ലേഖനം
രാജേന്ദ്രൻ എടത്തുംകര എഴുതി ലോഗോസ് ബുക്സ് പ്രസിദ്ധീകരിക്കുന്ന ‘ആഖ്യാനങ്ങളുടെ പുസ്തകം’ എന്ന നിരൂപണഗ്രന്ഥത്തിലെ ഒരു അദ്ധ്യായം. പുസ്തകപ്രകാശനം ഒക്ടോബർ 8 ശനിയാഴ്ച വടകരയിൽ.
‘നീണ്ടൊരുകാലം വെറുതെ; നിമിഷം
കണ്ടുപിടിപ്പൂ പരമാർഥം
കുറുകിക്കുറുകിവരുന്നൊരു ജീവൻ
ചെറുചെപ്പിങ്കലൊതുങ്ങുമ്പോൾ
ഒരുമന്ത്രിക്കലുയർന്നു പാരി-
ന്നരുവരെയെത്തും മറുചോദ്യം!
‘നുണയുവതല്ലേ ജീവിതരസമ-
പ്ഫണിയുമൊരിത്തിരിയിത്തിരിയായ്?
………………………………………………………….
പേടി പിടിച്ചു പറിയ്ക്കാൻ നിൽക്കെ
തേടിക്കിട്ടിയ നിമിഷത്തിൽ
മൊത്തും സ്നേഹക്കുളിർതുള്ളികളാൽ-
ക്കത്തുമനശ്വരദാഹത്തെ
ആറാനിട്ടുയരും നെടുവീർപ്പുക
ളഹിയുടെ നിന്റെയുമേതേത്?’
– വിഷപ്പാമ്പ്, (1955), ഇടശ്ശേരി ഗോവിന്ദൻ നായർ.

ഈഡിപ്പസിന്റെ വരവ്
[dropcap]കൂ[/dropcap]മൻകാവിൽ ബസ്സു ചെന്നു നിന്നപ്പോൾ ആ സ്ഥലം ഈഡിപ്പസ്സിന് അപരിചിതമായിത്തോന്നിയില്ല എന്ന് ഖസാക്കിന്റെ ഇതിഹാസത്തിലെ ആദ്യവരിയ്ക്ക് പാരായണഭേദം സാധ്യമാണ്.
മനശ്ശാസ്ത്രം ഈഡിപ്പസ് കോംപ്ലക്സ് എന്നുവിളിക്കുന്ന മാനസികവ്യാപാരത്തെകുറിക്കുകയല്ല അതിന്റെ ഉദ്ദേശ്യം. ഈഡിപ്പസ് അനുഭവിച്ച ജീവിതത്തിന്റെ സുവ്യക്തമായ ചില പാടുകൾ ഖസാക്കിന്റെ ഇതിഹാസത്തിലെ പ്രധാനകഥാപാത്രത്തിലുമുണ്ട് എന്നേ അതിനു താൽപര്യമുള്ളൂ. അറപ്പും വെറുപ്പും കൊണ്ട് അച്ഛനെ നിഗ്രഹിച്ചുതന്നെയാണ് ഖസാക്കിന്റെ ഇതിഹാസത്തിലെ ഈഡിപ്പസ്സിന്റെ വരവ്. ഊട്ടിയിലെ വീട്ടിൽ, വർഷങ്ങളായി വിരലുപതിഞ്ഞിട്ടില്ലാത്ത ഒരു പിയാനോവിനെ, ചിറ്റമ്മയെ, ഇന്റർമീഡിയറ്റുകഴിഞ്ഞ വേനൽപൂട്ടിൽ പ്രാപിച്ചുപോയതിനുശേഷം അമ്മയുടെയും മുഖം അസ്വസ്ഥമായ പിന്തുടരലാണയാൾക്ക്. അമ്മയെ പ്രാപിച്ച പൗരാണിക നായകനെപ്പൊലെ അയാളും അനിവാര്യമായ ദുരന്തത്തിലേക്ക് യാത്ര ആരംഭിക്കുന്നു. കൂമൻകാവു വഴി ഖസാക്കിലേക്ക്.
ആ ദുരന്തകഥാപാത്രത്തിന്റെ, രവിയുടെ, വീഴ്ചയും തകർച്ചയുമാണ് ഖസാക്കിന്റെ ഇതിഹാസം ആഖ്യാനവിഷയമാക്കുന്നത്. പ്രതിനായകനായി നടിക്കാൻ വിധിക്കപ്പെട്ട നായകനാണയാൾ. ഖസാക്കിലെ മറ്റൊരു കഥാപാത്രത്തിനുമില്ലാത്ത വിശേഷവിധി, ഒരേസമയം നായകനും പ്രതിനായകനുമായിത്തീരുക എന്ന ഐതിഹാസികത രവിയെ എല്ലായ്പ്പോഴും ചൂഴ്ന്നുനിൽക്കുന്നു. നായകന്റെ ഒരുസമയത്തെ വീഴ്ച അയാളുടെ ആത്യന്തികമായ തകർച്ചയിലേക്കു വളർന്നുവലുതാവുന്നതായി ചിത്രണംചെയ്യുന്ന പ്രാചീന ദുരന്തനാടകങ്ങളോട് ഖസാക്കിന്റെ ഇതിഹാസത്തിനു കടപ്പാടുണ്ട്.
ഏകാധ്യാപകവിദ്യാലയത്തിൽ, കുട്ടികളുടെ ചോദ്യങ്ങളുടെ തുടർച്ചയിൽ ‘കമ്പിളി പുതച്ചു കിടന്നു ഞരങ്ങിയ അച്ഛൻ പുനർജ്ജനിക്കുമോ’ എന്നു വിചാരപ്പെടുന്ന രവി അച്ഛനെ കൊല്ലണമെന്ന ആഗ്രഹം വിചിത്രകൽപനകൊണ്ട് പൊതിഞ്ഞുസൂക്ഷിക്കുന്നന്നിടത്താണ് പിതൃഘാതി മറനീക്കിയെത്തുന്നത്. ‘സുകൃതശാലിയാണെങ്കിൽ പുനർജ്ജനിക്കില്ലായിരിക്കാം. അല്ലെങ്കിൽ ഒരെട്ടുകാലിയായി ജനിച്ചെങ്കിലോ! പൂർവജന്മസ്മരണയുള്ള ഒരു വിഷച്ചിലന്തി. സ്നേഹവും ഖേദവും ഉൾക്കൊണ്ടുകൊണ്ട് ചുമരിൽ അതു പറ്റിനിന്നു. ചുമരിലിരുന്നുകൊണ്ട് ചിലന്തി തന്നെനോക്കുമ്പോൾ അറച്ചുപോയി. കടലാസ്സു ചുരുട്ടിയെറിഞ്ഞപ്പോൾ ചിലന്തി ചുമരിൽ വട്ടംചുറ്റിപ്പാഞ്ഞു. ചെരിപ്പിന്റെ അടിയേറ്റ് അതു ചുമരിൽ ചതഞ്ഞുപറ്റി. ചെരിപ്പ് കയ്യിൽനിന്നു വീഴുകയായി. ജന്മാന്തരങ്ങളുടെ കൃതജ്ഞതകൾ ഉണരുകയായി. ചോരയും പൂടയും പറ്റിപ്പിടിച്ചുനിന്ന പാടിനുമുമ്പിൽ രവിനിന്നു. അയാൾ സ്വയം പറഞ്ഞു, എന്തൊരു ശ്രാദ്ധം!’
വിഷച്ചിലന്തിയായി സങ്കൽപ്പിച്ച് അച്ഛനെ അടിച്ചുകൊന്ന അഥവാ അച്ഛനെന്നു സങ്കൽപ്പിച്ച് വിഷച്ചിലന്തിയെ അടിച്ചുകൊന്ന മകൻ തന്റെ ഈഡിപ്പസ് ധർമം അതിനുമുമ്പും പലപാട് നിർവഹിച്ചുകഴിഞ്ഞതാണ്. അറപ്പുകൊണ്ട്, വെറുപ്പുകൊണ്ട്, മറവികൊണ്ട്, അവഗണനകൊണ്ട് അച്ഛനെ പലതവണ കൊലചെയ്യുന്ന ഈ ഈഡിപ്പസ്സിനോളം വരില്ല ഒരുപക്ഷേ, പിതൃഹത്യയുടെ ഭാരത്തിൽ അമർന്നുപോയ ഈഡിപ്പസ് കുടുംബത്തിലെ ആ ആദിമരാജകുമാരൻ പോലും.
ഓണേഴ്സ് പരീക്ഷയുടെ തലേന്ന് രവി ഒളിച്ചോട്ടം ആരംഭിക്കുന്നു. ഒളിച്ചോട്ടം എന്നല്ല ഒഴിഞ്ഞോട്ടം എന്നാണ് പിന്നീട് പത്മ അതിനെ വിശേഷിപ്പിക്കുന്നത്. അച്ഛന്റെയും അമ്മയുടെയും ചിറ്റമ്മയുടെയും ഓർമകളിൽ നിന്നും രക്ഷപ്പെടാനായിരുന്നു അത്.
‘മനസ്സു വിശ്രമിച്ചില്ല. ഒരു ശീട്ടിൻ കെട്ടിനെ എന്ന പോലെ, ഓർമയുടെ ചിത്രങ്ങളെ അതു മാറ്റിയും മറിച്ചും വെച്ചു. സ്നേഹശാലിയായ അച്ഛന്റെ, ഗർഭവതിയായ അമ്മയുടെ, കുറുനിരകൾ നെറ്റിയിലേയ്ക്കുതിർന്നുവീണ് കവിളിൽ കണ്മഷി വിയർത്തുപരന്ന ചിറ്റമ്മയുടെ…’.
അമ്മയും ചിറ്റമ്മയും ആ ശീട്ടിൻകെട്ടിൽ മാറിയും മറഞ്ഞും പ്രത്യക്ഷപ്പെട്ടതിന്റെ പരിണതിയാണ് അയാളിൽ പടർന്ന പാപബോധത്തിന്റെ അവസാനിക്കാത്ത വരിഞ്ഞുമുറുക്കൽ. ചിറ്റമ്മയുടെ മുറിയിൽ നിന്നും പുറത്തുകടന്ന്, കമ്പിളിപ്പുതപ്പിനകത്ത് മോഹാലസ്യപ്പെട്ടു കിടന്ന അച്ഛന്റെ കാലുകെട്ടിപ്പിടിച്ച് ചോദിക്കുന്ന യാത്രാമൊഴിയിൽ ‘പുരികങ്ങളുടെയും കണ്ണുകളുടെയും അച്ഛാ’ എന്നൊരു വീണ്ടുവിചാരമുണ്ടല്ലോ. നക്ഷത്രക്കുട്ടനോട് കണ്ണുകളും പുരികങ്ങളുമാരുടേതെന്നു കൊഞ്ചിച്ചോദിച്ച അമ്മയുടെ ഓർമയല്ലാതെ മറ്റെന്താണത്?
ചിറ്റമ്മ രവിയുടെ മനസ്സിൽ അമ്മ തന്നെയായി പരിവർത്തനം ചെയ്യുന്നതോടെയാണ് അയാൾ അച്ഛനെ വെറുക്കുന്നത്; തന്നിൽനിന്നും ഒഴിഞ്ഞോടാൻ പ്രയത്നിക്കുന്നത്. ‘ആ ഓർമകളിൽനിന്ന് എന്നെയും അച്ഛനെയും വിടുർത്താനാണ് ഞാൻ ആ വീട്ടിൽ വരാതിരിക്കുന്നത്. ആ ഓർമയിൽനിന്നും എന്നിൽനിന്നുമകലാൻ ഒരവധൂതനെപ്പോലെ ഞാൻ നടന്നുപോകുന്നു’എന്ന രവിയുടെ പ്രലപനത്തിൽ അതെല്ലാം അലിഞ്ഞുചേരുന്നുണ്ട്. എല്ലാം ഉപേക്ഷിച്ചവൻ എന്നു മാത്രമല്ല ഇളക്കം തട്ടിയവൻ, നിന്ദിക്കപ്പെട്ടവൻ എന്നും അവധൂതന് അർഥമുണ്ട്. അതു മറക്കരുത്.

എഴുത്തുകാർ
ഖസാക്കിന്റെ ഇതിഹാസത്തിൽ പ്രത്യക്ഷപ്പെടുന്ന എഴുത്തുകാർ ആഖ്യാനത്തിന്റെ ഗതിയിൽ ഏതെങ്കിലും തരത്തിൽ സൂചകങ്ങളാവുന്നുണ്ടോ എന്ന അന്വേഷണം രസകരമാണ്. ജനാലപ്പടിയിലെ കൂറകളെ പായിച്ച് അവിടെ പത്രം വിരിച്ചു വെടുപ്പാക്കി രവി ഞാറ്റുപുരയിൽ പുസ്തകങ്ങൾ അടുക്കിവെച്ചു. ഭഗവത്ഗീത, പ്രിൻസ് തിരുവാങ്കുളം, റിൽകെ, മുട്ടത്തുവർക്കി, ബോദലേർ അങ്ങനെ ഏതാനും പുസ്തകങ്ങൾ. ആ തെരഞ്ഞെടുപ്പ് രസാവഹമാണ്. അശാന്തനെവിടെസ്സുഖം എന്ന് നിരന്തരമായി മന്ത്രിച്ചിട്ടുണ്ടാകും ആ അടുക്കിൽകിടന്ന് ഭഗവദ്ഗീത. ജീവിതം ഗൂഢാർഥവും ഇന്ദ്രജാലവും നിറഞ്ഞതാണെന്നും മരണം പ്രാപഞ്ചികാനുഭവങ്ങളുടെ പരകോടിയാണെന്നും വാഴ്ത്തിയ റിൽകെ ഖസാക്കിലെ ജീവിതത്തിന്റെ ഗൂഢാർഥങ്ങളെയും മരണങ്ങളെയും അവിടെയിരുന്ന് കണ്ടിട്ടുണ്ടാവണം. കാടായി, നിഴലായി, മണ്ണായി, ആകാശമായി വിശ്രമം കൊള്ളാൻ രവി ആഗ്രഹിക്കുന്നിടത്ത് ശുദ്ധധ്യാനത്തിന്റെ പ്രാപഞ്ചികമായ നിലനിൽപിനെക്കുറിച്ചുള്ള റിൽകെയുടെ ബോധ്യം എത്തിനോക്കിയിട്ടുമുണ്ടാകാം.
ഒന്നു ദൈവത്തിലേക്കും മറ്റൊന്ന് പിശാചിലേക്കും നീളുന്ന രണ്ടു വിരുദ്ധസങ്കൽപങ്ങൾ എല്ലാവരിലും എപ്പോഴും ഒരേസമയം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു എന്നെഴുതിയ ബോദ്ലയരെ ഖസാക്കിലെ ജീവിതം ആവേശഭരിതനാക്കി നിർത്തിയിരിക്കും. ബഹുജനങ്ങളുടെ ഭാവഗാനരീതിയാണ് ലൈംഗികത എന്ന ബോദ്ലെയർ വചനത്തിന് ഖസാക്കിലുടനീളം സഞ്ചരിക്കാനുമുണ്ട്. ഗോപാലുപ്പണിക്കരുടെ ഭാര്യ ലക്ഷ്മിയെക്കുറിച്ച് കുട്ടാടനും തന്റെ അമ്മാമന്റെ മകൻ രഘുനന്ദനനെക്കുറിച്ച് ലക്ഷ്മിയും കല്യാണിക്കുട്ടിയെക്കുറിച്ച് മാധവൻനായരും പരാജിതമെങ്കിലും തീവ്രമായ പ്രണയസങ്കൽപങ്ങൾ പുലർത്തുന്നിടത്ത് മുട്ടത്തുവർക്കിയ്ക്ക് നല്ല സാധുതയുണ്ട്. രവിയെക്കുറിച്ച് പത്മയും എന്ന് ഈ വാക്യത്തിന് നീട്ടിക്കൊടുക്കൽ സാധ്യമാണ്.
പ്രിൻസ് തിരുവാങ്കുളത്തിന്റെ പുസ്തകം അക്കൂട്ടത്തിലുണ്ട് എന്നതിൽ ഒരു കാലസൂചനയുണ്ട്. പ്രിൻസിന്റെ ആദ്യപുസ്തകങ്ങളായ എ.ബി.സി. കൊലപാതകങ്ങളും കാണാതായ കാമിനിയും 1954ലാണ് പുറത്തിറങ്ങിയത്. അതിനാൽ ഖസാക്കിലേക്കുള്ള രവിയുടെ വരവ് അക്കൊല്ലമോ അതിനുശേഷമോ ആയിരിക്കും. കൂമൻകാവിൽനിന്നും രവിയുടെ പെട്ടിയുമേറ്റി ഖസാക്കിലേക്കു നടക്കുമ്പോൾ മലമ്പുഴ അണകെട്ടി വെള്ളം തിരിയ്ക്കും എന്നൊക്കെ പറഞ്ഞുകേൾക്കുന്നതിനെപ്പറ്റി ഒരു കാരണവർ വാചാലനാവുന്നുണ്ട്. 1955ൽ മലമ്പുഴ അണക്കെട്ടിന്റെ പണി പൂർത്തിയായി. രവി വന്നത് 1954ൽ തന്നെയാവാനാണ് എല്ലാ സാധ്യതയും. മൂന്നുവർഷം രവി ഖസാക്കിലുണ്ടായിരുന്നു. അങ്ങനെയൊക്കെ അന്വേഷിക്കാൻ പോയാൽ 1954 – 57 കാലയളവാണ് ഖസാക്കിന്റെ കഥനകാലം എന്നു തെളിഞ്ഞുകിട്ടും. പ്രിൻസ് തിരുവാങ്കുളം എന്ന കുറ്റാന്വേഷണ നോവലിസ്റ്റ് ഖസാക്കിന്റെ കാലം തേടുന്ന അന്വേഷകർക്കുമുമ്പിൽ ഒരു വിശ്വസനീയ സാക്ഷിയായി നില്ക്കുന്നതിൽ ഒരു കാവ്യനീതിയുണ്ട്.
