കാട്
1
ഹിമാലയ പാർവ്വതങ്ങളിലെ ആ കൊടുംകാട് നിശബ്ദതയിലാണ്ടു കിടന്നു. രാത്രിയിലെ മഞ്ഞിൽക്കുളിച്ച വൃക്ഷങ്ങളും ജീവരാശിയും അലസത പുതച്ചുറങ്ങി. ഇരുട്ടും നിശബ്ദതയും പാടകെട്ടി കാടിനുമേലെ പനിച്ചു നിന്നു. മഞ്ഞിൻ പാളികളിൽനിന്ന് സൂര്യനും പുറത്തേയ്ക്ക് വരാനായില്ല. പുലരാനിനിയും ഏറെയുണ്ടെന്നോർമിപ്പിക്കുന്നതുപോലെ രാപ്പക്ഷികളുടെ മൂളൽ മാത്രം ഇരുട്ടിനുമേലെ പറന്നു.
അടുത്തുള്ള കുറ്റിക്കാട്ടിൽ നിന്നൊരുരൂപം അനങ്ങി,മെല്ലെ ജീവൻ വെച്ചു വന്നു.തണുപ്പകറ്റാൻ വേണ്ടത്ര വസ്ത്രമില്ലാത്ത ദേഹം, ശരീരമാകെ ജീവന സമരത്തിന്റെ സ്മാരകങ്ങൾ എന്നപോലെ മുറിവുകൾ, മുറിവുണങ്ങിയ പാടുകൾ.അയാളുടെ ജാതി വിളിച്ചോതുന്ന പച്ചക്കുത്തുകൾ. ബലിഷ്ഠനെങ്കിലും ഗർഭിണിയായ ഭാര്യയെ എടുത്തുകൊണ്ടറുപതു മൈലോളം കാട്ടുവഴികൾ ചവിട്ടിനടന്നതിന്റെ ക്ഷീണം മൂടിയ ശരീരം.വിശ്രമിക്കൂ എന്നു മനസും ശരീരവും ആവശ്യപ്പെടുന്നുണ്ടെങ്കിലും അതിപ്പോൾ സാധിക്കുമെന്ന് തോന്നുന്നുമില്ല.
അടുത്തു മരത്തിൽ ചാരി വേദനകൊണ്ടു നിലവിളിക്കുന്ന ഭാര്യയുടെ നേരെ സഹിക്ക്’ എന്നവണ്ണം നോക്കി വന്നവഴിയേ വീണ്ടും അയാൾ നോട്ടമെത്തിച്ചു. ഞെട്ടലോടെ ആ കുറ്റിക്കാടിനപ്പുറം നിന്ന് ചുറ്റും നോക്കുന്ന സായുധരായ പട്ടണത്തുക്കാരെ തിരിച്ചറിഞ്ഞു. ചെറിയൊരു ശബ്ദം കൊണ്ട് തിരിച്ചറിയുന്ന ദൂരത്തിൽ അവർ!കണ്ടെത്തിയാൽ താനും ഭാര്യയും ഗർഭവുമൊന്നും കാടിന്റെ ഓർമ്മകളിൽ പോലും ബാക്കിയാവില്ല.
“കാടേ, പിറക്കാനിരിക്കുന്ന ജീവനോടു ദയകാണിക്കൂ!” അയാൾ ഒരു മാത്ര നിശ്ശബ്ദനായി.
“കമ്പ, ഇനിയെനിക്കു വയ്യ,, ഇവിടെ പെറ്റുപോകും!”വേദന!
“അമരാ, ഇപ്പോഴനങ്ങിക്കൂടാ! ഉയിരോടെ ബാക്കി കാണില്ല നമ്മൾ.
