നേർക്കുനേർ കണ്ടിട്ടില്ലാത്ത ഒരു പ്രതിദ്വന്ദ്വിയുടെ മുമ്പിൽ നിൽക്കുമ്പോൾ പിടി കൂടാറുള്ള മന: ക്ഷോഭം അണക്കെട്ടിൽ നിൽക്കുമ്പോൾ മജോറി അനുഭവിച്ചു കൊണ്ടിരുന്നു.പിന്നിലെ പാറമടകളും അവയ്ക്കിടയിലെ പൂന്തോട്ടങ്ങളും ഒരു ശേഷക്രിയയുടെ ശോകച്ഛായ പരത്തി. എന്നെങ്കിലും ഒരിക്കൽ നിങ്ങൾ ഇവിടെ വരുമെന്ന് എനിക്കറിയാമായിരുന്നു , മര്യാദ ലംഘിക്കാതെ ജലാശയം പറഞ്ഞു. നീലപ്പടുതകൾ ഇളക്കി ജലാശയം പതുക്കെ ചിരിച്ചു. എല്ലാം വാരി വിഴുങ്ങി വയറുവീർത്ത ജലസംഭരണിക്ക് തുരിശു ലായനിയുടെ നിറമായിരുന്നു….
സമുദ്രനിരപ്പിനു മീതെ 2500 അടി ഉയരത്തിൽ വൃഷ്ടി പ്രദേശങ്ങളിൽ അത് വാൽ വളച്ചുവെച്ച് കിടക്കുകയാണ്.
ബാണാസുര സാഗർ അണക്കെട്ടിൽ വെച്ച് നമ്മുടെ യാത്രക്കാർ ബോട്ടുടമയോട് ആവശ്യപ്പെട്ടത് ഇന്നുവരെ ഒരാളും ആവശ്യപ്പെടാത്ത ഒരു കാര്യമായിരുന്നു : ഞങ്ങൾക്ക് ഒരു സ്വർണ്ണത്താക്കോൽ ഈ ജലാശയത്തിൽ എവിടെയോ നഷ്ടപ്പെട്ടിട്ടുണ്ട് .അതൊന്ന് കണ്ടു പിടിക്കണം .ആധാരം എൻ്റെ കൈവശമുണ്ട്. ഡി കല്ലുകൾ കാണിച്ചു തരാം. ഞങ്ങൾ താമസിച്ച വീടായിരുന്നു അത് .
പറഞ്ഞു തീർന്നില്ല ,
മണം പിടിച്ച പോലീസ് നായയെപ്പോലെ സ്പീഡ് ബോട്ട് പുറപ്പെട്ടു കഴിഞ്ഞു….
രഞ്ജിനി പറഞ്ഞു : അല്പം പിന്നിലായി എന്തോ തിളങ്ങുന്നതു കണ്ടു. പഴയ ഒരു റോഡിൻ്റെ ഭാഗം പോലെ തോന്നി ….
ആ ഭാഗത്ത് ഒരു കുന്നിൻ ചെരുവിൽ കപ്പുച്ചിൻ സഭക്കാരുടെ ഒരു സിമിത്തേരിയുണ്ടായിരുന്നു. അക്വിസിഷനിൽപെട്ട് പള്ളിയും മണിമേടയും സെമിത്തേരിയുടെ മാർബിൾ ഫലകങ്ങളും ഒന്നടങ്കം വെള്ളത്തിൽ മുങ്ങി….
മുമ്പോട്ടു പോകുന്തോറും മജോറിയുടെ മൂന്നു പതിറ്റാണ്ടുകാലത്തെ സർവ്വീസ് സ്മരണകൾ ഷൂവിനുള്ളിൽ കുടുങ്ങിയ കല്ലു പോലെ അയാളെ അലോസരപ്പെടുത്തി…ഒരു കർഷക കുടുംബത്തിൽ ജീവിച്ച് മതി വരാത്ത തന്നെ ചുടലപ്പിശാചുക്കൾ കൂവിയാർക്കുന്ന ഒരു വ്യവസ്ഥിതിയുടെ എഞ്ചിൻ മുറിയിലേയ്ക്ക് തള്ളി കതകടച്ച കാലം ഇപ്പോഴും തൻ്റെ പിന്നിൽ വാളോങ്ങി നില്പുണ്ടെന്ന് അയാൾ ഭയപ്പെട്ടു !സുഖകരമായി ജീവിക്കുക എന്നത് എത്ര യുക്തിയുക്തമായ ആഗ്രഹമാണ് !ഈ ലോകത്തിൽ അങ്ങനെ ജീവിക്കാൻ കഴിഞ്ഞ ആരെങ്കിലുമുണ്ടോ?

