ഡോ റഷീദ് ജഹാൻ (1905-1952)
ആമുഖം

ഈ കഥ 1932 ൽ അഗ്നിസ്ഫുലിംഗങ്ങൾ എന്ന ഉർദു കഥാസമാഹാരത്തിൽ പ്രസിദ്ധീകരിച്ചതാണ്. ഡോ റഷീദ് ജഹാൻ സമൂഹത്തിലെ താഴേത്തട്ടിലുള്ളവർക്കു വേണ്ടി പ്രവർത്തിച്ച ഒരു ഉറച്ച കമ്മ്യൂണിസ്റ്റുകാരി ആയിരുന്നു. സ്ത്രീകൾക്കും കുട്ടികൾക്കും സൗജന്യ ചികിത്സ നൽകി വന്നിരുന്നു. ഇംഗ്ലീഷ്, റഷ്യന്, ചൈനീസ് തുടങ്ങിയ ഭാഷകളിലെ കഥകള് അവര് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. വെറും 46 വർഷം കൊണ്ട് ജീവിതം സാർത്ഥകമാക്കിയ, സമൂഹത്തിന് എക്കാലത്തേയും മാതൃക ആയി മാറിയ ഒരു വനിതാരത്നം.
‘ഒന്നു നിൽക്കണേ, ഞാനും കൂടി ഒന്നു വന്നോട്ടെ.’
വരാന്തയിൽ നിന്നാണ് ആ ശബ്ദം കേട്ടത്. കൈ കുർത്തയുടെ തുമ്പിൽ തുടച്ചുകൊണ്ട് ഒരു പെൺകുട്ടി ആ മുറിയിലേക്കു വന്നു. അവളുടെ പരിചയക്കാരിൽ, ഒരു ട്രെയിനിൽ യാത്ര ചെയ്തിട്ടുള്ള ഏക സ്ത്രീ മലിക ബേഗം ആയിരുന്നു, അതു മാത്രമോ, ഫരീദാബാദിൽ നിന്നും ഡൽഹിയിലേക്കുള്ള മുഴുവൻ ദൂരവും അവൾ ട്രെയിനിൽ യാത്രയും ചെയ്തു! അവളുടെ യാത്രയുടെ വിവരണം കേൾക്കാൻ അയൽപക്കക്കാരായ സകല സ്ത്രീകളും ഒന്നിച്ചു കൂടിയിരുന്നു.
‘ആ ശരി, വന്നേ പറ്റൂന്നാണെങ്കിൽ വേഗം വാ. സത്യം പറഞ്ഞാൽ ഈ ഒരു കാര്യം ഇങ്ങനെ നൂറു വട്ടം പറഞ്ഞു പറഞ്ഞു ഞാൻ തളർന്നു. ഞാനീ പറഞ്ഞ എണ്ണം നുണയാണെങ്കിൽ അള്ളാ എന്നോടു ക്ഷമിക്കട്ടെ, പക്ഷേ എന്തായാലും ഇപ്പോഴേയ്ക്കും ഒരു നൂറു തവണ ഞാൻ പറഞ്ഞിട്ടുണ്ടാകും. ഉറപ്പ്. ഞങ്ങൾ ഒരു ട്രെയിനിൽ കയറിയിരുന്ന് ഇവിടുന്നു ദില്ലി വരെ പോയി. പക്ഷേ അവിടെയത്തിയപ്പോഴോ, എന്റെ കഷ്ടകാലത്തിന് ഇക്കായ്ക്ക് അറിയാവുന്ന ഒരു ദുരിതം പിടിച്ച സ്റ്റേഷൻ മാസ്റ്ററെ കണ്ടു. ഉടനേ, എന്നെ എന്റെ ലഗേജിനൊപ്പം അവിടെ കളഞ്ഞിട്ട് ഇക്കാ ചങ്ങാതിക്കൊപ്പം അപ്രത്യക്ഷനായി! ഞാനാണെങ്കിലോ, ഞങ്ങളുടെ സാധനങ്ങൾ വച്ചിരുന്ന ലഗ്ഗേജിന്റെ മേലേ, എന്റെ ബുർഖയിൽ പൊതിഞ്ഞ് അവിടെ ഒരേ ഇരുപ്പും. എന്റെ ദുരിതം പിടിച്ച ബുർഖയിൽ പൊതിഞ്ഞ് ഞാൻ, ഒന്നിനും കൊള്ളാത്ത കുറേ അലവലാതികളായ ആണുങ്ങളും! ആണുങ്ങൾ എങ്ങനെയായാലും ഭയങ്കര ജീവികളാണ്, ഏതെങ്കിലും ഒരു സ്ത്രീ ഒറ്റയ്ക്കിരിക്കുന്നത് കണ്ടാലുടനെ ഇര പിടിക്കുന്ന പക്ഷികളെപ്പോലെ വട്ടമിട്ടു കറങ്ങാൻ തുടങ്ങും. എനിക്കാണെങ്കിൽ എന്റെ വെറ്റില ഒന്നു ചവയ്ക്കാൻ ഉള്ള ഇടവേള പോലും കിട്ടിയില്ല. ഒരാൾ അല്ലെങ്കിൽ വേറൊരാൾ എല്ലായ്പ്പോഴും എന്റെ ചുറ്റും ചുറ്റിത്തിരിയുന്നുണ്ടാകും: ഒരു തെമ്മാടി ഒന്നു ചുമയ്ക്കും, വേറൊരുത്തൻ മോശം അർത്ഥം വച്ച് ഓരോന്നു സൂചിപ്പിക്കും. ഭയം കൂടി പെരുമ്പറ കൊട്ടുന്ന എന്റെ ഹൃദയം ഒരു വേള നെഞ്ചു തുറന്ന് പുറത്തു ചാടുമെന്നുവരെ എനിക്കു തോന്നിപ്പോയി. ഒന്നും പോരാതെ കടുത്ത വിശപ്പും. ഓ, ദൈവമേ, എന്നെ രക്ഷിക്കണേ!
ഹോ, ആ ഡൽഹിയിലെ റെയിൽവേ സ്റ്റേഷൻ! അതുണ്ടല്ലോ, നമ്മൾ കണ്ടിട്ടുള്ള ഏതൊരു കോട്ടയേക്കാളും വലുതായിരുന്നു. അത്, ദാ ഇവിടെ നിന്ന് അവിടെ വരെ നീണ്ടങ്ങു കിടന്നു. കണ്ണെത്താ ദൂരത്തോളം റെയിൽവേ ലൈനുകളും എഞ്ചിനുകളും ഗുഡ്സ് ട്രെയിനുകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ എന്റെ ഏറ്റവും വലിയ പേടി ഇതൊന്നുമായിരുന്നില്ല, എഞ്ചിനുള്ളിൽ താമസിച്ചിരുന്ന ആ ഭീകരരായ കറുത്ത മനുഷ്യരെയായിരുന്നു.
“ആരാണ് എഞ്ചിനിൽ താമസിക്കുന്നത്?” സംഭാഷണത്തിന്റെഒഴുക്കു മുറിച്ചുകൊണ്ട് ഒരുവൾ ഇടയ്ക്കു കയറി ചോദിച്ചു.
‘ആവോ, ആരാണ് അവിടെ താമസിക്കുന്നത്? എനിക്കറിയില്ല. അവർ നീല വസ്ത്രം ധരിച്ചിരുന്നു; ചിലർക്ക് താടിയുണ്ടായിരുന്നു, ചിലർ ക്ലീൻ ഷേവ് ചെയ്തവരുമായിരുന്നു. ഒരു കൈകൊണ്ട് റെയിലിംഗ് പിടിച്ച് അവർ ചലിക്കുന്ന എഞ്ചിനുകളിലേക്ക് ചാടും, അത് കണ്ടുകൊണ്ട് അടുത്ത് നിൽക്കുന്ന ആളുകൾ ഭയന്ന് വിറച്ചു പോകും. സാബുമാരും മേം സാബുമാരും, ഓ, സ്റ്റേഷനിൽ അവർ ഇഷ്ടം പോലെയുണ്ട്, എണ്ണാൻ പോലും കഴിയാത്തത്ര. അവർ നമുക്ക് മനസ്സിലാകാത്ത എന്തെല്ലാമോ കലപില സംസാരിച്ചുകൊണ്ട്, തമ്മിൽത്തമ്മിൽ കൈകോർത്ത് നടക്കുന്നു, നമ്മുടെ ഇന്ത്യൻ സഹോദരങ്ങൾ ആകട്ടെ, വിടർന്ന കണ്ണുകളോടെ അവരെ അന്തം വിട്ട്നോക്കുന്നു. തുറിച്ച കണ്ണുകളുള്ള ആ നികൃഷ്ടർ…, അവരുടെ കണ്ണുകളിൽ നിന്ന് കണ്മണികൾ പുറത്തേക്കു തെറിച്ചു വരാഞ്ഞത് ഒരു അത്ഭുതമാണ്. അത്രയ്ക്കായിരുന്നു ആ നീചനോട്ടങ്ങൾ. അവരിൽ ഒരാൾ എന്നോട് പറഞ്ഞു: ‘ഹേയ്, നിങ്ങളുടെ മുഖം ഞങ്ങൾക്ക് ഒന്നു കാട്ടിത്തന്നേ…’
ഞാൻ പെട്ടന്ന്…

‘ഓ, അപ്പോൾ, നീ അവരെ കാണിച്ചില്ല, ‘ ആരോ അവളെ ഒന്നു പ്രകോപിപ്പിക്കാൻ നോക്കി.