മുനികൾക്ക് തപസ്സു ചെയ്യാൻ പ്രശാന്തവനപ്രദേശങ്ങൾ വേണമെന്ന് പറഞ്ഞാണവർ വന്നത്. അവർക്കു പിന്നാലെ അവരുടെ ഭാര്യമാരെത്തി… അവരെയെല്ലാം വന്യ മൃഗങ്ങളിൽ നിന്ന് സംരക്ഷിക്കാൻ കിടങ്ങുകൾ കുഴിക്കുന്നവരും മുൾവേലികൾ കെട്ടുന്നവരും വന്നു ചേർന്നു. പാലും നെയ്യും കൊണ്ടുള്ള വിഭവങ്ങൾ തയ്യാറാക്കുന്നവരും, രാജധാനിയിലേക്കും ഉദ്യോഗസ്ഥർക്കും നഗരാധിപർക്കും എത്തിക്കുന്നവരും എത്തിക്കൊണ്ടിരുന്നു. അങ്ങനെ മുനികളുടെ ക്ഷേമാർത്ഥം വന്നുപോകുന്ന ആളുകൾക്കു യാത്രാസൗകര്യത്തിനും അവരുടെ യജ്ഞയാഗങ്ങളിലേക്ക് വേണ്ട സാധനസാമഗ്രികൾ എത്തിക്കുന്നതിനും ചെറിയ രാജവീഥി നിർമ്മിച്ചെടുത്തു… മുനികളുടെ ഉപദേശ നിർദ്ദേശങ്ങൾക്കായും അവരെ സേവിച്ചാദരിക്കാനായും വരുന്ന നാഗരികരുടെ തിരക്കു കൂടി. വന്നുപോകുന്നവരുടെ സൗകര്യത്തിനായി വണിക്കുകൾ വന്നു. അവരുടെ വണ്ടികളും അടിമകളും വന്നു. അവർക്കായി അവശ്യ നിത്യോപയോഗ സാമഗ്രികൾ വിൽക്കുന്നവർ ആ വഴിക്കിരുവശം കൈവശപ്പെടുത്തി. അതിനു ശേഷം, മെല്ലെമെല്ലെ ആ ആശ്രമങ്ങൾക്ക് ചുറ്റും ചെറിയ ഗ്രാമങ്ങൾ നിർമ്മിച്ചു തുടങ്ങി.
ഗ്രാമങ്ങളിൽ നിന്ന് ദൂരത്തേയ്ക്ക് എന്ന വിധം മുനിമാർ കൂടുതൽ ഉൾക്കാടുകളിലേക്കു നീങ്ങി. യജ്ഞയാഗാദികൾക്ക് വെള്ളം ആവശ്യമായി വന്നു. വനതടാകങ്ങളുടെ കരയിൽ ജീവിച്ചു പോന്ന, വേട്ടയാടി ആഹരിച്ചു പോന്ന ഗിരിജനങ്ങൾ മുനിമാർക്ക് ശല്യമായി തോന്നിത്തുടങ്ങി.. അവരിൽ നിന്ന് മുനിജനങ്ങളെ രക്ഷിക്കാൻ സൈനികർ വന്നു…… കാടുകൾ തെളിയിച്ചു കൃഷി ഭൂമിയാക്കുന്നതിനും ഗ്രാമങ്ങൾ സ്ഥാപിക്കുന്നതിനും തടസമായി അവരുടെ ദേവപ്രശ്നങ്ങളിൽ അടവിനിവാസികൾ തെളിഞ്ഞു. അവരെ ഉന്മൂലനം ചെയ്യേണ്ടത് വേദവിധിയായി മാറി… ദൈവാജ്ഞയായി മാറി.
മഹോന്നതമായ ഹസ്ഥിനാസാമ്രാജ്യത്തിന്റെ മൃഗസമ്പത്തും പൗരന്മാരും സുഖമായിരിക്കണമെങ്കിൽ കാടുകൾ മൈതാനങ്ങളും പിന്നീട് ആ മൈതാനങ്ങൾ ജന പദങ്ങളുമായി മാറേണ്ടതുണ്ട്. അവിടെയാണ് യുദ്ധങ്ങളുടെ ആരംഭം.
