
എന്തുകൊണ്ടാണ് നിത്യഹരിത നായകനായിട്ടും നസീർ സൂപ്പർ താരം എന്ന പദവിയിൽ എത്താതിരുന്നത്? എന്ത് കൊണ്ടാണ് പ്രേം നസീറിന് കേരളത്തിലെ ക്ഷുഭിത യൗവനത്തിന്റെ പ്രതിനിധി ആകാൻ കഴിയാതിരുന്നത്? ആ പദവി എന്ത് കൊണ്ട് ജയനും തുടർന്ന് സുകുമാരനും ലഭിച്ചു? എന്ത് കൊണ്ടാണ് സംവിധായകർ നസീറിനെ മുഖ്യധാരയിൽ നിന്ന് മാറി സഞ്ചരിക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ തെരെഞ്ഞെടുക്കാതിരുന്നത്? ഈ ചോദ്യങ്ങൾക്കു ഉത്തരം ലഭിക്കുകയാണെങ്കിൽ എന്ത് കൊണ്ട് അദ്ദേഹം സൂപ്പർ സ്റ്റാർ ആകാതെ നിത്യഹരിത നായകനായി ത്തന്നെ തുടരുന്നു എന്നതിന് വിശദീകരണം ലഭിക്കും.
ചലനാത്മകത നസീർ കഥാപാത്രങ്ങളുടെ വിജയത്തിന് കാരണമായിരിക്കുന്നു. ഒരു ഗ്രാമത്തിൽ ജനിച്ച് അവിടെ വളർന്ന് അവിടെ പണിയെടുത്ത് ആ മണ്ണിൽത്തന്നെ മരിച്ചു വീഴുന്ന ഒരു ശരാശരി പൗരനേയല്ല നസീർ തന്റെ കഥാപാത്രങ്ങളിലൂടെ അവതരിപ്പിച്ചത്. ആ കഥാപാത്രങ്ങൾ ഒരിടത്തായിരിക്കുമ്പോഴും പല തലങ്ങളിൽ പ്രവർത്തിക്കുന്നു. ഫുട്ബാൾ കളിക്കാരനാണ് പോലീസുകാരനായും അധ്യാപകനായും കവിയായും എഴുത്തുകാരനാണ് ടെന്നീസ് കളിക്കാരനായും ഡിറ്റക്റ്റീവായും ഒക്കെ നസീർ പ്രത്യക്ഷപ്പെടുന്നു. ഇതിനേക്കാളെല്ലാം ഉപരിയായി നസീർ കഥാപാത്രങ്ങൾ മറ്റു നഗരങ്ങളിലേയ്ക്കോ ഗ്രാമങ്ങളിലേയ്ക്കോ കുടിയേറുന്നവർ കൂടിയാണ്. ഒരു തൊഴിൽ അന്വേഷിച്ചാണ് പലപ്പോഴും നസീർ മറ്റൊരു നഗരത്തിലേക്ക് പോകുന്നത്. മറ്റു ചില അവസരങ്ങളിൽ ഒരു അന്വേഷണമാകും നസീറിനെ ഒരു നഗരത്തിൽ നിന്നും മറ്റൊരു നഗരത്തിൽ എത്തിക്കുന്നത്. ഒരു പട്ടാളക്കാരനായിരിക്കുമ്പോൾ വളരെ വളരെ ദൂരത്തുള്ള പേരും നാളും അറിയാത്ത സ്ഥലങ്ങളിലേക്ക് നസീർ കഥാപാത്രങ്ങൾ സഞ്ചരിച്ചു പോകുന്നു. ഈ കഥാപാത്രങ്ങളുടെ കൈപിടിച്ചും അവരുമായി സഹഭാവം സൃഷ്ടിച്ചും അക്കാലത്തെ പ്രേക്ഷകർ നസീറിനോടൊപ്പം മറ്റിടങ്ങളിലേക്ക് സഞ്ചരിച്ചിരുന്നു.