ഖസാക്കിലെത്തിയശേഷം ഈ പുസ്തകങ്ങൾ രവി എപ്പൊഴെങ്കിലും വായിച്ചതായി നോവലിൽ പറയുന്നില്ല. പീഞ്ഞപ്പലകകൊണ്ട് പുസ്തകത്തട്ടുപണിയാൻ ഞാറ്റുപുരയിൽ ചേന്തിയാശാരിയെ കൊണ്ടുവന്നിരുന്നു. പുസ്തകങ്ങൾ പരിഗണിക്കപ്പെടാതിരുന്നിട്ടില്ല എന്നാണല്ലോ അതിന്റെ പൊരുൾ. ഞാറ്റുപുര പൂട്ടി രവി മരണത്തിലേക്കു നടക്കുമ്പോൾ പുസ്തകങ്ങളത്രയും ഖസാക്കിൽ ഉപേക്ഷിക്കപ്പെട്ടു. അവയുടെ ദൗത്യം അതോടെ അവസാനിച്ചു.
ഖസാക്കിൽ ഉദ്ധരിക്കപ്പെട്ട എഴുത്തുകാർ മറ്റു മൂന്നുപേരാണ്. നൈസാമലിയ്ക്കുനേരെ മുളച്ച അമർഷത്തിന്റെയും സങ്കടത്തിന്റെയും വികാരബീജങ്ങൾ അള്ളാപ്പിച്ച മൊല്ലാക്ക പ്രകടമാക്കുന്നത് മമ്പാട്ടിൽ കുഞ്ഞിരായന്റെ ബദർമാലയിലെ വരികൾ ഉറക്കെചൊല്ലിയാണ്: ‘ബിസ്മിയും ഹംദും സലാത്തും സലാമാലും ബിണ്ടെ പിറകെ തൊടങ്ങുന്നേൻ യാ അല്ലാഹ്.’
മൊല്ലാക്കയുടെ മരണശേഷം രവിയുടെ വിദ്യാലയത്തിൽ മങ്കുസ്താൻ ഇതേ പാട്ട് പാടുന്നുണ്ട്. വിഷാദപൂർണമായ മുഖത്തോടെ കുഞ്ഞാമിന അപ്പോൾ പറഞ്ഞു: ‘മൊല്ലാക്കാന്റെ പാട്ടാണ് സാർ.’ ബദർയുദ്ധത്തിന്റെ കഥ പാടിയ മമ്പാട്ടിൽ കുഞ്ഞിരായനെ അങ്ങനെ അള്ളാപ്പിച്ച മൊല്ലാക്കയുടെ കവിയായി ഖസാക്കിലെ പുതുതലമുറ അറിഞ്ഞു.
ബൗദ്ധന്റെ പ്രേതം മ്ലേച്ചപ്പെട്ട ആത്മാവാണെന്നു സ്ഥാപിക്കാൻ ശിവരാമൻ നായർ കൂട്ടുപിടിക്കുന്നത് വള്ളത്തോളിനെയാണ്. തീപോലെ തുടുത്ത രണ്ടുവരി കാട്ടെലിയുടെ കത്തിൽനിന്നും അയാൾ ഉദ്ധരിക്കുന്നു: ‘മൊട്ടപ്പാഴ്ത്തലയല്ല വേണ്ടു ഭരതക്ഷോണീ കിരികിടം ചൂടാൻ.’ തന്റെ മകൾ കല്യാണിക്കുട്ടി പഠിപ്പിച്ചുതന്ന കാവ്യത്തിലെ ആദർശം ശരിയാണെന്ന കാര്യത്തിൽ അയാൾക്ക് സന്ദേഹമൊന്നുമില്ല. വള്ളത്തോളിന് ഖസാക്കിൽ നിർവഹിക്കാനുണ്ടായിരുന്ന ദൗത്യം ഒരു രാഷ്ട്രീയവായന അർഹിക്കുന്നുണ്ട്. ബൗദ്ധന്മാർക്കെതിരെ പട നയിക്കാൻ ശിവരാമൻ നായർ ഹാജരാക്കിയ വള്ളത്തോളിന്റെ സാക്ഷിമൊഴിയുടെ അന്തസ്സത്തയിൽ തനിക്കും സംശയമൊന്നുമില്ലെന്ന് രവി അയാളെ അറിയിക്കുന്നുണ്ട്. എങ്കിലും ആ പടയിൽ രവി കക്ഷിചേർന്നില്ല. രവി ഒന്നിലും കക്ഷി ചേർന്നില്ല, അവധൂതനെ പോലെ!
ജനനത്തിന്റെയും മരണത്തിന്റെയും തുടരുകളെക്കുറിച്ചോർത്ത് കണ്ണുചിമ്മിക്കിടക്കുമ്പോൾ രവിയുടെ ഓർമയിലേക്കു കയറിവരുന്നത് ഗീതഗോവിന്ദത്തിലെ വേദാനുദ്ധരതേ ജഗന്നിവഹതേ എന്നുതുടങ്ങുന്ന ശ്ലോകമാണ്. അവതാരങ്ങളിലൂടെ ജനനമരണങ്ങളുടെ തുടരു തീർക്കുന്ന കൃഷ്ണനു നമസ്കാരമർപ്പിക്കുന്നു ആ ശ്ലോകം. കൃഷ്ണനു സമർപ്പിക്കുന്ന ആ നമസ്കാരം കാലിൽ അമ്പേറ്റ് സാധ്യമാകുന്ന മരണത്തിന്റെ പേരിലാവുമോ, കാലിൽ ദംശനമേറ്റ് ഒടുവിൽ ഞാനും എന്ന വെളിപാടിൽ? പരുഷവും നിരർഥവുമായി തോന്നിയ ഒരു പദം, ഈശ്വരൻ എന്നത്, അങ്ങനെ അല്ലാതായിത്തീരുന്നതിന്റെ പ്രാരംഭം. വിദ്യാലയത്തിൽ പരിശോധന കഴിഞ്ഞ് ഇൻസ്പെക്റ്റർ തിരിച്ചുപോയ പൊഴുതിൽ മുഴങ്ങിക്കേട്ട ബാങ്കുവിളി രവിയെ ‘അത്രയ്ക്ക് പരുഷവും നിരർഥവുമല്ലാത്ത’ ആ പദം ഉച്ചരിക്കാൻ നിർബന്ധിതനാക്കുന്നുണ്ട്. ‘ഈശ്വരൻ നിരർഥമാമപ്പദം’ എന്നെഴുതിയ ചങ്ങമ്പുഴ ആ സമയം അവിടെയെവിടെയോ അദൃശ്യനായി നില്ക്കുന്നുണ്ട്.
അള്ളാപ്പിച്ചാമൊല്ലാക്ക എഴുതിയ ഒരു സന്മാർഗഗീതം ഖസാക്കിൽ പ്രചരിച്ചിട്ടുണ്ട്. ‘ഇബ്ലീസിന്റെ കൂടെ പോഹാതെ്ടാ നല്ല വഴിയേ നടടാ നടടാ’ എന്ന താളബദ്ധമായ ആ ഗാനം നൈസാമലിയെ കണ്ടുമുട്ടുന്നതിനുംമുമ്പ് എഴുതിയതായിരിക്കണം. നൈസാമലിയുടെ നനഞ്ഞുനീണ്ട ചൂണ്ടുകളുടെ സുഖസ്മരണ അസ്വസ്ഥതയ്ക്കു വഴിമാറുന്നതറിയുന്ന മൊല്ലാക്ക ആ സന്മാർഗഗീതം പലതവണ ഓർത്തുകാണണം. എങ്കിലും, മൊല്ലാക്ക ഖസാക്കിലെ എഴുത്തുകാരനായി അറിയപ്പെട്ടില്ല. നൈസാമലി ആ ഗാനത്തെ അനുസരിച്ചുമില്ല.

പാമ്പും വിഷവും
രവിയുടെ ഓർമകൾ ആരംഭിക്കുന്നത് ഗർഭവതിയായ അമ്മയിൽനിന്നാണ്. അമ്മയുടെ മരണത്തെക്കുറിച്ചുള്ള ഓർമ അയാൾക്ക് മായികമായ ഒരു സർപ്പസാന്നിധ്യത്തിന്റെ ഓർമകൂടിയാണ്. അമ്മയുടെ ശവഘോഷയാത്ര കടന്നുപോകുമ്പോൾ കിരീടം ചൂടിയ ജലസർപ്പങ്ങൾ ചിറകടിച്ചുപൊങ്ങിവന്ന് തന്നെ മാടിവിളിച്ചതായി അയാൾ ഓർമിക്കുന്നുണ്ട്. ഭ്രമാത്മകതയും യാഥാർഥ്യവും കുട്ടിക്കാലം മുതലേ അയാൾക്ക് ഒന്നുതന്നെയാണ്. ഈഡിപ്പസിന്റെ ജീവിതവുമായി ഖസാക്കിലേക്ക് വരുന്നവഴിയിൽ അയാൾ ഒരു ദേവിയാൻ പാമ്പ് വഴിമുറിച്ച് കാരപ്പൊന്തയിലേക്കു കയറുന്നത് കാണുന്നുണ്ട്.. രവിയെ വിടാതെപിന്തുടരുന്ന സർപ്പസ്മൃതിയ്ക്കു പൊടുന്നനെ ലഭിക്കുന്ന തെളിച്ചമാണത്. അത് ഒരു പ്രതീകം കൂടിയാണ്.
ഖസാക്കിലേയ്ക്കു പ്രവേശിക്കുമ്പോൾ ചിതറിത്തെറിച്ച ശബ്ദങ്ങൾക്കും രൂപങ്ങൾക്കുമിടയിൽ ആ സർപ്പസാമീപ്യം അയാൾ കണ്ടെടുക്കുക തന്നെ ചെയ്തു എന്നതിന് വായനയിൽ വലിയ പ്രാധാന്യമുണ്ട്. ഖസാക്കിൽ നിന്നും ആത്മഘാതിയായി പോകുമ്പോൾ അയാൾ മറ്റൊരു പാമ്പിന്റെ സാന്നിധ്യം ആവോളം ആസ്വദിക്കുകയും ചെയ്തു. രണ്ടു സർപ്പദൃശ്യങ്ങൾക്കിടയിൽ, അയാളെ സംബന്ധിച്ച് ഖസാക്ക് ഭ്രമാത്മകത കലർന്ന യാഥാർഥ്യമായി.
ഖസാക്കിൽ രവിയെത്തുന്നതിനും മുമ്പുതന്നെ സർപ്പം അതിന്റെ പ്രതിരൂപവിന്യാസങ്ങൾ തുടങ്ങിക്കഴിഞ്ഞിരുന്നു. നൈസാമലിയെ അവതരിപ്പിക്കുമ്പോഴാണത്. ചെതലിയിലെ കരിന്തഴകളിൽ വീശുന്ന കാറ്റിൽനിന്നും നൈസാമലിയെ അള്ളാപ്പിച്ചാമൊല്ലാക്ക കണ്ടെടുക്കുമ്പോൾ നൈസാമലിയുടെ കൈയിൽ ഒരു പാമ്പുണ്ടായിരുന്നു. ഒരു പച്ചിലക്കൊത്തി.
‘നീ ഏൻ മൂർക്കൻപാമ്പൈ പിടിക്കലൈ?’ മൊല്ലാക്ക ചോദിച്ചു.
‘ഇന്ത പാമ്പും മൂർഖനാഹലാം’, ചെറുക്കൻ പറഞ്ഞു.
‘എന്ത കാലത്തിലേ?’
‘അതിനോടെ കാലം വരപ്പോ’
അതിന്റെ കാലം വരുവോളം ഖസാക്കിൽ ആ പച്ചിലക്കൊത്തി കാത്തുകിടന്നു. രണ്ടിടത്ത് അതിനു വിഷസർപ്പമായി പ്രത്യക്ഷപ്പെടേണ്ടിവന്നു. അള്ളാപ്പിച്ചാമൊല്ലാക്കയുടെ കാലിൽ ചെരിപ്പു കടിച്ച വ്രണം മദിരാശിയിലോ വെല്ലൂരോ കൊണ്ടുപോയി ചികിത്സിക്കേണ്ട നിലയിൽ വിശ്വരൂപം പ്രകടിപ്പിച്ചപ്പോഴാണ് ഖാലിയാർ അതിന്റെ രഹസ്യം വെളിപ്പെടുത്തുന്നത്.
‘കൊടിയ ചെര്പ്പ്,’ ഖാലിയാർ പറഞ്ഞു, ‘അന്ത ചെര്പ്പ്ക്ക് പാമ്പിനോടെ വെഷം വന്നത്, രാജമൂർക്കനോടെ വെഷം.’
‘നൊമ്പടെ ചെര്പ്പില്ം വിൽട്ടില്ം ഒക്കെ പാമ്പിന്റെ പല്ലാ കാലിയാരേ,’ മാധവൻ നായർ പറഞ്ഞു.
‘പാമ്പ് എങ്കെത്താൻ കെടയാത്?’ ഖാലിയാർ പറഞ്ഞു, ‘നമ്മ വെരലോടെ നെകംകൂടി പാമ്പോടെ പല്ലാഹലാം. എന്നാ, അലിയാരേ?’
‘അപ്പടിതാ, ണ്ണ്’
ചെരിപ്പിൽ വിഷം നിറച്ച ആ പച്ചിലക്കൊത്തിയ്ക്കു മുമ്പിൽ അള്ളാപ്പിച്ചാമൊല്ലാക്കയ്ക്കു കീഴടങ്ങേണ്ടിവന്നു. പാലക്കാട് ആശുപത്രിയിൽ, വിഷച്ഛായയിൽ, സന്മാർഗഗീതത്തിന്റെ എഴുത്തുകാരൻ അതിന്റെ പൊരുളറിഞ്ഞു. കാലിന്റെ നഖം പോലും പാമ്പിന്റെ പല്ലായി മാറാനിരിക്കുന്നു എന്ന ഖാലിയാരുടെ പ്രവചനം ഫലിക്കാൻ ഖസാക്കിന്റെ അന്ത്യം വരെ കാത്തിരിക്കേണ്ടിവരും. പാമ്പ് കാത്തിരുന്നു, മഴയിൽ അതിനെ തേടിച്ചെല്ലുംവരെ രവിയും. അങ്ങനെ സർപ്പമായിത്തീർന്ന പച്ചിലക്കൊത്തിയുടെ കഥ ഖസാക്കിന്റെ ഊടിലും പാവിലും വിലയിച്ചു നിന്നു. യാഥാർഥ്യമായും പ്രതിരൂപമായും ഒരേസമയം ആ കഥ ജീവിച്ചു.
സർപ്പബിംബങ്ങൾ ഖസാക്കിൽ തലങ്ങും വിലങ്ങും സഞ്ചരിക്കുന്നു. ഖസാക്കിലേക്കു തിരിച്ചെത്തിയ നൈസാമലി പായലുപിടിച്ച അവശിഷ്ടങ്ങളെച്ചുറ്റി ഒരു മണ്ഡലിയെപ്പോലെ പതിയിരിക്കുന്നതായാണ് അള്ളാപ്പിച്ചാമൊല്ലാക്ക സങ്കൽപ്പിക്കുന്നത്. മൊല്ലാക്ക മരിക്കുന്ന നിമിഷത്തിൽ അകലെ റെയിൽപ്പാളത്തിലൂടെ പോകുന്ന തീവണ്ടി ഒരു നാഗത്താനെപ്പോലെയാണെന്ന് അയാൾ വിചാരിക്കുന്നു. മൊല്ലാക്കയുടെ ശവവും പേറി പാലക്കാട്ടുനിന്നും ഖസാക്കിലേക്കു വന്ന കാളവണ്ടിയ്ക്കു മുമ്പിൽ നടക്കുന്ന ഖാലിയാരുടെ നിഴൽ ഒരു കരിമ്പാമ്പിനെപ്പോലെയാണ് പുളിന്തോപ്പിലേക്കു പടരുന്നത്. ആദ്യ സമാഗമം മുതൽ അവസാന നിമിഷം വരെ നൈസാമലിക്കും അള്ളാപ്പിച്ചമൊല്ലാക്കയ്ക്കുമിടയിൽ സർപ്പബിംബങ്ങൾ ഇളകിക്കളിച്ചു.
