[dropcap]നീ[/dropcap]ളത്തില്‍,
ഒറ്റ നിരയില്‍
അടുക്കി വെച്ചിരിക്കുന്ന
കപ്പേളക്കൂട്ടങ്ങള്‍
അവനവനുകളുടെ
കണ്ണിലൊന്നുമെത്താതെ
അവളവളുകളെ തുറന്നുവിടുന്ന
ഒളിത്താവളങ്ങള്‍
അഴകളവുകളുടെ
ആരോഹണ,ചതുരകട്ടകള്‍ ഒട്ടിച്ച്,
പൂപ്പല്‍ പിടിച്ച
മതില്‍ പൊക്കങ്ങള്‍
കരിമ്പനടിച്ച വാതില്‍പ്പാളികള്‍
പിളരുമ്പോള്‍
ഇടയ്ക്കിടെ, കളയാന്‍ മറക്കുന്ന
ബ്ലഡി പാക്കറ്റ്സ്,
തേങ്ങലുകളുടെ രൂപകൂടുകള്‍,
നൂലുവീഴുന്ന ഏങ്ങലുകള്‍ക്കിപ്പുറം
പിഞ്ചുന്ന ശബ്ദം പോലെ
നേര്‍ത്ത് കേള്‍ക്കുന്ന
രതിമൂര്‍ച്ഛകള്‍
ഒറ്റയ്ക്കല്ലെന്ന് ഓര്‍മിപ്പിക്കുന്ന
തീണ്ടാരിപെട്ട പല്ലി
പുഴുക്കുത്തേറ്റ ഓടാമ്പലിനപ്പുറം
എന്നെത്തന്നെ അഴിച്ചു വെയ്ക്കുന്നു
ഒന്നാം ഉടുപ്പ് ,രണ്ടാം ഉടുപ്പ്,
ദേഹം തന്നെയും
എന്നിട്ട് ,
ഉണങ്ങിപ്പോയൊരു മുറിവില്‍
പല്ലാഴ്ത്തുന്നു
രക്തം ചിന്തുന്ന, മുറിപ്പെട്ട,
ഹൃദയ വക്കുകള്‍
എണ്ണ മണക്കുന്ന, ഉപ്പ് ചവയ്ക്കുന്ന
ചെങ്കല്‍ നിറമുള്ള കള്ളികളില്‍
എന്റെ വാസ്തുപുരുഷന് കിടക്കുന്നു
അവന്റെ കാലുകള്‍,
കൈയുകള്, കണ്ണുകള്‍
എതിര്‍ക്കപ്പെടുന്ന ഒഴിഞ്ഞ കോണില്‍
സ്ഥാനം തെറ്റിപ്പോയൊരു
പള്ളി പണിതിട്ടുണ്ട്
ചൂടുവെള്ളത്തിന്റെ സാന്ദ്രതയില്‍
ഉപ്പുനീരൊഴുക്കി വിടുന്നു
ആണാധിപത്യത്തെ വെല്ലുവിളിച്ച്,
മെലിഞ്ഞുണങ്ങിയ ഉടലുകൊണ്ട്
ഒഴുക്കി വിടുന്നു
കല്ലുവെച്ച മുടിപിന്നുകള്‍
കളയാണ്ട് കോര്‍ത്തിണക്കിയ
തീണ്ടാരിപെണ്ണിന്റെ
ശ്രീകോവിലിനുള്ളില്‍ ,
മഴ നനഞ്ഞ പലർമകളുടെ
മുടികളിണ ചേരുന്നു
ഒഴുക്കു നീറ്റിലേയ്ക്ക് ….
ഓവുചാലിലെയ്ക്ക് എടുത്ത
സങ്കട കണക്കുകള്‍
കുളിച്ചു തീരാത്ത ദിവസങ്ങളില്‍
ഇടയ്ക്കിടെ നില തെറ്റുന്നു
നശിച്ചു പോകട്ടെ !
നാശം !
ഞാന്‍ മരിച്ചു പോകട്ടെ !
പള്ളിമേടയിലോ,
ആശുപത്രികിടക്കയിലോ അല്ലാണ്ട്
തീണ്ടാരിപെട്ട രക്തനിലങ്ങളില്‍
വീണു അന്ത്യപ്പെടട്ടെ !
