മലയാളനാട്
സ്വതന്ത്രസംഘടനയായ ഡി വൈ എഫ് ഐ, സി.പിഐ (എം)ന്റെ പോഷകസംഘടനയെപ്പോലെ പ്രവര്‍ത്തിക്കേണ്ടവരല്ല: സ്വരാജ്
[dropcap]ക[/dropcap]ഴിഞ്ഞ ദിവസം മലപ്പുറത്തെ തിരൂരില്‍ സമാപിച്ച ഡി.വൈ.എഫ്.ഐ സംസ്ഥാനസമ്മേളനത്തില്‍ സംഘടനയുടെ സംസ്ഥാനസെക്രട്ടറിയായി വീണ്ടും എം.സ്വരാജിനെ തെരെഞ്ഞെടുത്തു. ഡി.വൈ.എഫ്.ഐയെ കുറിച്ചും, തന്റെ രാഷ്ട്രീയ നിലപാടുകളെ കുറിച്ചും സ്വരാജ് സംസാരിക്കുന്നു.
വീണ്ടും ഡി വൈ എഫ് ഐയുടെ സംസ്ഥാന സെക്രട്ടറിയായി സ്വരാജ് തെരെഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. എന്ത് തോന്നുന്നു? കേരളത്തിലെ ഏറ്റവും വലിയ യുവജനപ്രസ്ഥാനത്തിന്റെ അമരത്തിരുന്നു കൊണ്ട് കഴിഞ്ഞ കാലാവധിയിലെ തന്റെ കടമകള്‍ ചെയ്തുതീര്‍ക്കാനായി എന്ന് കരുതുന്നുണ്ടോ?
വ്യക്തമായ ഉദ്ദേശലക്ഷ്യങ്ങളോട് കൂടി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ് ഡി.വൈ.എഫ്.ഐ. ഞങ്ങള്‍ നിലവിലുള്ള സമൂഹത്തില്‍ ഒരു യുവജനസംഘടന എന്ന നിലയില്‍ മാത്രമല്ല പ്രവര്‍ത്തിക്കുന്നത്. മറിച്ച് പരിസ്ഥിതി സംഘടനയായും, ജീവകാരുണ്യപ്രസ്ഥാനമായും, സന്നദ്ധസംഘടനയായും, കലാകായികപ്രവര്ത്തനങ്ങള്ക്ക് നേതൃത്വം കൊടുക്കുന്നവരും ആയെല്ലാം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തിക്കുന്നുണ്ട്. ആ നിലയില്‍ ഞങ്ങള്‍ക്ക് ഇപ്പോഴത്തെ സാമൂഹ്യ സാഹചര്യങ്ങളോട് ഏറ്റവും മികച്ച നിലയില്‍ തന്നെ പ്രതികരിക്കാന്‍ കഴിഞ്ഞു എന്ന ആത്മവിശ്വാസമാണുള്ളത്. കേരളത്തിലെ ഏറ്റവും മികച്ച പരിസ്ഥിതി സംഘടനയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന അവാര്‍ഡിനും, ഏറ്റവും കൂടുതല്‍ രക്തം ദാനം ചെയ്ത സംഘടനയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന അവാര്‍ഡിനും ഈ കാലയളവിനുള്ളില്‍ ഡി.വൈ.എഫ്.ഐ തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അതുപോലെ യുവജനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്നങ്ങള്‍ ഉയര്‍ത്തി ഡി വൈ എഫ് ഐ നിരന്തരം പ്രക്ഷോഭരംഗത്തായിരുന്നു. സമരപോരാട്ടങ്ങള്‍ സംഘടിപ്പിക്കുന്നതിലും വിജയിപ്പിക്കുന്നതിലും ഇതരമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിലുമൊക്കെ സഘടനയ്ക്ക് ഈ കാലയളവില്‍ മുന്നേറാനായിട്ടുണ്ട് എന്ന് തന്നെയാണ് ഞങ്ങള്‍ കരുതുന്നത്. ഇന്ത്യയില്‍ തന്നെ ഏറ്റവും മുകച്ച യുവജനസംഘടനാ ഓഫീസ് ഈ കാലയളവിനുള്ളില്‍ തിരുവനന്തപുരത്ത് പണിതുയര്‍ത്താന്‍ സാധിച്ചതും ഒരു നേട്ടമായി ഞങ്ങള്‍ കാണുന്നു. യുവതികളുടെ സംഘടനാപ്രവര്‍ത്തനം സജീവമാക്കുന്നതിന്റെ ഭാഗമായി ‘സമ’ എന്ന പേരില്‍ യുവതികളുടെ പൊതുവേദിയും, മതനിരപേക്ഷവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ഒരു സെക്കുലര്‍ മാട്രിമോണിയല്‍ വെബ്സൈറ്റും ഇതേ കാലയളവിനുള്ളില്‍ തന്നെയാണ് രൂപീകരിച്ച് പ്രവര്‍ത്തനസജ്ജമാക്കിയിട്ടുള്ളത്. ഏറ്റവുമൊടുവില്‍ കേരളീയസമൂഹം ജാതീയതയുടെയും, വര്‍ഗ്ഗീയതയുടെയും വെല്ലുവിളികളെ നേരിടുന്ന സമയത്ത് അതിനെ പ്രതിരോധിക്കാന്‍ സമൂഹം ആഗ്രഹിക്കും വിധം ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച സെക്കുലര്‍ മാര്‍ച്ച് വളരെ വലിയ വിജയമായിരുന്നു. കേരളീയസമൂഹം ഡി.വൈ.എഫ്.ഐയുടെ കൊടിക്കീഴില്‍ അണിനിരക്കുന്ന കാഴ്ചയാണ് സെക്കുലര്‍ മാര്‍ച്ചില്‍ കണ്ടത്. അങ്ങനെ കഴിഞ്ഞ സമ്മേളനകാലയളവില്‍ ഒരു മികച്ച യുവജന സംഘടനയായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു എന്ന വിലയിരുത്തലാണുള്ളത്.
