ഭൂതകാലം എല്ലായ്പോഴും ഒരു ജനതയിൽ താല്പര്യം ജനിപ്പിക്കണമെന്നില്ല. വർത്തമാനം അങ്ങിനെയാണ് കെട്ടിപ്പടുത്തിട്ടുള്ളത്. അത് ജനതയെ തൽസമയങ്ങളിൽ മതിമറക്കുന്നവരാക്കി മാറ്റുന്നു . അല്ലെങ്കിൽ അതിൻ്റെ ബാധ്യതകളിൽ മറവിയെ അവർ അനുഗ്രഹമായി എടുക്കുന്നു. അതേ സമയം എല്ലാ ചരിത്രഘട്ടങ്ങളും അങ്ങിനെയല്ല. ചിലത് ഭൂതകാലം കിളച്ചുമറയ്ക്കുന്നു. നാം ചരിത്രത്തിൽ പണിയെടുക്കുന്നവരായി മാറുന്നു. അത് മൂന്നിലൂടെ അണപൊട്ടിയൊഴുകുന്നു. ഓർമ്മ നിലനില്പിൻ്റെ അർത്ഥവും വെല്ലുവിളിയുമായി മുന്നിൽ വന്നു നിൽക്കും. നിലപാടുകൾ എടുക്കേണ്ടി വരും. അതുപോലൊരു ചരിത്രപരമായ ദശാസന്ധിയിലാണ് എം.ജി.എസ്. ഞങ്ങളുടെ തലമുറയുടെ ജീവിതത്തെ, ഓർമ്മയെ സ്വാധീനിക്കുന്നത്. അടിയന്തരാവസ്ഥയുടെ നീണ്ട ഇരുട്ടും മൗനവും പിന്നിട്ട് ചരിത്രകാരന്മാർ അവരുടെ ദൗത്യം നിർവ്വഹിക്കുകയായിരുന്നു അപ്പോൾ.
എം.പി. ശ്രീധരൻ, എം.ഗംഗാധരൻ, എം.ജി.എസ്. നാരായണൻ, കെ.കെ.എൻ.കുറുപ്പ് – കോഴിക്കോട് നഗരത്തിൻ്റെ ചരിത്ര അദ്ധ്യാപകരായിരുന്നു ഇവരൊക്കെ. ചരിത്രത്തിൻ്റെ അർത്ഥം തേടി നടക്കുന്ന സംശയാലുക്കളായ കുട്ടികൾക്കൊക്കെ ഇവർ വഴികാട്ടികളായിരുന്നു. ഭൂതകാലം കണ്മുന്നിൽ കീഴ്മേൽ മറിഞ്ഞപ്പോൾ ഞങ്ങളുടെ തലമുറ ചരിത്രത്തിലേക്കും ചരിത്രകാരന്മാരിലേക്കും ഉറ്റുനോക്കി. ശ്രീധരൻമാഷും കെ.കെ.എൻ. കുറുപ്പും കമ്മ്യൂണിസ്റ്റ് പാർട്ടി വരച്ച വരയിൽ ഉറച്ചു നിന്നപ്പോൾ ഗംഗാധരൻമാഷും എം.ജി.എസ്സും പാർട്ടി വരച്ച വരയ്ക്കപ്പുറത്തേക്ക് വഴികാട്ടി.
