EDITORIAL
”ഞങ്ങളുടെ ആല്‍ബത്തില്‍ ചന്ദ്രേട്ടന്റെ കാല് തൊട്ട് അവസാനമായി മകന് യാത്രയയയ്ക്കുന്ന ഒരു ചിത്രമുണ്ട്. ആ ചിത്രം ഞാന്‍ നോക്കാറില്ല.” സഖാവ് ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ. കെ. രമ, താഹ മാടായിയോടിതു പറയുമ്പോള്‍ അവരുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
”സി.പി.എം തിരുത്തണം. ആ പാര്‍ട്ടി അങ്ങനെയാവാന്‍ പാടില്ല!” എന്നു പറയുന്നത് ഒരു ആറെസ്സെസ്സുകാരിയോ കോണ്‍ഗ്രസ്സുകാരിയോ അല്ല. അത് പറയാന്‍ ഏറ്റവും അവകാശമുള്ള ഒരു പാരമ്പര്യത്തിനുടമയായ രമയാണ്. ആ കുടുംബത്തില്‍ നിന്ന് ഇങ്ങനെയൊരാള്‍ പറയുമ്പോള്‍ ”നീയാരാ അതു പറയാന്‍?” എന്നുള്ള മറുചോദ്യം കൊണ്ടല്ല അതിനെ നേരിടേണ്ടത്. ‘ശവം വിറ്റു ജീവിക്കുന്നവള്‍’ എന്ന് രമയെ വിളിക്കാന്‍ നെഞ്ചില്‍ ഏതെങ്കിലുമൊരു കലാപത്തിന്റെയെങ്കിലും മിടിപ്പ് ബാക്കിയുള്ള സഖാക്കള്‍ക്കാവില്ല. പാര്ട്ടിയോഗങ്ങളുടെ ദൂരഭാഷിണികളിലൂടെ ‘കുലംകുത്തി’ കളായി വിശേഷിപ്പിക്കപ്പെടേണ്ടവരല്ല, അവര്‍. അതിനൊക്കെ എത്രയോ അപ്പുറം അല്പം കൂടി ബഹുമാനമര്‍ഹിക്കുന്ന ഒരു കമ്യൂണിസ്റ്റ്കുടുംബത്തിലെ അംഗമാണവര്‍.
മറ്റൊരു പാര്‍ട്ടിയെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും അറിയുന്നതിനുമെത്രയോ മുമ്പ് സി.പി.എം എന്ന പാര്‍ട്ടിയെ വരിച്ച്, അത് മാത്രമാണ് ശരിയെന്ന് ചുറ്റുപാടുകള്‍ പറഞ്ഞുകൊടുത്തുപഠിപ്പിച്ച ഒരു ബാല്യത്തിന്റെ ഉടമയാണവര്‍. അത്തരം ഒരുപാടുപേര് കണ്ണൂരിലുണ്ട്. ജന്മനാ കമ്യൂണിസ്റ്റായവര്‍. രാഷ്ട്രീയത്തിന്റെ നീതിശാസ്ത്രങ്ങളില്‍ അവര്‍ക്കു മാത്രമായെങ്കിലും കിട്ടേണ്ട, അവര്‍ അര്‍ഹിക്കുന്ന ചില ഇളവുകളുണ്ട്.
സൈബറിടങ്ങളിലെ, അവര്‍ക്കെതിരേയുള്ള തെറിയെഴുത്തുകളെങ്കിലും ആ ഇളവുകളില്‍ പ്പെടുത്തി ഒഴിവാക്കിക്കൂടേ?
വീടുനോക്കാനോ, മക്കളെ നോക്കാനോ നേരമില്ലാതെ, മുഴുനീളപാര്ട്ടിപ്രവര്ത്തകനായിരുന്ന സഖാവ് കെ.കെ. മാധവന്റെ മകള്‍ എന്നപേരിലെങ്കിലും രമ അല്പം കൂടി മാന്യത യര്ഹിക്കുന്നില്ലേ? പ്രയാസങ്ങള്‍ക്കും കണ്ണീര്പ്രശ്നങ്ങള്ക്കുമിടയില്, കമ്യൂണിസ്റ്റ് പീഡനകാലത്ത് രാത്രി ഏതെങ്കിലുമൊരു നേരത്ത് കയറിവരുന്ന ഭര്‍ത്താവിനും സഖാക്കള്‍ക്കും ഒരു പരാതിയു മില്ലാതെ പല പ്രാവശ്യം ഭക്ഷണമൊരുക്കിക്കൊടുത്തിട്ടുള്ള ഒരമ്മയുടെ മകളാണവര്‍. നടുവണ്ണൂരിലേയും കാവുന്തറയിലേയും മരിച്ചുപോയവരും ജീവിച്ചിരിക്കുന്നവരുമായ ഒരുപാടു പേര്‍ക്ക് വിലയിടാന്‍ പറ്റാത്ത ആ ത്യഗത്തിന്റെ കഥകളറിയാം. അന്ന് ഇതൊന്നും മാധ്യമങ്ങള്‍ക്ക് പഥ്യമല്ലായിരുന്നു. അതൊക്കെ എഴുതുന്നതു തന്നെ രാജ്യദ്രോഹമായിരുന്ന കാലം. ആ കുടുംബത്തിലെ ഒരു പെണ്‍തരിയെ നമുക്ക് വെരുതെ വിടുകയെങ്കിലും ചെയ്യാമായിരുന്നു. പകരം, അവര്‍ ധരിച്ച നിറമുള്ള വസ്ത്രങ്ങളെക്കുറിച്ചു പറഞ്ഞാക്ഷേപിച്ചു. അവര്‍ ആരുടേയോ കൂടെ ബൈക്കില്‍ പോയതിന് ആക്ഷേപിച്ചു. ടി.പി.ചന്ദ്രശേഖരന് വെറുമൊരു ശവമല്ല, രാഷ്ട്രീയ വിപണിയില്‍ വില്ക്കാന് എന്നു കരുതാനുള്ള സാമാന്യ കമ്യൂണിസ്റ്റ് ബോധം പോലുമില്ലാതെ സി.പി.എം. അവരെ നേരിട്ടു. മുകളില്‍നിന്നുള്ള നേതാക്കളുടെ പ്രസംഗങ്ങള്‍ താഴെ നില്ക്കുന്നവര് അര്‍ത്ഥമറിയാതെ മുദ്രാവാക്യങ്ങള്‍ പോലെ ഏറ്റുചൊല്ലി.