തൊണ്ണൂറുകളിലും, രണ്ടായിരത്തിന്റെ ആദ്യകാലങ്ങളിലുമെല്ലാം സാംസ്കാരിക ഇടപെടലുകള്‍ക്ക് ശക്തി പകര്‍ന്നിരുന്ന പല പ്രവര്‍ത്തനങ്ങളും ഡി വൈ എഫ് ഐയുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു. ക്യാമ്പസുകളില്‍ നിന്ന് പുറത്ത് വരുന്നവരും, സാധാരണക്കാരായ യുവജനങ്ങളും ഡി വൈ എഫ് ഐക്ക് കരുത്തായി ഒപ്പമുണ്ടായിരുന്നു. പാര്‍ട്ടിക്ക് ധാരാളം കേഡര്‍മാരെ സംഭാവന ചെയ്തിരുന്നു ഈ സംഘടന. എന്നാല്‍ അടുത്ത കാലത്തായി ഡി വൈ എഫ് ഐക്ക് ധാരാളം വിമര്‍ശനങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട്. പാര്‍ട്ടി സംസ്ഥാനസമേളനത്തില് പോലും ഡി വൈ എഫ് ഐയുടെ പ്രവര്‍ത്തനം വിമര്ശിച്ചിക്കപ്പെട്ടിരുന്നു?
തൊണ്ണൂറുകളുടെ അവസാനവും, രണ്ടായിരത്തിന്റെ തുടക്കവും യുവജനസംഘടനകളെ സംബന്ധിച്ചിടത്തോളം ആവേശ്വോജ്ജ്വലമായ ഒരു കാലമായിരുന്നില്ല എന്നതാണ് സത്യം. കാരണം, സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം ലോകമെമ്പാടും സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രത്തിന് നേരെ വലിയ കടന്നാക്രമണങ്ങള്‍ നടക്കുകയും ലോകത്തെമ്പാടുമുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പോലും ദുര്‍ബലമാവുകയും സോഷ്യലിസം മുദ്രാവാക്യമാക്കിയ യുവജനസംഘടനകള്‍ ശിഥിലമാവുകയും ചെയ്ത ഒരു കാലമാണ് തൊണ്ണൂറുകളുടെ തുടക്കത്തില്‍ ഉണ്ടായത്. ആ നിരാശാഭരിതമായ കാലഘട്ടം സംഘടനയിലേല്പിച്ച മുറിവുകളില്‍ നിന്ന് ക്രമേണ മോചിതമായി വരുന്ന കാഴ്ചയ്ക്കാണ് തൊണ്ണൂറുകളുടെ അവസാനം സാക്ഷ്യം വഹിക്കുന്നത്. അല്ലാതെ അതിഗംഭീരമായ മുന്നേറ്റത്തിന്റെ ഒരു കാലമായിരുന്നില്ല അത്. തൊണ്ണൂറുകളുടെ തുടക്കത്തിലെ തിരിച്ചടികളില്‍ നിന്ന് സാവധാനം ഡി.വൈ.എഫ്.ഐ ഉള്‍പ്പെടെയുള്ള പുരോഗമനപ്രസ്ഥാനങ്ങള്‍ കരുത്ത് സംഭരിച്ച് മുന്നോട്ട് വരുന്ന ഒരു കാലമായിരുന്നു അത്. അവിടെ നിന്നും ഒരുപാട് മുന്നോട്ട് ഞങ്ങള്‍ക്കിപ്പോള്‍ പോവാന്‍ കഴിഞ്ഞു. ക്രമാനുഗതമായ ഒരു വളര്‍ച്ചയുടേയും മുന്നേറ്റത്തിന്റെയും ചിത്രമാണത്. [pullquote align=”full” cite=”” link=”” color=”” class=”” size=””]1980ല്‍ രൂപീകരിക്കപ്പെട്ട ഡി.വൈ.എഫ്.ഐ എണ്‍പതുകളില്‍ പ്രവര്‍ത്തിച്ചതു പോലെ 2016ല്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ല. അന്നത്തെ സാഹചര്യമല്ല ഇന്നുള്ളത്. എണപതുകളിലെ ഡി.വൈ.എഫ്.ഐ അല്ല ഈ കാലഘട്ടത്തില്‍ ഉണ്ടാവേണ്ടത്. ഈ കാലഘട്ടത്തില്‍ ഉണ്ടാവേണ്ടത്, ഈ കാലഘട്ടത്തിലെ ഡി.വൈ.എഫ്.ഐ ആണ്. ആഗോളവത്കരണവും, ആഗോളവത്കരണം സൃഷ്ടിച്ച നവസാംസ്കാരിക ബോധവുമെല്ലാം രൂഢമൂലമായുള്ള ഒരു കാലത്ത് അതിനെ അഭിമുഖീകരിക്കുക എന്ന ശ്രമകരമായ ദൗത്യമാണ് ഡി.വൈ.എഫ്.ഐ ഏറ്റെടുക്കുന്നത്. ആ ദൗത്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഞങ്ങള്‍ വരുത്തിയിട്ടില്ല.[/pullquote]