മണ്ഡലികൾ അലസമായി തുഴഞ്ഞു നീന്തുന്ന പള്ളിക്കുളത്തിൽ നിന്നും കുളിച്ചുകയറിയാണ് മൈമുന പായലുകൾക്കിടയിലെ മണ്ഡലിയെന്ന് അള്ളാപ്പിച്ചാമൊല്ലാക്കയുടെ ഭ്രമകൽപനയിൽ തെളിഞ്ഞുവന്ന നൈസാമലിയുമായി രാജാവിന്റെ പള്ളിയുടെ ഇരുട്ടിൽ സന്ധിക്കുന്നത്. മൈമുനയുടെ നിക്കാഹ് കഴിഞ്ഞ രാത്രി നൈസാമലി കൂമൻകാവിലേക്ക് നടക്കുന്നത് പാമ്പിൻപുറ്റുകൾ നിറഞ്ഞ വഴിത്താരയിലൂടെയാണ്. രാജാവിന്റെ പള്ളിയിൽ നൈസാമലിയുടേത് സർപ്പശയനമാണ്.
പനകേറ്റക്കാരുടെ ഗോത്രസ്മൃതിയിൽ വിഷത്താന്മാരും നാഗത്താന്മാരും പെണ്ണിന്റെ വിശുദ്ധിയ്ക്കുമേലാണ് പള്ളികൊള്ളുന്നത്. പിഴച്ചുപോയ പെണ്ണുങ്ങൾ സർപ്പശിലകളിൽ തുളസിയിലവെച്ചു. ചപ്പലിനകത്തെ വിഷത്താന്മാർ ചാരിത്ര്യവതികളെ കൊത്താതെ ഒഴിഞ്ഞുപോയി. വിഷത്താന്മാർ കൊത്തുന്നത് ശുദ്ധിയില്ലാത്തതുകൊണ്ടാണെന്ന് ഖസാക്ക് വിശ്വസിച്ചുപോന്നു. പെണ്ണല്ലാതിരുന്നിട്ടുകൂടി രവിയെ ആ ശിക്ഷ ഒഴിഞ്ഞുപോയില്ല.
വിദ്യാലയത്തിലെ അവസാനദിവസം കാട്ടുചോലയിൽ കുളിക്കുമ്പോൾ രവിയ്ക്ക് കുട്ടികൾ തികച്ചും സാധാരണമായ, എന്നാൽ അങ്ങേയറ്റം അസാധാരണമായ, തീർത്തും ഭ്രമാത്മകമായ, എന്നാൽ സമ്പൂർണ യാഥാർഥ്യമായ ഒരു ദൃശ്യം കാണിച്ചുകൊടുത്തു. ഒരു പൂതം.
‘അതൊര് പാമ്പ്പ്പൂതവാക്ക്ം സർ’, ഖൊലുസു പറഞ്ഞു.
അതിനു ചിറകും കിരീടവുമുണ്ടെന്ന് അവൾ രവിയെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. ‘കിരീടം ചൂടിയ ജലസർപ്പങ്ങൾചിറകടിച്ചുപൊങ്ങിവന്നു തന്നെ മാടിവിളിച്ച’ കുട്ടിക്കാലത്തെ സ്വപ്നം, ഭ്രമം, തോന്നൽ,പരമാർഥം രവിയ്ക്കുമുമ്പിൽ ആവർത്തിക്കുന്ന നിമിഷമാണത്. സർപ്പബിംബം അതിന്റെ ഉദ്ദേശ്യത്തിന്റെ പടം പൊഴിക്കാൻ തുടങ്ങിയിരിക്കുന്നു. ഖസാക്കിലെ ആ സർപ്പം, പച്ചിലക്കൊത്തിയിൽ നിന്നും മൂർഖനിലേക്കെത്താൻ മടിയില്ലാത്ത ജീവനഘാതം, പായലുകൾക്കും ചപ്പിലകൾക്കുമിടയിലെ സർപ്പശയനം വെടിഞ്ഞ് വഴിയിൽ കാത്തുകിടക്കാൻ നേരമായി. വന്നിറങ്ങിയേടത്തുതന്നെ രവി തിരിച്ചെത്തും. കൂമൻകാവിൽ അപ്പോൾ മഴയും സർപ്പവുമുണ്ടാകും.
‘അതിനോടെ കാലം വരപ്പോ.’

ഭൂപടങ്ങൾ
ഖസാക്ക് അവികസിതവും പ്രാകൃതവുമായ ഒരു ഗ്രാമമാണെന്നു തോന്നിയേക്കാം. സ്വയംസമ്പൂർണമായ ഒരു ഗ്രാമവ്യവസ്ഥയുടെ ശക്തമല്ലെങ്കിലും അവഗണിക്കാനാവാത്ത അടയാളങ്ങൾ ഖസക്കിൽ നിറഞ്ഞുകിടപ്പുണ്ട്. നോവലിൽ അവിടവിടെ ചിതറിക്കിടക്കുന്ന വിവരണങ്ങൾ വെച്ച് ഖസാക്കിന്റെ ഭൂപടം വരച്ചാൽ അതു മനസ്സിലാവും.
മലമ്പണിയ്ക്കു പോകുന്നവരും പനമ്പു നെയ്യുന്നവരും ദേശാടകരായി തമിഴ്നാട്ടിൽ പണിയെടുക്കുന്നവരുമാണ് ഖസാക്കിലെ സമ്പത്തിന്റെ ഉറവിടങ്ങൾ. മറ്റുചിലർ കൊങ്ങുനാട്ടിൽ സംന്യാസികളായി സമ്പാദ്യം കൈയേറ്റു. കള്ളുകാച്ചി ചക്കരയുണ്ടാക്കുക എന്നതാണ് ഖസാക്കിലെ പെണ്ണുങ്ങളിൽ ചിലർ ഏർപ്പെട്ടിരിക്കുന്ന ജോലി. ചക്കരക്കാരി തങ്കം അത് കൂമൻകാവിൽ കൊണ്ടുപോയി വിൽക്കുന്നു. ഖസാക്കിലും ചുറ്റിലുമായി അമ്പതിലേറെ കുടിയിരിപ്പുകളുണ്ട്. ഏകാധ്യാപകവിദ്യാലയം സർക്കാർ നിർത്തൽ ചെയ്താൽ സഭകൂടി പണംപിരിച്ച് മറ്റൊരു സ്കൂൾ അവിടെതുടങ്ങാമെന്ന് ഖസാക്കുകാർ തീരുമാനിക്കുന്നിടത്ത് അവരുടെ സമ്പദ്വ്യവസ്ഥയുടെ ഒരുമിന്നൽവെളിച്ചം തെളിയുന്നുണ്ട്. മൈമുനയുടെ പീടികയിൽ കിട്ടുന്ന ബിസ്കറ്റ് ഖസാക്കുകാരുടെ ഉപഭോഗസൂചികയുടെ ആകസ്മികസാക്ഷ്യമാണ്.
ഹിന്ദുക്കളുടെ ശവപ്പറമ്പായ പണിക്കൻപൊട്ടയോടുചേർന്ന് ചതുപ്പും അതിന്റെ കരയിൽ പുളിങ്കൊമ്പത്തെ പോതി എന്ന നാട്ടുദേവത പാർക്കുന്ന പുളിമരവും സ്ഥിതിചെയ്യുന്നു. വെളിമ്പറമ്പിനപ്പുറത്ത് ഒരു തോട്. ഖസാക്കിലെ കുളിയും നനയും തോട്ടിൽവെച്ചാണ്. തോടിനക്കരെ പാടങ്ങളും അതിനിടയിൽ ഒരു താമരക്കുളവും അതുകഴിഞ്ഞാൽ വീണ്ടും പാടങ്ങളുമാണ്. പാടങ്ങളുടെ വിശാലതയ്ക്കപ്പുറത്ത് പാലക്കാടൻ നഗരം. പാടം മുറിച്ചുകടക്കുന്ന നെടുവരമ്പുകഴിഞ്ഞാൽ താഴ്വരയാണ്. തീവണ്ടിപ്പാളം അതിലൂടെ കിഴക്കോട്ടു പോകുന്നു.
അശാന്തമായ യാത്രയുടെ പ്രതിരൂപമായി ഖസാക്കിൽ തീവണ്ടി രണ്ടിടത്ത് വന്നുപോകുന്നുണ്ട്. ഖസാക്ക് നൊടിനേരത്തെ അഭയം മാത്രമാണെന്ന് രവി ഞാറ്റുപുരയിലിരുന്ന് ഓർക്കുമ്പോൾ തീവണ്ടിയുടെ ഉപമാനം കടന്നുവരുന്നു. ‘ഇപ്പോൾ ഞാറ്റുപുര ഒരു തീവണ്ടിയാണ്.’
കോടച്ചിയോട് സഹശയനം ചെയ്ത സന്ധ്യയിൽ ഉടലിൽ വസൂരിയുടെ വിത്തുകൾ പൊട്ടിമുളയ്ക്കാൻ തുടങ്ങിയപ്പോൾ രവി തീവണ്ടിയെ ഓർമിക്കുന്നു: ‘ഇപ്പോൾ നീണ്ട തീവണ്ടിയാത്ര കഴിഞ്ഞെത്തിയപോലെ തളർന്നിരുന്നു.’
നെടുവരമ്പിനരികിൽ കിടന്ന പാളത്തിലൂടെ കടന്നുപോയിട്ടും ഖസാക്കിൽ തീവണ്ടി ഊർജ്ജവത്തായ ഒരു സാന്നിധ്യമേയല്ല. തമിഴ്നാട്ടിലേക്കു പോകുന്ന ദേശാടകർ തീവണ്ടിയാത്ര ചെയ്യുന്നവരല്ല. തീവണ്ടികൊണ്ട് അടയാളപ്പെടുത്താവുന്ന നാഗരികതയുടെ വെളിച്ചത്തിലേക്ക് കടന്നിരിക്കാൻ അവർക്ക് ആവതില്ല. തീവണ്ടി ഉപമാനമോ ഉക്തിവൈചിത്ര്യമോ ആവുന്നത് രവിയുടെ ബോധത്തിൽമാത്രമാണ്. തീവണ്ടി ഒരു നാഗത്താനെപ്പോലെയുണ്ട് എന്ന നൈസാമലിയുടെ കാഴ്ചപോലും നാഗരികന്റേതല്ല. കൂമൻകാവുവരെയെത്തുന്ന ബസ്സ് ഖസാക്കുകാരുടെ ജീവിതവുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെടുന്നതായി നോവലിൽ സൂചനയില്ല. അവർ പദയാത്രികരാണ്. ചിലപ്പോൾ വന്നുപോകുന്ന കാളവണ്ടികളിൽത്തീരുന്നു ഉപരിതലഗതാഗതത്തിൽ അവരുടെ സാങ്കേതികവിദ്യ.
രവിയുമായി നടന്ന സംഘട്ടനത്തിന്റെ ഒടുവിൽ, രവി പകർന്നുനൽകിയ വാറ്റുചാരായവും നുണഞ്ഞ് നിസ്സഹായനായി രാജാവിന്റെപള്ളിയിലേക്കു നടക്കുന്ന ഖാലിയാരെക്കുറിക്കാൻ ‘ഇടവക്കോളിലെ വള്ളം പോലെ’ എന്നൊരു ഉപമാനം പ്രത്യക്ഷപ്പെടുന്നതിൽ ഒതുങ്ങുന്നു ജലവാഹനത്തിന്റെ ഖസാക്ക് അനുഭവം.
ഖസാക്കിലെ നടുപ്പറമ്പിലാണ് മാധവൻ നായരുടെ തുന്നൽപ്പീടിക. തുന്നൽപ്പീടികയും വീടും ഒന്നുതന്നെ. വ്യാപാരസ്ഥാപനങ്ങളായി അലിയാരുടെ ചായപ്പീടികയും മൈമുനയുടെ മാറ്റപ്പീടികയുമാണുള്ളത്. മായൻ പാണൻ ഖസാക്കിൽ ഒരു അമ്പട്ടക്കട നടത്തുന്നുണ്ട്. മായാണ്ടി ഒരു എസ്സൻസുകടയും. വിദ്യാഭ്യാസസ്ഥാപനങ്ങൾ മൂന്നെണ്ണമാണ്. രാവുത്തന്മാർക്കുവേണ്ടി അള്ളാപ്പിച്ചാമൊല്ലാക്ക നടത്തുന്ന ഒരു ഓത്തുപള്ളി, ഹിന്ദുക്കൾക്കായി ഒരു എഴുത്തുപള്ളി, മതപരിഗണനകളില്ലാത്തതും ഇംഗ്ലിഷ് പഠിപ്പിക്കുന്നതുമായ ഒരു ഏകാധ്യാപക വിദ്യാലയം. മൂന്നാമത്തേതിന്റെ വരവാണ് ഖസാക്കിൽ ആദ്യമായി സംഭവിക്കുന്ന ആധുനികതയുടെ ചിഹ്നം.
അലിയാരുടെ പീടികയ്ക്കു തൊട്ടുമുമ്പിലായി ഒരു അത്താണി. അവിടെ ചുമടിറക്കി വിശ്രമിക്കുന്ന ആരെയും ഖസാക്കിൽ കണ്ടിട്ടില്ല. ആ പൊതുവിടത്തെ കുപ്പുവച്ചൻ ആക്രമിച്ചു കീഴടക്കിയിരിക്കുന്നു. ദേശത്തിന്റെ ചരിത്രകാരനായി സ്വയം അവരോധിച്ച കുപ്പുവച്ചൻ ബഷീർ കൃതികളിലെ ചില ആഖ്യാതാക്കളുടെ കുടുംബത്തിൽപ്പെട്ടയാളാണ്. ദുസ്സഹമായ പൂർവജീവിതത്തിന്റെ കനം അയാളെ ആ കുടുംബത്തിൽനിന്നും നിഷ്കാസിതനാക്കി എന്നുമാത്രം.
അതിനടുത്ത ആൽത്തറയാണ് ഖസാക്കിലെ സംവാദങ്ങളെ രാഷ്ട്രീയവത്കരിക്കുന്ന പൊതുവിടം. നൈസാമലിയുടെ ആദ്യത്തെ ആത്മപ്രകാശനം സംഭവിക്കുന്നത് ആൽത്തറയിലാണ്. സത്തിയം പലത് എന്ന ഖസാക്കിന്റെ മഹാവാക്യം അവതരിച്ചത് അവിടെയാണ്. ഖസാക്കിൽ ആദ്യത്തെ ജനാധിപത്യ സംവാദം നടക്കുന്നതും അവിടെത്തന്നെ. അപ്പുക്കിളി രാവുത്തരായിത്തുടരണമോ തിരിച്ച് കിളിയാവണമോ എന്ന വിഷയത്തിൽ മൊല്ലാക്കയുടെ അഭിപ്രായത്തെ വെല്ലുവിളിച്ച് ഖാലിയാർ പ്രഖ്യാപിക്കുന്നു: ‘പൂരിപച്ചം’.
ഭൂരിപക്ഷത്തിന്റെ ജനായത്ത മാതൃകയെ സമന്വയംകൊണ്ടാണ് ഖസാക്കുകാർ മറികടക്കുന്നത്. കുറച്ചുകാലം കിളിയായും കുറച്ചുകാലം രാവുത്തരായും തുടരാൻ അപ്പുക്കിളിയ്ക്ക് അവിടെവെച്ച് അനുവാദം ലഭിക്കുന്നുണ്ടല്ലോ.
ഖസാക്കിലെ പൊതുവിടങ്ങൾ ദുർബലങ്ങളും അധികാരത്തിന്റെ സാന്നിധ്യമില്ലാത്തവയുമാണ്. ചെതലിയിൽനിന്നും പാലക്കാട്ടേയ്ക്കുള്ള യാത്രയിൽ, സർക്കാർനിരത്തിൽ വെച്ച് പ്രേതം പിടിയ്ക്കുന്നെങ്കിൽ അതൊന്നു കാണണമെന്ന് കുട്ടാപ്പുനരി പ്രകടിപ്പിക്കുന്ന പരിഹാസത്തിന്റെ ആധികാരികതയ്ക്ക് ഖസാക്കിൽ ഇടമില്ല.
സാമാന്യം വികസിച്ച ആരാധനാലയമാണ് കുട്ടാടൻ പൂശാരിയുടെ ദൈവപ്പുര. അതു പിന്നീട് ഉത്സവാഘോഷം നടക്കുന്ന കാവായിത്തീർന്നു. വംശസ്മരണയുടെ അവശിഷ്ടങ്ങളായി ഖസാക്കിൽ ഷെയ്ക്കിന്റെ പ്രേതവും വെഷത്താന്മാരും പാർക്കുന്ന ഒരു പനങ്കാടുണ്ട്. മൈമുന ഒഴികെയുള്ള പെണ്ണുങ്ങൾക്ക് ഖസാക്കിൽ അനുവദിച്ച പൊതുവിടങ്ങളാണ് കനത്തുനിൽക്കുന്ന മാന്തോപ്പും തേക്കിൻകാടും. കഥകളുടെയും പുരാവൃത്തങ്ങളുടെയും നിഴൽപേറി പതിഞ്ഞുനിൽക്കുന്ന തകർന്നുപോയ രാജാവിന്റെ പള്ളിയും അതിനരികിലെ അറബിക്കുളവും സാധാരണ ഖസാക്കുകാരാൽ ഉപേക്ഷിക്കപ്പെട്ടവയാണ്. നൈസാമലിയുടെ രതിയും നിഗൂഢതയും ദൃഢമാകുന്ന കളിസ്ഥലമാണത്.
