പൂമുഖം Travelയാത്ര ഒരു സൈലന്റ് വാലി യാത്ര

ഒരു സൈലന്റ് വാലി യാത്ര

നമ്മൾ ധാരാളം യാത്രകൾ നടത്തിയിട്ടുണ്ടാവും; ബാല്യകാലത്തും പഠനകാലത്തും പിന്നെ കുടുംബത്തോടൊപ്പവും. സൗഹൃദവലയങ്ങളിലെ ഒരേമനസ്സുള്ളവർക്കൊപ്പമുള്ള യാത്ര ഉന്മേഷദായകമാണ്. ഇക്കഴിഞ്ഞ ഈസ്റ്റർ ഏപ്രിൽ 20 ന് ഗുരുവായൂർ പൈതൃകത്തോടൊപ്പം നടത്തിയ മണ്ണാർക്കാട്- അഗളി- അട്ടപ്പാടി- സൈലന്റ് വാലിയാത്ര അത്തരത്തിലൊന്നായിരുന്നു. യാത്രയിൽ ഏറ്റവും രസമുള്ളത് എന്താണ്? ചിലർക്കത് പുതിയ ഇടം കാണുന്നതിന്‍റെ കൗതുകമാണെങ്കിൽ മറ്റു ചിലർക്ക് അത് യാത്രക്കിടയിൽ കിട്ടുന്ന ഭക്ഷണമാണ്! വേറെ ചിലർക്കാവട്ടെ രസം ഫോട്ടോയെടുക്കലിലാണ്. മറ്റുചിലർക്ക് പുതിയ ആളുകളെ പരിചയപ്പെടുന്നതും വഴിയിൽ ഷോപ്പിങ് നടത്തുന്നതും രസത്തിന് മാറ്റുകൂട്ടുന്നു. എന്നാൽ ഇതൊന്നുമല്ലാത്ത ഒരു രസം എനിക്ക് ഈ യാത്രയിലുണ്ടായി. രണ്ടുവർഷം അധ്യാപകജോലി ചെയ്തപ്പോഴോ 37 വർഷം ബാങ്കുജോലി ചെയ്തപ്പോഴോ ഉണ്ടായിട്ടില്ലാത്ത ഒരു രസം.

യാത്രാരംഭം ടൗൺഹാൾ പരിസരത്തുനിന്ന് വെളുപ്പിന് അഞ്ചുമണിക്ക് എന്ന് ഗ്രൂപ്പിൽ പറഞ്ഞിരുന്നു. തൃശ്ശൂരിൽ താമസിക്കുന്ന തിരുവനന്തപുരംകാരിയായ എനിക്ക് ടൗൺഹാൾ എന്നാൽ അത് തൃശ്ശൂർ ടൗൺഹാളാണെന്ന് അബോധമനസ്സിൽപ്പോലും പതിഞ്ഞുകിടപ്പുണ്ട്. കൈപ്പറമ്പിൽ നിന്ന് പുലർച്ചെ നാലുമണിക്ക് ഓട്ടോയിൽ ടൗൺഹാളിലേക്ക്‌ പുറപ്പെട്ടു. നാലര മണിക്ക് എത്തിയപ്പോൾ അവിടെയൊരിടത്തും യാത്രാവാഹനത്തിന്റെ പൊടി പോലുമില്ല! “അഞ്ചുമണിക്കല്ലേ എല്ലാവരും എത്താൻ ഇനിയും വൈകുമായിരിക്കും” ഓട്ടോ ഓടിച്ചിരുന്ന ലോയ്ഡ് പറഞ്ഞു. 15 മിനിറ്റ് കഴിഞ്ഞും ആരും എത്തിയില്ല! സംഘാടനത്തിന്റെ നേതൃസ്ഥാനത്തുള്ള ശ്രീകുമാർസാറിനെ വിളിച്ചപ്പോൾ അദ്ദേഹം പറഞ്ഞു കിഴക്കേനടയിൽ മഞ്ജുളാൽ പരിസരത്ത് വരൂയെന്ന്! അപ്പോഴാണ് സംഭവം ഗുരുവായൂർ ടൗൺഹാളാണെന്ന് കത്തിയത്. കുന്നംകുളം വഴിയാണ് യാത്രയെന്നും അവിടെ എത്തിയാൽ മതിയെന്നും ശ്രീകുമാർ സാർ പറഞ്ഞു. വിദഗ്ധനായ ഡ്രൈവറായിരുന്നതിനാൽ യാത്രികരെയുംകൊണ്ട് ബസ് കുന്നംകുളത്ത് എത്തുന്നതിനുമുമ്പുതന്നെ ഞങ്ങൾക്ക് അവിടെയെത്താൻ കഴിഞ്ഞു.

ഈ യാത്രയ്ക്ക് കാരണക്കാരിയായ പ്രിയസുഹൃത്ത് സോണിയയോടൊപ്പം സീറ്റ് പങ്കിട്ടും വിഷ്ണുസഹസ്രനാമവും നാരായണീയവും ഭക്തിയോടെ ആലപിച്ചും യാത്ര തുടർന്നു. ബസ് പെരുമ്പിലാവിലെ കനറാബാങ്ക് ബ്രാഞ്ചിനടുത്തെത്തിയപ്പോൾ മനസ്സ് ഒരുനിമിഷം ഗതകാലസ്മരണകളിലേക്ക് ഊളിയിട്ടു. ആ ബ്രാഞ്ചിൽ മാനേജറായി ചാർജ് എടുക്കാൻ18-2- 2018 ന് പെരുമ്പിലാവിൽ എത്തിയതുമുതലുള്ള സംഭവപരമ്പരകളും അവ ജീവിതത്തിലുണ്ടാക്കിയ വഴിത്തിരിവുമൊക്കെ കൺമുന്നിലൂടെ രണ്ടു നിമിഷങ്ങൾ കൊണ്ട് ഓടിമറഞ്ഞു. പിന്നീട് ശാന്തമായ മനസ്സോടെ വീണ്ടും ശ്രീകുമാർ സാറിന്റെ ഭജനയിൽ ലയിച്ചു.