ഭൂപടത്തിലും രാഷ്ട്രീയത്തിലും സോവിയറ്റ് യൂണിയൻ ഉള്ള കാലമായിരുന്നു അത്. കോഴിക്കോട് മിഠായിത്തെരുവിൽ മാനാഞ്ചിറ മൈതാനത്തോട് ചേർന്ന് റഷ്യയിൽ നിന്നുള്ള പുസ്കങ്ങൾ ചൂടോടെ എത്തുന്ന കാലം. അടിയന്തരാവസ്ഥ പിൻവലിച്ച ശേഷം ആദ്യം നടന്ന തിരഞ്ഞെടുപ്പിൽ കേന്ദ്രത്തിൽ ഭരണമാറ്റം വന്നു. പുതിയ പ്രതിപക്ഷമായിരുന്ന ജനതാപാർട്ടി അധികാരത്തിൽ വന്നു. എന്നാൽ കേരളത്തിൽ അടിയന്തരാവസ്ഥയിൽ കോൺഗ്രസ്സിനൊപ്പം നാടുഭരിച്ച സി.പി.ഐ. പിൻവാങ്ങിയിട്ട് പോലും കോൺഗ്രസ്സ് തുടർഭരണം നേടി, 1977 ൽ.

ഒരു ചരിത്രകാരൻ എന്ന നിലക്ക് 1977-1990 കാലത്ത് നടന്ന പ്രത്യയശാസ്ത്ര സംവാദങ്ങളിൽ എം.ജി.എസ്. പഠിപ്പിച്ച ഏറ്റവും വലിയ പാഠം ചരിത്രം വെള്ളം കൂട്ടാതെ വിഴുങ്ങരുത് എന്നാണ്. ചരിത്രം മാത്രമല്ല ഒന്നും. വിമർശനാത്മകചിന്തയുടെ പ്രാധാന്യം ഊന്നി അതിൻ്റെ സന്ദേശവാഹകനായി പ്രവർത്തിക്കുകയാണ് അദ്ദേഹം ചെയ്തുപോന്നത്.
വ്യക്തിപരമായി എം.ഗംഗാധരൻ മാഷുമായിട്ടായിരുന്നു ഏറ്റവും അടുപ്പം. ചരിത്രം ചികഞ്ഞ് പരപ്പനങ്ങാടിയിൽ മാഷിൻ്റെ വീട് വരെ കൊണ്ടു ചെന്നെത്തിച്ചിരുന്നു ആ അടുപ്പം. ചരിത്രബോധത്തിൽ ഗംഗാധരൻ മാഷിൻ്റെ വഴി നിർണ്ണയിച്ചത് മദിരാശിയിൽ നിന്നും ചിന്തയുടെ പ്രകാശം പരത്തിയ എം.ഗോവിന്ദനായിരുന്നു. വിമർശനാത്മക ചിന്തയായിരുന്നു അതിൻ്റെ അടിത്തറ. കമ്മ്യൂണിസ്റ്റ് ചരിത്രത്തിൽ എം.എൻ. റോയ് കൊളുത്തി വച്ച വെളിച്ചത്തിൻ്റെ പ്രാധാന്യം അതുവഴി ഓർമ്മയിൽ കടന്നു കൂടി. എം.ജി.എസിൻ്റെ അമ്മാവനായിരുന്നു എം.ഗംഗാധരൻമാഷ്. ഗംഗാധരൻമാഷ് ജനകീയനായിരുന്നു. അക്കാലത്തെ ആക്ടിവിസ്റ്റുകൾക്കൊപ്പം അദ്ദേഹം നടന്നു. കോഴിക്കോട് മീഞ്ചന്തയിലെ ഗവർമ്മെണ്ട് ആട്സ് കോളേജിലെ ഗംഗാധരൻ മാഷിൻ്റെ മുറി അന്വേഷകരുടെ താവളമായിരുന്നു എന്നും. തിരിച്ച് എം.ജി.എസിലേക്ക് കുറച്ച് ദൂരം കൂടുതലായിരുന്നു. അതിന് തേഞ്ഞിപ്പലത്തെ കാലിക്കറ്റ് യൂണിവേഴ്സിറ്റി ചരിത്ര വിഭാഗത്തിൽ എത്തണം.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ എം.ജി.എസ്.ഒരു ചിന്താകേന്ദ്രം തന്നെയായിരുന്നു. വിശാല ഇടത്പക്ഷത്തായിരുന്നുവെങ്കിലും പതുക്കെ എം.ജി.എസ് . “ഇടതുപക്ഷ വിരുദ്ധനാ”യും “സംഘപരിവാർ അനുകൂലിയാ “യും ഒക്കെ ബ്രാൻ്റ് ചെയ്യപ്പെട്ടു. കക്ഷിരാഷ്ട്രീയം അതിൽ വലിയ പങ്കുവഹിച്ചു. എന്നാൽ അതിലൊന്നും ഒരിക്കലും എം.