അഭിമുഖം

ഇപ്രാവശ്യത്തെ ലളിത കലാ അക്കാദമി വിജയരാഘവൻ എൻഡോവ്മെന്റ് അവാർഡ് ലഭിച്ച ചിത്രകാരൻ രതീഷ് കക്കാട്ടുമായി മുരളി മീങ്ങോത്ത് നടത്തിയ അഭിമുഖം.
കാസറഗോഡ് ജില്ലയിലെ അമ്പലത്തറ സ്വദേശിയായ രതീഷ് സ്കൂൾ കാലം തൊട്ട് ചിത്രങ്ങൾ വരയ്ക്കുന്നുണ്ട്. യു എ ഇ യിലും നാട്ടിലുമായി ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. 2023 ൽ കോട്ടയത്ത് വച്ച് നടന്ന ഇന്ത്യ-ബംഗ്ലാദേശ് ആർട്ട് ക്യാമ്പിൽ പങ്കെടുത്തിട്ടുണ്ട്.
കേരള ലളിത കലാ അക്കാദമിയുടെ വിജയരാഘവൻ എൻഡോവ്മെന്റ് അവാർഡ് നേടിയതിന് അഭിനന്ദനങ്ങൾ. ഏത് ചിത്രങ്ങൾക്കാണ് അവാർഡ് ലഭിച്ചത്?
ഈ അടുത്ത കാലങ്ങളിൽ ഔട്ട്ഡോർ സീരിസിൽ ചെയ്തിട്ടുള്ള രണ്ടു പെയിൻ്റിങ്ങുകൾക്കാണ് അവാർഡ് ലഭിച്ചത്. 90x 60cm ൽ വരുന്ന, ലാൻഡ്സ്കേപ്പ് എന്ന ടൈറ്റിൽ ചെയ്ത അക്രിലിക് പെയിൻ്റിംഗുകൾ.
എങ്ങനെയാണ് ചിത്രകലയിലേക്ക് എത്തുന്നത്? സ്കൂൾ കാലം തൊട്ട് വരച്ചു തുടങ്ങിയോ?
ചെറുപ്പത്തിലേ ചിത്രങ്ങളോട് ഇഷ്ടമുണ്ടെങ്കിലും എൻ്റെ സ്കൂൾ കാലഘട്ടത്തിലാണ് ശരിക്കും ചിത്രകലയിലേക്ക് എത്തുന്നത്, വരയോടും ചിത്രങ്ങളോടുമുള്ള ഇഷ്ടവും, കൗതുകവുമൊക്കെ തോന്നിതുടങ്ങിയത്. എന്റെ ചിത്രകലാഗുരുവായ വിനോദ് അമ്പലത്തറയുടെ അനുജൻ സന്തോഷേട്ടൻ്റെയും, എന്റെ സുഹൃത്ത് പ്രമോദ് ഇരിയയുടെ ഏട്ടൻ പ്രദീപിന്റെയും വരകൾ സ്കൂളിൽ നിന്നും കണ്ടിരുന്നു . എഴിൽ പഠിക്കുമ്പോഴാണ് ഞാൻ വരയ്ക്കാൻ പഠിക്കാനുള്ള ആഗ്രഹം വിനുവേട്ടനോട് പറയുന്നത്. അന്ന് പക്ഷെ അങ്ങനെ ക്ലാസ് ഒന്നും എടുക്കുന്നുണ്ടായിരുന്നില്ല വിനുവേട്ടൻ. ആഗ്രഹം പറഞ്ഞപ്പോൾ “ശനിയും ഞായറും ഇവിടെ വന്നോ” എന്ന് മറുപടി കിട്ടി. സ്കൂളിനോട് ചേർന്ന് തന്നെ വിനുവേട്ടന് The colour എന്ന പേരിൽ ഒരു ആർട്ട് സ്റ്റുഡിയോ ഉണ്ടായിരുന്നു. അന്ന് പക്ഷെ സാമ്പത്തിക ശേഷി ഒന്നും ഇല്ലാത്തത് കാരണം രണ്ട് മൂന്ന് ക്ലാസിന് മാത്രമേ ഫീസ് കൊടുക്കാൻ പറ്റിയിരുന്നുള്ളൂ. വരയോടുള്ള എന്റെ ഇഷ്ടം കണ്ടത് കൊണ്ടാണോ എന്നറിയില്ല പിന്നീടങ്ങോട്ട് ഫീസ് ഒന്നും വാങ്ങാതെ തന്നെ എന്നെ പഠിപ്പിച്ചു. അതിന് ശേഷം വിനുവേട്ടന്റെയും സ്കൂൾ ചിത്രകലാധ്യാപകരായ ഷാജി മാഷ്, ശ്യാമ ശശി മാഷ്, എന്നിവരുടെയും നിർദേശങ്ങളുമായി സ്കൂൾ കലോത്സവങ്ങളിലൊക്കെ പങ്കെടുത്തു സംസ്ഥാനതലം വരെ പോവാൻ പറ്റി.

യു എ ഇ യിൽ കുറച്ചു കാലം ഉണ്ടായിരുന്നല്ലോ. വടക്കൻ പ്രവിശ്യയായ ഫുജെറയിൽ ആയിരുന്നപ്പോൾ വരയ്ക്കാൻ പറ്റിയിരുന്നോ?
