എം. നന്ദകുമാറിന്റെ “നാലായി മടക്കിയ നാല് കടലാസുകൾ” എന്ന കഥ ലളിതമെന്ന് തോന്നിപ്പിക്കുന്ന ഘടനയ്ക്കുള്ളിൽ സങ്കീർണ്ണമായ ദാർശനിക തലങ്ങളും വായനാനുഭവത്തിന്റെ നിഗൂഢതകളും ഒളിപ്പിച്ചുവെച്ച മികച്ചൊരു സൃഷ്ടിയാണ്. ശരിക്കും പറഞ്ഞാൽ വായനക്കാരനെ കെണിയിലാക്കുന്ന എഴുത്ത്. ആദ്യവായനയിൽ സാധാരണ ഗതിയിലുള്ള മൂന്ന് അനുഭവക്കുറിപ്പുകളായി തോന്നിപ്പിക്കുമെങ്കിലും, ഘടനകൊണ്ട് വായനക്കാരനെ ബോധപൂർവ്വം കുരുക്കിലാക്കുന്ന ഒരു ‘മെറ്റാഫിക്ഷൻ’ പരീക്ഷണമാണ് ഈ കഥ. പ്രമേയവും ഘടനയും നോക്കിയാൽ നമുക്ക് കാണാം ജീവിതത്തിന്റെ മൂന്ന് ഭാവങ്ങളെ. ബാല്യകാലത്തെ കളി, യൗവനത്തിലെ പ്രണയം/പ്രതിഷേധം, വാർദ്ധക്യത്തിന്റെയോ മധ്യവയസ്സിന്റെയോ ഏകാന്തത. മൂന്ന് കാലങ്ങളിലേക്ക് ഈ കഥയെ (വൈകുന്നേരം, പാതിരാവ്, പകൽ എന്നിങ്ങനെ ) എഴുത്തുകാരൻ കൃത്യമായി വിഭജിച്ചിരിക്കുന്നു.
ഒളിച്ചുകളിയിൽ നിന്ന് അന്ധതയിലേക്ക് ! കൂട്ടുകാരോടൊത്ത് ഒളിച്ചുകളിക്കുന്ന ഒരു കുട്ടിയുടെ ഓർമ്മയിലൂടെയാണ് കഥ തുടങ്ങുന്നത്. എന്നാൽ കളി ഒടുവിൽ വായനക്കാരനെ കൊണ്ടെത്തിക്കുന്നത് തീരാത്ത അന്ധതയിലേക്കും, പ്രിയപ്പെട്ട ‘അമ്മു’ എന്നെന്നേക്കുമായി ഇരുട്ടിൽ മറഞ്ഞുപോയെന്ന തിരിച്ചറിവിലേക്കുമാണ്. ആദ്യ ഭാഗത്തിലെ നഷ്ടബോധത്തിന്റെ ആഘാതമെന്നത് കേവലമൊരു ബാല്യകാല സ്മരണയല്ല. അത് മനുഷ്യൻ പ്രകൃതിയിലേക്കും ഇരുട്ടിലേക്കും നടത്തുന്ന അനിവാര്യമായ നിസ്സഹായതയുടെ പരിണാമമാണ്. ‘കണ്ണുകെട്ടൽ’ എന്ന കളിയിൽ നിന്ന് ‘അന്ധത’ എന്ന യാഥാർത്ഥ്യത്തിലേക്കുള്ള ദൂരം വളരെ പെട്ടെന്നാണ് കഥാകൃത്ത് താണ്ടുന്നത്. അമ്മു എന്ന കഥാപാത്രം അപ്രത്യക്ഷമാകുന്നതിലൂടെ പ്രത്യാശകളുടെ നിശ്ശേഷം ഇല്ലാതാകലിനെയാണ് ഇവിടെ അടയാളപ്പെടുത്തുന്നത്.