കാടുകളെ ആക്രമിക്കും മുൻപ് അതിലെ മൃഗങ്ങളെയും അവയോടിണങ്ങിക്കഴിയുന്ന അസുരജനത്തേയും ആക്രമിച്ചു കീഴടക്കുക എന്നത് എഴുതപ്പെടാത്ത, പറയപ്പെടാത്ത അജണ്ടയായി മാറിയിരിക്കുന്നു. ജനപഥങ്ങളിൽ നിന്നെത്തിയ യോദ്ധാക്കളുടെ ചെറിയ സംഘങ്ങൾ അസുരവംശജരെ കൊന്നു തുടങ്ങിയിരുന്നു. അവരുടെ പെണ്ണുങ്ങളും കുഞ്ഞുങ്ങളും അടിമകളായി നഗരങ്ങളിലേക്ക് അയക്കപ്പെട്ടിരുന്നു. എതിർത്തവരില്ലാതെയാകുന്നതു കണ്ട ചിലർ സ്വയമവർക്കു കീഴടങ്ങി ഗ്രാമങ്ങളിൽ കിട്ടിയ പണി ചെയ്യാനും, പട്ടണത്തുകാരുടെ പശു പാലകരായും, പണിയായുധങ്ങൾ ഉണ്ടാക്കുന്നവരായും അതിജീവിക്കാനും തുടങ്ങി. അങ്ങനെയാണ് രണ്ടു രാത്രികൾക്ക് മുൻപ് ഭീലുകളുടെ ഊരിൽ ആക്രമണമുണ്ടായത്. ആ രാത്രി ഓർമ്മയിലെത്തുമ്പോഴേ ഭയം തന്നെ കീഴടക്കുന്നതറിഞ്ഞു, കമ്പൻ.
2
പുലരുന്നതേയുള്ളു, വേട്ടക്കു പോയ ഭീലുകൾ ഊരിലേക്ക് വരുന്നതേയുള്ളു. ചെറിയൊരു ഗ്രാമമാണ്, നൂറോളം ആണുങ്ങളും അതിലേറെ പെണ്ണുങ്ങളും കുഞ്ഞുങ്ങളും അടങ്ങുന്ന കൂട്ടം. ഊരിന്റെ അതിരിൽ വനദേവത എന്ന് ഭീലുകൾ തൊഴുന്ന കല്ലുണ്ട്. ചെത്തിയൊരുക്കാത്ത, രൂപം തെളിയാത്ത ഒരു കല്ല്. അന്നത്തെ വേട്ടയിൽ വനവിഭവങ്ങളിൽ തങ്ങളുടെ വിഹിതം എടുക്കാൻ അനുവദിച്ചതിനു നന്ദി സൂചകമായി ആ കല്ലിനെ നമസ്കരിച്ചു കൊണ്ട് വേട്ടയിറച്ചി അതിനു മുന്നിൽ വെച്ച് തൊഴുതു. അവർ അവിടെയുള്ളകാലം അതാണ് അവരുടെ ദേവത, അവിടം വിട്ട് മറ്റൊരിടത്തു കുടി വെയ്ക്കുമ്പോൾ മറ്റൊരു കല്ലോ മരക്കുറ്റിയോ കണ്ടെത്തി സ്ഥാപിക്കുന്നു. പൂജിക്കുന്നു, വണങ്ങുന്നു. അവരതിനെ കാടിന്റെ ഒരു ഭാഗമായി കാണുന്നു.അതിനു വേറെന്തെങ്കിലും ശക്തിയുണ്ടെന്നോ, അതവരെ രക്ഷിക്കുമെന്നോ കരുതുന്നുമില്ല, അവിടം വിടുമ്പോൾ അതിനെ വിട്ടേച്ചു പോകാൻ മടിയുമില്ല.
അതിനു നൈവേദ്യമായി മാൻകുട്ടികളുടെ കാലുകളും കാട്ടുപോത്തിൻ തലയും എട്ടോ പത്തോ മീനും വെച്ചു തൊഴുന്നു. ചത്ത കാട്ടുപന്നിയെയും , കാട്ടുപോത്തിന്റെയും ഇറച്ചിയുമൊക്കെ വലിച്ചു പൊന്തിച്ചൊരു വയസ്സി വന്നു.അത്രയും വേട്ടയിറച്ചികിട്ടിയ ആനന്ദം കൊണ്ടു ചിലർ ആർപ്പിട്ടും, വേട്ടയിൽ മുറിപ്പെട്ടവരുടെ ബന്ധുക്കളിൽ ചിലർ വേദനയോടെ കരഞ്ഞും പ്രദേശമാകെ ശബ്ദമുഖരിതമാക്കി.
കുറച്ചപ്പുറം, വേട്ടയിറച്ചിയും മറ്റും പങ്കു വെയ്ക്കപ്പെടുന്നുണ്ട്. അവിടെ ആണുങ്ങൾക്ക് പ്രവേശനമില്ല. വേട്ടയാടിക്കൊണ്ടുവരുന്നതുവരെ മാത്രമേ അവർക്ക് ഉത്തരവാദിത്തമുള്ളു. അതുകഴിഞ്ഞാൽ അവർക്ക് അതിലൊന്നും പങ്കില്ല, മുറിവേറ്റവരെ ശുശ്രൂഷിക്കുകയും, ക്ഷീണം മാറ്റാൻ മദ്യം കുടിക്കുകയുമൊക്കെയാണിനി അവരുടെ പണി.