വരയും മറ്റുമായി നാട്ടിൽ സജീവമായി നിൽക്കുമ്പോഴാണ് ഗൾഫിലേക്ക് സന്തോഷേട്ടൻ വഴി ഒരവസരം വരുന്നത്. പോകുന്നതിനു രണ്ടു ദിവസം മുൻപ് ചിത്രകലാ വിദ്യാലയത്തിൻ്റെ നേതൃത്വത്തിൽ ഒരു എക്സിബിഷൻ നടത്തി. പ്രവാസജീവിതത്തിലാണ് ശരിക്കും വരയ്ക്കാൻ പറ്റിയത് എന്നുവേണമെങ്കിൽ പറയാം. ഫുജൈറ യുഎ ഇ യുടെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി ഗ്രാമപ്രദേശങ്ങളണ്. മലയും അതിനിടയിൽ കൃഷിയും കാര്യങ്ങളും ഒക്കെയായി നമ്മുടെ നാടുമായി അടുത്ത് നിൽക്കുന്ന ഒരു സ്ഥലം. ജോലി കഴിഞ്ഞ് വൈകുന്നേരങ്ങളിൽ വരയ്ക്കുകയും ഫേസ്ബുക്കിൽ സജീവമായി ചിത്രങ്ങൾ ഷെയർ ചെയ്യുകയും ചെയ്തു.അങ്ങനെ ആൾക്കാർ എന്റെ ചിത്രങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങി. ആ സമയത്താണ് നാട്ടിലെ പ്രവാസികളുടെ കൂട്ടായ്മയായ പ്രവാസി അസോസിയേഷൻ ലൈബ്രറി, മീങ്ങോത്ത് (PALM) ഒരു പ്രോഗ്രാമിന് അവിടെ വച്ച് വരച്ച ചിത്രങ്ങളുടെ എക്സിബിഷൻ ചെയ്യാൻ അവസരം നൽകിയത്.പത്ത് വർഷങ്ങളോളം പ്രവാസിയായിരുന്നു. അതിനിടയിൽ കുറച്ചധികം ചിത്രങ്ങൾ വരയ്ക്കാൻ പറ്റി.

നാട്ടിൽ വന്ന ശേഷം കേരള സംസ്ഥാന യുവജനോത്സവം കാഞ്ഞങ്ങാട് നടന്നപ്പോൾ രതീഷിന്റെ കലോത്സവ വേദി ചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു ആ അനുഭവങ്ങൾ ഒന്ന് പറയുമോ?
പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ വന്നശേഷവും വരയും എക്സിബിഷൻ ക്യാമ്പുമൊക്കെയായി സജീവമായി. ഈയിടയ്ക്കാണ് അറുപതാമത് സംസ്ഥാന കലോത്സവം കാഞ്ഞങ്ങാട് വരുന്നത്. പ്രിയ സുഹൃത്ത് ചന്ദ്രു വെള്ളരിക്കുണ്ട് (‘വധു വരിക്കപ്ലാവ്’ ഷോർട്ട് ഫിലിം ഡയർക്ട്ർ) ആ സമയത്ത് കാസർകോട് വിഷൻ റിപ്പോർട്ടർ ആയിരുന്നു. ചന്ദ്രുവാണ് ‘കലോത്സവവേദികളെ വരയിലൂടെ പരിചയപ്പെടുത്തൽ’ എന്ന ആശയത്തെപ്പറ്റി പറയുന്നത്. അങ്ങനെ 28 വേദികളെ ലൈവ് ആയി വരയ്ക്കുകയും, അതു കാസർകോട് വിഷൻ സംപ്രേഷണം ചെയ്യുകയും,തുടർന്ന് മാതൃഭൂമി പത്രം. 24 ചാനൽ. മീഡിയ വൺ. ഏഷ്യാനെറ്റ് സിവി.റേഡിയോ ലൈവ് സോഷ്യൽ മീഡിയ ചാനൽ തുടങിയവയിൽ വാർത്തയാവുകയും ചെയ്തു. തുടർന്ന് ആ ചിത്രങ്ങളുടെ എക്സിബിഷൻ കലോത്സവനഗരിയിലെ ബിനാലെ പവലിയനിൽ ചെയ്യുകയുമുണ്ടായി.

പച്ചയുടെ വിവിധ ഭാവങ്ങൾ രതീഷ് ചിത്രങ്ങളിൽ കാണാം. അങ്ങനെ ഒരു വർണ്ണത്തിനോട് പ്രത്യേകം ഇഷ്ടമുണ്ടോ?
ശരിയാണ്, പ്രത്യേകിച്ച് ഒരു കളറിനോട് ഇഷ്ടം എന്നൊന്നില്ല. കണ്ട് വളർന്ന ചുറ്റുപാടുകൾ അതിനൊരു ഘടകമായിട്ടുണ്ട് എന്നു വേണമെങ്കിൽ പറയാം. കാവുകൾ, ചെടികൾ, വള്ളിപടർപ്പുകൾ, ഇതൊക്കെ എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. പ്രകൃതിയുടെ വന്യതയും അതിനുള്ളിലുള്ള നിശബ്ദതയും ഇരുട്ടും വല്ലാത്തൊരു ഫീലിംഗ് മനസ്സിലുണ്ടാക്കാറുണ്ട്. അത്തരം ചിത്രങ്ങളിലൂടെ പോകുന്നത് കൊണ്ടുതന്നെ പച്ചയുടെ അംശം കൂടുതലായി വരുന്നു എന്ന് മാത്രം.

സ്ഥലങ്ങൾ, കെട്ടിടങ്ങൾ എന്നിവ വരയ്ക്കുമ്പോൾ കെട്ടിടങ്ങളുടെ ആർക്കിടെക്ചർ ഇത്ര കൃത്യമായി എങ്ങനെ വരയ്ക്കാൻ പറ്റുന്നു?
അതിനായി പല സ്ഥലങ്ങളിലും പോയിരുന്നു ലൈവ് വരയ്ക്കുമ്പോൾ ആദ്യമൊക്കെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. നിരന്തരം ചെയ്തുകൊണ്ടിരിക്കുമ്പോൾ അറിയാതെ തന്നെ നമ്മളിൽ ഒരാത്മവിശ്വാസം വരാറുണ്ട്, അത് വർക്കിലും വരുന്നു എന്നുമാത്രം. മണ്മറഞ്ഞു പോയേക്കാവുന്ന കെട്ടിടങ്ങളും സ്ഥലങ്ങളും ക്യാൻവാസിൽ ചെയ്തിട്ടുണ്ട്.. അതിൽ പല സ്ഥലങ്ങളും ഇന്നില്ല എന്നതും സത്യമാണ്.

