കവിത
.
ഏകാകിയായൊരു രാപ്പാടിയെന്ന
പോൽ
ഞാനിരിക്കവെ,
കൂട്ടിനുള്ളിൽ
എന്നുമെനിക്കൊപ്പമെന്നു
നിനച്ചിരിക്കെ-
യെന്നെ-
തനിച്ചാക്കിയെങ്ങോ
മറഞ്ഞെന്നിണക്കിളി
വന്നില്ലയൊരു ചെറു തെന്നലുമീവഴി ,
വന്നില്ല വാടിയിലൊരു
കുഞ്ഞു തുമ്പി പോലും
ചക്രവാളം പുണരാൻ
വെമ്പിയോടും മേഘജാലവും തന്നില്ല
മധുരമാം പ്രണയ സന്ദേശങ്ങൾ.
സായാഹ്ന രേണുക്കൾ
കുടഞ്ഞിട്ട വർണ്ണങ്ങളാലെ
വരഞ്ഞില്ലൊരനുരാഗ ചിത്രങ്ങളും
ഒരേകാന്ത സഞ്ചാരിയെന്ന
പോൽ ഞാനെൻ നൊമ്പരത്തിൻ
മാറാപ്പുമേന്തി പ്പാതയിൽ നിൽക്കവേ,
കൂട്ടിനായ് വന്നില്ലയെൻ
നിഴൽപോലുമൊപ്പം
ഒറ്റക്കിരിക്കവേ
കാണ്മൂ, ഞാനെൻ നോവിൻ
നിഴലാട്ടങ്ങൾ,
മാറിയെത്തും
ഇരുളും വെളിച്ചവും
ജനിമൃതിക്കപ്പുറം
കാലത്തെ തേടുന്നു..
ഒരു പാട്ടെനിക്കിനി പാടുവാനില്ല,
വാനോളമുയരാനായി ചിറകുമില്ല
നാമൊരുമിച്ചു പറന്നൊരാ വീഥികൾ
പാടുന്നു, പ്രത്യാശ തൻ ഗീതങ്ങൾ..
ഒറ്റക്കിരിക്കാതെ, ഓർത്തോർത്തി –
രിക്കാതെ പക്ഷി, നീ
ചിറകടിച്ചുയർന്നാലും.
നീ നിത്യ നിതാന്തമാം
സത്യത്തിലലിഞ്ഞാലും ..
കവർ ഡിസൈൻ : ജ്യോത്സ്ന വിത്സൺ
നഗരത്തിൽ
പാതയോരത്ത്
വിറയാർന്ന് നിൽക്കുന്ന
മരച്ചുവട്ടിൽ
ഇന്ന് പകൽ മുഴുവൻ
ഞാൻ നിന്നെ കാത്തുനിന്നു.
പുഴപോലെ പായുന്ന
മനുഷ്യരിലൊരാൾ
നീയായിരുന്നിരിക്കാം
എനിക്ക് നിന്നെ കാണാനാവുന്നില്ല
നീയെന്നെ നോക്കുന്നുമുണ്ടാവില്ല
എത്രയെങ്കിലും തവണ
എൻ്റെ മുന്നിലൂടെ നീ
അങ്ങട്ടുമിങ്ങട്ടും പോയിരിക്കാം.
നമ്മുടെ കണ്ണുകൾ
അറിയാതെയെങ്കിലും
ഇടഞ്ഞിരിക്കാം
ഞാൻ കാത്തിരിക്കുന്നതും
നീ തേടിയലയുന്നതും
നിന്നെയുമെന്നെയുമെന്ന്
എങ്ങനെ തിരിച്ചറിയും
എങ്കിലും ശിരസ്സിൽ വീണ
ഓരോ ഇലയും
നിൻ്റെ നോട്ടങ്ങളാണെന്ന്
വെറുതെ കരുതാനാണിഷ്ടം
സന്ധ്യയാകുന്നു
നീ വീടണഞ്ഞിരിക്കാം
വ്യഥകൾ മറച്ചു പിടിച്ച ഉടലുമായി
വീട് തുടച്ചു വയ്ക്കുകയാവാം
ഞാൻ
നീ കൊഴിച്ചിട്ട ഇലകൾക്ക് മേൽ
ചായട്ടെ.