അനന്തരം സ്വയം പരിചയപ്പെടുത്തലിന്റെ സെഷനായിരുന്നു. ഗുരുവായൂർ പൈതൃകം ഗ്രൂപ്പ് സംഘടിപ്പിച്ച ഈ യാത്രയിൽ ഡ്രൈവറെയും കൂട്ടി 42 പേരുണ്ട്. ടിപ്പു സുൽത്താന്റെ അധിനിവേശത്തിന്റെയും 1921-ലെ മാപ്പിളലഹളയുടെയും ചരിത്രമുള്ള മണ്ണാർക്കാടിലെ ഉഡുപ്പി ഹോട്ടലിൽ ആയിരുന്നു ഞങ്ങൾക്ക് പ്രാതൽ ഒരുക്കിയിരുന്നത്. മണ്ണ് + അറ + കാട് എന്നതായിരിക്കാം ദീർഘോച്ചാരണത്തിൽ മണ്ണാർക്കാട് ആയത്. അവിടെയെത്തുമ്പോഴേക്കും 8 മണി കഴിഞ്ഞിരുന്നു.

ബസ്സിനരികിൽ നിന്ന് ഞാനൊരു വിഹഗവീക്ഷണം നടത്തി. കൂടാതെ കടയുടമയിൽ നിന്ന് മണ്ണാർക്കാടിനെപ്പറ്റി കൂടുതൽ വിവരങ്ങൾ ശേഖരിച്ചു. കുന്തിപ്പുഴ, നെല്ലിപ്പുഴ എന്നീ നദികൾക്ക് ഇടയ്ക്കുള്ള മണ്ണാർക്കാട് താഴ്‌ വര പ്രകൃതി സൗന്ദര്യത്തിന് പ്രശസ്തമാണ്. സൈലന്റ് വാലി നിത്യഹരിത വനങ്ങളും അട്ടപ്പാടി ഹൈറേഞ്ചും മണ്ണാർക്കാട് എന്ന നാടിന്റെ പ്രകൃതിസൗന്ദര്യത്തിന് മാറ്റുകൂട്ടുന്നു. വിനോദസഞ്ചാരത്തിനായി വരുന്ന യാത്രികർക്ക് ഇവിടം ഒരു പ്രധാന താവളമാണ്. ഇവിടെ കുടിയേറ്റക്കാർ ധാരാളമുണ്ട്. മലയാളം കൂടാതെ തെലുങ്ക്, കന്നഡ, തുളു, തമിഴ് തുടങ്ങിയ ഭാഷകൾ സംസാരിക്കുന്നവരെയും ഇവിടെ കാണാം. റബ്ബർ കൃഷിക്കായി തെക്കൻ കേരളത്തിൽ നിന്നും ഒരുപാടുപേർ മണ്ണാർക്കാട്ടേയ്ക്ക് കുടിയേറിയിട്ടുണ്ട്. വള്ളുവനാട്, ഏറനാട്, അട്ടപ്പാടി ,പാലക്കാടൻ സംസ്കാരങ്ങളുടെ ഭാഷാശൈലിയുടെ സം‌ഗമസ്ഥാനമാണിവിടം!

“മാർഗഴിയിൽ മല്ലിക പൂത്താൽ മണ്ണാർക്കാട് പൂരം” എന്ന പാട്ടിലൂടെയും പ്രശസ്തമാണ് ഉദയർകുന്ന് ഭഗവതിയുടെ തട്ടകമായ ഈ ദേശം. ഇവിടത്തെ പ്രധാന ഉത്സവമായ മണ്ണാർക്കാട് പൂരത്തെ എക്കാലവും ഓർമ്മിക്കുവാനൊരു പാട്ട്! എല്ലാ വർഷവും കുംഭമാസത്തിൽ ഉദയർകുന്നു ഭഗവതി ക്ഷേത്രത്തിലാണ് പൂരം ആഘോഷിക്കപ്പെടുന്നത്. അട്ടപ്പാടിയിലെ ആദിവാസികളും ഇതിൽ പങ്കുചേരാറുണ്ട്.

മണ്ണാർക്കാട് നിന്നും ഒരു കിലോമീറ്റർ അകലെയായിട്ടാണ് നൊട്ടമലയെന്ന് ഒരു പ്രദേശവാസി പറഞ്ഞു. അതിമനോഹരമായ ആ മലയുടെ കാഴ്ച ഏവരുടെയും മനം മയക്കും. 9 മണിയോടെ നെല്ലിപ്പുഴ ജംക്ഷനിൽ നിന്നും അട്ടപ്പാടി റോഡിലൂടെ ഞങ്ങളുടെ വാഹനം ലക്ഷ്യത്തിലേക്ക് പുറപ്പെട്ടു. അട്ടപ്പാടിയിലേക്കുള്ള യാത്ര നയനാനന്ദകരമായിരുന്നു. ഭാരതപ്പുഴയുടെ പ്രധാനപോഷകനദികളുടെ ഉത്ഭവസ്ഥാനം അട്ടപ്പാടി പ്രദേശമാണ്. നെല്ലിപ്പുഴ, കുന്തിപ്പുഴ എന്നിവയാണ് അവയിൽ പ്രധാനം.

മണ്ണാർക്കാടു നിന്ന് നെല്ലിപ്പുഴയുടെ ഓരം ചേർന്നു തെങ്കര താണ്ടി ആനമൂളി എന്ന സ്ഥലത്തെത്തി. അട്ടപ്പാടിയിലേക്കു പ്രവേശിക്കുന്ന ചെക്പോസ്റ്റ് ആനമൂളിയിലാണ്. ചെക് പോസ്റ്റ് കഴിഞ്ഞുള്ള യാത്ര ഹെയർപിൻ വളവുകളിലൂടെയാണ്. വളഞ്ഞുപുളഞ്ഞ റോഡിന്റെയരികിൽനിന്നു കാടിന്റെ ഭംഗിയാസ്വദിക്കാൻ പത്താംവളവിൽ വ്യൂ പോയിന്റുണ്ട്. പതിനൊന്നരയോടെ ഞങ്ങൾ ഗൂളിക്കടവിൽ എത്തി; അവിടെനിന്നും അട്ടപ്പാടി ക്യാമ്പ് സെന്ററിലേക്കും. ക്യാമ്പ് സെന്റർ ഉടമയും രാഷ്ട്രീയനേതാവുമായ ശ്രീ ലത്തീഫ്, അട്ടപ്പാടിയെപ്പറ്റി വിശദമായി പറഞ്ഞുതന്നു.

