്കപ്പെടും. മറ്റേതെങ്കിലും രാഷ്ട്രീയ കക്ഷി, ഒരു മികച്ച വികസന, രാഷ്ട്രീയ അജണ്ട വെച്ചാൽ, അവിടേയ്ക്ക് ജനങ്ങൾ പോകുക തന്നെ ചെയ്യും എന്നാണ് ഇതുവരെയുള്ള അനുഭവം

മോദിയുടെ സന്തോഷത്തിന്റെ അടിസ്ഥാനം, പ്രതിപക്ഷ പാർട്ടികളുടെ, ഐക്യമില്ലായ്മ തന്നെയാണ് , പാര്ട്ടിയില് നേതൃ പ്രശ്നങ്ങൾ നിലനില്ക്കുമ്പോഴും യുപിയിൽ ഒരു സഖ്യം യാഥാര്ത്ഥ്യമാക്കുവാൻ കോൺഗ്രസിന് കഴിഞ്ഞു. ദേശീയ തലത്തിൽ ഫലവത്തായ പ്രതിപക്ഷ ഐക്യമായി അതിനെ വളർത്തുവാൻ അവർക്കു കഴിയുമോ എന്നത് കണ്ടറിയേണ്ട കാര്യമാണ്.. ഇടതു കക്ഷികള് എല്ലായിടത്തും, വെറും കൊക്കൂൺ പക്ഷമായി തുടരുന്നു എന്നതും ഇതിനൊരു കാരണമാണ്.
യു പി എ എന്ന ഒന്ന് കൂട്ടിക്കെട്ടിയത്, സിപിഎം നേതാവ് സുർജിത് തന്നെ ആയിരുന്നു എന്നതും ഇവിടെ ഓർക്കണം . ഇടതു പക്ഷം എത്ര ചെറുതാണെങ്കിലും, ഇന്ത്യൻ രാഷ്ട്രീ യത്തിന്റെ ഭാവി നിശ്ചയിക്കുന്നതിൽ അവരുടെ പങ്കു എപ്പോഴും വലുതായിരുന്നു..അതിൽ നിന്ന് അവർ എത്രനാൾ മാറി നിൽക്കും എന്ന് കണ്ടറിയേണ്ടിരിക്കുന്നു.

[dropcap]ഇ[/dropcap]ത്തിരിപ്പോന്ന കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ ജീവിക്കാനും പൊതു വഴികളും യാത്രാ സൗകര്യങ്ങളും ഉപയോഗിക്കാനും വിധിക്കപ്പെട്ട ഒരു സ്ത്രീ എന്ന നിലയിൽ എന്റെ ഏറ്റവും വലിയ സ്വപ്നം ഞാൻ തിരിച്ചറിയുന്നു. ഈ വഴികളിലൂടെ ഭയമോ ഉത്കണ്ഠയോ ഇല്ലാതെ വെറുതെയങ്ങു സഞ്ചരിക്കാനാവണം.. കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി ഞാനീ സ്വപ്നം കണ്ടു കൊണ്ടേയിരിക്കുന്നു.. വിദൂരമായ ഗ്രാമ ജീവിതത്തിലെ ഇരുളും നിഴലും പരന്ന നാട്ടിടവഴികളേക്കാൾ വിശാലമായ പറമ്പുകളേക്കാൾ പേടിക്കേണ്ടവയാണ് നഗരവീഥികളെന്നും പൊതുവഴിയിൽ പെണ്ണുങ്ങൾ ആരെയും വിശ്വസിക്കരുതെന്നും ഉള്ളൊരു പാഠം ആദ്യം