രതിയും നിഗൂഢതയുംകൊണ്ട് ആ കളിസ്ഥലം പങ്കുവെയ്ക്കുന്ന രണ്ടുപേർ കൂടിയുണ്ട്: രവിയും മൈമുനയും.

ദീപേൻ ശിവരാമന്റെ ഖസാക്കിന്റെ ഇതിഹാസം നാടകത്തിലെ ഒരു രംഗം
മരണങ്ങളുടെ ഉദ്യാനം
മരണം ഖസാക്കിന്റെ ഇതിഹാസത്തിലെ അവസാന അധ്യായത്തിലെ അവസാന മുഹൂർത്തത്തിൽ മാത്രമല്ല ആഖ്യാനത്തിന്റെ ഗതി തിരിച്ചുവിടുന്നത്. ഖസാക്ക് സഞ്ചരിക്കുന്നത് മരണത്തിന്റെ ഉദ്യാനങ്ങളിലൂടെയാണ്. ‘സുരതക്രിയയായി രോഗവും അനന്ദമൂർഛയായി മരണവും.’
സുരതക്രിയ എന്ന വാക്കിനെ പിന്തുടരേണ്ടതുണ്ട്. അതിന് ചിറ്റമ്മയിലേക്കു സഞ്ചരിക്കാനുണ്ടല്ലോ. ആനന്ദമൂർഛ എന്ന വാക്കിന് രവിയുടെ സർപ്പസമാഗമത്തിലേക്കും ചെന്നെത്താനൂണ്ട്. ഒരറ്റത്തുനിന്നും ആരംഭിച്ച് അന്തിമമായ പരിണതിയിലെത്തുന്നതുവരെ ആ വാക്കുകൾ വായനയിൽ മുറിവുണ്ടാക്കിക്കൊണ്ടിരിക്കും.
ഖസാക്കിലെ ഓത്തുപള്ളിയിലിരുന്ന് അള്ളാപ്പിച്ചാമൊല്ലാക്ക രാവുത്തന്മാരുടെ കുട്ടികൾക്കു പറഞ്ഞുകൊടുത്ത കഥ ഷെയ്ഖ്തമ്പുരാൻ സഞ്ചരിച്ച പാണ്ടൻ കുതിരയുടെ മരണത്തിലവസാനിച്ചു. ഖസാക്കിന്റെ ഇതിഹാസത്തിലെ ആഖ്യാനത്തിന്റെ ആദിമബിന്ദു അങ്ങനെ മരണത്തിന്റെ പതാകാജാഥയായിത്തീർന്നു. സർപ്പദംശനത്തിന്റെ മരണമുഖത്ത് രവിയെ ഉപേക്ഷിച്ച് ആ പതാകാജാഥ പൂർണമാകുംവരെ ‘തളച്ചുനിർത്തിയ ബലിമൃഗം മൂകമായി വണ്ടിയിലേക്കു നോക്കു’ന്നതുപോലെ ഖസാക്ക് ഓരോ മരണത്തെയും കണ്ടുനിന്നു. എട്ടുകാലികളുടെയും ഓന്തുകളുടെയും മരണം പോലും ഖസാക്കിൽ ചില സൂക്ഷ്മശ്രുതികൾ അവതരിപ്പിക്കുന്നുണ്ട്.
മരണത്തിന്റെ ഭാരം നിറഞ്ഞ കൈപ്പടം ഐതിഹ്യങ്ങളിലും കഥകളിലും നിരന്തരം പ്രത്യക്ഷമാകുന്നതിനെക്കുറിച്ച് ഖസാക്കിലെ കുഞ്ഞുങ്ങൾപോലും ജാഗരൂകരാണ്. ഏകാധ്യാപകവിദ്യാലയത്തിൽ രവി കുട്ടികൾക്ക് കഥപറഞ്ഞുകൊടുക്കുന്ന സന്ദർഭം, ആദ്യദിനം, അതു സൂചിപ്പിക്കുന്നു.
”ഇന്നാരാ കഥപറയ്ാ’, അയാൾ പറഞ്ഞു.’എന്ത് കഥ്യാ വേണ്ടത്?’
കുട്ടികളെല്ലാവരുമൊരുമിച്ച് സംസാരിയ്ക്കാൻ തുടങ്ങി.
‘സാർ,സാർ’, സുറുമയിട്ട പെൺകുട്ടി കയ്യുയർത്തിക്കാട്ടി.
‘പറയൂ’, രവി പറഞ്ഞു.
‘സാർ, ആര്ം ചാകാത്ത കത.’
രവി ചിരിച്ചുപോയി. അവൾ തുടുത്തു.
‘എന്താ പേര്?’ രവി ചോദിച്ചു.
‘കുഞ്ഞാമിന.’
‘ശരി’, രവി പറഞ്ഞു.
രവി കഥ പറയാനൊരുങ്ങി.”
മരണവാചികളായ കഥകളിൽനിന്നും രക്ഷപ്പെടാൻ ഖസാക്കിന് കഴിയുമായിരുന്നില്ല. ആരും മരിക്കാത്ത കഥയെന്ന ആവശ്യത്തെ കുഞ്ഞാമിനതന്നെ തകർത്തുകളഞ്ഞു. അവൾ പറഞ്ഞ കഥയും മരണത്തിലേക്കു ചാടി:
‘പണ്ടൊരുകാട്ടിൽ ഒരു മൊല്ലാക്കയിണ്ടായിര്ന്നു’
കുട്ടികൾ ചേർന്ന് ഇരുന്നു.
കുഞ്ഞാമിന കഥ തുടർന്നു: ‘ആ മൊല്ലാക്ക എന്നും വെള്ളയപ്പം തിന്നാണ് ജീവിച്ചത്.കുട്ടികളാണ് ഇര കൊണ്ടുവന്നുകൊടുത്തത്.എന്നും ഓരോ കുട്ടിയുടെ ഊഴമായിരുന്നു.അവസാനം ഒരു പെൺകുട്ടിയുടെ ഊഴമെത്തി.അവൾ വെള്ളയപ്പം കൊണ്ടുചെന്നില്ല.’ കഥ അങ്ങനെ നീണ്ടു. അവസാനം യുക്തിമതിയായ പെൺകുട്ടി മൊല്ലാക്കയെ പൊട്ടക്കിണറ്റിൽ ചാടിക്കുന്നതോടെ കഥ അവസാനിച്ചു.
രവി കുട്ടികളോടു ചോദിച്ചു,’ഈ കഥേലെ പെങ്കുട്ടിടെ പേരെന്താ, പറയാവോ?’
കുട്ടികൾ പറഞ്ഞു, ‘കുഞ്ഞാമിന!കുഞ്ഞാമിന!’
എട്ടുകാലികൾ ഇണകളെ കൊന്നുതിന്നുന്നു എന്ന് രവി കുട്ടികളെ പഠിപ്പിക്കുമ്പോൾ താൻ എട്ടുകാലിയായി പിറന്നാൽ രവി തന്നെ കൊല്ലുകതന്നെ ചെയ്യുമെന്ന് കുഞ്ഞാമിന വിചാരിക്കുന്നു. ആരും ചാകാത്ത കഥപറയാൻ കെഞ്ചിയ ആ പെൺകുട്ടി പൊടുന്നനെ കർമഫലത്തിന്റെ അതിരുകളെക്കുറിച്ചു സംസാരിക്കുന്ന ഖസാക്കുകാരുടെ പ്രതിരൂപമായിത്തീന്നു. ഇണകളെ കൊല്ലുന്ന എട്ടുകാലികൾ, തന്നെ കൊല്ലുന്ന രവി- അവൾ മനസ്സിൽ കണ്ടത് എന്താണാവോ!
മരിച്ചവരുടെ സ്മാരകങ്ങളാൽ സമൃദ്ധമാണ് ഖസാക്ക്. ഖസാക്കിലെ അർഥപൂർണമായ മരണങ്ങളുടെ ആദിബിന്ദു കണിയാരപ്പണിക്കരുടെ പേരില്ലാത്ത മകളുടേതാണ്. കുപ്പിണിപ്പട ബലാത്സംഘംചെയ്തു കൊന്ന ആ പെൺകുട്ടിയാണ് പിന്നീട് പുളിങ്കൊമ്പത്തെ പോതിയായിത്തീർന്നത്. ശുദ്ധിയിൽനിന്നും വ്യതിചലിക്കുന്നവരോട് പൊറുത്തുകൊടുക്കാത്തതെന്തോ ആയി അത് ഖസാക്കിന്റെ ആഖ്യാനത്തിനുമീതെ, ആദിമഹസ്സിന്റെ തെളിച്ചംപോലെ, പരന്നുകിടക്കുന്നു.
പൊറുത്തുകൊടുക്കപ്പെടാത്തതെന്തോ അതാണ് ഖസാക്കിനു പാപം. അതിൽനിന്നും ഒഴിഞ്ഞോടുന്നവരാണ് ഖസാക്കിലെ പഥികന്മാർ എന്നു പറയാൻ വയ്യ. പാപത്തെ മറികടക്കാൻ അവർ ചില കുറുക്കുവഴികൾ കണ്ടുപിടിച്ചിട്ടുണ്ട്. അത്തരം കുറുക്കുവഴികളാണ് നാഗരികതയുടെ ചിഹ്നങ്ങൾ എന്നറിയപ്പെടുന്നത്. തങ്ങൾ തന്നെ ഒരു പ്രഹേളികയുണ്ടാക്കുകയും തങ്ങൾതന്നെ അതു പരിഹരിക്കാൻ ശ്രമിക്കുകയുംചെയ്യുന്നതിന്റെ ഏറ്റവുംസ്വാഭാവികമായ പേരാണ് നാഗരികത എന്നത്. (നാഗരികതയുടെ തട്ടിൽ ഖസാക്കുകാർ, പക്ഷേ, താഴേക്കിടയിലുള്ളവരാണ്). ചാന്തുമ്മയുടെ രാവുത്തർ പുളിയിൽനിന്നു വീണുമരിച്ചതിനു പിറകിൽ പറയാതെ പറയുന്നൊരു ഉപാഖ്യാനമുണ്ടാകുന്നത് അങ്ങനെയാണ്. ചാന്തുമ്മയ്ക്ക് പാപം പിണഞ്ഞുവെന്നതല്ല പിണഞ്ഞ പാപത്തെ പരിഹരിക്കാൻ കഴിഞ്ഞില്ലെന്നതാണ് അവിടെ ഊന്നൽ. ഒറ്റപ്പനയുടെ ചോട്ടിൽ തെറ്റുവെയ്ക്കുന്ന സാങ്കേതികവിദ്യ അവൾക്കറിയാതെ പോയതാവുമോ?
ആബിദയുടെ ഉമ്മ കിണറ്റിൽവീണു മരിച്ചു എന്ന, ഒരു അപവാദത്തിന്റെ ധ്വനിയുള്ള, അറിവിന് കിണറിന്റെ ആഴങ്ങളിൽ മുങ്ങാങ്കോഴിയുടെ പൊരുളുതേടലുമായി ബന്ധമുണ്ട്. ആലങ്കാരികതയോടെ അവതരിപ്പിക്കപ്പെട്ട മുങ്ങാങ്കോഴിയുടെ മരണം കിണറ്റിൽ ചാടിയുള്ള വെറുമൊരു ആത്മഹത്യ അല്ലാതാകുന്നത് അങ്ങനെയാണ്. അയാൾ കിണറ്റിന്റെ വില്ലീസുപടുതകൾക്കപ്പുറത്ത് പൊരുളുതേടുകയാണ് എന്നത് ഭാവനയുടെ അമിതവ്യയമല്ല. ജീവിച്ചിരിക്കുമ്പോൾ അയാൾക്കു മനസ്സിലാകാതെ പോയഒന്ന് കിണറ്റിന്റെ ആഴങ്ങളിലുണ്ട്. മരണം കൊണ്ട് അയാൾ അത് അറിയാൻ ശ്രമിച്ചു. ആ ഘട്ടത്തിൽ പ്രത്യക്ഷപ്പെടുന്ന ‘സാന്ധ്യപ്രജ്ഞ’ എന്ന പദത്തിന് സവിശേഷാർഥമുണ്ട്. മുങ്ങാങ്കോഴി, അയാൾ അവസാനിപ്പിച്ചുപോന്ന ജീവിതത്തിന്റെ, അറിയപ്പെടാത്ത ഒരു പൊരുളു തേടാൻ അവസാനനിമിഷവും ശ്രമിക്കുന്നു. ആബിദയുടെ ഉമ്മയെ കള്ളക്കെട്ടിയവൻ കൊന്നതാണെന്നു ഖസാക്കിൽപരന്ന അപശ്രുതിയുടെ പശ്ചാത്തലത്തിൽ ആ മരണത്തിന്റെ ആഖ്യാനം പുനർവായിക്കാവുന്നതാണ്.
പൊതുനിരത്തിൽ പ്രേതത്തെ വെല്ലുവിളിക്കാൻ ധൈര്യം കാണിച്ച കുട്ടാപ്പുനരി ഖസാക്കിന്റെ സവിശേഷ ഭൂമികയിലെത്തുന്നതോടെ പേടിച്ചുമരിക്കുന്നു. സർക്കാർ നിരത്തിന്റെ ധൈര്യത്തിൽ വിഹരിക്കുന്ന അത്തരം ജീവിതത്തെ ഖസാക്കിന് ഉൾക്കൊള്ളാനാവില്ല. നീലിയുടെയും കോച്ചിയുടെയും മരണം അപ്പുക്കിളിയെ സമ്പൂർണ സ്വതന്ത്രനാക്കുന്നു. മൂന്നുമരണങ്ങളുടെയും വ്യഥയിൽ അപ്പുക്കിളി ബന്ധനസ്ഥനാവുന്നില്ല. അവൻ പൊട്ടനാണ്, ജന്മാന്തരങ്ങളറിഞ്ഞവനാണ് എന്ന് മുമ്പൊരു ഘട്ടത്തിൽ അപ്പുക്കിളിയെ പരിചയപ്പെടുത്തിയത് ഇവിടെ ഓർത്തുവായിക്കാം.
മരണത്തെയും ജന്മാന്തരങ്ങളെയുംകുറിച്ച് ഖസാക്കിന്റെ ഇതിഹാസം അതുല്യമായ ദർശനം അവതരിപ്പിക്കുന്ന സന്ദർഭമാണത്. ജന്മാന്തരങ്ങളറിഞ്ഞവൻ പൊട്ടനാണ് എന്നതത്രെ അപ്പുക്കിളി ഉപാഖ്യാനത്തിന്റെ കാതൽ. അപ്പുക്കിളി വരുന്നതും പോകുന്നതും അനാദിയായ ഒരു ഫലശൂന്യത ഓർമിപ്പിക്കാനാണ്. ഖസാക്കിൽ ഉടനീളം കണ്ടെത്താം അതിന്റെ വേരോട്ടം.
പുനർജന്മത്തെക്കുറിച്ച് ഖസാക്ക് നിർമിച്ച രണ്ടു പുരാകഥകളുണ്ട്. ചമ്പകമരവും കുഞ്ഞാമിനയും കഥാപാത്രങ്ങളായി വരുന്ന പ്രകരണമാണ് ആദ്യത്തേത്. രണ്ടാമത്തേത് കുഞ്ചുവെള്ളയുടെ മരണവും പുനർജന്മവും പ്രമേയമായിവരുന്ന സന്ദർഭവും. ജീവന്റെ അനന്തമായ തുടർച്ചയിൽ, മനുഷ്യനെ സംബന്ധിച്ച്, ബന്ധങ്ങളുടെ കഥകളെല്ലാം അപ്രസക്തങ്ങളായിത്തീരുന്നു എന്നാണ് ആദ്യത്തേതിന്റെ വിവക്ഷ. ബന്ധങ്ങളോളം പ്രസക്തമായ മറ്റൊന്നുമില്ലെന്നത് രണ്ടാമത്തേതിന്റെയും. പരസ്പരം നിഷേധിച്ചു രസിക്കുന്ന രണ്ടു കഥകളും ഖസാക്കിലെ ആഖ്യാനത്തിന്റെ സൂക്ഷ്മാകാരമായ സൂചനകളാണ്. സത്തിയം പലത്!
രവിയുടെ വിദ്യാലയത്തിൽ മുപ്പത്തിയഞ്ചോളം കുട്ടികൾ ഒരു ഘട്ടത്തിലുണ്ട്. വസൂരി അവരിൽ പലരെയും കൊണ്ടുപോയി. വാവര്, നൂർജിഹാൻ, ഉണിപ്പാറതി, കിന്നരി, കരുവ് എന്നീ കുട്ടികളുടെ മരണം രജിസ്റ്റരിലെ അടിവരയാൽ മാത്രം ഓർമിക്കപ്പെടുന്നവയാണ്. കരുവ് മരണത്തിനുമുമ്പ് ഏകാധ്യാപകവിദ്യാലയത്തിലെ വിദ്യാർഥിബഹളത്തിൽ ഒന്നു തലകാണിച്ചിട്ടുണ്ട്, അത്ര മാത്രം.
