സെപ്റ്റംബർ 15 അന്താരാഷ്ട്ര ജനാധിപത്യ ദിനമായിരുന്നു. .
ജനാധിപത്യത്തിന്റെ നെടുംതൂണ് ജനതയാണ് .ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന രാജ്യത്തെ ജനതയ്ക്ക് മാത്രമേ സ്വതന്ത്രമായി അവരുടെ അഭിപ്രായങ്ങളും പ്രകടിപ്പിക്കാനും അവകാശങ്ങള്‍ നേടിയെടുക്കാനും പറ്റുകയുള്ളു .
ജനാധിപത്യത്തെ കുറിച്ചുളള അമർത്യ സെന്നിന്റെ വാക്കുകൾ പ്രസക്തമാണ് .
അദ്ദേഹം പറയുന്നത്: ഭൂരിപക്ഷത്തിന്റെ മാത്രം അഭിപ്രായപ്രകടനം ആയല്ല ജനാധിപത്യത്തെ സമീപിക്കേണ്ടത് ജനവിധികളേയും തെരഞ്ഞെടുപ്പിലൂടെ പുറത്തുവരുന്ന അഭിപ്രായങ്ങളേയും തീർച്ചയായും മാനിക്കണം .വാർത്തകൾ അറിയാനും പ്രചരിപ്പിക്കാനും അഭിപ്രായങ്ങൾ പരസ്യമായി പറയുവാനുള്ള സ്വാതന്ത്ര്യം ജനാധിപത്യത്തിൽ ഉണ്ടായിരിക്കണം ഭയത്തോടെയുള്ള അഭിപ്രായപ്രകടനങ്ങൾ നല്ല ജനാധിപത്യത്തിന്റെ ലക്ഷണമല്ല “.
അപൂര്‍വ്വം രാജ്യങ്ങളിൽ മാത്രമാണ് ജനാധിപത്യം ഫലപ്രദമായി നിലനില്‍ക്കുന്നത് ഡെമോക്രസി ഇൻഡക്സ് 2016 പ്രകാരം നോർവേ ആണ് ജനാധിപത്യ മാതൃകയിൽ ഒന്നാമത് തൊട്ടടുത്തു ഐസ് ലാൻഡ് ആണ് . വലിയ ജനാധിപത്യ രാജ്യങ്ങളായ ഇന്ത്യയും അമേരിക്കയും മുപ്പത്തി രണ്ടും ഇരുപത്തി ഒന്നും സ്ഥാനങ്ങളിലാണ് നില്‍ക്കുന്നത് .
ഗ്രീസിൽ നിന്നാണ് ലോകം ആദ്യമായി ജനാധിപത്യത്തെ കുറിച്ച് കേൾക്കുന്നത്. ‘ഡെമോസ്’ എന്നാൽ ഗ്രീക്ക് ഭാഷയിൽ ജനങ്ങൾ എന്നാണർത്ഥം .യോജിക്കാനും വിയോജിക്കാനും സാധ്യത തരുന്ന ഒരേയൊരു വ്യവസ്ഥിതി ആണ് ജനാധിപത്യം .സഹിഷ്ണുത, സഹകരണം, ജനകീയത എന്നിവയാണ് ജനാധിപത്യത്തിന്റെ ആണിക്കല്ല് .
എങ്ങനെയാണ് ഒരു ജനാധിപത്യ സംവിധാനം ഫലപ്രദമാണ് എന്ന് കണ്ടെത്തുക?
ഏത് അളവുകോലുകളാണ് ഇതിനായി ഉപയോഗിക്കപ്പെടുന്നത്?
തെരഞ്ഞെടുപ്പുകൾ സ്വതന്ത്രമാണോ എന്നതാണ് ആദ്യമായി നിരീക്ഷിക്കേണ്ട ഒരു ഘടകം. വോട്ട് ചെയ്യുന്നവരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തിയിട്ടുണ്ടോ എന്നതാണ് മറ്റൊന്ന്. തെരഞ്ഞെടുപ്പിൽ വിദേശ ശക്തികളുടെ ഇടപെടലുകൾ ഉണ്ടോ എന്നും പരിശോധിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന ഭരണകർത്താക്കളുടെ കഴിവ് പരിശോധിക്കാന്‍ സംവിധാനം വേണം. .ലോകത്തിലെ 4.5 ശതമാനം ജനങ്ങൾ മാത്രമാണ് പൂർണ്ണമായ ജനാധിപത്യത്തിൽ ജീവിക്കുന്നത്. 2015 ൽ ഇത് 9 ശതമാനം ആയിരുന്നു എന്ന വസ്തുത ആശങ്കയുണര്‍ത്തുന്നു. .
യൂറോപ്യൻ രാജ്യങ്ങളാണ് ജനാധിപത്യ മൂല്യങ്ങളിൽ മുന്നില്‍ നിൽക്കുന്നത്, അമേരിക്കൻ രാജ്യങ്ങളും ഏഷ്യൻ രാജ്യങ്ങളും തൊട്ടു പിറകിലും. അറബ് ആഫ്രിക്കൻ രാജ്യങ്ങളിലാണ് ഏറ്റവും പുറകില്‍.
ഒന്നാം സ്ഥാനത്തു നില്ക്കുന്ന നോർവെയുടെ കാര്യം നോക്കാം . എല്ലാ മനുഷ്യരും ജനിക്കുന്നത് സ്വാതന്ത്രരായാണ് ഓരോരുത്തര്‍ക്കും അവരവരുടേതായ സ്വഭാവ സവിശേഷതകൾ ഉണ്ടാവും. അവ കൊണ്ടുനടക്കാനുള്ള സ്വാതന്ത്ര്യം, അതിനോട് ചേര്‍ന്ന സുരക്ഷിതത്വം ഇതൊക്കെയാണ് ഭരണഘടനയില്‍ ആലേഖനം ചെയ്തിട്ടുള്ളത് ഇതാണ് നോർവീജിയൻ ജനാധിപത്യത്തിന്റെ അടിസ്ഥാന പ്രമാണം .
വിദ്യാഭ്യാസമുള്ള ഒരു ജനതയ്ക്കു മാത്രമേ ജനാധിപത്യ ബോധം കാത്തുസൂക്ഷിക്കാൻ പറ്റുകയുള്ളു എന്ന് ലേബർ പാർട്ടിയുടെ ഭരണത്തിന് കീഴില്‍ നോർവേ തെളിയിക്കുന്നു നോർവീജിയൻ ജനത ജിവിതം ആസ്വദിക്കുകയും സ്വന്തം ആവശ്യത്തിനപ്പുറം ഒരു ജനതയുടെ അവശ്യങ്ങൾക്കായി ജോലി ചെയ്യുകയും ചെയ്യുന്നു .ആഘോഷങ്ങളിൽ ഒത്തുകൂടുകയും ജിവിതം സൗഹാര്ദ്ദപരമാക്കുകയും ചെയ്യുന്നു .വിയോജിപ്പുകൾ സന്തോഷത്തോടെ പ്രകടിപ്പിക്കാനും ചര്‍ച്ച ചെയ്യാനും ശ്രദ്ധിക്കുന്നു.
