പൂമുഖം OPINION ഹിന്ദുമത ക്ഷേത്രങ്ങൾ സർക്കാർ പിടിച്ചെടുക്കുന്നു, സഹോദര മതസ്ഥരെ തൊടുന്നതേയില്ല; എന്താണ് യാഥാർത്ഥ്യം

ഹിന്ദുമത ക്ഷേത്രങ്ങൾ സർക്കാർ പിടിച്ചെടുക്കുന്നു, സഹോദര മതസ്ഥരെ തൊടുന്നതേയില്ല; എന്താണ് യാഥാർത്ഥ്യം

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

parthasarathy-temple

ആർ.എസ്.എസ്സിനോടും ബി.ജെ.പി.യോടും കടുത്ത എതിർപ്പുള്ളവരും ഇടതുപക്ഷ മനസ്ഥിതിയുള്ളവരും വരെ ചെറുതായൊന്ന് നെറ്റി ചുളിച്ച് ചോദിക്കുന്നു ‘എന്നാലും മാഷേ, ഹിന്ദു ക്ഷേത്രങ്ങൾ മാത്രം ഇങ്ങനെ സർക്കാർ ഏറ്റെടുക്കുന്നത് ശരിയാണോ ? ഹിന്ദു മത വിശ്വാസികളുടെ പണമെല്ലാം കൊണ്ടു പോകുന്ന കമ്മ്യൂണിസ്റ്റ് സർക്കാർ എന്താണ് മറ്റ് സഹോദര മതസ്ഥരുടെ പള്ളികളേയും അവരുടെ നേർച്ചപ്പെട്ടികളേയും വെറുതെ വിടുന്നത് ?  ഇതു ശരിയാണോ ?’

എന്താണ് നിങ്ങൾക്ക് പറയാനുള്ളത് ?

ഹിന്ദുക്കളൊന്നിക്കണമെന്നും മതേതര സർക്കാരുകൾക്കെതിരെ രംഗത്ത് വരണമെന്നുമാണ് സംഘപരിവാരക്കാരുടെ ആഹ്വാനം ! ഹിന്ദു മത ഭ്രാന്ത് ഇളക്കിവിട്ട് വർഗ്ഗീയ കലാപത്തിന് തന്നെ ശ്രമിക്കുകയാണവർ. എന്താണ് വസ്തുത………..? ആദ്യം മനസ്സിലാക്കേണ്ടത് 1957 മുതൽ മാറി മാറി അധികാരത്തിൽ വന്ന സർക്കാരുകളൊന്നും ഒരു ക്ഷേത്രത്തിന്‍റേയും വരവിൽ കയ്യിട്ട് വാരുകയൊ മറ്റ് സർക്കാർ കാര്യങ്ങൾക്ക് എടുക്കുകയോ ചെയ്തിട്ടില്ല എന്ന വസ്തുതയാണ് !

എന്നാൽ വിശ്വാസപൂർവ്വം ഭക്തർ നൽകിയ കോടി കണക്കിന് രൂപയുടെ നിക്ഷേപവും ആ പണമുപയോഗിച്ച് വാങ്ങി കൂട്ടിയ സ്ഥാവര ജംഗമ വസ്തുക്കളും കോളേജുകളും സ്കൂളു കളും വേദ പഠനശാലകളടക്കമുള്ള സ്ഥാപനങ്ങളും മറ്റാരും തന്നെ കട്ടുമുടിക്കുന്നില്ലെന്ന്  ഉറപ്പ് വരുത്തുകയും വരവ് ചെലവ് കണക്കുകള്‍ മുഴുവൻ ഭക്തജനങ്ങൾക്കും ലഭ്യമാക്കുകയും, തർക്കങ്ങൾ ഉണ്ടായാൽ അത് ജാതി പ്രമാണിമാരേയും കക്ഷി രാഷ്ട്രീയക്കാരേയും ഏൽപ്പിക്കാതെ സുപ്രീം കോടതി വരെയുള്ള വിശ്വസനീയ സംവിധാനങ്ങൾക്ക് വിധേയമാക്കുകയുമാണ് ജനാധിപത്യ സർക്കാരുകൾ ചെയ്തത്; ഇപ്പോഴും ചെയ്തു കൊണ്ടിരിക്കുന്നത്. ഇതിലെന്താണ് തെറ്റ്……..?