കമ്പൻ, തന്റെ പങ്ക് മാംസത്തെക്കുറിച്ച് ആലോചിച്ചു. അന്നത്തെ വേട്ടയിൽ കാട്ടുപന്നിയെ പിടിക്കുമ്പോഴേറ്റ പരിക്ക് ഇപ്പോഴും അയാളുടെ പുറത്തു നിലിച്ചു കിടന്നു. ഇടംകൈകൊണ്ടവിടെ തലോടിക്കൊണ്ട് കൂട്ടത്തിൽ നിന്ന് മാറി, തൊട്ടടുത്തുള്ള കല്ലിൻമേൽ പിതൃക്കളെ ധ്യാനിച്ചുകൊണ്ട് കുറച്ചു മദ്യമൊഴിച്ചു പെട്ടെന്ന് പാത്രമുയർത്തി കുടി തുടങ്ങി.
ശീതകാലത്തിന്റെ തുടക്കത്തിൽ തയ്യാറാക്കിയ മദ്യത്തിന് രുചിയില്ലെന്നു തോന്നി. ഈ പ്രദേശത്തേക്ക് വന്നിട്ടിപ്പോൾ രണ്ടു ഋതുക്കൾ മാറിയതേയുള്ളൂ. മദ്യം വാറ്റാൻ വേണ്ട മാഹുവാ മരങ്ങൾ ഇവിടെ വളരെക്കുറവാണ്. അവയിലെ പൂക്കളും അത്രകണ്ടു ഗുണമുള്ളവയല്ല. പഴയ സ്ഥലം നല്ലതായിരുന്നു. കമ്പന്റെ ബാല്യം അവിടെയാണ് കഴിഞ്ഞത്. പക്ഷേ കാട്ടിലേയ്ക്കെത്തുന്ന മുനികളുടെ എണ്ണം കൂടുന്നതിനനുസരിച്ചവിടെ വേട്ട അസാധ്യമായി. അവിടേക്ക് എത്തുന്ന പട്ടണത്തുകാർ തോന്നുമ്പോലെ മരങ്ങൾ വെട്ടുന്നത് കൂടാതെ, കണ്ണിൽക്കണ്ട മൃഗങ്ങളെയും വിവേകശൂന്യരായി കൊന്നൊടുക്കിത്തുടങ്ങി. അവിടെ ജീവിച്ചു പോന്ന തങ്ങളെയും ഓടിച്ചു. അന്നത്തെ യുദ്ധത്തിൽ കുറെയേറെപ്പേരെ നഷ്ടപ്പെട്ടെങ്കിലും ബാക്കിയായ കുറച്ചുപേർ കൂടുതൽ ഉൾക്കാട്ടിലേക്ക് പോകേണ്ടി വന്നു.
“കമ്പ, എന്താണൊരു ആലോചന?”എന്നു ചോദിച്ചുകൊണ്ട് കയ്യിൽ കൊമ്പിൽ തീർത്ത പാത്രത്തിൽ മദ്യവുമായി അച്ഛൻ, ജംബൂകൻ അയാളുടെ അടുത്തേയ്ക്കെത്തി. സത്യത്തിൽ അയാൾ കമ്പന്റെ അമ്മയുടെ മൂന്നാമത്തെ ഭർത്താവാണ്. കമ്പന്റെ സ്വന്തം പിതാവ് അയാളുടെ പതിമൂന്നാം വയസിൽ കരടിയുടെ ആക്രമണത്തിൽ മരിച്ചതാണ്. അതിനു ശേഷം തന്റെ കൂട്ടത്തിന്റെ അധിപതി ആയ കമ്പന്റെ അമ്മ ജംമ്പൂകനെ ഭർത്താവായെടുത്തു. ഉയരമുള്ള മരങ്ങളിൽ കയറാനും, തടിയിൽ കൃഷി ആയുധങ്ങളും കല്ലുകൊണ്ടും മരം കൊണ്ടും വേട്ടയ്ക്കും യുദ്ധത്തിനുമുള്ള ആയുധങ്ങൾ ഉണ്ടാക്കാനും മറ്റു ഗോത്രങ്ങളെ ആക്രമിക്കുമ്പോൾ അവരുടെ ഏറ്റവും നല്ല സ്ത്രീകളെയും മൃഗങ്ങളെയും ആദ്യം സ്വന്തമാക്കാനുമൊക്കെ അയാളിൽ നിന്നാണ് കമ്പൻ പഠിച്ചത്.
