മൂന്നു നാനോ കഥകൾ

ചങ്ങല

അവൻ മധുരമായി പാടി.
പാട്ടിനൊത്തവൾ ചുവടുവെച്ചു.
നൃത്തം മുറുകിയപ്പോൾ അവളും ചലനങ്ങളും ലയിച്ചൊന്നായി.
നൃത്തച്ചുവടുകൾ നിയന്ത്രിക്കാനാവാതെ, പാട്ടിൽ നിന്നപ്പോൾ ചങ്ങലകൾ ഇറങ്ങി വന്നു.

താലി

കഴുത്തുനീട്ടുന്നേരം അവന്റെ കണ്ണുകളിൽ താലിമാലയുടെ പ്രതിബിംബം കണ്ടു.
ആ സ്വർണ്ണത്തിളക്കം ചുറ്റുംനിന്ന ആയിരം കണ്ണുകളിൽ വീണ് പെറ്റുപെരുകവെ,
കഴുത്തിലൊരു ചങ്ങലയുടെ കനം തൂങ്ങി.
ഞാൻ തലകുമ്പിട്ടു.

ശക്തി

എന്റെ നിഴലിൽ നിന്നവൾ മാറി നിന്നു.
ഞാൻ പുരികക്കൊടിയുയർത്തി.
“നിഴലെങ്കിലും വേണ്ടേ സ്വന്തമായിട്ട്…” – അവളുടെ മുഖത്തപ്പോൾ സൂര്യനുദിച്ചു.

കവർ: ജ്യോതിസ് പരവൂർ