മരണത്തോടെ ഉപേക്ഷിക്കപ്പെട്ടവർ ഇനിയുമുണ്ട്. ഖസാക്കിൽ അവർക്കു ജീവിതമില്ല, ജീവിതം കരുണയോടെ സമ്മാനിക്കുന്ന ആകാരവുമില്ല. ആരുടെയോ അനാഥമായ ഓർമയിൽ അവർ ഒരുതവണയോ മറ്റോ വന്നുപോകുന്നു. വരുന്നതിനുമുമ്പുതന്നെ പോകുന്നു എന്നുപറയുന്നതാണ് കുറെക്കൂടി ശരി. ചെതലിയിൽ വിറകൊടിക്കാൻ പോയപ്പോൾ യൂനിയൻകാർ കാട്ടുതീവെച്ചു കൊന്ന അത്തർ, ‘അച്ചൻ പോയെടീ, പനീന്നൂ വീണിങ്ങാണ്ട്’ എന്ന വിലാപാംശത്തിൽ മാത്രം തെളിയുന്ന തായമ്മയുടെ ഭർത്താവ്, തൂങ്ങിച്ചത്ത നാകുമണി, കല്യാണിയുടെ അപ്പനുമമ്മയും, വസൂരിവന്നു ചത്ത പണ്ടാരങ്ങൾ, അവണീശു കുടിച്ചുമരിച്ച എട്ടു കൂമൻകാവുകാർ എന്നിവർക്ക് മരണം മാത്രമേയുള്ളൂ. ഒരുവരിയിൽക്കൊള്ളാൻപോലും അവർക്ക് ജീവിതമില്ല.
ചാന്തുമ്മയുടെ മക്കളായ കുഞ്ഞുന്നൂറുവിന്റെയും ചാന്തുമുത്തുവിന്റെയും മരണം ഒരു അധ്യായം മുഴുവൻ പരന്നുകിടക്കുന്നു. ഖസാക്കിൽ അതിനുമുമ്പ് രണ്ടിടത്തുമാത്രം മിന്നിമറഞ്ഞുപോയ, ഓർത്തുവെയ്ക്കണമെന്നു തോന്നാനേയിടയില്ലാത്ത ഒരു കഥാപാത്രം, തങ്ങളുപക്കീരി, ചാന്തുമുത്തുവിന്റെ മരണത്തെ ഖസാക്ക് എന്ന ദേശത്തിന്റെ ഉത്കണ്ഠയായി പരിവർത്തനപ്പെടുത്തുന്നത് അവിടെയാണ്. ‘തങ്ങളുപക്കീരിയേ, മയ്യത്തിനെ കൊടുങ്കോ’ എന്ന ഖസാക്കുകാരുടെ നിലവിളി അവിടെയാണല്ലോ മുഴങ്ങിക്കേൾക്കുന്നത്.
മയ്യത്തുമെടുത്ത് മലകയറി മറയുന്ന ആ ദേശാടകന് പൊരുളിനെക്കുറിച്ച് ഭ്രാന്തോളമെത്തുന്ന സങ്കൽപങ്ങൾ അവതരിപ്പിച്ച പുരാതനരായ ചിലരുമായി സാദൃശ്യമുണ്ട്.
വികാരം തീണ്ടാതെ ഒരു വാർത്താശകലമെന്ന നിലയിലാണ് സ്കൂൾ ഇൻസ്പക്റ്റർ തന്റെ മകൾ ധാത്രിയുടെ മരണത്തെക്കുറിച്ച് രവിയോട് സംസാരിക്കുന്നത്. ഒരു വാർത്താശകലമെന്ന പരിഗണനപോലുമില്ല, രാജാവിന്റെ പള്ളിയിൽ രവിയോടൊത്തുകിടക്കുമ്പോൾ അതുവഴി കൊണ്ടുപോകുന്ന മൊല്ലാക്കയുടെ മയ്യത്തിനെക്കുറിച്ച് ശവം എന്ന ഒറ്റവാക്ക് ഉരുവിടുന്ന മൈമുനക്ക്.
നിസംഗതയെന്നുപോലും വിളിക്കാനാവാത്ത ആ ഭാവത്തിന്റെ അർഥം തിരഞ്ഞുപോകേണ്ടത് മൈമുനയുടെയും മുങ്ങാങ്കോഴിയുടെയും നിക്കാഹിലേക്കാണ്. ‘ഒരു ചാക്കടിയന്തരംപോലെ നിക്കാഹ് കഴിഞ്ഞു’ എന്ന വരിയിൽ അതിന്റെ രഹസ്യമുണ്ട്.
നൈസാമലി, ഖാലിയാരായി കൂമൻകാവിൽനിന്നും ഖസാക്കിലേക്കു വരുന്ന വഴിയിൽ മരണവാചിയായ ഒരു ഉപമാനം വഴിയിൽ കിടക്കുന്നതുകൂടി കാണുക: ‘വിളചീഞ്ഞുപോയ കളമക്കണ്ടംപോലെ കാട്ടുതേനാട്ടികൾ താഴോട്ടു പടർന്നുപടർന്നുപോകുന്നു’.

പക്ഷികൾ
പനന്തത്തകളുടെ ധനുസ്സായും കൂട്ടംചേർന്ന പച്ചക്കിളികളായും നഗരത്തിന്റെ പ്രസരംതട്ടി മങ്ങിയ എയ്ത്തുനക്ഷത്രങ്ങൾ പോലെ പറക്കുന്ന രാപ്പക്ഷികളായും ഖസാക്കിൽ പക്ഷികൾ പറക്കുന്നു. അസ്തമയത്തിലൂടെ സൂര്യനിലേക്കു പറക്കുന്ന പക്ഷികളെ കണ്ട് ബോധരഹിതനായി വീണ ജ്ഞാനിയുടെ ഓർമയിലേക്ക് അവ പറന്നുചെല്ലുന്നുണ്ട്.
‘കാടായി, നിഴലായി, മണ്ണായി, ആകാശമായി വിശ്രമം കൊള്ളുക’ എന്ന് ഖസാക്കിൽ സംഭവിക്കുന്ന മറ്റൊരു മഹാവാക്യത്തിന്റെ പ്രത്യക്ഷീകരണങ്ങളാണ് ആ പക്ഷികൾ. ജന്മാന്തരത്തെ അറിഞ്ഞ ഒരേയൊരു കഥാപാത്രത്തിന് കിളി എന്നു പേരുവന്നത് വെറുതെയല്ല.
സത്യമില്ല, സത്യങ്ങളേയുള്ളൂ എന്നു പറയുകയായിരുന്നു ഖസാക്കിന്റെ ഉദ്ദേശ്യം. ലോകം ദു:ഖാത്മകമാണെന്നും ആശയാണ് ദു:ഖത്തിനു കാരണമെന്നുമറിയാൻ തഥാഗതൻ വീടും കുടുംബവും വിട്ട് ആറുകൊല്ലം അലയേണ്ടിയിരുന്നോ എന്നു ചോദിക്കുന്നവരോട് ഖസാക്ക് പ്രസാദം നിറഞ്ഞ ചിരി ചിരിക്കും.
നിങ്ങളുടെ നാട്ടിൽ എന്താണു ധരിക്കുന്നത് എന്നു ചോദിയ്ക്കുന്ന പത്മയോട് വൽക്കലം എന്നു മറുപടിപറയുന്ന രവിയിലൂടെ ഒരു ഫലിതം അതിന്റെ ഉദ്ദേശ്യം തേടി പൗരാണികതയിലേക്ക് യാത്രപോകുന്നു.
‘സ്നേഹവും പാപവും തേഞ്ഞുതേഞ്ഞില്ലാതാവുന്ന വർഷങ്ങൾ, അനന്തമായ കാലത്തിന്റെ അനാസക്തി’ എന്നിങ്ങനെ ഖസാക്ക് സ്വയം വെളിപ്പെടുത്താൻ ശ്രമിയ്ക്കുന്നു.
ഖസാക്കുകാർ തീർച്ചയിലെത്തുന്നുണ്ടല്ലോ: ‘സത്തിയം പലത്!’.
ഖസാക്കിന്റെ ഇതിഹാസം നാടകാവതരണവുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂരിൽ ചെയ്ത ചുമർചിത്രങ്ങൾക്ക് സംഘാടകസമിതിയോട് കടപ്പാട്.
മൊബൈൽ: സഞ്ചരിക്കുന്നവന്റെ വീട്
സന്തോഷ് എച്ച്.കെ.
സംഗ്രഹം
മൊബൈലിന് നാല്പതാണ്ട് തികയുമ്പോൾ മൊബൈൽ സംസ്കാരം നമ്മുടെ സാമൂഹ്യജീവിതത്തിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ചുള്ള സാംസ്കാരികാന്വേഷണമാണ് ഈ പ്രബന്ധം. സാമൂഹ്യബന്ധങ്ങളെ ഊട്ടിയുറപ്പിക്കാൻ മാത്രമല്ല തത്കാല സാമൂഹ്യാന്തരീക്ഷത്തിൽ നിന്ന് വ്യക്തിയെ വിടുതൽ ചെയ്യാനും മൊബൈലുകൾക്ക് കഴിയുന്നു. സാമൂഹ്യ വിനിമയോ പാധി എന്ന നിലയിൽ കടന്നു വന്ന മൊബൈലുകൾ യഥാർത്ഥത്തിൽ സാമുഹ്യതയെ തകർക്കുകയും സൂക്ഷമ നെറ്റ് വർക്കുകളെ സൃഷ്ടിക്കുകയുമാണ് ചെയ്യുന്നത്. എന്നാൽ ആധുനിക സമൂഹത്തിൽ അത് ഒരു ഗോത്ര നിർമ്മിതി സാധ്യമാക്കുകയും ചെയ്യുന്നു.
കീ വേഡുകൾ : മൊബൈൽ, ഡിജിറ്റൽ സാമൂഹികത, സൈബർ സംസ്കാരം, ചാറ്റ്
അലക്സാണ്ടർ ഗ്രഹാം ബെൽ ഒരു നല്ല ജാരനായിരുന്നിരിക്കണം കാരണം ടെലിഫോണിന്റെ ഏറ്റവും സവിശേഷമായ ഉപയോഗം തന്റെ കാമുകിയുടെ കിടപ്പറയിലേക്ക് അവളുടെ ഭർത്താവറിയാതെ കടന്നു ചെല്ലാമെന്നതാണ്. അശരീരികൾ കൊണ്ട് അവളുടെ സരീരത്തിൽ ആമഗ്നനായി ലോകത്തിന്റെ വസ്തുനിഷ്ഠത മുഴുവൻ അയാൾ വഗണിക്കുന്നു. അപ്പോഴൊക്കെയും പ്രേതസമാനമായ ഒരു ഭാരശൂന്യത അയാൾ അനുഭവിക്കുന്നുണ്ടാവണം. എന്തുകൊണ്ടെന്നാൽ ജാരൻ ഒരു മരണാനന്തരജീവിയാണ്.
– മാർജ്ജാരൻ ടി. ശ്രീവൽസൻ
ഏതെങ്കിലും മണ്ണിൽ കുറ്റിയടിച്ച് സംസ്കാരത്തിന്റെ കെട്ടുകാഴ്ചകൾ പണിതെടുത്ത് ആധുനിക നാഗരികൻ ആയി വികസിച്ച മനുഷ്യൻ അവന്റെ സംസ്കാരചരിത്രത്തിൽ എന്നും മെരുങ്ങാത്ത ഒരു നാടോടിയുടെ മനസ്സു കാത്തുസൂക്ഷിച്ചു പോന്നിട്ടുണ്ട്. ദേശിയായ ഒരു സ്വത്വം വളർത്തിയെടുത്തപ്പോഴും അന്യദേശങ്ങളോടുള്ള സൗഹൃദവൗം ആസക്തിയും അവൻ നിലനിർത്തി വന്നു. തൊട്ടുനോക്കാവുന്ന ചുറ്റുവട്ടയാഥാർത്ഥ്യങ്ങളുടെ അസുഖകരമായ സാന്നിധ്യങ്ങളിൽ പലപ്പോഴും ഈ സങ്കല്പ സൗഹൃദങ്ങൾ അവനു അഭയമായിരുന്നു. അന്യ ദേശങ്ങളിലെവിടെയോ ഉള്ള ചങ്ങാതിയോട് ഉള്ളിൽ സംവദിച്ചുകൊണ്ട് അവൻ തന്റെ സാങ്കല്പികമായ ഒരു ചെറു ഗോത്രസ്വത്വത്തെ സംരക്ഷിച്ചു പോന്നു. സ്ഥല വിമുക്തമായ വിനിമയങ്ങളോടുള്ള മനുഷ്യന്റെ ആസക്തിയും മുതലാളിത്തത്തിന്റെ ചൂഷണവ്യഗ്രതയും ആണ് വിനിമയ സാങ്കേതിക വിദ്യയിൽ ഉണ്ടായ അതിദ്രുതവിപ്ലവങ്ങളുടെ ഊർജ്ജം.
നഗരജീവിതത്തിലേക്കുള്ള കുടിയേറ്റം മനുഷ്യ വിനിമയത്തിന്റെയും സ്വകാര്യതയുടെയും സ്വസ്ഥമായ അടരുകളെ അസ്വസ്ഥമാക്കി. ഈ ആൾക്കൂട്ട സംസ്കാരത്തിൽ അവരവരുടെ സ്വകാര്യതകൾ ഭേദിക്കുന്ന തരത്തിൽ ഏറ്റവും അടുത്ത് അപരിചിതമായ അപരസാന്നിധ്യങ്ങളെ സഹിക്കേണ്ടി വരുന്നു എന്നുമാത്രമല്ല. തനിക്ക് വൈകാരികമായി അടുപ്പമുള്ള ഉറ്റവരിൽ നിന്ന് അകന്ന് പാർക്കേണ്ടി വരുന്നു എന്നുമുള്ള ഇരട്ട സംഘർഷമാണ് നാഗരികന്റെ വിനിമയ മണ്ഡലത്തിൽ സംഭവിച്ചത്. ഭൗതികമായ ഈ അകൽച്ചയെ വലിയ അളവിൽ പരിഹരിച്ചത് ലാൻഡ് ഫോണുകളുടെ കടന്നു വരവാണ്.
എന്നാൽ ഒരു നിശ്ചിത സ്ഥലത്ത് നിലയുറപ്പിക്കുന്ന തരം വിനിമയ ബന്ധം മാത്രമാണ് ലാൻഡ് ഫോണുകൾ സാധ്യമാക്കിയത്. അതുകൊൻട് വ്യക്തികളേക്കാൾ സ്ഥാപനങ്ങളെയും ബ്യൂറോക്രാറ്റിക്ക് ഘടനയെയും ആണ് അത് ശാക്തീകരിച്ചത്. നഗരങ്ങളെ കേന്ദ്രീകരിച്ച സാമ്പത്തിക അധികാര ശ്രേണിയെ വളർത്തിയെടുക്കാനാണ് ഫോൺ സഹായിച്ചത് കോർപ്പരേറ്റുകളുടെ വളർച്ചയിൽ നിർണ്ണായകമായ സ്വാധീനമായിരുന്നു ലാൻഡ് ഫോണുകൾ.
വ്യക്തിയെ സ്ഥല വിമുക്തമാക്കാനും സ്വതന്ത്രമായ വിനിമയങ്ങൾക്ക് പ്രാപ്തനാക്കാനും സഹായിച്ചത് മൊബൈൽ ഫോണുകൾ രംഗപ്രവേശം ചെയ്തതോടെയാണ്. നാഗരികമായ വിനിമയ വ്യവസ്ഥകളെ മുഴുവൻ അട്ടിമറീക്കുന്ന ഒരു വിപ്ലവമായിരുന്നു മൊബൈൽ ഫോണുകൾ അതുകൊണ്ടുതന്നെ മൊബൈലുകളുടെ വ്യാപനവും പെട്ടെന്നായിരുന്നു 2001 ആയപ്പോഴേക്കും എണ്ണത്തിൽ ടെലിവിഷനെ മൊബൈലുകൾ കടത്തി വെട്ടി. അതിൽ ഏറ്റവും ശ്രദ്ധേയമായ മാറ്റം വികസിത രാജ്യങ്ങൾക്കും അവികസിത രാജ്യങ്ങൾക്കും ഇടയിൽ എത്രയോ കാലമായി നിലനിന്നിരുന്ന ടെലികമ്യുണിക്കേഷൻ മേഖലയിലെ വലിയ വിടവിനെ മൊബൈൽ പെട്ടെന്ന് പരിഹരിച്ചു എന്നതാണ്. അതോടൊപ്പം തന്നെ മൾട്ടിമീഡിയാ അപ്ലിക്കെഷനുകളും ഇന്റർനെറ്റും ഒക്കെ ലഭ്യമാകുന്ന സ്മാർട്ട് ഫോണുകളുടെ പ്രചാരം പി. സി. കൾക്കും മൊബൈൽ ലാപ് ടോപ്പുകൾകും പകരം വെയ്ക്കാവുന്ന കൂടുതൽ സൗകര്യമുള്ളാ ഉപകരണമായി മൊബൈലിനെ മാറ്റുകയും ചെയ്തു ആദ്യഘട്ടത്തിൽ പുരുഷന്മാരെയും പിന്നീട് സ്ത്രീകളെയും വിപണിയിലേക്ക് ആകർഷിച്ച മൊബൈൽ നിർമ്മാതാക്കൾ ഇന്ന് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കുട്ടികളിലാണ്. കുട്ടികൾക്ക് ഏറ്റവും യൂസർ ഫ്രൺട്ലി ആയും കൗതുകം നിലനിർത്തുന്ന രീതിയിൽ വൈവിദ്ധ്യത്തോടെയും പുതിയ മോഡലുകൾ ഒന്നിനു പിറകെ ഒന്നായി വിപണി കയ്യടക്കി. ഇങ്ങനെ ലിംഗം വയസ്സ് ദേശം സാമ്പത്തിക ശ്രേണി സാമൂഹ്യ പദവി, മതം തുടങ്ങിയ വകതിരിവകളെ മുഴുവൻ വകഞ്ഞു മാറ്റി സർവ്വാശ്ലേഷിയായി മനുഷ്യനെ സ്വാധീനിച്ച മറ്റൊരു ഉപകരണം ഇല്ല എന്ന് തന്നെ പറയാം.
