ഇപ്പോള്‍ത്തന്നെ നിന്നെ സംഭവിപ്പിക്കാമെടാ എന്നു മനസ്സില്‍ പറഞ്ഞുകൊണ്ട് ഞാന്‍ തുടര്‍ന്നു.
സുരേഷ് നെല്ലിക്കോട്
സുരേഷ് നെല്ലിക്കോട്
പ്രമുഖപ്രസിദ്ധീകരണങ്ങളിൽ എഴുതിയിട്ടുണ്ട്. കോര്പ്പറേഷന് ബാങ്ക്, തോമസ് കുക്ക്, വോള്‍ സ്റ്റ്രീറ്റ് എക്സ്ചേഞ്ച് അബുദാബി, വോള്‍ സ്റ്റ്രീറ്റ് ഫിനാന്‍സ്- കാനഡ, ടൊറോന്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവം എന്നിവയിലൊക്കെ ജോലി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ കാനഡയിലെ ബര്‍ലിംഗ്ടന്‍ പോസ്റ്റില്‍. കേരള ബുക്ക് മാര്‍ക്ക് പ്രസിദ്ധപ്പെടുത്തിയ 'മടങ്ങിപ്പോകുന്നവര്‍' - കഥാസമാഹാരം
ഈഡയെ പരിചയപ്പെടുമ്പോള്‍ ഞാന്‍ ആദ്യം പറഞ്ഞത് ആ പേരില്‍ പവേല്‍ പാവ്ലിക്കോവ്സ്ക്കി (Pawel Pawlikovski) യുടെ ഒരു സിനിമയുണ്ടെന്നും എന്റെ ഇഷ്ട ചിത്രങ്ങളിലൊന്നാണതെന്നുമായിരുന്നു. കറുപ്പിലും വെളുപ്പിലുമുള്ള ആ ചിത്രം ഞാന്‍ കുറെ ചലച്ചിത്രവിദ്യാര്‍ത്ഥികള്‍ക്ക് ശുപാര്‍ശയും ചെയ്തിട്ടുണ്ടായിരുന്നു. പക്ഷേ ഈ ഈഡ ആ ഈഡയെക്കുറിച്ച് കേട്ടിട്ടുതന്നെയുണ്ടായിരുന്നില്ല.
ഇപ്പോള്‍ സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥിനിയായ ആ കറുത്ത സുന്ദരിയുടെ ബാല്യം കാനഡയിലെ ന്യൂ ബ്രണ്‍സ്വിക്കിലെ ഒരു ഗ്രാമത്തിലായിരുന്നു. ആ ഗ്രാമം കാണുന്ന ആദ്യത്തെ കറുത്ത കുടുംബം. ഗ്രാമത്തിലെ സ്ക്കൂളില്‍ ആദ്യമായി കാലുകുത്തിയ കറുത്ത കുട്ടികളും അവരായിരുന്നു; ഈഡയും സഹോദരിമാരും. ഒരു വെളുത്ത ഗ്രാമം കറുത്തവരെക്കുറിച്ചും, അവരുടെ ജീവിതരീതിയെക്കുറിച്ചും നേരിട്ടറിയേണ്ടത് ഇവരുടെ കുടുംബം വഴിയായിരുന്നു.
വളര്‍ന്നു വലുതായ വഴികളില്‍ നിന്നൊക്കെ ഈഡ പഠിച്ച ഒരു കാര്യമുണ്ട്. ഉന്നതവിദ്യാഭ്യാസമോ, മികച്ച ധനസ്ഥിതിയോ, മറ്റെന്തു നേട്ടങ്ങളുണ്ടെങ്കിലും ശരീരത്തിന്റെ നിറം കറുപ്പാണെങ്കില്‍ അതു തന്നെയാണ് ഏറ്റവും മുമ്പില്‍ നില്ക്കുന്നതും തിരിച്ചടികളേറ്റുവാങ്ങുന്നതും എന്ന കാര്യം. അവളുടെ ചിന്തയ്ക്ക് ഉപോദ്ബലകമായി എന്റെ മനസ്സ് അപ്പോള്‍ കടന്നു പോയത് അമേരിക്കന്‍ പ്രസിഡന്റായ ബറാക് ഒബാമയിലേയ്ക്കാണ്. ഒബാമയെക്കുറിച്ച് അമേരിക്കന്‍ ഓണ്‍ലൈന്‍ പത്രങ്ങളില്‍ വരുന്ന ഏതു ലേഖനങ്ങളുടെ അടിയിലെ അഭിപ്രായപ്രകടനങ്ങളും ഈഡ പറഞ്ഞതിനെ ശരി വയ്ക്കുന്നവയായിരുന്നു. പൊതുവേ, രാജ്യാന്തരബന്ധങ്ങളെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്ത പലരും ഒബാമയുടെ കറുപ്പിനു നേരേ അസ്ത്രങ്ങളയയ്ക്കുന്നതു കാണാം. ആ അസ്ത്രങ്ങളില്‍ പലതും നാലഞ്ചു തലമുറ പിന്നിലേയ്ക്കൊക്കെ പോയി പതിക്കുന്നതും കാണാം.
അതായത്, ഏതു സാമ്പത്തിക സാമൂഹിക പരിസ്ഥിതിയില്‍ ജനിച്ചാലും നിറം കറുപ്പായാല്‍ നിങ്ങള്‍ തെരുവിന്റെ സന്തതി (gutter snipe) യാണ്. നിങ്ങളൊരു ഓട്ടമത്സരത്തില്‍ പങ്കെടുക്കുകയാണെങ്കില്‍, മറ്റുള്ളവര്‍ നില്‍ക്കുന്നതിന്റെ വളരെ പിന്നില്‍ നിന്ന് ഓടി ജയിക്കേണ്ടിയിരിക്കുന്നു. ജയിച്ചാലും നിങ്ങള്‍ മറ്റു പലരുമല്ലെന്നും മറ്റു ചില സ്വഭാവങ്ങള്‍ തങ്ങള്‍ക്കില്ലെന്നും തെളിയിച്ചാലേ സമ്മാനം ലഭിക്കൂ എന്ന അവസ്ഥയിലെത്തിയിരിക്കുന്നു. കറുത്തവര്‍ എന്താണെന്ന് ബോധ്യപ്പെടുത്തുന്നതിനേക്കാളേറെ, എന്തൊക്കെയല്ലെന്ന് സ്ഥാപിക്കാന്‍ ഒട്ടേറെ ഊര്‍ജ്ജം ചെലവഴിക്കേണ്ടി വരുന്നു, അവര്‍ക്ക്.
ഈയിടെ വായിച്ച ഒരു കാര്യം പെട്ടെന്ന് എനിക്കോര്‍മ്മ വന്നു.
ഒരാള്‍ ദലൈലാമയോടു ചോദിച്ചു: എങ്ങനെയാണു സന്തോഷിച്ചു ജീവിക്കുക?