പഠിപ്പിച്ചത് കയ്യും തലയും പുറത്തിടരുത് എന്ന സിനിമയാണ്.. അന്നു ആ സിനിമ ഏല്പിച്ച ആഘാതം ഓരോ ബസ് യാത്രയെയും ജാഗരൂഗമാക്കുന്ന മരുന്നായി മാറി… തിരക്കേറിയ ബസിൽ കോളേജിൽ പോയിത്തുടങ്ങിയ പ്രീഡിഗ്രിക്കാലത്ത് സീനിയർ ചേച്ചിമാർ തരുന്ന മുഖ്യ ഉപദേശം സെഫ്റ്റി പിൻ, ഹൈഹീൽഡ് ചെരിപ്പ് എന്നിവയൊക്കെ എങ്ങനെ വിദഗ്ദ്ധമായി ഞരമ്പുരോഗികളിൽ പ്രയോഗിക്കാം, റെക്കോർഡു ബുക്ക് എപ്രകാരം മുലകൾക്കുള്ള കവചമാക്കാം എന്നതൊക്കെയായിരുന്നു.. പ്രഖ്യാത ഞരമ്പുകളെ കാട്ടിത്തരാനും അവർ മടിച്ചിട്ടില്ല.. എന്തായാലും സെഫ്റ്റി പിൻ, മുളകുപൊടി, പിച്ചാത്തി മുതലായവ ഉൾപ്പെടെയുള്ള ആയുധങ്ങളുമേന്തി നീണ്ടു വരുന്ന കൈകാലുകളെക്കുറിച്ചുള്ള ജാഗ്രതയുമായി നടത്തേണ്ട ഒരു യജ്ഞമാണു പെണ്ണിനു ബസ് യാത്ര എന്ന മട്ടിലുള്ള സദാചാര ബോധവല്കരണ ക്ലാസുകൾ പോലും കേട്ടിട്ടുണ്ട്.. കഴിവതും പെണ്ണുങ്ങൾ തനിച്ചു പുറത്തു പോകരുത്. പോയാൽ തന്നെ രാത്രിയാകും മുന്നെ വീട്ടിലെത്തണം.. അസമയത്തു സഞ്ചരിക്കുന്ന പെണ്ണിനെ കയ്യേറ്റം ചെയ്യാൻ ആർക്കും അധികാരമുണ്ടെന്ന മട്ടിലുള്ള പരാമർശങ്ങൾ എത്രയേറെ കേട്ടിരിക്കുന്നു.. നാലു പതിറ്റാണ്ടുകൾ കൊണ്ട് ഈ ജല്പനങ്ങൾ കൂടിയതല്ലാതെ കുറഞ്ഞിട്ടില്ല.
വിദ്യാഭ്യാസത്തിലും തൊഴിലിലും സ്ത്രീകൾ ഏറെ മുന്നിലെത്തിയിട്ടും പൊതു ഇടങ്ങളും സുരക്ഷിത ബോധവും ദിനംപ്രതി അവൾക്കു നഷ്ടമാകുന്ന അവസ്ഥയാണുള്ളത്.സമീപ വർഷങ്ങളിൽ സ്ത്രീ പ്രശ്നങ്ങൾ സജീവ ചർച്ചയാവുകയും സ്ത്രീ സുരക്ഷ മുൻനിർത്തി ഒട്ടേറെ നിയമങ്ങൾ ഉണ്ടാവുകയുമുണ്ടായി. പക്ഷേ സ്ത്രീ സുരക്ഷ ഇന്നും ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു.. ഇതിന്റെ സാംസ്കാരിക കാരണങ്ങളെ മാറ്റിനിർത്തിക്കൊണ്ട് തികച്ചും തൊലിപ്പുറമെ ഉള്ള ചികിത്സയായി നിയമനിർമ്മാണം മാറുന്നു..