ഇനി, വെറുതെ ഇതിനൊരു മറുവശം സങ്കല്പിക്കുക. സഖാവ് ചന്ദ്രശേഖരന്റെ കൊലയ്ക്കു ശേഷം വെള്ളപുതച്ച്, വീട്ടില്‍ നിന്നിറങ്ങാതെ, ചോദ്യങ്ങളില്ലാതെ, പാര്‍ട്ടിയെ കുറ്റപ്പെടുത്താതെ ഒതുങ്ങിപ്പോകുന്ന ഒരു ഭാര്യയായി രമയെ കാണുക. ആ ചോര കുടിച്ചും പാര്‍ട്ടിക്ക് പുതിയ ഇലകളും ശിഖരങ്ങളുമുണ്ടാക്കാന് സഹകരിച്ചിരുന്നെങ്കില്‍ രമ പാര്‍ട്ടിക്ക് പ്രിയങ്കരി യാകുമായിരുന്നു. ജീവിക്കാനായി എന്തെങ്കിലുമൊക്കെ പാര്‍ട്ടി അവര്‍ക്കായി എറിഞ്ഞു കൊടുക്കുമായിരുന്നു എന്നുള്ളതില്‍ സംശയമില്ല. അങ്ങനെയൊക്കെ ആയിരുന്നെങ്കില്‍ പില്ക്കാലത്ത് എം.വി.രാഘവനെന്നപോലെ ടി.പി.ചന്ദ്രശേഖരനും പാര്‍ട്ടിക്ക് പ്രിയങ്കര നാവുമായിരുന്നു. പക്ഷേ, അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ഒരു ഭാര്യ എന്ന നിലയില്‍ രമയുടെ നിലനില്‍പ്പ് എന്താവുമായിരുന്നു? ഒരു അമ്മ എന്ന നിലയില്‍ എന്താവുമായിരുന്നു? ആദര്‍ശത്തിനു വേണ്ടി ബലിയാടായ ഒരു ഭര്‍ത്താവില്‍ നിന്നുയരുന്ന അശരീരികള്‍ക്ക് ഉത്തരം കൊടുക്കാന്‍ ആ ഭാര്യയ്ക്ക് കഴിയുമായിരുന്നോ? അനീതിയെ ചോദ്യം ചെയ്യാനും അതിനെതിരേ കലാപക്കൊടി ഉയര്‍ത്താനും പഠിച്ച ഒരു കമ്യൂണിസ്റ്റായി തുടരാന്‍ അവര്‍ക്കു കഴിയുമായിരുന്നോ? ആ അടിമജീവിതമല്ലല്ലോ കമ്യൂണിസത്തിലൂടെ അവര്‍ പഠിച്ചെടുത്തത്.
വളരെ യാദൃച്ഛികമെന്നോണമായിരുന്നു നഷ്ടപ്പെട്ട മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ മാര്‍ച്ച് 4 ലെ ലക്കം രണ്ടു മാസത്തിനു ശേഷം, എനിക്ക് കൈയില്‍ കിട്ടുന്നത്. കിട്ടിയപാടെ ആ അഭിമുഖം വായിച്ചു.’ പകരാഷ്ട്രീയം സി.പി.എമ്മിന്റെ മാത്രം പ്രത്യേകതയാണ്’ – താഹ മാടായി, കെ.കെ.രമയുമായുള്ള അഭിമുഖം. വായിച്ചുകഴിഞ്ഞപ്പോളാണ് അന്ന് മെയ് 4 ആണല്ലോ എന്ന യാദൃച്ഛികത കൂടി അതിനോടു ചേര്‍ന്നത്. സഖാവ് ടി.പി.യുടെ ഓര്‍മ്മദിവസം. നക്ഷത്രമില്ലെങ്കിലും ഒരു ചെങ്കൊടിയേന്തി മുദ്രാവാക്യം വിളിച്ചുമുന്നേറുന്ന രമയുടെ ഒരു ചിത്രമുണ്ടതില്‍. കെ.കെ,സന്തോഷ് എടുത്ത ചിത്രം. അടി മുതല്‍ മുടി വരെ വര്‍ഗ്ഗീയവാദികളും കളങ്കിതരും അഴിമതിക്കാരുമായ കേരള കോണ്‍ഗ്രസിന്റെ വോട്ടുകള്‍ ഞങ്ങള്‍ സ്വീകരിക്കും എന്നു പറയുന്ന ചെങ്കൊടി വാഹികളെക്കാളും, ആറെസ്സെസ്സിന്റെ വോട്ടു ഞങ്ങള്‍ക്ക് അപ്രിയമല്ല എന്നു പറയുന്ന ചെങ്കൊടിവാഹികളെക്കാളും ആത്മാഭിമാനത്തോടെ ചെങ്കൊടി വഹിക്കാനുള്ള അര്‍ഹത ഈ ഏകാന്തപഥികയ്ക്കുണ്ടെന്നതില് സംശയമില്ല.