അവരുടെ കണ്ണുകൾ വെള്ളത്തിനടിയിലെ ചെളിയും ചണ്ടിയും നീർക്കാക്കകളെപ്പോലെ ചികഞ്ഞു കൊണ്ടിരുന്നു. ഒരു ഭൂതകാലം മുഴുവൻ അടിത്തട്ടിൽ ചില്ലിട്ടു സൂക്ഷിച്ച പോലെ തോന്നി. നക്ഷത്രവിളക്കുമായി
ക്രിസ്മസ്സ് സന്ധ്യ പതുക്കെ മുഖം കാണിച്ചു .ഓളങ്ങൾ ഇളകി നക്ഷത്രം തീക്കൊള്ളി പോലെ മിന്നിക്കളിച്ചു.
അവ വെള്ളത്തിൽ വളഞ്ഞു പുളഞ്ഞോടി. മജോറിയുടെ കൈ വെള്ളയിൽ നക്ഷത്രവിളക്കിൻ്റെ ഭാരം അനുഭവപ്പെടാൻ തുടങ്ങി. ഒരു തിരുപ്പിറവിയുടെ മുഴുവൻ മനോഹാരിതയും ആ നിമിഷങ്ങൾക്കുണ്ടായിരുന്നു !
എടാ പതുക്കെ വലി , അമ്മ പറഞ്ഞു.
എന്നാടാ പെണഞ്ഞേ, അപ്പൻ ചോദിച്ചു.
ഹാവു , മർഗരി പറഞ്ഞു ,വെളക്കു മറിയും , സൂക്ഷിച്ച് സൂക്ഷിച്ച് ……
റിസർവോയറിലെ ജലം സ്ഫടികം പോലെ തെളിഞ്ഞു. ട്രോപ്പിക്കൽ ഡിസൈനിലുള്ള ഒരോടിട്ട വീട് അസാധാരണമായ ഒരു മുഴക്കത്തോടെ ജലപാളികളുടെ മെഴുക്കു പുരണ്ട ജനാലച്ചില്ലുകളടക്കം കുമിളകളായി പൊന്തിവന്ന് ജലവിതാനത്തിൽ
കുത്തിമറിഞ്ഞു !
ഇതാ നോക്ക് ,ഇതാ നമ്മുടെ വീട് , മജോറി ചാടിയെണീറ്റ് ഭ്രാന്തമായി കൈകൾ ഉയർത്തി വീശി ക്കൊണ്ട് പറഞ്ഞു ! അവർ വെള്ളത്തിൻ്റെ പട്ടുപടുതയിലൂടെ അണക്കെട്ടിൻ്റെ അഗാധ ഗർത്തങ്ങളിൽ വിശ്രാന്തി കൊള്ളുന്ന വീടിൻ്റെ ചുവന്ന മേൽ പ്പുരയിലേയ്ക്കായി ദൃഷ്ടികൾ ഫോക്കസ്സ് ചെയ്തു !
ഒന്നിനും ഒരു മാറ്റവുമില്ല !
എല്ലാം വ്യക്തമായി കാണാം…
ആ ഡിസംബർ സായാഹ്നത്തിലെ സ്വർണ്ണവെളിച്ചവും മുറ്റത്തെ മണി മരുത് പുഷ്പങ്ങളും ജോൺ ക്രീപ്പർ പടർന്ന ബോട്ടിൽ ബ്രഷ് മരങ്ങളും ചെകുത്താൻ പ്ലാവ് നിൽക്കുന്ന പുരയിടവും എല്ലാം മജോറിയെ തിരിച്ചറിഞ്ഞു…
അവനെ പേരു ചൊല്ലി വിളിച്ചു.