അദ്ദേഹം മറുപടി പറഞ്ഞു: ഒരു അയ്യായിരം വര്‍ഷം മുമ്പുള്ള, നിങ്ങളില്ലാതിരുന്ന ഒരു ലോകത്തെക്കുറിച്ച് ചിന്തിക്കുക. പിന്നെ, നമ്മളില്ലാതായിട്ട് അയ്യായിരം വര്‍ഷം കഴിയുന്ന ഒരു കാലത്തെക്കുറിച്ചും. അവിടെ ആ ചോദ്യത്തിനുത്തരമുണ്ട്. നാം ഒരു പൊടിയായി പറന്നില്ലാതാവുന്ന ആ അവസ്ഥ. അതാണ് എത്ര ആഞ്ഞു കോറിവരഞ്ഞിട്ടും നാം ഒന്നുമല്ലാതായി മാറുന്ന അവസ്ഥ. നാം ഈ ലോകത്തിലെ ഏറ്റവും ചെറിയ അപ്രധാനവസ്തുവായിത്തീരുമ്പോള്‍, ഇപ്പോള്‍ സാര്‍ത്ഥകമായി ജീവിച്ചു സന്തോഷിക്കാനുള്ള വഴികളാണു നാം അന്വേഷിച്ചു കണ്ടെത്തേണ്ടതായി വരുന്നത്. ആ ചിന്തയുണ്ടെങ്കില്‍ നാം ഇപ്പോള്‍ ചെയ്യുന്ന നല്ലതല്ലാത്ത ചില കാര്യങ്ങള്‍ ഉപേക്ഷിക്കാം. പലതും പുതിയതായും നല്ലതായും ചെയ്യാനുള്ളത് തെരഞ്ഞെടുക്കാം. ഒരാളുടെ കഷ്ടപ്പാടുകള്‍ അയാള്‍ നമ്മോടു പറയുമ്പോള്‍ നാം അയാളായി മാറിയാല്‍ അയാളെന്താണ് അപരനില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്ന് നമുക്ക് മനസ്സിലാകുമെന്നും അപ്പോള്‍ മാത്രമാണ് നാം സഹജീവിയാകുന്നതെന്നും പറയുന്ന ദലൈലാമയുടെ പുഞ്ചിരിസൂക്തങ്ങളിലേയ്ക്ക് ഞാന്‍ ഇടയ്ക്കൊക്കെ ഓടിയൊളിക്കാറുണ്ട്.
വീണ്ടും ഈഡയിലേയ്ക്ക്.
ഈഡ തുടരുകയാണ്.
അച്ഛന് ഞങ്ങള്‍ മൂന്നു പെണുകുട്ടികളോടുമായി പറഞ്ഞിരുന്നു. ചിലപ്പോള്‍ നമ്മുടെ തൊലിയുടെ നിറം മൂലം, നാം മറ്റുള്ളവര്‍ക്ക് കൊടുക്കുന്ന ബഹുമാനം നമുക്കും നേടിയെടുക്കാന്‍ നാം ഒരുപാട് പ്രയത്നിക്കേണ്ടി വരും. എത്ര എടുത്താല്‍ പൊന്താത്ത ഒരു ഭാരമാണ് അച്ഛന് ഞങ്ങളുടെ ചുമലിലേയ്ക്ക് അന്ന് ആ ചോദ്യത്തിലൂടെ കൈമാറിയതെന്ന് മനസ്സിലാക്കാന്‍ കാലം കുറെയെടുത്തു. എല്ലാ കൗമാരങ്ങള്‍ക്കും പറ്റുന്നതുപോലെയുള്ള ‘ഒരു ചെവി… മറ്റേ ചെവി’ പ്രശ്നം.
”He was serious, like any protective father. But we, like any other teen, let it in one ear and out the other!”
അതായിരുന്നു ഈഡ പറഞ്ഞ വാക്കുകള്‍. അന്നു പറന്നുപോയ വാക്കുകള്‍ തിരിച്ച് തലയ്ക്കുള്ളിലേയ്ക്ക് പറന്നുകയറുന്നത് ഒത്തിരി കാലത്തിനു ശേഷമാണ്.
എല്മെന്ററി സ്കൂള്‍കാലത്ത് എന്റെ അനിയത്തിയോട് ഒരു വെളുത്തകുട്ടി പറഞ്ഞു: മുഖത്തെ ചെളിയൊക്കെ കഴുകിക്കളഞ്ഞു വൃത്തിയായി വന്നുകൂടേ?
എന്റെ ഹൈസ്കൂള്‍കാലത്ത് പലപ്പോഴും കുളിമുറിയുടെ ഭിത്തികളില്‍ കറുത്തവരെ പരിഹസിച്ചുകൊണ്ടുള്ള കോറിവരയ്ക്കലുകള്‍ ഞാന്‍ കണ്ടിട്ടുണ്ട്.
എന്റെ അച്ഛന് ഘാനക്കാരനായിരുന്നു. അവിടുത്തെ ഇംഗ്ലീഷ് വിദ്യാഭ്യാസവും പിന്നീടുണ്ടായ ഇംഗ്ലണ്ട് വാസവും അദ്ദേഹത്തിന്റെ ഇംഗ്ലീഷിനു മാന്യതയുണ്ടാക്കിയിരുന്നു. ടെലിഫോണിലൂടെ അച്ഛനെ കേള്‍ക്കുന്നവര്‍ ആ ശബ്ദത്തിന്റെയുടമ കറുത്തവനാണെന്ന് ഒരിക്കലും മനസ്സിലാക്കിയിരുന്നില്ല. മോണ്‍ട്രിയലിലെ ഒരു യൂണിവേഴ്സിറ്റിക്കാലത്ത് അച്ഛന് എന്റെ ചേച്ചിക്കായി ഒരു താമസസ്ഥലം കണ്ടുപിടിക്കേണ്ടിയിരുന്നു. പത്രത്തിലൂടെ കണ്ടറിഞ്ഞ്, വിളിച്ച് മുറി ഒഴിവുണ്ടെന്ന് ഉറപ്പുവരുത്തി അച്ഛനും ചേച്ചിയും ചെന്നു. ബെല്ലടിച്ചു. വീട്ടുടമയായ വെള്ളക്കാരി പീപ്പ് ഹോളിലൂടെ നോക്കി. കറുത്തവരാണെന്നു കണ്ടപ്പോള്‍ അവര്‍ ഉള്ളില്‍ നിന്ന് വാതില്‍ മുഴുവനായി തുറക്കാതെ വീട് മറ്റാര്‍ക്കോ ഉറപ്പിച്ചെന്ന് കള്ളം പറഞ്ഞ് അവരെ തിരിച്ചയച്ചു. എന്റെ ചില കൂട്ടുകാര്‍ പിറ്റേദിവസം അതറിയാന്‍ വേണ്ടി വിളിച്ച് കാര്യം ഉറപ്പുവരുത്തി.
ചേച്ചി ഒരു ജോലി ചെയ്ത് ചെറിയ വരുമാനമുണ്ടാക്കാന്‍ ശ്രമിക്കുന്ന കാലം. ജോലി കിട്ടാതെ മടുത്തപ്പോള്‍ ഒരിക്കല്‍ ഒരു ജോലിക്ക് രണ്ട് അപേക്ഷകളയച്ചു. ഒന്ന് ശരിയായ സ്വന്തം പേരിലും ഒന്ന് ‘വെള്ളയടിച്ച’ (ഇതിന് അമേരിക്കയില്‍ പറയുന്നത് White-washing എന്നാണ്) പേരിലും. രണ്ടു ദിവസത്തിനകം ഒന്നിന് ഇന്റര്‍വ്യൂ കോള്‍ വന്നു. അത് ഏതു പേരിനായിരുന്നു എന്ന് ഞാന്‍ പറയാതെ നിങ്ങള്‍ക്കൂഹിക്കാന്‍ കഴിയുമല്ലോ!
