പൂമുഖം LITERATURE വ്യാഴവട്ടങ്ങളില്‍ ചിതറിത്തെറിക്കുന്നത്

ഭാഗം 2: വ്യാഴവട്ടങ്ങളില്‍ ചിതറിത്തെറിക്കുന്നത്

ഭാഗം 2

ര്‍ത്തവം പെണ്‍ ശരീരത്തിന്‍റെ ഭയങ്കര കുറ്റമാണ്.. അതിനു പലതരം ശിക്ഷകളുണ്ട്. പറ്റാവുന്നിടത്തു നിന്നെല്ലാം അകറ്റിനിറുത്തപ്പെടുന്നതും അശുദ്ധയെന്ന് വിളിക്കപ്പെടുന്നതും ആ ശിക്ഷകളുടെ ഭാഗമായാണ്.

ഗര്‍ഭവും അങ്ങനെയാണ്.. അത് ധരിച്ചവളുടെ പ്രശ്നം, അവളുടെ കുറ്റം. ..

പുരുഷന്മാര്‍ അധികമുള്ള ഓഫീസില്‍ മൂത്രമൊഴിക്കുന്ന ഇടം മുതല്‍ അവളെ ശിക്ഷിച്ചു തുടങ്ങും. ശാരീരിക പ്രത്യേകതകള്‍ കൊണ്ട് നിന്നു മൂത്രമൊഴിക്കാന്‍ ഭാഗ്യം സിദ്ധിച്ച പുരുഷന്മാര്‍ക്ക് ടോയ്ലറ്റ് സീറ്റിന്‍റെ വൃത്തിയെ പറ്റിയോ അതില്‍ തെറിച്ചു വീണിട്ടുള്ള അന്യരുടെ മൂത്രത്തുള്ളികളെപ്പറ്റിയോ വേവലാതി കൊള്ളേണ്ട കാര്യമില്ല. അങ്ങനെയുള്ള യൂറോപ്യന്‍ ടോയ്ലറ്റില്‍ സ്ത്രീകള്‍ എപ്പോഴും സങ്കല്‍പ കസേര എന്ന അഭ്യാസം പരിശീലിക്കുന്നു.. എന്നാല്‍ ഒരു ഗര്‍ഭിണിക്ക് സങ്കല്‍പകസേര സര്‍ക്കസ്സ് ഒട്ടും എളുപ്പമായിരിക്കില്ല. ഗര്‍ഭമുണ്ടെന്ന് കരുതി സഹപ്രവര്‍ത്തകരായ പുരുഷന്മാരുടെ നിന്നു മൂത്രമൊഴിക്കാനുള്ള, മൂത്രമൊഴിച്ചുകൊണ്ട് പേരെഴുതാനുള്ള കഴിവിനെ വേണ്ടെന്ന് വെയ്ക്കാന്‍ പറ്റുമോ?നിസ്സാരമാക്കാന്‍ പറ്റുമോ?

ഗര്‍ഭിണിയാണെന്ന് കരുതി മള്‍ട്ടി സ്റ്റോറീഡ് ബില്‍ഡിംഗിന്‍റെ ചെക്കിംഗ് വേണ്ടാ എന്ന് തീരുമാനിക്കാന്‍ കഴിയില്ല. അപ്പോള്‍ തുറന്ന പെട്ടി ലിഫ്റ്റില്‍ പതിനെട്ടും ഇരുപതും നില പൊക്കത്തിലേക്ക് ദേവി ഉയര്‍ന്നു പോകും. കാറ്റ് അവളെ ഉലയ്ക്കും.. അവള്‍ക്ക് മുകളില്‍ ആകാശം കൈയെത്താവുന്ന അകലത്തില്‍ പുഞ്ചിരിക്കും. വയറ്റിലെ കുരുന്നു ജീവനും അവളുടെ ഹൃദയവും വായ്ക്കകത്തേയ്ക്ക് ഇരമ്പിക്കയറി വരും

പ്രോജക്ട് മാനേജര്‍ ദേഷ്യപ്പെട്ടു.

ഇന്നേരത്ത് ഈ ഗര്‍ഭിണിയാവണ കുരിശെന്തിനു എടുത്ത് തലയില്‍ വെച്ചു?’

ദേവി തലയും കുനിച്ച് നിന്നു.

കമ്പനി ഉടമസ്ഥന്‍റെ മകനായിരുന്നു ഏറ്റവും അരിശം.

ഗര്‍ഭിണിയാവാന്‍ കണ്ട നേരം ..’ എന്ന് അയാള്‍ രോഷാകുലനായി.