ജി.എസ്. കുലുങ്ങിക്കണ്ടിട്ടില്ല. രാഷ്ട്രീയപാർട്ടികൾ തൽക്കാല രാഷ്ട്രീയ ആവശ്യങ്ങളെ മുൻനിർത്തി നിർമ്മിക്കുന്ന വായനകളെ പൊളിച്ചെഴുതാൻ അദ്ദേഹം മടിച്ചില്ല. ഇ.എം.എസുമായുള്ള കലഹങ്ങൾ വിഖ്യാതമാണ്. ഇ.എം.എസിനെ ആൾദൈവമെന്നും മാർക്സിസത്തെ പുതിയ മതമെന്നും വിളിക്കാനും എം.ജി.എസ്. ഭയപ്പെട്ടില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിക്കൊപ്പം അന്ധമായി നിൽക്കാൻ എം.ജി.എസ് വിസമ്മതിച്ചു. അതദ്ദേഹത്തെ ഇ.എം.എസ് വിരുദ്ധനാക്കി വിശേഷിപ്പിച്ചു. അന്നത്തെ പാർട്ടി ദൈവമായിരുന്നു ഇ.എം.എസ്. അദ്ദേഹത്തിനെതിരെ പ്രത്യയശാസ്ത്ര ആക്രമണങ്ങൾക്ക് ഒരുമ്പെട്ട എം.ജി.എസിനോട് കമ്മ്യൂണിസ്റ്റ് പാർട്ടി ഒരിക്കലും പൊറുത്തില്ല.
സോവിയറ്റ് അനുഭവം നേരിട്ടുണ്ടായിരുന്ന മലയാളി ചരിത്രകാരന്മാരിൽ ഒരാളാണ് എം.ജി.എസ്. സോവിയറ്റ് യൂണിയൻ എത്രമാത്രം ജനാധിപത്യ വിരുദ്ധമായ പാതയിലൂടെയാണ് സ്വയം നിർമ്മിച്ചു കൊണ്ടിരിക്കുന്നതെന്ന് നേരിട്ടറിഞ്ഞ എം.ജി.എസ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളുമായും സോവിയറ്റ് അനുകൂല സ്റ്റാലിനിസ്റ്റ് പ്രത്യയശാസ്ത്രവുമായും നീണ്ട സൈദ്ധാന്തികയുദ്ധത്തിന് തുടക്കമിട്ടു. അതദ്ദേഹം സോവിയറ്റ് പതനത്തിന് ശേഷവും ഒത്തു തീർപ്പില്ലാതെ തുടർന്നു. തൊണ്ണുറുകൾക്ക് മുമ്പ്, സോവിയറ്റ് പതനത്തിന് മുമ്പ് തന്നെ നവീന ഇടത് പക്ഷം സോവിയറ്റ് യൂണിയൻ ഒരു സോഷ്യൽ സാമ്രാജ്യത്വ രാഷ്ടമായി മാറി എന്ന നിലപാടിലേക്ക് എത്തിയിരുന്നു. എം.ജി.എസ്. ആകട്ടെ സോവിയറ്റ് അധികാരം എത്ര മാത്രം ജനവിരുദ്ധമായി മാറി എന്ന് തിരിച്ചറിഞ്ഞ് കമ്മ്യൂണിസ്റ്റ് അപചയത്തിന് എതിരെ സ്വന്തമായ ഒരു യുദ്ധമുഖം തുറക്കുകയാണ് ചെയ്തത്. ഇടത് പക്ഷത്തെ പ്രത്യയശാസ്ത്ര വിദഗ്ദ്ധർ സ്വാഭാവികമായും പ്രകോപിതരാവുകയും എം.ജി.എസിനെ സംഘപരിവാർ പക്ഷം ആരോപിച്ച് തിരസ്കരിക്കുകയും ചെയ്തു. പിന്നീട് കേന്ദ്ര മാനവവിഭവശേഷി വകുപ്പു മന്ത്രി മുരളി മനോഹർ ജോഷിയോടുള്ള വിയോജിപ്പിനെ തുടർന്നു ICHR ചെയർമാൻ സ്ഥാനം ഉപേക്ഷിച്ചുകൊണ്ട്, സംഘപരിവാർ മേൽവിലാസം തൻ്റെതല്ലെന്ന് എം.ജി.എസ് ചരിത്ര വിദ്യാർത്ഥികൾക്ക് കാണിച്ചു കൊടുത്തു.