കേരളത്തിന്റെ ആധുനികതയെ സ്വാധീനിച്ചമൂല്യങ്ങളിൽ പ്രധാനമാണ് ക്രിസ്ത്യൻ പാപബോധവും വിക്ടോറിയൻ സദാചാരവും.കേരളത്തിലെ വിദ്യാഭ്യാസത്തിനു അലകും പിടിയും നല്കിയ ക്രിസ്ത്യൻ മിഷണറിമാരിലൂടെ ലൈംഗികത പാപമാണെന്നും അത് നിഗൂഢമാണെന്നുമുള്ള ബോധത്തിനു വേരോട്ടമുണ്ടായി.. ഇന്ത്യയൊട്ടാകെ ബ്രിട്ടീഷുകാർ നടപ്പാക്കിയ വിദ്യാഭ്യാസ പദ്ധതിയും ഏതാണ്ട് ഇതേ വിധമുള്ളതായിരുന്നു. അതിനെ പ്രതിരോധിക്കാനായിആധുനിക സാമൂഹിക സങ്കല്പം രാമൻമാരെയും സീതമാരെയും ആദർശമാക്കിയപ്പോൾ രാവണന്മാരും അഹല്യമാരും ഉപേക്ഷിക്കപ്പെട്ടു.ഏറെക്കുറെ അയഞ്ഞ വിവാഹ രീതിയും ബഹുഭാര്യാത്വവും ബഹുഭർതൃത്വവുമൊക്കെനില നിന്ന ഒരു സമൂഹം ഒരേ ഒരിണ സിദ്ധാന്തത്തെ ഇറുകെ പുണരുകയും കാമശാസ്ത്രമെഴുതിയ നാട്ടിൽ ലൈംഗികത ചർച്ച ചെയ്യാൻ കൊള്ളാത്ത വിഷയമായി പരിണമിക്കുകയും ചെയ്തു.. കേരളത്തിലാണെങ്കിൽ ഇടതുപക്ഷവും തീവ്ര ഇടതുപക്ഷവും ഇതേ നയം സ്വീകരിച്ചു.. കൂടാതെ എഴുപതെൺപതുകളിലെസിനിമ ഉൾപ്പെടെ ഉള്ള ജനപ്രിയ മാധ്യമങ്ങൾ ലൈംഗികത ആണിനു കീഴടക്കലും പെണ്ണിനു വിധിക്കപ്പെട്ട കീഴടങ്ങലുമായി അവതരിപ്പിച്ചു.. ഇങ്ങനെ സ്ത്രൈണതയെ തീരെ മാനിക്കാത്ത രതിക്രിയയിലെ സ്ത്രീ പങ്കാളിത്തത്തെ തീരെ പരിഗണിക്കാത്ത കപട ലൈംഗിക താ വ്യവഹാരങ്ങളാണ് മുഖ്യ ധാരാ മാധ്യമങ്ങളും സെമറ്റിക് മതങ്ങളും കഴിഞ്ഞ അരനൂറ്റാണ്ടിൽ വിളയിച്ചത്.. സെമറ്റിക് മതങ്ങളുടെ കേഡർ സ്വഭാവത്തെ ആന്തരിക വല്കരിച്ച നവ ഹിന്ദുത്വവും അതേ നയം തന്നെ സ്വീകരിച്ചു..
ഇന്ത്യയാകെ പടരുന്ന സദാചാര ഗുണ്ടായിസത്തിന്റെ കാരണങ്ങൾഇവയിലൊക്കെയാണു കൂടി കൊള്ളുന്നത്. നമ്മുടെ വിദ്യാഭ്യാസ രീതിയും ലിംഗവിവേചനത്തെ പ്രതിരോധിക്കാൻ പര്യാപ്തമായില്ല.
തികഞ്ഞ ലൈംഗികദാരിദ്യം അനുഭവിക്കുന്ന ഒരു സമൂഹമായി നാം മാറിക്കഴിഞ്ഞു എന്ന യാഥാർത്ഥ്യത്തെ മറച്ചു പിടിച്ച് നാം നടത്തുന്ന സദാചാര യുദ്ധങ്ങൾ ഫലം കാണില്ല എന്നതിനു തെളിവാണു സമീപകാല സംഭവങ്ങൾ.. കേരളത്തിൽ കഴിഞ്ഞ ആറുമാസത്തിനിടയിൽ ആയിരത്തോളം ബലാൽസംഗങ്ങൾ റിപ്പോർട്ടു ചെയ്യപ്പെട്ടു.നാലു മണിക്കൂറിൽ ഒരു ബലാൽസംഗം നടക്കുന്ന നഗരമാണിന്നു ദൽഹി..
