തട്ടുകടയില്‍ നിന്ന്
ഉഴുന്നുവട വാങ്ങി
തിന്നുമ്പോള്‍
ഓടിക്കൊണ്ടിരിക്കുന്ന
വാഹനങ്ങളുടെ
ചക്രങ്ങളൊക്കെയും
ഉഴുന്നുവടകളാണെന്നു
കണ്ടെത്തുമ്പോള്‍
കൈയില്‍ക്കരുതിയിരുന്ന
തിന്നാനിരിക്കുന്ന
ഉഴുന്നുവട
കൈയില്ക്കിടന്നുരുളുന്നതായി
അതിന്നടിയില്പ്പെട്ടാരോ കിടക്കുന്നതായി
കൈവിട്ടുരുളുന്നു.
അതുരുണ്ടു പോകും നിരത്തില്‍
ബസ്സിന്റെ പിന്‍ചക്രങ്ങള്‍ക്കിടയില്‍
പെട്ടുപോയൊരു ജീവനെ
ആരൊക്കെയോ ആംബുലന്‍സിലേക്ക്
മാറ്റുന്നതു കാണുന്നു.
കൈ തുറന്നു നോക്കുമ്പോള്‍
പറ്റിപ്പിടിച്ച രക്തം പോലെ
എണ്ണമയം
കഴുകിക്കളഞ്ഞിട്ടും.
ഉഴുന്നുവട കഴിക്കാം.
പക്ഷെ,അതിന് നടുവിലുള്ള
ശൂന്യമായ ചക്രവടിവില്
യാദൃച്ഛികമായ അപകട ഭീതി
ഒളിഞ്ഞിരിക്കുന്നു.
കവർ: ജ്യോതിസ് പരവൂർ