സമകാലിക കേരളത്തിലെ മറ്റ് ചിത്രകാരന്മാരിൽ സ്വാധീനം ചെലുത്തുന്നവർ ഉണ്ടോ? മറ്റ് ക്യാമ്പ് അനുഭവങ്ങൾ ഏതൊക്ക?
അങ്ങനെ ഇന്നയാളുടെ ചിത്രങ്ങൾ എന്നൊന്ന് ഇല്ല. പലരുടെയും ചിത്രങ്ങളും, ശൈലികളും വ്യത്യസ്തങ്ങളാണ്. നിരന്തരം ചെയ്ത് രൂപപ്പെട്ട് വരുന്നത് തന്നെയാണ് അത്തരം മാറ്റങ്ങൾ.കാസർഗോഡ് ഭൂപ്രകൃതിയുടെ സാധ്യതകൾ ക്യാൻവാസിൽ ആക്കുമ്പോൾ സ്വാഭാവികമായി അതിൻ്റെതായ ഒരു സാമ്യത ചിത്രങ്ങളിൽ ഉണ്ടാവുന്നുണ്ട്. രചനാശൈലിയിലും മാറ്റങ്ങൾ ഉണ്ടാവുന്നുണ്ട്.
അക്കാദമിയുടെ ജില്ലാ,സംസ്ഥാന ക്യാമ്പുകളിൽ എനിക്ക് ഇടം ലഭിച്ചിട്ടുണ്ട്. ഇന്ത്യ -ബംഗ്ലാദേശ് ആർട്ട് പ്രോജക്ട്ടിൻ്റെ ഭാഗമായി, ഇന്ത്യ ബംഗ്ലാദേശ് ഇൻ്റർനാഷണൽ ആർട്ട് ക്യാമ്പിലേക്ക് കേരളത്തിൽ നിന്നുള്ള പത്ത് കലാകാരൻമാരിൽ കാസർഗോഡ് ജിലയിൽ നിന്ന് എനിക്ക് അവസരം ലഭിക്കുകയുണ്ടായി. 2023 ൽ കോട്ടയത്ത് വെച്ച് നടന്ന ഈ ക്യാമ്പ് നല്ലൊരു അനുഭവമായിരുന്നു.

കവർ: ജ്യോതിസ് പരവൂർ
അഭിമുഖം : സി. കെ. ജാനു – ഐശ്വര്യ എസ്. മേനോൻ
ചോദ്യം : മുത്തങ്ങ സമരം നടന്ന് 22 വർഷം പിന്നിടുമ്പോൾ അന്നത്തെ പ്രതിരോധത്തെ എങ്ങനെയാണ് ഓർക്കുന്നത്?
മുത്തങ്ങ സമരം ആദിവാസികളുടെയിടയിൽ നൂറു ശതമാനവും വിജയം നേടിയ ഒരു സമരമാണ്. ഭൂമിക്കുവേണ്ടി ശബ്ദമുയർത്തുന്നതിന് അത് എല്ലാവർക്കും ആത്മവിശ്വാസം നൽകിയിട്ടുണ്ട്. മുത്തങ്ങ സമരത്തിന്റെ ഫലമായി ഏകദേശം 35,000 ആദിവാസികുടുംബങ്ങൾക്ക് ഭൂമി ലഭിച്ചു;അത് കൈവശരേഖയാണെന്ന് മാത്രം. ഗവൺമെൻ്റ് അപ്പോഴും അവരെ ഒരു ഒന്നാംതരം പൗരനായി പരിഗണിച്ചില്ല; രണ്ടാം തരക്കാരായിട്ടാണ് കണ്ടത്.
കേരളത്തിലെ സജീവമായ സമരമായിരുന്നു മുത്തങ്ങ സമരം. എന്നാൽ വളരെ നെഗറ്റീവായിട്ടാണ് ഇതിനെ പൊതുസമൂഹത്തിൽ ചിത്രീകരിച്ചിട്ടുള്ളത്.
ആദിവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആദിവാസികൾ മാത്രമേയുള്ളൂ എന്ന തിരിച്ചറിവിലേക്ക് നയിച്ചത് ഈ സമരമായിരുന്നു.
മറ്റൊരു തരത്തിൽ, ആദിവാസികൾക്കെതിരെ നടന്ന കൊടിയ മനുഷ്യാവകാശലംഘനമായി മുത്തങ്ങ സമരത്തെ കാണാം. 22 വർഷമായിട്ടും മുന്നൂറോളം ആദിവാസികളുടെ പേരിൽ ഇപ്പോഴും കേസ് നടക്കുന്നു. ഞാൻ ഒന്നാം പ്രതിയായ കേസിൽ കുറ്റപത്രം പോലും ഇതുവരെ വായിച്ചിട്ടില്ല.
മുത്തങ്ങ സമരത്തിന് ശേഷമാണ് കേരളത്തിലെ രാഷ്ട്രിയ പാർട്ടികൾഅവരുടെ കീഴിൽ ആദിവാസി സംഘടനയുണ്ടാക്കുന്നത്. ഇതും മുത്തങ്ങ സമരത്തിന്റെ വിജയമാണ്. ആദിവാസികൾക്ക് ഭൂമി വേണമെന്ന് കൊടികുത്തിസമരങ്ങളിലൂടെ രാഷ്ട്രീയകക്ഷികൾ ആവശ്യപ്പെട്ടു. വിജയമായിരിക്കുമ്പോൾത്തന്നെ മുത്തങ്ങ സമരം മനുഷ്യാവകാശലംഘനത്തെക്കൂടി ഓർമ്മിപ്പിക്കുന്നുണ്ട്.
ചോദ്യം : ഏറെ പ്രചോദനകരമായ അവകാശപ്പോരാട്ടങ്ങൾ നയിച്ചതിൻ്റെ വെളിച്ചത്തിൽ ഇന്നത്തെ പെൺകുട്ടികളോട് എന്താണ് പറയാനുള്ളത്?
