” ജയ് ഭീമിനു ” ശേഷം ഓ ടി ടി യി ൽ കുറെയേറെ ദളിത് സിനിമകൾ കണ്ടു ഇന്ത്യൻ സിനിമയുടെ തന്നെ പുതിയ വഴിമാറ്റത്തെ പറ്റി സന്തോഷിച്ചിരിക്കുമ്പോൾ ആണ് മലയാളത്തിലെ “ചുരുളിയുടെ ” വരവ്. അത് കൊണ്ട് തന്നെ അത് ആദിവാസികളുടെ അവസ്ഥയെ പറ്റിയുള്ള സിനിമ ആകുമോ എന്ന് പ്രത്യാശിച്ചു.
പക്ഷെ “ചുരുളിയിലെ” തെറി കേട്ടപ്പോൾ തന്നെ ആ പ്രതീക്ഷ അസ്തമിച്ചു. ആദിവാസികൾ അവരുടെ തെറികളിൽ അഭിരമിക്കുന്നവർ അല്ലല്ലോ. നാട്ടിലെ ജീവിതവുമായി സംയോജിക്കാൻ ഭഗീരഥ പ്രയത്നം നടത്തുന്ന ഒരു സമൂഹത്തിനു നാട്ടിലെ പൂരപ്പാട്ടിന്റെ ഭാഗഭാക്കുകളാവാൻ പറ്റില്ലല്ലോ .
ഈ ആമുഖത്തിനു കാരണം , എഴുത്തിനു കാരണം, സോഷ്യൽ മീഡിയയിലെ, നല്ല സിനിമ അറിയുന്നവർ, അതിന്റെ സൗന്ദര്യ ശാസ്ത്രം, ഭാഷ അറിയുന്നവർ കൂടി ഈ സിനിമ എന്തോ ഒക്കെ ആണ് എന്ന് ആ പൂരപ്പാട്ടിനു താളം പിടിക്കുന്നത് കൊണ്ടാണ്.
രണ്ടു പോലീസുകാർ കാടു കയറുന്നു, ഒരു പിടികിട്ടാ പുള്ളിയെ അന്വേഷിച്ച് . അവരുടെ സർവീസ് കഥകൾ കേട്ട് അവരോടൊപ്പം സിനിമ കാട്ടിൽ എത്തുന്നു. അവിടെ ഒരു ജീപ്പിലൂടെ അവർ കൊടും വനത്തിൽ എത്തുന്നു. പക്ഷെ അവിടെ നാലുകാലി മൃഗങ്ങൾ ഒന്നുമില്ല! തെറി സാധാരണ സംഭാഷണത്തിൽ കലർത്തുന്ന ഇരുകാലികൾ ധാരാളവും. ഇതേതൊരു കാടാണ് എന്ന് ആരും ചോദിക്കും. കാരണം ആ സിനിമയിൽ വെടി ഇറച്ചി അല്ലാതെ ഒരു നാലുകാലി മൃഗവും അഭിനയിക്കുന്നില്ല, കാഴ്ചയിൽ വരുന്നില്ല .പക്ഷെ മൃഗങ്ങളെ വെടി വെയ്ക്കാൻ കാട്ടിൽ കറങ്ങി നടുവ് ഉളുക്കുന്ന പോലീസുകാർ ഉണ്ട് താനും.
അവിടുത്തെ ഒരു ചാരായ ഷോപ്പിൽ ജോലിക്കാരായി കയറുന്ന പോലിസുകാർ അവിടെ ഉള്ള മിക്കവരും പിടികിട്ടാ പ്പു ള്ളികൾ ആണെന്ന് തിരിച്ചറിയുന്നു. പക്ഷെ അവർക്കു വേണ്ട ആൾ സ്ഥലത്തു ഇല്ലാത്തതു കൊണ്ട് അവർ “വെടിയിറച്ചു തിന്നും ചാരായമടിച്ചും അവിടെ സമയം ചിലവഴിക്കുന്നു .അതിനിടെ ഒരു കാട്ടു ഉൽസവത്തിൽ-അതും മുഴുവൻ ഇലക്ട്രിക്ക് വെളിച്ചത്തിൽ- അവർ പങ്കെടുക്കുന്നു.