കോടാനുകോടി രൂപയുടെ സ്വത്തുവകകള്‍ ക്ഷേത്ര നടത്തിപ്പുകാർ തട്ടിയെടുക്കുന്നതും  ഭണ്ഡാരവരവ് വരെ കടത്തികൊണ്ടു പോകുന്നതുമായ കഥകള്‍ വാർത്തയാവുമ്പോൾ  ഇത്തരം ഇടപെടലുകൾ ശക്തിപ്പെടുത്തണമെന്നല്ലേ വാദിക്കേണ്ടത് ?

അല്ലാതെ പോലീസും കോടതിയും മറ്റ് സംവിധാനങ്ങളുമൊന്നും അതിൽ ഇടപെടരുതെന്നും ആർ.എസ്സ്.എസ്സിനു കീഴിലുള്ള ക്ഷേത്ര സംരക്ഷണ സമിതിക്കും കൂട്ടർക്കും വിട്ടുതരണം എന്നും ആണോ വാദിക്കേണ്ടത്? ദേവസ്വം ബോർഡ് എന്നത്  കെ.പി.സി.സി.യുടെ സബ്ക മ്മറ്റിയൊ CPIM ന്‍റെ പോഷക സംഘടനയോ പോലെ എന്തോ ആണെന്ന മട്ടിലാണ് തല്പര കക്ഷികൾ പ്രചാരണം അഴിച്ചു വിടുന്നത്. ഹിന്ദു മതാചാരങ്ങളിൽ വിശ്വാസമുള്ള ഹിന്ദുക്കളായ എം.എൽ.എ.മാർ മാത്രമേ ജനപ്രതിനിധികളെന്ന നിലയിൽ ദേവസ്വം ബോർഡ് തിരഞ്ഞെടുപ്പുമായും മറ്റും ബന്ധപ്പെടുന്നുള്ളു. മറ്റംഗങ്ങളെല്ലാം ഹിന്ദുമത വിശ്വാസികൾ തന്നെയാണ്. പത്ത് ലക്ഷത്തിൽ കൂടുതൽ രൂപ ചിലവഴിക്കണമെങ്കിൽ ഹൈക്കോടതിയുടെ അനുമതി വേണമെന്ന വ്യവസ്ഥയുമുണ്ട്. ട്രഷറിയിൽ ഒരു പ്രത്യേക അക്കൗണ്ടിലാണ് ഈ പണമെല്ലാം ഇടുന്നത് എന്നതൊഴിച്ചാൽ സർക്കാരും ക്ഷേത്ര വരുമാനങ്ങളുമായി മറ്റു ബന്ധങ്ങളൊന്നുമില്ല. ദേവസ്വം ബോർഡുകളുടെ പ്രവർത്തനം അത്രയ്ക്കേറെ സ്വതന്ത്രമായ ഒന്നാണ്. ദേവസ്വം വഴി ഹിന്ദുക്കളായ ഭക്തരുടെ പണം  എടുക്കുകയല്ല സർക്കാർ ചെയ്യുന്നത്, മുസ്ളീങ്ങളും കൃസ്ത്യാനികളും നിരീശ്വര വാദികളുമായ മറ്റ് പൗരജനങ്ങളും നികുതിയായി നൽകുന്ന കോടി കണക്കിന് രൂപ ഹിന്ദു ദേവാലയങ്ങൾക്ക് അങ്ങോട്ട് കൊടുക്കുകയാണ്. മന്ത്രിയായിരുന്ന വി.എസ്.ശിവകുമാർ നിയമസഭയിൽ വെച്ച കണക്ക് പ്രകാരം തൊട്ടുമുൻവർഷം ഇങ്ങനെ നൽകിയത് 231. 38 കോടി രൂപയാണ്. 2014ൽ ക്ഷേത്ര ജീവനക്കാർക്കും മറ്റും ശമ്പളം നൽകാൻ മാത്രം പൊതു ഖജനാവിൽ നിന്ന് ദേവസ്വങ്ങൾക്ക് അങ്ങോട്ട് കൊടുത്തത്  22 കോടി രൂപയാണ്. ഇതു പോലെ ശബരിമല ക്ഷേത്രത്തിനും പത്മനാഭ സ്വാമി ക്ഷേത്രമടക്കമുള്ളവയ്ക്കും ദേവാലയ വരവിൽ നിന്ന് ഒരു രൂപ പോലും കൈപ്പറ്റാതെ കോടി കണക്കിന് രൂപയാണ് സർക്കാർ അങ്ങോട്ട് നൽകുന്നത്. മറ്റുമതക്കാരുടേയും നിരീശ്വരവാദികളുടേയും നികുതി പണമെടുത്താണ് ഇങ്ങനെ കൊടുക്കുന്നതെന്നോർക്കണം. എന്നിട്ടാണ്  ഹിന്ദുമതരക്ഷകർ   എന്ന നാട്യത്തിൽ ദുഷ്പ്രചരണമെന്നത് നമ്മൾ മറക്കരുത്. അപ്പോൾ ഒരു ചോദ്യം ബാക്കിയാവും. അങ്ങിനെയെങ്കിൽ ക്ഷേത്രങ്ങളിലേക്ക് വരുന്ന സമ്പത്തെല്ലാം എന്തു ചെയ്യുന്നുവെന്ന് അതിനു മുമ്പ് കേരളത്തിലാകെ  ദേവസ്വങ്ങൾക്ക് കീഴിലുള്ള ക്ഷേത്രങ്ങളെ കുറിച്ചൊരു ധാരണ നല്ലതാണ്.