കുടിയേറ്റക്കാരുടെ രാജ്യം. ജനസംഖ്യയില്‍ 200 ഓളം വംശവൈവിധ്യമുള്ളവരെ ഉള്‍ക്കൊള്ളുന്ന ഈ രാജ്യം ഇപ്പോഴും അതിന്റെ കുടിയേറ്റ കവാടങ്ങള്‍ തുറന്നിട്ടിരിക്കുകയാണ്. 75 ശതമാനം ആള്‍ക്കാരുടെ മാതൃഭാഷ ഇംഗ്ലീഷോ ഫ്രെഞ്ചോ അല്ല. വര്‍ണ്ണവിവേചനചിന്തകള്‍ ചില മനസ്സുകളിലിപ്പോഴും പടിയിറങ്ങാന്‍ മടിച്ചുനില്‍ക്കുന്നുണ്ട്. അതവര് പരസ്യമായി പ്രകടിപ്പിക്കുന്നില്ലെന്നു മാത്രം. വെള്ളക്കാരന് കൊല്ലപ്പെടുമ്പോള്‍ ‘അക്രമ’വും കറുത്തവന് കൊല്ലപ്പെടുമ്പോള്‍ ‘പുകഞ്ഞ കൊള്ളി പുറത്തു’മാവുന്ന അവസ്ഥ മാറണം. കറുത്തവന് അധോലോകത്തെയും വെളുത്തവന് സംസ്കാരസമ്പന്നതയേയും പ്രതിനിധീകരിക്കുന്ന വ്യവസ്ഥിതി മാറണം.
എല്ലാ ഇരുനിറക്കാരനും (Brown skinned), താടി നീട്ടിയവനും മുസ്ലീമാണെന്നും തീവ്രവാദിയാണെന്നും മനസ്സില്‍ കരുതുന്നത് അമേരിക്കക്കാരന്റെ പൊതുവിജ്ഞാനത്തിന്റെ കുറവാണ്. അതേ പരിമിതികളാണ് എല്ലാ ഇസ്ലാം മതവിശ്വാസിയേയും ‘ജിഹാദികളാ’ക്കി പരിഭാഷപ്പെടുത്തുന്നതും. അതിന്റെ തെളിവാണ് ക്ഷേത്രങ്ങളും ഗുരുദ്വാരകളും മസ്ജിദുകളും ഒരേപോലെ ആക്രമിക്കപ്പെടുന്നത്. ഓരോ കറുത്തവനും ഇരുനിറക്കാരനും തങ്ങളുടെ ‘പൈതൃക’ങ്ങളെ മലിനപ്പെടുത്താനും ‘ശുദ്ധരക്തം’ കുടിച്ച് തടിക്കാനും വരുന്ന പരാന്നഭുക്കുകളാണെന്നു കരുതുന്ന ഒരു നല്ല വിഭാഗം ജനങ്ങള്‍ ഇപ്പോഴും ഇവിടങ്ങളിലുണ്ട്. സമാധാനസംരക്ഷണത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം കറുത്തവന്റെ മാത്രം ചുമലിലേയ്ക്ക് വച്ചു കൊടുക്കുന്നത് ന്യായമല്ല.
ഈഡയുടെ അനുഭവങ്ങള്‍ വേദനിപ്പിക്കുന്നവയായിരുന്നു. സ്വന്തം സ്വപ്നങ്ങളുടെ ആകാശങ്ങളില്‍ തന്റെ ശരീരത്തില്‍ നിന്നിറങ്ങി ഭാരരഹിതയായി ഈഡ പറന്നു നടക്കാറുണ്ടായിരുന്നു. പുതിയ കാഴ്ചകള്‍ കാണുന്നുണ്ടായിരുന്നു. അവള്‍ക്കിനിയും പറയാന്‍ ഒരുപാടു കഥകളുണ്ടായിരുന്നു. അവയെല്ലാം ഇനിയൊരിക്കലേയ്ക്കായി മാറ്റി വച്ചു.
എന്റെ മനസ്സില്‍ വായിച്ചു മറന്ന മേരിലാന്‍ഡിലെ ചാള്‍സ് കൗണ്ടി കടന്നു വന്നു. പോര്‍ട്ട് ടൊബാക്കോ ഫാമിലെ ഉടമയ്ക്ക് നേരേ നിവര്‍ന്നു നിന്നു സംസാരിച്ചതിന് തന്റെ വലതു ചെവി മുക്കാലിയില്‍ ആണിയടിച്ചു നിറുത്തിക്കൊണ്ട് നൂറടി ഏറ്റു വാങ്ങിയ അടിമയപ്പനെ ഓര്‍മ്മ വന്നു. ആ അപ്പന്റെ മകന് റെവ. ജൊസീയ ഹെന്‍സനെ ഓര്‍മ്മവന്നു. എഴുത്തുകാരി ടോണി മോറിസനെ ഓര്‍മ്മ വന്നു. കവി മായാ ആന്ജെലോ മകളോടു പറഞ്ഞ കാര്യങ്ങള്‍ ഓര്‍മ്മ വന്നു. മാര്ട്ടിന് ലൂതര്‍ കിംഗിന്റെ പ്രസംഗം കാതില്‍ മുഴങ്ങി. നടന് ഡെന്‍സെല്‍ വാഷിംഗ്ടന്‍ ഫ്ലോറിഡയിലും ബോസ്റ്റണിലും നേരിട്ട ‘നീഗ്രോ’ വിളികള്‍. ഭാര്യയോടൊപ്പം നടന്നുപോകുമ്പോള്‍ ‘വേശ്യയും കൂട്ടിക്കൊടുപ്പുകാരനു’മായത്. വംശീയമായ ആക്ഷേപങ്ങളെക്കുറിച്ച് കുട്ടിക്കാലത്ത് പരാതി പറയുമ്പോള്‍ അമ്മയില്‍ നിന്നു ഡെന്‍സെലിനു കിട്ടിയ മറുപടി ഇങ്ങനെയാണ്.
ഓ.. അത് സാരമാക്കേണ്ട. നീ അവരുടെ സ്ഥാനം ഏറ്റെടുത്തേക്കുമോ എന്നുള്ള ഭീതിയില്‍ നിന്നുയരുന്ന ശബ്ദമാണത്!
ലിയൊനാര്‍ഡോ ഡികാപ്രിയോ
2016 ലെ അന്താരാഷ്ട്ര ചലച്ചിതോത്സവം ഇക്കഴിഞ്ഞ 18 ന് ടൊറോന്റോയില്‍ കൊടിയിറങ്ങുമ്പോള്‍ പ്രേക്ഷകര്‍ ആകാംക്ഷയുടെ കണ്ണുകളുമായി ഉറ്റുനോക്കിയിരുന്നത് അവര്‍ തെരഞ്ഞെടുത്ത ചിത്രങ്ങള്‍ ഏതൊക്കെയാണെന്നുള്ളതായിരുന്നു. പഴയ ഒരു ചരിത്രം നോക്കിയാല്‍ ഈ തെരഞ്ഞെടുപ്പ് ഓസ്കര് പുരസ്കാരങ്ങളിലേയ്ക്കുള്ള ഒരു വഴികാട്ടിയുമായിരുന്നു. കഴിഞ്ഞ വര്‍ഷം ടിഫില്‍ (TIFF) ല്‍ നിന്ന് പീപ്പീള്‍സ് ചോയ്സ് പുരസ്ക്കാരം നേടിയ ‘റൂം’ നാല് ഓസ്കര് നോമിനേഷനുകള്‍ നേടിയിരുന്നു. മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടതും ‘റൂമി’ലെ ബ്രീ ലാര്‍സന്‍ ആയിരുന്നു. Twelve Years A Slave, The Kings Speech, Slumdog Millionaire എന്നീ മുന്‍കാല ചിത്രങ്ങള്‍ക്കും ഈ പാരമ്പര്യമുണ്ട്.