ലേശം ദൈവഭയം വേണം പെണ്ണേ! ഈ നീചന്മാർക്കു മുഖം കാട്ടിക്കൊടുക്കാനാണോ ഞാൻ അവിടെ പോയത്? എന്റെ നെഞ്ച് പേടിച്ചരണ്ട ഒരു മുയൽക്കുഞ്ഞിനെ പോലെ മിടിച്ചുകൊണ്ടിരുന്നു.
ആ, പിന്നെ ഒരു കാര്യം, നിങ്ങൾക്കു കേൾക്കണമെന്നുണ്ടെങ്കിൽ ശ്രദ്ധിച്ചിരിക്കണം. അല്ലാതെ, ഞാൻ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ ഇടയ്ക്കു കയറി തടസ്സപ്പെടുത്തരുത്. മുന്നറിയിപ്പെന്നോണം മലിക പറഞ്ഞു.
തുടർന്ന് കടുത്ത നിശ്ശബ്ദതയായി. അല്ലെങ്കിൽ ഫരീദാബാദിൽ ആർക്കാണ് ഇത്രയും എരിയും പുളിയുമുള്ള കഥകൾ കേൾക്കാൻ കഴിഞ്ഞിട്ടുണ്ടാകുക? വളരെ ദൂരെ നിന്നു പോലും മലികയുടെ കഥകൾ കേൾക്കാനായി സ്ത്രീകൾ പ്രവഹിച്ചു കൊണ്ടിരുന്നു.
‘ആ, പിന്നെ കച്ചവടക്കാരുണ്ടല്ലോ, അവർ നമ്മൾ ഇവിടെ കാണും പോലെയുള്ളവരല്ല.’ മലിക തുടർന്നു. ‘അവർ ഒന്നുകിൽ നല്ല വൃത്തിയുള്ള കാക്കി അല്ലെങ്കിൽ വെള്ള വസ്ത്രം ധരിച്ചവരായിരിക്കും.: ധോത്തികൾ ലേശം ചെളി പുരണ്ടതാണെന്നു വരാം. അവർ ചൂരൽക്കുട്ടകളിൽ അവരുടെ സാധനങ്ങളുമായി കറങ്ങും. പാൻ, ബീഡി, സിഗററ്റ്, തൈരു വട, കളിപ്പാട്ടങ്ങൾ, മധുരപലഹാരങ്ങൾ തുടങ്ങിയവ. അവർ ഇതെല്ലാം പിടിച്ചുകൊണ്ട്, ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകളിലേക്കു ചാടിക്കയറുന്നത് ഒന്നു കാണേണ്ടതു തന്നെ!