ഇടത് പക്ഷവുമായുള്ള വഴിപിരിയലിന് നിമിത്തമായത് എം.ജി.എസിൻ്റെ നേരിട്ടുള്ള സോവിയറ്റ് അനുഭവമായിരുന്നു. സോവിയറ്റ് യൂണിയനിൽ തന്നെ തുടർന്നിരുന്നെങ്കിൽ താൻ അറസ്റ്റ് ചെയ്യപ്പെടുകയോ ജയിലിലാവുകയോ കൊല്ലപ്പെടുകയോ ചെയ്തു പോകുമായിരുന്നു എന്ന് അദ്ദേഹം ഭയപ്പെട്ടിരുന്നു. അവിടെ നിന്നും പണി നിർത്തി ആരുമറിയാതെ രക്ഷപ്പെട്ടു പോരുകയായിരുന്നു എന്ന് ഒരിക്കൽ പറഞ്ഞതോർക്കുന്നു.
സോവിയറ്റ് യൂണിയനിൽ നിശ്ചലതയുടെ കാലഘട്ടം എന്ന് വിളിക്കപ്പെട്ട ബ്രഷ്നേവ് യുഗത്തിലായിരുന്നു അത് എന്നാണോർമ്മ. കമ്മ്യൂണിസ്റ്റ് പാർട്ടിക്കൊപ്പം അടിയുറച്ചു നിന്നത് കെ.കെ.എൻ. കുറുപ്പായിരുന്നു . എം.ജി.എസ്സ് കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലറായില്ല . പാർട്ടിക്കൊപ്പം നിന്ന കെ.കെ.എൻ . കുറുപ്പിനെ പാർട്ടി വൈസ് ചാൻസലർ ആക്കുകയും ചെയ്തു. അവർ തമ്മിലുള്ള പിണക്കങ്ങൾ പ്രശസ്തമായിരുന്നു. അത് രണ്ടു പേരും ഒന്നിച്ച് കാലിക്കറ്റ് യൂണിവേഴ്സിറ്റി ചരിത്രവിഭാഗത്തിൽ പണിയെടുക്കുമ്പോൾ പോലും പുറത്ത് പുകഞ്ഞിരുന്നു.
എം. ജി. എസ്സിൻ്റെ മരണാനന്തരം മാതൃഭൂമി ദിനപത്രത്തിൻ്റെ എഡിറ്റ് പേജിൽ ഡോ.കെ.കെ.എൻ. കുറുപ്പ് എഴുതിയ “എൻ്റെ ഗുരുനാഥൻ ” എന്ന അനുസ്മരണ ലേഖനം പോലും വിഖ്യാതമായ ആ പിണക്കം മറച്ചു വയ്ക്കുന്നില്ല. “എന്തെല്ലാമോ കാരണങ്ങളാൽ ഇടക്കിടെ ഞങ്ങൾ പിണങ്ങിയിട്ടുണ്ട്. ചിലർ ആ പിണക്കം വർദ്ധിപ്പിച്ചു. ഞങ്ങൾ രണ്ടു പേരും പക്ഷേ , സ്ഥായിയായ വിരോധമൊന്നും മനസ്സിൽ വെച്ചില്ല ” എന്ന് കെ.കെ.എൻ. കുറുപ്പ് എഴുതുന്നു.
