പൊട്ടിയ
സ്ലെയ്റ്റിലെഴുതിയ
കണക്ക്
തെറ്റിയിട്ട്
ടീച്ചർ
ബെഞ്ചിൽ
നിർത്തിയ
സ്കൂൾ
അവിടെയുണ്ട്
പുതിയ രൂപത്തിലും
നല്ല
മാറ്റത്തിലും
എന്നിട്ടും
എന്തിനാണ്
അവിടെത്തന്നെ
നിൽക്കുന്നത്
ഓർമ്മകളുടെ
അടികൊള്ളാൻ
ഉത്സവത്തിരക്കിനിടയിൽ
ആഗ്രഹങ്ങളുടെ
കീശയിൽ
തപ്പി
നോക്കിയപ്പോൾ
കിട്ടാത്ത
അഞ്ചു
പൈസയും
തപ്പിയങ്ങനെ
അത്ഭുതങ്ങളുടെ
പുതിയ
ലോകത്ത്
ഓർമ്മകളുടെ
തുണ്ടും തപ്പി
പിന്നെയും
പഴയ
കൗതുകത്തോടെ
എന്തിനു നിൽക്കുന്നു ഓർമ്മകളുടെ
കണ്ണീർമഴ
നനയാനോ
പ്രണയിനിയെ
കാത്തുനിന്ന
വഴിയും
മഴയും
വെയിലും
മാറിയില്ലേ
അവൾ
പിരിഞ്ഞ
വഴിയും
ഋതുക്കളും
ഒരുപാട് മാറിയില്ലേ
പുതിയ
വഴികളിൽ
നീയും തനിച്ചല്ലേ
എന്നിട്ടും
എന്തിനാണ്
ആ വഴികൾ
മാത്രമിത്ര
മനോഹരമാകുന്നത്
കാലിൽ
പൊടിയുന്നത്
ഹൃദയത്തിന്റെ
രക്തമായിട്ടും
ജീവിതത്തിന്റെ ഓർമ്മകൾ സുന്ദരമാണെന്ന്
പറഞ്ഞ്
മനസ്സ് പറ്റിക്കുമ്പോൾ
ഞാൻ കുടിച്ച
ദുരിതങ്ങളുടെ
കയ്പ്പ്
മധുരമെന്നോതാൻ
നീ
പാടുപെടുകയാണെങ്കിലും
ദുഃഖങ്ങൾ
ജീവിതത്തിന്റെ
കൂട്ടിലിട്ട
മുട്ടകൾക്ക്
വെറുതെ
അടയിരിക്കുന്നു
തെറ്റിയ
കണക്കുകളുടെ
ബെഞ്ചിൽ വെറുതെ എഴുന്നേറ്റു
നിന്ന്
വലിയവൻ ആവുകയാണ്
എങ്കിലും,
ചേർത്തുനിർത്തിയ
സ്നേഹത്തിനപ്പുറം
ഓർമ്മകളുടെ
വെയിലിൽ
വിയർത്ത്
ദുരിതങ്ങളുടെ
ഒഴിഞ്ഞിടങ്ങളിലിരുന്ന്
മനസ്സിപ്പോഴും
പഴയ പ്രണയ
ലേഖനം
വായിക്കുന്നു.
കവര്‍: ജ്യോതിസ് പരവൂര്‍