ഇന്ത്യ ശക്തമായ ജനാധിപത്യ സംവിധാനങ്ങൾ നിലനിൽക്കുന്നൊരിടമാണ്.
വിദ്യാഭ്യാസവും ജനങ്ങളുടെ വിശ്വാസവും ഊട്ടി ഉറപ്പിച്ചു നോർവെയുടെ വഴിയിൽ നീങ്ങാൻ നമുക്കാവട്ടെ
നിരീക്ഷണം
[dropcap]തി[/dropcap]രുവനന്തപുരം ജില്ലയിൽ സി പി എമ്മിനും ബി ജെ പിക്കും കണ്ണൂരിലേത് പോലെ പാർട്ടി ഗ്രാമങ്ങൾ ഇല്ല. പക്ഷെ കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങൾ പോലെയാണ് തിരുവന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജ് സി പി എമ്മിനും മഹാത്മാ ഗാന്ധി കോളേജ് ബി ജെ പിക്കും. യൂണിവേഴ്സിറ്റി കോളേജിൽ എസ് എഫ് ഐ ക്കും എം ജി കോളേജിൽ എ ബി വി പിക്കും സ്വന്തമായി ആയുധ ശേഖരപ്പുരകളും ഇടിമുറികളും ഉണ്ട് . ഈ രണ്ടു കോളേജുകളിലും തങ്ങളുടേതല്ലാത്ത മറ്റൊരു പ്രസ്ഥാനത്തിനും ഒരു യൂണിറ്റ് പ്രവർത്തനം നടത്താനോ തെരെഞ്ഞെടുപ്പിൽ മത്സരിക്കാനോ അവകാശമില്ല. രണ്ടിടത്തും സ്വാതന്ത്ര്യമല്ല ഫാസിസമാണ്, തികഞ്ഞ അരാജകത്വമാണ് നടമാടുന്നത്. അധ്യാപകരും മാനേജുമെന്റുകളും രണ്ടിടത്തും ഈ വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ ഇംഗിതത്തിനു വഴങ്ങി കൊടുക്കുകയാണ്, ഭയം കൊണ്ടാവാം.
സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ താൻപോരിമ കാണിക്കുവാൻ, എം ജി കോളേജിൽ എസ് എഫ് ഐയുടെ യൂണിറ്റ് പ്രവർത്തനം നടത്തുവാൻ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ വിദ്യാർത്ഥി സംഘട്ടനങ്ങളാണ് തിരുവന്തപുരത്തു കണ്ണൂർ മോഡൽ അതിക്രമങ്ങൾക്കു തുടക്കം കുറിക്കുന്നത്. തിരുവനന്തപുരം പട്ടണത്തിൽ തിരുവനന്തപുരത്തുകാർ തുലോം വിരളമാണ്. സംസ്ഥാന തലസ്ഥാനത്തു ജോലിക്കായി കടന്നു വന്നവരും അവരുടെ പിൻതലമുറക്കാരുമാണ് സിറ്റിയിൽ കൂടുതലായി വസിക്കുന്നത്. ശരിയായ തിരുവനന്തപുരത്തുകാർ പട്ടണത്തിനു വെളിയിലെ ഗ്രാമങ്ങളിൽ ആണ് ജീവിക്കുന്നത് എന്ന് പറഞ്ഞാൽ അതിലതിശയോക്തിയില്ല. തിരുവനന്തപുരം ജില്ലയിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും വലിയ ശക്തി ആണ് സി പി എം, ഇപ്പോൾ ജില്ലയിൽ ബി ജെ പിയും ആളിലും അർത്ഥത്തിലും ഗുണ്ടായിസത്തിലും മുന്നിലെത്തിയിരിക്കുന്നു. ചരിത്രത്തിൽ ആദ്യമായി നിയമസഭയിലേക്ക് ഒരു എം എൽ എ യെ തെരഞ്ഞെടുത്തതു തിരുവനന്തപുരം സിറ്റിയിൽ നിന്നാണ് എന്നതിന്റെ അഹങ്കാരത്തിലാണ് ജില്ലയിലെ ബിജെപി.
കേരളത്തിലെ അധികാരം സി പി എമ്മിനും കേന്ദ്രത്തിലെ അധികാരം ബി ജെ പിക്കും സാമ്പത്തിക സ്രോതസ്സുകൾ മാത്രമല്ല, ക്രിമിനലുകൾ അടങ്ങിയ ഗുണ്ടകളുടെ വലിയൊരു സംഘത്തെയും നേടിക്കൊടുത്തിട്ടുണ്ട്. നഗരത്തിലെ രാഷ്ട്രീയത്തിൽ മേൽക്കൈ ലഭിക്കുവാൻ ഇതൊരവശ്യ നിബന്ധനയാണെന്ന ബോധ്യത്തിൽ നിന്നാണിവർ ഇതിനു തുനിയുന്നത്.
നഗരത്തിൽ വിദ്യാർത്ഥി പ്രസ്ഥാനത്തിൽ തുടങ്ങിയ അടിപിടി നഗരത്തിനു പുറത്തു കാട്ടാക്കടയിലേക്കും ജില്ലയുടെ മറ്റു ഭാഗത്തേക്കും വ്യാപിച്ചു. സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീട് ആക്രമിക്കപ്പെട്ടു. അതിനു പകരമെന്നോണം സിപിഎമ്മിന്റെ നേതുത്വത്തിൽ ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫിസ് ആക്രമിക്കപ്പെട്ടു. സ്ഥലത്തുണ്ടായിരുന്ന പോലീസുകാർ നിഷ്ക്രിയരായി നോക്കി നിന്നേയുള്ളൂ എന്നത് പോലീസ് വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിക്കും നാണക്കേടുണ്ടാക്കി. നഗരത്തിൽ നിരോധനാജ്ഞ നിലവിലുണ്ടായിരുന്നിട്ടും വീട്ടിലേക്കു സാധനങ്ങൾ വാങ്ങി പോവുകയായിരുന്ന ആർ എസ് എസ് കാര്യവാഹക് രാജേഷിനെ പൊതു ജനമധ്യത്തിൽ വച്ച് സിപിഎം ഗുണ്ടകൾ വെട്ടിക്കൊന്നു ഇതോടെ തുടക്കത്തിൽ നഗരത്തിൽ ആക്രമണത്തിന് തുടക്കം കുറിച്ച ബിജെപി സഹതാപ തരംഗത്തിലൂടെ സിപിഎമ്മിന് മുന്നിൽ മേൽക്കൈ നേടി. കൊല നടന്നതോടെ വിഷയം ദേശിയ മാധ്യമങ്ങളും സംഘപരിവാർ ജിഹ്വകളും ഏറ്റെടുത്തു. സിപിഎം പ്രതിരോധത്തിലായി. കേരളമൊട്ടുക്കും ഹർത്താൽ പ്രഖ്യാപിച്ചാണ് ഒരു രക്തസാക്ഷിയെ കിട്ടിയത്, ബിജെപി ആഘോഷിച്ചത്. കേന്ദ്രത്തിലെ സംഘപരിവാർ സ്പോൺസർ ചെയ്യുന്ന മാധ്യമങ്ങൾ സിപിഎമ്മിനെതിരെ ഉറഞ്ഞു തുള്ളി. കൊല നടക്കുന്നതിനു മുമ്പേ തന്നെ നഗരത്തിലെ ക്രമസമാധാന പ്രശനം രൂക്ഷമായപ്പോൾ ഒരഖില കക്ഷി സമാധാന ചർച്ച നടത്തുവാൻ സിപിഎം കേന്ദ്ര നേതൃത്വം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ അതിനൊരുക്കമായിരുന്നില്ല. മുഖ്യമന്ത്രി ഉറക്കമെഴുന്നേറ്റപ്പോഴേക്കു സംഗതികൾ കൂടുതൽ കുഴഞ്ഞു മറിഞ്ഞു.. കേന്ദ്ര ആഭ്യന്ത്രമന്ത്രി സംസ്ഥാനസര്‍ക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെടുന്നു, മന്ത്രിസഭയെ പിരിച്ചുവിടണമെന്ന ആവശ്യമുയരുന്നു. അതിനിടയിലാണ് കേരള ഗവർണർ പി സദാശിവം മുഖ്യമന്ത്രിയെ സമ്മൻ ചെയ്യുന്നത്. സാധാരണയായി തെരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിയെ കേവലം ഒരു കൊലപാതകത്തിന്റെ പേരിലോ ക്രമസമാധാന പ്രശ്നത്തിന്റെ പേരിലോ സമ്മൻ ചെയ്യാനുള്ള അവകാശമില്ലെങ്കിൽ കൂടി, നിയമത്തെ കുറിച്ച് കൃത്യമായ ബോധ്യമില്ലാത്തതിനാലോ, കേന്ദ്രസർക്കാരിനെ ഭയപ്പെട്ടതിനാലോ അദ്ദേഹം ധൃതിയിൽ ഗവർണറെ കാണുകയുണ്ടായി. ഗവർണ്ണർ ആവശ്യപ്പെട്ട പ്രകാരം ബിജെപിയുമായി അനുരഞ്ജന യോഗം നടത്തുവാൻ തയ്യാറായി.
സാധാരണയായി ഭരണഘടന വിഷയങ്ങളിൽ വലിയ വാദപ്രതിപാദങ്ങൾ നടത്തുകയും ഗവർണ്ണറുടെയും കേന്ദ്ര സർക്കാരിന്റെയും കടന്നുകയറ്റങ്ങളെ ചോദ്യം ചെയ്യാറുമുള്ള സിപിഎമ്മിനും പിണറായിക്കും എന്താണ് സംഭവിക്കുന്നത് എന്നതിൽ സാധാരണ ജനങ്ങൾ മൂക്കത്തു വിരൽ വച്ചു. എന്തായാലും ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം അനുരഞ്ജനത്തിന്റെ പാതയാണ് പിണറായി വിജയൻ സ്വീകരിച്ചത്. പിറ്റേന്ന് തന്നെ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെ മസ്കറ്റ് ഹോട്ടലിൽ വിളിപ്പിച്ചു അടച്ചിട്ട മുറിയിൽ ഒത്തു തീർപ്പു ഫോർമുല ഉണ്ടാക്കുന്നു. സാധാരണയായി മുഖ്യമന്ത്രിയുടെ ചേമ്പറിൽ നടത്തേണ്ട ഈ യോഗം എന്ത് കൊണ്ടാവും മസ്കറ്റ് ഹോട്ടലിൽ വച്ച് നടത്താൻ തീരുമാനിച്ചത്? തികച്ചും രാഷ്ട്രീയമായ തീരുമാനം ആണ് ഇതിനു പിന്നിൽ. മുഖ്യമന്ത്രി ബിജെപി നേതാക്കളെ കാണുന്ന വിവരം അറിഞ്ഞു വാർത്ത റിപ്പോർട്ട് ചെയ്യാനും ഫോട്ടോയെടുക്കാനും എത്തിയ മാധ്യമ പ്രവർത്തകരെ കണ്ടപ്പോൾ പിണറായിക്കു കലി അടക്കാനായില്ല. “കടക്ക് പുറത്ത്” എന്ന് ആക്രോശിച്ചു കൊണ്ട് മാധ്യമപ്രവർത്തകരെ അവിടെ നിന്നും ആട്ടിപ്പായിക്കുകയാണുണ്ടായത്. ഇതിലെ രാഷ്ട്രീയം സുവ്യക്തമാണ്. ബിജെപി നേതാക്കളെ തന്റെ ചേമ്പറിലേക്കു വിളിച്ചു എന്ന പരാതി ഒഴിവാക്കുകയും കുമ്മനത്തിനോടൊപ്പമുള്ള ഫോട്ടോ സെഷൻ ഒഴിവാക്കുകയുമായിരുന്നു പിണറായിയുടെ ലക്ഷ്യം . ഇത് രണ്ടും പാർട്ടിയുടെ ന്യൂനപക്ഷ വോട്ടുബാങ്കുകൾ തകരാതിരിക്കാനുള്ള ഒരു ചെറിയ തന്ത്രം മാത്രമാണ്. അതോ സമാധാന ചർച്ചക്ക് പകരം അനുരഞ്ജന ചർച്ചയാണ് അവിടെ നടന്നത് എന്ന് ജനങ്ങൾ അറിയാതിരിക്കാനോ?