“ഒന്നുമില്ല നമുക്ക്, വേട്ടയ്ക്ക് പോകാൻ ആണുങ്ങൾ കുറഞ്ഞു, അതെങ്ങനെ പരിഹരിക്കും എന്നാലോചിക്കുകയായിരുന്നു “. കമ്പൻ ഒരിറക്കു മദ്യം കൂടി അകത്താക്കി.
ജംബുകൻ ഉറക്കെച്ചിരിച്ചു.
“ഏതെങ്കിലും പെങ്കൊച്ചിനെ മനസ്സിൽ പിടിച്ചോ കമ്പാ?”
നമ്മുടെ കുലത്തിൽ ആണുങ്ങളെ പെറണമെന്ന് ആവേശപ്പെടുന്നല്ലോ നീയ്! നമ്മുടെ പെണ്ണുങ്ങളിൽ നിന്നെയേൽക്കാൻ കെൽപ്പുള്ളവരും നിന്റെ കുഞ്ഞിനെ ചുമക്കാൻ പറ്റുന്നവരുമായവർ ഇഷ്ടം പോലെയുണ്ടല്ലോ. ശ്രമിക്ക്, സാധിക്കും.”
വീണ്ടുമയാൾ ഉറക്കെയുറക്കെ സ്വയം രസിച്ചു ചിരിച്ചു.
തൊട്ടപ്പുറത്തു ഇറച്ചി വൃത്തിയാക്കുകയും മുറിച്ചു ഭാഗം വെയ്ക്കുകയും ചെയ്യുന്ന സ്ത്രീകളിൽ അയാളുടെ കണ്ണുടക്കി.മുതിർന്നവരെ കൂടാതെ കൗമാരക്കാരികൾ മുതൽ, ഭർത്താവ് നഷ്ടപ്പെട്ട യുവതികൾ വരെ ഇരുപതോളം പേരുണ്ട്. കൂടെ പ്രസവം അടുത്ത കമ്പന്റെ ഭാര്യയും.
കുലാചാരത്തിനു വിരുദ്ധമായി അയാൾ ഒരു ആൺകുട്ടിയെ ആഗ്രഹിച്ചു. “കാടേ, തല്ലീ (മാതാവേ,) എനിക്കൊരു ആൺകുഞ്ഞിനെ തരൂ, എന്റെ കുലത്തെ രക്ഷിക്കാനും ഇവിടത്തെ പെണ്ണുങ്ങളെ കാത്തുകൊള്ളാനും പോന്ന കാട്ടുമൃഗത്തിന്റെ ശക്തിയുള്ള ഒരുത്തനെ തരൂ.” എന്ന് നിശബ്ദം പ്രാർത്ഥിച്ചു കൊണ്ട് ഭൂമിക്കുമേൽ കുറേക്കൂടി മദ്യം ചൊരിഞ്ഞു.
“ഇല്ലബ്ബാ, ഞാൻ വേറൊന്നാണ് ഓർക്കുന്നത്. ഇന്നലെ നമ്മൾ വേട്ടക്കിറങ്ങുമ്പോൾ ദക്ഷിണ പഥത്തിൽ നിന്ന് വടക്കോട്ടേക്ക് കുടിയേറുന്ന ആളുകളുടെ മുഖങ്ങൾ കണ്ടുവോ, ശ്രദ്ധിച്ചിരുന്നോ?” ഇരിക്കുന്ന സ്ഥലത്തു നിന്ന് നിരങ്ങി ജമ്പൂകന്റെ അടുത്തേയ്ക്ക് നീങ്ങിയിരുന്നു കൊണ്ട് ചോദിച്ചു, കമ്പൻ .