തിരുവിതാംകൂർ ദേവസ്വം 1240 ക്ഷേത്രങ്ങൾ, കൊച്ചിൻ 430 , മലബാർ 1337, ഗുരുവായൂർ , കൂടൽമാണിക്യം …ഇവയെല്ലാം കൂടി  3080 ക്ഷേത്രങ്ങളുണ്ട്. ഇതിൽ 100 എണ്ണത്തിന് മാത്രമാണ് നല്ല നടവരവും വരുമാനവുമുള്ളത്. 1000ന് മേൽ വരവുള്ളത് മേജര്‍ ,  100 നും 1000നുമിടയിൽ വരവുള്ളത് മൈനർ, 100ന് താഴെ മാത്രം വരവുള്ളത്  പെറ്റി ക്ഷേത്രങ്ങൾ എന്നിങ്ങനെയാണ് വിഭജനം … കൂടാതെ പി.ഡി.കാറ്റഗറിയുമുണ്ട്. അതായത് പ്രൈവറ്റ് ഡിപ്പോസിറ്റുള്ളവ .

ദേവസ്വത്തിന് കീഴിലുള്ളവയിൽ 15000 ത്തോളം  ക്ഷേത്ര ജീവനക്കാരുണ്ട്.  വരുമാനമുള്ള ക്ഷേത്രങ്ങളിൽ നിന്ന് സ്വർണ്ണമൊഴികെയുളള വരവിൽ നിന്നാണ് മറ്റുളള ക്ഷേത്രങ്ങളെ നിലനിർത്തുവാനുള്ള തുക കണ്ടെത്തുന്നത് . എല്ലായിടത്തും ഒരു തിരിയും വെച്ചാരാധനയും പൂജയും ആരാധനയും ഉറപ്പു വരുത്തുന്നതിനാണ് ജനാധിപത്യ സർക്കാർ ദേവസ്വം വഴി അഴിമതിരഹിതമായി ഇടപെടുന്നത്. അല്ലാതെ പണം മറ്റു കാര്യങ്ങൾക്ക് എടുക്കാനല്ല. ഇതിനെതിരെയാണ് ഹിന്ദുത്വ വാദികൾ  കലാപമുണ്ടാക്കാൻ നോക്കുന്നത്  സംഘപരിവാര ത്തിന്‍റെ ദുഷ്പ്രചരണം കേട്ടാൽ തോന്നുക ദേവസ്വം എന്നത് എ.കെ.ജി. സെന്‍ററിലെ പാർട്ടി ഫാക് ഷന്‍റെ തീരുമാനപ്രകാരം രൂപീകരിച്ചതാണെന്നാണ്. അങ്ങനെയാണോ ? അല്ലേയല്ല…!