നിയമസഭാ തെരെഞ്ഞെടുപ്പ് ഫലം പരിശോധിച്ചപ്പോൾ സിപിഎമ്മിന് വ്യക്തമായ കാര്യമാണ് സിപിഎം അണികളിൽ നിന്നാണ് ബിജെപിയിലേക്ക് കൂടുതൽ ഒഴുക്കുണ്ടായത് എന്ന്. ബിജെപിയുടെ പ്രചാരണ രംഗത്തെ മുന്നേറ്റവും ഉമ്മൻചാണ്ടിയുടെ മന്ത്രിസഭയുടെ അഴിമതി പരിവേഷവും യുഡിഎഫിനോട് ഒട്ടി നിന്നിരുന്ന ഒരു പറ്റം ന്യൂനപക്ഷവോട്ടുകളും നിഷ്പക്ഷ വോട്ടുകളും എൽഡിഎഫ് പെട്ടികളിൽ വീണതിനാൽ സിപിഎമ്മിന് ദോഷം സംഭവിച്ചില്ല എന്ന് മാത്രമല്ല വിജയത്തിലെത്തുവാനും കഴിഞ്ഞു. മുസ്ലിംലീഗിലെയടക്കമുള്ള ന്യൂനപക്ഷ സമുദായങ്ങൾ അവരുടെ മണ്ഡലത്തിന് വെളിയിൽ വോട്ടുകൾ ഇടതുപക്ഷത്തിന്റെ പെട്ടിയിലാണ് നിക്ഷേപിക്കപ്പെട്ടത് ഓരോ വാർഡുകളിലെ വോട്ടുകളും സസൂക്ഷ്മം വിശകലനം ചെയുന്ന സിപിഎമ്മിന് വ്യക്തമായ കാര്യമാണിത്. സി പിഎം അണികളിൽ നിന്നും ഇനിയും ബിജെപിയിലേക്ക് വോട്ടു ചോർച്ച ഉണ്ടാകാം, പക്ഷെ അത് തടയിടാൻ യുഡിഎഫ് വോട്ടുകളും ന്യൂനപക്ഷ വോട്ടുകളും സ്വന്തം പെട്ടിയിൽ വീഴ്ത്തണം . അതിനു പരസ്യമായി ബി ജെ പിയിൽ നിന്നും പരമാവധി അകലം കാണിക്കണം . അതൊരു രാഷ്ട്രീയസമീപനം ആണ്. കോൺഗ്രസ് ഇന്ത്യയിൽ നിന്നും തൂത്തെറിയപ്പെടണം എന്ന മോദിയുടെ അജണ്ട നടപ്പാക്കണങ്കിൽ സിപിഎമ്മിന്റെ ന്യൂനപക്ഷ പ്രീണന തന്ത്രത്തിന് ബിജെപിയുടെ സഹായം ആവശ്യമാണ്. എന്തായാലും അടച്ചിട്ട മുറിയിൽ നടന്ന കൊടുക്കൽ വാങ്ങൽ വിലപേശലിനു ശേഷം പുറത്തു വന്ന പിണറായിയും കുമ്മനവും കോടിയേരിയും കാലുഷ്യമേതുമില്ലാതെയാണ് പത്രങ്ങളെ നേരിട്ടത്. നേതാക്കളുടെ അടച്ചിട്ട മുറിയിലെ ചർച്ചകൾക്ക് ശേഷം തലസ്ഥാനത്തും കോട്ടയത്തും മറ്റു ജില്ലകളിലും നടന്നിരുന്ന സിപിഎം- ബിജെപി ആക്രമണങ്ങൾ സ്വിച്ച് ഓഫ് ചെയ്തപോലെ നിന്നു എന്നതാണ്. എന്തായാലും അക്രമണങ്ങൾ തീർന്നതിൽ കേരളത്തിലെ ജനങ്ങൾ സന്തോഷിക്കുമ്പോൾ സിപിഎമ്മിന്റെയും ബിജെപിയുടെയും രാഷ്ട്രീയ അജണ്ടകൾ വിജയിക്കുകയായിരുന്നു. ബിജെപിക്ക് ആകട്ടെ ഒരു രക്തസാക്ഷിയെയും കിട്ടി. സംസ്ഥാന നേതാക്കളുടെ അനുരഞ്ജന ചർച്ചകൾക്കു ശേഷം സിപിഎം ബിജെപി ജില്ലാ നേതാക്കളും രാഷ്ട്രീയ സംഘട്ടനങ്ങൾ പടിക്കു പുറത്തു നിർത്തുമെന്നാണ് പ്രവചിക്കുന്നത്. കോൺഗ്രസ്സും യു ഡി എഫും ഊർദ്ധശ്വാസം വലിക്കുന്ന ഈ കാലയളവിൽ കേരളത്തിലാകെ ഭരണകക്ഷിയും മുഖ്യ പ്രതിപക്ഷവുമായി കളം നിറഞ്ഞാടുവാൻ മത്സരിക്കുകയാണ് ബിജെപിയും സിപിഎമ്മും.
വാൽക്കഷ്ണം : സിപിഎമ്മും ബിജെപിയും പിണറായി വിജയന്റേയും കുമ്മനം രാജശേഖരന്റേയും നേതൃത്വത്തിലും ജില്ലാ നേതാക്കൾ അവരവരുടെ മിടുക്കിനൊത്തു ജില്ലാ ആസ്ഥാനങ്ങളിലും കൂടിക്കണ്ടതിനു ശേഷവും കലി അടങ്ങുന്നില്ല പാർട്ടി നേതൃത്വങ്ങൾക്ക്. സമാധാന ചർച്ചയുടെ ലേബലിൽ നടന്ന കൊടുക്കൽ വാങ്ങലുകൾക്കപ്പുറം നേതാക്കൾ രാഷ്ട്രീയ വൈരം മറന്നിട്ടില്ല, കൂടുതൽ ആളിക്കത്തിക്കുവാൻ ശ്രമിക്കുന്നതിന്റെ തെളിവുകൾ ആണ് പിന്നാമ്പുറത്തു കേൾക്കുന്നത്. മോഡി മന്ത്രിസഭയിലെ രണ്ടാമനും പ്രതിരോധവും ധനകാര്യവും കൈയാളുന്ന വളരെ തിരക്കുള്ള വ്യക്തിയുമായ അരുൺ ജെയ്റ്റിലിയെ പ്രതിരോധസേനയുടെ പ്രത്യേക വിമാനത്തിൽ ഡൽഹിയിൽ നിന്നും തിരുവനന്തപുരത്തേക്ക് അയച്ചു ദേശിയ മാധ്യമങ്ങളുടെ മുന്നിൽ തിരുവനന്തപുരം കൊലപാതകം ലൈവ് ആക്കുന്നതിന്റെ പിന്നിലെ ചേതോവികാരം എന്താണ്. കേരളം സ്ഥിരമായ ഒരു സംഘർഷ മേഖല ആണെന്ന് വരുത്തിത്തീർക്കുകയാണ് ബിജെപി ഇതേതോ ഹീനമായ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അരുൺ ജെയ്റ്റിലിക്ക് പിന്നാലെ ഇനിയും കേന്ദ്ര നേതാക്കൾ കേരളത്തിലേക്ക് പ്രവഹിക്കുവാൻ ഫ്ലൈറ്റ് ബുക്ക് ചെയ്തിരിക്കുകയാണ് എന്നാണ് കേൾവി. സിപിഎമ്മാകട്ടെ ബദലുക്കു ബദൽ പരിപാടിയുമായി, ആർ എസ് എസ് ആക്രമണത്തിൽ കൊല്ലപ്പെട്ട സഖാക്കളുടെ കുടുംബ കൂട്ടായ്മ തിരുവനന്തപുരത്തു അതെ ദിവസം നടത്തുന്നു. ഇതെല്ലാം അണികൾക്ക് നൽകുന്ന സന്ദേശം അക്രമത്തിന്റെ കനലുകൾ ആളിക്കത്തിക്കണമെന്നല്ലേ?
രാഷ്ട്രീയ കൊലപാതകങ്ങളോടും ഗുണ്ടായിസത്തോടും ‘കടക്ക് പുറത്ത്’ എന്ന് പറയാനുള്ള ആർജ്ജവം എന്തേ രാഷ്ട്രീയ പാർട്ടികൾക്ക് ഇല്ലാതെ പോകുന്നു!