പിന്നെ, പാര്‍ട്ടി സമ്മേളനത്തിലെ ഞങ്ങളെ കുറിച്ചുള്ള വിമര്ശനത്തെപ്പറ്റി പറയുകയാണെങ്കില്‍, അതെല്ലാം നിറം പിടിപ്പിച്ച കഥകളാണ്. ഞങ്ങളെ വിമര്‍ശിക്കാന്‍ ആര്‍ക്കും അര്‍ഹതയുണ്ട്, ആര്‍ക്കും അവകാശവുമുണ്ട്. അത്തരം വിമര്‍ശനങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ അത് ഉള്‍ക്കൊള്ളാനും ഡി.വൈ.എഫ്.ഐ തയ്യാറാണ്. അതിനപ്പുറം സി.പി.എമ്മിന്റെ സമ്മേളനങ്ങള്‍ ചേരുന്നത് ഡി.വൈ.എഫ്.ഐയെ വിമര്‍ശിക്കാനല്ല എന്നെങ്കിലും ഇത് പ്രചരിപ്പിക്കുന്നവര്‍ മനസ്സിലാക്കണം. ഡി.വൈ.എഫ്.ഐയുടെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയാണ് എന്ന് പരിശോധിക്കേണ്ടത് ഡി.വൈ.എഫ്.ഐ തന്നെയാണ്. സ്വയം വിമര്‍ശനപരമായി ഞങ്ങളുടെ ഓരോ പ്രവര്‍ത്തനങ്ങളെയും ഞങ്ങള്‍ പരിശോധീക്കാറുണ്ട്. സി.പി.ഐ എം അത്തരത്തില്‍ എന്തെങ്കിലും വിലയിരുത്തലുകളോ വിമര്‍ശനങ്ങളോ നടത്തിയതായി ഞങ്ങള്‍ക്കറിയില്ല. അതെല്ലാം എന്തൊക്കെയായാലും ഞങ്ങള്‍ ഏറ്റെടുത്തിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം വലിയ അംഗീകാരമാണ് ലഭിച്ചിട്ടുള്ളത് എന്ന് ഞങ്ങള്‍ക്ക് നിസ്സംശയം പറയാം. നേരത്തെ പറഞ്ഞല്ലോ, രാഷ്ട്രീയമായി ഞങ്ങളെ എതിര്‍ക്കുന്ന സംസ്ഥാനസര്‍ക്കാരിന് പോലും ഞങ്ങള്‍ക്ക് അവാര്‍ഡ് നല്‍കേണ്ടി വന്നിരിക്കുന്നു. കഴിഞ്ഞ റിപ്പോര്‍ട്ട് കാലയളവില്‍ അംഗത്വത്തില്‍ ഒരു ലക്ഷത്തോളം അംഗങ്ങളുടെ വര്‍ദ്ധനവാണ് ഡി.വൈ.എഫ്.ഐയ്ക്ക് ഉണ്ടായിട്ടുള്ളതും.
യഥാര്‍ത്ഥത്തില്‍ ഭരണഘടനാപ്രകാരം ഡി വൈ എഫ് ഐ ഒരു സ്വതന്ത്ര സംഘടനയല്ലേ? പിന്നെ എന്തുകൊണ്ടാണ് ആ സംഘടന സി.പി.ഐ എമ്മിന്റെ ഒരു പോഷകസംഘടനയെ പോലെ പെരുമാറുന്നത്?
തീര്‍ച്ചയായും. ഭരണഘടനാപരമായി ഡി.വൈ.എഫ്.ഐ ഒരു സ്വതന്ത്രസംഘടന തന്നെയാണ്. സ്വതന്ത്രമായി തന്നെയാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തിക്കുന്നത്. അങ്ങനെ തന്നെയാണ് പ്രവര്‍ത്തിക്കേണ്ടതും. ഞങ്ങളുടെ പരിപാടികള്‍ തീരുമാനിക്കുന്നത് ഞങ്ങളുടെ തന്നെ കമ്മിറ്റികളാണ്. ഞങ്ങളുടെ നേതൃത്വത്തെ തെരെഞ്ഞെടുക്കുന്നത് ഞങ്ങളുടെ സമ്മേളനമാണ്. ആ അര്‍ത്ഥത്തിലെല്ലാം സ്വതന്ത്ര സ്വഭാവം കാത്തുസൂക്ഷിക്കാന്‍ ഡി.വൈ.എഫ്.ഐക്ക് കഴിയുന്നുണ്ട്.
ഡി.വൈ.എഫ്.ഐക്ക് ഏറെ യോജിപ്പുള്ള ഒരു പ്രസ്ഥാനമാണ് സി.പി.ഐ എം. ആ പാര്‍ട്ടിയുടെ നയപരിപാടികളോടാണ് ഞങ്ങള്‍ക്ക് കൂടുതല്‍ യോജിപ്പ്. സ്വാഭാവികമായും അതിന്റെ പ്രതിഫലനം എന്ന നിലയില്‍ സി.പി.ഐ എമ്മിന്റെ ഒരു പോഷകസംഘടനയാണ് ഡി.വൈ.എഫ്.ഐ എന്ന് തോന്നിപ്പിക്കുന്ന വിധത്തില്‍ ചിലപ്പോള്‍ ചില കുറവുകള്‍ ഞങ്ങള്‍ക്ക് സംഭവിച്ചിട്ടുണ്ടാവാം. അത് ഞങ്ങള്‍ പരിഹരിക്കേണ്ടതാണ്. അങ്ങനെ സി.പി.ഐ എമ്മിന്റെ ഒരു പോഷകസംഘടനയെപ്പോലെ പ്രവര്‍ത്തിക്കേണ്ടവരല്ല ഡി.വൈ.എഫ്.ഐ. അക്കാര്യത്തില്‍ സ്വയം വിമര്‍ശനപരമായ സമീപനമാണ് ഞങ്ങള്‍ സ്വീകരിക്കുന്നത്.

വര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്ട്രീയാന്തരീക്ഷത്തില്‍ ഡി.വൈ.എഫ്.ഐയുടെ പ്രസക്തി എന്താണ്? സംഘടനയ്ക്ക് അതിന്റെ ദൗത്യങ്ങള്‍ കൃത്യമായി നിര്‍വ്വഹിക്കാന്‍ സാധിക്കുമെന്ന് കരുതുന്നുണ്ടോ?