നോമിനേഷന് ലഭിച്ച Whiplash ന്റെ സംവിധായകന് ഡേമിയന്‍ ഷസേല് എഴുതി സാക്ഷാത്ക്കരിച്ച La La Land ആയിരുന്നു ഇക്കുറി വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട ചിത്രം. പേരറിഞ്ഞതോടെ ഇത്തവണ ഓസ്കര് ആ വഴിക്കല്ല ഒഴുകാന്‍ പോകുന്നത് എന്ന് ഗൗരവമായി വിചാരിക്കുന്നവരേയും ഈ ലേഖകന്‍ കാണുകയുണ്ടായി. കാനഡയിലെ ലണ്ടനില്‍ ജനിച്ച റയന്‍ ഗോസ്ലിംഗ് ആണ് ഈ ചിത്രത്തിലെ നായകന്. നായിക എമ്മ സ്റ്റോണും. 15000 ഡോളറാണ് ചിത്രത്തിനു ലഭിക്കുന്ന സമ്മാനത്തുക. തുകയുടെ വലുപ്പ ചെറുപ്പത്തിനുപരിയായി ഇതിന്റെ വിലയിരുത്തല്‍ ഘടകങ്ങളാണ് ഈ പുരസ്കാരത്തെ അമൂല്യമാക്കുന്നത്.
മാറ്റ് ഡെയ്മന്
പ്രേക്ഷകരുടെ ചലച്ചിത്ര തെരഞ്ഞെടുപ്പില്‍ രണ്ടാമതെത്തിയത് ദേവ് പട്ടേല്‍ പ്രധാന നടനായ ‘ലയണ്‍’ ആണ്. റൂണി മാര, നിക്കോള്‍ കിഡ്മാന് എന്നീ താരനിരയുമായി ഗാര്‍ത്ത് ഡേവിസ് ഒരുക്കിയ ചിത്രം. മീരാ നയ്യാറുടെ ‘ക്വീന്‍ ഒഫ് കത്വേ’ മൂന്നാം സ്ഥാനത്തുമെത്തി. ഡേവിഡ് ഒയെലോവോ, ലുപീറ്റ ന്യോംഗോ, മദീന നല്‍വാംഗ എന്നിവരാണ് ഈ മീര ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.
ഏഷ്യന്‍ ചിത്രങ്ങള്‍ക്കു വേണ്ടിയുള്ള നെറ്റ്പാക് (NETPAC) പുരസ്ക്കാരത്തിന്റെ അഞ്ചാമത്തെ വര്‍ഷമാണിത്, ടൊറോന്റോയില്‍. അമേരിക്കയില്‍ നിന്നുള്ള ജനറ്റ് പോള്സന് ഹെറെനികോ, ഇന്ത്യയില്‍ നിന്നുള്ള ബീനാ പോള്‍, ഇറ്റലിയില്‍ നിന്നുള്ള സബ്രീന ബാരചെറ്റി എന്നിവരുള്‍പ്പെടുന്ന ജൂറി അതിനായി തെരഞ്ഞെടുത്തത് മെയ്സാലൂണ് ഹമൂദിന്റെ ‘ഇന്‍ ബിറ്റ്വീന്’ (ബര് ബാഹര്‍) എന്ന ഇസ്രയേലി ചിത്രമാണ്.
ദേവ് പട്ടേല്‍
ഇസ്രയേലില്‍ താമസിക്കുന്ന മൂന്നു പലസ്റ്റീനിയന് സ്ത്രീകളുടെ ജീവിതകഥയാണ് ഈ നവാഗതസംവിധായിക പറയുന്നത്. തികച്ചും പ്രതിലോമകരമായ ജീവിതാവസ്ഥകളില്‍ ജീവിക്കേണ്ടി വരുന്ന ഇവരുടെ ലൈംഗിക-സ്വത്വാന്വേഷണബന്ധങ്ങളുടെ ചാരുതയാര്‍ന്ന ആവിഷ്കാരമാണീ ചിത്രമെന്ന് ജൂറിയംഗങ്ങള്‍ അഭിപ്രായപ്പെട്ടു.
25000 ഡോളര്‍ സമ്മാനത്തുകയുള്ള ടൊറോന്റോ പ്ലാറ്റ്ഫോം പുരസ്കാരം നേടിയെടുത്തത് പാവ്ലോ ലറെയ്നിന്റെ ‘ജാക്കി’ എന്ന ചിത്രമാണ്. അമേരിക്കന്‍ ഐക്യനാടുകളുടെ പ്രഥമവനിതകളിലൊരാളായിരുന്ന ജാക്വെലിന്‍ കെന്നഡിയായി നതാലി പോര്‍ട്ട്മന്‍ അഭിനയിച്ച ചിത്രം. 30000 ഡോളര്‍ നേടിക്കൊണ്ട് കനേഡിയന്‍ ഫീച്ചര്‍ വിഭാഗത്തിലെ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് Those Who Make Revolution Halfway Only Dig Their Own Graves എന്ന ചിത്രമാണ്. സംവിധായകന് മാത്യു ഡെനീസ്. 2012 ല്‍ ക്യുബെക്കില്‍ നടന്ന ഒരു വിദ്യാര്‍ത്ഥിപ്രക്ഷോഭത്തിന്റെ കഥയാണ്, ഈ ചിത്രത്തിന്റേത്.
I Am Not Madame Bovary ആണ് ചലച്ചിത്രനിരൂപകരുടെ അന്താരാഷ്ട്രസംഘടന ഏര്‍പ്പെടുത്തിയ ഫിപ്രെസി പുരസ്കാരം നേടിയത്. സംവിധാനം ചെയ്തത് ഫെംഗ് സിയാവോഗാങ്. കാനഡയില്‍ നിന്നുള്ള മികച്ച നവാഗതചിത്രത്തിനായി ടൊറോന്റോ നഗരസഭ ഏര്‍പ്പെടുത്തിയ പുരസ്കാരവും 10000 ഡോളറും നേടിയ ചിത്രമാണ്, ജോണി മായുടെ ‘ഓള്‍ഡ് സ്റ്റോണ്‍’. ക്യുബെക്കില്‍ നിന്നുള്ള സംവിധായകനായ ഡെനീസ് വില്ലനോവയുടെ ‘അറൈവല്‍’, ടോം ഫോര്‍ഡിന്റെ ‘നൊക്ടര്ണല് ആനിമല്‍സ്’ എന്നിവയാണ് പ്രശംസ നേടിയ മറ്റു ചില ചിത്രങ്ങള്‍.