എന്തുകൊണ്ടാണ് നിത്യഹരിത നായകനായിട്ടും നസീർ സൂപ്പർ താരം എന്ന പദവിയിൽ എത്താതിരുന്നത്? എന്ത് കൊണ്ടാണ് പ്രേം നസീറിന് കേരളത്തിലെ ക്ഷുഭിത യൗവനത്തിന്റെ പ്രതിനിധി ആകാൻ കഴിയാതിരുന്നത്? ആ പദവി എന്ത് കൊണ്ട് ജയനും തുടർന്ന് സുകുമാരനും ലഭിച്ചു? എന്ത് കൊണ്ടാണ് സംവിധായകർ നസീറിനെ മുഖ്യധാരയിൽ നിന്ന് മാറി സഞ്ചരിക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ തെരെഞ്ഞെടുക്കാതിരുന്നത്? ഈ ചോദ്യങ്ങൾക്കു ഉത്തരം ലഭിക്കുകയാണെങ്കിൽ എന്ത് കൊണ്ട് അദ്ദേഹം സൂപ്പർ സ്റ്റാർ ആകാതെ നിത്യഹരിത നായകനായി ത്തന്നെ തുടരുന്നു എന്നതിന് വിശദീകരണം ലഭിക്കും.
ചലനാത്മകത നസീർ കഥാപാത്രങ്ങളുടെ വിജയത്തിന് കാരണമായിരിക്കുന്നു. ഒരു ഗ്രാമത്തിൽ ജനിച്ച് അവിടെ വളർന്ന് അവിടെ പണിയെടുത്ത് ആ മണ്ണിൽത്തന്നെ മരിച്ചു വീഴുന്ന ഒരു ശരാശരി പൗരനേയല്ല നസീർ തന്റെ കഥാപാത്രങ്ങളിലൂടെ അവതരിപ്പിച്ചത്. ആ കഥാപാത്രങ്ങൾ ഒരിടത്തായിരിക്കുമ്പോഴും പല തലങ്ങളിൽ പ്രവർത്തിക്കുന്നു. ഫുട്ബാൾ കളിക്കാരനാണ് പോലീസുകാരനായും അധ്യാപകനായും കവിയായും എഴുത്തുകാരനാണ് ടെന്നീസ് കളിക്കാരനായും ഡിറ്റക്റ്റീവായും ഒക്കെ നസീർ പ്രത്യക്ഷപ്പെടുന്നു. ഇതിനേക്കാളെല്ലാം ഉപരിയായി നസീർ കഥാപാത്രങ്ങൾ മറ്റു നഗരങ്ങളിലേയ്ക്കോ ഗ്രാമങ്ങളിലേയ്ക്കോ കുടിയേറുന്നവർ കൂടിയാണ്. ഒരു തൊഴിൽ അന്വേഷിച്ചാണ് പലപ്പോഴും നസീർ മറ്റൊരു നഗരത്തിലേക്ക് പോകുന്നത്. മറ്റു ചില അവസരങ്ങളിൽ ഒരു അന്വേഷണമാകും നസീറിനെ ഒരു നഗരത്തിൽ നിന്നും മറ്റൊരു നഗരത്തിൽ എത്തിക്കുന്നത്. ഒരു പട്ടാളക്കാരനായിരിക്കുമ്പോൾ വളരെ വളരെ ദൂരത്തുള്ള പേരും നാളും അറിയാത്ത സ്ഥലങ്ങളിലേക്ക് നസീർ കഥാപാത്രങ്ങൾ സഞ്ചരിച്ചു പോകുന്നു. ഈ കഥാപാത്രങ്ങളുടെ കൈപിടിച്ചും അവരുമായി സഹഭാവം സൃഷ്ടിച്ചും അക്കാലത്തെ പ്രേക്ഷകർ നസീറിനോടൊപ്പം മറ്റിടങ്ങളിലേക്ക് സഞ്ചരിച്ചിരുന്നു.

[dropcap]ഇ[/dropcap]ന്ത്യൻ രാഷ്ട്രീയം ഒരു വലിയ വഴിത്തിരിവ് കടന്നിരിക്കുന്നു. അത് പൂർണമായും വലതു വശത്തേക്ക് തിരിഞ്ഞിരിക്കുന്നു, ഭൂരിപക്ഷ ഹിന്ദുവിന്റെ തോളിലേറിക്കൊണ്ട്.
ദേശീയ രാഷ്ട്രീയം കഴിഞ്ഞ കുറെ വർഷങ്ങളായി ഒരു നിഴൽ പോരാട്ടത്തിലായിരുന്നു വലതു ഹിന്ദു രാഷ്ട്രീയവും മതേതര ന്യുനപക്ഷ മഴവിൽ സഖ്യങ്ങളും തമ്മിലുള്ള ഒരു നിഴൽ യുദ്ധത്തിൽ. മതേതര സഖ്യം നേരത്തെ തന്നെ നന്നായി മുടന്തുന്നുണ്ടായിരുന്നു, കാരണം സകലമാന ന്യുനപക്ഷ മതങ്ങളും മുഖം മൂടിയണിഞ്ഞും അല്ലാതെയും മതേതര സഖ്യത്തിന്റെ കൂടാരത്തിനുള്ളിൽ ഉണ്ടായിരുന്നു. മതേതരത്വത്തിന്റെ കൂടാരത്തിൽ നിന്ന് കൊണ്ട് തന്നെ മതത്തിന്റെ പേരിൽ എല്ലാ വിധ വില പേശലുകളും മസിൽ പെരുപ്പിക്കലുകളും നടത്തിയിരുന്ന ന്യുനപക്ഷങ്ങൾ മതേതര സഖ്യത്തിന് ഒരു ബാധ്യത തന്നെയായിരുന്നു. രസകരമായ വസ്തുത എന്താണെന്ന് വെച്ചാൽ നിഴൽ യുദ്ധം കൂടുതൽ കൂടുതൽ വികാസം പ്രാപിക്കുമ്പോഴെല്ലാം മതേതര സഖ്യം ആ ന്യുനപക്ഷ വിലപേശൽ സംഘങ്ങളെ തന്നെയാണ് കൂടുതൽ കൂടുതൽ ശക്തമായി ആലിംഗനം ചെയ്തിരുന്നത് എന്നതാണ്. അത് അവരുടെ മതേതര മുന്നേറ്റത്തിന്റെ ക്രെഡിബിലിറ്റി കൂടുതൽ നഷ്ടപ്പെടുത്തി.