കവിത
[dropcap]നി[/dropcap]ന്റെ മേൽവിലാസമെഴുതിയ കത്തു്
നിന്നെത്തേടി യാത്രയായി
മാറാല തൂങ്ങിയ കതകു പറഞ്ഞു
“പോയല്ലോ, എങ്ങോട്ടാണെന്നും
എപ്പൊ വരുമെന്നും പറഞ്ഞില്ല ”
നിന്റെ ഇടത്താവളങ്ങളെ തേടി
കത്തു വീണ്ടും യാത്ര തുടങ്ങി
ഒന്നാം ഇടത്താവളം പറഞ്ഞു
” എന്റടുത്തു വന്നിട്ടൊത്തിരി നാളായി ”
രണ്ടാം ഇടത്താവളം പറഞ്ഞത്
” വന്നാരുന്നു, ഒടനെപോകേം ചെയ്തു”
മൂന്നാം ഇടത്താവളത്തിന്റെ കോലായിൽ
കത്തു് വർത്താനം കേട്ടിത്തിരി നേരമിരുന്നു.
“അയ്യോ, ഇന്നലെ വന്നെങ്കി കാണായിരുന്നു.
കൊറേ ദെവസം ഇവടെ ഒണ്ടായിരുന്നേ
രാത്രി ഏറെ വൈകും വരെ ഉറങ്ങാതിരിക്കും
എന്തൊക്കെയോ എഴുതി കൂട്ടും
മുറ്റത്തേക്കു കാലു നീട്ടി ചവിട്ടുകല്ലിൽ
അരമതിൽ ചാരി അങ്ങനേയിരിക്കും
മാനത്തു നോക്കിനിലാവിനോടെന്തോ പറയും പോലെ
പ്രിയമുള്ള ആരെയോ ഓർക്കുന്ന പോലെ
ഇടയ്ക്കു നെടുവീർപ്പിടും
കണ്ണുകൾ ഇറുകെയടയ്ക്കും
ആരോ അരികിലുണ്ടെങ്കിൽ
എന്നു കൊതിക്കുന്ന പോലെ
ഇനീപ്പൊ പറഞ്ഞിട്ടെന്താ കാര്യം!
നാലാം ഇടത്താവളം ധൃതിയിൽ പറഞ്ഞു
” ദിപ്പൊ പോയതേ ഉള്ളൂ
ദൂരയാത്രയ്ക്കാണ് ”
കത്തിനു മടുത്തു മടക്കയാത്രയായി
തിരികെയെത്തിയപ്പോൾ കേട്ടത്
കത്തയച്ച ആളെപ്പറ്റിയും വിവരമൊന്നു മില്ലെന്ന്
ജീവൻ തുടിക്കുന്ന അനാഥമായ
കത്തിനെ ആരോ
ജീവനറ്റു തുടങ്ങിയ അനാഥർക്കൊപ്പം
ചാക്കിൽ കെട്ടി മൂലയ്ക്കിട്ടു.
[dropcap]മ[/dropcap]ണ്ണ്,
വിത്തുമുളപ്പിച്ചെടുക്കും പോലെ
ഞാൻ, കിളിർപ്പിച്ചെടുത്തതാണെന്റെ
സ്വസ്ഥതകൾ എന്നും
വള്ളി, മരത്തിലേക്കു കയ്യെത്തിച്ചു
ചുറ്റി വളരും പോലെ
അത്രയും സ്വാഭാവികമായി
ഞാൻ പന്തലിട്ടു പടർത്തിയതാ ണെന്റെ
സന്തോഷങ്ങളെന്നും
ചിപ്പി ,മുത്തു വിളയിച്ചെടുക്കും പോലെ
ഞാൻ .രാകി രാകി തെളിയിച്ചെടുത്തതാണെന്റെ
ഭാഗ്യങ്ങളെന്നും
അഹന്തയുടെ നീർച്ചോലയിൽ
കഴുത്തോളം മുങ്ങി
ഞാൻ വിചാരിച്ചിരുന്നു.
അതങ്ങനെയല്ലെന്നും
ഞാൻ, നൂറായുടഞ്ഞു ചേർന്നിരിക്കുന്ന
ചില്ലു പാത്രമാണെന്നും
ആദ്യം ” നീ ” എന്നെ കാട്ടിത്തന്നു.
പിന്നെ ഓരോരുത്തരായി
ഊഴമിട്ടെന്നെ അക്കമിട്ട്
തൊട്ടു തൊട്ടു് പഠിപ്പിക്കുന്നു.