ഭൂട്ടാനില്‍ നിന്നുള്ള ചലച്ചിത്രകാരനായ ഖ്യെന്റ്സേ നോര്ബുവിന്റെ Hema Hema: Sing Me A Song While I Wait എന്ന ചിത്രം ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി. പ്രേക്ഷകര്‍ തെരഞ്ഞെടുത്ത മികച്ച വാര്‍ത്താ ചിത്രം, റാവുള് പെക്കിന്റെ ‘ഐ ആം നോട്ട് യുവര്‍ നീഗ്രോ’ ആയിരുന്നു.
ബാലനടന് ഈതന് മക്ഐവര്‍
83 രാജ്യങ്ങളുടെ പ്രാതിനിധ്യമുണ്ടായിരുന്ന ടൊറോന്റോ ചലച്ചിത്രോത്സവത്തിന്റെ പ്രേക്ഷകരായി ഇത്തവണ പതിവിലധികം വിദേശികളുമുണ്ടായിരുന്നു. മേളയുടെ തിരക്കുകളവസാനിച്ചെങ്കിലും വര്‍ഷം മുഴുവന്‍ നീണ്ടു നില്ക്കുന്ന ചലച്ചിത്ര പ്രവര്‍ത്തനങ്ങളുമായി ടിഫ് എപ്പോഴും സജീവമാണ്.
കോളിന് ഫിര്‍ത് ആരാധകര്‍ക്കൊപ്പം
എസ്ക്കലേറ്ററിന്റെ തൊട്ടുമുമ്പിലെ പടിയില്‍ നിന്ന് സെല്‍ഫോണ്‍ സന്ദേശങ്ങള്‍ പരതിക്കൊണ്ടിരുന്ന മെലിഞ്ഞ സുന്ദരന്‍ ഫോണ്‍ കീശയിലിട്ട് തൊട്ടു താഴെനില്ക്കുന്ന എന്നെ നോക്കി ചിരിച്ചുകൊണ്ട് ‘ഹെലോ’ പറഞ്ഞു. മേളയിലെ ചിത്രങ്ങള്‍ ഏതെങ്കിലും കണ്ടിരുന്നോ, പൊതുവേ യുള്ള അഭിപ്രായം എങ്ങനെ എന്നൊക്കെ എന്നോടു ചോദിച്ചു. തിരിച്ചും ഉപചാരങ്ങള്‍ പറയുന്നതിനിടെ അദ്ദേഹത്തിന്റെ ലാന്‍യാര്‍ഡില്‍ തൂങ്ങുന്നത് റിച്ചി മേത്ത എന്ന പേരാണെന്നു കാണുമ്പോള്‍ എന്റെയുള്ളില്‍ സന്തോഷത്തിന്റെ വേലിയേറ്റം. ‘ഇന്‍ഡ്യ ഇന്‍ എ ഡേ’ – ആ വാക്കുകള്‍ എന്നില്‍ നിന്നു പുറത്തുവരുമ്പോള്‍ അദ്ദേഹത്തിനും അത്ഭുതമായി. പിന്നെ റിച്ചി മേത്തയുടെ സിനിമാചരിത്രം ഞാന്‍ അങ്ങോട്ടു പറഞ്ഞുകൊടുക്കുമ്പോള്‍ സ്വയം തോന്നിയിട്ടുണ്ടാകും താനിയത്രയൊക്കെ വലിയ താരമായോ എന്ന്.
2007 ല്‍ റിച്ചി എടുത്ത ‘അമല്‍’ സന്ഫ്രാന്സ്ക്കോ മേളയില്‍ ബെസ്റ്റ് നരെറ്റീവിനുള്ള പുരസ്ക്കാരവും വിസ്ലര്‍ മേളയില്‍ രുപീന്ദര്‍ നഗ്രയ്ക്ക് മികച്ച നടനേയും നേടിക്കൊടുത്തിരുന്നു. നസീറുദ്ദീന്‍ ഷായേയും റോഷന് സേത്തിനേയും സീമാ ബിശ്വാസിനേയും സംവിധാനം ചെയ്യാന്‍ ഭാഗ്യം ലഭിച്ച കനേഡിയന്‍ ഇന്ത്യക്കാരന്. മൂന്നുവര്‍ഷം മുമ്പ് സാക്ഷാത്ക്കാരം നടത്തിയ ‘സിദ്ധാര്‍ത്ഥ്’ അന്ന് കണ്ടപ്പോള്‍ തന്നെ മനസ്സിലിടം പിടിച്ചിരുന്നു. ഒരു കുട്ടിയുടെ തിരോധാനം സംബന്ധിച്ച സാമൂഹ്യപ്രശ്നങ്ങള്‍ വളരെ യഥാതഥമായി അവതരിപ്പിക്കുന്നതിലൂടെ റിച്ചി വീണ്ടും ജനമനസ്സുകളില്‍ സ്ഥാനമുറപ്പിക്കുകയാണുണ്ടായത്. ഇപ്പോള്‍ ഇതാ പുതിയൊരു വാര്‍ത്താചിത്രം കൂടി. സുപ്രസിദ്ധ സംവിധായകനായ അനുരാഗ് കാശ്യപും, ‘ദ മാര്‍ഷ്യ’നും ഗ്ലാഡിയേറ്ററുമൊക്കെതയ്യാറാക്കിയ റൈഡ്ലി സ്കോട്ടും ഗൂഗിളുമൊക്കെചേര്ന്നൊരുക്കിയ
(ക്ലോ ഗ്രെയ്സ് മൊറേസ് – ‘ബ്രെയിന്‍ ഓണ്‍ ഫയറി’ലെ നായിക.)
‘ഇന്‍ഡ്യ ഇന്‍ എ ഡേ’. ഭാരതത്തിലെ നാനാത്വത്തെ ഒരുമിച്ചു കോര്‍ത്തെടുത്ത ഒരു വ്യത്യസ്ത ചിത്രം. ഒത്തിരിപ്പേരുടെ നിര്മ്മാണസഹായത്തില് പൂര്‍ത്തി യാക്കപ്പെട്ട ഈ ചിത്രം ഇതില്‍ കാണുന്നവരും ബന്ധപ്പെട്ടവരുമായ എല്ലാവരുടേയും ചിത്രമാണ്, എല്ലാ അര്‍ത്ഥത്തിലും. 86 മിനിട്ട് ദൈര്‍ഘ്യമുള്ള ഈ വാര്‍ത്താചിത്രം പിന്നീട് യൂറ്റ്യൂബില്‍ ലഭ്യമാകും.