മില്ലറ്റുകൾ” അഥവാ ചെറുധാന്യങ്ങൾക്ക് പേരും പ്രശസ്തിയും കൊടുത്ത് രാജ്യത്തെ മില്ലറ്റ് വിപ്ലവത്തിനു വേഗം കൂട്ടുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്നുണ്ട് അട്ടപ്പാടിക്കാർ. അന്താരാഷ്ട്ര നിലവാരത്തിലുള്ളതും നൂതനവുമായ കൃഷിരീതികളിലൂടെ ചെറുധാന്യങ്ങളുടെ ഉത്പാദനം വർദ്ധിപ്പിച്ച്, ഇവർ ലോകത്തിന് മുന്നിൽ സ്വയം മാതൃകയാവുകയാണ്. റാഗി, ചാമ, തിന, പനി വരഗ്, കമ്പ്, മണിച്ചോളം, കുതിരവാലി തുടങ്ങിയ ചെറുധാന്യങ്ങളാണ് പ്രധാനമായും കൃഷി മേഖലയിൽ ചെയ്യുന്നത്. അതിൽ റാഗിയും ചാമയുമാണ് ഏറ്റവുമധികം ഉത്പാദിപ്പിക്കുന്നത്. റാഗിയെ പൊടിയാക്കിയും മറ്റുള്ളവ അരിയാക്കി മാറ്റിയുമാണ് വിപണിയിലെത്തിക്കുക. ഗ്രൂപ്പിന് കൂടുതൽ അറിവ് പകർന്നു നൽകാൻ ലത്തീഫ് അട്ടപ്പാടിക്കാരനായ ഷെഫിൻ എന്ന ഗൈഡിനെ ചുമതലപ്പെടുത്തി.

പാലക്കാട് ജില്ലയിൽ സഹ്യപർവ്വതത്തിനരികിലായുള്ള ഒരു മലയോര താലൂക്കാണ് അട്ടപ്പാടി. അഗളി, ഷോളയൂർ, പുതൂർ എന്നീ ഗ്രാമപ്പഞ്ചായത്തുകൾ (പാലക്കയം ഒഴികെ) ചേർത്ത് പൊതുവെ അറിയപ്പെടുന്നത് അട്ടപ്പാടി എന്ന പേരിലാണ്. ഞങ്ങളുടെ പ്രധാനലക്ഷ്യമായ സൈലൻറ് വാലി നാഷണൽ പാർക്ക് (നിശ്ശബ്ദതയുടെ താഴ് വര) ഈ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. അട്ടപ്പാടിയിൽ ഉത്ഭവിച്ച് കിഴക്കോട്ടൊഴുകുന്ന ഭവാനിപ്പുഴ തമിഴ്നാട്ടിലെ ഏറ്റവും വലിയ രണ്ടാമത്തെ നദിയാണ്. സൈലന്റ് വാലിയിലെ നിത്യഹരിത വനങ്ങളും അട്ടപ്പാടി ഹൈറേഞ്ചും ഇന്ന് ലോകപ്രശസ്തമാണ്.

അട്ടപ്പാടിയുടെ പ്രകൃതിഭംഗിയെ ജനങ്ങളുടെ ഹൃദയാഴങ്ങളിൽ പതിപ്പിച്ച സിനിമയാണ് സച്ചി രചനയും സംവിധാനവും നിർവഹിച്ച് 2020 ഫെബ്രുവരി 7-ന് റിലീസായ ‘അയ്യപ്പനും കോശി’യും. ഈ സിനിമയിലെ ‘കലക്കാത്ത’ എന്ന് തുടങ്ങുന്ന ടൈറ്റിൽ ഗാനം പാടി പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയ ആദിവാസി കലാകാരിയാണ് അട്ടപ്പാടി സ്വദേശിയായ നഞ്ചിയമ്മ. ഈ പാട്ടിലൂടെ ഗോത്രവാസികളുടെ സാംസ്കാരിക പൈതൃകം മലയാളികളുടെ മനസ്സിൽ കുടിയേറി. കാലിമേയ്ക്കൽ തൊഴിലാക്കിയ ആദിവാസി ഇരുള വിഭാഗത്തിൽപ്പെട്ട നഞ്ചിയമ്മ സ്വന്തമായി വരികൾ തയ്യാറാക്കി ഈണം നൽകി പാടിയ ഏതാനും പാട്ടുകൾ ഉണ്ട് ഈ സിനിമയിൽ. ഇപ്പോൾ 65 വയസ്സുള്ള നഞ്ചിയമ്മ സ്കൂളിൽപോയി പഠിച്ചിട്ടില്ല. ചെറുപ്പം മുതൽ മനസ്സിൽ വരുന്ന വരികൾക്ക് നാടൻപാട്ടുശൈലിയിൽ സംഗീതംനൽകി സ്വയം ചിട്ടപ്പെടുത്തിയാണ് അവർ പാടിയിട്ടുള്ളത്. 2020 ലെ ഇന്ത്യയിലെ മികച്ച ഗായികക്കുള്ള ദേശീയ അവാർഡ് അവർ കരസ്ഥമാക്കി. കൂടാതെ 2020 ൽ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് കമ്മിറ്റിയുടെ പ്രത്യേക ജൂറി അവാർഡും ലഭിച്ചു. പ്രശസ്തയായ ആ ആദിവാസിവനിതയുടെ ” നക്കുപ്പതി” ഊരു ഞങ്ങൾ സന്ദർശിച്ചു. പക്ഷേ അവർ ആടുമേയ്ക്കാൻ പോയിക്കഴിഞ്ഞിരുന്നതിനാൽ നേരിൽ കാണാൻ കഴിഞ്ഞില്ല. ദേശീയ, സംസ്ഥാന അംഗീകാരങ്ങൾ തേടിയെത്തിയെങ്കിലും നഞ്ചിയമ്മ സെലിബ്രിറ്റിയായി മാറിയെങ്കിലും ആ പത്രാസൊന്നും അവരുടെ കൊച്ചുവീട്ടിലും വീട്ടുകാരിലും പ്രകടമല്ല. നന്മയും നിഷ്‌കളങ്കതയും മാത്രം കൈമുതലുള്ള, നാടിന്റെ കാപട്യമറിയാത്ത കൃഷിയെ സ്‌നേഹിക്കുന്ന കുറെ ആദിവാസികളെയും കുറെ പക്ഷിമൃഗാദികളെയുമാണ് ആ പരിസരത്ത് കാണാൻ കഴിഞ്ഞത്.