ഒളിച്ചോട്ടത്തിന്റെ പാതിരാവ് ! നാട്ടുനടപ്പുകളെയും വിലക്കുകളെയും ലംഘിച്ച് പ്രണയിതാക്കൾ ഒളിച്ചോടാൻ ശ്രമിക്കുന്നതാണ് രണ്ടാം ഭാഗം. ഒളിച്ചോട്ടം തടസ്സപ്പെടുന്നത് ഒരു ഭൗതിക ശത്രുവാലല്ല, മറിച്ച് ആകാശത്തോളം ഉയരുന്ന ഒരു കരിങ്കൽമതിലാലാണ്. വ്യവസ്ഥിതിയുടെ അദൃശ്യ തടവറ! സ്വാതന്ത്ര്യത്തിന്റെ അതിരുകൾ തേടിയുള്ള അവരുടെ യാത്ര ചെന്നവസാനിക്കുന്നത് ആകാശത്തോളം ഉയർന്ന, ഒരിക്കലും മറികടക്കാനാകാത്ത ഒരു കരിങ്കൽമതിലിന് മുന്നിലാണ്. ഈ മതിൽ ജാതി, മതം, മതാചാരങ്ങൾ, സാമൂഹിക വിലക്കുകൾ എന്നിവയുടെ പ്രതീകമാണ്. രക്ഷപ്പെട്ടു എന്ന് കരുതുമ്പോഴും മനുഷ്യനെ വിഴുങ്ങാൻ പാകത്തിൽ വളരുന്ന വ്യവസ്ഥിതിയുടെ ക്രൂരതയെ എഴുത്തുകാരൻ ശക്തമായി വരച്ചുകാട്ടുന്നു.
“എവിടെയോ ഒരു പൊട്ടിച്ചിരി മുഴങ്ങി. ചിരി കന്മതിലിൽ തട്ടി പ്രതിധ്വനിച്ച് ലോകമെമ്പാടും നിറയുന്ന അട്ടഹാസമായി.”
ആ കഠിനമായ വിലക്കുകളുടെ ക്രൂരമായ പരിഹാസമാണത്. പ്രണയിതാക്കൾ തങ്ങളുടെ പ്രണയവുമായി എല്ലാ വിലക്കുകളും ലംഘിച്ച് രക്ഷപ്പെട്ടു എന്ന് കരുതിയ നിമിഷമാണ് അവർക്ക് മുന്നിൽ ഭീമാകാരമായ മതിൽ ഉയരുന്നത്. ആ മാറ്റമില്ലാത്ത കഠിനമായ സാമൂഹിക വ്യവസ്ഥിതി, അവരുടെ നിസ്സഹായതയെ നോക്കി ക്രൂരമായി പരിഹസിച്ചു ചിരിക്കുന്നതാണ് ഈ അട്ടഹാസം. മനുഷ്യസാധ്യമായതിലും അപ്പുറമുള്ള ഒരു വലിയ ശക്തിക്ക് മുന്നിൽ അവർ തോറ്റുപോയി എന്ന തിരിച്ചറിവാണത്. മാജിക്കൽ റിയലിസത്തിന്റെ തീവ്രമായ ആവിഷ്കാരമാണത്. സാധാരണ ലോകത്ത് കേൾക്കുന്ന ഒരു ചിരിയല്ല അത്. കന്മതിലെന്ന, മനുഷ്യന്റെ നിസ്സഹായതയുടെയും അലംഘനീയമായ വിധിയുടെയും അതിരുകളിൽ തട്ടി ലോകമെമ്പാടും പ്രതിധ്വനിക്കുന്ന ഒന്നാണിത്. കഥയെ പെട്ടെന്ന് യാഥാർത്ഥ്യത്തിൽ നിന്നും ഭീതിദമായ ഒരു ഭാവനാ ലോകത്തേക്ക് മാറ്റാൻ എഴുത്തുകാരൻ ഉപയോഗിച്ച മികച്ചൊരു ശൈലി നമുക്കിവിടെ കാണാം.
