[dropcap]പു[/dropcap]തിയകാലത്തില് സ്ത്രീക്ക് പേന ഊന്നുവടിയാണ്. അവര്‍ പുരുഷനിര്‍മ്മിതഭാഷകളെയും ആശയങ്ങളെയും എതിര്‍ക്കുന്നു. ചരിത്രത്തെ ചോദ്യം ചെയ്യുന്നു. പുരുഷന്റെ പേനയെ കുത്തിയൊടിക്കുകയും പെണ്‍പേനയെ വിപ്ലവസാമഗ്രിയായി അവരോധിക്കുകയും ചെയ്യുന്നു.ഇതു പെണ്‍സാഹിത്യത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പാണ്. ഇന്നുവരെ ഉണ്ടാക്കപ്പെട്ട പുരുഷഭാഷയെ കീഴ്മേല്‍ മറിക്കലാണത്. ഞാനൊരു ഫെമിനിസ്റ്റാണ് എന്ന് ഉറച്ചു പ്രഖ്യാപിച്ചു കൊണ്ടാണ് ലവ്ലി പലപ്പോഴും തന്റെ നിലപാടുകള്‍ വ്യക്തമാക്കുന്നത്. സ്ത്രീ സ്ത്രീക്ക് അനുവദിക്കപ്പെട്ട വൃത്തത്തിന് പുറത്തുപോയി വിശാലമായ ആശയസമുദ്രങ്ങളെ അണകെട്ടി നിര്‍ത്താന്‍ ധൈര്യം കാണിക്കാനും പുതിയ ചരിത്രഭൂതകാലങ്ങളെ നിര്‍മ്മിക്കാന്‍ ചുറുചുറുക്കുള്ള ഭാവനകളെ തീര്‍ക്കുന്നു. അങ്ങനെ യാഥാര്‍ത്ഥ്യത്തിനകത്തും പുറത്തും ചരിത്രത്തിന്റെ പുതിയ യാത്രാനുഭവങ്ങള്‍ സംവേദിക്കാന്‍ ശ്രമിക്കുന്നു.ഇനി സ്ത്രീയുടെ ജീവിതത്തിന് പരിമിതികള്‍ കെട്ടാന്‍ പാടില്ലായെന്ന ശബ്ദങ്ങള്‍ ഓരോ വരികള്‍ക്കിടയിലും ക്ലിപ്പ് ചെയ്ത് വെച്ചിട്ടുള്ള കവിതകളാണ് ലവ്ലിയുടെ രചനകളുടെ പ്രത്യേകത .രോഗഗ്രസ്തമായ കാലത്തെ ഭാവനകൊണ്ട് ശുദ്ധീകരിക്കുന്ന ലവ്ലി മനുഷ്യജീവിതത്തിന്റെ ദൈനംദിനമുള്ള ദാര്‍ശനിക സന്ദേഹങ്ങളെ പരിഹരിക്കാന്‍ ശ്രമിക്കുന്നു. യാഥാര്‍ത്ഥ്യങ്ങളെ പല ആംഗിളുകളില്‍ നിന്ന് ചോദ്യം ചെയ്യുകയും പുതിയ സംവാദമേഖലകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നതാണ് പല രചനകളും . ലവ്ലിയെ ഒരു ബഹുമുഖ പ്രതിഭ എന്ന് വിളിക്കാന്‍ ആണെനിക്കിഷ്ടം , കാരണം നന്നായി പാട്ടുപാടും , ചിത്രം വരയ്ക്കും , സംഗീതോപകരണങ്ങള്‍ വായിക്കും അതിനൊപ്പം വളരെ നല്ലൊരു കുടുംബിനിയും . ഭര്‍ത്താവുമൊത്ത് പ്രവാസജീവിതം നയിക്കുന്ന ലവ്ലി എങ്ങനെ ഇതിനെല്ലാം സമയം കണ്ടെത്തുന്നു എന്നെന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട് .സ്ത്രീ പുരുഷ സമത്വം എന്നൊന്നില് ഞാന്‍ വിശ്വസിക്കുന്നില്ല.. കാരണം സ്ത്രീയ്ക്ക് പ്രപഞ്ചത്തിന്റെ സ്ഥാനമാണ്.. അവളവളെ അറിയുന്നില്ല എന്നുമാത്രം സൃഷ്ടി തന്നെ അവളില്‍ നിക്ഷിപ്തമാക്കിയ സൃഷ്ടാവുതന്നെ അവള്ക്കുനല്കിയ സ്ഥാനം എത്രയോ ഉയരത്തില്‍.. അതറിയാതെ സമത്വത്തിന് എന്തിനു പോരാടണം.. ലവ്ലിയുടെ ഈ നിരീക്ഷണം എത്ര ശരിയാണ് .