ഇന്ത്യ ഒരു വലിയ രാജ്യമാണ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഡി.വൈ.എഫ്.ഐക്ക് ഒരുപോലെയുള്ള സ്വാധീനമല്ല ഉള്ളത്. കേരളത്തിലേത് പോലെ സ്വാധീനം മറ്റെല്ലായിടത്തും ഉണ്ട് എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. അങ്ങനെയല്ല യാഥാര്‍ത്ഥ്യം എന്ന് എല്ലാവര്‍ക്കുമറിയാം. പല സംസ്ഥാനങ്ങളിലും ഞങ്ങള്‍ വളരെ ചെറിയ ഒരു സംഘടനയാണ്. പക്ഷെ, അവിടെയും ശരിയായ നിലപാട് സ്വീകരിക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും ഡി.വൈ.എഫ്.ഐ നടത്തിയിട്ടില്ല. ഞങ്ങളുടെ നിലപാടുകളെല്ലാം മതനിരപേക്ഷരായ ആളുകളുടെ പ്രശംസയ്ക്ക് പാത്രമായിട്ടുള്ളതാണ്. മഹാരാഷ്ട്രയിലായാലും, തമിഴ്നാട്ടിലായാലും, കര്ണ്ണാടകയിലായാലുമെല്ലാം ഉള്ള ശക്തിയും സ്വാധീനവും ഉപയോഗിച്ച് വര്ഗ്ഗീയതയ്ക്കെതിരായിട്ടുള്ള, ജാതീയതയ്ക്കെതിരായിട്ടുള്ള ക്യാമ്പൈനുകളളും പ്രക്ഷോഭങ്ങളും നടത്തുന്നുണ്ട്. പക്ഷേ, ഓരോ സംസ്ഥാനത്തിലും വ്യത്യസ്തമായ സ്വാധീനമാണ് ഡി.വൈ.എഫ്.ഐക്കുള്ളത്. അതുകൊണ്ട് തന്നെ സാഹചര്യത്തിന്റെ പ്രസക്തി തിരിച്ചറിഞ്ഞുകൊണ്ട് തന്നെ ഞങ്ങളുടെ ദൗത്യങ്ങള്‍ ഞങ്ങളാല്‍ കഴിയും വിധം കൃത്യമായി നിര്‍വ്വഹിക്കാന്‍ ശ്രമിക്കുന്നുണ്ട് എന്ന് തന്നെയാണ് കാണാനാവുക.
സാംസ്കാരികവും സര്‍ഗ്ഗാത്മകവുമായ ഒരിടം പണ്ടു കാലത്ത് ഡി വൈ എഫ് ഐക്ക് ഉണ്ടായിരുന്നുവെന്നും ആ ഇടം നഷ്ടമായി എന്നും വിമര്‍ശിക്കുന്നവര്‍ ഏറെയുണ്ട്?
സംസ്കാരികം, സര്‍ഗാത്മകം എന്നീ വാക്കുകള്‍ പുനര്‍ നിര്‍വ്വചനം ആവശ്യമുള്ള വാക്കുകളാണ്. ഏതര്‍ത്ഥത്തിലാണ് ആ വിമര്‍ശനമുയരുന്നത് എന്ന് എനിക്കറിയില്ല. ഒരു സമരത്തില്‍ ഉയര്‍ത്തുന്ന മുദ്രാവാക്യത്തിന്റെ അടിസ്ഥാനത്തില്‍ ആ സമരത്തെ സര്‍ഗാത്മകം എന്ന് വിശേഷിപ്പിക്കാന്‍ സാധിക്കും. ഈ സമൂഹത്തില്‍ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടി ഒരാള്‍ ശബ്ദമുയര്‍ത്തിയാല്‍ ആ അഭിപ്രായപ്രകടനം തന്നെ സര്‍ഗാത്മകമാണ്. സാമ്പ്രദായികമായ ധാരണകളില്‍ കുടുങ്ങി നില്ക്കുന്ന ചിലരുടെ വിമര്‍ശനമാവാം ഇതെന്നാണ് ഞാന്‍ കരുതുന്നത്. എന്നാല്‍ ഇതിനൊക്കെ പുറമെ കലാസാംസ്കാരിക രംഗത്തുള്ള ഇടപെടലാണ് ഈ വിമര്‍ശനം ഉന്നയിക്കുന്നവര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ വരിക്കാരുള്ള ഒരു മുഖമാസിക യുവധാര എന്ന പേരില്‍ ഡി.വൈ.എഫ്.ഐ പ്രസിദ്ധീകരിക്കുന്നുണ്ട്. യുവധാര സാഹിത്യരംഗത്തെ മികച്ച സൃഷ്ടിക്ക് പുരസ്കാരവും നല്‍കുന്നുണ്ട്. പുതുതായി ചലച്ചിത്ര അവാര്‍ഡുകള്‍ ഡി.വൈ.എഫ്.ഐ ഏര്‍പ്പെടുത്താന്‍ പോവുകയാണ്. പുസ്തകപ്രസാധന രംഗത്തേക്ക് ഉടനെത്തന്നെ കടക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്. അങ്ങനെ പ്രകടമായ കലാസാഹിത്യരംഗത്തുള്ള ഇടപെടലുകള്‍ കൂടി മികച്ച നിലയില്‍ മുന്നോട്ട് കൊണ്ടുപോകണം എന്ന് തന്നെയാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ യുവധാരയുടെ നേതൃത്വത്തിലുള്ള അത്തരം പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നടക്കാന്‍ പോവുകയാണ്.
സവര്‍ണ്ണബോധവും, ജാതീയതയും ഇന്ന് നമുക്കിടയിലേക്ക് കൂടുതല്‍ ശക്തിയോടെ തിരിച്ചു വന്നുകൊണ്ടിരിക്കുന്നു. എങ്ങനെയാണ് ഡി വൈ എഫ് ഐയെ പോലുള്ള യുവജന സംഘടനകള്‍ അതിനെതിരെ പ്രചരണം നടത്തേണ്ടത് എന്ന് ആലോചിച്ചിട്ടുണ്ടോ?