തൊണ്ണൂറുകളിൽ ഇൻഡ്യയിൽ കടന്നു വന്ന മൊബൈലുകൾ ഉണ്ടാക്കിയ സ്വാധീനം പോലൊന്ന് കഴിഞ്ഞ അമ്പതു ദശകങ്ങളായി ഒരു സാങ്കേതിക ഉപകരണവും സൃഷ്ടിച്ചിട്ടില്ല. മൊബൈലുകളുടെ വ്യാപനം അത്രമേൽ ദ്രുതമായിരുന്നു. കൊട്ടിഘോഷിക്കപ്പെട്ട ടെലിവിഷനും കമ്പ്യൂട്ടറിനും ഇന്റർനെറ്റിനും സമൂഹത്തിന്റെ നിശ്ചിത സെഗ്മെന്റുകളിലേ ഇടിച്ചു കയറാനായുള്ളൂ. . പലതിന്റെയും കൗതുകകാലം പെട്ടെന്ന് അസ്തമിക്കുകയും ചെയ്തു. എന്നാൽ വയസ്സു നാല്പതായിട്ടും ചെറുതാകാത്ത കൗമാരത്തിലാണ് ഇന്നും മൊബൈൽ ഫോൺ എന്ന കളിപ്പെട്ടി. അതിവേഗം ഇൻഡ്യയിലും അത് ടെലിവിഷൻ സെറ്റുകളുടെ എണ്ണത്തെ ലാൻഡ് ഫോണുകളുടെ എണ്ണത്തെ പിൻ തള്ളി. രാജ്യത്തെ മൊത്തം ടോയ് ലെറ്റുകളുടെ എണ്ണത്തേക്കാൾ മൊബൈൽ ഫോണുകളുടെ എണ്ണം വർദ്ധിച്ചത് ഒരു സാമൂഹ്യശാസ്ത്രകാരനെ സംബന്ധിച്ചിടത്തോളം അമ്പരപ്പിക്കുന്ന കാര്യമല്ല. ആധുനിക പൗരസമൂഹത്തിലെ വ്യക്തി നിഷ്ഠമായ ഒട്ടനവധി ഇച്ഛകളെയും ആവശ്യങ്ങളെയും ബഹുതലങ്ങളിൽ പൂരിപ്പിക്കുന്ന ഒരു വിനിമയോപകരണം എന്ന അടിസ്ഥാന നില വിട്ട് മറ്റ് പലതുമായി മാറിയിരിക്കുന്നു മൊബൈൽ ഫോൺ എന്നതാണ് ഇതിന്റെ അടിസ്ഥാന കാരണം. .
വ്യാപനത്തിന്റെയും ഉപയോഗത്തിന്റെയും സാമൂഹ്യവും വ്യക്തിതലത്തിലുമുള്ളതുമായ സ്വാധീനത്തിന്റെയും കാര്യത്തിൽ മൊബൈൽ ഫോണുകൾ മറ്റ് സാങ്കേതിക വിദ്യകളെ ബഹുദൂരം പിന്നിലാക്കി എങ്കിലും മൊബൈൽ വിനിമയങ്ങളുടെ സാമൂഹ്യ ശാസ്ത്രത്തെ പറ്റി കാര്യമായ പഠനങ്ങൾ വിനിമയ പഠനത്തിന്റെ മേഖലയിലോ സാമൂഹ്യവിജ്ഞാനീയത്തിലോ ഉണ്ടായിട്ടില്ല എന്നത് അത്ഭുതം തോന്നിപ്പിക്കുന്ന സംഗതിയാണ്. താരതമ്യേന സ്വാധീനം കുറഞ്ഞ ടെലിവിഷനെ കേന്ദ്രീകരിച്ചും സൈബർ ലോകത്തെ കേന്ദ്രീകരിച്ചും ഉണ്ടായിട്ടുള്ള പഠനങ്ങളുടെ വോള്യവുമായി താരതമ്യപ്പെടുത്തുമ്പോൾ മൊബൈലുകൾ നമ്മുടെ സാമൂഹ്യശാസ്ത്രകാരന്മാരെ ആകർഷിച്ചിട്ടേ ഇല്ല എന്ന് തോന്നും.
മെട്രോ നഗരങ്ങളെ കേന്ദ്രീകരിച്ച് ഐ ടി പ്രൊഫഷണലുകൾ, ഉയർന്ന ശ്രേണിയിലുള്ള ബിസിനസ്സുകാർ, ഉദ്യോഗസ്ഥ വൃന്ദം, രാഷ്ട്രീയക്കാർ തുടങ്ങിയ ഒരു എലീറ്റ് ക്ലാസ്സിലൂടെയാണ് മൊബൈൽ രംഗപ്രവേശം ചെയ്തതെങ്കിലും പെട്ടെന്ന് തന്നെ മൊബൈലിന്റെ ക്ലാസ്സ് സ്വഭാവം മാറി. ഹൈവേകളെ വിട്ട് ഗ്രാമീണ മേഖകളിലേക്ക് നെറ്റ് വർക്കുകൾ വികസിച്ചു. കടലിൽ മീൻ പിടിക്കുന്നവൗം തെങ്ങുകയറുന്നവനും തൊഴിൽശാലകളിൽ പണിയെടുക്കുന്നവനും ഗ്രോക്കർമാർക്കും അങ്ങനെ അടിസ്ഥാന തൊഴിൽ മേഖലയിൽ തന്നെ ഒരവശ്യ വസ്തുവായി മൊബൈൽ മാറി. വർഷങ്ങൾക്കുള്ളിൽ ഇൻകമിങ്ങ് കാളുകൾ ഫ്രീ ആയതും ഹാൻഡ് സെറ്റുകളുടെ വില ഇടിഞ്ഞതും കോൾ നിരക്കുകൾ കുത്തനെ കുറഞ്ഞതും സ്വകാര്യ കമ്പനികൾ കടന്നുവന്നതും മൊബിൽ ടവറുകൾ വ്യാപിച്ചതും ഈ പടർന്നു കയറലിനെ സഹായിച്ചു. ആദ്യകാലത്ത് പത്രവാർത്തകളിൽ റേഡിയേഷൻ ഭീതി മൂലം മൊബൈൽ ടവറുകൾക്കെതിരായ പ്രതിഷേധ സമരത്തിന്റെ വാർത്തകളായിരുന്നെങ്കിൽ പിനീട് മൊബൈൽ ടവറുകൾ സ്ഥാപിക്കാനുള്ള പ്രക്ഷോഭങ്ങളുടെ വാർത്തകൾക്കായി പത്രങ്ങളിൽ സ്ഥാനം. ടെലിവിഷൻ വെക്കാൻ അടച്ചുറപുള്ള ഒരു കൂരയും ഇലക്റ്റ്രിസിറ്റി കണക്ഷനും വേണം എന്നാൽ നാടോടികൾക്കും അന്യസംസ്ഥാന തൊഴിലാളികൾക്കും വരെ മൊബൈൽ കൊണ്ടു നടക്കാൻ മറ്റ് സൗകര്യങ്ങൾ ആവശ്യമില്ല. കക്കൂസുകഴുകുന്ന വണ്ടിയുടെ തണ്ടിൽ മൂന്ന് മൂലയ്ക്കുമിരുന്ന് ഫോൺ ചെയ്യുകയും പാട്ടുകേള്ക്കുകയും ചെയ്യുന്ന തമിഴന്മാർ എന്നെങ്കിലും ഇന്റർ നെറ്റ് ഉപഭോക്താക്കൾ ആകുമെന്നോ കമ്പ്യൂട്ടർ ഉടമകളാകുമെന്നോ സങ്കൽപ്പിക്കുക വയ്യായിരുന്നു. എന്നാൽ ഏറ്റവും താഴെതട്ടിലുള്ള ഒരു ഗ്രാമീണനും മൊബൈൽ നെറ്റ് വർക്കിൽ ചെന്നു വീഴും എന്ന് ഇന്ന് സംശയമില്ലാതെ പറയാം. അതാണു മൊബൈലിന്റെ സർവ വ്യാപിയായ സ്വാധീനം. ടെലിവിഷൻ ചാനലുകൾ പോലും ഇന്ന് വരുമാനത്തിനു പരസ്യങ്ങളെ പോലെ ആശ്രയിക്കുന്നത് എസ് എം എസ് കളെക്കൂടി ഓർക്കണം. ഏറ്റവും നിക്ഷേപം നടന്ന മേഖല എന്നതുപോലെ ഏറ്റവും അഴിമതി ഉണ്ടായ മേഖലയും ടെലികമ്യുണിക്കേഷൻ ആണ് എന്നത് മറ്റൊരു വസ്തുത.
1994-ൽ നാഷണൽ ടെലികോം പോളിസി ഡ്രാഫ്റ്റ് ചെയ്യുന്ന സമയത്ത് നൂറിൽ ഒരാൾക്ക് മാത്രമേ ഇൻഡ്യയിൽ ഫോൺ സൗകര്യം ഉണ്ടായിരുന്നുള്ളൂ. . പതിനഞ്ചു വർഷങ്ങൾക്കുള്ളിൽ ടെലി ഡെൻസിറ്റി 32 ശതമാനം ആയി വർദ്ധിച്ചു. ടെലികമ്യുണിക്കേഷൻ രംഗത്തേക്ക് സ്വകാര്യ മേഖല 1998 ൽ കടന്നു വരുന്നതോടെയാണ് ഒരു ശതമാനത്തിൽ നിന്ന് ടെലി ഡെൻസിറ്റിയുടെ വളർച്ചാ നിരക്ക് മുപ്പത് ശതമാനത്തിലേക്ക് ഉയർന്നത്. 2009 ലെ കണക്കനുസരിച്ച് പ്രതിമാസം പത്ത് മില്യൺ വരിക്കാർ ടെലികമ്യുണിക്കേഷനിലേക്ക് പുതുതായി രംഗപ്രവേശം ചെയ്യുന്നു. ലാൻഡ് ഫോൺ വളർച്ച മുരടിക്കുകയും ജനം മുഴുവൻ മൊബൈലിലേക്ക് ചേക്കേറുകയും ചെയ്യുന്നത് ഈ കാലയളവിലാണ്. ഇൻഡ്യയേക്കാൾ വിസ്തൃതമായ ചൈന ബ്രസീൽ തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് മൊബൈൽ കവറേജിന്റെ കാര്യത്തിൽ ഇൻഡ്യ ഏറെ പിറകിലായിരുന്നു. സംസ്ഥാനങ്ങൾക്കിടക്കുള്ള അന്തരവും വലുതാണ്. ടെലികമ്യുണിക്കേഷൻ രംഗത്തെ വളർച്ച ഇൻഡ്യയുടെ മൊത്തം വികസനത്തെ നേരിട്ട് സ്വാധീനിക്കുന്നു എന്ന് ഇതിനിടെ ചില പഠനങ്ങൾ വാദിച്ചു. 2009- ൽ വോഡഫോൺ കമ്പനി അവതരിപ്പിച്ച റിപ്പോർട്ട് അനുസരിച്ച് സംസ്ഥാനങ്ങളുടെ വളർച്ചാ നിരക്കിനെ ഏറ്റവും സ്വാധീനിക്കുന്ന ഘടകം മൊബൈൽ വ്യാപനം ആണ്. വ്യാവസായികമേഖലയോടൊപ്പം തന്നെ കാർഷിക മേഖലയിലും മൊബൈൽ ടെക്നോളജി സൃഷ്ടിച്ച മാറ്റം അത്ഭുതാവഹമാണെന്ന് സഞ്ജയ് ഗാന്ധി, സുരഭി മിത്തൽ, ഗൗരവ് ത്രിപാഠി എന്നിവർ നടത്തിയ പഠനങ്ങൾ പറയുന്നു.
ഒരു വ്യക്തിയുടെ സാമൂഹ്യ ജീവിതത്തിലും സ്വകാര്യജീവിതത്തിലും ഒരു ഡിവൈസ് എന്ന രീതിയിലും ഒരു കമ്യുണിക്കേഷൻ സിസ്റ്റം എന്ന നിലയിലും മൊബൈലുകൾ സൃഷ്ടിച്ച സൂക്ഷം വ്യതിയാനങ്ങൾ എന്തൊക്കെ എന്ന് പരിശോധിക്കുന്നത് കൗതുകകരമാണ്.
തന്റെ വ്യക്തിസത്തയ്ക്കനുസരിച്ച് ഒരാൾ ഏറ്റവും കൂടുതൽ കസ്റ്റമൈസ് ചെയ്ത ഉപകരണം മൊബൈൽ ആണെന്ന് പറയാം. ഒരാളുടെ ഒരു ദിവസം അയാൾ ഏറ്റവും കൂടുതൽ കാണുന്ന സ്പർശിക്കുന്ന ഒരു ഉപകരണവും മൊബൈൽ ആണ്. സ്വാഭാവികമായും മൊബൈൽ എന്ന ഉപകരണം തന്റെ വ്യക്തിജീവിതത്തിന്റെ അടർത്തിമാറ്റാൻ കഴിയാത്ത ഭാഗമായി നമ്മൾ ഉൾക്കൊള്ളുന്നു. സാമൂഹ്യസാമ്പത്തിക വിനിമയാവശ്യങ്ങളേക്കാൾ സ്വകാര്യമായ വൈകാരിക വിനിമയങ്ങൾക്കാണ് മൊബൈൽ കൂടുതൽ ഉപയോഗിക്കപ്പെടുന്നത്. പൊതു ജീവിതത്തിൽ വലിയ സാമൂഹ്യബന്ധങ്ങളിൽ ഏർപ്പെടാത്ത, അധികം സംസാരിക്കാത്ത ആൾ പോലും മൊബൈൽ വിനിമയങ്ങളിൽ കൂടുതൽ സജീവമാകുന്നുണ്ട്. നിങ്ങൾക്ക് മൊബൈൽ ഫോൺ ഇല്ല എന്നതിനർത്ഥം നിങ്ങളെ ഒരു അത്യാവശ്യ കാര്യത്തിനും ആർക്കും ആവശ്യമില്ല എന്ന മാത്രമാണ്. നിങ്ങൾക്ക് ആവശ്യമില്ല എന്നതല്ല. ഈ സാമൂഹ്യമായ സമ്മർദ്ദം കൂടിയാണ് മൊബൈൽ ശൃംഖലയിലേക്ക് ഒരു വ്യക്തിയെ തുടക്കത്തിൽ തള്ളിവിടുന്നത്.
നിങ്ങളുടെ സാമൂഹ്യബന്ധങ്ങളെ ഊട്ടിയുറപ്പിക്കാൻ മാത്രമല്ല തത്കാല സാമൂഹ്യാന്തരീക്ഷത്തിൽ നിന്ന് നിങ്ങളെ വിടുതൽ ചെയ്യാനും മൊബൈലുകൾക്ക് കഴിയുന്നു. പെട്ടെന്നുണ്ടാകുന്ന ഒറ്റപ്പെടലോ, അപരിചിതത്വമോ, നിരാലംബതയോ, അസ്വസ്ഥസാന്നിധ്യങ്ങലോ മറികടക്കാനുള്ള നല്ല ഒരു ഉപായമായാണ് പലരും മൊബൈൽ ഫോണുകളെ ഉപയോഗിക്കുന്നത്. കാൾ അറ്റൻഡ് ചെയ്യാൻ എന്ന മട്ടിൽ എഴുന്നേറ്റ് ബോറടിപ്പിക്കുന്ന പ്രസംഗങ്ങളിൽ നിന്ന് രക്ഷപ്പെടുന്നവരാണു നമ്മൾ. പലപ്പോഴും ഒന്നാന്തരം ഒരു ബോഡി ഗാഡാണത്. ട്രെയിൻ യാത്രകളിൽ, മീറ്റിങ്ങുകളിൽ കല്യാണവീടുകളിൽ ബസ്സിൽ ഒക്കെൊറ്റപ്പെടുമ്പോൾ മാത്രമല്ല, അപരിചിത സൗഹൃദങ്ങൾ തലനീട്ടുമ്പോഴും ചുഴിഞ്ഞു നോക്കുമ്പോഴും മൊബൈലിന്റെ ലോകത്തേക്ക് നമ്മൾ രക്ഷപ്പെടുന്നു. സ്ത്രീകൾ ആണ് ഏറ്റവും സമർത്ഥമായി ഇത് ഉപയോഗിക്കുന്നത്. നിരന്തരം ഫോൺ വിളിച്ച് എൻ ഗേജ്ഡ് ആവുന്നത് പൂവാല ശല്യം കുറയ്ക്കാനുള്ള എളുപ്പ വഴിയായി പല സ്ത്രീകളും കാണുന്നു.