ജനാധിപത്യപരമായി നോക്കുമ്പോൾ പെൺകുട്ടികളും ഈ രാജ്യത്ത് പൗരാവകാശമുള്ളവരാണ്. അവരുടെ അവകാശങ്ങൾ തിരിച്ചറിന്നതിനും അതു നേടുന്നതിനും അവരുതന്നെ പ്രയത്നിക്കുകയും വേണം. മറ്റൊരാൾ നേടിത്തരേണ്ടതല്ല നമ്മുടെ അവകാശങ്ങൾ. നമ്മൾതന്നെ നേടിയെടുക്കുമ്പോഴേ അത് നമ്മുടെ ഐഡൻ്റിറ്റിയുടെ ഭാഗമാകുന്നുള്ളൂ. വെല്ലുവിളികളെ നേരിടുന്നതിനു പകരം ഒളിച്ചുജീവിക്കാനാണ് കൂടുതൽ പെൺകുട്ടികളും ശ്രമിക്കുന്നത്. സ്ത്രീകൾക്കു നേരെ എവിടെ അതിക്രമമുണ്ടായാലും ജാതിമതവർഗ്ഗവർണ്ണഭേദമില്ലാതെ അത് ഏതൊരു സ്ത്രീയുടെയും പ്രശ്നമായി അഭിസംബോധന ചെയ്യേണ്ടതാണ്. ഇപ്പോഴൊക്കെ കക്ഷിരാഷ്ട്രീയമായാണ് ഇത്തരം പ്രശ്നങ്ങളെ നേരിടുന്നത്. ഇത് പുരുഷമേധാവിത്തത്തെ പ്രോത്സാഹിപ്പിക്കുന്നതാണ്. ലോകത്തെവിടെയും അവകാശപ്പോരാട്ടങ്ങളിലൂടെയാണ് നേട്ടങ്ങളുണ്ടായിട്ടുള്ളത്. അതിനായി സ്ത്രീകൾ ഒന്നിച്ചു നിൽക്കണം. ഒഴിഞ്ഞുമാറിനിൽക്കാതെ പെൺകുട്ടികൾ അവരുടെ ഇടങ്ങളിൽ സജീവമായി ഇടപെടലുകൾ നടത്തണമെന്നാണ് പറയാനുള്ളത്.
ചോദ്യം : ആദിവാസിസമൂഹം ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളി എന്താണ് ?
ആദിവാസികളെ മനുഷ്യരായി പോലും പരിഗണിക്കുന്നില്ല. ജനാധിപത്യവും സാക്ഷരതയുമൊക്കെയുള്ളതായി അവകാശപ്പെടുന്ന ഈ സമൂഹത്തിലാണ് ആദിവാസികളോട് ഈ അവഗണന. സ്കൂളുകളിലും കോളേജുകളിലുമൊക്കെ കുട്ടികൾ ഇപ്പോഴും വിവേചനം നേരിടുന്നത് സാമൂഹികജീർണതയെ കാണിക്കുന്നു. ആദിവാസികൾ ഭൂമിക്കുവേണ്ടി സമരം ചെയ്യുമ്പോൾ അതിനെ എതിർത്തവർ തന്നെയാണ്, അതിനെ ഇല്ലാതാക്കാൻ നോക്കിയവർ തന്നെയാണ് അതിന്റെ വിജയത്തിന്റെ ഫലമനുഭവിക്കുന്നത്. ആറളം ഫാം ഒരു ഉദാഹരണമാണ്. പണ്ടത്തെ ഫ്യൂഡൽ മനോഭാവത്തിൽനിന്ന് സമൂഹം ഇപ്പോഴും മാറിയിട്ടില്ല. ഇത്തരത്തിലുള്ള നിരവധി പ്രശ്നങ്ങൾ നമ്മൾ അഭിമുഖീകരിക്കേണ്ടതുണ്ട്. മനുഷ്യരെന്ന പരിഗണന എല്ലാവർക്കും തുല്യമായി ലഭിക്കേണ്ടതുണ്ട്.
കവർ : ജ്യോതിസ് പരവൂർ
വീടിനോട് ചേർന്ന ചെറു കൃഷിയിടങ്ങളിലും, മുറ്റത്തും മട്ടുപ്പാവിലും പച്ചക്കറിയും പൂച്ചെടികളും കൃഷി ചെയ്തു പുത്തൻ അനുഭവങ്ങൾ വിളയിക്കുന്ന ഒരു സമൂഹം വികസിച്ചു വരുന്നുണ്ട്. ഇവർക്ക് മാർഗ നിർദേശങ്ങളും സാങ്കേതിക സഹായവും നൽകുന്ന ഗ്രൂപ്പുകൾ സാമൂഹ്യ മാധ്യമത്തിൽ സജീവമാണ്. അത്തരം ഏതാനും കാർഷിക സംരംഭകരെ മലയാളനാട് പരിചയപ്പെടുത്തുന്നു.

ശോഭ കൊച്ചുണ്ണി (63)
സ്വദേശം പടിയൂർ.
ഇതിനു മുൻപ് പരിചയപ്പെടുത്തിയ രണ്ടു കർഷകരിൽ നിന്നു ശോഭ വ്യത്യസ്തയാവുന്നത് അവർ ഒരു കാർഷിക പ്രവർത്തക കൂടി ആണെന്നതാണ്.
Break through science society, കൃഷിഭവന്റെ കീഴിൽ ഉള്ള എക്സ്റ്റൻഷൻ ആക്ടിവിറ്റികളിൽ പങ്കാളിത്തം, പഞ്ചായത്തിൽ Agriculture CRP ആയി തിരഞ്ഞെടുക്കപ്പെട്ടു പരിശീലനവും പ്രവർത്തനവും തുടങ്ങിയവ ശോഭയുടെ പ്രവർത്തന മേഖലകളാണ്.