ഒണ്ടേറിയോയില്, ഒരു പക്ഷേ ഒരു ‘വെറ്റ്റന്‍’ നമ്പര്‍ പ്ലെയ്റ്റുമായി വണ്ടിയോടിച്ചു നടക്കുന്ന ഒരേയൊരു റിട്ടയഡ് മലയാളി കേണല്‍ റെജി കൊടുവത്ത് ആയിരിക്കും. ‘റെജിന്സസ്’ എന്ന പേരിലൊരു ബ്ലോഗിന്റെ ഉടമ. സൈനിക് സ്കൂള്‍, നാഷനല്‍ ഡിഫന്‍സ് അക്കഡെമി, ഇന്‍ഡ്യന്‍ മിലിട്ടറി അക്കഡെമി എന്നീ ശരിയായ വഴികളിലൂടെ ഉയരങ്ങളിലെത്തിയ പട്ടാളക്കാരന്. അദ്ദേഹത്തിന്റെ ഒരു ബ്ലോഗിനുള്ള പ്രതികരണത്തിനു നന്ദി പറയാനാണ് എന്നെ ആദ്യമായി വിളിക്കുന്നത്. ഏതാണ്ട് ഒരു വര്‍ഷം പ്രായമുള്ള ഒരു ദൂരഭാഷിണി- ഫെയ്സ് ബുക്ക്- ഓണ്‍ലൈന്‍ സൗഹൃദം. അത് ഞങ്ങള്‍ ഓഫ്ലൈനാക്കുന്നത് ‘പിന്നെയും’ കാണാന്‍ തീരുമാനിക്കുന്നതിലൂടെയാണ്. അങ്ങനെ ടിഫി(TIFF)ന്റെ ‘റഷ് ലൈന്അപ്പി’ (Rush Line-up)ല്‍ ഞങ്ങള്‍ സൗഹൃദം ഓഫ്ലൈനാക്കി.
രാത്രി ഒമ്പതിന് ‘പ്രെസ്സ് ആന്റ് ഇന്‍ഡസ്ട്രി’ വിഭാഗത്തിനു മാത്രമായുള്ള പ്രദര്‍ശനത്തിനു എനിക്കും റെജിക്കും പുറമേ മറ്റു നാലുപേര്‍ മാത്രം. നേര്‍ത്ത തണുപ്പും, മഴ പെയ്യാനും പെയ്യാതിരിക്കാനുമുള്ള പുറത്തെ വീര്‍പ്പു മുട്ടലും, പ്രായമേറുന്ന രാതിയുമാകും പത്രക്കാരേയും സിനിമക്കാരേയും ഈ പ്രദര്‍ശനത്തില്‍ നിന്നു പിന്തിരിപ്പിച്ചത്. മാത്രമല്ല, ഇതിനകം മൂന്നു പ്രദര്‍ശനങ്ങള്‍ നടന്നു കഴിഞ്ഞിരുന്നു. പിറ്റേ ദിവസത്തെ അവസാന പൊതുപ്രദര്‍ശനത്തില്‍ തീയേറ്റര്‍ നിറയെ ആള്‍ക്കാരുണ്ടായിരുന്നെങ്കിലും മലയാളികളെ എണ്ണിത്തിട്ടപ്പെടുത്താന്‍ രണ്ടു കൈയിലെ വിരലുകള്‍ തന്നെ അധികമായിരുന്നു.
അടൂര്‍ ചിത്രങ്ങളില്‍ കാണാറുണ്ടായിരുന്ന നാടന്‍ സംഭാഷണങ്ങള്ക്കുള്ളിലൊളിച്ചിരുന്ന ഹാസ്യം എവിടെപ്പോയെന്നു തെരയുകയായിരുന്നു, ഞാന്‍. മകള്‍ വലുതായി പ്രത്യക്ഷപ്പെടുന്ന ആദ്യരംഗം പോലെ അരോചകമായ ഒരു നാടകം മറ്റൊരു അടൂര്‍ ചിത്രങ്ങളിലും ഇതുവരെ ഞാന്‍ കണ്ടിട്ടില്ല. അതുപോലെ തന്നെ സപ്തതിയിലും ശതാബ്ദിയിലുമൊക്കെയെത്തിയ, കുന്തം വിഴുങ്ങിനിന്ന് കൃത്രിമത്വം കലര്‍ന്ന ഭാഷയില്‍ സംസാരിക്കുന്ന, പോലീസുകാരെയും. കാവ്യാ മാധവന് ദേവിയിലേയ്ക്ക് ഇറങ്ങിച്ചെന്നതാണ് ചിത്രത്തിനെ ജീവനോടെ നിലനിറുത്താന്‍ സഹായിക്കുന്നത്. അടൂര്‍ സിനിമകളിലെ പഴയകാലത്തെ ഞാനെപ്പോഴും മനസ്സില്‍ ആരാധിച്ചുനിറുത്തുന്നുണ്ട്.
പീറ്റര്‍ ബര്‍ഗ് സംവിധാനം ചെയ്ത ‘ഡീപ് വാട്ടര്‍ ഹൊറൈസന്‍’ 2010 ഏപ്രില്‍ 20 നു മെക്സിക്കന്‍ ഗള്‍ഫില്‍ നടന്ന, ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണ ചോര്‍ച്ചയുടേയും അതുണ്ടാക്കിയ അപകടത്തിന്റെയും കഥയാണു പറയുന്നത്. മാര്‍ക്ക് വാല്‍ബെര്‍ഗ് പ്രധാന വേഷം ചെയ്യുന്നു. ഡ്രില്ലിംഗ് റിഗ്ഗിന്റെ കുഴലിലൂടെ പുറത്തു ചാടിയ മീതെയ്ന്‍ വാതകമുണ്ടാക്കിയ പൊട്ടിത്തെറിയില്‍ പതിനൊന്നുപേര്‍ക്ക് ജീവന് വെടിയേണ്ടി വന്നു. രക്ഷപ്പെട്ടവരില്‍ പലരും ഇന്നും കനത്ത രോഗാവസ്ഥയിലാണ്. മാര്‍ക്ക് സംവിധായകനോടൊപ്പം ചലച്ചിത്രമേളയിലുണ്ടായിരുന്നു. മാര്‍ക്കിനെ കാണാന്‍ കഴിയാത്തതിനാല്‍ ഞാന്‍ ബ്ലൂ ജേയ്സ് വേയിലെ ‘വാല്ബര്ഗേഴ്സി’ല്‍ പോയി. ഒരു ബര്‍ഗര്‍ തിന്നു വിശപ്പടക്കുകയും അവിടുത്തെ ഷെഫ് ആയ, മാര്‍ക്ക് വാല്‍ബെര്‍ഗിന്റെ സഹോദരന് പോളിനെ കണ്ട് ദാഹമടക്കുകയും ചെയ്തു..
(ഇവന് മക്ഗ്രിഗൊര് – ‘അമേരിക്കന്‍ പാസ്റ്റൊറലി’ന്റെ സംവിധായകനും നടനും)
1972 ല്‍ 33 വയസ്സുള്ള പ്പോളാണ് പ്രശസ്ത ജാസ് സംഗീതജ്ഞനായ ലീ മോര് ഗന്, ഭാര്യ ഹെലന് മോര്‍ഗ ന്റെ വെടിയേറ്റു മരിക്കുന്നത്. ആ കഥയാണ്, സ്വീഡിഷ് സംവിധായകനായ കാസ്പെര്‍ കോളിന് ‘ഐ കാള്‍ഡ് ഹിം മോര്ഗന്’ എന്ന ഡോക്യു മെന്ററിയിലൂടെ പറയുന്നത്. മോര്‍ഗന്റെ സുഹൃത്തു ക്കളും സഹപ്രവര്‍ത്തകരു മായ ഒട്ടേറെപ്പേരുമായി അഭിമുഖം നടത്തിയാണ് കാസ്പെര്‍ ഈ ദൗത്യം പൂര്‍ത്തിയാക്കിയിരി ക്കുന്നത്.