മൂന്നു ഗോത്രങ്ങളാണ് അട്ടപ്പാടിയിലുള്ളത്; ഇരുളർ, മുഡുകർ, കുറുമ്പർ. ഗോത്രങ്ങളുടെ പാരമ്പര്യത്തിന് ആയിരം വർഷത്തിൽപരം പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു. ഗോത്രവാസികളുടെ ദൈവം മല്ലീശ്വരനാണ്. ഭവാനിപ്പുഴയുടെ സമീപത്ത്, ചെമ്മണ്ണൂരിൽ മല്ലീശ്വരന്റെ ക്ഷേത്രമുണ്ട്. ‘മല്ലീശ്വരൻമുടി’ എന്നറിയപ്പെടുന്ന മലയുടെ അടിവാരത്താണ് മല്ലീശ്വര ക്ഷേത്രം. ശിവരാത്രിയിലെ ഉത്സവത്തിന് ഗോത്രവാസികൾ മല്ലീശ്വരനുമുന്നിൽ ഒത്തു ചേരുന്നു. അവരുടെ വിശ്വാസങ്ങളിൽ മല്ലീശ്വരൻ പരമശിവനാണ്. മല്ലിക പാർവതിയും. മല്ലീശ്വരനെയും മല്ലികയെയും ആരാധിക്കുന്ന ചെമ്മണ്ണൂരിലെ ശിവരാത്രി ഉത്സവം പേരുകേട്ടതാണ്.

അട്ടപ്പാടി ക്യാമ്പ്സെന്ററിനടുത്തായി ഞങ്ങൾക്ക് ഉച്ചഭക്ഷണം ഏർപ്പാട് ചെയ്തിരുന്നു. ഭക്ഷണശേഷം ഫോറസ്റ്റ് ഓഫീസിൽ റിപ്പോർട്ട് ചെയ്യണം. ഉച്ചകഴിഞ്ഞ് ഒന്നരയ്ക്കാണ് സൈലന്റ് വാലി ദേശീയോദ്യാനത്തിലേക്ക് പോകാനുള്ള അനുമതി ലഭിച്ചിരിക്കുന്നത്. വരക്കല്ല് എന്നറിയപ്പെടുന്ന പടുകൂറ്റൻ പാറയുടെ അടിവാരത്തൂകൂടി കടന്നു പോകുന്ന ചുരംറോഡ് എത്തിച്ചേരുന്നതു മുക്കാലിയിലാണ്. മുക്കാലിയിലെ ഫോറസ്റ്റ് സ്റ്റേഷനിലെത്തുമ്പോൾ ഒന്നര മണിയായിരുന്നു. ഈ സ്റ്റേഷന്റെ സമീപത്തുനിന്നാണ് സൈലന്റ് വാലി വനമേഖലയിലേക്ക് ജീപ്പ് സഫാരി ആരംഭിച്ചത്. വനംവകുപ്പിന്റെ വാഹനങ്ങൾക്കും അംഗീകൃത ജീപ്പുകൾക്കും മാത്രമാണ് കാടിനുള്ളിൽ പ്രവേശനം. പ്രവേശനനടപടികൾക്കുശേഷം 2 മണിക്ക് ആറുപേർ വീതമുള്ള ഏഴു ജീപ്പുകളിലായി കാട്ടുപാതയിലൂടെ യാത്ര ആരംഭിച്ചു. നിശബ്ദ താഴ്‌വരയിൽ വിവിധയിനം പക്ഷികളേയും പൂമ്പാറ്റകളേയും കാണാൻ കഴിഞ്ഞു. പടർന്നു പന്തലിച്ച വലിയ വനവൃക്ഷങ്ങളുടെ ചുവട്ടിലൂടെയുള്ള കാനനയാത്ര രസകരമായ അനുഭവമായിരുന്നു. ഞങ്ങളുടെ വാഹനം വനപാതയിലൂടെ ഇരമ്പിപ്പോകുമ്പോൾ പ്രതിഷേധമെന്നോണം മലയണ്ണാന്മാർ മരക്കൊമ്പുകളിൽ ചാടി മറയുന്നതു കണ്ടു. കേരളത്തിലെ ഒരേയൊരു മഴക്കാടാണ് സൈലന്റ് വാലി.

ചീവീടുകളില്ലാത്ത നിശബ്ദതാഴ് വര. പക്ഷേ ഇപ്പോൾ ഇവിടെ ചീവീടുകൾ എത്തിത്തുടങ്ങി. പോകുന്ന വഴിയിൽത്തന്നെ ചീവീടിന്റെ സംഗീതം ഞങ്ങൾക്ക് ശ്രവിക്കാൻ കഴിഞ്ഞു. സൈരന്ധ്രിവനം എന്ന പേരിനെ ആംഗലേയവത്ക്കരിച്ചതിന്റെ ഫലമായാണ് സൈലന്റ്‌വാലി ഉണ്ടായതെന്നാണ് മറ്റുചിലർ അഭിപ്രായപ്പെടുന്നത്. ഇവിടെ നൂറ്റിയെഴുപത് ഇനം പക്ഷികളെ കണ്ടെത്തിയെന്ന് പക്ഷിശാസ്ത്രജ്ഞർ പറയുന്നു.

പ്ലാൻ്റേഷൻ ഏരിയയും, സംരക്ഷിതമേഖലയായ ബഫർസോണും, അടിക്കാടുകൾ നിറഞ്ഞ കോർ ഏരിയയും കടണ് കി​ലോ​മീ​റ്റ​റുകൾ യാ​ത്ര​ ചെ​യ്ത് ഞങ്ങൾ ഉ​ൾ​വ​ന​ത്തിലേക്ക് നീങ്ങി. ജീ​പ്പ് ഡ്രൈ​വ​ർക്ക് സൈലൻറ് വാലിയുടെ ഓരോ ചെറുചലനങ്ങളും കൃത്യമായി അറിയുമായിരുന്നു. ഓരോ കാഴ്ചയും ഡ്രൈവർ മനോഹരമായി വിവരിച്ചു. ഒരിടത്ത് മരങ്ങൾക്കു മുകളിലായി കരിങ്കുരങ്ങുകൾ ചാടുന്നത് കണ്ടു. ജീപ്പ് നിറുത്തി ഫോട്ടോയെടുക്കാൻ ശ്രമിക്കുമ്പോഴേക്കും അവർ കടന്നുകളഞ്ഞു.