പാര്‍ട്ടിയുടെ ദുഷ്ചെയ്തികളുടെ പെട്ടി ആരു തുറന്നാലും അവര്‍ പാര്‍ട്ടിക്ക് അസ്പൃശ്യരാകും. സ്നേഹപൂര്‍വ്വമായ ചൂണ്ടിക്കാട്ടലുകള്‍ പോലും ഭയപ്പെടുന്ന നേതൃത്വമാണ് പാര്ട്ടിയിലിന്നുള്ളത്. അഴിമതി – സ്ത്രീപീഡന – ലിംഗസമത്വ വിഷയങ്ങളിലൊക്കെ പാര്‍ട്ടിയിലെ മഹിളാവിഭാഗവും സൗമ്യരും ജനപ്രിയരുമായ ആണ്നേതാക്കളും പ്രതികരിക്കാന്‍ നില്‍ക്കാതെ ഒളിവില്‍ പോകും. പണ്ട്, നിലനില്പിനായി ഒളിവില്‍ പോയ കാലത്തെ ഓര്‍മ്മിച്ചെടുക്കാന്‍ അക്കൂട്ടര്ക്കിതേ വഴിയുള്ളു എന്നു പോലും ആയിട്ടുണ്ട്.
ഇപ്പോഴത്തെ നിലയില്‍ ഒട്ടും സാധ്യതയില്ലാത്ത മറ്റൊരു ദിശയിലേയ്ക്ക് പോകാം. ടി.പി. യുടെ കൊലപാതകത്തെ അപലപിച്ചും, പാര്‍ട്ടിയുടെ ഏതെങ്കിലും ഒരു ഘടകത്തിനു അതില്‍ പങ്കുണ്ടെന്ന് തെളിയുന്നപക്ഷം അവരുടെമേല്‍ ശക്തമായ നടപടികളെടുത്തും രമയോടൊപ്പം നില്ക്കാന് കഴിയുന്ന ഒരു നേതൃത്വമുണ്ടായിരുന്നെങ്കില്‍? തെറ്റുകളും കുറ്റങ്ങളുമേറ്റ് അവരെ കൂട്ടിപ്പിടിച്ച് നിറുത്താന്‍ കഴിയുമായിരുന്നെങ്കില്‍ പാര്‍ട്ടിക്കും അത് ഗുണകരമാകുമായിരുന്നു. കേരളമൊട്ടാകെയുള്ള ജനങ്ങള്‍ അത് മനസ്സിലാക്കി പാര്‍ട്ടിക്ക് പിന്തുണ കൊടുക്കുമായിരുന്നു. അതിനുപകരം ഇരുട്ടു കൊണ്ട് ഓട്ടയടയ്ക്കുന്ന നിലപാടാണ് നേതൃത്വം സ്വീകരിച്ചത്. ‘തെറ്റാവരം’ സിദ്ധിച്ച ഒരു പാര്‍ട്ടിയാണിതെന്നു സ്ഥാപിക്കാന്‍ ധാര്‍ഷ്ട്യത്തിന്റെ നിലപാടു കളുമായി തെറ്റിനെ തെറ്റുകൊണ്ടു മറയ്ക്കാന്‍ പാടുപെട്ട് ഇളിഭ്യരാകുന്ന നേതാക്കന്മാര്. മനസ്സാക്ഷിക്കു നിരക്കാത്ത വിശദീകരണങ്ങള്‍ കൊടുത്ത് നേതൃത്വം വിയര്‍ത്തുകുളിക്കുന്നു.
ജാതിയെക്കുറിച്ചുള്ള പൗരാണികസങ്കല്പങ്ങളിലേയ്ക്ക് മടങ്ങിപ്പോകാനും മനുസ്മൃതിയുടെ ജീവിതക്രമങ്ങള്‍ പുന:സ്ഥാപിക്കാനുമുള്ള ശക്തമായ നീക്കങ്ങള്‍ ഒരുവശത്തു നടക്കുമ്പോള്‍, അതിനെതിരെ ഒറ്റക്കെട്ടായി നില്‍ക്കാനല്ല നാം നോക്കുന്നത്. ചില ഏകാധിപത്യാധികാരത്തിനു റാന്‍ മൂളാനും അതിലൂടെ സ്വകാര്യനേട്ടങ്ങളുണ്ടാക്കാനുമാണ് മറുവശം ശ്രമിക്കുന്നത്. ഭൂരിപക്ഷം വരുന്ന സാധാരണജനങ്ങളുടെ നിഷ്ക്കളങ്കതയ്ക്കു മേല്‍ ആണയിട്ടാണ് ഇരുഭാഗവും മുമ്പോട്ടു നീങ്ങുന്നത് എന്ന ഒരു തമാശ കൂടിയുണ്ട് ഇതില്‍. അതിനിടെ, വിമോചന സങ്കല്പങ്ങള്ക്കും സൗഹൃദനന്മകള്ക്കും അനീതിക്കെതിരേയുള്ള ചെറുത്തുനില്‍പ്പുകള്‍ക്കും ഇടം കിട്ടാതെ പോകുന്നു.
പാര്‍ട്ടി മറ്റൊരു വിഗ്രഹം മാത്രമാകുമ്പോഴും അതിനെ പൂജിക്കേണ്ടി വരുമ്പോഴുമാണ് പ്രശ്നങ്ങളുണ്ടാവുന്നത്. പാര്‍ട്ടി ജനനന്മകള്‍ ലക്ഷ്യമിട്ടുള്ള വഴി മാത്രമാകണം. അവിടെ ദൈവങ്ങള്‍ വേണ്ട. ദൈവങ്ങളുണ്ടായാല്‍ അവര്‍ക്കിഷ്ടപ്പെടാത്ത ചില എതിര്‍ശബ്ദങ്ങളെ ഉന്മൂലനം ചെയ്യാന്‍ അവര്‍ അണികളോടു കല്പിക്കും.