ജാതീയതയ്ക്കെതിരെയുള്ള ഒരു വലിയ ക്യാമ്പൈനാണ് ഈ നവംബര്‍ മാസത്തില്‍ ഞങ്ങള്‍ ഏറ്റെടുത്ത കേരളം ഭ്രാന്താലയമാക്കരുത് എന്ന മുദ്രാവാക്യമുയര്‍ത്തി നടത്തിയ സെക്ക്യുലര്‍ മാര്‍ച്ച്. തിരുവനന്തപുരത്തെ അരുവിപ്പുറത്ത് നിന്നും കാസര്‍ഗോട്ടെ കയ്യൂരില്‍ നിന്നും ആരംഭിച്ച മാര്‍ച്ചുകള്‍ നൂറ് കണക്കിന് കിലോമീറ്ററുകള്‍ കാല്‍നടയായി പിന്നിട്ട് എറണാംകുളത്താണ് സമാപിച്ചത്. എറണാംകുളത്ത് ഞങ്ങള്‍ മതനിരപേക്ഷ മഹാസംഗമം സംഘടിപ്പിക്കുകയുണ്ടായി. ജാതീയതയ്ക്കെതിരെ ഡി.വൈ.എഫ്.ഐ ഏറ്റെടുക്കുന്ന പ്രക്ഷോഭങ്ങളുടെയും ക്യാമ്പൈനുകളുടെയും ഒടുവിലത്തെ ഒരു കാര്യമാണ് ഞാന്‍ സൂചിപ്പിച്ചത്. ഈ തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു ഏറ്റെടുത്ത് നടത്തും.
കനയ്യകുമാര്‍ എന്ന ചെറുപ്പക്കാരന് ഇന്ന് ഇടതുപക്ഷയുവത്വത്തിന്റെ പ്രതീകമായി മാറിയിരിക്കുന്നു. ഇന്ത്യന്‍ ഇടതുപക്ഷയുവത്വത്തില് പ്രതീക്ഷ തോന്നുന്നുണ്ടോ ഇപ്പോള്‍?
കനയ്യകുമാറിന്റെ വിഷയം ഇപ്പോള്‍ ഉയര്‍ന്നുവന്ന ഒരു വിഷയം മാത്രമാണ്. ആ പ്രശ്നം ഉയര്‍ന്നു വന്നില്ലെങ്കിലും ഇടതുപക്ഷത്തില്‍ തന്നെയാണ് രാജ്യത്തിന്റെ പ്രതീക്ഷ. കനയ്യകുമാര്‍ ഇപ്പോള്‍ കേന്ദ്രഗവണ്മെന്റിന്റെ വര്ഗ്ഗീയവത്കരണ ശ്രമങ്ങളുടെ ഒടുവിലത്തെ ഇരയാണ്. ഒരു പ്രത്യേക സംഭവം എന്ന നിലയ്ക്കാണ് ഇതിനെ കാണേണ്ടത്. ഈ വിഷയത്തിന് മുമ്പും ഇടതുപക്ഷത്തിലും, ഇടതുപക്ഷയുവത്വത്തിലും പ്രതീക്ഷയുള്ള ആളാണ് ഞാന്‍.
പാര്‍ലിമെന്റ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമോ? തൃത്താല എം.എല്‍.എ വി.ടി.ബല്‍റാമും കഴിഞ്ഞ ദിവസം താങ്കളുമായുള്ള ഫേസ്ബുക്ക് സംവാദത്തില്‍ താങ്കള്‍ തൃത്താലയില്‍ മത്സരിക്കുന്നുണ്ട് എന്ന് ബല്‍റാം സൂചിപ്പിക്കുകയുണ്ടായിരുന്നു. അതിന് ശേഷം ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ അത് വാര്‍ത്തയായി വരികയുമുണ്ടായി.
ബല്‍റാമിന്റെ മനസ്സിന്റെ ചെറുപ്പം എന്നേ അതിനെ കുറിച്ച് എനിക്ക് പറയാനാവൂ. കാരണം, ഒരു രാഷ്ട്രീയ സംവാദത്തില്‍ ഉയര്‍ന്നുവരുന്ന വിഷയങ്ങളോടാണ് പ്രതികരിക്കേണ്ടത്. ഞാനെപ്പോഴും വിഷയത്തിനകത്ത് ഒതുങ്ങി നില്‍ക്കാനാണ് ശ്രമിക്കാറുള്ളത്. എന്റെ ഫേസ്ബുക്കിലെ ചര്‍ച്ചകള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് അത് മനസ്സിലാവും. ആ വിഷയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളേ ഞാന്‍ അവിടെ പറഞ്ഞിട്ടുളൂ. പക്ഷേ, അദ്ദേഹം കുറേ കേട്ടുകേള്‍വിയുടെയും ചില ഗോസിപ്പ് വാര്ത്തകളുടേയുമൊക്കെ ചുവടു പിടിച്ച് കുറേ ദുസ്സൂചനകള്‍ നല്‍കുക മാത്രമാണ് ചെയ്തത്.