Agriculture CRP:
കേരള സർക്കാർ കുടുംബശ്രീ സംസ്ഥാന മിഷന് കീഴിൽ ഒരു പഞ്ചായത്തിന് ഒരു അഗ്രി. CRP എന്ന രീതിയിൽ ആകെ 941 പഞ്ചായത്തുകളിലും ബാക്കി മുനിസിപ്പാലിറ്റികളിലും കൂടി 950 CRP കളുടെ പൊസിഷനുകൾ നടപ്പിലാക്കിയിട്ടുണ്ട്. ഓഗസ്റ്റ് 7 മുതൽ സെപ്റ്റംബർ പകുതി വരെ ആധുനിക ജൈവ കൃഷിയിൽ പരിശീലനം നൽകുമ്പോൾ പടിയൂർ പഞ്ചായത്തിന് വേണ്ടി പരിശീലനം നേടുന്നത് ശോഭയാണ്.
കഴിയുന്നത്ര ജൈവ ഘടകങ്ങൾ നൽകി മണ്ണിന്റെ നഷ്ടപ്പെട്ട സ്വഭാവങ്ങൾ – ജലവും പശിമയും ആഗിരണം ചെയ്യാനും നിലനിർത്താനും ആവശ്യമായ ഘടന വീണ്ടെടുക്കുക, വളങ്ങൾ കമ്പോസ്റ്റ് രൂപത്തിൽ നൽകി ചെടികൾക്ക് എളുപ്പത്തിൽ വലിച്ചെടുക്കാൻ അനു യോജ്യമാക്കുക, അതോടൊപ്പം സൂക്ഷ്മാണുക്കൾ ഉണ്ടാവാനും പെരുകാനും സജ്ജമാക്കുക, ധാതുക്കളും പോഷകങ്ങളും സൂക്ഷ്മ വേരുകൾക്ക് വലിച്ചെടുക്കാൻ ലയരൂപമാക്കി പരിവർത്തിപ്പിക്കുക, ഇതിനാവശ്യമായ agents മണ്ണിൽ ചേർത്ത് കൊടുക്കുക, ജൈവ കീടനാശിനികൾ ആവശ്യാനുസരണം ചേർത്ത് വിള സംരക്ഷിക്കുക എന്നിവയിലാണ് പരിശീലനം.
നമ്മുടെ കാർഷിക രംഗത്ത് ഈ നൂതനാശയം പ്രയോഗിക്കാനും പ്രചരിപ്പിക്കാനും ആശയതലത്തിൽ തീരുമാനമായി എങ്കിലും കൃഷി ഉദ്യോഗസ്ഥ രുടെ കുറവ്, ഉള്ളവർ തന്നെ കടലാസ് പണികളിൽ കുരുങ്ങി ഫീൽഡ് പ്രവർത്തനങ്ങൾക്ക് സമയം കിട്ടായ്ക, ഉദ്യോഗസ്ഥ തലത്തിലെ ലക്ഷ്യബോധമില്ലായ്മ, എന്നിവ തടസ്സങ്ങളാണ്. ഇവിടത്തെ കാർഷിക സർവകലാശാല ഗവേഷണത്തിലൂടെ രോഗകീടനിയന്ത്രണ മരുന്നുകൾ വികസിപ്പിച്ചിട്ടുണ്ട്. എങ്കിലും ലഭ്യമായ വിവരങ്ങൾ വെച്ചു കണ്ണൂർ, തൃശൂർ ജില്ലകൾ ഒഴികെ ഇവ വിതരണം ചെയ്യപ്പെടുന്നില്ല. ഫലമോ, കർഷകർ രാസവള – കീടനാശിനി കച്ചവടത്തിന്റെ ഇരകളാവുന്നു. തുടങ്ങിവെച്ച പല കാർഷിക പ്രവർത്തനങ്ങളും മുന്നോട്ടു കൊണ്ടുപോകുവാൻ കാർഷിക സർവകലാശാലക്കോ, കൃഷി വകുപ്പുദ്യോഗസ്ഥർക്കൊ സ്ഥിരോത്സാഹമോ പ്രതിബദ്ധതയോ ഇല്ല എന്നത് നിർഭാഗ്യകരമാണ്. ഉദാഹരണമായി കാർഷിക സർവകലാശാല വലിയ ആവേശത്തോടെ തുടങ്ങിയ അസോള കൃഷി ചുരുങ്ങിയ കാലം കൊണ്ടു ശ്രദ്ധയും പരിപാലനവുമില്ലാതെ ശോഷിക്കുകയാണ് ചെയ്തത്. ആമസോണിൽ ഉയർന്ന വിലക്ക് വിൽക്കുന്ന അസോളയുടെ കൃഷി നാടൻ കർഷകർ ഏറ്റെടുക്കണം. ഇത്പോഷക സമൃദ്ധവും കാലി-കോഴി തീറ്റകൾ ഉണ്ടാക്കാൻ ഉപയോഗിക്കാവുന്നതും എളുപ്പത്തിൽ കൃഷി ചെയ്യാവുന്നതും ആണ്. കൃഷിയുടെ ചിലവ് കുറക്കാനും, ഗുണമേന്മ വർധിപ്പിക്കാനും ഉതകുന്ന ഈ കൃഷി കർഷകർക്ക് ഒരു സമാന്തര ആദായ മാർഗവും ആണ്. ഇത്തരം കാർഷിക രീതികൾ സംസ്ഥാനത്തു പ്രചാരത്തിൽ വരുത്തുക എന്ന യജ്ഞമാണു AGRI. CRP&AH(ANIMAL HUSBANDRY)CRP എന്നിവകളിലൂടെ നടത്തിയെടുക്കാൻ സർക്കാർ ലക്ഷ്യമിടുന്നത്. എല്ലാ പഞ്ചായത്തുകളിലും പരിശീലനം നൽകും. ഞങ്ങളുടെ പഞ്ചായത്തിൽ നടപ്പിലാക്കി വിജയിപ്പിച്ചു മാതൃക സൃഷ്ടിക്കണം എന്നാണ് എന്റെ താല്പര്യം.