സെക്കുലർ ഫോര്‍മുലയുടെ മുന്നേറ്റപ്പോരാളിയായ കോൺഗ്രസ്സ് വെറുതെ മുടന്തുക ആയിരുന്നില്ല അവർ ഐ സിയു വിൽ അഡ്മിറ്റ് ചെയ്യപ്പെട്ടിരിക്കുക ആയിരുന്നു ഇന്ദിരാ കുടുംബത്തിന്റെ ബാക്കി പത്രം കോൺഗ്രസ്സ് എന്ന ജനകീയ പ്രസ്ഥാനത്തിന്റെ കോർപ്പൊറേറ് ഉടമസ്ഥർ മാത്രമായി മാറി. പാരമ്പര്യമായി കൈമാറി കിട്ടിയ ഓഹരിയുടെ ഉടമസ്ഥാവകാശം മാത്രമുള്ള, യാതൊരു നേതൃ ഗുണവുമില്ലാത്ത, ജോലിയിലുള്ളപ്പോഴത്തേതിനേക്കാൾ അവധിയിലായിരിക്കുമ്പോൾ ശ്രദ്ധിക്കപ്പെടുന്ന, ആൾക്കൂട്ടത്തെ ആകർഷിക്കാൻ കഴിവില്ലാത്ത കോർപ്പൊറേറ് ഡയറക്ടർ ബോർഡ്. അതിനു കീഴിൽ ജനകീയ നേതാക്കൾ തമ്മിലടിച്ചു, പലരും പുറത്തു പോയി അല്ലാത്തവരെ എല്ലായിപ്പോഴും ഡയറക്ടർ ബോർഡ് ഒത്തു തീർപ്പുകളിൽ കൊണ്ടെത്തിച്ചു, അസംതൃപ്തികൾ ഒതുക്കി തീർത്ത് എച്ച് കെട്ടി മുന്നോട്ടു പോയി
മറുവശത്തു വലതു ഹിന്ദു മുന്നണി വളരെ കൃത്യമായ തയ്യാറെടുപ്പുകൾ നടത്തുകയും വ്യക്തവും സാധാരണക്കാരന് മനസ്സിലാകുന്നതുമായ നിലപാടുകൾ നിരന്തരം മുന്നോട്ടു വെക്കുകയുമായിരുന്നു. ശ്രീ നരേന്ദ്ര മോഡി പ്രധാന മന്ത്രിയായതിനു ശേഷമുള്ള തന്റെ ആദ്യ പ്രസംഗങ്ങളിലൊന്നിൽ പരസ്യമായി ആഹ്വാനം ചെയ്തത് പോലെ തീവ്ര വർഗ്ഗീയ കാർഡ് അവർ മാറ്റി വെച്ചു. ഒറ്റപ്പെട്ട സംഭവങ്ങളും ഈ സന്ദേശം മനസ്സിലാകാത്ത ചില നേതാക്കളുടെ ഒറ്റപ്പെട്ട പ്രസ്താവനകളും ഇടയ്ക്കിടെ അലോസരങ്ങൾ ഉയർത്തിയെങ്കിലും പൊതുവേ ഈ സ്ട്രാറ്റജി ജയിക്കുക തന്നെ ചെയ്തു. ഒരു വലതു ഹിന്ദു ഭരണം ന്യുനപക്ഷങ്ങൾ ഉൾപ്പെടെ മുഴുവൻ ഇന്ത്യാക്കാരെയും പ്രതിനിധീകരിക്കുന്നത് ആണെന്നും അതിന്റെ അജണ്ട തീവ്ര വർഗ്ഗീയത ഉയർത്തിപ്പിടിച്ചു വാളിന്റെ ശൂലത്തിന്റെയും ബലത്തിൽ രാജ്യത്തെ പിന്നോട്ടു നടത്തുകയല്ലെന്നും അവർ ഭൂരിപക്ഷ ഹിന്ദുവിനെ ബോധ്യപ്പെടുത്തി .
ഹിഡൻ അജണ്ടകളെ ഹിഡൻ ആയിത്തന്നെ നിലനിർത്തിക്കൊണ്ടു ജനങ്ങൾക്ക് മുന്നിൽ അവർ വെച്ചത് അഴിമതി വിരുദ്ധ വികസന മുദ്രാവാക്യമായിരുന്നു. അതിലെ ആദ്യ ഭാഗം അഴിമതി വിരുദ്ധത വളരെ പ്രധാനമാണ്. സെക്കുലർ മുന്നണി സെക്കുലർ എന്ന ഒരേയൊരു പദത്തിന് പിറകിൽ ഇത്രകാലവും ഭീകരമായ രൂപ ഭാവങ്ങളോടെ തങ്ങളെക്കാളുമധികം വളർന്നിട്ടും ഒളിപ്പിച്ചു വെക്കാൻ ശ്രമിച്ച അഴിമതിയെ നരേന്ദ്ര മോഡി ഏറെക്കുറെ നേരിടുക തന്നെ ചെയ്തു. ഉന്നയിക്കാൻ പോലും ഒരു അഴിമതിയാരോപണം ഇല്ലാതെ പ്രതിപക്ഷം ഡയറിക്കുറിപ്പുകൾ പരതുകയും തുണ്ടു പേപ്പറുകൾ ഭൂകമ്പം കൊണ്ട് വരുമെന്ന് വ്യാമോഹിക്കുകയും ചെയ്തു.
വികസനം എന്ന സ്വപ്നവും ഏറെക്കുറെ നന്നായിത്തന്നെ പുരോഗമന ഹിന്ദുവിന് വിൽക്കുവാൻ മോഡിയിലെ സ്വപ്നവ്യാപാരിക്ക് കഴിഞ്ഞു, എന്ന് മാത്രമല്ല നമ്മൾ വികസനത്തിന്റെ എക്സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്തു കൊണ്ടിരിക്കുകയാണെന്ന് അവരെ തെറ്റിദ്ധരിപ്പിക്കുവാനും മോഡി ഫാൻ ക്ലബ്ബ്കൾക്കും ക്യാംപെയിൻ മെഷീനുകൾക്കും കഴിഞ്ഞു. ഇന്ന് വരെ രാഷ്ട്രീയം ശ്രദ്ധിച്ചിട്ടില്ലാത്ത ഒരു വലിയ വിഭാഗം മധ്യ വർഗ്ഗത്തെ തന്റെ കുഴലൂത്തുകാർ ആക്കി മാറ്റാൻ ബിജെപി യുടെ എണ്ണയിട്ട യന്ത്രം പ്രവർത്തിച്ചു. മൻമോഹൻ സിംഗിന്റെ കാലത്തുണ്ടായ വികസന പ്രവർത്തങ്ങൾ പോലും മോദിയുടെ പേരിൽ ഘോഷിക്കപ്പെട്ടു.
