നിശ്ചല ദിവസത്തിൻ്റെ അറുതിയിൽ
കാറ്റും മഴയും മലകടന്നു വന്നു.
രാത്രി മുഴുവൻ അതിൽ മുങ്ങി നിന്നു.
മൂന്നാംനാൾ രാവിലെ
അതാ
മൺകുമിള പിളർന്ന്
ഒരു ജീവൻ
മിടിച്ചു പൊന്തുന്നു.
തീർച്ചയായും
അത്
മേഘങ്ങൾക്കപ്പുറത്തേക്ക്
വള്ളിത്തലനീട്ടുന്ന
സ്വപ്നപ്പൊടിപ്പ്.
അപാരതയിൽ
പടർന്ന്
തേൻപഴങ്ങൾ
കായ്ച്ച്
നിറഞ്ഞ ചന്തത്തിൽ
തിളങ്ങി നിൽക്കേണ്ട
ഉയിർപ്പ്.
അതു കാട്ടുന്ന വഴിയേ
ഉയർന്നു പോകുന്നു
ഉണർന്ന ചിറകുകളിൽ
അനന്തതയിലേക്ക് നമ്മൾ