അസോള കൃഷി
ഉത്തർപ്രദേശിലെ ഗാസിയാബാദിൽ സ്ഥിതിചെയ്യുന്ന National Centre for Organic and Natural Farming എന്ന ഗവേഷണ സ്ഥാപനത്തിലെ scientist ആയിരുന്ന Dr. കൃഷ്ണചന്ദ്ര OWDC വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇത് മണ്ണിൽ നിക്ഷേപിക്കുന്ന ജൈവ വസ്തുക്കൾ വേഗം ജീർണ്ണിക്കുവാനും സൂക്ഷ്മാണുക്കൾ ഉണ്ടായി പെരുകുവാനും ഉപകരിക്കുന്നു. ഇത് കർഷകർക്ക് വിതരണം ചെയ്താൽ ഉറയിൽ നിന്നു തൈര് ഉല്പാദിപ്പിക്കുന്നത് പോലെ തുടർച്ചയായി സ്വന്തമായി ഉണ്ടാക്കുവാൻ കഴിയും. ഇത് വിളവിലും കൃഷിച്ചിലവിലും വിപ്ലവകരമായ മാറ്റം കൊണ്ടു വരും. പക്ഷെ ഇതിനു കൃഷി വകുപ്പും ഉദ്യോഗസ്ഥരും ആണ് മുൻകൈ എടുക്കേണ്ടത്. പക്ഷെ അവിടെ അലസതയാണ് ദൃശ്യമാവുന്നത്.
സ്വന്തം കാർഷിക സംരംഭത്തെ കുറിച്ച് പറഞ്ഞാൽ കുട്ടിക്കാലം പട്ടണത്തിലും പിന്നീട് ഗൾഫിലും നാട്ടിലുമായി മാറിമാറിയും ആയിരുന്നു ജീവിതം. നാട്ടിൽ സ്ഥിരമായതിനു ശേഷം കൃഷിയെ ശ്രദ്ധിച്ചു തുടങ്ങി.
മണ്ണിൽ ജൈവ വസ്തുക്കളുടെ കമ്പോസ്റ്റിംഗ് പ്രക്രിയകൾക്കും മണ്ണിരകളുടെയും സൂക്ഷ്മ ജീവാണുക്കളുടെയും പ്രവർത്തനങ്ങൾക്കും പ്രാധാന്യം കൊടുത്തുകൊണ്ട് ഇന്ന് ആധുനിക ശാസ്ത്രം മുന്നോട്ടു വെയ്കുന്ന ജൈവകൃഷിയുടെ പ്രചാരകനും കൃഷിയിൽ സ്വയം ഒരു ഗവേഷകനും ഫാം കൺസൾട്ടന്റും ആണ് വേണുഗോപാൽ മാഷ്. വായനയിലൂടെ ഒരു നിമിത്തമായി ഞാൻ പരിചയപ്പെട്ട മാഷാണ് പുരയിടത്തിന്റെ കാർഷിക സാധ്യതകളെ കുറിച്ച് സൂചന തന്നത്. ഇവിടത്തെ മണ്ണ് കളി മണ്ണ് പോലെയാണ്. മഴപെയ്താൽ കുഴയുകയും ചെളി കെട്ടുകയും ചെയ്യുന്നത് കൊണ്ട് സീസണൽ പച്ചക്കറി ചെടികൾക്ക് യോജിച്ചതല്ല. അത് കൊണ്ടു ഗ്രോ ബാഗിലാണ്. അഞ്ചോ പത്തോ ബാഗുകളിൽ തുടങ്ങി ഇപ്പോൾ 500 ബാഗുകൾ ഉണ്ട്. മുറ്റത്തെ കൃഷി ഗ്രൂപ്പിൽ നിന്നും വേണു ഗോപാൽ മാഷിൽ നിന്നും കിട്ടിയ നിർദേശങ്ങൾ അനുസരിച്ചു കമ്പോസ്റ്റ് നിർമ്മിക്കുന്നു. കീട നിയന്ത്രണത്തിനും വളർച്ചക്കും ഗ്രീൻ പ്ലാനറ്റ് ഉത്പന്നങ്ങൾ ഉയോഗിക്കാറുണ്ട്. തൊടിയിൽ തെങ്ങ്, കവുങ്ങ്, ജാമ്പ, സപ്പോട്ട, വാഴ, കുടമ്പുളി, റംബൂട്ടാൻ തുടങ്ങിയ ഫലവൃക്ഷങ്ങൾ വെച്ചുപിടിപ്പിച്ചിട്ടുണ്ട് . അസോള കൃഷി ചെയ്യുന്നുണ്ട്.

നെയ് കുമ്പളം – ശോഭയുടെ തോട്ടത്തിൽ നിന്ന്
ആധുനിക ജൈവകൃഷിരീതിയുടെ അടിസ്ഥാന ആശയം എങ്ങനെ സംഗ്രഹിക്കാം?
ആരോഗ്യമുള്ള മണ്ണ് എന്നാൽ എന്താണ് അഥവാ നമ്മുടെ മണ്ണ് എങ്ങനെയായിരിക്കണം എന്ന അറിവിൽ നിന്നാവണം തുടക്കം. സസ്യങ്ങൾക്ക് കരുത്തോടെ വളരുവാൻ കഴിയുന്ന ഒരു മാധ്യമം ആയിരിക്കണം മണ്ണ്. വെള്ളം സംഭരിച്ചു വെയ്ക്കുവാൻ ശേഷിയുള്ള ഒരു സംഭരണി ആയിരിക്കണം അത്. ഏത് ജൈവ വസ്തുക്കളെയും മണ്ണിനോട് എളുപ്പത്തിൽ ചേർക്കാൻ കഴിവുള്ള സൂക്ഷജീവാണുക്കളുടെയും മണ്ണിരകളുടെയും ആവാസകേന്ദ്രമായിരിക്കണം. അങ്ങനെയുള്ള മണ്ണ്, സസ്യങ്ങളിൽ രോഗാണുക്കളുടെ വളർച്ചയെ തടയുന്ന പ്രകൃതിയുടെ ഒരു സ്വാഭാവിക പ്രതിരോധ സംവിധാനമായി പ്രവർത്തിക്കും. സസ്യങ്ങൾക്കാവശ്യമായ പോഷകങ്ങൾ നിറഞ്ഞതായിരിക്കും ആ മണ്ണ്. അതിനുവേണ്ടി നമ്മൾ ചെയ്യേണ്ടത് കഴിയുന്നത്ര ജൈവവളങ്ങൾ മണ്ണിൽ നിക്ഷേപിക്കുക എന്നതാണ്. എങ്കിൽ മാത്രമേ സൂക്ഷ്മ ജീവാണുക്കളുടെ നിറസാന്നിധ്യം അവിടെ ഉണ്ടായിരിക്കുകയുള്ളു.