തങ്ങൾക്കു സ്വകാര്യവും സുരക്ഷിതവുമായ ഒരു നെറ്റ് വർക്ക് എപ്പോഴും ചുറ്റിലുമുണ്ട് എന്ന് അന്യരെ ധരിപ്പിക്കാനുള്ള വഴി കൂടിയാണത്. ഫാൾസ് കാളുകൾ സെറ്റ് ചെയ്യുന്നവരും അനവധി.
ഏതെങ്കിലും സാമൂഹ്യസന്ദർഭത്തിൽ നിങ്ങൾക്ക് താല്പര്യമില്ല എന്നോ ഉൽസുകരല്ല എന്നോ ആവിഷ്കരിക്കാനുള്ള ഉപാധി കൂടിയാണ് ഫോണെടുത്ത് വെറുതെ കളിക്കൽ. അത് പ്രണയസല്ലാപങ്ങൾക്കിടക്കോ ഔദ്യോഗിക മീറ്റിങ്ങുകൾക്കിടക്കോ ആകാം. ാതേ പോലെ നിങ്ങൾ സന്ദർഭത്തിനു തികഞ്ഞ ഗൗരവം നൽക്കുന്നു എന്ന് കാണിക്കുകയാണ് മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യുമ്പോൾ ചെയ്യുന്നത്. എന്റെ ഈ സമയം എക്സ്ക്ലുസീവ് ആയി നിനക്കുള്ളതാണെന്നാണ് കൂടെയുള്ള ഇണയോടുള്ള സന്ദേശം .
ഓഫീസ് കാര്യ നിർവഹണത്തിനിടയിലോ സ്വകാര്യ സംഭാഷണങ്ങളിലോ ചടങ്ങുകൾക്കിടയ്ക്കോ വന്നു പതിക്കുന്ന മൊബൈൽ വിളികൾ ആ സന്ദർഭത്തിന്റെ മുഴുവൻ ഏകാഗ്രതയും ആ സാമൂഹ്യസന്ദർഭത്തെ തന്നെയും തകർത്തുകളയാറുണ്ട്. അത്തരം വിളികളോട് കൂട്ടാളികൾ അസഹിഷ്ണുക്കളാവും. ഒരേ സമയം ബഹുമുഖ വേഷം കെട്ടുന്ന ഫോൺ ഉടമയാകട്ടെ തന്റെ ഇരട്ട വ്യക്തിത്വത്തെ ഒരു പോലെ സംപ്രീതിപ്പെടുത്താൻ പാടുപെടുകയും ചെയ്യും. ഇടക്കിടയ്ക്ക് ആംഗ്യ വിക്ഷേപങ്ങളും മുഖം കൊൻടുള്ള ഗോഷ്ടികളും ചിരിയും സ്പർശവുമൊക്കെയായി തന്റെ ഭൗതിക പരിസരത്തോടും ഭൗതിക സാമൂഹ്യബന്ധത്തോടും ബന്ധം നിലനിർത്താൻ അവർ ക്ലേശിക്കുന്നതുകാണാം .
നമ്മൾ സഞ്ചരിക്കുന്ന വഴികളിലൊക്കെ നമ്മളെ പിൻ തുടരുന്ന മൊബൈൽ ബന്ധങ്ങൾ നമ്മളെ സ്വതന്ത്രരാക്കുകയല്ല ചെയ്യുന്നത്. എന്ന് സൂക്ഷ്മ വിശകലനത്തിൽ കാണാം. രക്ഷാകർതൃപദവിയിലിരിക്കുന്നവർക്ക് എവിറ്റെയും തങ്ങൾക്ക് കീഴിലുള്ളവരെ പിൻ തുടരാനുള്ള മാർഗമാണ് മൊബൈലുകൾ. തങ്ങളുടെ കുട്ടികൾ അകന്ന് നിൽക്കുമ്പോൾ മൊബൈൽ സ്വിച്ച് ഓഫ് ചെയ്യുന്നത് മാതാപിതാക്കൾക്ക് കടുത്ത ഉദ്വേഗമുണ്ടാക്കും. പുരുഷന്മാരേക്കാൾ ഇക്കാര്യത്തിൽ സ്ത്രീകൾ അസ്വതന്ത്രത അനുഭവിക്കുന്നു എന്ന് പഠനങ്ങൾ കാണിക്കുന്നു. ഭാര്യ മൊബൈൽ ഫോൺ ഓഫ് ചെയ്യുന്നത് അക്ഷന്തവ്യമായ അപരാധമായി കാണുന്നവരാണധികവും. ഇതേ മനോഭാവം തന്നെയാണ് മേലധികാരികൾക്കും.
മറ്റൊരു പ്രശ്നം ഭൗതിക പ്രതീത പരിസരങ്ങളുടെ ഇടകലരലാണ് . സുഹൃത്തുക്കളുമായി ബാറിൽ ഉല്ലസച്ചിരിക്കുമ്പോൾ വരുന്ന ബോസിന്റെ ഫോൺ വിളിയോ ഒരു സാമൂഹ്യ സന്ദർഭത്തിൽ ഇടിച്ചു കയറി വരുന്ന സ്വകാര്യ കാളോ നമ്മളിലെ നല്ല നടന്റെ പരീക്ഷണ സന്ദർഭങ്ങൾ കൂടിയാണ്.
ഇൻഷുറൻസ് ഏജന്റിനോ സെയിൽസ് എക്സിക്യുട്ടീവിനോ താഴെതട്ടിലുള്ള ഉദ്യോഗസ്ഥനോ തൊഴിൽ സംബന്ധമായ ആവശ്യങ്ങൾക്കായി എപ്പോഴും മേലുദ്യോഗസ്ഥനെയോ കൂടുതൽ അറിവുഌഅവരെയോ കൂട്ടാളികളെയോ എപ്പോഴും കണക്റ്റ് ചെയ്യാമെന്നതാണു ടെലിഫോൺ നൽകുന്ന ഒരു സൗകര്യം. സാധാരണ ഓഫീസ് ഘടനയിൽ മേലുദ്യോഗസ്ഥന്റെ അപ്പോയിന്റ്മെന്റ് അത്ര എളുപ്പമല്ലാതിരിക്കെ കൂടുതൽ തുറന്ന അനൗപചാരികവും വേഗത്തിലുള്ളതുമായ വിനിമയം ഫോൺ വഴി അയാൾക്ക് സാധിക്കുന്നു. വ്യക്തിയെ പലതലങ്ങളിൽ ശാക്തീകരിക്കുന്നു എന്ന് പറയുമ്പോൾ തന്നെ എന്തിനും ഏതിനും ഉപദേശ നിർദേശങ്ങൾക്കായി വിരൽ തുമ്പിൽ ആളുകളുള്ളപ്പോൾ തിരുമാനമെടുക്കുന്നതിൽ പോലുമുള്ള വ്യക്തിയുടെ സ്വാശ്രയശീലവും സ്വയം നിർണ്ണയാവകാശവും അപകടപ്പെടുകയാണു ചെയ്യുന്നത് എന്ന വസ്തുതയും വിസ്മയിക്കരുത്. നമ്മുടെ ഉത്തരവാദിത്തങ്ങളെ അത് വർസ്ഷിപ്പിക്കുകയും ചെയ്യുന്നു. നിനക്കപ്പൊൾ തന്നെ വിളിച്ചു ചോദിക്കാമായിരുന്നില്ലേ മൊബൈലില്ലേ കയ്യിൽ എന്നാണ് അധികാരം ക്ഷോഭിക്കുക.
ഇരട്ട ജീവിതങ്ങളെ, ബഹുമുഖ വ്യക്തിത്വങ്ങളെ ഒക്കെ സമാന്തര ജീവിതങ്ങളാക്കി ഒരേ സമയം കൊണ്ടു നടക്കാൻ ഒരു വ്യക്തിയെ പ്രാപ്തനാക്കി എന്നതാണു മൊബൈൽ ഫോണുകൾ വ്യക്തിയുടെ സാമൂഹ്യജീവിതത്തിൽ സൃഷ്ടിച്ച മറ്റൊരു മാറ്റം. തങ്ങളുടെ ഇച്ഛകൾക്കനുസരിച്ച് പല കൈവഴികളിലായി കലമ്പലുകൾ കൂടാതെ ഒഴുകാനുള്ള ഒരു ഫ്ലൂയിഡീറ്റി അത് വ്യക്തിസത്തകളിൽ ഉണ്ടാക്കി. ഉദ്യോഗസ്ഥയായ ഒരു വീട്ടമ്മയ്ക്ക് വീട് ഭരണം ഓഫീസുഭരണവും ഇന്ന് ഇരട്ട വേഷങ്ങളോ ജോലിയോ അല്ല. ഓഫീസിലിരിക്കെ തനെ അടുക്കളയിലും മക്കളുടെ പഠിപ്പിലും ഭർത്താവിന്റെ തീൻ മേശപ്പുറത്തും ഓടിയെത്താൻ മൊബൈലുകൾ അവളെ സഹായിക്കുന്നു. പാരന്റിങ്ങിന്റെ ഒരു കരസ്പർശം എപ്പോഴും നെഞ്ചിൽ കൊണ്ടു നടക്കാൻ പുതുകുടുംബത്തിനാവുന്നു.
ഇങ്ങനെ ഒരേ സമയം നിരവധി സൂക്ഷ്മ വൈകാരിക നെറ്റ് വർക്കുകളെ കലഹരഹിതമായി കൊണ്ടു നടക്കാൻ കഴിയുന്നു എന്നതുകൊണ്ട് അത്തരം ബന്ധങ്ങൾ അതിദ്രുതവും ആവേഗ പൂർണ്ണവും ആകുന്നു. പലതും വളരെ പെരിഫറൽ ആണ്. ശബ്ദമാത്രമോ ടെക്സ്റ്റ് അധിഷ്ഠിതമോ ആയ ഡിസ്റ്റന്റ് ബന്ധങ്ങളാൺ` ഭൂരിപക്ഷവും എന്നതുകൊണ്ട് അവരവരെ സമർത്ഥമായി ഒളിപ്പിക്കാനും ആഗ്രഹിക്കുന്ന രീതിയിൽ പ്രകാശിപ്പിക്കാനും ഏത് നിമിഷവും പിൻ മാറാനും എളുപ്പമാണ്. ഒരേ സമയം നൂറുകണക്കിനു പ്രണയ ബന്ധങ്ങളിലും ചങ്ങാത്തങ്ങളിലും നിഷ്പ്രയാസം ഏർപ്പെടാൻ അത് നമ്മെ പര്യാപ്തമാക്കുന്നു. ഫ്ലെർട്ടിങ്ങുകളുടെ പുതിയ കാലത്തെ സാങ്കേതികമായി എക്വിപ്ഡ് ആക്കുന്നത് ഇന്റർ നെറ്റും മൊബൈൽ ഫോണുമാണ്. ‘കന്യമാർക്കു നവാനുരാഗങ്ങൾ കമ്ര ശോണസ്ഫടിക വളകൾ ഒന്നു പൊട്ടിയാൽ മറ്റൊന്ന്’ എന്ന ചങ്ങമ്പുഴക്കാലം എന്നോ കഴിഞ്ഞു. ഒന്നും പൊട്ടിക്കാതെ മറ്റ് പലതും കൊണ്ടുനടക്കാൻ ഇന്നൊരാൾക്ക് കഴിയും.
ഫ്ലോട്ടിങ്ങ് ആയ ഇത്തരം ഒരു സ്വത്വ വികാസം താരതമ്യേന ഖരസ്വഭാവത്തിലുള്ള കുടുംബ ദാമ്പത്യ ഘടനകൾക്കകത്തും സാമൂഹ്യ ഘടനയിലും വീഴ്ത്തുന്ന വിള്ളലുകൾ നിസ്സാരമല്ല. കുടുംബത്തിനകത്ത് തന്നെ വ്യക്തികൾക്കിടയിൽ പരസ്പര വിശ്വാസരാഹിത്യത്തിലേക്കും സംശയങ്ങളിലേക്കും നിസ്സഹായതകളിലേക്കും അത് വളരുന്നു. കുടെ കിടക്കുന്നവനല്ല രാപ്പനിയറിയുന്നത് എന്നതാണു പ്രശ്നം. ലാൻഡ് ഫോണുകൾ കൂടുതൽ സാമൂഹ്യവും പൊതുവും ആയ ഒരു ഉപകരണം ആയിരുന്നു. കുടുംബത്തിനകത്തേക്കും പുറത്തേക്കും സംഭവിക്കുന്ന വിളികളിൽ പലതരം നിയന്ത്രണങ്ങൾ രക്ഷാകർതൃത്വങ്ങൾ സാമൂഹ്യമായ പങ്കുവെയ്ക്കലുകൾ ഒക്കെ സാധ്യമായിരുന്നു. ഫോണിന്റെ അധികാരി കുടുംബനാഥൻ ആയിരിക്കും. ബാക്കി ഒക്കെ കെയർ ഓഫ് വിളികൾ ആവും. മറ്റൊരാളിലൂടെ മാത്രമേ പലപ്പോഴും നമുക്ക് ഉദ്ദേശിച്ച ആളെ ഫോണിൽ ലഭിക്കുകയുള്ളൂ പലപ്പോഴും അയാളുമായി ആവ്ശ്യമില്ലെങ്കിലും ചില സംഭാഷണങ്ങളും വിനിമയങ്ങളും ആവശ്യമായി വരും . നമ്മുടെ ഐഡന്റിറ്റി വെളിപ്പെടുത്തേണ്ടി വരികയോ ആവശ്യം വിശദീകരിക്കേണ്ടി വരികയോ ചെയ്യേണ്ടി വരും. ചോദ്യം ചെയ്യലുകൾ പോലെ ചില അസുഖകരമായ സാഹചര്യങ്ങൾ അറ്റ് ലീസ്റ്റ് ഇരുത്തിയുള്ള ഒരു മൂളലോ നെറ്റി ചുളിക്കുന്ന ഒരു നോട്ടമോ അസ്വസ്ഥതയുടെ എന്തെങ്കിലും തരം പ്രകാശനമോ സഹിക്കേണ്ടി വരും. കാരണം അവിടെ ലാൻഡ് ഫോൺ കുടുംബത്തിലെ ഒരു പൊതുസ്വത്താണ്. കാശൂ കൊടുത്ത് വിളിക്കൂന്ന പബ്ലിക്ക് ടെലിഫോൺ ബൂത്തുകളിൽ പോലും നമ്മൾ പബ്ലിക്കിന്റെ മോണിറ്ററിങ്ങിനു വിധേയമാകേണ്ടി വരും. എന്നാൽ തിരക്കു പിടിച്ച ട്രെയിനിൽ തൂങ്ങി നിന്ന് മൊബൈലിൽ സൊള്ളുന്നവനെയും വിളിക്കുമ്പോൾ അസ്വസ്ഥതയുണ്ടാക്കുന്ന ആംഗിക ചേഷ്ടകളും ശബ്ദങ്ങളും കാണിക്കുന്നവനെയും നിയന്ത്രിക്കാൻ നമുക്ക് അവകാശമില്ല. മൊബൈൽ ഫോണുകൾ പൂർൺനമായും വ്യക്തി നിഷ്ഠമായ ഒരു ഉപകരണമാണ്, റിങ്ങ് ടോണുകൾ, ഫോണിനു പേരിടൽ, അപ്ലിക്കെഷനുകൾ ഇൻസ്റ്റാൾ ചെയ്യൽ, വാൾ പേപ്പർ ഇടൽ, ഡയൽ ടോൺ സെലക്റ്റ് ചെയ്യൽ തുടങ്ങിയ എല്ലാതരം കസ്റ്റമൈസേഷനും ഓരോരോരുത്തരും സ്വന്തം സിഗ്നേച്ചർ ഉണ്ടാകേണ്ട സംഗതികളായാണ് കാണുന്നത്. മൊബൈൽ പൂർണ്ണമായും സ്വന്തം അധികാര പരിധിക്കുള്ളിലുള്ള സ്വകാര്യസ്ഥലമായാണ് നമ്മൾ കാണുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും സ്വന്തമായി ഒരു മൊബൈൽ ഫോൺ ഉണ്ടാവുന്നത് വലിയ ഒരു മാറ്റമാണ്. മോഡൽ പോലും അവിറ്റെ വ്യക്തിനിഷ്ഠമായ ചോയ്സാണ്. സിം കാർഡിനുള്ള രജിസ്റ്റ്രേഷൻ ഫോമിൽ ഒരു സ്വതന്ത്ര വ്യക്തിയായിട്ടാണ് ഓരോരുത്തരും രജിസ്റ്റർ ചെയ്യപ്പെടുന്നത്. ഫോൺ അങ്ങനെ അയാളുടെ അവളുടെ അവന്റെ സ്വകാര്യ സ്വത്താകുന്നു. പാട്രിയാർക്ക അധികാരങ്ങളെ ചോദ്യം ചെയ്യുന്ന ഒരു ആയുധമായി പോലും അത് പരിവർത്തിക്കപ്പെടുന്നു. പണ്ട് അമേരിക്കയിൽ ഒരു വ്യക്തി കാർ വാങ്ങുന്നതോടെയാണു പൗരൻ എന്ന നിലയിൽ പ്രായപൂർത്തിയാകുന്നതെങ്കിൽ ഇന്ന് ഇൻഡ്യയിൽ ഒരാൾ ഒരു മൊബൈൽ സ്വന്തമാക്കുന്നതോടെ താൻ ഒരു സ്വതന്ത്ര വ്യക്തിയാണെന്ന് അവൻ സ്വയം പ്രഖ്യാപിക്കുകയാണ്. ഇങ്ങനെ നിരവധി സ്വതന്ത്രദ്വീപുകളുടെ ഒരു തുരുത്തായി കുടുംബം മാറുമ്പോൾ കുടുംബബന്ധങ്ങളിലെ ഇഴയടുപ്പങ്ങൾ സ്വാഭാവികമായും കുറയുന്നു. തങ്ങളുടെ കാൾ രജിസ്റ്ററോ മെസേജ് ബോക്സോ രക്ഷിതാക്കൾ ചെക്ക് ചെയ്യുന്നത് വ്യക്തി സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റമോ അധികാരസ്ഥാപനമോ ആയി കുട്ടികൾ പോലും വ്യാഖ്യാനിക്കുന്നു. മറ്റൊരാൾക്ക് അസ്പൃശ്യമായ ഒരു നിഗൂഢ അന്യ വസ്തുവായി ഓരോ കിടക്കയിലും ഫോണുകൾ ഉറങ്ങാതെ കിടക്കുന്നു. അസമയത്ത് വരുന്ന കാളുകളേക്കാൾ ശബ്ദ രഹിതമായി പ്രകാശിക്കുന്ന മെസേജുകൾ ദാമ്പത്യങ്ങളിൽ മടകൾ സൃഷ്ടിക്കുന്നു.