1957ലെ ഒന്നാം കമ്മ്യൂണിസ്റ്റ് മന്ത്രിസഭ രൂപീകരിക്കുന്നതിനും 146 കൊല്ലം മുമ്പ്, കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർടിയുടെ ആദ്യ സെല്ല് രൂപീകരിക്കുന്നതിനും ഏകദേശം ഒന്നേകാൽ നൂറ്റാണ്ടു മുമ്പ്,  റാണി ഗൗരി ലക്ഷ്മിഭായ്  തിരുവിതാംകൂർ ഭരിച്ചിരുന്ന കാലത്ത് (മൺറോയുടെ കാലത്ത്……! ) രൂപം കൊടുത്തതാണ് ദേവസ്വം സംവിധാനം. ദേവസ്വത്തിന്‍റേയും ബ്രഹ്മസ്വത്തിന്‍റേയുമെല്ലാം  ഉടമസ്ഥരായി  വിരാജിച്ചിരുന്ന    നമ്പൂതിരി മേധാവിത്വത്തിന്‍റെ കീഴിൽ സമ്പത്ത് അളവില്ലാതെ  കുന്ന് കൂടിയിരുന്നു. ഇത് സൃഷ്ടിച്ച  സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങളിൽ നിയന്ത്രണം കൊണ്ടുവന്നതിന്‍റെ ഭാഗമായി 1811 ൽ തുടങ്ങി വെച്ച ശ്രമങ്ങൾ താഴെ കാണും പ്രകാരം വിവരിക്കാനാവും.

1897 ല്‍ പുതിയ ദേവസ്വം വകുപ്പ് രൂപീകരിച്ചു 1906 ൽ ദേവസ്വം സെറ്റിൽമെന്‍റ് വിളംബരം 1907ൽ ലാൻഡ് റെവന്യൂ വകുപ്പിന് കീഴിൽ 1922 ൽ ഏപ്രിൽ 22 (കൊല്ലവർഷം 1098 ) ന് മൂലം  തിരുനാൾ രാമവർമ ദേവസ്വം വിളംബരം വഴി  റവന്യൂവിൽ നിന്ന് മാറ്റി പ്രത്യേകമാക്കി  (ഇത് പ്രകാരം ആകെ ലഭിക്കുന്ന ഭൂ നികുതിയുടെ 40% ദേവസ്വം ഫണ്ടാക്കാനും പ്രതിവർഷം 25 ലക്ഷം സർക്കാർ ഗ്രാന്‍റായി കൊടുക്കാനും നിശ്ചയിച്ചു സ്വാതന്ത്ര്യാനന്തരം 1949 ൽ തിരുവിതാംകൂറും കൊച്ചിയും യോജിച്ച് തിരുകൊച്ചിയായപ്പോൾ കേന്ദ്ര സർക്കാരു മായുളള ധാരണ പ്രകാരം ഹിന്ദു മന്ത്രിയും രാജാവും ഹിന്ദു അദ്ധ്യക്ഷനും ഉൾപ്പെടെ 3 അംഗ ബോർഡ് നിലവിൽ വന്നു. മന്നത്ത് പത്മനാഭൻ അധ്യക്ഷനായി. 1949 ലെ ഒമ്പതാം വിളംബരവും 1950 ലെ ഒന്നാം വിളംബരവും ചേർത്ത് നിയമ സാധുതയും വരുത്തി. Hindu Relegious Act XV of 1950  അങ്ങിനെ നിലവിൽ വന്നു. പൊതു ഖജനാവിൽ നിന്നുള്ള ഗ്രാന്‍റ്  25 ലക്ഷം എന്നത് 51 ലക്ഷമാക്കി ഉയർത്തി.