ഒരു തരത്തിൽ പറഞ്ഞാൽ അഖിൽ മോഹനും സജീഷും ഭാഗ്യവാന്മാരാണ്. അവരുടെ പുരസ്കാര ലാഭ വാർത്ത ചുരുങ്ങിയ പക്ഷം പ്രാദേശിക പത്രങ്ങളിൽ ചിലരെങ്കിലും പ്രസിദ്ധീകരിച്ചു. ദേശീയ പത്രങ്ങൾ എന്ന് സ്വയം പുകഴ്ത്തുന്ന ഇംഗ്ലീഷ് ഭാഷയിലെ പല പത്രങ്ങളും ഇത്തരം ഒരു സംഭവം നടന്നതായി പോലും നടിച്ചില്ല. അതോർത്തു വിഷമിക്കേണ്ടതില്ല. അതെപ്പോഴും അങ്ങനെയൊക്കെയാണ്. എനിയ്ക്കു സന്തോഷം നൽകുന്ന കാര്യം, പ്രാദേശിക പത്രങ്ങൾ ഇതേക്കുറിച്ചു എഴുതാൻ തയാറായി എന്നതും, ചില എഴുത്തുകാർ ഓൺലൈൻ മാധ്യമങ്ങളിൽ ഈ കലാകാരന്മാരെ കുറിച്ച് എഴുതി എന്നതും സാമൂഹിക മാധ്യമങ്ങളിൽ ഈ കാലാകാരന്മാർക്കു വമ്പിച്ച പ്രോത്സാഹനം ലഭിച്ചു എന്നിവയുമാണ്. അതൊരു വലിയ കാര്യം തന്നെയാണ്. മിക്കവാറും എല്ലാക്കാര്യങ്ങളിലും മുഖ്യധാരാ മാധ്യമങ്ങൾ കലാകാരന്മാരെ കൈവിടുമ്പോൾ അവർക്കു തുണയായി എത്തുന്നത് ഇക്കാലത്ത് സാമൂഹിക മാധ്യമങ്ങൾ തന്നെയാണ്.ഒരു മലയാളി എന്ന നിലയിൽ ഇവരുടെ പുരസ്കാര ലാഭം എന്നെ വളരെയധികം അഭിമാനപുളകിതനാക്കുന്നു. ഈ പുരസ്കാരങ്ങൾ അഖിൽ മോഹനെയും സജീഷിനെയും കൂടുതൽ ഊർജ്ജത്തോടെ കലാപ്രവർത്തനങ്ങളിൽ ഏർപ്പെടാൻ പ്രാപ്തരാക്കുകയും കൂടാതെ വരും നാളുകളിൽ ചെയ്യുന്ന കല തുടർന്നും ദേശീയ ശ്രദ്ധയിലേക്ക് എത്താൻ പോന്ന വിധത്തിൽ ശക്തമാക്കുകയും ചെയ്യും എന്ന് ഞാൻ വിശ്വസിക്കുന്നു. അങ്ങിനെ വരുമ്പോൾ മറ്റു മാധ്യമങ്ങൾക്കു കണ്ടില്ലെന്നു നടിക്കാൻ കഴിയുകയില്ല.