സഖ്യ (Camaraderie) ത്തില്‍ നിന്നാണ് സഖാവ് (Comrade) ഉണ്ടായത്. അത് പറയുന്നത് കൂടെ നില്‍ക്കാനും കൂട്ടിച്ചേര്‍ത്തുപിടിച്ചു നില്‍ക്കാനുമാണ്. ആ ആഗോളനന്മയുടെ ഡി.എന്‍.എ കേരളത്തിലെ സഖ്യത്തിന് ഇനിയും ഉണ്ടാവേണ്ടിയിരിക്കുന്നു.
യാത്രികൻ ഞാനീ
നിശീഥത്തിലെപ്പഴോ
ചേർത്തുവച്ചീ മൺവിളക്കിന്നൊളിയും
മറന്നെപ്പഴോ നിൻ
വാർമുടിച്ചുരുളിലെൻ്റെ
മിന്നാമിനുങ്ങുകൾ
നുറുങ്ങി കിനിഞ്ഞൊരാ
കൊച്ചരിപ്പൂമുല്ല
പൂത്തപോലുള്ളൊരാ പുഞ്ചിരി.
പാതിരാവിൽ പൂക്കും
നിലാവിലും
കാത്തുവയ്ക്കുന്നു
ഞാൻ സഖീ നിന്നുടെ
കാട്ടിലഞ്ഞി പൂത്തപോലീ
രാവിലോടിയെത്തുന്ന
കാച്ചെണ്ണതൻ മണം.
മാനമിപ്പൊഴും ചോർന്നൊലിക്കുന്നു
രാക്കിളിപ്പാട്ടു പോലുള്ള തുള്ളികൾ
കാത്തുവയ്ക്കുന്നു
ഞാനെൻ്റെ കണ്ണീരുപ്പുവീണൊരീ പാഥേയം
പാരിജാതം മിഴിതുറക്കുന്നപോൽ
പാട്ടുപാടുന്നു രാക്കിളിപ്പുള്ളുകൾ
കാത്തുവച്ചൊരീ നീലക്കടമ്പിൻ്റെ
കാട്ടുനീലക്കനമുള്ള പൂവുകൾ
കോർത്തുകെട്ടി കാത്തിരിക്കുന്നു ഞാൻ
ഈ വഴിത്താരതന്നിലിന്നേകനായ്.
ഇന്ത്യയിൽ കവിതയ്ക്ക് വേണ്ടി മാത്രം നടക്കുന്ന ഏറ്റവും വലിയ ഉത്സവമായ കവിതയുടെ കാർണിവലിന്റെ മുന്നാം പതിപ്പ് മാർച്ച് 9 10 11 തിയ്യതികളിൽ പട്ടാമ്പി കോളേജിൽ നടക്കും. കവിത: പ്രതിരോധം, പ്രതിസംസ്കൃതി എന്ന പ്രമേയത്തെ മുൻ നിർത്തി നടത്തുന്ന ഇത്തവണത്തെ കാർണിവലിൽ ഇന്തയിലെ പ്രമുഖ കലാകാരന്മാരും എഴുത്തുകാരും സാമുഹ്യപ്രവർത്തകരും അതിഥികളായെത്തുന്നുണ്ട്.
അഞ്ചുവേദികളിലായാണ് കാർണിവൽ നടക്കുക. കേരളീയ സാമൂഹ്യപ്രതിരോധചരിത്രവും കവിതയും തമ്മിലുള്ള പാരസ്പര്യം അന്വേഷിക്കുന്ന സെമിനാറുകൾ, പ്രഭാഷണപരമ്പര, നാടൻ പാട്ടുകൾ, പൊറാട്ടുനാടകം, പടയണി തുടങ്ങിയ നാടോടി രംഗാവിഷ്കാരങ്ങൾ, ദേശീയ കവിസമ്മേളനം. കലയും പ്രതിരോധവും എന്ന വിഷയത്തിൽ പ്രമുഖ ചിത്രകാരന്മാരും ശില്പികളും പങ്കെടുക്കുന്ന ചിത്ര ശീല്പ രചനകൾ. ഇൻസ്റ്റലേഷനുകൾ, നൃത്തം, നാടകം, കലാലയ വിദ്യാർത്ഥികൾക്കായി നടത്തുന്ന കവിതാ ക്യാമ്പ്, ഇരുനൂറോളം കവികൾ പങ്കെടുക്കുന്ന കവിതാവതരണങ്ങൾ ചിത്ര പോസ്റ്റർ പ്രദർശനങ്ങൾ, ഡോക്യുമെന്ററികൾ എന്നിവ ഇത്തവണത്തെ കാർണിവലിനെ സമ്പന്നമാക്കും. പ്രമുഖ നിരൂപകയായ ഡോ. എം . ലീലാവതിയെ കാർണിവലിൽ ആദരിക്കുന്നുണ്ട്. വിവിധ അക്കാദമികളുടെയും തദ്ദേശഭരണസ്ഥാപനങ്ങളുടെയും മലയാളനാട് വെബ്ബ് വാരികയുടെയും സഹകരണത്തോടെ പട്ടാമ്പി കോളേജ് മലയാളവിഭാഗമാണ് കാർണിവൽ സംഘടിപ്പിക്കുന്നത്.
കാർണിവലിനായി ശ്രീ മുഹമ്മദ് മൊഹ്സിൻ എം എൽ. എ ചെയർമാനായും മലയാളവിഭാഗം അദ്ധ്യക്ഷൻ ഡോ. എച്ച്. കെ. സന്തോഷ് ജനറൽ കൺവീനറായും സംഘാടകസമിതി രൂപീകരിച്ചിട്ടുണ്ട്.
കാർണിവൽ പ്രതിനിധികൾക്കും കവിതാക്യാമ്പിൽ പങ്കെടുക്കുന്നവർക്കുമായുള്ള ഓൺ ലൈൻ രജിസ്റ്റ്രേഷൻ ആരംഭിച്ചിട്ടുണ്ട്. പട്ടാമ്പി കോളേജിന്റെ വെബ്ബ്സൈറ്റായ www.sngscollege.org യിൽ നേരിട്ട് അപേക്ഷിക്കാം.