ഇതാണ് കുമ്മനവും കൂട്ടരും എതിർക്കുന്ന, ദേവസ്വം ബോർഡിന്‍റെ ശരിക്കുള്ള  ചരിത്രം നാട്ടുകാരും നടത്തിപ്പുകാരും ആവശ്യപ്പെട്ടതനുസരിച്ചാണ് 1949 ൽ തിരുവിതാംകൂർ ഭരണാധികാരികൾ ക്ഷേത്രങ്ങൾ ഏറ്റെടുത്ത്  നടത്തിയത് . ഇപ്പോൾ ഗുരുവായൂർ പാർത്ഥസാരഥി ക്ഷേത്രം ഏറ്റെടുത്തതും അങ്ങനെ തന്നെ ! സുതാര്യമായും സുരക്ഷിതമായും ക്ഷേത്രഭരണം മുന്നോട്ട് കൊണ്ടു പോകുന്നതിന് ഏറ്റവും മികച്ച സംവിധാനമായിട്ടും ഹിന്ദുത്വവാദികളും  മറ്റും എന്തിനാണ് അതിനെ ഇങ്ങനെ എതിർക്കുന്നത് ?

സാമ്പത്തികവും രാഷ്ട്രീയവുമായ സ്വാർത്ഥ താത്പര്യങ്ങളൊരുവശത്തും സംഘപരിവാര ത്തിന്‍റെ ബൗദ്ധിക നേതൃത്വം കയ്യാളുന്ന പിന്തിരിപ്പൻമാരായവരുടെ ഉള്ളിന്‍റെ ഉള്ളിൽ ഇപ്പോഴും തികട്ടുന്ന പഴയ ജാതി മേധാവിത്വ മോഹങ്ങൾ മറ്റൊരു വശത്തും നിന്നാണ് ഒച്ചയിടുന്നത്.നോക്കൂ, തിരുവിതാംകൂർ ദേവസ്വത്തിന്‍റെ സമ്പത്ത്  fixed deposit 571 കോടി രൂപ , Short term F. D. 51 കോടി രൂപ ,  സേവിംഗ്സ് 10 കോടി രൂപ. ഗുരുവായൂരിൽ സ്വർണ്ണത്തിന് പുറമെ  F.D.  300 കോടിരൂപയും ,വാർഷിക വരവ് 186 കോടിയുമാണ്.

ശബരിമലയിലിത് എത്രയോ ഇരട്ടിയാണ്. ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരിന്‍റേയും  ഭരണഘടന സ്ഥാപനമായ കോടതിയുടേയും പരിശോധനയില്ലാതെ, അഥവാ ഭക്തജനങ്ങ ളായവരുടെ ആരുടേയും ഇടപെടലില്ലാതെ, ഈ സമ്പത്തും ക്ഷേത്ര സൗകര്യങ്ങളും ഉള്ളിന്‍റെയുള്ളിൽ പഴയ ജാതി പ്രമാണിത്തം കൊണ്ടു നടക്കുന്നവർക്കും അവരുടെ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന സംഘ പരിവാരകൂട്ടങ്ങൾക്കും ഒതുങ്ങി കിട്ടണമെന്നതിനാണ് ശ്രീ കുമ്മനവും കൂട്ടരും നിർബന്ധം പിടിക്കുന്നത്. ആരുടേതാണ് ഈ ക്ഷേത്രവും അതിരിക്കുന്ന ഭൂമിയും ക്ഷേത്രത്തിന്‍റേതായിക്കാണുന്ന  സ്വത്തുമെല്ലാം? ഒന്നും ആരും പൂജിച്ച് സൃഷ്ടിച്ചതല്ല. എല്ലാം പൊതു ജനങ്ങളുടേതാണ്. അവയെല്ലാം പൊതു സ്വത്താണ് . മണ്ണിൽ പണിയെടുത്തവർ അധ്വാനിച്ചതിന്‍റെ  ഫലമാണതെല്ലാം എല്ലാ ക്ഷേത്രവും അവയുടെ സമ്പത്തും !