സാമൂഹ്യ വിനിമയോ പാധി എന്ന നിലയിൽ കടന്നു വന്ന മൊബൈലുകൾ യഥാർത്ഥത്തിൽ സാമുഹ്യതയെ തകർക്കുകയും സൂക്ഷമ നെറ്റ് വർക്കുകളെ സൃഷ്ടിക്കുകയുമാണ് ചെയ്യുന്നത്. ആധുനിക സമൂഹത്തിൽ അത് ഒരു ഗോത്ര നിർമ്മിതി സാധ്യമാക്കുന്നു. അതുകൊണ്ടാണ് മൊബിൽ ഭാഷണങ്ങൾ ആധുനീകപൂർവ സംവേദനങ്ങളുടെ അനുപചാരികതയും വൈകാരിക വിക്ഷോഭവും ആംഗിക ശാബ്ദിക ചേഷ്ടകൾ നിറഞ്ഞതും പലപ്പോഴും മൗനങ്ങളും മൂളലുകളും കൊണ്ട് നിറയുന്നതും ആകുന്നത്. ലാൻഡ് ഫോണുകളേക്കാൾ വൈകാരികാവിഷ്കാരം മൊബൈൽ സാധ്യമാക്കുന്നു. ടെക്സ്റ്റിങ്ങാകട്ടെ ചുരുക്കെഴുത്തുകളും സ്മൈലികളും വിചിത്രരൂപിമങ്ങളും കലർന്ന ഭാഷയുടെ ഔപചാരിക പ്രതലങ്ങളെ തകർക്കുന്ന മറ്റൊരു ഡയലക്റ്റായി മാറുന്നു. അപലപ്പോഴും ഒരു യൂണിവേഴ്സൽ രജിസ്റ്ററിന്റെ സ്വഭാവം ടെക്സ്റ്റിങ്ങ് കൈവരിക്കുന്നുണ്ട്. ഗ്രൂപ്പ് ബൾക്ക് മെസ്സേജുകൾ ഫോർവേഡ് ചെയ്യാനുള്ള സൗകര്യം തുടങ്ങിയ സവിശേഷതകൾ ആ വിനിമയ ശൃംഖലയുടെ കേന്ദ്രത്തെ തന്നെ ഇല്ലാതാക്കുന്നുണ്ട്.
സാമൂഹ്യമായ തുറവികളേ ഇല്ലാത്ത നിഗൂഢ വ്യക്തി ബന്ധങ്ങളെ നിലനിർത്താൻ മൊബൈൽ ഫോണുകൾക്കും സോഷ്യൽ നെറ്റ് വർക്കുകൾക്കും കഴിയുന്നുണ്ട്. അതാകട്ടെ ട്രാൻസ് സ്പേഷ്യൽ കൂടിയാണ്. കാനഡയിലുള്ള ഒരാൾ നാട്ടിൽ ഒരു പെൺ കുട്ടിയെ പരിചയപ്പെടുന്നത് ചാറ്റ് വഴിയാണ്. മണിക്കൂറുകൾക്കുള്ളിൽ അത് മൊബൈൽ ഫോൺ വിനിമയം ആയി. ദിവസങ്ങൾക്കുള്ളിൽ ഒരു ഫെയ്ക്ക് ഇമോഷണൽ ഇന്റിമസി രൂപപ്പെടുന്നു. നാട്ടിലുള്ള ഹ്രസ്വമായ അവധിക്കാലത്ത് ഒന്നിച്ചുള്ള യാത്രകളിലേക്കും കൂടിക്കഴിയലിലേക്കും അത് മാറി. പരസ്പരം തങ്ങളുടെ സ്വകാര്യ ജീവിതം ഒളിപ്പിച്ചു വെച്ചുകൊണ്ട് അതോടൊപ്പം ഈ സ്വകാര്യബന്ധത്തെ ഒട്ടും സാമൂഹ്യമാക്കാതെ സ്വന്തം കുടുംബത്തിനകത്തുപോലും അനാവരണം ചെയ്യാതെ രഹസ്യമായി സാധിക്കാൻ അവർക്കാവുന്നു. തിരിച്ച് സുരക്ഷിതമായി തങ്ങളുടെ ഇടങ്ങളിലേക്ക് മടങ്ങാനും. ഫോൺ വഴി ഈ ബന്ധത്തിന്റെ ഊഷ്മളത വേണമെങ്കിൽ നിലനിർത്താം. അല്ലെങ്കിൽ ഒരു സിം മാറ്റത്തിലൂടെ അവസാനിപ്പിക്കുകയും ആവാം. ഇങ്ങനെ നിരവധി നിഗൂഢ ജീവിതങ്ങൾക്കും അധോതല ബന്ധങ്ങൾക്കും ആണിനെയും പെണ്ണിനെയും എക്യുപ്ഡ് ആക്കുന്നത് മൊബൈൽ ഫോണൂകൾ ആണ്. സാമൂഹ്യമായ പ്രകാശനങ്ങളൊന്നും വേണ്ടാത്ത ബന്ധങ്ങൾ ആണ് രൂപപ്പെടുന്നത്. പഴയ അറബിക്കല്യാണങ്ങളുടെ കാലം കഴിഞ്ഞു പോയി എന്നർത്ഥം. ഇത്തരം തൊലിപ്പുറത്തുള്ള ബന്ധങ്ങളെ സൃഷ്ടിക്കുന്ന പ്ലഷർ ഹണ്ടുകൾ വലിയ സെക്സ് റാക്കറ്റുകളുടെ കെണികളിലേക്കുള്ള കൂപ്പുകുത്തലും ആകാറുണ്ട്. ഇതിന്റെ മറ്റൊരു തലമാണ് കല്പിത വ്യക്തിത്വങ്ങളോട് മണിക്കൂറുകളോളം രമിക്കാനും നമ്മുടെ ഇച്ഛകളും തൃഷ്ണകളും പങ്കുവെക്കാനും സഹായിക്കുന്ന ഏജൻസികളുടെ കടന്നു വരവ്. മൊബൈൽ സെക്സിന്റെ വിഭ്രമാത്മകലോകത്തേക്ക് ടീനേജുകാരണ് കൂടുതൽ ആകർഷിക്കപ്പെടുന്നത്.
നമ്മുടെ മാനസികഘടനയിൽ മൊബൈലുകൾ സൃഷ്ടിച്ചിട്ടുള്ള സ്വാധീനം ഞെട്ടിക്കുന്നതാണ്. തന്റെ തൊട്ടടുത്തുള്ള സാമൂഹ്യയാഥാർത്ഥ്യത്തിൽ നിന്ന് സ്വതന്ത്രമാക്കി തനിക്ക് അനുഗുണമായ ഒരു സാമൂഹ്യപ്രതീതപ്രതലത്തെ സൃഷ്ടിക്കാനും അതിൽ ജീവിക്കാനും വ്യക്തിയെ മൊബൈലുകൾ പ്രാപ്തരാക്കിയെങ്കിലും മൊബൈലുകൾക്ക് അടിപ്പെടുന്ന തരം ആധമർണ്ണ്യത്തിലേക്ക് അത് വ്യക്തിയെ കൊണ്ടെത്തിക്കുകയും ചെയ്തിട്ടുണ്ട്. ഫെയ്സ് ബുകിൽ നിന്നു വിട്ടു നിൽക്കാനുള്ള തിരുമാനം പോലെ അതിനേക്കാൾ കർക്കശവും ക്ലിഷ്ടവുമായ തിരുമാനമായി മാറുന്നു മൊബൈൽ സ്വിച്ച് ഓഫ് ചെയ്യാൻ ഒരു വ്യക്തി എടുക്കുന്ന തിരുമാനം. അസാമാന്യമായ ആത്മധൈര്യം വേണം അതിന്. മാത്രമല്ല ഈ സാമൂഹ്യ ഉടമ്പടിയിൽ നിലനിൽക്കുന്ന ചങ്ങാതിയെ സംബന്ധിച്ചിടത്തോളം അയാൾ ടെലിഫോൺ ബന്ധം വിച്ഛേദിക്കുന്നത് സാമൂഹ്യമായ ഒരു തിന്മയായി തോന്നുകയും ചെയ്യുന്നു. സത്യത്തിൽ ടെലിഫോൺ ഒരു വ്യക്തിയെ സ്വതന്ത്രമാക്കുകയാണോ ചെയ്യുന്നത്? ഒരാൾ മണിക്കൂറിൽ പതിനൊന്ന് തവണ എങ്കിലും മൊബൈലിനെ സമീപിക്കുന്നു എന്നാണ് കണക്കുകൾ. ഇതിൽ ഇന്റർ പേഴ്സണൽ ആയ വിനിമയങ്ങളുടെ എണ്ണം തുലോം കുറവായിരിക്കും കൂടുതലും ഫോണിൽ തൊടാനും തലോടാനും വെറുതെ ഇൻ ബോക്സ് ചെക്ക് ചെയ്യാനും മൊബൈൽ ഗെയിമുകൾക്കുമൊക്കെ ആവും. പലപ്പോഴും ഒരു നാർസിസിസ്റ്റ് പ്രവണതയാണ് മൊബൈൽ വിനിമയങ്ങളിൽ പ്രവർത്തിക്കുന്നത്. തന്ന തന്നെ ലാളിക്കുകയാണ്. അതിനു സമൂഹ്യമായ തുറസ്സുകളൊന്നുമില്ല. പലപ്പോഴും അടുക്കള ജോലികളിൽ വ്യാപൃതയായ വീട്ടമ്മ തൊട്ടിലിൽ കിടക്കുന്ന കൈക്കുഞ്ഞിന്റെ അടുത്തേക്ക് വന്ന് പോകുന്നതുപോലെ ഓഫീസ് സമയത്തും വെറുതെ ഇരിക്കുമ്പോഴും ഒരു കളിപ്പാട്ട കൗതുകം പോലെ മൊബൈലിനെ നാം കയ്യിലെടുത്ത് ഓമനിക്കുന്നു. ഒടുങ്ങാത്ത കുട്ടിക്കാലം അവിടെ നമ്മൾ ചവയ്ക്കുന്നു.
നിശബ്ദതയും തടസ്സങ്ങളും തത്കാല വിച്ഛേദങ്ങളും ഏത് വിനിമയ വ്യവസ്ഥയുടെയും കാതലായ വശങ്ങളാണ്. സംസാരിക്കുന്ന സന്ദർഭത്തെ ഊഷ്മളമാക്കുന്നത് ഈ പൊട്ടിപിരിയലുകൾ കൂടിയാണ്. അത്തരം വിച്ഛേദങ്ങളെ ഇല്ലാതാക്കി നിരന്ത്ര ബന്ധത്തിൽ വ്യക്തികളെ അകപ്പെടുത്തുന്നു എന്നത് ഒരു പക്ഷേ മൊബൈൽ സൃഷ്ടിച്ച ഒരു വല്ലാത്ത വിനിമയ പ്രതിസന്ധി കൂടിയാണ്. ഏറെ ദിവസം വിളിക്കാതിരുന്നു ഒരു കാളിനായി കാത്തു നിക്കവെ വരുന്ന മണിനാദം, ആകസ്മികമായി വരുന്ന കത്ത് ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം സംഗമിക്കുന്ന കാമുകീ കാമുകന്മാർ. വേർപിരിയലിന്റെ വേദന, വിരഹം, കൂടി ചേരുമ്പോഴുണ്ടാവുന്ന അടക്കി പിടിക്കൽ. പറയാൻ കാത്തുവെച്ച വിശേഷങ്ങൾ, അപരിചിതത്വങ്ങൾ പരിഭരമങ്ങൾ അവരവരെ ന്ന് പൊടുന്നനെ വരുന്ന സ്നേഹപ്രകടനങ്ങൾ ഇതെല്ലാം പട്ടുപോകുന്ന അതിപരിചിതമായ ബന്ധങ്ങളിലേക് നമ്മൾ മെല്ലെ വഴുതി വീഴുന്നു. ഒന്ന് മാറി ഇരിക്കുമ്പോൾ അപരൻ ഇലച്ചാർത്തിനു പ്പുറത്താവുമ്പോൾ നീ എനിക്കെന്താണ്, എന്ന വീണ്ടു വിചാരങ്ങളോ വിലയിരുത്തലുകളോ തിരുത്തലുകളോ എല്ലാം സാധ്യമായിരുന്നു. എന്നാൽ വീട് ഒരു കൂടായി എപ്പോഴും നെഞ്ചിൽ കൊണ്ടു നടക്കുന്ന നമുക്ക് ഗൃഹാതുരതയുടെ സ്നിഗ്ദ്ധത പോലും അന്യമാകുന്നു.
കത്തുന്ന കുരിശു പോലെ നാം നമ്മുടെ ഈടുവെപ്പുകളൊക്കെ തന്നെ ഏറ്റി എങ്ങും സഞ്ചരിക്കുന്നു. മാളമില്ലാത്ത പാമ്പിന്റെ വ്യഥകൾ തീർന്ന് നാം കൂർമ്മാവതാരം പ്രാപിക്കുന്നു.
ഗ്രന്ഥസൂചി
Caron, André H., and Letizia Caronia. Moving Cultures: Mobile Communication in Everyday Life. McGill-Queen’s University Press, 2007. ProQuest Ebook Central,
Goggin, Gerard. Global Mobile Media /. Routledge, 2011.
Handbook of Mobile Communication Studies. MIT Press, 2008.
Hjorth, Larissa, et al. Studying Mobile Media: Cultural Technologies, Mobile Communication, and the IPhone. Taylor & Francis Group, 2012. ProQuest Ebook Central, http://ebookcentral.proquest.com/lib/inflibnet-ebooks/detail.action?docID=957290.
Images in Mobile Communication New Content, New Uses, New Perspectives /. VS Verlag für Sozialwissenschaften : Imprint: VS Verlag für Sozialwissenschaften, 2012.
Koehler, Matthew J., et al. “The Technological Pedagogical Content Knowledge Framework.” Handbook of Research on Educational Communications and Technology, edited by J. Michael Spector et al., Springer New York, 2014, pp. 101–11.,
Ling, Richard. Taken for Grantedness: The Embedding of Mobile Communication into Society. MIT Press, 2012. ProQuest Ebook Central, Ling, Richard Seyler. New Tech, New Ties : How Mobile Communication Is Reshaping Social Cohesion /. MIT Press, 2008.
—. New Tech, New Ties How Mobile Communication Is Reshaping Social Cohesion /. MIT Press, 2008.
Ling, Richard Seyler, and Per E. Pedersen, editors. Mobile Communications: Re-Negotiation of the Social Sphere. Springer, 2005.
Mobile Technologies : From Telecommunications to Media /. Routledge, 2009.