തന്നെയുമല്ല, ഓരോ നിസ്സാരകാര്യത്തിനും രണ്ട് കിലോമീറ്റര്‍ അകലെയുള്ള അയാളുടെ ഓഫീസില്‍ പോയി കണ്ട് വിശദീകരണം നല്‍കണമെന്ന് നിര്‍ബന്ധം പിടിച്ചു.. അങ്ങനെ നാലു കിലോമീറ്റര്‍ നടക്കേണ്ടിയിരുന്നു മിക്കവാറും എന്നും തന്നെ …

ഇതൊരു നിത്യപ്പതിവായപ്പോള്‍ സീനിയര്‍ എന്‍ജിനീയര്‍ക്ക് പാവം തോന്നി. അദ്ദേഹം അവള്‍ക്ക് ഒരു കാറ് ഏര്‍പ്പാടു ചെയ്തുചിലപ്പോള്‍ അങ്ങനെ ചില സഹായങ്ങള്‍ ശിക്ഷയുടെ ഇളവായി വീണു കിട്ടാറുണ്ട്..

മനുഷ്യ ജീവിതമല്ലേവിശാല ലോകമല്ലേ … ആരെങ്കിലുമൊക്കെ കാണും ഒരു ഗ്ലാസ് വെള്ളം തരാനും ഒരു കസേര ഇരിക്കാന്‍ തരാനും ഒക്കെ

തിരികെ വീട്ടിലെത്തുമ്പോള്‍ പാദം മുതല്‍ അരക്കെട്ട് വരെ നീരു വരുമായിരുന്നു. അതു കാണുമ്പോള്‍ അനൂപിനു എന്തെന്നില്ലാത്ത അരിശമാണ് തോന്നുക.

ലോകത്ത് വേറേ പെണ്ണുങ്ങള്‍ക്കൊന്നും ഇങ്ങനെ ഇല്ലല്ലോ. നിനക്ക് മാത്രം എന്താ?’ അവളുടെ കാല്‍ ചിലപ്പോഴെങ്കിലും തടവേണ്ടി വരുന്നത് അയാളെ കോപാക്രാന്തനാക്കിയിരുന്നു.

ഭര്‍ത്താവിനോട് ബഹുമാനമുള്ള പെണ്ണുങ്ങള്‍ അവരുടെ കാല്‍ തടവിത്തരാന്‍ പറയില്ല. അത് അയാളുടെ ഉറച്ച വിശ്വാസമായിരുന്നു.

ഭര്‍ത്താവിനു മാത്രമാണല്ലോ ബഹുമാനം വേണ്ടത്.

ഭാര്യയ്ക്ക് അയാളെ ശുശ്രൂഷിക്കാനുള്ള സേവന മനസ്സ് മാത്രം മതി..

 

രു ഗര്‍ഭിണിയെ കൈയില്‍ കിട്ടിയാല്‍ പിന്നെ ഡോക്ടര്‍മാര്‍ കുറെ ടെസ്റ്റുകള്‍ ചെയ്യിക്കും. എല്ലാം ഗര്‍ഭത്തിന്‍റേയും ഗര്‍ഭിണിയുടെയും നന്മയ്ക്കാണെന്നാണ് വെപ്പ്.

ആയിരിക്കും.

പക്ഷെ, എല്ലാ ടെസ്റ്റിനും ദേവിക്ക് തനിച്ചാണ് പോവേണ്ടിയിരുന്നത്. ഓട്ടോ റിക്ഷാ ഡ്രൈവറോ റിക്ഷാക്കാരനോ ഓഫീസ് വണ്ടിയുടെ ഡ്രൈവറോ മാത്രമായിരുന്നു അവള്‍ക്ക് കൂട്ട്.

അവര്‍ക്കൊന്നും സൌകര്യമില്ലാത്ത ദിവസങ്ങളില്‍ അവള്‍ തനിച്ചും പോയി.. അതിപ്പോള്‍ സ്കാനോ അള്‍ട്രാസൌണ്ടോ എന്തു തന്നെയായാലും ശരി.

ഈ ടെസ്റ്റുകളുടെയൊന്നും ഒരു കാര്യവുമില്ലെന്ന് അനൂപ് സിദ്ധാന്തിച്ചു, ഡോക്ടര്‍മാര്‍ പണം പിടുങ്ങുകയാണ്. പണ്ട് ആരെങ്കിലും ഇതൊക്കെ ചെയ്തിരുന്നുവോ? പെണ്ണുങ്ങള്‍ വീട്ടു പണികള്‍ക്കിടയില്‍, നെല്ലു കുത്തുന്നതിനിടയില്‍, ചവറടിച്ചു കത്തിക്കുന്നതിനിടയില്‍ ചുമ്മാ പുഷ്പം പോലെ അങ്ങ് പ്രസവിക്കും

അയാളുടെ അമ്മ എത്ര എളുപ്പത്തിലാണ് ആറേഴു വട്ടം പ്രസവിച്ചത് !

ദേവിയുടെ അവശതയും ജോലിത്തിരക്കും അനൂപില്‍ കോപതാപങ്ങള്‍ മാത്രമേ ഉണ്ടാക്കിയുള്ളൂ. പലപ്പോഴും ആഹാര സാധനങ്ങള്‍ അയാള്‍ വലിച്ചെറിഞ്ഞു. രാത്രി മുഴുവന്‍ അവളെ അതി നിശിതമായി കുറ്റപ്പെടുത്തി. മുപ്പത്തിനാലുകാരിയായ ഒരു കറുത്ത വൃദ്ധയെ കല്യാണം കഴിയ്ക്കേണ്ടി വന്ന ഗതികേടിനെ പഴിച്ചു.