നാളെ പുലർച്ചെ
ഞാനുണരാം,
നീ കടന്നു പോകാം,
മരത്തിൽ
ഇലകൾ വിടരാം
കൊഴിയാം.
എന്നെങ്കിലുമൊരിക്കൽ
തെരുവ് ശൂന്യമാകുന്ന
യാമത്തിൽ
ഞാനും നീയും
നിൻ്റെയും എൻ്റെയും
പേരു ചൊല്ലി വിളിക്കുന്നത്
പൊടുന്നനെ
നാം കേൾക്കുന്നുണ്ടാവാം.
പ്രിയപ്പെട്ടവളെ
എന്നാണീ
തെരുവൊന്ന്
ശൂന്യമാവുക
വിജനമാവുക
നിശബ്ദമാവുക………
കവർ ഡിസൈൻ : ജ്യോത്സ്ന വിത്സൺ
പേര് മാഞ്ഞോ ;മറന്നോ ?
മയ്യത്തെടുക്കാനായെന്നാരോ
മൊഴിയുന്നേരം…
നിദ്രയിലാണ്ട കുഞ്ഞിനെപ്പോൽ
നീണ്ടു നിവർന്നു കിടക്കുന്നു
ആകെ പൊതിഞ്ഞു മറഞ്ഞ്
അതങ്ങനെ ..
നിർമ്മലം,നിശ്ചലം,നിഷ്കളങ്കം..
നട്ടു നനച്ച മൈലാഞ്ചിത്തൈ
കുടഞ്ഞിട്ട തളിരിലനുള്ളുകൾ
കർപ്പൂരമലിഞ്ഞ നീരിൽ തുടിക്കുന്നു ..
ദേഹിയിലലിയാൻ
ദേഹംചേർന്നമരാൻ
തുണയായനുഗമിക്കാൻ ..
അതെത്ര
പവിത്രം;പരിമളം;പരിശുദ്ധം…..
അനുവാദമാരാഞ്ഞരുളിയ തനുവിൽ
അവസരമില്ലിനിയൊട്ടുമില്ലെന്ന
നിനവിൽ,
വിരൽ തൊട്ടുവാർന്ന തെളിനീരാൽ
പകരും അന്ത്യസ്നാനത്തിനിടയിൽ
ജരാ നരകളിലൂടൊഴുകി പരക്കുന്നു
പാശമായേകിയ വാത്സല്യമുത്തുകൾ .
അതൊരനുഭവവേദ്യം …
അനഘം,അനന്തം,അതീന്ദ്രിയം ….
മന്ദസ്മിതത്താൽ തിളങ്ങുമാമധരം
വെമ്പുന്നുവോ
മൊഴിയുവാനായെന്തോ?
അറിവിന്നാദ്യാക്ഷരം പകർന്ന;
പ്രാർത്ഥനാ മന്ത്രങ്ങളുതിർത്തു
പരിപൂതമാം ചൊടികൾ
വിടപറയുന്നുവോ?
ചേതനയറ്റെങ്കിലും ചൈതന്യമുറ്റും
വദന തേജസ്സിലത് തെളിയവെ
കാൺമൂ
നിശ്ശബ്ദം;നിസ്സഹം;നിസ്പന്ദം…..
പാദങ്ങളിൽ അന്ത്യോപചാരമർപ്പിക്കേ
ഓർമ്മകളിൽ നിറയുന്നു
ചൊല്ലി പഠിപ്പിച്ച പാഠങ്ങൾ
പിച്ചവെച്ചു നടത്തിയതും
പിന്നാലെ പാഞ്ഞതും
പിന്നോരോ ജീവിതച്ചുവടിലും
കാലിടറാതെ പതറാതെ
മുന്നേറാൻ ശീലിപ്പിച്ചതും
ഓർക്കുന്തോറുമത്
അമേയം,അപാരം,അവിസ്മരണീയം …
പതിയെ അംഗുലീവിടവുകളിൽ
സ്നിഗ്ധമാം പഞ്ഞിത്തുണ്ടുകളാൽ
കരതലം
ചേർത്ത് വെക്കവേ വിരലുകളിൽ
മുറുകെ പിടിച്ചുവോ ..