മടക്കയാത്രയ്ക്കായി യൂണിയന് സ്റ്റേഷനിലേയ്ക്കു നടക്കുമ്പോള്‍ നഗരത്തില്‍ ഉത്സവമില്ലാത്ത പലരേയും പതിവുപോലെ കണ്ടു. അതിലൊന്ന് രാവിലത്തെ യാത്രയിലെ, ‘ഗര്‍ഭിണിയാണ്; വിശപ്പുമുണ്ട്’ (Pregnant & Hungry) എന്ന ഒരു ബോര്‍ഡും പിടിച്ചിരിക്കുന്ന യുവതി ആയിരുന്നു. അവള് അവിടെത്തന്നെ ഉണ്ടായിരുന്നു. ആകെയുള്ള വ്യത്യാസം ഇത്തവണ അവള് ടോപ്പ് വയറിനു മുകളിലേയ്ക്ക് തെറുത്തുകയറ്റി വച്ചിരുന്നു. മുമ്പില്‍ കുത്തിയിരുന്ന ആള് പത്ത് ഡോളര്‍ കൊടുത്ത് അവളുടെ ചിത്രമെടുക്കുന്നതിനും ഞാന്‍ സാക്ഷിയായി. രാവിലെ എനിക്ക് ഈ ഐഡിയ തോന്നിയിരുന്നെങ്കിലും എന്റെയുള്ളിലെ മലയാളി എന്റെ കോളറില്‍ പിടിച്ച് ശക്തിയായ വലിച്ചതിനാല് എനിക്കതിനുള്ള ധൈര്യംനഷ്ടപ്പെട്ടിരുന്നു.
ടൊറന്റോ ഫെസ്റ്റിവൽ റിപ്പോർട്ട് – രണ്ട്
മീരാ നയ്യാര്‍ സംവിധാനം ചെയ്ത ‘ക്വീന്‍ ഒഫ് കത്വേ’യുടെ ആഗോള പ്രദര്‍ശനോദ്ഘാടനവേദിയായിരുന്നു സെപ്തംബര്‍ 10, ശനിയാഴ്ച. പൂര്‍ണ്ണമായും യുഗാണ്ടയില്‍ ചിത്രീകരിച്ച, വാള്‍ട്ട് ഡിസ്നി നിര്‍മ്മിച്ച ചിത്രം. അതിന്റെ സംവിധായികയായി മീര നയ്യാര്‍ തെരഞ്ഞെടുക്കപ്പെട്ടതു തന്നെ നമുക്കോരോരുത്തര്‍ക്കും അഭിമാനമുളവാക്കിയ ഒരു വാര്‍ത്തയായിരുന്നു. ഇതൊരു ജീവിതകഥ (biopic) യാണ്. കമ്പാലയിലെ ചേരിപ്രദേശത്ത് പട്ടിണിയോടു മല്ലിട്ട് ജീവിക്കേണ്ടി വന്ന ഹാരിയറ്റ് മുതേസി എന്ന വിധവയായ അമ്മ സ്വന്തം മകള്‍ ഫിയോനയെ വളര്‍ത്തി വലുതാക്കി അറിയപ്പെടുന്ന ചെസ്സ് താരമാക്കി മാറ്റിയതാണ് ഈ ചിത്രത്തിന്റെ മൂലകഥ. ഇതിലെ അമ്മയായി അഭിനയിക്കുന്നത് ലുപീറ്റ ന്യോംഗോ ആണ്. ഓര്‍മ്മയില്ലേ, 2013 ല്‍ പുറത്തുവന്ന ‘ട്വെല്‍വ് ഇയേഴ്സ് എ സ്ലേവ്’ എന്ന ചിത്രം വഴി ഓസ്ക്കര്‍ പുരസ്ക്കാരം നേടിയ കറുപ്പിന്റെ സുന്ദരി. ടിഫിന്റെ (TIFF) ഇടവഴികള്‍ ഓസ്ക്കര്‍ പുരസ്ക്കാരവേദിയിലേയ്ക്കുള്ള കുറുക്കുവഴികളായാണ് ചലച്ചിത്രലോകം കാണുന്നത്. ഈ 33 കാരി ജീവിതത്തില്‍ ഇതുവരെ അമ്മയായിട്ടില്ല. അതുകൊണ്ടു തന്നെ ശുഭാപ്തി വിശ്വാസിയായ ഒരമ്മയുടെ വേഷം ഇവരെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളിയായിരുന്നു. ആകെ ചെയ്തത് ‘ജംഗിള്‍ ബുക്കി’ലെ അമ്മച്ചെന്നായ ആണ്. രക്ഷ. അതും ശബ്ദം മാത്രമേ വേണ്ടിവന്നുള്ളു.
‘ക്വീന്‍ ഒഫ് കത്വേ’ യുടെ സാക്ഷാത്ക്കാരദൗത്യം ലഭിക്കുമ്പോള്‍ ഹാരിയറ്റ് എന്ന അമ്മവേഷം ചെയ്യാന്‍ കഴിയുന്ന ഒരേ ഒരു നടിയേ മീരാ നയ്യാറുടെ മനസ്സില്‍ ഉണ്ടായിരുന്നുള്ളു. അത് ലുപീറ്റ ന്യോംഗോ തന്നെ ആയിരുന്നു. ലുപീറ്റയെ സംബന്ധിച്ചാണെങ്കിലും, ഈ യാത്രയിലെ കപ്പിത്താനായി മീരയെ തന്നെ കിട്ടിയത് അതിലേറെ സന്തോഷിക്കാനുള്ള വക നല്കി. കാരണം, കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മീര യുഗാണ്ടയിലായിരുന്നു. പിന്നെ അവരുടെ പുരസ്കാര ചരിത്രങ്ങളും ലുപീറ്റയ്ക്ക് ധൈര്യം പകര്‍ന്നു. സംവിധായികയ്ക്കാണെങ്കില് ലുപീറ്റയുടെ ‘അമ്മ’യെ താരതമ്യപ്പെടുത്താന്‍ കിട്ടിയ ഒരേ ഒരാള്‍ ബെര്‍റ്റോള്‍റ്റ് ബ്രെക്തിന്റെ ‘മദര്‍ കറേജും’!
ഡേവിഡ് ഒയെലോവോ, മദീന നാല്വാംഗോ – ക്വീന്‍ ഒഫ് കത്വേ
മീരയ്ക്ക് കമ്പാലയില്‍ ഒരു ചലച്ചിത്ര വിദ്യാലയമുണ്ട്. മയ്ഷാ ഫിലിം ലാബ്. ലാഭേതരലക്ഷ്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനം. അവിടുത്തെ നിര്‍മ്മാണസഹായി ആയിരുന്നു, ലുപീറ്റ. പിന്നെ മീര 2007 ല്‍ ‘ദ നെയിംസെയ്ക്’ എടുക്കുമ്പോള്‍ ന്യൂയോര്‍ക്കില്‍ സഹായിയായി കൂടെയുണ്ടായിരുന്നു. ആ ഇടപഴകലുകള്‍ അവര്‍ക്ക് പരസ്പരവിശ്വാസവും ധൈര്യവും പകര്‍ന്നു നല്കി. ചേരിയിലെ അമ്മമാരോടൊപ്പം ലുപീറ്റ അവരുടെ ആഗ്രഹങ്ങളും സ്വപ്ങ്ങളും തേങ്ങലുകളും പങ്കിട്ടു. സ്കൂള്‍ മുടക്കി തെരുവില്‍ സാധനങ്ങള്‍ വിറ്റു നടക്കുന്ന കുട്ടികളോടൊപ്പം നടന്ന് അവരുടെ മനസ്സുകള്‍ക്കുള്ളില്‍ കയറിയിറങ്ങി. അവരോടൊപ്പം അങ്ങാടിയില്‍ പോയി സാധനങ്ങള്‍ വാങ്ങി. യുഗാന്‍ഡന്‍ ഭക്ഷണമുണ്ടാക്കാന്‍ പഠിച്ചു. ചിത്രത്തിലെ പ്രായം കുറഞ്ഞവനായ രണ്ടുവയസ്സുകാരന് ഐവന്റെ പേടി മാറ്റാന്‍ അവിടുത്തെ ഭാഷ പഠിച്ചു. അങ്ങനെ ലുപീറ്റ, ഹാരിയറ്റായി ചിത്രത്തില്‍ പരകായപ്രവേശം നടത്തി.