എൻ്റെ ജീവിതപങ്കാളി ദീദിയുടെ അച്ഛൻ തിരക്കഥാകൃത്ത് ടി. ദാമോദരൻ മാസ്റ്ററുടെ ഗുരു കൂടിയായിരുന്നു എം.ജി.എസ്സ്. അദ്ദേഹം ഗുരുവായൂരപ്പൻ കോളേജിൽ അദ്ധ്യാപകനായിരുന്ന കാലത്ത് തുടങ്ങിയ ആ സൗഹൃദം മാഷിൻ്റെ മരണം വരെ തുടർന്നു. ചരിത്രപരമായ സംശയങ്ങൾക്ക് നിവാരണമുണ്ടാക്കാൻ എം.ജി.എസ്സിനെ കാണാൻ പോകുന്നത് മാഷിൻ്റെ പതിവായിരുന്നു. പ്രത്യേകിച്ച് ” 1921 ” പോലെ കേരള ചരിത്രത്തിൻ്റെ സ്പോടനാത്മകമായ അദ്ധ്യായത്തെ ആസ്പദമാക്കി സിനിമ ചെയ്യുമ്പോൾ ദാമോദരൻ മാഷ് എം.പി. ശ്രീധരൻ , എം.ഗംഗാധരൻ , എം.ജി എസ്സ് എന്നിവരുമായി നീണ്ട സംവാദങ്ങൾ നടത്തിയിരുന്നു . ദാമോദരൻ മാസ്റ്ററോടൊപ്പം പലവട്ടം എം.ജി.എസ്സിൻ്റെ വീട്ടിൽ പോകാനും അവർ തമ്മിലുള്ള സംവാദങ്ങൾക്ക് സാക്ഷിയാകാനും ഭാഗ്യമുണ്ടായിട്ടുണ്ട്. പിൽക്കാലത്ത് മാതൃഭൂമി എഡിറ്റ് പേജിൻ്റെ ചുമതല വഹിച്ചിരുന്ന കാലത്ത് ഈ സൗഹൃദം ഒരു മുതൽകൂട്ടായി.എം.ജി.എസ്സിനെക്കൊണ്ട് ലേഖനമെഴുതിക്കാൻ മാത്രമല്ല. ചരിത്രപരമായ ദിശാബോധമുണ്ടാക്കുന്നതിൽ അദ്ദേഹത്തിൻ്റെ ഉപദേശങ്ങൾ എഡിറ്റ് പേജ് കാലത്ത് വിലപിടിപ്പുള്ളതായിരുന്നു.
എം.ജി.എസ്സ്. നാടകം എഴുതിയിരുന്നു എന്ന അറിവ് ദാമോദരൻ മാഷാണ് പറഞ്ഞു തന്നത്. “ആകാശവാണി ” 1968 മെയ് 21 ലക്കത്തിൽ വന്ന ആകാശവാണി നാടകോത്സവത്തിൽ നാടകകൃത്തായിരുന്ന എം.ജി.എസ്സിൻ്റെ ഒരു ചിത്രം,മാഷിൻ്റെ പുസ്തകശേഖരത്തിൽ നിന്നും കിട്ടിയത്, ഞാൻ സൂക്ഷിച്ചു വച്ചിരുന്നു . ആകാശവാണി കോഴിക്കോട് റേഡിയോ നിലയം 1968 ഏപ്രിൽ 21 മുതൽ 27 വരെ നടത്തിയ നാടകോത്സവവാരത്തിലാണ് അദ്ദേഹം നാടകം അവതരിപ്പിച്ചത് . വള്ളൻ കുമാരൻ എന്ന ചരിത്ര നാടകമായിരുന്നു എം.ജി.എസ്സിന്റെത്. എൻ.വി. കൃഷ്ണവാര്യർ , ടി.ദാമോദരൻ, തിക്കോടിയൻ, കെ.എ. കൊടുങ്ങല്ലൂർ , ടി.വേണുഗോപാൽ , കെ. പത്മനാഭൻ നായർ എന്നിവരുടെ നാടകങ്ങളും ഒപ്പമുണ്ടായിരുന്നു.