വെടി ഇറച്ചി തേടിപ്പോയ സബ് ഇൻസ്‌പെക്ടർ കാട്ടിൽ വഴി തെറ്റി, നടുവ് ഉളുക്കി ഒരു കാട്ടു വൈദ്യ(കാഴ്ചയിൽ ഒരു നാടൻ വേശ്യ)യുടെ പരിവേഷമുള്ള-)സ്ത്രീയാൽ നടുവ് ശരിയാക്കുന്നു. അതും വലിയ അത്ഭുത വിദ്യ പോലെ, വിളക്കുകൾ കൊണ്ട് അലംകൃതമായ ഒരു സ്ഥലത്തു വെച്ച്. അവിടുത്തെ ഒരു ബാലനെ കുട്ടി പോലീസുകാരൻ രാത്രിയിൽ ആക്രമിച്ചു എന്ന് ആ സ്ത്രീ അവരെ യാത്ര അയക്കുമ്പോൾ പറയുന്നുണ്ട്. അതുപോലെ തന്നെ കാട്ടിലെ ഉത്സവത്തിൽ അടികൊണ്ട കുട്ടി പോലീസുകാരൻ അടിച്ച ആളെ കൊന്നു എന്നും ഒരു സീനിൽ കാണിക്കുന്നു. അതിനിടെ ചാരായ ഷോപ്പിൽ ഒരു കുർബാന നടത്തുന്ന പരിഹാസ്യമായ രംഗവും ഉണ്ട് എന്നത് മറക്കുവാൻ പാടില്ല.
ഈ സംഭവബഹുലമായ കാട്ടു ജീവിതം ഒരു ക്ലൈമാക്സിൽ എത്തുന്നത് ജോജു അവതരിപ്പിക്കുന്ന മുഴുവൻ തെറി വിളിക്കുന്ന തങ്കു പ്രത്യക്ഷപ്പെടുന്നത്തോടെ ആണ്. അയാൾ പോലീസുകാരുടെ കള്ളി വെളിച്ചത്തു കൊണ്ട് വരുന്നു. കുട്ടി പോലീസുകാരൻ അവരുടെ ആയുധം പുറത്തെടുത്തു അയാളെ കൊണ്ട് പിടികിട്ടാപ്പുള്ളിയെ അന്വേഷിച്ചു പോകുന്നു. കൂടെ അവിടുത്തെ ഇരുകാലികളും കൂടുന്നു..
ഇവിടെയാണ് ഈ സിനിമ അക്ഷരാർത്ഥത്തിൽ കാടു കയറുന്നത് . ജോജു കൊണ്ട് പോകുന്നത് കട്ടിലിൽ കിടക്കുന്ന പിടികിട്ടാപ്പുള്ളിയുടെ അടുത്തേക്കാണ്. അവർ അവരെ ഒരു ജീപ്പിൽ കയറ്റി മറ്റു ഇരുകാലികൾ നോക്കി നിൽക്കേ ഒരു പ്രസായവുമില്ലാതെ കൊണ്ടു പോകുന്നു. അവിടുത്തെ കുറ്റവാളികൾ ആയ ഇരുകാലികൾ എല്ലാം ഒരു അത്ഭുത പ്രവൃത്തി പോലെ ഇതൊക്കെ കണ്ടു നിൽക്കുന്നു . തോക്കു കണ്ടതോടെ , തെറി വിളിച്ചു പോലീസ് കാരെ ചോദ്യം ചെയ്ത തങ്കു എന്ന കഥാപാത്രം പോലും പേടിച്ചിരിക്കുന്നു. കൊടും കാട്ടിൽ രണ്ടു പോലീസുകാർക്ക് ഒരു റിവോൾവർ കാണിച്ചു ഏതു കൊടും കുറ്റവാളിയെയും, മറ്റു പിടികിട്ടാ പുള്ളിക്കാർ നോക്കി നിൽക്കേ പിടിച്ചു കൊണ്ടു പോകാമെന്നും ഈ സിനിമ നമ്മോടു പറയുന്നു. അതൊടെ പോലീസുകാർ അവിടെയുള്ള ജീപ്പിൽ പിടികിട്ടാപ്പുള്ളിയെയും കൊണ്ട് പോകുന്നു.