മീര നയ്യാര്‍ ലുപീറ്റയോടും ഡേവിഡിനോടുമൊപ്പം
ചിത്രത്തിലെ പ്രധാനകഥാപാത്രമായ ഫിയോന അന്തര്‍മുഖയായ ഒരു പെണ്‍കുട്ടിയായിരുന്നു. ജീവിക്കാനായി, അമ്മയെ സഹായിക്കാനായി അവളും സഹോദരങ്ങളും തെരുവിലെ വാഹനക്കുരുക്കള്ക്കിടയിലൂടെ ചോളമണികള്‍ വിറ്റു നടന്നു. ആ അവസ്ഥയില്‍ നിന്നു തുടങ്ങിയ യാത്ര അവളെ ചെസ്സ് ചാമ്പ്യനാക്കി മാറ്റുകയാണ്.
ഫിയോനയുടെ വേഷം ചെയ്യുന്നത് മദീന നല്‍വാംഗ എന്ന പെണ്‍കുട്ടിയാണ്. ഓരോരുത്തരും അവരവര്‍ക്കായി നിര്‍ദ്ദേശിക്കപ്പെട്ട വേഷങ്ങള്‍ ചിത്രത്തില്‍ ഭംഗിയായി ചെയ്തിരിക്കുന്നു.
നെയ്റ്റ് പാര്‍ക്കറുടെ ചിത്രമായ ‘ബെര്‍ത്ത് ഒഫ് എ നേഷനും’ മീരാ നയ്യാറുടെ ഈ ചിത്രവും ഓസ്ക്കര്‍ വേദിയിലെ കറുപ്പഴകുകളുടെ എണ്ണം കൂട്ടും എന്ന പ്രതീക്ഷയില്‍ നില്‍ക്കുന്നവരാണധികവും.
‘എ ഡെത്ത് ഇന്‍ ദ ഗഞ്ച്’ കൊങ്കണാ സെന്‍ ശര്‍മ്മയെ ഇക്കുറി നവാഗതസംവിധായികയാക്കി ക്യാമറയ്ക്ക് പിന്നില്‍ നിറുത്തി. സിനിമ ഒരു നവ്യാനുഭവമായിരുന്നു. ഓം പുരി, വിക്രാന്ത് മാസി, തിലോത്തമാ ഷോം, കാല്‍ക്കി കേക്ലന് എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളില്‍.
ഇന്നലെ ‘ഇന്‍ കോണ്‍വെര്‍സേഷന്‍ വിത് മീര’ തേടി വന്ന ബീനാ പോളിനെ ഇന്‍ഡസ്ട്രി ഓഫീസില്‍ വച്ച് ഇന്നു വീണ്ടും കണ്ടു. ബീനയോടു സംസാരിച്ചു തിരിയുമ്പോള്‍ അതാ രണ്ടുപേര്‍ പതുക്കെ സംസാരിച്ചു വരുന്നു. ഏതോ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളെന്നു കരുതി നോട്ടം പിന്‍വലിച്ചെങ്കിലും പെട്ടെന്ന് മനസ്സോര്‍മ്മിപ്പിച്ചു: ഷേര്‍ലി എബ്രഹാമും അമിത് മധേഷിയയുമല്ലേ അത്?
പിടികൂടി ചോദിച്ചു: ‘സിനേമ ട്രാവെലേഴ്സ്’ അല്ലേ, ഷേര്‍ലി ആന്റ് അമിത്?
താരപ്രഭാവമില്ലാത്ത, പത്രങ്ങളാഘോഷിക്കാത്ത, നവാഗത ഡോക്യുമെന്ററി സംവിധായകരെ ആദ്യമായി തിരിച്ചറിഞ്ഞ അപരിചിതന്റെ മുടിഞ്ഞ ധൈര്യത്തിനൊരു ‘ഹൈഫൈവ്’ പറഞ്ഞ് അവര്‍ എന്നോടൊപ്പം പടമെടുത്തു.
കഴിഞ്ഞവര്‍ഷം ദില്ലിയില്‍ നിന്നു വന്നിരുന്ന മാധ്യമസുഹൃത്തുക്കള്‍ ഇത്തവണ വീണ്ടും ഒരുമിച്ചു തന്നെ. ഫൈസല്‍ ഖാനും (ഇക്കണോമിക് ടൈസ്) സയ്ബാല് ചാറ്റര്‍ജിയും (NDTV).
സയ്ബാല് ചിരിച്ചുകൊണ്ടു പറഞ്ഞു: യെസ് വി സ്റ്റില്‍ റിമെയ്ന്‍ പാര്‍ട്ണേഴ്സ് ഇന്‍ ക്രൈം!
പിന്നെ, മഴയുടെ മൂന്നാമത്തെ ഇന്‍സ്റ്റാള്‍മെന്റ് പെയ്ത്ത്.
സിനേമ ട്രാവെലേഴ്സിന്റെ സംവിധായകര്‍ ഷേര്‍ലി എബ്രഹാമും, അമിത് മധേഷിയയും ലേഖകനോടൊപ്പം
ഇനിയും എന്റെ കൂടെ നിന്നാല്‍ ‘കഴിഞ്ഞ ടിഫിലുണ്ടാണ്ടായിരുന്ന വിളക്കുകാല് അതാ ഇത്തവണയും’ എന്നു പറഞ്ഞ് എല്ലാ ലാംപ് പോസ്റ്റിനോടും ഞാന്‍ സംസാരിക്കാന്‍ നില്‍ക്കുമെന്നും പറഞ്ഞ് കൂടെയുണ്ടായിരുന്ന കറുത്ത കാനഡക്കാരി ഈഡയും ഫ്രെഞ്ചുകാരി ജൊവാനയും എന്നെ മഴ നനയാന്വിട്ട് ടിഫിന്റെ വണ്ടിയില്‍ തള്ളിക്കയറിക്കൂടി.
അപ്പോഴും താരസംവിധായകന്‍ ഇവന് മക്ഗ്രിഗര് (അമേരിക്കന്‍ പാസ്റ്റൊറല്‍), നടി ഷൈലീന്‍ വുഡ്ലി (സ്നോഡെന്) എന്നിവരെ കാണാനും സെല്‍ഫിയെടുക്കാനും കൈയൊപ്പു വാങ്ങാനുമായി ആരാധകര്‍ മഴ നനയുന്നുണ്ടായിരുന്നു.