“കാണാതെയെന്ത്!? ചത്ത മുഖങ്ങൾ, ശോഷിച്ച പെണ്ണുങ്ങൾ, ബലമില്ലാത്ത കുഞ്ഞുങ്ങളെ പെറുന്ന ഉശിരില്ലാത്ത വെറും ശരീരങ്ങൾ. അതല്ലേ അവരെ ആക്രമിച്ച് ഒരു പെണ്ണിനെയെങ്കിലും നമ്മുടെ കുലം ചേർക്കാൻ മുതിരാതെ വെറുതെ വിട്ടത്?! അല്ല, അവരെക്കുറിച്ച് ആലോചിക്കാനിത്ര എന്തിരിക്കുന്നു?” വീര്യമുള്ള വിപ്പപ്പൂ മദ്യം ഒറ്റവീർപ്പിന് കുടിച്ചതുകൊണ്ടാകും കുഴയുന്ന നാവോടെ അയാൾ പിറുപിറുത്തു. ജംബുകൻ ഉറക്കെ ച്ചിരിച്ചു.
“അതേ അതുതന്നെയാണ് ഞാനും ആലോചിച്ചത്, നാളെ നമ്മുടെ ആളുകൾ അങ്ങനെ ആവില്ലെന്നാരു കണ്ടു? പെണ്ണുങ്ങളുടെ എണ്ണത്തിനൊത്ത ശക്തരായ ആണുങ്ങളില്ല നമ്മുടെ കൂടെയിപ്പോൾ. വിവരം കെട്ട നാഗരികരുടെ ആക്രമണത്തിൽ ഇന്നേയ്ക്ക് ഇരുപതോളം നമ്മുടെ ശക്തന്മാർ ഇല്ലാതെയായി. ബാക്കിയുള്ളവരും വേണ്ടപോലെ വേട്ടയിറച്ചി കിട്ടാതെ, വേണ്ടത്ര കായും കിഴങ്ങും കിട്ടാതെ ബലംകെട്ടു പൊയ്ക്കൊണ്ടിരിക്കുന്നു. ഇതിങ്ങനെ തുടർന്നാൽ…… “
കമ്പനുദ്ദേശിച്ചത് ജമ്പൂകനു മനസിലായി, കുടിച്ച മദ്യത്തിന്റെ ലഹരിയൊടുങ്ങിയതു പോലെ തോന്നി. വീണ്ടും ചാരായം നിറച്ച കൊമ്പ് ഉയർത്തി വായിലേക്കൊഴിച്ചു കണ്ണടച്ചു കൊണ്ട് പറഞ്ഞു.
“കമ്പാ, നിന്റെ ആലോചന സത്യമാണെങ്കിലും ഞാൻ പറയുന്നത് ശ്രദ്ധിച്ച് കേൾക്ക്. അറുപതു വർഷത്തോളം ഈ കാടിനെയറിഞ്ഞവൻ എന്ന നിലയിൽ പറയട്ടെ, ഇന്നലെ കണ്ടവരുടെ ശരീരത്തിലേക്കും കണ്ണിലേക്കും ചുഴിഞ്ഞു നോക്കരുത് എന്ന ചട്ടം നീ തെറ്റിച്ചു. മനുഷ്യൻറെയോ മൃഗത്തിന്റെയോ കണ്ണിലേക്ക് നോക്കിയാൽ ആക്രമിക്കാൻ സാധ്യമല്ല എന്ന കാര്യം നീ മറന്നു. അപ്പോളവർ അവരിലെ നിസ്സഹായതയും ഭയവും നിന്നിലേക്ക് നോട്ടങ്ങളിലൂടെ പകരും. ഭയം മൂർഖന്റെ വിഷത്തേക്കാൾ ഭയങ്കരമാണ് കമ്പാ. ഭയത്തെ ഉപേക്ഷിച്ചു, കാട്ടുതീയ്ക്ക് ശേഷം നിൽക്കുന്ന കരിഞ്ഞ കുറ്റിയിൽ നിന്നുപോലും തളിരുകൾ മുളപ്പിക്കുന്ന ബോധിവൃക്ഷത്തെ ബുദ്ധിയിൽ ഉറപ്പിക്ക്. ഇനിയൊരിക്കലും ഇത്തരം ഭീരുത്വം നിന്റെ വായിൽ നിന്ന് വരാതെ നോക്ക്. കൂടെയുള്ളവരിൽ ഭയം നിറയ്ക്കാതിരിക്ക്. നീ പറഞ്ഞത് ശരിയാണെങ്കിൽ പോലും നിന്റെ ചിന്തകൾ ശരിയായ രീതിയിൽ വാക്കുകളായില്ലെങ്കിൽ, അത് നമ്മുടെ കൂട്ടക്കാരുടെ ധൈര്യം കെടുത്തും വിഷച്ചെടികൾക്കുമേൽ വീശിയെത്തുന്ന കാറ്റുപോലെ നമ്മളെ നിർജ്ജീവരാക്കും.”