യാ നബീ സലാം അലൈക്ക…
യാ റസൂല്‍ സലാം അലൈക്ക…
ഇന്നലെ രാത്രി 10 മണി.
ഒരു ബന്ധു വീട്ടിലെ മൈലാഞ്ചിക്കല്യാണം കഴിഞ്ഞ് എത്തിയതേയുള്ളൂ. തൊട്ടടുത്തുള്ള പള്ളിയങ്കണത്തില്‍ നിന്നാണ്,
ഏതോ വാദ്യോപകരണത്തിന്റെ അകമ്പടിയോടെ, താളലയരസപ്രദമായി പെയ്യുന്ന മൌലിദ് ബൈത്തുകള്‍……
പിന്നെയത്,
ബുര്‍ദ നഷീദയായി പരിണമിച്ചു …
മൌലായ സ്വല്ലി വസല്ലിം ദായിമന്‍ അബദന്‍…
അലാ ഹബീബിക്ക ഖൈരില്‍ ഖല്ഖി കുല്ലിഹിമി…
വീണ്ടും,
ഭക്തിരസപ്രദാനമായ മാപ്പിളപ്പാട്ടിലെത്തി നിന്നു:
മാണിക്യമലരായ പൂവി….
ഒട്ടകങ്ങള്‍ വരിവരിയായി…
ആരോഹണാവരോഹണങ്ങളിലൂടെ പതിനൊന്ന് പതിനൊന്നരയോടെ പെയ്തു തീര്‍ന്നു..
കുറേ നേരത്തെക്ക് സ്ഥലജലവിഭ്രമത്തിലായിരുന്നു. ഉണര്ച്ചയിലോ സ്വപ്നത്തിലോ? ഏതോ നൊസ്റ്റാള്‍ജിയയുടെ തീരത്ത് സ്വയം നഷ്ടപ്പെട്ട കുഞ്ഞുബാലനായി പരിണമിച്ചു.
തീക്കാറ്റും ചുടുമണലും വീശിയ മരുഭൂമിയില്‍ പ്രത്യാശയറ്റ നേരത്ത്, കുളിര്‍ക്കാറ്റും മഴയും പെയ്യുന്നു; ശുദ്ധജല അരുവി ഒഴുകുന്നു.
Why Are Muslims So Boring?
സിയാവുദ്ദീന് സര്‍ദാര്‍ 2004-ല്‍ എഴുതിയ ലേഖനത്തിന്റെ തലക്കെട്ടാണ്. സംഗീതം സ്വയം നിഷിദ്ധമാക്കിയ, സിനിമ നിഷിദ്ധമാക്കിയ മുസ്ലിംകളോടാണ് സര്‍ദാര്‍ ഈ ചോദ്യമെയ്യുന്നത്.
ആ ലേഖനത്തില്‍ അദ്ദേഹം പറയുന്നു:
No society, whatever it holds to be true, can survive without culture in all its multiple manifestations. Prayer and rituals may make us pious and righteous, but it is cultural expression that really manifests our full humanity. To say that all we need is prayer and rituals is to diminish ourselves as human beings. As human beings, we have an innate need for cultural nourishment, an innate desire to express our most sublime thoughts, emotions and feelings. Moreover, we also need to be entertained, to feel good about ourselves, to be jolted about our shortcomings, and to communicate joy and contentment.
മുപ്പതോ നാല്പതോ വര്‍ഷം മുമ്പ് വരെ സജീവമായിരുന്ന മാപ്പിള സംസ്കൃതിയെ കുറിച്ച് സിയാവുദ്ദീന് അറിഞ്ഞിരുന്നുവെങ്കില്‍ ലോകമുസ്ലിംകള്‍ക്ക് റോള്‍ മോഡല്‍ ആയി അവരെ പരിചയപ്പെടുത്തുമായിരുന്നു. ഒപ്പനയും ദഫും കോല്‍ക്കളിയും പാട്ടും സജീവമായിരുന്ന, ആഘോഷാവസരങ്ങളില്‍ ഒറ്റ പ്രവേശന കവാടത്തിലൂടെ ആണും പെണ്ണും പ്രവേശിക്കുമായിരുന്ന, പര്‍ദ്ദ പരിചിതമല്ലായിരുന്ന, എന്നാല്‍ സ്ത്രീകള്‍ അകത്തും പുറത്തും വേഷവൈവിധ്യങ്ങള്‍ കൈക്കൊണ്ട, പരിചിതരും അപരിചിതരും ബന്ധുക്കളും അന്യരും ഇസ്ലാമീങ്ങളും അനിസ്ലാമീങ്ങളുമായ ആണുങ്ങളോട് നരകത്തിലെ വിറകാകുമെന്ന സങ്കോചമില്ലാതെ ബോള്‍ഡ് ആയി ഇടപ്പെട്ടിരുന്ന മാപ്ലച്ചികള് സാര്‍വത്രികമായിരുന്ന, ആ സാംസ്ക്കാരിക സമ്പന്നതയെ അദ്ദേഹം അറിഞ്ഞു കാണില്ലായിരിക്കാം. അവരെ സംബന്ധിച്ചിടത്തോളം മതമെന്നാല്‍ ലളിതമായി ഇല്ലിളം കാറ്റായി തലമുറ കൈമാറി തഴുകിയെത്തിയ ഒരു സാംസ്ക്കാരിക വ്യതിരിക്തതയായിരുന്നു. നന്മയും സത്യസന്ധതയും ഭൂതദയയുമൊക്കെ ആയിരുന്നു. അവര്‍ മതത്തെയും മതാചാര്യന്മാരെയും മിത്തുകളിലും കാവ്യങ്ങളിലും ശീലുകളിലും പുന:സൃഷ്ടിച്ച് കസ്റ്റമൈസ് ചെയ്തിരുന്നു.