കഥയുടെ മൂന്നാം ഭാഗത്തിൽ എത്തുമ്പോൾ ’അയാൾ’ എന്ന നിരീക്ഷകനെ നമുക്ക് കാണാം. ആദ്യത്തെ രണ്ട് സംഭവങ്ങളും യഥാർത്ഥത്തിൽ നടന്നതാണോ അതോ ലൈബ്രറി പുസ്തകങ്ങൾക്കിടയിൽ നിന്ന് കിട്ടിയ കുറിപ്പുകളാണോ എന്ന് മൂന്നാമതൊരാൾ (അയാൾ) ആലോചിക്കുന്നതാണ് ഈ ഭാഗം. അവിടെയാണ് എഴുത്തിന്റെ തത്വശാസ്ത്രം തെളിയുന്നത്. ഒരു ഡിറ്റക്ടീവ് സ്വഭാവത്തിലേക്ക് കഥ മാറുന്നുണ്ടെങ്കിലും ഇവിടെ അന്വേഷിക്കുന്നത് ഒരു കുറ്റവാളിയെയല്ല, മറിച്ച് ‘എഴുത്തുകാരനെയാണ്’. തന്റെ മുൻപിലിരിക്കുന്ന കടലാസുകൾ സ്വന്തം ജീവിതമാണോ അതോ മറ്റാരുടേയോ ഭാവനയാണോ എന്ന് തിരിച്ചറിയാനാകാതെ ‘അയാൾ’ ഉഴലുന്നുണ്ട്. എഴുതാനുള്ള ആഗ്രഹവും എന്നാൽ അത് തുറന്നുപറയാനുള്ള ഭയവും തമ്മിലുള്ള ആന്തരിക സംഘർഷം ഇവിടെ പ്രകടമാണ്. മനുഷ്യജീവിതത്തിന്റെ അപൂർണ്ണതകൾ, രഹസ്യങ്ങൾ, ഒടുങ്ങാത്ത ആഗ്രഹങ്ങൾ എന്നിവയുടെ പ്രതീകമാണ് പുസ്തകത്താളുകളിൽ ഒളിച്ചിരിക്കുന്ന ആ കടലാസുകൾ.
വളരെ ലളിതവും ഒഴുക്കുള്ളതുമായ ഭാഷയിലാണ് എം. നന്ദകുമാർ ഈ കഥയെഴുതിയിരിക്കുന്നത്. നാട്ടുമ്പുറത്തെ ഒളിച്ചുകളിയുടെ ഗൃഹാതുരത്വത്തിൽ നിന്ന് തുടങ്ങി, പെട്ടെന്ന് തന്നെ അതൊരു ഭീതിദമായ അന്തരീക്ഷത്തിലേക്ക് വായനക്കാരനെ മാറ്റുന്നു. വിവരണങ്ങളിലെ ദൃശ്യഭംഗി എടുത്തുപറയേണ്ടതാണ്. വായനക്കാരന് കഥയിലെ ഇരുട്ടും, നിശ്ശബ്ദതയും കരിങ്കൽമതിലിന്റെ തണുപ്പും നേരിട്ട് അനുഭവിക്കാൻ കഴിയുന്ന തരത്തിലാണ് പദവിന്യാസം. യഥാർത്ഥത്തിൽ ഈ മൂന്നുഭാഗങ്ങളും ചേരുമ്പോഴാണ് കഥ ‘മെറ്റാഫിക്ഷൻ’ സ്വഭാവം കൈവരിക്കുന്നത്. കഥയ്ക്കുള്ളിലെ കഥ പറയുന്ന രീതിയിലൂടെ വായനയും എഴുത്തും തമ്മിലുള്ള അതിർവരമ്പുകളെ എഴുത്തുകാരൻ ഇല്ലാതാക്കുന്നു.
ഒന്നാം ഭാഗത്തിലെ കുട്ടിയുടെ അന്ധത കേവലം കാഴ്ച നഷ്ടപ്പെടലല്ല, മറിച്ച് പ്രിയപ്പെട്ടവ നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന ശൂന്യതയുടെയും ഏകാന്തതയുടെയും പ്രതീകമാണ്. അതുപോലെ രണ്ടാം ഭാഗത്തിലെ മതിൽ, സമൂഹം നിർമ്മിച്ച അദൃശ്യമായ അതിരുകളെയും വ്യവസ്ഥിതികളെയും പ്രതീകവൽക്കരിക്കുന്നു. പ്രണയത്തിനും സ്വാതന്ത്ര്യത്തിനും മുന്നിൽ ഉയരുന്ന വലിയ പ്രതിബന്ധമാണത്. മനുഷ്യജീവിതത്തിന്റെ അപൂർണ്ണതകൾ, രഹസ്യങ്ങൾ, ഒടുങ്ങാത്ത ആഗ്രഹങ്ങൾ എന്നിവയുടെ പ്രതീകമാണ് പുസ്തകത്താളുകളിൽ ഒളിച്ചിരിക്കുന്ന ആ നാല് കടലാസുകൾ. കഥയിലെ പ്രതീകങ്ങൾ വായനക്കാരനിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. കഥയിലെ വലിപ്പമേറുന്ന കരിങ്കൽമതിലും, അദൃശ്യമാകുന്ന മനുഷ്യരും, അമാനുഷികമായ ചിരിയും മാജിക്കൽ റിയലിസത്തിന്റെ ലക്ഷണങ്ങളാണ്. യാഥാർത്ഥ്യവും ഭാവനയും തമ്മിലുള്ള അതിരുകൾ മാഞ്ഞുപോകുന്ന അവസ്ഥ ഇതിലുടനീളമുണ്ട്.