അവള്‍ക്ക് മറുപടികള്‍ ഉണ്ടായിരുന്നില്ല.

കഠിനമായ ജോലിത്തിരക്കിലും മനസ്സമാധാനമില്ലായ്മയിലും ആയതുകൊണ്ട് ദേവിക്ക് കുഞ്ഞിനെ ഓര്‍ത്ത് പുളകം കൊള്ളാനൊന്നും കഴിഞ്ഞതേയില്ല.പ്രോജക്ട് തീര്‍ക്കലും ടാര്‍ഗെറ്റ് മുട്ടിക്കലും അങ്ങനെയെങ്കിലും വീട്ടില്‍ സമാധാനം ഉണ്ടാക്കാന്‍ ശ്രമിക്കലും ഒക്കെയായിരുന്നു അവളുടെ ലക്ഷ്യം. ജോലി നഷ്ടപ്പെടാതെ നോക്കലായിരുന്നു ഇതില്‍ ഏറ്റവും പ്രധാനം. അതുകൊണ്ട് ഗര്‍ഭത്തിന്‍റെ ഒരു റൊമാന്‍സും അവളുടെ ജീവിതത്തില്‍ കടന്നു വന്നില്ല.

ഗര്‍ഭം പൂര്‍ത്തിയായി വരുമ്പോഴാണ് ഒരു കാറു വാങ്ങാമെന്ന് ദേവിക്ക് തോന്നിയത്, കുഞ്ഞിനു സ്കൂട്ടറിലും ഓട്ടോയിലും ഒക്കെ പോവുന്നതിനേക്കാള്‍ എളുപ്പമായിരിക്കില്ലേ കാര്‍ യാത്ര എന്നവള്‍ വിചാരിച്ചു. അങ്ങനെ സ്വന്തം ശമ്പളത്തിന്‍റെ ബലത്തില്‍ ബാങ്കില്‍ നിന്ന് കടമെടുത്ത് അവള്‍ ഒരു കുഞ്ഞു മാരുതി കാര്‍ സ്വന്തമാക്കി.

അനൂപിനു കാര്‍ ഓടിയ്ക്കാന്‍ അറിയുമായിരുന്നില്ല. എന്നാലും പുതുതായി കിട്ടിയ കളിപ്പാട്ടത്തെ കൈകാര്യം ചെയ്യുന്ന കൌതുകത്തില്‍ ഡ്രൈവിംഗ് പഠിയ്ക്കാന്‍ അയാള്‍ നന്നായി ഉല്‍സാഹിച്ചു. … കാര്‍ അരുമയോടെ അയാള്‍ക്ക് പൂര്‍ണമായും വഴങ്ങി.

അങ്ങനെ ആ ദിവസം വന്നു..

നാളെ അഡ്മിറ്റാവണമെന്ന് ഡോക്ടര്‍ അവളോട് പറഞ്ഞു.

അവള്‍ അന്നും ഓഫിസില്‍ പോയി. നിറവയറുമായി പെട്ടി ലിഫ്റ്റില്‍ കയറികാറ്റത്ത് ആകാശത്തില്‍ ഊഞ്ഞാലാടിഎല്ലാ ചെക്കിംഗും പൂര്‍ത്തിയാക്കി.. രാത്രി ഒമ്പതുമണി വരെ മീറ്റിംഗില്‍ പങ്കെടുത്തു. അത് കഴിഞ്ഞ് രണ്ട് കിലോമീറ്റര്‍ നടന്ന് അവള്‍ വീട്ടിലെത്തി. വീട്ടില്‍ കൊണ്ടു വിടട്ടേ എന്ന് ഓഫീസ് അധികാരികളൊ ഞാന്‍ വിളിയ്ക്കാന്‍ വരട്ടേ എന്ന് അനൂപോ ചോദിച്ചില്ല.

ഗര്‍ഭം ദേവിയുടെ മാത്രം പ്രശ്നമായിരുന്നുവല്ലോ.

അന്ന് വൈകുന്നേരം അവള്‍ക്ക് ഒരു വീട്ടു സഹായിയെ കിട്ടി. പതിനെട്ട് വയസ്സുള്ള ഒരു പെണ്‍ കുട്ടിയെ..

ദൈവം അനുഗ്രഹിക്കുന്നത് ചിലപ്പോള്‍ ഇങ്ങനെയൊക്കെയായിരിക്കും … അല്ലേ

( തുടരും )

Comments
Print Friendly, PDF & Email

തിരുവനന്തപുരത്തു താമസിക്കുന്നു, ആനുകാലികങ്ങളിൽ എഴുതുന്നു.

You may also like