എന്തിനാണ് മണ്ണിൽ മണ്ണിരകളുടെയും, വിവിധങ്ങളായ സൂക്ഷ്മജീവാണുക്കളുടെയും ആവശ്യം?
മണ്ണിലുള്ള സൂക്ഷ്മ ജീവജാലങ്ങൾ പരസ്പരം ബന്ധപ്പെട്ട് ഒരു സങ്കീർണ്ണമായ ജൈവ ശ്രുംഖലയായിട്ടാണ് പ്രവർത്തിക്കുന്നത്. ഈ ജീവസമ്പത്താണ് മണ്ണിനെ ഉപയോഗമുള്ളതാക്കി തീർക്കുന്നത്. ഇവയില്ലെങ്കിൽ മണ്ണ് മണ്ണല്ലാതാവും. വായുവിലും വെള്ളത്തിലും ഉള്ള പദാർത്ഥങ്ങളെ സസ്യങ്ങളുടെ കായികശേഷിക്കും, ഉത്പ്പാദനശേഷിക്കും വേണ്ടി രൂപാന്തരപ്പെടുത്തുന്ന രാസപ്രക്രിയകൾക്ക് സഹായിക്കുന്നത് മണ്ണിലെ ബാക്റ്റീരിയകളും പൂപ്പലുകളും ആണ്. മണ്ണിൽ രാസപ്രയോഗങ്ങൾ നടത്തുമ്പോൾ ഇല്ലാതാവുന്നത് ഈ സൂക്ഷജീവാണുക്കളുടെ ആവാസ വ്യവസ്ഥയാണ്. അതോടെ മണ്ണിന്റെ മരണവും നടക്കുന്നു.
മേൽപ്പറഞ്ഞവയെ അടിസ്ഥാനപ്പെടുത്തികൊണ്ടുള്ളതാണ് ഇന്ന് ആധുനിക കൃഷി ശാസ്ത്രജ്ഞന്മാരുടെ ക്ളാസുകളും, ബഹുമാനപ്പെട്ട വേണുഗോപാൽ മാഷിന്റെ ക്ലാസ്സ്കളും.
ശോഭ കൊച്ചുണ്ണിയുടെ കൃഷി പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന ഒരു വിഡിയോ താഴെ ചേർക്കുന്നു.
[സൂക്ഷ്മ പുനരുജ്ജീവനക്കൃഷിയെക്കുറിച്ചുള്ള മലയാളനാട് പരമ്പര ഇവിടെ അവസാനിക്കുന്നു.]
വീടിനോട് ചേർന്ന ചെറു കൃഷിയിടങ്ങളിലും, മുറ്റത്തും മട്ടുപ്പാവിലും പച്ചക്കറിയും പൂച്ചെടികളും കൃഷി ചെയ്തു പുത്തൻ അനുഭവങ്ങൾ വിളയിക്കുന്ന ഒരു സമൂഹം വികസിച്ചു വരുന്നുണ്ട്. ഇവർക്ക് മാർഗ നിർദേശങ്ങളും സാങ്കേതിക സഹായവും നൽകുന്ന ഗ്രൂപ്പുകൾ സാമൂഹ്യ മാധ്യമത്തിൽ സജീവമാണ്. അത്തരം ഏതാനും കാർഷിക സംരംഭകരെ മലയാളനാട് പരിചയപ്പെടുത്തുന്നു.
കൃഷിയിലേക്കുള്ള വരവ്, മുൻപരിചയം, അവലംബിച്ചിരിക്കുന്ന കാർഷിക രീതി, ഫലങ്ങൾ, വെല്ലുവിളികൾ, അനുഭവങ്ങൾ എന്നിവയാണ് യുവകാർഷിക സംരംഭകർ പങ്കുവെക്കുന്നത്.

റൈഹാനത്ത്( 45).
സ്വദേശം കുടുംബം :
സ്വദേശം മലപ്പുറം. ഭർത്താവും രണ്ടു മക്കളും അടങ്ങുന്ന കുടുംബം.
കൃഷിയിലേക്കുള്ള വരവ് :
ഞാൻ ടെറസിൽ ഗ്രോ ബാഗുകളിൽ ആണ് കൃഷി തുടങ്ങിയത്. FB യിലെ “മുറ്റത്തെ കൃഷി” ഗ്രൂപ്പിൽ എത്തിയതിനു ശേഷം ശാസ്ത്രീയമായ രീതിയിൽ മണ്ണൊരുക്കാനും, വളം കൊടുക്കാനും കീട നിയന്ത്രണം നടത്തുവാനും ശീലിച്ചു തുടങ്ങി. ചെറിയതോതിൽ ആണെങ്കിലും ഗ്രൂപ്പിൽ ആദ്യമായ് കമ്പോസ്റ്റ് ഉണ്ടാക്കി വിജയിപ്പിച്ച അനുഭവം ആണ് എന്റേത്.