ഇന്ത്യയിലെ ഒരു പൗരന് എന്ന നിലയ്ക്ക് കേരളത്തിലെ ഏത് നിയമസഭാനിയോജക മണ്ഡലത്തിലും മത്സരിക്കാനുള്ള നിയമപരമായ അവകാശമുള്ള ആളാണ് ഞാന്‍. അതുകൊണ്ട് മത്സരിച്ചുകൊള്ളണം എന്നില്ല. ഡി.വൈ.എഫ്.ഐ ഭാരവാഹി എന്ന നിലയ്ക്ക് തെരെഞ്ഞെടുപ്പില്‍ മത്സരിക്കുകയും, അത്തരത്തിലുള്ള പാര്‍ലിമെന്ററി സ്ഥാനമാനങ്ങളിലേക്ക് വരികയും ചെയ്യുന്നതാണ് എന്റെ പ്രവര്‍ത്തനങ്ങളുടെ ഏകലക്ഷ്യം എന്ന് ഞാന്‍ ഒരിക്കലും ചിന്തിച്ചിട്ടില്ല. ഞാന്‍ തെരെഞ്ഞെടുപ്പില്‍ അവസരം ലഭിക്കുമോ എന്ന് ചിന്തിച്ച് സംഘടനാപ്രവര്‍ത്തനം ആരംഭിച്ച ആളല്ല. ജീവിതാവസാനം വരെ ഒരു പഞ്ചായത്ത് മെമ്പര്‍ പോലുമാവാതെ ജീവിച്ച ഒരാളാണ് മതാത്മാഗാന്ധി. കൃഷ്ണപിള്ളയും ആയിട്ടില്ല. അപ്പോള്‍ തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്നതാണ് പരമപ്രധാനം എന്ന് ചിന്തിക്കുന്നവരാണ് സീറ്റുണ്ടോ എന്നും, തൃത്താലയില്‍ മത്സരിക്കുമോ എന്നും, മറ്റെവിടെങ്കിലും മത്സരിക്കുമോ എന്നെല്ലാം ചോദിച്ചുകൊണ്ടിരിക്കുന്നത്. അത്തരത്തിലുള്ള ഒരു തീരുമാനവും ഇതുവരെ ഉണ്ടായിട്ടില്ല. വരുന്ന വാര്‍ത്തകളെല്ലാം തന്നെ അവാസ്തവവും അടിസ്ഥാനരഹിതവുമാണ്. പുറത്ത് വരുന്ന വാര്‍ത്തകളെല്ലാം വാര്‍ത്തകള്‍ മാത്രമാണ്. അത്തരം വാര്‍ത്തകള്‍ക്കും പ്രചരണങ്ങള്ക്കുമൊന്നും യാതൊരു പ്രസക്തിയുമില്ല. രാഷ്ട്രീയപ്രവര്‍ത്തകരെല്ലാം തെരെഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നില്ല, ഇനി മത്സരിച്ചാല്‍ തന്നെ അതൊരു തെറ്റുമല്ല.
മാധ്യമങ്ങള്‍ പലപ്പോഴും ലക്ഷ്യം വച്ചിട്ടുള്ള ഒരു യുവജനനേതാവാണ് താങ്കള്‍. കഴിഞ്ഞ ദിവസവും ഒരു വാര്‍ത്ത താങ്കള്‍ക്കെതിരെ പ്രചരിക്കുകയുണ്ടായി. എന്തുകൊണ്ടാണ് നിരന്തരം താങ്കള്‍ ഇത്തരം വാര്‍ത്തകളിലൂടെ വ്യക്തിഹത്യയ്ക്ക് ഇരയാവുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ?
മാധ്യമപ്രവര്‍ത്തനത്തിന് വളരെ ഉയര്‍ന്ന ലക്ഷ്യങ്ങളുണ്ട്. മാധ്യമപ്രവര്‍ത്തനത്തിന്റെ ചരിത്രം തന്നെ പരിശോധിച്ചാല്‍ അത് മനസ്സിലാവും. അടിച്ചമര്‍ത്തപ്പെടുന്ന ജനങ്ങളുടെ നാവായാണ് ലോകത്തില്‍ തന്നെ മാധ്യമങ്ങള്‍ ആവിര്‍ഭവിക്കുന്നത്. അങ്ങനെയാണ് മാധ്യമങ്ങളുടെ ചരിത്രം തുടങ്ങുന്നത്. എന്നാല്‍ നിര്ഭാഗ്യവശാല്മാധ്യമപ്രവര്ത്തനം ഒരു കച്ചവടമായി മാറുകയും, തത്ഫലമായി മാധ്യമപ്രവര്‍ത്തനത്തില്‍ കച്ചവട താത്പര്യങ്ങള്‍ ശക്തിപ്പെടുകയും ചെയ്തു. അങ്ങനെ സാമൂഹ്യമായ ലക്ഷ്യത്തില്‍ നിന്ന് മാധ്യമപ്രവര്‍ത്തനം അകന്നു പോയി. അത് ആ രംഗത്ത് പൊതുവായി കാണുന്ന ഒരു ദൗര്‍ബല്യമാണ്.
വ്യക്തിപരമായ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ബോധപൂര്‍വ്വം മാധ്യമപ്രവര്‍ത്തകരുമായി ബന്ധം സൃഷ്ടിക്കുന്ന ഒരാളല്ല ഞാന്‍. അതൊരു കുറവാണ് എങ്കില്‍ ആ കുറവ് എനിക്കുണ്ട്. ബോധപൂര്‍വ്വം ഒരു സൗഹൃദം സൃഷ്ടിക്കുകയും, വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടി ആ സൗഹൃദം ഉപയോഗിക്കുകയും ചെയ്യുന്ന, എനിക്ക് അസ്വീകാര്യമായ ഒരു പ്രവണത രാഷ്ട്രീയത്തിലും, മാധ്യമരംഗത്തും ഇന്ന് സജീവമാണ്. ഞാന്‍ ഇന്നുവരെ ആ ദിശയില്‍ മുന്നോട്ട് പോയിട്ടില്ല. മരണം വരെ പോവുകയുമില്ല. കേരളത്തിലെ ഒരു മാധ്യമപ്രവര്‍ത്തകനെയും ഇന്ന് വരെ എന്റെ ഒരാവശ്യത്തിന് വേണ്ടി ഞാന്‍ എന്റെ ഫോണില്‍ വിളിച്ചിട്ടില്ല. ഇനി വിളിക്കുകയുമില്ല. അതിനര്‍ത്ഥം ഏതെങ്കിലും മാധ്യമപ്രവര്‍ത്തകരുമായി എനിക്ക് ശത്രുതയുണ്ട് എന്നല്ല. [pullquote align=”full” cite=”” link=”” color=”” class=”” size=””]എനിക്ക് കേരളത്തിലെ മാധ്യമപ്രവര്ത്ത്കരില് ഒരാളോട് പോലും ശത്രുതയില്ല. എനിക്കെതിരായി നിരന്തരം അടിസ്ഥാനരഹിതവും, വ്യക്തിഹത്യാപരവുമായ വാര്‍ത്തകള്‍ കൊടുക്കുന്ന മാധ്യമപ്രവര്‍ത്തകരോട് പോലും എനിക്ക് വ്യക്തിപരമായി ശത്രുതയില്ല. കാരണം, ഞാനത് കാണുന്നത് എന്നോടുള്ള വ്യക്തിപരമായ വിദ്വേഷം കൊണ്ടാവില്ല അവര്‍ അങ്ങനെ ചെയ്യുന്നത് എന്നുറപ്പുള്ളതുകൊണ്ട് തന്നെയാണ്.[/pullquote]