ഒരു വിഷയം കൂടി ചൂണ്ടികാട്ടിക്കൊണ്ട് ഞാനീ പ്രഭാഷണം. അവസാനിപ്പിക്കാം ഒരു കലാകാരനും സമൂഹത്തിനു നേരെ സവിശേഷമായ ഒരു പ്രതിബദ്ധതയും ഇല്ല. സമൂഹത്തിലെ മറ്റേതൊരു അംഗത്തെയും പോലെ ഉള്ള സഹകരണാത്മകമായ ഉത്തരവാദിത്തമേ കലാകാരനും ഉള്ളൂ. ഒരു വ്യവസ്ഥയുടെയോ സമൂഹത്തിന്റെയോ ഉള്ളിൽ നിന്ന് തന്നെ പ്രവർത്തിച്ചു കൊല്ലണമെന്ന ആവശ്യമൊന്നും കലാകാരനില്ല. അവയ്ക്കു പുറത്തു നിൽക്കാനുള്ള സ്വാതന്ത്ര്യം കലാകാരനുണ്ട്. രണ്ടിനും ഇടയിലുള്ള ഒരു വിമര്ശനാത്മകതയുടെ ഇടത്തിൽ അവനു നിലകൊള്ളാം., വേണ്ടി വന്നാൽ അത്തരം ഒരിടം സ്വയം നിർമ്മിച്ചെടുക്കാം. ഇവിടെ വ്യാജ പ്രവാചകന്മാർ രാഷ്ട്രീയ കലയുടെ പേരിൽ ഗാന്ധിജിയെയും ശ്രീ നാരായണ ഗുരുവിനെയും ജിന്നയെയും ഒക്കെ അവഹേളിച്ചു കൊണ്ട് ചിത്രങ്ങളും ശില്പങ്ങളും രചിക്കുന്നുണ്ട്. സാധ്വികളുടെ ചിത്രം വരച്ചു സ്വയം സ്ത്രീവാദികളായി നടക്കുന്ന ചിത്രകാരികളും ഇവിടെയുണ്ട്. ഈ കള്ളനാണയങ്ങളെ തിരിച്ചറിയുകയും നിഷേധിക്കുകയും ചെയ്യേണ്ടത് അനിവാര്യമായിരിക്കുന്നു. ഒരു കലാകാരന്റെ ജീവിതം എന്നത് സമൂഹവുമായി സന്ധി ചെയ്യുന്നതിലല്ല; അതെ സമയം അതിനെ നിരന്തരം വിമർശിച്ചു കൊണ്ടിരിക്കുന്നതിലും അർത്ഥമില്ല. പ്രപഞ്ചത്തിന്റെ മനഃസാക്ഷിയായിരിക്കുക എന്നതാണ് അവന്റെ പരമ പ്രധാനമായ കർത്തവ്യം. തനിയ്ക്കു നേരെയും പിന്നെ മറ്റുള്ളവർക്ക് നേരെയും പിടിക്കുന്ന കണ്ണാടിയാവുക. മനുഷ്യ സാധ്യതകളുടെ അതിരുകൾ തേടിക്കൊണ്ട് കരവിരുതിനെ ഊതിക്കാച്ചിയും രാകി മിനുക്കിയും, സമാധാനവും സന്തോഷവും അടങ്ങുന്ന മഹാസത്യങ്ങളുടെയും ഉണ്മയുടെയും തിരിച്ചറിവിലേക്ക് പോവുക എന്നതാണ് കലാകാരന്റെ കർത്തവ്യം. അതായിരിക്കട്ടെ കലാകാരന്റെ പ്രവർത്തിയും ജീവിതവും. കൂട്ടായ്മകളും കൈകോർക്കലുകളും നന്ന്. പക്ഷെ ഒന്നോർക്കുക, കൈകൾ ഇരുപുറവും പിടിച്ചിരിക്കെ പണിയെടുക്കാൻ കൈകൾ സ്വതന്ത്രമാവില്ലെന്നറിയുക. കൈകൾ സ്വതന്ത്രമായിരിക്കട്ടെ, കോർക്കേണ്ടയിടങ്ങളിൽ കോർത്ത് പിടിക്കുക നാം. ആസക്തികൾക്കും അപ്പുറത്തുള്ള സ്വാതന്ത്ര്യത്തിന്റെയും ഉണ്മയുടെയും വിഹായസിലേയ്ക്ക് പറക്കുവാനുള്ള ചിറകുകൾ നിങ്ങളിൽ മുളയ്ക്കട്ടെ. ആർക്കറിയാം, ഒരു ദിനം, ചെഖോവിന്റെ ‘പന്തയം’ എന്ന കഥയിലെ യുവ വക്കീലിനെ പോലെ, നിങ്ങൾക്കും എല്ലാം ഉപേക്ഷിക്കാൻ കഴിയുമെന്ന്.