അയല്‍ക്കാരനോട് ‘ങ്ങക്ക് ങ്ങടെ മതം, മ്മടെത് മ്മള്ക്ക്’ എന്ന് അതിരിട്ട സഹവര്‍ത്തിത്വം സൂക്ഷിച്ചിരുന്നു. അവരിലെ ആണുങ്ങളില്‍ ചിലര്‍ കൃത്യമായി 5 നേരം പള്ളിയില്‍ പോയി, ചിലര്‍ വെള്ളിയാഴ്ച മാത്രവും ചിലര്‍ വര്‍ഷത്തില്‍ രണ്ട് പെരുന്നാള്‍ ദിനത്തില്‍ മാത്രവും. വെള്ളിയാഴ്ചയും പെരുന്നാളും ഒന്നിച്ച് വന്നിട്ടും പള്ളിയില്‍ കേറാത്ത ബാപ്പമാരും അവരില്‍ സാധ്യമായിരുന്നു. അവരെ ആരും കല്ലെറിഞ്ഞില്ല, രൂക്ഷമായി നോക്കിയില്ല, ദീനില്ലാത്തവന് എന്ന് പരിഹസിച്ചില്ല. അവരില്‍ ചിലര്‍ സന്ദേഹവാദികളോ പദപ്രയോഗം ഇല്ലെങ്കിലും എത്തീയിസ്റ്റുകളോ പോലുമായിത്തന്നെ ആ സമൂഹത്തിന്റെ അതിരുകളില്‍ നിലകൊണ്ടു. ജനങ്ങള്‍ പാതിരാപ്രസംഗങ്ങള്‍ കേള്‍ക്കാന്‍ പോകുകയും പൂര്‍വികരുടെ ത്യാഗകഥകള്‍ കേട്ട് കണ്ണീര് വീഴ്ത്തുകയും അരിയായും കല്ലായും പണമായും സംഭവനകള്‍ കൊടുക്കുകയും മോയ്ല്യാര് പറഞ്ഞത് കൊറച്ചൊക്കെ കേട്ടും കൊറേയേറെ കടല കൊറിച്ച് വഴുതി വീണ ഉറക്കത്തിന് വിട്ടു കൊടുത്തും കൌമാരക്കാരായ ആണും പെണ്ണും പള്ളി മൈതാനത്തില്‍ വെളിച്ചം കുറഞ്ഞ ഭാഗത്ത് ലൈനടിച്ചും അവരൊക്കെയും നേരം പുലരുവോളം പള്ളിമൈതാനീല് ചെലവിട്ടു.. നാടൊട്ടുക്കും നേര്‍ച്ചകള്‍, ഉറൂസുകള്‍, മൌലിദുകള്‍ എന്നൊക്കെ പേരിട്ട് ഭക്തിയും ആഘോഷവും ഇടകലര്‍ന്ന ആനന്ദവേളകള്‍ ഉണ്ടായിരുന്നു. കാല് നൂറ്റാണ്ട് കടന്നാലും രുചി നാക്കില്‍ നിന്ന് പോകാത്ത എറച്ചിച്ചോറും ഖാവയും വിളമ്പിയിരുന്നു. അത് ഇഷ്ടമുള്ള ഹിന്ദൂനും ക്രിസ്ത്യനിക്കും വിളമ്പാനോ ഓലെ ഓണത്തിന്റെം ക്രിസ്മസിന്റെം സദ്യേം പായസോം കഴിക്കാനോ അവര്‍ക്ക് ഹറാമോ ഹലാലോ എന്ന് ശകലവും ശങ്കിക്കേണ്ടി വന്നില്ല. ആരും അതിനവരെ ഉല്ബോധിപ്പിച്ചുമില്ല.
പോകപ്പോകെ ഈ കേരളത്തിലേക്കും എണ്ണമതം ഇറക്കുമതി ചെയ്യപ്പെട്ടു. അതിനായി ഫണ്ട് ഒഴുകി… സംഘങ്ങള്‍ ഇരപിടിക്കാന്‍ പാത്ത് നിക്കുന്ന മാതിരി അവര്‍ വളരെ റിച്ചായ ഒരു സംസ്കൃതിയെ, പ്യൂരിറ്റന്‍ മതവാദം ഉയര്‍ത്തി ഡീമനൈസ് ചെയ്ത് തകര്‍ത്ത് കൊണ്ടിരുന്നു. ‘സ്ത്രീ വിദ്യ അഭ്യസിക്കരുത്’ തുടങ്ങി ചില വിടുവാ പറച്ചിലുകളെ ആ കാലത്തിന്റെ സാര്‍വത്രിക സിമ്പലാക്കി ചിത്രീകരിച്ചു. “ജാഹിലിയ’ എന്ന് ഇസ്ലാം പൂര്‍വ അറേബ്യയെ ഡീമനൈസ് ചെയ്ത പോലെ…
ലോകമാകെ ഏകീകരിച്ച ഒറ്റ എണ്ണമതം എന്ന ലക്ഷ്യത്തിലെത്തിക്കാന്‍ പ്യൂരിറ്റന്‍ വാദക്കാരും പാന്‍ / പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റുകളും അണിയറയില്‍ കൈകോര്‍ത്തു . അവര്‍ അജണ്ടകള്‍ സെറ്റ് ചെയ്തു. അങ്ങനെ ഓടിട്ട അമ്പല മാതൃകയുള്ള പള്ളികള്‍ അപ്രത്യക്ഷമായി… പകരം ഏകീകൃത മിനാരങ്ങള്‍ ഉള്ള കോണ്‍ക്രീറ്റ് സൗധങ്ങള്‍ ഉയര്‍ന്നു . അവര്‍, ഉടുമ്പ് പിടിച്ച പോല്‍ പിടികൂടിയ സ്ത്രീകളോട് പറഞ്ഞത് ഞങ്ങള്‍ യഥാസ്ഥിതികരില്‍ നിന്ന് നിങ്ങളെ പുരോഗതിയിലേക്ക് നയിക്കാന്‍ എത്തിയവരെന്നായിരുന്നു. അത് വരെ ആണ് മുല്ലമാര്‍ മാത്രം പഠിച്ച ഖുര്‍ആന്‍ ഞങ്ങള്‍ നിങ്ങള്‍ക്ക് എളുപ്പത്തില്‍ പഠിപ്പിച്ചു തരുന്നു എന്ന പ്രലോഭനത്തില്‍ അവര്‍ വേഗം വീണു. സാമോദം “ഖുര്‍ആന്‍ ക്ലാസ്” എന്ന എണ്ണമത റിക്രൂട്ട്മെന്റ്കളില്‍ പങ്കെടുത്തു. അവരുടെ പരിചിതവൃന്ദത്തിലുള്ളവരെയും എത്തിച്ച് കൊണ്ടിരുന്നു. ഒരു വീട്ടില്‍ ഒരു സ്ത്രീ മതിയായിരുന്നു. ആ വീടിനെയാകെ ഏകശിലാ ഇസ്ലാമിലേക്ക് മാറ്റാന്‍.