മറിച്ച് അവരില്‍ നിക്ഷിപ്തമായിട്ടുള്ള ഉത്തരവാദിത്തങ്ങള്‍ അവര്‍ നിര്‍വ്വഹിക്കുന്നതിന്റെ ഭാഗമായി ചെയ്യുന്നതായിരിക്കാം. അവരുടെ സ്ഥാപനം ആവശ്യപ്പെടുന്ന അത്തരം കാര്യങ്ങള്‍ അവര്‍ തുടര്‍ന്നും ചെയ്തുകൊള്ളട്ടെ. എങ്കിലും എന്നെ കുറിച്ച് പുറത്ത് വരുന്ന വാര്‍ത്തകളിലധികവും നൂറ് ശതമാനവും അടിസ്ഥാനരഹിതമാണ് എന്നതില്‍ എനിക്ക് അത്ഭുതം തോന്നിയിട്ടുണ്ട്. അത്തരം വാര്‍ത്തകള്‍ കൊടുക്കുന്നത് ഉചിതമാണോ എന്ന് അതെഴുതുന്നവരാണ് ചിന്തിക്കേണ്ടത്. ഒരുപക്ഷേ, അവര്‍ക്ക് ജീവിക്കാന്‍ വേണ്ടി ആയിരിക്കാം. പക്ഷേ, ഹീനമായ ഇത്തരം ജോലികള്‍ ചെയ്ത് ജീവിക്കേണ്ടതുണ്ടോ എന്ന് അത്തരം ജോലികള്‍ ചെയ്യുന്നവര്‍ ചിന്തിക്കേണ്ട കാര്യമാണ്. ഏതായാലും ഇത്തരത്തിലുള്ള ഒരു വാര്‍ത്തയ്ക്കും എന്നെ സ്വാധീനിയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. ഞാന്‍ എനിക്ക് ബോധ്യമുള്ള വഴികളിലൂടെയാണ് മുന്നോട്ട് പോവുന്നത്. അത് മാധ്യമങ്ങളെന്നല്ല ആരെതിര്‍ത്താലും എനിക്ക് ബോധ്യമുള്ളിടത്തോളം കാലം ആ വഴികളിലൂടെ തന്നെ ഞാന്‍ മുന്നോട്ട് പോവും.
![]()
[pullquote align=”full” cite=”” link=”” color=”” class=”” size=””]ഈ ലക്കം ലോകകഥയില്‍ കുർട്ട് കുസെൻബെർഗ് (1904-1983)ന്റെ കഥയാണ്. സ്വീഡനില്‍ ജനിച്ച ജര്‍മ്മന്‍ കഥാകാരനായ ഇദ്ദേഹം ജര്‍മ്മനിയിലെ സറിയലിസത്തിന്റെ ആദ്യപ്രചാരകരില്‍ ഒരാളായിരുന്നു. ദൈനംദിനയുക്തിയുടെ ഭ്രമാത്മകത നിറഞ്ഞുനില്ക്കുന്ന കഥകളാണ് ഇദ്ദേഹത്തിന്റേത്.[/pullquote]
[dropcap]ക[/dropcap]ഴിഞ്ഞ ചില വർഷങ്ങളായി മിസ്റ്റർ പോറ്റാക്കിന് തന്റെ ഓർമ്മയെ അത്ര ആശ്രയിക്കാനാവാതെ വന്നിരിക്കുന്നു. അതിപ്പോൾ യാഥാർത്ഥ്യത്തെ വിശ്വസ്തമായി രേഖപ്പെടുത്താതെ തന്നിഷ്ടം പോലെ മാറ്റിമറിക്കുകയാണ്. മിസ്റ്റർ പോറ്റാക്ക് തനിക്കു നന്നായിട്ടറിയാവുന്നവരെ തിരിച്ചറിയാത്തതിനും തനിക്കൊരു പരിചയവുമില്ലാത്തവരോട് ചിരപരിചിതരെന്ന രീതിയിൽ കുശലം പറയാൻ നില്ക്കുന്നതിനും മരിച്ചവരെ ജീവിച്ചിരിക്കുന്നവരായും ജീവനോടിരിക്കുന്നവരെ മരിച്ചവരായും കണക്കാക്കുന്നതിനുമൊക്കെ ഇതാണ് കാരണം. താൻ അഭിവാദ്യം ചെയ്തിട്ടും ഗൗനിക്കാതെ പോയ മിസ്റ്റർ പോറ്റാക്കിനെ ഒരയല്ക്കാരൻ തടഞ്ഞുനിർത്തി ചോദിച്ചപ്പോൾ അയാൾ കൂളായി മറുപടി കൊടുത്തത് ഇങ്ങനെയാണ്, “ഞാൻ പ്രേതങ്ങളോടു മിണ്ടാൻ പോകാറില്ല.” ഇതൊന്നുമല്ല, ഒരേ പോലിരിക്കുന്നു എന്നൊരു കാരണം കൊണ്ട് കാര്യങ്ങളെയും സന്ദർഭങ്ങളെയും അയാൾ ഒന്നായി കാണാനും തുടങ്ങി. ഉദാഹരണത്തിന് വെള്ള രോമക്കുപ്പായം ധരിച്ച സ്ത്രീകളെയെല്ലാം അയാൾ ഒറ്റയാളായി ചുരുട്ടിക്കെട്ടും; എത്ര തവണയാണ് താൻ ആ സ്ത്രീയെ കാണുന്നതെന്ന് എന്നിട്ടയാൾക്കത്ഭുതവും തോന്നും. കുട വാങ്ങാൻ പോകുന്നയാൾ കൂടാരവുമായിട്ടാണു മടങ്ങുക. പോകുന്ന വഴിയ്ക്കാരെങ്കിലും നെക്കാർ തെരുവിലേക്കു വഴി ചോദിച്ചുവെന്നിരിക്കട്ടെ, റൈൻ റോഡിലേക്കെങ്ങനെ പോകണമെന്നാണ് അയാൾ പറഞ്ഞു കൊടുക്കുക. താൻ സ്ഥിരമായി പുകയില വാങ്ങുന്ന ബൻഗെർട്ടിനെ അയാൾ ബേഡ് എന്നല്ലാതെ വിളിക്കില്ല; അയാളുടെ മൂക്ക് കൊക്കു പോലെ വളഞ്ഞിരുന്നു എന്നതാണ് കാരണം. ആരെങ്കിലും ഗുണദോഷിക്കാൻ ചെന്നാൽ മുഖസ്തുതി കേട്ട പരുങ്ങലായിരിക്കും അയാളുടെ മുഖത്ത്.