അപ്പോഴേയ്ക്കും ഒരു ട്രെയിൻ അവിടെക്കൊണ്ടുവന്നു നിർത്തി. ഹോ, എന്തൊരു ബഹളമായിരുന്നു! എന്റെ ചെവിക്കല്ലുകൾ പൊട്ടിപ്പോകുന്നതു പോലെ തോന്നിപ്പോയി. ഒരു വശത്ത് ചുമട്ടുകാരുടെ ഉച്ചത്തിലുള്ള കൂവിവിളികൾ. വേറൊരു വശത്ത് ഈ ചില്ലറ വിൽപ്പനക്കാരുണ്ടാക്കുന്ന ശബ്ദകോലാഹലം. ആ, പിന്നെ യാത്രക്കാർ. അവരാകട്ടെ, ഒരാളിന്റെ മേൽ ഒരാളെന്ന പോലെ. ഇതിന്റെയെല്ലാം നടുക്ക്, ഈ പാവം ഞാനും – എന്റെ കൊച്ചു ലഗ്ഗേജ് ന്റെ മേലേ! എന്നെ ആയിരം പ്രാവശ്യമെങ്കിലും തള്ളി നീക്കിയും ഒതുക്കി നീക്കിയും കാണും. ആകെ വിരണ്ടു പോയ എനിക്ക്, ഇതിന്റെടേൽ ‘ജൽ തു, ജലാൽ തു, ആയി ബാലെ കൊ താൽ തു’ എന്ന് ഉരുവിടാൻ മാത്രേ കഴിഞ്ഞുള്ളു. ദൈവാനുഗ്രഹത്താൽ അവസാനം ട്രെയിൻ വല്ലവിധവും നീങ്ങാൻ തുടങ്ങി, പക്ഷേ അപ്പോഴേയ്ക്കും ചില യാത്രക്കാരും കൂലികളുമായി തർക്കം പൊട്ടിപ്പുറപ്പെട്ടു. ‘എനിക്ക് ഒരു രൂപാ കൂലി വേണം,’ ‘നടക്കില്ല, ഞാൻ രണ്ടണ തരും.’ തർക്കങ്ങൾ ഏതാണ്ട് ഒരു മണിക്കൂറോളം നീണ്ടു. അവസാനം സ്റ്റേഷനിൽ ആളൊഴിഞ്ഞു. എന്നാൽ മുഴുവനായിട്ട് ഒട്ട് ഒഴിഞ്ഞിട്ടുണ്ടായിരുന്നില്ല താനും. ആ നികൃഷ്ടജന്മങ്ങൾ അപ്പോഴും അവിടെത്തന്നെ ഉണ്ടായിരുന്നു.
അങ്ങനെ ഏതാണ്ടു രണ്ടു മണിക്കൂർ കഴിഞ്ഞപ്പോഴേയക്കും താടി തടവിക്കൊണ്ട് ഇക്കാ പ്രത്യക്ഷപ്പെട്ടു. ‘നിനക്കു വിശക്കുന്നുണ്ടെങ്കിൽ പൂരി ഓർഡർ ചെയ്യാം, അലസമായി ഇക്കാ പറഞ്ഞു. നീ കഴിക്കുമോ? ഞാൻ ഹോട്ടലിൽ പോയി കഴിച്ചു.’
‘ദൈവത്തെയേർത്ത് എന്നെ ഒന്നു തിരികെ വീട്ടിലെത്തിക്കൂ. ഡൽഹിക്കുള്ള എന്റെ ഈ നികൃഷ്ട യാത്ര എനിക്കു മതിയായി. സ്വർഗ്ഗത്തിലേക്കു പോലും നിങ്ങളുടെ ഒപ്പം പോകാൻ ആരും ഇഷ്ടപ്പെടില്ല. ദയവു ചെയ്ത് എന്നെ ഇനിമേൽ കാഴ്ച്ച കാണിക്കാനായി നിങ്ങൾ യാത്ര കൊണ്ടുവരണ്ട.
ഫരീദാബാദിനുള്ള ട്രെയിൻ അവിടെ ഉണ്ടായിരുന്നു. ഇക്കാ എന്നെ അതിൽ കയറ്റിയിരുത്തി. മുഖം കൊണ്ട് ഒരു ഗോഷ്ടി കാണിച്ചു കൊണ്ട് പറഞ്ഞു,
‘ആ വേണ്ടെങ്കിൽ വേണ്ട. നിന്റെ ഇഷ്ടം പോലെ. ഇനിമേൽ കാഴ്ച്ചകാണാനുള്ള യാത്ര പോകണ്ട. ‘
കുറിപ്പ്: വളരെയധികം അർത്ഥതലങ്ങളുള്ള, ചർച്ച ചെയ്യപ്പെട്ടിട്ടുള്ള ഒരു കഥയാണിത്. ഇന്ത്യയിലെ സ്ത്രീകളുടെ ദുരവസ്ഥ, പുരുഷന്മാരുടെ മേൽക്കൈ, ഇതിലെ ബുർഖ പോലും സ്ത്രീകൾക്കു തീർത്തിട്ടുള്ള തടവറയെയാണ് സൂചിപ്പിക്കുന്നത്. അല്ലാതെ മതചിഹ്നം എന്ന നിലയിലല്ല. ഇപ്പോഴും പലയിടങ്ങളിലും ഇതെല്ലാം കാണാന് കഴിയും.
പരിഭാഷ: ശ്രീലത എസ്
കവർ: ജ്യോതിസ് പരവൂർ