പൂമുഖം LITERATUREകവിത പൂത്തെരുവ്

പൂത്തെരുവ്

പൂത്തെരുവ് എന്ന പഴകിയ

നാമഫലകത്തിന്മേൽ

വഴിതെറ്റിവന്നൊരു ചിത്രശലഭം

തളർന്നിരിക്കുന്നു !

പണ്ട് ഇവിടെ നിറയെ

പൂക്കടകൾ

ഉണ്ടാകുമായിരിക്കണം

ഒരുദ്യാനം പോലെ ഇവിടം

പല നിറപ്പൂക്കളാൽ

നിറഞ്ഞിരിക്കാം !

നിരത്തിന്നിരുവശവും പൂക്കൾ

നിറച്ച കൂട്ടയുമായി

പൂക്കാരികൾ നിരന്നിരിക്കാം!

ഇതിലെപോകും കാറ്റിൽ

സുഗന്ധം കലർന്നിരിക്കാം !

ഇത് വഴി വന്ന കവികൾ

വസന്തം മുകർന്നിരിക്കാം !

ഇവിടെ വരുന്നവരുടെ വാക്കുകളിൽ

പൂക്കൾ വിടർന്നിരിക്കാം !

ഇവിടെയെത്രയോ പ്രണയം

വിരിഞ്ഞിരിക്കാം

ഇതുവഴി നടന്നു പോയ

പാദാരവിന്ദങ്ങളിൽ

പൂവിതളുകൾ

പറ്റിപ്പിടിച്ചിരിക്കാം !

ഇന്നിവിടെയില്ലൊരു

പൂക്കടപോലും

തെരുവ് നിറയെ

കാണുന്നതായുധക്കടകൾ

തെരുവിന്നിരുവശവും

നിരത്തിവച്ചിട്ടുണ്ട്

മാരകായുധങ്ങൾ

അതിന്റെ വായ്ത്തലപ്പിൽ

തിളങ്ങുന്നുണ്ട്

രക്തദാഹത്തിൽ വരണ്ട നാവുകൾ

അവ ചീറ്റും വിഷങ്ങൾ !

ഇന്നീ തെരുവിൽ

നീറുന്നു ലോഹങ്ങൾ

തിളയ്ക്കും കൊടും ചൂട്

പഴുത്ത പച്ചിരുമ്പിൻ ചൂര്

ഇന്നിവിടെനിന്നുയർന്നു

കേൾക്കുന്നതനാഥരുടെ

കൂട്ടനിലവിളികൾ

ഇവിടെ വന്നു

പോകുന്നവരിലെല്ലാമുണ്ട്

ഒളിഞ്ഞും , തെളിഞ്ഞും

കുടിപാർക്കുന്ന പക ,

വിദ്വേഷം , വെറുപ്പ് , വിഭാഗീയത

ഇന്നീ തെരുവിലെ കാറ്റിലുള്ളത്

ചോരയുടെ ദുർഗന്ധം

എവിടെയുമില്ല

വർണ്ണച്ചിറകുകൾ വീശുമൊരു

പ്രണയവും !

ഇപ്പോഴും ഇവിടെ

അവശേഷിക്കുന്നതാ

പഴയ പേര് മാത്രം

പൂത്തെരുവ് ,

അതിൽ വന്നിരുന്ന് ചിറകുകൾ വീശി

പൂക്കൾ സ്വപ്നം കാണുമൊരു

പൂമ്പാറ്റയാകും കവിതയും .



!






 

കവർ: ജ്യോതിസ് പരവൂർ

Comments

You may also like