ഇന്ത്യൻ രാഷ്ട്രീയം ഒരു വലിയ വഴിത്തിരിവ് കടന്നിരിക്കുന്നു. പുതിയ രാഷ്ട്രീയത്തിൽ ഇനി വെറും മോഡി വിരുദ്ധതയ്ക്കു പ്രസക്തിയില്ല, മോദിയെ അംഗീകരിച്ചു കൊണ്ടുകൊണ്ടുള്ള ക്രിയാത്മകമായ പ്രതിപക്ഷത്തിന് മാത്രമേ നിലനിൽപ്പുള്ളൂ. അത് ഇനി സംസാരിക്കുക ഭൂരിപക്ഷത്തിന്റെ രാഷ്ട്രീയമായിരിക്കും, പാർശ്വ വത്കൃതന്റെ രാഷ്ട്രീയം കൂടുതൽ കൂടുതൽ പാർശ്വ വൽക്കരിക്കപ്പെടും. ന്യുന പക്ഷങ്ങളുടെയും പാർശ്വ വത്കൃതരുടെയും രാഷ്ട്രീയം മാത്രം ഉയർത്തി പിടിച്ചു കൊണ്ട് ഒരു കക്ഷിക്കും നില നിൽക്കാനാവില്ല, അവർ തങ്ങളുടെ സ്ട്രാറ്റജി മാറ്റുന്നില്ലെങ്കിൽ കൂടുതൽ കൂടുതൽ ഒറ്റപ്പെടും. ന്യുനപക്ഷ വിഷയങ്ങൾ ഓരോ രാഷ്ട്രീയ പാർട്ടികളുടെയും ന്യുന പക്ഷ സെല്ലുകളുടെ വിഷയം മാത്രമായി മാറും. ഭൂരിപക്ഷ ഹിന്ദു വോട്ട് ഷെയറിനു വേണ്ടി കടുത്ത മത്സരമുണ്ടാകും ( ചില ഇടതു വല്യേട്ടന്മാർ നേരത്തെ തന്നെ ഈയൊരു നിലപാടിലേക്ക് എത്തിയിട്ടുണ്ട്)
മതേതര ഇന്ത്യ ഇനിയുള്ള കുറേക്കാലം വലതു – മതാത്മക പരീക്ഷണങ്ങളിലായിരിക്കും . ആകെയൊരാശ്വാസം നമ്മൾ ഒറ്റയ്ക്കല്ല എന്നുള്ളതാണ്. ലോകരാജ്യങ്ങൾ ആകെ തന്നെ തീവ്ര വലതു ഭാഗത്തേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഭൂരിപക്ഷത്തിന്റെ അവകാശങ്ങളും ഭൂരിപക്ഷത്തിന്റെ സാമ്പത്തിക താല്പര്യങ്ങളും ആയിരിക്കും അടുത്ത ഒന്നോ രണ്ടോ ദശകങ്ങളിലേക്കു ലോക രാഷ്ട്രീയത്തിന്റെ ഭാവി നിർണ്ണയിക്കുക
കവിതകളെ പാർശ്വവൽക്കരിക്കാൻ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല ,വർഷങ്ങളുടെ പഴക്കമുണ്ട് പെണ്ണെഴുത്ത് എന്ന പ്രയോഗത്തിന്.ഈ പ്രയോഗത്തിലെ ശരിയും തെറ്റും അന്നു മുതൽക്കേ ചർച്ച ചെയ്യുന്നുമുണ്ട്. മലയാള സാഹിത്യത്തിൽ എന്നല്ല വിശ്വ സാഹിത്യത്തിൽ തന്നെ രചനകളെ തരം തിരിച്ച് വിലയിരുത്താറുമുണ്ട്.ഇത്തരം വേർതിരിവ് വേണമെന്നും വേണ്ടാഎന്നും പറയുന്ന സാഹിത്യകാരന്മാർ ഈ വിഷയത്തിൽ ആഗോള തലത്തിൽ തന്നെ സംവാദങ്ങളും നടത്താറുണ്ട്.എന്നാൽ സച്ചിദാനന്ദൻ ആണ് മലയാളത്തിൽ പെണ്ണെഴുത്ത് എന്ന പ്രയോഗം തുടങ്ങി വെച്ചത് .സ്ത്രീദുര്‍ബലതയെ ചൂഷണം ചെയ്യുന്നതിനെതിരെ ഉയരുന്ന ഒരോ ഒച്ചപ്പെടലും അത് പുരുഷനില്‍ നിന്നായാലും സ്ത്രീയില്‍ നിന്നായാലും ഫെമിനിസമാണ്. യഥാര്‍ത്ഥ സ്ത്രീ സ്വാതന്ത്ര്യത്തിന്റെ ധാര എന്നത് സ്ത്രീ എന്ന മനുഷ്യദ്വയത്തെ തിരിച്ചറിയുകയും തുല്യമായ പരിഗണനയും സ്നേഹവും ബഹുമാനവും പരസ്പരം കൊടുക്കല്‍ വാങ്ങലിലൂടെ ഉറപ്പിക്കുകയും ചെയ്യുന്ന മനുഷ്യത്വത്തിന്റെ ധാരയാണ്. “സ്ത്രീപുരുഷ വര്‍ഗ്ഗീകരണം എന്നത് പ്രകൃത്യാ തന്നെ നിശ്ചയിക്കപ്പെട്ടിട്ടുള്ള വര്‍ഗ്ഗീകരണമാണ്. മനുഷ്യനാല്‍ നിര്‍മ്മിതമായ മറ്റ് വര്‍ഗ്ഗീകരണങ്ങളെ പോലെ, ഉദാഹരണമായി അടിമ, ഉടമ, അവര്ണ്ണന്, സവര്ണ്ണന്, വേണമെന്ന് വച്ചാല്‍ മാറ്റിയെടുക്കാനാവുന്നതല്ല സ്ത്രീപുരുഷ വര്‍ഗ്ഗീകരണം. ഒന്നിനെ മറ്റൊന്നില്‍ ലയിപ്പിക്കുന്നതും നശിപ്പിക്കുന്നതും മനുഷ്യന് എന്ന വര്‍ഗ്ഗത്തിന്റെ നിലനില്പ്പിനെയാണ് ചോദ്യം ചെയ്യുക. അതായത് സ്ത്രീയും പുരുഷനും തുല്യര്‍ (equal) ആണ്, സമാനര്‍ (identical)അല്ല. അതുകൊണ്ട് തന്നെ തന്റേതായ ഒരു ഭാഷ സ്ത്രീയ്ക്കും ഉണ്ടാവേണ്ടിയിരിക്കുന്നു. “ഭാഷ എന്നുപറയുന്ന ഉപകരണം പുരുഷമേല്കോയ്മയില് വളര്‍ന്ന ഉത്പ്പന്നമായിരുന്നു. അതായത് ഇന്നത്തെ ഭാഷ പുരുഷനുവേണ്ടി അവന് വളര്‍ത്തിയെടുത്തതാണ്. ഭാഷയിലെ ഏതാണ്ടെല്ലാ ശക്തിമത്തും സുന്ദരവുമായ ബിംബകല്‍പ്പനകളും പുരുഷ രൂപമാര്‍ന്നാണ് അനുവാചകന്റെ മനസ്സുകളില്‍ ബിംബിക്കുന്നത്. കടല്ക്കരയില് കടല്‍ മണം പോലെ, ബ്രസീലില്‍ ഫുട്ട്ബോള്‍ പോലെ.“ലളിതമായ ഒരു ഉദാഹരണം പറഞ്ഞാല്‍ ഇന്നത്തെ ഭാഷ ഉപയോഗിച്ച് പെണ്ണെഴുതിയാലും, ആണെഴുതിയാലും “അവനവന് അവനവനുള്ളത് എടുക്കട്ടെ “ എന്നേ എഴുതാനാവൂ. അവിടെ അവളവള്‍ എന്നൊരു പ്രയോഗം ഉണ്ടാകേണ്ടിയിരിക്കുന്നു. നിഷയുടെ രചനകളില്‍ ഈ അവളവള്‍ ഒളിഞ്ഞും തെളിഞ്ഞും കാണാന്‍ കഴിയും . മുഖപുസ്തക വേദികളില്‍ എഴുതിക്കൊണ്ടിരുന്നു നിഷ ഇപ്പോള്‍ സ്വന്തം പേജില്‍ മാത്രമായി ഒതുങ്ങുന്നത് കവിതയെ സ്നേഹിക്കുന്നവര്‍ക്ക് ഒരു നഷ്ടം തന്നെയാണ് എന്നാണ് വള്ളുവനാടന്‍ പക്ഷം . നിഷ വെത്യസ്തവിഷയങ്ങളില് ധാരാളം കവിതകള്‍ എഴുതിയിട്ടുണ്ട് .സാമ്പ്രധായിക കവിതാശൈലിയില്‍ നിന്നും വേറിട്ട് ഗദ്യകവിതകളുടെ തനിമ വിളിച്ചോതുന്ന നിഷയുടെ കവിതകള്‍ വളരെയധികം ശ്രദ്ധേയമാണ് . വശ്യം എന്ന കവിത തന്നെ അതിനൊരു ഉദാഹരണമാണ് . ഒരു നാടന്‍ ചൊല്ല് പോലെ , അല്ലെങ്കില്‍ നാടന്‍പാട്ടിന്റെ ശീലുപോലെ മരണത്തെക്കുറിച്ചും , സാമൂഹ്യ അപചയങ്ങളെക്കുറിച്ചും നിഷ വാചാലയാവുന്നു . ധാരാളം കവിതകള്‍ എഴുതി എങ്കിലും ഒരു പുസ്തകം പോലും അച്ചടി മഷി പുരളാനുള്ള ശ്രമം നിഷ നടത്തിയിട്ടില്ല എന്നത് ദു:ഖകരം എന്ന് പറയേണ്ടിവരുന്നു . നിഷയുടെ തനതായ ശൈലിയിലുള്ള എഴുത്തുകള്‍ കൂടുതല്‍ പേര് വായിക്കട്ടെ , അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കട്ടെ എന്ന പ്രതീക്ഷയോടെ , നിഷയ്ക്ക് എഴുത്തിന്റെ വഴികളില്‍ ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു .എന്റെ ഇഷ്ടകവിതകളില്‍ ഒന്നായ “വശ്യം” നിങ്ങളുടെ വായനയ്ക്കും വിലയിരുത്തലിനുമായി …
വശ്യം.