ജീപ്പ് മുന്നോട്ടു പോകുമ്പോൾ കാട്ടരുവിയുടെ കളകളാരവം കേട്ട ഒരു ദിക്കിൽ എല്ലാവരും വണ്ടി നിറുത്തി. വെള്ളിക്കൊലുസു കിലുക്കിയൊഴുകുന്ന ഒരു കൊച്ചു കാട്ടുനീർച്ചോല സുന്ദരി! എല്ലാവരും അവളുടെയടുത്തേക്ക് പോയി. ദാഹനീർ കുടിച്ചു. കാലും മുഖവും കഴുകി. കുറേപ്പേർ കുപ്പികളിൽ ജലം പകർന്നെടുത്തു. അപ്പോൾ കിട്ടിയ ഉന്മേഷത്തോടെ യാത്ര തുടർന്നു. ഭവാനിപ്പുഴയും കുന്തിപ്പുഴയും സൈലന്റ് വാലി ദേശീയോദ്യാനത്തിനരികിലൂടെ ഒഴുകുന്നു. ഒരു മരക്കൂട്ടത്തിനടുത്ത് കുരങ്ങുകൾ വലിയ ബഹളമുണ്ടാക്കുന്നതു വണ്ടിയിൽ ഇരുന്നുതന്നെ കണ്ടു. നരച്ചതാടിയും കറുത്ത രോമവും സിംഹത്തിന്റേതുപോലെ ഗാംഭീര്യമുള്ള വാലുമുള്ളവ. ഡ്രൈവർ പറഞ്ഞു, “ഇത് സിംഹവാലൻകുരങ്ങുകളാണ്. താഴ് വരയുടെ ഐക്കൺ. പുറമെ നിന്ന് ഏതെങ്കിലും കുരങ്ങ് കടന്നു വന്നാൽ ഇത്തരത്തിൽ ഫൈറ്റ് നടക്കാറുണ്ട്”. മുമ്പിൽ പോയ ജീപ്പുകൾ എല്ലാം അവിടെ നിറുത്തിയിട്ടിരിക്കുന്നത് കണ്ടു. എല്ലാവരും കുരങ്ങളുടെ ഫൈറ്റ് മൊബൈലിൽ പകർത്തുകയാണ്. ഞങ്ങളും അത് കാണാനിറങ്ങി. 10 മിനിറ്റു കഴിഞ്ഞ്, പതിറ്റാണ്ടുകളുടെ വെയിലും മഴയും ഏറ്റുവാങ്ങി പടർന്നു പന്തലിച്ച വലിയ മരങ്ങൾ റോഡിനിരുവശവും നിൽക്കുന്ന കാട്ടുപാതയിലൂടെ വീണ്ടും യാത്ര തുടർന്നു. വഴിയരികിൽ നിന്ന, നൂറ്റാണ്ടിലേറെ പഴക്കമുള്ള കാട്ടുപ്ലാവ് ഒരു കൗതുകക്കാഴ്ചയായി.

എൺപത്തൊൻപതു ചതുരശ്ര കിലോമീറ്ററാണ് സൈലന്റ് വാലി ഉൾപ്പെടുന്ന വനമേഖല. മഴക്കാടും മലനിരയും ചതുപ്പും ഉൾപ്പെടുന്ന നിശബ്ദതാഴ്‌വരയ്ക്ക് പതിനായിരം വർഷം പഴക്കമുണ്ടെന്നാണ് അഭിജ്ഞമതം. അതേസമയം മഹാഭാരതത്തിലെ കുന്തീദേവിയുടെയും മക്കളുടെയും വനവാസവുമായി ബന്ധപ്പെടുത്തുന്നു ഈ കാടിന്റെ ഐതിഹ്യം. കുന്തിയും മക്കളും വിശ്രമിച്ച താഴ്‌വരയിലൂടെ ഒഴുകുന്ന പുഴയാണത്രേ കുന്തിപ്പുഴ. പാണ്ഡവർ ഭക്ഷണം കഴിഞ്ഞ് പാത്രം മറന്നുവച്ചെന്നും ആ സ്ഥലമാണ് പാത്രക്കടവെന്നുമാണ് നാട്ടുകഥ. പാത്രക്കടവിലാണ് പണ്ടൊരു വൈദ്യുതപദ്ധതി നടപ്പാക്കാൻ ഗവൺമെന്റ് ആലോചിച്ചത്. അത് സൈലന്റ് വാലിയെ നശിപ്പിക്കുമെന്നു ചൂണ്ടിക്കാട്ടിയുള്ള പ്രതിഷേധത്തെ തുടർന്ന് ആ പദ്ധതി ഉപേക്ഷിക്കപ്പെട്ടു.

ആ കഥയും ചരിത്രവും:

ഇന്തോ-ആസ്ത്രേലിയൻ ഭൂഖണ്ഡത്തിന്റെ കാലം തൊട്ടേയുള്ള വനപ്രദേശമാണ് സൈലന്റ്‌വാലിയെന്നാണ് ഭൗമശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം. സൈലന്റ്‌വാലിയുടെ ജൈവവൈവിധ്യത്തിനു മുഖ്യകാരണം ഈ 70 ലക്ഷം വർഷങ്ങളുടെ പഴക്കമായിരിക്കണമെന്നാണ് പൊതുവേയുള്ള അനുമാനം. 1914-ൽ മദ്രാസ് സർക്കാർ ഈ പ്രദേശത്തെ സംരക്ഷിത പ്രദേശമായി പ്രഖ്യാപിച്ചതു മുതലാണ് സൈലന്റ്‌വാലിയുടെ ആധുനികചരിത്രം ആരംഭിച്ചത്. 1975 കാലഘട്ടത്തിൽ കേരള വൈദ്യുതി വകുപ്പ് സൈലന്റ്‌വാലിയിൽ കൂടി ഒഴുകുന്ന കുന്തിപ്പുഴയിലെ പാത്രക്കടവ് ഭാഗത്തു അണക്കെട്ട് നിർമ്മിക്കാനുള്ള പദ്ധതി ആരംഭിച്ചപ്പോൾ, ഹെക്ടർ കണക്കിനു മഴക്കാടുകൾ വെള്ളക്കെട്ടിനടിയിലാകുമെന്ന കാരണത്താൽ പ്രകൃതിസ്നേഹികളുടെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുകയും, 1984-ൽ അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന ഇന്ദിരാ ഗാന്ധി പാത്രക്കടവു ജലവൈദ്യുതപദ്ധതി നിർത്തലാക്കിയതായി പ്രഖ്യാപിക്കുകയും ചെയ്തു. പ്രൊഫ.എം.കെ. പ്രസാദ്, സുഗതകുമാരി, എൻ.വി. കൃഷ്ണവാര്യർ, വി.ആർ. കൃഷ്ണയ്യർ തുടങ്ങിയവരായിരുന്നു സൈലന്റു വാലി സംരക്ഷണ പ്രക്ഷോഭത്തിനു മുൻ‌കൈയെടുത്തവരിൽ പ്രമുഖർ. പദ്ധതിക്കെതിരേ രംഗത്തു വന്ന ഒരു പ്രധാന സംഘടനയാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്. സൈലന്റ്‌വാലി സംരക്ഷണപ്രക്ഷോഭം അന്താരാഷ്ട്രശ്രദ്ധ നേടാൻമാത്രം ശക്തവും രാജ്യവ്യാപകവും ആയിരുന്നു. 1979-ൽ അന്നത്തെ കാർഷിക വകുപ്പ് സെക്രട്ടറിയായിരുന്ന ഡോ. എം. എസ്. സ്വാമിനാഥൻ നടത്തിയ സർവ്വേ പ്രകാരം 1980-ൽത്തന്നെ സൈലന്റ്‌വാലി ദേശീയോദ്യാനമാണെന്ന് ഭാരതസർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും പാത്രക്കടവു ജലവൈദ്യുതപദ്ധതി പ്രദേശം ഒഴിവാക്കിയിരുന്നു. എന്നാൽ പ്രക്ഷോഭ ശേഷം 1984-ൽ ഇറങ്ങിയ പുതിയ ഉത്തരവുപ്രകാരം സൈലന്റ്‌വാലി ദേശീയോദ്യാനത്തിന്റെ അതിർത്തിക്കുള്ളിൽ നിർദ്ദിഷ്ട ജലവൈദ്യുത പദ്ധതിയുടെ പ്രദേശങ്ങളും ഉൾപ്പെട്ടിരുന്നു. 1985 സെപ്റ്റംബർ 7ന് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി സൈലന്റ്‌വാലി ദേശീയോദ്യാനം രാഷ്ട്രത്തിനു സമർപ്പിച്ചു.