(ഞാനൊരു തെറ്റാണ്
ആരും അനുകരിക്കരുത്
ഈ തെറ്റെന്റെ ശരിയാണ്
ആരും തിരുത്താന്‍ തുനിയരുത് .)
ഉടല് കൗതുകങ്ങള്‍…
ചുടുനിണച്ചൂരിനു ബന്ധങ്ങളെന്നാരോ
പഴമൊഴി ചൊല്ലിപ്പറഞ്ഞിരുന്നു,
ഏതാണു ബന്ധങ്ങളെന്നറിയാതിന്നു
പഴന്തുണി പോല്‍ മനം പിഞ്ചിടുന്നു.
വേലികെട്ടുന്നുണ്ട് മനസിന്നതിരുകള്
വെറുപ്പാല്‍ ദൃഢമാര്‍ന്ന മുള്ളുവേലി
തിരികൊളുത്തുന്നുണ്ട് ചാവാത്തജീവനു
ചിതയൊരുക്കിയൊരാചണ്ഡാലികള്
കരളിലെ കറകൊണ്ടു കൈകഴുകുന്നവര്‍
ഒറ്റുകാര്‍, ഓട്ടമനം ചുമക്കുന്നവര്‍
പെണ്ണിനേം മണ്ണിനേം കൂട്ടിക്കൊടുപ്പവര്
തന്തയ്ക്കു കാലനായ് പണ്ടേ ജനിച്ചവര്‍
കുട്ടത്തിപ്പെണ്ണവള് കുറുകുന്നുണ്ടേതോ
വേടന്റെ വേലയില്‍ കുരുങ്ങുവാനായ്
ഏതോ ഒരുവന് ചെവികൂര്‍പ്പിക്കുന്നു
ഇരയൊന്നു കണ്ടെന്നയാമോദത്താല്
മൂടും മുലയും മുഴുപ്പില്ലയെങ്കിലും
പെണ്ണാണവള്‍ പിന്നെയെന്തുനോക്കാന്?
മനം മടുപ്പിക്കുന്ന രേതസ്സിന് ചൂരോടെ
പാഞ്ഞടുക്കുന്നുണ്ട് വേട്ടനായ്ക്കള്‍!
പ്രേതമായ്തീര്ന്നൊരു താനെന്ന ഭ്രൂണത്തെ
തിരയുന്നു യോനികള്‍ മലക്കെമുറിച്ചവന്
മുലകളോരോന്നും കീറിമുറിക്കുന്നു
മുലപ്പാലിന് മാധുര്യം പണ്ടേ മറന്നവന്
പുതു ചൂരുതേടി പുരോഹിത നാസിക
പുരോഗമന ബീജത്തെ ചെറു ഗര്ഭത്തിലേകവേ
കടത്തിണ്ണയേറുന്ന കരച്ചിലു തട്ടി പല
ഭിത്തിയും നടുങ്ങുന്നതു ഭൂഗര്ഭതാണ്ഡവം
കണ്ടു മടുത്തു കേട്ടു മടുത്തീ
അറുതിയില്ലാ ,പെണ്ണിന് അലറിക്കരച്ചില്‍
ചിത്തം മടുത്തെന്റെ കവനം തികയ്ക്കുവാന്‍
വിഷയങ്ങളൊന്നുമേ പുതുമയില്ലാതെയായ്.!


