പൂത്തെരുവ് എന്ന പഴകിയ
നാമഫലകത്തിന്മേൽ
വഴിതെറ്റിവന്നൊരു ചിത്രശലഭം
തളർന്നിരിക്കുന്നു !
പൂക്കടകൾ
ഉണ്ടാകുമായിരിക്കണം
ഒരുദ്യാനം പോലെ ഇവിടം
പല നിറപ്പൂക്കളാൽ
നിറഞ്ഞിരിക്കാം !
നിരത്തിന്നിരുവശവും പൂക്കൾ
നിറച്ച കൂട്ടയുമായി
പൂക്കാരികൾ നിരന്നിരിക്കാം!
ഇതിലെപോകും കാറ്റിൽ
സുഗന്ധം കലർന്നിരിക്കാം !
ഇത് വഴി വന്ന കവികൾ
വസന്തം മുകർന്നിരിക്കാം !
ഇവിടെ വരുന്നവരുടെ വാക്കുകളിൽ
പൂക്കൾ വിടർന്നിരിക്കാം !
ഇവിടെയെത്രയോ പ്രണയം
വിരിഞ്ഞിരിക്കാം
ഇതുവഴി നടന്നു പോയ
പാദാരവിന്ദങ്ങളിൽ
പൂവിതളുകൾ
പറ്റിപ്പിടിച്ചിരിക്കാം !
ഇന്നിവിടെയില്ലൊരു
പൂക്കടപോലും
തെരുവ് നിറയെ
കാണുന്നതായുധക്കടകൾ
തെരുവിന്നിരുവശവും
നിരത്തിവച്ചിട്ടുണ്ട്
മാരകായുധങ്ങൾ
അതിന്റെ വായ്ത്തലപ്പിൽ
തിളങ്ങുന്നുണ്ട്
രക്തദാഹത്തിൽ വരണ്ട നാവുകൾ
അവ ചീറ്റും വിഷങ്ങൾ !
ഇന്നീ തെരുവിൽ
നീറുന്നു ലോഹങ്ങൾ
തിളയ്ക്കും കൊടും ചൂട്
പഴുത്ത പച്ചിരുമ്പിൻ ചൂര്
ഇന്നിവിടെനിന്നുയർന്നു
കേൾക്കുന്നതനാഥരുടെ
കൂട്ടനിലവിളികൾ
ഇവിടെ വന്നു
പോകുന്നവരിലെല്ലാമുണ്ട്
ഒളിഞ്ഞും , തെളിഞ്ഞും
കുടിപാർക്കുന്ന പക ,
വിദ്വേഷം , വെറുപ്പ് , വിഭാഗീയത
ഇന്നീ തെരുവിലെ കാറ്റിലുള്ളത്
ചോരയുടെ ദുർഗന്ധം
എവിടെയുമില്ല
വർണ്ണച്ചിറകുകൾ വീശുമൊരു
പ്രണയവും !
ഇപ്പോഴും ഇവിടെ
അവശേഷിക്കുന്നതാ
പഴയ പേര് മാത്രം
പൂത്തെരുവ് ,
അതിൽ വന്നിരുന്ന് ചിറകുകൾ വീശി
പൂക്കൾ സ്വപ്നം കാണുമൊരു
പൂമ്പാറ്റയാകും കവിതയും .
!
കവർ: ജ്യോതിസ് പരവൂർ