ജാതിപ്രമാണിമാർ അടക്കി വാണ കാലത്ത്, വിഗ്രഹത്തിനടുത്ത് പൂജാരിയായോ ശ്രീകോവിലിനു മുന്നില്‍ ഭക്തനായോ  നില്‍ക്കാനോ  ക്ഷേത്രത്തിന്‍റെ  ചുറ്റിലുമുള്ള വഴിയിൽ നാൽകാലികളെ പോലെയെങ്കിലും  നടക്കാനോ അനുവാദമില്ലാതിരുന്ന  പട്ടിണി ക്കോലങ്ങള്‍ക്ക്   ക്ഷേത്രഭരണ കാര്യം ചിന്തിക്കാനാവില്ലല്ലോ. പണിയെടുത്ത് തിരുമുൽ കാഴ്ച്ചവെച്ചതും 1773 വരെ ഒരു തുണ്ട് ഭൂമിയില്ലാതിരുന്ന നായർ പടയാളികൾ അങ്കം വെട്ടി നേടിയതും സഹോദര മതസ്ഥർ നികുതി നൽകിയതും എല്ലാമെല്ലാം ചേർന്ന പൊതു സ്വത്താണ്  പൊതു ക്ഷേത്രങ്ങളായി വളർന്നത്. രാജഭരണത്തിലെ രാജാവിന്‍റെ സ്വത്ത്  പ്രജാ ഭരണത്തിൽ പൗരന്മാരുടേതാണ്. അവർ സ്വയം തിരഞ്ഞെടുത്ത സർക്കാരാണ്  പൊതു സ്വത്ത് കൈകാര്യം ചെയ്യാനർഹർ.  1883 — 1911 ലെ, തിരുവിതാംകൂറിലെ ആദ്യ സമഗ്ര സെൻസസിൽ നമ്പൂതിരിമാർക്ക് 415126 ഏക്കർ വരെ കരമൊഴിവായ ഭൂമി  ഉണ്ടായി രുന്നന്നതായി കാണുന്നുണ്ട്. നായർ വിഭാഗങ്ങൾക്ക് ഒരു സെന്‍റ്   ഭൂമി പോലുമുണ്ടാ യിരുന്നില്ല. ഈഴവർ ഭൂമി സ്വന്തമാക്കരുത് എന്നായിരുന്നു നിയമം എന്നിരിക്കെ മറ്റുള്ളവരുടെ സ്ഥിതി പറയേണ്ടതില്ലല്ലോ. ജനകീയ ഭരണവും ഭൂപരിഷ്കരണവും വന്നതിന് ശേഷം പ്രമാണിത്തം നഷ്ടപ്പെട്ടവർ മഹാക്ഷേത്രങ്ങളും വിശുദ്ധ പുണ്യാഹവും വഴിയാണ് തങ്ങളുടെ അവശിഷ്ട പ്രമാണിത്തം മറ്റുള്ളവരിൽ നിലനിറുത്തി വരുന്നത്.

അബ്രാഹ്മണർ ശാന്തിമാരാവുമ്പോഴും പിന്നോക്ക ഹിന്ദുക്കൾ ദേവസ്വം ബോർഡിൽ അംഗങ്ങളാവുമ്പോഴും അവർ തങ്ങളെ ഭരിക്കുന്നുവല്ലോ എന്ന  തോന്നലിൽ നിന്ന്‍, അധീശ ഗർവ്വിൽ നിന്ന്‍, ഉണ്ടാകുന്ന അപകർഷതാ ബോധത്തിന്‍റെ  ജാള്യവും രോഷവുമാണ്, ജനാധിപത്യ വികാസമില്ലായ്മയുടെ ജീർണ്ണതയും ഫ്യൂഡൽ മനോഭാവങ്ങളുമാണ്, ഇപ്പോൾ സംഘപരിവാരത്തിലുടെ കേരളീയ പൊതുമണ്ഡലത്തിലേക്ക് മലീമസമായി പൊട്ടിയൊഴുകുന്നത്.  ജാതിയും ജന്മിയും നാടുവാഴിത്തവും പോയി ജനാധിപത്യം വന്നത് അംഗീകരിക്കാൻ മടിക്കുന്ന, പ്രതാപത്തിന്‍റെ പഴയകാലം അയവിറക്കുന്ന, പ്രമാണികളെ സംബന്ധിച്ചിടത്തോളം തങ്ങളുടെ സൗഭാഗ്യങ്ങൾ തട്ടി തെറിപ്പിച്ച ശത്രുവാണ് ജനകീയ സർക്കാരുകൾ . എന്നാൽ സാധാരണ ജനങ്ങൾക്കാവട്ടെ നേരെ തിരിച്ചാണനുഭവം. ഭക്തനായും പൂജാരിയായും തുല്യ നിലയുള്ള പൗരനായും, ദേവസ്വം ഭരണ സമിതി അംഗമായും , മന്ത്രിയായും ചീഫ് ജസ്റ്റിസായും രാഷ്ട്രത്തിന്‍റെ  പ്രഥമ പൗരനായും വരെ അവരെ മാറ്റിയത് തമ്പുരാക്കന്മാരും മഹാ പൂജാരിമാരുമല്ലല്ലോ. അവരെ സംബന്ധിച്ചിടത്തോളം ജനകീയ പ്രക്ഷോഭങ്ങളും ജനകീയ പ്രസ്ഥാനങ്ങളും ജനകീയ സർക്കാരുകളുമാണ് ജനാധിപത്യ കേരളത്തെ സൃഷ്ടിച്ചത്. തങ്ങളുടെ മേലാള താത്പര്യങ്ങൾ മറച്ച് വെച്ച് മത വർഗ്ഗീയത പറഞ്ഞ് ആളെ കൂട്ടാനും നാടിന്‍റെ  പുരോഗതിയെ തിരിച്ചു നടത്താനുമാണ് സംഘപരിവാര ശക്തികൾ ശ്രമിക്കുന്നത്. ആർ.എസ്സ്.എസ്സ്.ശാഖകൾ വഴിയാണ്അതിനാവശ്യമായ മസ്തിഷ്ക പ്രക്ഷാളനം ഇപ്പോൾ അവർ സംഘടിപ്പിക്കുന്നത്.

‘മുസ്ലീം പള്ളികൾ നിയന്ത്രിക്കാത്തതെന്ത്? ‘പള്ളി ഭണ്ഡാര വരവിൽ കയ്യിടാത്തതെന്ത് ?’ എന്നിങ്ങനെയുള്ള തീർത്തും തെറ്റായ വർഗ്ഗീയ ചോദ്യങ്ങൾ ഇങ്ങനെ വരുന്നതാണ്. മുസ്ലീം പള്ളികൾ സ്വകാര്യമായി  പിരിവെടുത്ത്  സ്വകാര്യ വ്യക്തികളും കൂട്ടായ്മകളും ഒത്തു ചേർന്ന് നടത്തുന്നതാണ് സർക്കാർ വക ഗ്രാന്‍റുകൾ അവർക്കാർക്കും കൊടുക്കുന്നുമില്ല.  മാത്രമല്ല 1957 വരെ മുസ്ലീം ദേവാലയങ്ങൾ പണിയുന്നതിന് ബ്രിട്ടീഷുകാർ ഏർപ്പെടുത്തി യിരുന്ന വിവേചനപരമായ നിയന്ത്രണമുണ്ടായിരുന്നു. കൃസ്ത്യൻ പള്ളികളിൽ അപൂർവം ചിലതിന് കരമൊഴിവായി  ഭൂമി നൽകിയിരുന്നു എന്നത് നേരാണെങ്കിലും. ദേവസ്വം ബോർഡിന് കീഴിൽ വരാത്ത സ്വകാര്യ വ്യക്തികളും ട്രസ്റ്റുകളും നടത്തുന്ന പ്രധാനപ്പെട്ട സ്വകാര്യ ഹിന്ദു ക്ഷേത്രങ്ങളും പൊതുജനങ്ങളുടെ വിഭവങ്ങളും സർക്കാർ നൽകിയ കരമൊഴിവായി നൽകിയ ഭൂമിയും ഉപയോഗിച്ച് തന്നെയാണ് നിർമ്മിച്ചത്. അവയുടെ കാര്യത്തിലും സർക്കാർ ഇടപെടാറില്ലല്ലോ. ഉദാഹരണത്തിന് ആറ്റുകാൽ ഭഗവതി ക്ഷേത്രം, തലശ്ശേരി ജഗന്നാഥ ക്ഷേത്രം, തിരുമുപ്പം മഹാദേവക്ഷേത്രമടക്കമുള്ള എത്രയോ ക്ഷേത്രങ്ങൾ നല്ല നടവരവുള്ളതും പ്രശസ്തങ്ങളുമായ ക്ഷേത്രങ്ങളാണ്. എന്നാൽ ഇവയൊന്നും ദേവസ്വം ബോർഡിന് കീഴിലുള്ളവയല്ല. അവ സ്വകാര്യ ക്ഷേത്രങ്ങളാണ്. പള്ളികളും അങ്ങനെ തന്നെയാണ്. അർധസത്യങ്ങളും അസത്യങ്ങളും പറയുന്നവർ ഇതെല്ലാം മറച്ച് വെക്കുക യാണ്. ക്ഷേത്ര ജീവനക്കാരുടേയും ഭക്തജനങ്ങളായ നാട്ടുകാരുടേയും നിരന്തരമായ ആവശ്യപ്രകാരവും സുപ്രീം കോടതി വിധിയെ തുടർന്നും ആണ്  ഗുരുവായൂർ പാർത്ഥ സാരഥി  ക്ഷേത്രം ദേവസ്വം ബോർഡിന്‍റെ  നിയന്ത്രണത്തിലായത്.