1000 സസ്യവർഗങ്ങളെ ഇവിടുത്തെ മലബാർ മഴക്കാടുകളിൽ കണ്ടെത്തിയിട്ടുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. 966 ഇനം സസ്യങ്ങളും പുഷ്പിക്കുന്നവയാണ്. 108 ഇനം ഓർക്കിഡുകൾ അവയിൽ പെടുന്നു. 170 ഇനം പക്ഷികളെ കണ്ടെത്തിയിട്ടുള്ളവയിൽ 31 ഇനം ദേശാടകർ ആണെന്നാണ് അനുമാനം. 100 ഇനം ചിത്രശലഭങ്ങളേയും, 400 ഇനം മറ്റു ശലഭങ്ങളേയും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. സിംഹവാലൻ കുരങ്ങ്, കരിങ്കുരങ്ങ്, കുട്ടിത്തേവാങ്ക്, കടുവ, പുള്ളിപ്പുലി, അരയൻ പൂച്ച, ചെറു വെരുക്, തവിടൻ വെരുക്, കാട്ടു പട്ടി, പാറാൻ, കരടി, മ്ലാവ്, കേഴ, പുള്ളിമാൻ, കൂരമാൻ, ആന മുതലായ മൃഗങ്ങളുടെയും ആവാസ കേന്ദ്രമാണ് ഈ താഴ് വര. ഇവിടത്തെ സസ്യാവരണത്തിന്റെ സവിശേഷതയും മഴക്കാടുകളുടെ പ്രാധാന്യവും മനസ്സിലാക്കിയ ഐക്യരാഷ്ട്രസംഘടന ലോകത്തിലെ തന്നെ ഏറ്റവും സംരക്ഷണമർഹിക്കുന്ന ജൈവമേഖലയായ നീലഗിരി ബയോസ്ഫിയർ റിസർവ്വിന്റെ മൂലകേന്ദ്രമായി ഇതിനെ മാറ്റുകയുണ്ടായി. 89 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഇവിടം ദേശീയോദ്യാനങ്ങളിൽ താരതമ്യേന ചെറുതാണ്. നീലഗിരി പീഠഭൂമിയുടെ ഭാഗമാണെങ്കിലും തെക്കുഭാഗം പാലക്കാടൻ സമതലങ്ങളുമായി ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം 658 മീറ്റർ മുതൽ 2384 മീറ്റർ വരെ വ്യത്യാസപ്പെട്ടിരിക്കുന്നു. കുന്തിപ്പുഴയാണ് സൈരന്ധ്രി വനത്തിലൂടെ ഒഴുകുന്ന ഏക നദി. 2800 മി.മീ മുതൽ 3400 മി.മീ വരെയാണ് വാർഷികവർഷപാതം. സൈലന്റ്‌വാലി ദേശീയോദ്യാനത്തിന്റെ കിഴക്കൻ ഭാഗങ്ങൾ പശ്ചിമഘട്ടത്തിന്റെ മഴനിഴൽ പ്രദേശങ്ങളായതുകൊണ്ട് മഴ നന്നേ കുറവാണ്. 39° സെൽ‌ഷ്യസ് വരെ ഇവിടെ കൂടിയചൂട് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും 20.2° സെൽ‌ഷ്യസാണ് ആപേക്ഷിക ശരാശരി.

നീലഗിരി ജൈവമേഖലയുടെ കാതൽ പ്രദേശമാണത്രെ സൈരന്ധ്രി വനം. സൈരന്ധ്രിയിലേക്കുള്ള യാത്രയിൽ പൊന്തൻതോട് എത്തിയപ്പോൾ ഒരു കെട്ടിടം കണ്ടു. ഇവിടെയെത്തുന്ന സന്ദർശകർക്ക് രാപ്പാർക്കാൻ വനംവകുപ്പ് നിർമ്മിച്ച ക്യാംപ് ഷെഡാണിത്. ഇരുപതു പേർക്ക് താമസിക്കാൻ പറ്റുന്ന ഷെഡ്. സന്ദർശകർ നേരത്തേ ബുക്ക് ചെയ്തിരിക്കണമെന്നുമാത്രം. ജീപ്പ് കുറേക്കൂടി ഓടിയപ്പോൾ അവിടെയൊരു ‘ഊര്’ കണ്ടു; അത് ഗോത്രവാസികളുടെ സെറ്റിൽമെന്റാണത്രേ: കരുവാര ഊര്. അതിൽ അൻപതിലേറെ കുടുംബങ്ങളുണ്ടെന്ന് ഡ്രൈവർ പറഞ്ഞു. അവിടേക്കു സന്ദർശകർക്ക് പ്രവേശനമില്ല.