നീ ഞങ്ങളുടെ കുഞ്ഞ് മജോറിയല്ലെ , അവ ചോദിച്ചു !
മുറ്റത്ത് കുട്ടികൾ ഓടിക്കളിക്കുന്നുണ്ടായിരുന്നു. അവരുടെ ആരവം മുകൾപ്പരപ്പ് വരെ എത്തി !
അടുത്ത നിമിഷം അപ്പൻ തിണ്ണയിലൂടെ പിടിച്ച് പിടിച്ച് മുറ്റത്തേക്കിറങ്ങി ,
മജോറിയുടെ നേരെ നടന്നുവന്നു !
അയാൾ നിമിഷങ്ങളോളം സ്തബ്ധനായി…
അപ്പാ , അപ്പന് സുഖമാണോ , അവൻ ഏങ്ങലടിച്ചു കൊണ്ട് ചോദിച്ചു.
സ്റ്റക്കായ വെബ് ക്യാമിലെ ചിത്രം പോലെ അപ്പൻ്റെ മുഖം ഒരേ ഫ്രെയിമിൽ അവനെ നോക്കി ചിരിച്ചു കൊണ്ടു നിന്നു !
അപ്പനെന്നെ കാണാമോ ?
അപ്പൻ്റെ മജാറിയാണ് ഞാൻ.
ഇതാ നോക്ക് ,ഞങ്ങൾ എല്ലാവരുമുണ്ട്…
പെട്ടെന്ന് എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് ബോബ്ബിയുടെ വിളി മുഴങ്ങി : മമ്മി , പപ്പ ആരോടാണ് സംസാരിക്കുന്നത് ?
8500 കി.മീ. അകലെ മഞ്ഞു ചെയ്യുന്ന ഉത്തരാർദ്ധ ഗോളത്തിലെ ഒരു നഗരത്തിൽ ബോബ്ബി സെൽ ഫോൺ ചെവിയിലമർത്തി നിന്ന് ചോദിക്കുകയാണ്.
മമ്മി എന്താണവിടെ സംഭവിക്കുന്നത് ?
ബോട്ടിൽ വേറെ ആരെങ്കിലുമുണ്ടോ?
എന്നോട് എന്തെങ്കിലും ഒന്ന് പറയൂ ……
ആ ചോദ്യത്തിലെ വിഷാദം പങ്കിടാൻ ആരും ധൈര്യപ്പെട്ടില്ല.ബോട്ട് ഓപ്പറേറ്റർ എല്ലാ മുഖത്തേയ്ക്കും മാറി മാറി നോക്കുന്നു.അവർ കണ്ണടച്ച് പ്രാർത്ഥിക്കുകയാണോ !
ബാണാസുര സാഗറിൽ ചൂളം കുത്തുന്ന മലങ്കാറ്റിൻ്റെ ഇരമ്പൽ മാത്രം കേട്ടു!
ആ റിസർവോയറിൽ നിന്ന് പിടിച്ചെടുക്കുന്ന ശബ്ദവീചികളുടെ ദൃശ്യരൂപങ്ങൾ വിദൂരങ്ങളിൽ ഇരുന്ന് ബോബ്ബി പലവട്ടം മനസ്സിൽ സങ്കല്പിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടു….
സൂര്യൻ പടിഞ്ഞാറ് താഴുകയാണ്. സായാഹ്നത്തിൻ്റെ വിഷാദം പോലെ ജലരാശി കരിനീലമായി മാറി.
എല്ലാ ആസ്തികളും കൃഷിഭൂമിയുടെ ഓർമ്മക്കാർഡുകളും ഹൃദയത്തിൽ ഏറ്റുവാങ്ങിയ റിസർവോയർ സുദീർഘമായ മൗനത്തിൽ ചുണ്ടുകൾ പൂട്ടി ……..
കവർ: ജ്യോതിസ് പരവൂർ