നിങ്ങൾ, വിരലിൽ ചുറ്റിയ ചരടിന്റെ
അറ്റത്തു ബന്ധിച്ച തുണിപ്പാവയാണ്
– ” ഞാൻ ” എന്നും
സ്വിച്ചും റിമോട്ട് കൺട്രോളും
നിങ്ങളുടെ കയ്യിലാണെന്നും
ഞാൻ ഞെട്ടലോടെ അറിയുന്നു.
അതങ്ങനെയല്ലെങ്കിൽ
” നീ ” മിണ്ടാതിരിക്കുമ്പോഴും
ചിലതൊക്കെ മിണ്ടുമ്പോഴും
ഞാനിങ്ങനെ ചിതറിത്തെറിക്കണോ!!!
വേട്ടക്കാരന്റെ മുമ്പിലെ ഇരയെപ്പോലെ
ഞാനിങ്ങനെ മുന്നിലോടി
തളർന്നുവീഴണോ!!!
എന്റേതെന്നു പറയാൻ
ഒരു ” ഞാൻ ” എന്നിലില്ലെങ്കിൽ
ആ എന്നെ എനിക്കും വേണ്ട
ഞാനിതാ ഉപേക്ഷിക്കുന്നു.
(എന്നെ ഞാൻ ഉപേക്ഷിക്കുന്നു)
[dropcap]ഒ[/dropcap]ന്നാം നിരയിൽ പത്ത് ചെമ്പകം
രണ്ടാം നിരയിൽ ഒൻപത് കടമ്പ്
മൂന്നാം നിരയിൽ എട്ടു നീർമാതളം
നാലാം നിരയിൽ ഏഴു കണിക്കൊന്ന
അഞ്ചാം നിരയിൽ ആറു മന്ദാരം
ആറാം നിരയിൽ അഞ്ചു ഗുൽമോഹർ
ഏഴാം നിരയിൽ നാലിലഞ്ഞി
എട്ടാം നിരയിൽ മൂന്നു പാരിജാതം
ഒൻപതാം നിരയിൽ രണ്ടു മുൾമുരിക്ക്.
പത്താം നിരയിൽ ഒറ്റയ്ക്കൊരു പൂവരശ്
ഉടൽ മുഴുവൻ പൂത്തു നിൽക്കുന്നു.
ആരും ഒരിക്കലും കാണാതെ പോകട്ടെ.
അതിനും പിറകിലൊരു കായൽ.
നിഴലും പൂവും വീണു നിറഞ്ഞു പോയത്.
ആരും ഒരിക്കലും അറിയാതെ പോകട്ടെ.
[dropcap]ഒ[/dropcap]ടുവിലൊ-
ടുവിലായപ്പോഴേക്കും
ഓര്‍മ്മകളെ
ഓരോന്നോരോന്നായ്
പിഴുതെടുത്തു
നോക്കുമായിരുന്നു
മറന്നോ മറന്നോ ‘യെന്ന്
ബോധമഴിയുംതോറും
കൂടുതല്‍ വാശിയോടെ…
ഉടലിന്റെ മറുകരയില്‍
പല്ലില്ലാത്ത മോണയുടെ
ചിരിക്കടവില്‍നിന്നും
മക്കളുടെ
കാര്യങ്ങളില്‍
അമ്മ പൂര്‍വ്വാധികം
തിരക്കുള്ളവളായി…
രാത്രി വല്ലാതെ
ഇരുളുന്നല്ലൊ എന്നോര്‍ക്കും
പിള്ളേരെ ഇതുവരെ
കാണുന്നില്ലല്ലൊ
കുഞ്ഞു പാദങ്ങള്‍ക്ക്
എല്ലാം വലിയ
യാത്രകളല്ലേ
എന്നൊക്കെ പിറുപിറുക്കും…
ചാച്ചനും പിള്ളേര്‍ക്കുമുള്ള
കഞ്ഞീം കറീം
അടുപ്പേലിനിയും
കേറീട്ടുമില്ല
എന്നു പരിതപിക്കും…
പയങ്കര മഴയാ’യെന്ന്
ചോര്‍ന്നൊലിച്ച
ഒരായുസ്സിനേ മുഴുവന്‍
ഖേദങ്ങളുടെ
ഒറ്റസ്ഥായിയില്‍
ചുരുക്കും…
ഇങ്ങനെ
ചുറ്റിപ്പിണയുന്ന
ഓര്‍മ്മകളില്‍
മറവിയിലേക്ക്
സ്വയം ഇടിച്ചുകയറുന്ന
ചാവേറായി മാറിയിരുന്നു
എന്റെ അമ്മ…