അല്പം കഴിഞ്ഞപ്പോൾ ഞങ്ങൾ വ്യൂപോയിന്റിനു മുന്നിലെത്തി. അവിടെ ഒരു വാച്ച് ടവർ ഉണ്ട്. സമീപത്തായി വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കോട്ടേജും അതിനരികിലായി പാർക്കിങ് ഏരിയയും കണ്ടു. നാലു നിലകളിൽ വിശ്രമമുറികളോടു കൂടിയ ഇരുമ്പു നിർമിതിയാണു വാച് ടവർ. ഒരേസമയം 12ൽ കൂടുതൽ ആളുകൾ മുകളിലേക്ക് കയറാൻ പാടുള്ളതല്ല എന്ന ബോർഡ് കണ്ടു. വാച്ച് ടവറിനു മുകളിൽ കയറി നോക്കുമ്പോൾ വനമേഖല മുഴുവനായും കാണാം. പടിഞ്ഞാറു ഭാഗത്ത് നിലമ്പൂർ വനം. വടക്കുഭാഗത്ത് നിലഗിരി. കിഴക്കും തെക്കും അട്ടപ്പാടിയിലെ മലനിര. അകലെ സൈരന്ധ്രിയെ ചെറിയ വെള്ളിനൂല് പോലെ കാണാം. കുന്തിപ്പുഴയുടെ ഉദ്ഭവസ്ഥാനമാണു സൈരന്ധ്രി. കാട്ടു സുന്ദരി. പക്ഷേ ഇപ്പോൾ വേനൽക്കാലമായതുകൊണ്ട് പുഴ കുറേഭാഗം വറ്റിക്കിടക്കുകയാണ്. മറ്റു വനമേഖലകളിൽനിന്നു വിഭിന്നമായി പ്രകൃതിയുടെ ഒരു നൈസർഗിക ഭാവമാണ് അവിടെ കാണാൻ കഴിഞ്ഞത്.
അതിജീവനത്തിന്റെയും പ്രതിരോധത്തിന്റെയും അടയാളങ്ങൾ അവിടെയുണ്ട്. മരങ്ങളും ചെടികളും പുഴയും ജീവജാലങ്ങളും അതിജീവനത്തിന്റെ അടയാളങ്ങളാണല്ലോ!

വാച്ച് ടവർ ഇറങ്ങി കൂട്ടുകാരോടൊപ്പം താഴെയുള്ള ടീ സ്റ്റാളിലേക്ക് പോയി. അവിടത്തെ ചൂടു കാപ്പി രുചിച്ചു. ഓർമ്മയിൽ തങ്ങിനിൽക്കുന്ന കുറേ കാഴ്ചകളുമായി ഞങ്ങൾ സൈരന്ധ്രിയിൽ നിന്നു മടക്കയാത്ര ആരംഭിച്ചു. അഞ്ചരയോടെ ഫോറസ്റ്റ് സ്റ്റേഷനിൽഎത്തിച്ചേർന്നു. ഷെഫിനും പ്രദേശ വാസികളും ആദിവാസി ആധിപത്യമുള്ള അട്ടപ്പാടി ബ്ലോക്കിനെപ്പറ്റി കൂടുതൽ വിവരങ്ങൾ നൽകി. പതിറ്റാണ്ടുകളായി ഇവിടം സംസ്ഥാനവനവകുപ്പ്, ആദിവാസി വികസന വകുപ്പ്, സന്നദ്ധസംഘടനകൾ, മാധ്യമങ്ങൾ, ഗവേഷകർ മുതലായ വികസന പങ്കാളികളുടെ ശ്രദ്ധയാകർഷിച്ചുവരുന്നു. എന്നിട്ടും ഇവയുടെ ആനുപാതികമായ സ്വാധീനം വികസനത്തിൽ ഉണ്ടാകുന്നില്ല എന്നത് ഒരു സത്യമാണ്. എഫ്‌ ആർ‌ എ(വനാവകാശ നിയമം) നടപ്പിലാക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന പ്രധാനസ്ഥാപനങ്ങൾ 1970-കൾ മുതൽ ഇതിൽ പങ്കാളികളാണ്. ഇന്റഗ്രേറ്റഡ് ട്രൈബൽ ഡെവലപ്‌മെന്റ് പ്രോജക്റ്റ് (കേരളത്തിലെ ആദ്യത്തേത്), അട്ടപ്പാടി കോ-ഓപ്പറേറ്റീവ് ഫാമിംഗ് സൊസൈറ്റി, പശ്ചിമഘട്ട വികസന പരിപാടി,അട്ടപ്പാടി വാലി ഇറിഗേഷൻ പ്രോഗ്രാം, അട്ടപ്പാടി ഹിൽസ് ഏരിയ ഡെവലപ്‌മെന്റ് സൊസൈറ്റി എന്നിവയാണ് അവയിൽ ചിലത്. സംരക്ഷണം, വികസനം, ഉപജീവനമാർഗ്ഗം, ഭരണം എന്നിവയെപ്പറ്റി തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടുകൾ വച്ചുപുലർത്തുന്നു ഈ വികസന ഏജൻസികൾ.പഠനങ്ങൾ പറയുന്നത് ഇത്തരത്തിലുള്ള നിരവധി ഏജൻസികളുടെ ദീർഘകാല സാന്നിധ്യം ഉണ്ടായിരുന്നിട്ടും, മിക്ക ഗ്രാമങ്ങളിലും FRC (വനാവകാശ സമിതികൾ) രൂപീകരണം ആരംഭിച്ചത് FRA നിലവിൽ വന്ന് ആറ് വർഷത്തിന് ശേഷമാണ്.