മൂർച്ചയേറിയ നിരീക്ഷണങ്ങളും തുറന്ന അന്ത്യവും കഥയെ ഒരിടത്തും പൂർണ്ണമാക്കുന്നില്ല. വെട്ടിമാറ്റിയ വാക്കുകളെക്കുറിച്ച് പറയുന്നതുപോലെ, വായനക്കാരൻ സ്വന്തം ഭാവനകൊണ്ട് പൂരിപ്പിക്കേണ്ട നിരവധി ശൂന്യതകൾ കഥാകൃത്ത് ബോധപൂർവ്വം നിലനിർത്തിയിട്ടുണ്ട്. “അതൊഴികെ മറ്റൊന്നും നിനക്കിനി വായിക്കാനാവില്ല” എന്ന അവസാന വരിയിലൂടെ എഴുത്തുകാരൻ വായനക്കാരന്റെ വായനാസ്വാതന്ത്ര്യത്തെപ്പോലും വെല്ലുവിളിക്കുന്നു. കഥ വായിച്ചുതീരുമ്പോൾ വായനക്കാരനും ആ നാല് കടലാസുകൾക്കുള്ളിലെ തടവുകാരനായി മാറുന്നു.
“തിരഞ്ഞെടുക്കാൻ പോകുന്ന പുസ്തകങ്ങളുടെ ഏടുകൾക്കുള്ളിൽ നാലായി മടക്കിയ ഈരണ്ടുവീതം കടലാസുകൾ വായനക്കാരാ, നിന്നെ കാത്തിരിപ്പുണ്ടാകും…”
എന്ന വരികളിലൂടെ എഴുത്തുകാരൻ വായനക്കാരനെ നേരിട്ട് കഥയിലേക്ക് വലിച്ചിഴയ്ക്കുകയാണ് ചെയ്യുന്നത്. അവിടുന്നു വായനക്കാരനിലേക്കുള്ള പരിണാമം നമ്മളും തുടങ്ങുന്നു. കഥ വായിച്ചുകഴിയുന്ന നമ്മളും ഈ നിഗൂഢമായ ശൃംഖലയുടെ ഭാഗമായി മാറുന്നു. അടുത്ത തവണ ഒരു പുസ്തകം തുറക്കുമ്പോൾ അതിനുള്ളിൽ നാലായി മടക്കിയ കടലാസുകൾ ഉണ്ടാകുമോ എന്ന് വായനക്കാരൻ സ്വയം ചോദിച്ചുപോകുന്നിടത്താണ് കഥയുടെ വിജയം.
പോരായ്മയായി തോന്നാവുന്നത് കഥയുടെ അന്തരീക്ഷം പെട്ടെന്ന് മാറുന്നത് യുക്തിഭദ്രത തേടുന്ന സാധാരണ വായനക്കാരെ അല്പം ആശയക്കുഴപ്പത്തിലാക്കിയേക്കാം. എന്നാൽ, യുക്തിക്കപ്പുറമുള്ള മനുഷ്യന്റെ മാനസികാവസ്ഥകളെ ചിത്രീകരിക്കാൻ ഈ ശൈലി അനിവാര്യമായിരുന്നു.
”ഒരു കഥ എങ്ങനെയായിരിക്കണം എന്നല്ല, ഒരു കഥയ്ക്ക് വായനക്കാരനെ എങ്ങനെ നിയന്ത്രിക്കാം” എന്ന് കാണിച്ചുതരുന്ന രചനയാണിത്. ഭയം, ഏകാന്തത, വ്യവസ്ഥിതിയുടെ സമ്മർദ്ദം എന്നിവയെ വളരെ കൃത്യതയോടെയും മൂർച്ചയോടെയും കോർത്തിണക്കിയ, ദീർഘനേരം ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്ന ഒരു മികച്ച സൈക്കോളജിക്കൽ-ഫിലോസഫിക്കൽ കഥ.
കവര്‍: ജ്യോതിസ് പരവൂര്‍