ഒച്ചതാഴ്ത്തി അത്രയും പറഞ്ഞിട്ട് കയ്യിലെ മദ്യവുമായി കമ്പൻ വനദേവതക്കല്ലിനു മുന്നിലേക്ക് നടന്നെത്തി. പിന്നാലെ ജംബുകനും. ആ കല്ലിനെ തെല്ലു ഭക്തിയോടെയും ഒട്ടൊരു വിരക്തിയോടെയും നോക്കിനിന്നു.
“കമ്പാ ഞാനൊരു നേരു പറയാം, ഈ കാട് നമുക്ക് അമ്മയാണെന്ന് വിശ്വസിക്കുമ്പോൾ ഇത് നമ്മുടെ മരണമാണെന്ന് കൂടിക്കരുതേണ്ടതുണ്ട്. ഈ ഘോരവനം ഓരോ ചുവടിലും നമുക്കൊരു മരണവക്ത്രം തുറന്നു വെയ്ക്കുന്നുണ്ട്. നിമിഷം തോറും ഓരോ മരണക്കെണികൾ മുറുക്കുന്നുണ്ട്. ഇവിടെ സമൂഹത്തെ സംരക്ഷിക്കുക എന്നാൽ നിരന്തരം പോരാടുക എന്നതാണ്. പോരാടാൻ ജനിച്ചവൻ ഒരിക്കലും നാളെ എന്നത് ചിന്തിക്കാനേ പാടില്ല. ഒരുപക്ഷേ വിഷമഘട്ടമാണെന്ന് വന്നാൽ, പോര് എത്ര ആവശ്യമോ, ജീവൻ നിലനിർത്തുന്നത് അത്ര തന്നെ അവശ്യമാണ്. നിനക്ക് തോൽവി ഉറപ്പാകുമ്പോൾ പരമാവധി ആളുകളെ സംരക്ഷിക്കുന്നത് എങ്ങനെ എന്നാണ് ആലോചിക്കേണ്ടത്. നമ്മുടെ ജീവിതം നാഗരികരുടേത് പോലെയല്ല കമ്പാ. അതോർത്തോളണം.”
കമ്പനെ അയാളുടെ സംസാരം അസ്വസ്ഥനാക്കി. നട്ടെല്ലിൽ ഒരു വിറയൽ അറിയാതെ പടരുംപോലെ! ദേവതക്കല്ലിന് മുന്നിൽ വെച്ച പോത്തിൻ തലയെ ഒന്ന് കൂടി നോക്കിയിട്ട് അയാൾ തന്റെ കുടിലിലേക്ക് നടന്നു. തലേന്നു കണ്ട മെലിഞ്ഞുണങ്ങിയ, അശക്തരായ മനുഷ്യരുടെ കൂട്ടം മാത്രം ഉള്ളിലിപ്പോഴും തെളിഞ്ഞു തന്നെ നിന്നു.
വീടിനുള്ളിൽ അമര, – കമ്പന്റെ ഭാര്യ – വേട്ടയിറച്ചി പാകം ചെയ്യാനുള്ള വട്ടംകൂട്ടുകയാണ്. അവളുടെ വയറിലേക്കൊന്നു നോക്കി, വനദേവതയോടു പ്രാർത്ഥിച്ചത് ഒന്നുകൂടി ഉറപ്പിച്ചു കൊണ്ട് കിടക്കയിലേക്കമർന്നു. മുഴുവൻ വായിലേക്ക് കമിഴ്ത്തി ജംബൂകൻ.
“അബ്ബാ, ഇത് ഭീരുത്വമല്ല, മുൻകരുതലാണ്. നാളെ നമ്മുടെ കൂട്ടത്തെ എങ്ങനെ സജീവമാക്കി നിർത്തുമെന്ന ആലോചന.” എന്നുപറഞ്ഞുകൊണ്ട് കമ്പൻ എഴുന്നേറ്റു നടന്നു.
കവർ: സി പി ജോൺസൺ
(തുടരും)