കേരളത്തിലാണെങ്കിൽ സദാചാര ഗുണ്ടായിസം ഒരു വശത്തു പൊടിപൊടിക്കുമ്പോൾ സർക്കാർ വിലാസം സദാചാര ഗുണ്ടകളായി മാറിക്കഴിഞ്ഞു പിങ്ക് പോലീസ് എന്ന പെൺപോലീസ് പട..
അതിലുപരി സാർത്ഥകമായി എന്തെങ്കിലും ചെയ്യാൻ ഈ സേനക്കു കഴിയുന്നുണ്ടോ എന്നതും നികുതി ദായകരായ ജനം വിലയിരുത്തേണ്ടതാണ്. പതിനാലു സെക്കന്റ് എണ്ണി നോക്കി കേസെടുക്കലല്ല തുറിച്ചു നോട്ടത്തിനുള്ള പരിഹാരം എന്ന തിരിച്ചറിവാണ് ആദ്യമുണ്ടാകേണ്ടത്..
ആൺ പെൺ വിനിമയങ്ങളെ എത്ര കൂടുതൽ തടയുന്നുവോ അത്രയേറെ ലൈംഗികാതിക്രമങ്ങൾ പെരുകും എന്നതാണു യാഥാർത്ഥ്യം…
അടിച്ചമർത്തപ്പെടുന്ന ലൈംഗികത ലൈംഗിക വൈകൃതങ്ങളായും ലൈംഗികാതിക്രമങ്ങളായും സമൂഹത്തിൽ പടരുകയാണ്.. വ്യക്തികളുടെ സ്വകാര്യതയും സ്വാതന്ത്ര്യവും അംഗീകരിച്ചു കൊണ്ട് ഇണ ബന്ധത്തിലെ തിരഞ്ഞെടുപ്പുകളെ അംഗീകരിക്കാനാവണം.. പ്രണയ നിരാസങ്ങൾ കൊല്ലാനുള്ള കാരണമാകുന്നത് സ്വന്തം ഇണയെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പെണ്ണിനുണ്ടെന്ന് അംഗീകരിക്കാനാവാത്ത മനസ്ഥിതിയുടെ ഫലമായാണ്.. തീർച്ചയായും നമ്മുടെ വിദ്യാഭ്യാസ പദ്ധതിയുടെ പരാജയം കൂടിയാണ് ഇത്തരം സംഭവങ്ങൾ കാട്ടിത്തരുന്നത്.. അതിനു പരിഹാരം പാഠ്യപദ്ധതിയിൽ നിന്നും പ്രണയകവിതകളും കഥകളും വെട്ടിമാറ്റൽ അല്ല.. പ്രണയനിരോധനവും അല്ല.. ശരിയായ പ്രണയവും ശരിയായ ലൈംഗികതയും ആണധികാരത്തിന്റെ പ്രകടനപത്രിക അല്ലെന്ന തിരിച്ചറിവ് ഉണ്ടാക്കലാണ്.. ബലാൽസംഗം പെണ്ണിനു മാനഭംഗം കൂടിയാണ്.. ആണിനു അങ്ങനെ അല്ല.. ആ ഇരട്ടത്താപ്പ് ആദ്യം മാറണം..
ഒരുപാടു കാപട്യങ്ങളുടെ അനീതികളുടെ ഒരു ചില്ലുകൂടാരം മാത്രമാണു നാം കെട്ടിപ്പൊക്കിയ ആധുനിക സമൂഹം.. അത് പെണ്ണിനു പണിയെടുക്കാനും പണമുണ്ടാക്കാനും കുടുംബം എന്നതിന്മയെ നിലനിർത്താനുമുള്ള ഇടങ്ങൾ മാത്രമേ അനുവദിച്ചു കൊടുത്തിട്ടുള്ളൂ.. അതുകൊണ്ടാണ് സ്വന്തം ശരീരം അവൾക്ക് ഏറ്റവും വലിയ കെണിയും ബാദ്ധ്യതയും ആയി മാറുന്നത്..!