ക്രമേണ സ്ത്രീ വേഷത്തില്‍ നിന്ന് വൈവിധ്യങ്ങളും നിറങ്ങളും അപ്രത്യക്ഷമായി, പകരം കറുത്ത പര്‍ദ്ദ മതചിഹ്നവും ഐഡന്റിറ്റിയുമായി യൂണിഫോം വേഷമായി. ക്രമേണ മുഖം മറക്കലും, കൈകാല്‍ വിരലുകള്‍ വരേയ്ക്കും സോക്സിട്ടു മറക്കലും നിഷ്ഠയായി. അവരെ നഖശിഖാന്തം എതിര്‍ത്തിരുന്ന ‘യാഥാസ്ഥിതികര്‍’ എന്ന് പരിഹസിച്ച് ഒതുക്കിയിരുന്ന പാരമ്പര്യ ടീംസ് വരെ പള്ളികളുടെ നിര്‍മ്മിതിയിലും സ്ത്രീവേഷ നിഷ്കര്ഷയിലും ‘പുത്തന്മതക്കാരെ’ തന്നെ അനുധാവനം ചെയ്യാന്‍ തുടങ്ങി, രാജാവിനെക്കാള്‍ രാജഭക്തിയോടെയെന്ന വണ്ണം സ്വയമറിയാതെ അവര്‍ സെറ്റ് ചെയ്ത അജണ്ടകളില്‍ സഞ്ചരിച്ചു കൊണ്ടിരുന്നു.. അപ്പോഴും പരസ്പര വാഗ്വാദങ്ങള്‍ക്കും ഗാഗ്വാ വിളികള്‍ക്കും കുറവില്ലായിരുന്നു എന്ന് മാത്രം.
ക്രമേണ ഒരു സമുദായത്തില്‍ നിന്നും എല്ലാ ആനന്ദങ്ങളും മാറി നിന്നു. അവര്‍ ചിരിക്കാത്ത മുഖങ്ങളായി… പാട്ടും ഡാന്‍സും എല്ലാം കൊടും നിഷിദ്ധങ്ങളായി. കല്യാണ വീട്ടില്‍ നിന്ന് ഒപ്പനയും മാപ്പിളപ്പാട്ടും പോലും അപ്രത്യക്ഷമായി. ആണിനും പെണ്ണിനും പന്തലില്‍ കേറാന്‍ രണ്ട് പ്രവേശന കവാടങ്ങള്‍ രൂപപ്പെട്ടു. പണ്ട് ഏത് ഖതീബിന്റെ മോള് ആണേലും കല്യാണത്തിനു ഒരുങ്ങുമ്പോള്‍ മുടിയില്‍ മുല്ലപ്പൂ വെച്ച് തല തുറന്നിട്ട് ഹാഫ് കൈ കാഞ്ചിപുരം / പട്ടു സാരിയൊക്കെ അണിഞ്ഞ് അന്നനടയില്‍ പുയ്യാപ്ല വീട്ടിലേക്ക് പോയിടത്ത്, പുതുപ്പെണ്ണ് നിഖാബ് (മുഖാവരണം) അണിഞ്ഞ് പോകുന്ന തരത്തിലേക്ക് പലയിടത്തും ‘പരിഷ്ക്കരിക്ക’പ്പെട്ടു. ദീനിനിഷ്ഠയായി അത് ആഘോഷിക്കപ്പെട്ടു. അയല്‍വാസി ഓണസദ്യക്ക് വിളിച്ചാലോ ക്രിസ്മസ് കെയ്ക്ക് തന്നാലോ സ്വീകരിക്കാമോ തിന്നാമോ എന്ന് അന്നോളം ഇല്ലാത്ത ശങ്കകള്‍ രൂപപ്പെട്ടു… ചിലര്‍ കാടടച്ച് ഫതവകള്‍ പുറപ്പെടുവിച്ചു. ‘ശുദ്ധമതം’ തേടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു. ചില വിഭാഗങ്ങള്‍ മരുഭൂമിയിലേക്കും കാടുകളിലേക്കും പലായനം ചെയ്യിച്ചു.