ഇപ്പോൾ സ്വന്തമായ വീട്ടിലേക്കു മാറി. ഇവിടെ കുറേക്കൂടി സ്ഥലവും മുറ്റവും ഉള്ളതിനാൽ മുറ്റത്ത് ഫാം ബെഡുകൾ ഉണ്ടാക്കി കൃഷി ചെയ്യണം എന്നു പദ്ധതിയിട്ടു. കൃത്യമായ അളവിലും ആകൃതിയിലും ഒരടി ആഴത്തിൽ കുഴിയെടുത്തു ഓടുകൾ കൊണ്ട് അതിരിട്ടാണ് ആ ബെഡ് ഒരുക്കുക. അതിൽ ലേയറുകളായി ഉണക്കില, പച്ചില, പുല്ല്, ചാണകം, ആട്ടിൻ കാട്ടം, ചുണ്ണാമ്പ്, എല്ലുപൊടി, പിണ്ണാക്ക് തുടങ്ങിയവ പരത്തി ഇട്ടുകൊടുത്ത്, ഇടക്കിടെ കുഴിച്ചു മാറ്റിയ മണ്ണ് തൂവി, അതിൽ നനച്ചു കൊടുത്ത് ആണ് ബെഡ് തയ്യാറാക്കിയത്. ബെഡുകൾ തയ്യാറാക്കിയാൽ കാലതാമസം കൂടാതെ ചെടികൾ നടാം. പലതരം ചെടികൾ ഇടകലർത്തി നടുന്നതാണ് നല്ലത്. ഇത് പലതരം സൂക്ഷ്മ ജീവികൾ ബെഡിലെ മീഡിയത്തിൽ വളരാൻ സഹായിക്കും. ഇത്തരം ബെഡുകൾ ഉയർന്ന ഫലപുഷ്ടി ഉള്ളവ ആയതുകൊണ്ട് ആരോഗ്യമുള്ള വളർച്ച ഉണ്ടാവുന്നു. ബാഗുകൾ, ചട്ടികൾ എന്നിവയെപ്പോലെ ഇടയ്ക്കിടെ നിറയ്ക്കുകയോ മാറ്റുകയോ വേണ്ട എന്ന മെച്ചമുണ്ട്.

അടുത്തതായി വേണുഗോപാൽ മാഷുടെ മാർഗനിർദേശത്തിൽ മറ്റൊരു രീതി പരീക്ഷിക്കുവാൻ പോവുകയാണ്. വ്യാസമുള്ള, തുളയിട്ട പി വി സി പൈപ്പുകൾ കുഴിയിൽ കുത്തിനിർത്തുകയും അടിയിൽ ബന്ധിപ്പിക്കകയും ചെയ്തു കമ്പോസ്റ്റിന് വേണ്ട വസ്തുക്കൾ നിക്ഷേപിക്കുക, OWDC പോലുള്ള ദ്രവണത്വരകങ്ങൾ ചേർക്കുക എന്നതാണ് ഈ രീതി. കമ്പോസ്റ്റു കുഴികളിലെപ്പോലെ മിശ്രിതം ഇടക്കിടെ കുത്തിയിളക്കികൊടുക്കേണ്ട. അതു നല്ല അധ്വാനമുള്ള പണിയാണ്.

സഹായത്തിനു ആളെ കിട്ടാനില്ല എന്നതാണ് ബുദ്ധിമുട്ട്. പൊതുവെ സഹായം തേടിയാൽ മെയ്യനങ്ങി പണിയെടുക്കാൻ അധികം പേരും തയ്യാറില്ല എന്നാണ് തടസ്സം. അങ്ങനെയുള്ള സാഹചര്യത്തിൽ എന്തെങ്കിലും വയ്യായ്ക ഉള്ളവർക്കും ശാരീരിക അധ്വാനം ബുദ്ധിമുട്ടായവർക്കും പിവിസി പൈപ്പുകൾ ഉപയോഗിച്ചുള്ള മേൽ സംവിധാനം വളരെ ഉപകാരപ്പെടും. ആദ്യം കുറച്ചു പണച്ചിലവുള്ള രീതിയാണ്. പക്ഷെ മേല്പറഞ്ഞ ഗുണ ഫലങ്ങൾ സ്ഥിരമായി ലഭിക്കും എന്നത് കൊണ്ടു അതിനെ അനുകൂലിക്കുന്നു.
കുറേ പദ്ധതികൾ മനസ്സിലുണ്ട്. മുറ്റം ലാൻഡ്സ്കേപ്പ് ചെയ്യുകയും ചെറുതെങ്കിലും ഒരു പുൽത്തകിടി ഉണ്ടാക്കുകയും അതിൽ പെടുന്നു. ചില ശാരീരിക വിഷമതകൾ ഉണ്ട്. പക്ഷെ തോട്ടത്തെയും ചെടികളെയും കുറിച്ച് ആലോചിക്കുകയും അവിടെ പണിയെടുക്കുകയും ചെയ്യുമ്പോൾ വല്ലാത്ത ഒരുന്മേഷമാണ്.
മുറ്റത്തെ കൃഷി ഗ്രൂപ്പിനെ പറ്റിയും വേണുഗോപാൽ മാഷെപ്പറ്റിയും പറയുമ്പോൾ ഉള്ളു നിറയെ നന്ദിയും സന്തോഷവും ആണ്. എപ്പോൾ, എത്ര പ്രാവശ്യം ചോദിച്ചാലും ആവശ്യമുള്ള നിർദേശങ്ങൾ കിട്ടും. മിക്ക സംശയ നിവാരണങ്ങളും ഗ്രൂപ്പിൽ വോയിസ് മെസ്സേജ് ആയും വീഡിയോ കളായും തരുന്നത് കൊണ്ട് എല്ലാവർക്കും ഉപയോഗപ്പെടും.
സ്കൂൾ വിദ്യാർത്ഥിയായ മകൻ കൃഷിക്കാര്യങ്ങളിൽ താല്പര്യം കാണിക്കുന്നുണ്ട്. അവന്റെ സഹായവും കിട്ടിത്തുടങ്ങിയിരിക്കുന്നു.
മുൻപ് ചെയ്ത ഗ്രോ ബാഗ് കൃഷിയുടെയും ഇപ്പോൾ തുടക്കം കുറിച്ചിരിക്കുന്ന മൺതടമൊരുക്കൽ, പി വി സി കമ്പോസ്റ്റ് നിർമാണ രീതിയുടെയും ഫോട്ടോകൾ ഒപ്പം കൊടുക്കുന്നു.