എം.ജി.എസ്സിൻ്റെ ഒരു കവിത കണ്ടെത്തി എഴുത്തുകാരനായ ഖാദർ പാലാഴി തൻ്റെ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തതും വില പിടിപ്പുള്ള ഒരറിവാണ്.
“ചരിത്രമായ എം. ജി. എസ് എന്ന ചരിത്രകാരൻ ഒരു കവി കൂടി ആയിരുന്നുവെന്ന് ചിലർക്കെങ്കിലും അറിയില്ല. 1951 മെയ് 12 ലെ ചന്ദ്രിക ആഴ്ച്ചപ്പതിപ്പിൽ അദ്ദേഹമെഴുതിയ പോയ്പ്പോയ ഗായകൻ എന്ന കവിത ഇവിടെ ചേർക്കുന്നു. ആദ്യ കാലത്ത് എം.ജി.എസ് നാരായണൻ, നെടുവ എന്ന പേരിൽ എഴുതിയിരുന്ന അദ്ദേഹം പിന്നീടാണ് ഡോ. എം.ജി.എസ് നാരായണനും തുടർന്ന് പേരുകേട്ട അക്ഷരത്രയമായ എം.ജി.എസുമാകുന്നത്. കാലിക്കറ്റ് സർവകലാശാല സി.എച്ച് ചെയറിനോടനുബന്ധിച്ച മാപ്പിള ഹെരിറ്റേജ് ലൈബ്രറിയിലെ സൂക്ഷിപ്പുകളിൽ നിന്നാണ് ഈ കവിത ലഭിച്ചത് . ” എന്ന് ഖാദർ പാലാഴി എം.ജി.എസ്സിൻ്റെ മരണാനന്തരം ഫെയ്സ് ബുക്കിൽ രേഖപ്പെടുത്തിയിട്ടുണ്ട് .

ചരിത്രരചനയിൽ എം.ജി.എസ്. എന്തായിരുന്നു എന്ന് ചരിത്രകാരന്മാരാണ് പറയേണ്ടത്. എന്നാൽ എം.ജി.എസ് നടത്തിയ കമ്മ്യൂണിസ്റ്റ് വിമർശനം അതിൻ്റെ അപചയങ്ങൾക്ക് എതിരായിരുന്ന വിമർശനമായിരുന്നു എന്നു ഞാൻ കരുതുന്നു. സോവിയറ്റ് പതനവും പതനത്തിന് ശേഷം സോവിയറ്റ് യൂണിയനിൽ നിന്നും പുറത്തുവന്ന പാർട്ടി സ്വേച്ഛാധിപത്യത്തിൻ്റെ വിവരങ്ങളും അതിനു സാക്ഷി പറയും. പാർട്ടി വിമർശകനായിരുന്ന എം.ജി.എസ്. പറഞ്ഞതിലായിരുന്നു കൂടുതൽ ശരി , അല്ലാതെ സോവിയറ്റ് കാലത്തെ ഇ.എം.എസ്. പ്രത്യയശാസ്ത്ര പുകമറകൾ കൊണ്ട് മൂടിവച്ചതിലായിരുന്നില്ല . എം.ജി.എസിൻ്റെ ചരിത്ര പ്രസക്തി അത് വ്യക്തമാക്കുന്നു.
കവർ: ജ്യോതിസ് പരവൂർ