ആ പോക്ക് ഒരു ഒന്നര പോക്കാണ്. അവർ അത്ഭുതങ്ങൾ കാണുവാൻ തുടങ്ങുന്നു. നമ്മളും. കാട്ടിലെ കഞ്ചാവ് അടിച്ചത് പോലെ.… ഇവിടെ മുൻപ് തന്നെ പല അന്വേഷണങ്ങളും നടത്തുന്ന കുട്ടി പൊലിസുകാരൻ ചില കൊച്ചു അത്ഭുതങ്ങൾ കാണുന്ന കാര്യം മറക്കരുത് അവസാനം ആ യാത്ര സ്റ്റീവൻ സ്പിൽ ബർഗിന്റെ “ഇ റ്റി ” ചന്ദ്ര ഗോ ളത്തിൽ എത്തുന്നു . പിന്നീടു സിനിമ സ്പിൽബെർഗിന്റേതിനെ വെല്ലുന്നതാണ്. “ഇ റ്റി ” യിൽ കുട്ടികൾ അന്യ ഗ്രഹ ജീവിയോടൊപ്പം ചന്ദ്രനിലേക്ക് പറക്കുന്നു എന്ന് കാണിക്കുന്നു എങ്കിൽ-എവിടെ ആ ജീപ്പ് പൊലിസുകാരനെയും പിടികിട്ടാ പുള്ളിയെയും കൊണ്ട് ആണ് ചന്ദ്രനിലേക്ക് പോകുന്നത് . ആ പ്രയാണത്തിൽ സിനിമ അവസാനിക്കുന്നു.
ഈ സിനിമയുടെ കഥ ഇത്രയും സമഗ്രമായി എഴുതുവാൻ കാരണം, ഇതിലൂടെ സംവിധായകൻ, അതും, നല്ല സിനിമ എടുക്കുന്നു, പച്ചയായ ജീവിതം കാണിക്കുന്നു എന്ന് പറയുന്ന ലിജോ ജോസ് പെല്ലിശ്ശേരി എന്താണ് പറയുന്നത് എന്ന് എനിക്ക് പിടികിട്ടാത്തതു കൊണ്ടാണ് . എന്റെ വായനക്കാരിൽ ആർക്കെങ്കിലും കിട്ടുന്നെങ്കിൽ ഇവിടെ എഴുതും എന്ന പ്രത്യാശയിലാണ്. പച്ച ജീവിതത്തെക്കാൾ , പച്ച തെറി ഈ സിനിമയിൽ ഉടനീളം ഉണ്ട്. അത് മനസിലാക്കാം. പക്ഷെ ഇത് ഒരു നല്ല കഥാകൃത്തിന്റെ കഥയാണെന്നും, ഒരു നല്ല നോവലിസ്റ്റ് ആണ് തിരക്കഥ എഴുതിയത് എന്നും കേൾക്കുന്നു. അവർ കാട്ടിൽ പോയി താമസിച്ചാണോ ഈ കഥ എഴുതിയത് എന്ന് സംശയം. കാരണം അവിടെ കിട്ടുന്ന ഇടുക്കി ഗോൾഡിന്റെ നല്ല സ്വാധീനം ഈ സിനിമയിൽ കാണുന്നണ്ട്. ഏതായാലും ഒരു മൃഗത്തെയും കാണാത്ത ഒരു കൊടും ഉൾവനം ആദ്യമായി ആയിരിക്കും മലയാള സിനിമ കാണുന്നത്. ഇരുകാലി മൃഗങ്ങൾ മാത്രമുള്ള കാട് .