കവിതകളെ പാർശ്വവൽക്കരിക്കാൻ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല ,വർഷങ്ങളുടെ പഴക്കമുണ്ട് പെണ്ണെഴുത്ത് എന്ന പ്രയോഗത്തിന്.ഈ പ്രയോഗത്തിലെ ശരിയും തെറ്റും അന്നു മുതൽക്കേ ചർച്ച ചെയ്യുന്നുമുണ്ട്. മലയാള സാഹിത്യത്തിൽ എന്നല്ല വിശ്വ സാഹിത്യത്തിൽ തന്നെ രചനകളെ തരം തിരിച്ച് വിലയിരുത്താറുമുണ്ട്.ഇത്തരം വേർതിരിവ് വേണമെന്നും വേണ്ടാഎന്നും പറയുന്ന സാഹിത്യകാരന്മാർ ഈ വിഷയത്തിൽ ആഗോള തലത്തിൽ തന്നെ സംവാദങ്ങളും നടത്താറുണ്ട്.എന്നാൽ സച്ചിദാനന്ദൻ ആണ് മലയാളത്തിൽ പെണ്ണെഴുത്ത് എന്ന പ്രയോഗം തുടങ്ങി വെച്ചത് .സ്ത്രീദുര്‍ബലതയെ ചൂഷണം ചെയ്യുന്നതിനെതിരെ ഉയരുന്ന ഒരോ ഒച്ചപ്പെടലും അത് പുരുഷനില്‍ നിന്നായാലും സ്ത്രീയില്‍ നിന്നായാലും ഫെമിനിസമാണ്. യഥാര്‍ത്ഥ സ്ത്രീ സ്വാതന്ത്ര്യത്തിന്റെ ധാര എന്നത് സ്ത്രീ എന്ന മനുഷ്യദ്വയത്തെ തിരിച്ചറിയുകയും തുല്യമായ പരിഗണനയും സ്നേഹവും ബഹുമാനവും പരസ്പരം കൊടുക്കല്‍ വാങ്ങലിലൂടെ ഉറപ്പിക്കുകയും ചെയ്യുന്ന മനുഷ്യത്വത്തിന്റെ ധാരയാണ്. “സ്ത്രീപുരുഷ വര്‍ഗ്ഗീകരണം എന്നത് പ്രകൃത്യാ തന്നെ നിശ്ചയിക്കപ്പെട്ടിട്ടുള്ള വര്‍ഗ്ഗീകരണമാണ്. മനുഷ്യനാല്‍ നിര്‍മ്മിതമായ മറ്റ് വര്‍ഗ്ഗീകരണങ്ങളെ പോലെ, ഉദാഹരണമായി അടിമ, ഉടമ, അവര്ണ്ണന്, സവര്ണ്ണന്, വേണമെന്ന് വച്ചാല്‍ മാറ്റിയെടുക്കാനാവുന്നതല്ല സ്ത്രീപുരുഷ വര്‍ഗ്ഗീകരണം. ഒന്നിനെ മറ്റൊന്നില്‍ ലയിപ്പിക്കുന്നതും നശിപ്പിക്കുന്നതും മനുഷ്യന് എന്ന വര്‍ഗ്ഗത്തിന്റെ നിലനില്പ്പിനെയാണ് ചോദ്യം ചെയ്യുക. അതായത് സ്ത്രീയും പുരുഷനും തുല്യര്‍ (equal) ആണ്, സമാനര്‍ (identical)അല്ല. അതുകൊണ്ട് തന്നെ തന്റേതായ ഒരു ഭാഷ സ്ത്രീയ്ക്കും ഉണ്ടാവേണ്ടിയിരിക്കുന്നു. “ഭാഷ എന്നുപറയുന്ന ഉപകരണം പുരുഷമേല്കോയ്മയില് വളര്‍ന്ന ഉത്പ്പന്നമായിരുന്നു. അതായത് ഇന്നത്തെ ഭാഷ പുരുഷനുവേണ്ടി അവന് വളര്‍ത്തിയെടുത്തതാണ്. ഭാഷയിലെ ഏതാണ്ടെല്ലാ ശക്തിമത്തും സുന്ദരവുമായ ബിംബകല്‍പ്പനകളും പുരുഷ രൂപമാര്‍ന്നാണ് അനുവാചകന്റെ മനസ്സുകളില്‍ ബിംബിക്കുന്നത്. കടല്ക്കരയില് കടല്‍ മണം പോലെ, ബ്രസീലില്‍ ഫുട്ട്ബോള്‍ പോലെ.“ലളിതമായ ഒരു ഉദാഹരണം പറഞ്ഞാല്‍ ഇന്നത്തെ ഭാഷ ഉപയോഗിച്ച് പെണ്ണെഴുതിയാലും, ആണെഴുതിയാലും “അവനവന് അവനവനുള്ളത് എടുക്കട്ടെ “ എന്നേ എഴുതാനാവൂ. അവിടെ അവളവള്‍ എന്നൊരു പ്രയോഗം ഉണ്ടാകേണ്ടിയിരിക്കുന്നു. നിഷയുടെ രചനകളില്‍ ഈ അവളവള്‍ ഒളിഞ്ഞും തെളിഞ്ഞും കാണാന്‍ കഴിയും . മുഖപുസ്തക വേദികളില്‍ എഴുതിക്കൊണ്ടിരുന്നു നിഷ ഇപ്പോള്‍ സ്വന്തം പേജില്‍ മാത്രമായി ഒതുങ്ങുന്നത് കവിതയെ സ്നേഹിക്കുന്നവര്‍ക്ക് ഒരു നഷ്ടം തന്നെയാണ് എന്നാണ് വള്ളുവനാടന്‍ പക്ഷം . നിഷ വെത്യസ്തവിഷയങ്ങളില് ധാരാളം കവിതകള്‍ എഴുതിയിട്ടുണ്ട് .സാമ്പ്രധായിക കവിതാശൈലിയില്‍ നിന്നും വേറിട്ട് ഗദ്യകവിതകളുടെ തനിമ വിളിച്ചോതുന്ന നിഷയുടെ കവിതകള്‍ വളരെയധികം ശ്രദ്ധേയമാണ് . വശ്യം എന്ന കവിത തന്നെ അതിനൊരു ഉദാഹരണമാണ് . ഒരു നാടന്‍ ചൊല്ല് പോലെ , അല്ലെങ്കില്‍ നാടന്‍പാട്ടിന്റെ ശീലുപോലെ മരണത്തെക്കുറിച്ചും , സാമൂഹ്യ അപചയങ്ങളെക്കുറിച്ചും നിഷ വാചാലയാവുന്നു . ധാരാളം കവിതകള്‍ എഴുതി എങ്കിലും ഒരു പുസ്തകം പോലും അച്ചടി മഷി പുരളാനുള്ള ശ്രമം നിഷ നടത്തിയിട്ടില്ല എന്നത് ദു:ഖകരം എന്ന് പറയേണ്ടിവരുന്നു . നിഷയുടെ തനതായ ശൈലിയിലുള്ള എഴുത്തുകള്‍ കൂടുതല്‍ പേര് വായിക്കട്ടെ , അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കട്ടെ എന്ന പ്രതീക്ഷയോടെ , നിഷയ്ക്ക് എഴുത്തിന്റെ വഴികളില്‍ ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു .എന്റെ ഇഷ്ടകവിതകളില്‍ ഒന്നായ “വശ്യം” നിങ്ങളുടെ വായനയ്ക്കും വിലയിരുത്തലിനുമായി …