***
ഒമര്‍ ലുലു…
നീ വിഡ്ഢിയോ കപടനോ കച്ചവടക്കാരനോ മിസോജിനിസ്റ്റോ എന്ത് തേങ്ങയുമാകട്ടെ. ഹൃദയത്തിന്റെ ഉള്ളറകളില്‍ നിന്ന് നിനക്കായി നന്ദി പെയ്യുന്നുണ്ട്. നിന്റെ ധീരമായ ഒരു നീക്കം ഒറ്റയടിക്ക് ഒരു സമൂഹത്തെ നാല്പത് വര്‍ഷം മുമ്പുള്ള അവരുടെ സാംസ്ക്കാരിക സമ്പന്നതയിലേക്ക്, നഷ്ടപ്രതാപത്തിലേക്ക് തിരിച്ച് നടത്തിയിരിക്കുന്നു. ഇപ്പോള്‍ എന്നിലേക്കും പ്രത്യാശയുടെ കിരണങ്ങള്‍ തിരിച്ചെത്തിക്കൊണ്ടിരിക്കുന്നു. മറ്റൊരു ശുഭവാര്‍ത്ത മുസ്ലിം ബഹുസ്വരതയെ അട്ടിമറിച്ച് ഒറ്റ ഇസ്ലാം വാര്‍പ്പിനെ സൃഷ്ടിക്കാന്‍ എണ്ണപ്പണം കയറ്റുമതി ചെയ്ത് കൊണ്ടിരുന്നവര്‍ ആ നടപ്പ് ഒക്കെ നിര്‍ത്തുകയോ നിര്‍ത്താന്‍ പോകുകയോ ചെയ്യുന്നു എന്നതാണ്. (അവര്‍ നന്മനിറഞ്ഞവരോ ക്രൗര്യമിയന്നവരോ എന്നത് ഇവിടെ പ്രസക്തമല്ല.) അതിന്റെ അനുരണങ്ങള്‍ താമസിയാതെ ഇവിടെയും പ്രത്യക്ഷപ്പെട്ടു തുടങ്ങും. തീര്‍ച്ച.
****
മറ്റൊന്ന് കൂടി തീര്‍ച്ചയായി… ഗതകാലപ്രതാപത്തില് നിന്ന് ഏത് നിമിഷവും ഊര്‍ജ്ജം കൈക്കൊണ്ട് മുന്നേറാന്‍ പൊട്ടന്‍ഷ്യല്‍ ഉള്ള സമൂഹം കൂടിയാണിത്.
മുസ്ലിം നവോത്ഥാനം എന്ന് കൊണ്ടാടപ്പെട്ടത് വ്യാജനിര്‍മ്മിതി ആണെന്ന തിരിച്ചറിവ് ഇപ്പോള്‍ വ്യപകമാകുന്നുണ്ട്. പണ്ട് ശുഭ്രവേഷധാരികള് സ്റ്റേജില്‍ എന്ത് പറഞ്ഞാലും അതവിടെ കേട്ട് വിടുകയായിരുന്നു സമൂഹം. പാട്ടും ബാന്‍ഡും ഡാന്‍സും വീഡിയോ റിക്കോഡ് ഒക്കെയും ഹറാമെന്ന് ഏതേലും ഉസ്താദ് പറഞ്ഞാല്‍ തലകുലുക്കിക്കേട്ടു അതെല്ലാം ഉള്ള മങ്ങലത്തിനു അങ്ങേരെതന്നെ വിളിച്ചു വയറ് നിറച്ചു ബിരിയാണിയും കൈമടക്കും കൊടുത്ത് വിടുന്ന സൂത്രശാലികള്‍ ആയിരുന്നു പണ്ടുള്ള ഖൗം. പൌരോഹിത്യത്തിനു എതിരെ പടവാള് മുദ്രാവാക്യവുമായി വന്ന നടെ പറഞ്ഞ എണ്ണമതക്കാര് എന്നാല്‍ യഥാര്‍ത്ഥ പൗരോഹിത്യം ഇവിടെ നടപ്പാക്കി. ആളുകള്‍ എങ്ങനെ ഇരിക്കണം കിടക്കണം ചിരിക്കണം എന്ത് കഴിക്കണം എല്ലാറ്റിലും അവര്‍ ഫത്വ പുറപ്പെടുവിച്ചു.
ഇതൊരവസരമാണ്. തങ്ങളുടെ മുന്‍ തലമുറകളുടെ മൂല്യങ്ങളിലെക്ക്, നല്ലതൊന്നും നിഷിദ്ധമല്ല എന്ന തിരിച്ചറിവിലേക്ക് മടങ്ങാനുള്ള സുവര്‍ണ്ണാവസരം. നിങ്ങള്‍ നിങ്ങളെത്തന്നെ നോക്കിക്കണ്ടാല്‍ മതി. ഒപ്പം, പൊളിറ്റിക്കല്‍ ഇസ്ലാമികളുടെ ഔദാര്യം പറ്റി നിങ്ങളെ പാട്രനൈസ് ചെയ്യുന്ന, ഹിജാബിനൊക്കെ ഗമണ്ടന്‍ സൈദ്ധാന്തിക പ്രതലം ഒരുക്കുന്ന, ഏകശിലാ ഇസ്ലാമിനെ ഉണ്ടാക്കാന്‍ പോ.മോ.ജാര്ഗണുകളുമായി ആരുടെയോ അച്ചാരം കൈപ്പറ്റി വരുന്ന സ്വത്വവാദ കുമാരന്മാരോടും കുമാരിമാരോടും ‘കടക്ക് പുറത്ത്’ പറയാനും കഴിയണം: ഞങ്ങടെ കാര്യം ഞങ്ങ തീരുമാനിക്കും! പ്രകടമായ ശത്രുവിനെ എളുപ്പത്തില്‍ തിരിച്ചറിയാം. എന്നാല്‍ രക്ഷാകര്‍തൃ ഉടയാടകളുമായി വരുന്ന ചെന്നായ്ക്കളെ എളുപ്പം തിരിച്ചറിയാന്‍ കഴിയില്ല; അവര്‍ നിങ്ങളെ നടത്തിക്കുന്നത് പ്രതിലോമ പാതയിലേക്ക് തന്നെയാണ് എന്നും.