നികൃഷ്ട ജീവികൾ എന്ന് കർമ്മം കൊണ്ട് സ്വയം ദിവസവും വിളിച്ചു പറയുന്ന പൊലീസുകാരെ ഏതോ മഹാന്മാരായി കാണിക്കുന്ന മലയാള സിനിമയിലെ ഈയിടെ നിർമ്മിക്കപ്പെട്ട രണ്ടാമത്തെ ചിത്രമാണ് “ചുരുളി”. “നായാട്ട് ” എന്ന ചിത്രം പോലീസുകാരെ വിശുദ്ധരാക്കുന്നു. അതും ദളിത് ഇടപെടലുകളിൽ. സഹിക്കാനാവാത്ത മറ്റൊന്ന് പോലീസിന്റെ കുഴലൂത്തുമായി മുൻപ് വന്നിരുന്നു; നിവിൻ പോളി എല്ലാം തികഞ്ഞ പോലീസ് ഇൻസ്‌പെക്ടർ ആയ “ഇൻസ്‌പെക്ടർ ബിജു “. ചുരുളി ,പോലിസുകാരെ , ഒരു പടി കൂടി കടന്നു ഏതോ തത്വചിന്തകരായ മറ്റുഗ്രഹ ജീവികളാക്കുന്ന സിനിമയാണെന്ന് പറയാം. അവസാനം അവരുടെ ജീപ്പ് സ്റ്റീവൻ സ്പിൽബെർഗിന്റെ ” ഇ റ്റി ” സിനിമയിലെന്ന പോലെ ചന്ദ്രനിൽ ലയിക്കുന്നു.
അത് വരെ പിടിച്ചു നിന്ന എന്നിലെ സിനിമാ ആസ്വാദകൻ പിടിവിട്ടു എന്ന് പറയാം. ആ സിനിമയിലേക്കാളും വലിയ തെറി കേട്ടതൊക്കെ മനസ്സിൽ പൊങ്ങി വന്നു. പക്ഷെ എന്നെ അതിലും അത്ഭുതപ്പെടുത്തിയത്, ഈ സിനിമ മഹത്തരമാണ് എന്ന് ചില നല്ല സിനിമയെ അറിയുന്നവർ (എന്ന് കരുതിയവർ )സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടതാണ്. അവരോടൊക്കെ എനിക്ക് ഒരു അപേക്ഷയുണ്ട്. നാൽപതു വർഷം ലോകമെമ്പാടുമുള്ള നല്ല സിനിമകൾ കണ്ട എനിക്ക് ഇതുവരെ കാണാൻ കഴിയാത്ത എന്താണ് നിങ്ങൾ ” ചുരുളിയിൽ” കണ്ടത് എന്ന് വിശദമായി പറയുക. കാരണം ഇത് എന്നെ സംബന്ധിച്ചിടത്തോളം, എന്റെ നല്ല സിനിമാ സങ്കല്പത്തിന് കടക വിരുദ്ധമാണ്.
നല്ല സിനിമ ചില മാനുഷിക മുഹുർത്തങ്ങൾ , യുക്തി ഭദ്രമായ സീനുകളിലൂടെ നമുക്ക് നൽകുകയും, ജീവിതത്തെ പറ്റി , മനുഷ്യനെ പറ്റി , അവന്റെ പലതരം അവസ്ഥാ വിശേഷങ്ങളെ പറ്റി, രാഷ്‌ടീയത്തെ പറ്റി ഒരു പുതിയ, വേറിട്ട കാഴ്ച അനുഭവം നൽകുകയും ചെയ്യുന്നതായിരിക്കണം എന്ന് വിശ്വസിക്കുന്നവർ ആണ് ലോകത്തിലെ ആസ്വാദകരിൽ ഭൂരിപക്ഷവും. സിനിമയായാകട്ടെ , മറ്റേതു കലാ സൃഷ്ടിയാകട്ടെ, കലയുടെ അടിസ്ഥാനപരമായ അളവുകോൽ മുകളിൽ പറയുന്നവയാണ് എന്ന് ചരിത്രം നോക്കിയാൽ കാണാം. ബാക്കിയുള്ളവ കച്ചവട ചരക്കുകൾ മാത്രം എന്നും ഈ കൂട്ടർ വിശ്വസിക്കുന്നു. പക്ഷെ ” ചുരുളി” ഇവിടെയും നമ്മെ കാടു കയറ്റുന്നു. ഈ സിനിമ എവിടെ വെയ്ക്കണമെന്നു കൂലങ്കഷമായി ചിന്തിക്കേണ്ടിയിരിക്കുന്നു- കച്ചവടമോ? കലയോ ?
കവർ ഡിസൈൻ : ജ്യോത്സ്ന വിത്സൺ