സർക്കാർ ക്ഷേത്രം പിടിച്ചെടുക്കുന്നുവെന്ന വർഗ്ഗീയ പ്രചരണം തീർത്തും തെറ്റാണ് . വർഗ്ഗീയ കലാപമുണ്ടാക്കാൻ ശ്രമിക്കുന്നവർ മതഭ്രാന്തരെ വികാരം കൊള്ളിച്ച് ലഹളക്കിറക്കാൻ വേണ്ടി  ചോദിക്കുകയാണ്; “എന്തേ ഒരിക്കൽ പോലും ഒരു മുസ്ലീം പള്ളിയുടെ കാര്യത്തിൽ ഇങ്ങനെ ഇടപെടാത്തത് “ഹിന്ദുത്വ  വിരുദ്ധരും ചിന്തിക്കുന്നു ശരിയല്ലേ എന്ന് !!! സുഹൃത്തുക്കളേ ശരിയല്ല ശരിയല്ല ശരിയേയല്ല….!!! വിഷ ലിപ്തമായ കള്ള പ്രചരണ മാണിത്. നൂറ് വർഷം പഴക്കമുള്ള കരിപ്പൂർ ആഞ്ചിറക്കൽ ജുമ മസ്ജിദ്, കക്കാവ് ജുമ മസ്ജിദ്,ചാമ പറമ്പ് ജുമ മസ്ജിദ്, കക്കുന്നത്ത് പള്ളി, മാമലശ്ശേരി മാർ മിഖായേൽ — ഓർത്തഡോക്സ് പള്ളി എന്നിവയിലെല്ലാം നിരവധി ഘട്ടങ്ങളിൽ സർക്കാർ ഇടപെടൽ നടത്തിയിട്ടുണ്ട്.
മറിച്ചുള്ളതെല്ലാം  വർഗ്ഗീയ പ്രചരണമാണ് എന്നറിയുക. പഴയ രാജഭരണവും ജാതി വ്യവസ്ഥയും ജന്മി നാടുവാഴിത്തവും തിരിച്ചു വരാൻ ആഗ്രഹിക്കുന്നവരുടെ പാളയത്തിൽ  തലച്ചോറ് പണയം വെയ്ക്കുന്നവരോടും പരമത വിദ്വേഷത്തിൽ മനുഷ്യത്വം നഷ്ടമാവുന്നവ രോടും ഒന്നേ പറയാനുള്ളു മതേതരവും ജനാധിപത്യപരവുമായ ആധുനിക ലോകത്തിൽ നിന്നുള്ള തിരിച്ചു നടക്കലിൽ നമുക്ക് നഷ്ടമാവുക. നമ്മളെ തന്നെയായിരിക്കും .കൂടെ, ഈ  നാട് ആർജിച്ച എല്ലാ നന്മകളും ! ജാഗ്രതയോടെ ഉണർന്നിരിക്കുക ജനാധിപത്യത്തിനും മതേതരത്വത്തിനും മനുഷ്യത്വത്തിനും കാവലിരിക്കുക.

Comments
Print Friendly, PDF & Email

You may also like