“എവിടെയാ “*കുറുവടി”?,
ഈ ഉടൽവഴി
ഒന്നുഴിയുക,യതെടോ”..
വടക്കേപ്പാട്ടെ
ഓട് രണ്ട് പൊട്ടിച്ചതും
അടുക്കള വരാന്തയിലെ
സ്ഥിരം ഉരുളിയൊന്ന്
പറമ്പിന്റെ കണ്ണെത്താത്തറ്റം
കൊണ്ടു കമഴ്ത്തിയിട്ടതും
ഉഗ്രനായി..
“മായച്ചെയ്ത്തൊന്ന് ചെയ്ത്
ഈ കൺകൾ കെട്ടെടോ,
ഒരു മദിരയായങ്ങൊഴുകി
ആ പുറകെവന്നോട്ടെ”..
ഒരു കെട്ട് മുടിയെടുത്തോ,
കൃത്യം അരി തിളച്ചുവരുമ്പോൾ
കൊണ്ടിടണം;
മൂശ്ശെട്ട ജാനുവൊന്ന്
തിളച്ചു തൂവണം..
“ഈ മുടിച്ചോട്ടിൽ
ഒളിസേവയായ്
ഒന്നുവന്നിരുന്നു പോവടോ,
മുടിമിനുക്കത്തിൽ
നീയൊന്നലിയട്ടെ,
പെരുങ്കുറുമ്പുകൾ
കരിക്കുപോലിളവട്ടെ”..
പുരപ്പുറങ്ങളിൽ
നീ,ഏറ്പൂരം നടത്ത്,
രാത്രിഞ്ചരൻമാരെ
ഉരുട്ടിവീഴ്ത്താൻ
ഇരുൾക്കുഴികളുണ്ടാക്ക്,
നടുവാതിൽക്കൽ
തീയുണ്ടകളെറിഞ്ഞ്
നാടുവാഴികളെ
ഞെട്ടിക്ക്,
അരമനയിലെ
കസവുമുണ്ട്,
അടിച്ചുമാറ്റി
ചിരുതയുടെ കുടിമുറ്റത്ത്
ഊതിപ്പറത്തിവീഴ്ത്ത്..
“ആ നാലുകാലിപ്പുറത്ത്
ഒന്ന് കയറ്റെടോ,
മുക്രയിടും രസവേഗങ്ങളിൽ
നിന്നോടമർന്നിരുന്ന്
ഒന്നു കുതികുതിക്കാല്ലോ”.
ഇവിടെല്ലാം
കരിഞ്ഞു പുകയുകയാണെടോ ..
ചിരി പെയ്തിരുന്ന
മഴകളെ കാറ്റുകൊണ്ടോയി,
ചങ്കുണക്കിയുണക്കി
വേനല്‍ കട്ടക്കരിയായി,
വേഗം ജീവിച്ചങ്ങ് തീർത്ത്
കണ്ടനുംകുറുമ്പനും
തിടുക്കത്തില്‍
തെക്കോട്ട് വെച്ചടിച്ചു,
പെണ്ണൊക്കെയിന്ന്
വെറും പുല്ലാടോ..
ഒന്ന് വാ!
ആ പോത്ത് പുറത്ത്
**’ഈഴറ ‘കൊട്ടിയാടിയുലഞ്ഞ്
നീ വാ..
കളമില്ല,
കലശമൊരുക്കാൻ കുടമില്ല,
വെട്ടാൻ നിർത്തിയ പൂവൻ
നേര് ചികഞ്ഞുചികഞ്ഞ്
കാടേറി,
പന ചെത്താൻ കേറിയ
ചോകോൻ കുമാരൻ
മാനത്തിന്റെ വേലീം പറിച്ച്
ശൂന്യത്തിലേയ്ക്ക്
ഒഴുകിപ്പോകെ,
നിനക്ക് മോന്താൻ
കള്ളില്ലെടോ…
എങ്കിലും വാ!
നെഞ്ഞു കീറിയലച്ചു
വിളിക്കയാണ്, നീ വാ….
കരളിട്ടു വാറ്റിയ
കണ്ണീര് ഊറ്റി
ഈ നീണ്ട വ്യഥയുടെ
ലഹരി കുടിക്ക്..
ജീവിതം വിതറിയ
കളത്തിൽ വന്നിരി,
‘കളംപാന’ കേട്ടങ്ങിരി..
കുതികുതിപ്പിന്റെ ചോര തരാം,
ഓട്ടുരുളി തട്ടിയുരുട്ടി
പ്രതിരോധത്തിന്റെ
ചുമല പടർത്തും
“ഗുരുതി ” തരാം,
ഈ പച്ചോലക്കീറില്
പെണ്ണുശിരും
നേദ്യോം വെയ്ക്കാം..
വാ,
ആ പോത്ത് പുറത്ത്
ഈഴറ കൊട്ടിയാടിയുലഞ്ഞ്
നീ വാ..
“ഒന്ന് പുണരെടോ
ഇതെന്തൊരു
പ്രണയമാണെടോ!!!!”
—
* ചാത്തൻസ്വാമിയുടെ ആയുധം.
**ചാത്തന്റെ പ്രിയ വാദ്യോപകരണം.