ആദിവാസികളുടെയും തദ്ദേശവാസികളുടെയും ജീവനാഡിയായിരുന്നു അട്ടപ്പാടി എന്ന് ഒരിക്കൽ പറഞ്ഞു കേട്ടിരുന്നു. ജപ്പാൻ ബാങ്ക് ഫോർ ഇന്റർനാഷണൽ കോർപ്പറേഷന്റെ ധനസഹായത്തോടെ തദ്ദേശ സ്വയംഭരണവകുപ്പ് ആരംഭിച്ച 258.31 കോടി രൂപയുടെ വനവൽക്കരണ പദ്ധതിയായ അട്ടപ്പാടി ഹിൽസ് ഏരിയ ഡെവലപ്‌മെന്റ് സൊസൈറ്റി (AHADS) ആരംഭിച്ചയുടൻ തന്നെ വൻഹിറ്റായി അറിയപ്പെട്ടു. പ്രദേശത്തിന്റെ പച്ചപ്പ് തിരികെക്കൊണ്ടുവരുന്നതിൽ ഇത് കുറെയൊക്കെ വിജയിച്ചു. ഒരു ഹരിതദൗത്യത്തോടെയാണ് ഇത് ആരംഭിച്ചതെങ്കിലും, പിന്നീട് പ്രധാനപ്പെട്ട ദൗത്യമായിരുന്ന മറ്റ് സംരംഭങ്ങളും പദ്ധതി ഏറ്റെടുത്തു. അതോടെ പദ്ധതിക്ക് പല വിനാശകരമായ പ്രത്യാഘാതങ്ങളും ഉണ്ടായി. പ്രദേശത്തെ മുഴുവൻ ആദിവാസി ജനവിഭാഗങ്ങളും ഇതിനകം അവരുടെ ഉപജീവനമാർഗ്ഗം ഉപേക്ഷിച്ച് AHADS-ന് വേണ്ടി വെറും ‘തൊഴിലാളികൾ’ ആയി മാറിയിരുന്നു. AHADS പദ്ധതി മൂലം, ആദിവാസികൾ സ്വന്തം തൊഴിലും പരമ്പരാഗതകൃഷിയും ഉപേക്ഷിക്കേണ്ടിവന്നു. നാടിന്റെ വികസനത്തിനായി നീക്കിവച്ച പണം ഉദ്ദേശിച്ച കൈകളിൽ എത്തിയുമില്ല. നിർമ്മാണ ജോലികളും മറ്റു സമാനജോലികളും തിരഞ്ഞെടുക്കാൻ ആദിവാസികളെ പ്രേരിപ്പിച്ച AHADS ന് അവർക്ക് സുസ്ഥിരമായ വേറെ ഉപജീവനമാർഗ്ഗം നൽകാൻ കഴിഞ്ഞുമില്ല. വനവൽക്കരണത്തിനായി ഉദ്ദേശിച്ചിരുന്ന പദ്ധതിക്ക് അതിന്റെ ലക്ഷ്യം കൈവരിക്കാൻ കഴിഞ്ഞില്ല എന്നത് ഒരു ദുഃഖസത്യമായി. താമസിയാതെ ആദിവാസികളിൽ ഭൂരിഭാഗവും കഞ്ചാവിന്റെയും അനധികൃത മദ്യനിർമ്മാണത്തിന്റെയും പഴയരീതികളിലേക്ക് മടങ്ങുമെന്ന ഭയമാണ് കൂടുതൽപേർക്കും. അതിനുള്ള തെളിവുകളും അവർ നിരത്തി. ഡ്രൈ ഏരിയയായതിനാൽ കുറേപ്പേർ സ്വയം വാറ്റിക്കഴിക്കാൻ നിർബന്ധിതരാകുന്നുവത്രേ. 300 രൂപയുടെ മദ്യം 800 രൂപ കൊടുത്തു വാങ്ങാനാളുണ്ട്. ആദിവാസികളുടെ സാമ്പത്തികസ്ഥിതി മോശമാകുന്നതിനു ഇത് ഒരു കാരണം മാത്രം! പുകയില ഉൽപ്പന്നങ്ങളുടെ ഉപഭോഗവും ഇവർക്കിടയിൽ കൂടുതലാണ്.

യാത്രികരിൽ ചിലർ അട്ടപ്പാടിയിൽ നിന്ന് തേൻ, കാപ്പിപ്പൊടി, സുഗന്ധദ്രവ്യങ്ങൾ, മറ്റു കാട്ടുൽപ്പന്നങ്ങൾ എന്നിവ വാങ്ങി. ഷെഫിനോടും കൂട്ടരോടും യാത്രപറഞ്ഞ് വൈകുന്നേരം ആറരയോടെ ഞങ്ങൾ മടക്കയാത്ര ആരംഭിച്ചു. വഴിയിലെ ഉഡുപ്പിഹോട്ടലിൽ നിന്ന് സ്വാദിഷ്ഠമായ രാത്രി ഭക്ഷണം കഴിച്ചു.
“തെളിച്ചും
തെളിവായ് നിറഞ്ഞും
ഉണർന്നും
ഉണർവായ് കുതിച്ചും
എരിഞ്ഞും തീപ്പൊരിയായുറഞ്ഞും
ഉരുകുന്ന സൂര്യൻ
പകലിന്റെയാഗ്നേയശിലയായ്
ജ്വലിച്ചുനിൽക്കേ,
ജീപ്പിൽ ഗമിച്ചു ഞങ്ങൾ
നിശബ്ദതാഴ്‌വര തേടി.
അത്രയ്ക്കു നിശ്ശബ്ദമല്ലെന്നു ചീവീടുകളാലപിക്കെ
ചെടികളും
മഹാതരുക്കളും നിറഞ്ഞൊരാ
കാനനശോഭയിലാറാടി ഞങ്ങൾ.
കണ്ണുകൾ
വനജീവികളെത്തിരഞ്ഞു
മലയണ്ണാൻ വഴിയിലുദിച്ചു
പിന്നെയും
കാന്താരപാത നീണ്ടു കിടന്നു!
ഹരിതവനം
കമനീയകാന്തി വിടർത്തി,
സിംഹവാലർ
ശാഖികളിൽനിന്നിറങ്ങിത്തിമിർത്തു,
ആദിത്യനകലുന്ന
കാലടിപ്പാടിൽ
ചിതറും വെളിച്ചത്തിൽ
യാത്രികരായ് മുങ്ങിനിവർന്നു.
സൗഹൃദം അലയാക്കി
നീണ്ടുല്ലസിച്ചു
പിന്നെ നിശയുടെ നിഴലിൽ
വേർപിരിഞ്ഞു.”

പേനത്തുമ്പിൽനിന്ന് അല്പം മുമ്പ് ഡയറിയിലേക്കിറ്റു വീണ വരികൾ ഓർത്തുകൊണ്ട് വീട്ടിലെത്തുമ്പോൾ അടുത്ത ദിവസത്തിന്റെ ആരംഭം കുറിക്കപ്പെട്ടിരുന്നു.

കവർ: ജ്യോതിസ് പരവൂർ

Comments

എഴുത്തും വായനയും ഇഷ്ടം. സോഷ്യൽ മീഡിയയിലും ആനുകാലികങ്ങളിലും എഴുതുന്നു. സ്വദേശം തിരുവനന്തപുരം. കനറാ ബാങ്കിൽ മാനേജർ ആയിരുന്നു. ഇപ്പോൾ തൃശ്ശൂർ കൈപ്പറമ്പിൽ താമസിക്കുന്നു.

ഭൂട്ടാൻയാത്രയിലെ സ്വപ്‌നദർശനം(യാത്രാവിവരണം) ഒറ്റമരക്കാവുകൾ (കവിതാസമാഹാരം) എന്നീ രണ്ടു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.

You may also like