കരുതലിൻ
കടമയെന്നോർമ്മിപ്പിച്ചുവോ .
അത് പക്ഷേ
അതി
സൂക്ഷ്മം,അവാച്യം ,അതീന്ദ്രിയം…
ഇനിയില്ലയൊരു യാത്രാ മൊഴിയും
ഇനിയില്ലയൊരു മടക്ക യാത്രയും
മരണമെന്ന പ്രപഞ്ച സത്യം
അഹവും ഇഹവും വെടിഞ്ഞ്
ആറടി മണ്ണിലേക്ക് മറയവേ;
ഏതേത് ജന്മാന്തരങ്ങളിലും
നീയെന്
ജനനിയായ് ജന്മമെടുത്തെങ്കിലെന്ന
ചിന്തയാൽ മറ മാടിയ പള്ളിക്കാട്ടിലെ-
യിരുളിൽ മനമുരുകി ഞാൻ കേഴുന്നു.
ഏകാന്തം ,മൌനം ,അനാഥത്വം .
കവർ : ജ്യോത്സ്ന വിത്സൺ
പറയുക പ്രണയസഞ്ചാരീ, നിനക്കു
ഞാൻ
പെരുവഴിയമ്പലം
മാത്രമായിരുന്നെന്നോ..
തിരികെ,
നീയെന്നിലേക്കെത്തുമെന്നെന്തിനോ
വെറുതെ ഭ്രമിപ്പിച്ച കനവോ
അനുരാഗം…
വഴി നീ മറന്നുവോയെന്നു
ചോദിക്കുവാൻ
കഴിയാതെൻ വാക്കുകൾ
നാവടക്കുന്നു ..
നിൻ ,ചുവടടികളിൽ ഞെട്ടറ്റ
ദൂരങ്ങൾ
പിൻതുടർന്നെത്താൻ
വിയർത്തൊലിക്കുന്നു ഞാൻ..
ഞാൻ നിനക്കാരെ,ന്ന
ചോദ്യമാത്മാവിലെ
നീലക്കയത്തിൽ
നിരാലംബമായപ്പോൾ ,
ഹൃദയത്തിലേകാന്ത
ജീവപര്യന്തത്തിനെൻ
പ്രണയത്തെയന്നേ തളച്ചതാണല്ലോ ,
ഞാൻ…
ഇരുൾ മുഖപടം ചൂടി മിഴിയടയ്ക്കുന്നു
തിരികരിഞ്ഞണയുന്ന
പ്രണയച്ചിരാതുകൾ.
ചിതലരിച്ചതിദ്രുതമൃതി പുണരുന്നു ,
ഞാൻ
നിനവിനാൽ കടഞ്ഞെന്നിൽ കാത്ത
നിൻ ദാരു ശിൽപം…
നിലവിളിപ്പെരുമഴപ്പാച്ചിലിലെൻ്റെ മൺ_
ചുവരുകൾ കുതിരുന്നതറിയുന്നു
ഞാൻ; പക്ഷേ,
നനയാതെ, ഹൃദയത്തിൽ
പൂമുഖത്തപ്പോഴും
ഒരു തിരി റാന്തലുണർന്നിരിക്കും..
അടയാത്ത
ജനലുക,ളെൻ്റെയുൾക്കണ്ണുകൾ
അകലങ്ങളിൽ നിൻ്റെ നിഴൽ
തിരയും…
ഉയരങ്ങളിൽ നിൻ്റെ ചില്ലകൾ
പൂക്കുമ്പോൾ,
പ്രണയ നിരാസത്തിനതി
താപനത്താൽ
കരൾ പാതിവെന്ത ചുവന്ന പൂവായി
ഞാൻ
ഒരുപാടു താഴെ വിരിഞ്ഞു
നിന്നേക്കാം ……..
കവർ ഡിസൈൻ : ജ്യോത്സ്ന വിത്സൺ
