സ്വവര്‍ഗ്ഗാനുരാഗം മുഖ്യപ്രമേയമാക്കി ജയന് കെ ചെറിയാന് സംവിധാനം ചെയ്ത ‘ക ബോഡിസ്കേപ്പ്’ എന്ന ചിത്രത്തിനെതിരെ ഉണ്ടായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ വിലക്ക് ഹൈക്കോടതി റദ്ദാക്കി. ചിത്രത്തിനെതിരെയുള്ള നിരോധനം പിന്‍വലിക്കണമെന്നും ഒരു മാസത്തിനുള്ളില്‍ ചിത്രം തീയറ്ററുകളിലെത്തിക്കാന്‍ വേണ്ട നടപടിക്രമങ്ങള്‍ കൈക്കൊള്ളണമെന്നുമാണ് ജസ്റ്റിസ് പി.സുരേഷ് കുമാറിന്റെ വിധിയില്‍ പറഞ്ഞിട്ടുള്ളത്.
സിനിമ എന്ന മാധ്യമം ആശയപ്രകാശനത്തിനു കൂടിയുള്ളതാണെന്നും, ആ അവകാശം പൗരന്റെ മൗലികാവശമായി ഭരണഘടന അനുവദിച്ച് നല്‍കിയിട്ടുള്ളതാണെന്നും വിധിന്യായത്തില്‍ പറയുന്നുണ്ട്. സിനിമ ചിത്രീകരണം മാത്രമല്ല, ആ സിനിമ പൊതുജനങ്ങളിലേക്ക് എത്തിക്കാനുള്ളതും ആശയപ്രകാശനത്തില്‍ ഉള്‍പ്പെട്ടതാണെന്നും കോടതി നിരീക്ഷിച്ചു.
സാഹിത്യം, കല എന്നിവയില്‍ ലൈംഗികതയും, നഗ്നതയും ചിത്രീകരിക്കുന്നത് അശ്ലീലമായി കാണാനാവില്ലെന്നും, മൈക്കല്‍ ആഞ്ച്ലോവിന്റെ ചിത്രങ്ങളിലെ പുണ്യാളന്മാരെയും മാലാഖമാരെയും വസ്ത്രം ധരിപ്പിച്ച ശേഷമേ പ്രദര്‍ശിപ്പിക്കാവൂ എന്ന് പറയാന്‍ കഴിയില്ലെന്നുമുള്ള സുപ്രധാന നിരീക്ഷണവും കോടതി വിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പരാതിയില്‍ ഉന്നയിക്കപ്പെട്ട സ്വവര്‍ഗ്ഗലൈംഗികതയും, സ്ത്രീ സ്വയംഭോഗവും ചിത്രം നിരോധിക്കാനുള്ള കാരണങ്ങളായി കണക്കാക്കാനാവില്ലെന്നും, ആവശ്യമെങ്കില്‍ ആ ഭാഗങ്ങള്‍ ഒഴിവാക്കുകയോ മുറിച്ചു മാറ്റുകയോ ചെയ്ത് പ്രദര്‍ശനാനുമതി നല്‍കണമെന്നുമാണ് കോടതി വിധിയില്‍ പ്രസ്താവിച്ചിരിക്കുനത്.
കഴിഞ്ഞ കുറേ നാളുകളായി നിരവധി വിവാദങ്ങളില്‍ ഉള്‍പ്പെട്ട സിനിമയായിരുന്നു ‘ക ബോഡിസ്കേപ്പ്’. തീവ്രവലത് വിഭാഗത്തെ വര്‍ത്തമാനകാല രാഷ്ട്രീയ പശ്ചാത്തലത്തില്‍ രൂക്ഷമായി വിമര്‍ശിക്കുന്ന ഈ സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് പല തരത്തിലുള്ള ഭീഷണികള്‍ ഉണ്ടായിരുന്നു. ഹനുമാനെ മോശമായി ചിത്രീകരിച്ചു എന്ന പേരില്‍ കേരളത്തിന് പുറത്ത് നിന്ന് പോലും സംവിധായകന് ഭീഷണി നേരിട്ടിട്ടുണ്ട്.
വിധിപ്പകര്‍പ്പിന്റെ പൂര്‍ണ്ണരൂപം
judgment-in-wpc-27418-of-2016-2-ka-bodyscapes