“ഈ പറയുന്ന പോലുള്ള വ്യത്യാസമൊന്നുമില്ലെന്നേ,” മറ്റൊരു കൂട്ടിക്കുഴയ്ക്കലിനു ശേഷം അയാൾ നിരീക്ഷിക്കും.
ആയിരത്തിത്തൊള്ളായിരത്തി അമ്പതാമാണ്ട് ജൂൺ ഒമ്പതാം തീയതിയും മിസ്റ്റർ പോറ്റാക്കിന്റെ പ്രവൃത്തികൾ പതിവിനു വിപരീതമായിരുന്നില്ല. അന്ന് തോതല്പം കൂടിപ്പോയെന്നു മാത്രം. തലേ രാത്രി അയാൾ ഒരു കഷണം കടലാസ്സിൽ ഇങ്ങനെ കുറിച്ചിട്ടിരുന്നു, ജൂലിയസ് അമ്മാവൻ (ക്രിസാന്തമം). കാലത്തെഴുന്നേറ്റ് ഇതു കണ്ടപ്പോൾ അയാൾക്കു യാതൊരു സംശയവുമുണ്ടായില്ല, അമ്മാവൻ മരിച്ചുപോയിരിക്കുന്നുവെന്നും താൻ, പോറ്റാക്ക്, സംസ്ക്കാരത്തിനു ചെല്ലുമെന്നാണ് അവരുടെ പ്രതീക്ഷയെന്നും. അങ്ങനെ അയാൾ ഒരു കറുത്ത സൂട്ടെടുത്തിട്ടു, താൻ അവിവാഹിതനാണെന്നു കരുതിക്കൊണ്ട് തന്നെത്താൻ കാപ്പിയുണ്ടാക്കി, അടുക്കളയിൽ വച്ചു തന്നെ കുടിക്കുകയും ചെയ്തു. കോണിപ്പടിയിറങ്ങുമ്പോൾ ഭാര്യ ഷോപ്പിങ്ങ് കഴിഞ്ഞു വരുന്നതു കണ്ടു; ഏതോ വാടകക്കാരിയാണെന്ന ധാരണയിൽ ഒരു പരുക്കൻ “ഗുഡ് മോണിംഗ്” പറഞ്ഞിട്ട് അയാൾ നേരേ ഇറങ്ങിപ്പോയി. മുൻവാതില്ക്കൽ രണ്ടു വാഹനങ്ങൾ വന്നു നില്‍ക്കുകയായിരുന്നു, ഒരു കാറും ഒരു ടാക്സിയും. കാർ മിസ്റ്റർ പോറ്റാക്കിന്റേതു തന്നെയായിരുന്നു; പക്ഷേ ആ വസ്തുത അപ്പോഴേക്കും ബോധത്തിൽ നിന്നു മറഞ്ഞിരുന്നു. ടാക്സിയിൽ നിന്ന് കൊഴുത്തുരുണ്ട ഒരു മാന്യദേഹം പുറത്തു വന്ന് ഡ്രൈവർക്കു കാശു കൊടുക്കാൻ തുടങ്ങുകയാണ്. മിസ്റ്റർ പോറ്റാക്ക് അയാളെ കടന്ന് മുന്നോട്ടു നടന്നു. അയാൾ അധികദൂരം ചെല്ലും മുമ്പേ ആ തടിച്ചയാൾ പിന്നിൽ നിന്നു വിളിച്ചു, “താനെങ്ങോട്ടാണെടോ, കിഴവാ?”
ഇയാളെന്തിനാണോ എന്നെ കിഴവനാക്കുന്നത്? മിസ്റ്റർ പോറ്റാക്കിന് അത്ഭുതമായി. എനിക്കിയാളെ ഒരു പരിചയവുമില്ല.
പിന്നെ മര്യാദകേടായി തോന്നേണ്ടല്ലോ എന്നു കരുതി മാത്രം തൊപ്പി ഒന്നു പൊന്തിച്ചിട്ട് അയാൾ തൊട്ടടുത്ത തിരിവു കടന്ന് മറഞ്ഞു. കണ്ടിട്ടാറു കൊല്ലമായ ചങ്ങാതി ബ്രാക്കെ അന്നു തന്നെ കാണാൻ വരുന്ന കാര്യം അയാൾ നിശ്ശേഷം മറന്നു എന്നതാണ് വാസ്തവം. ചങ്ങാതിക്ക് അയാൾ വഴി ആ ടൗണിൽ ഒരു വീടു വാങ്ങണം. മിസ്റ്റർ പോറ്റാക്ക് ഒരു വസ്തുദല്ലാളായിരുന്നു എന്ന് ഇവിടെ പ്രസ്താവിച്ചു കൊള്ളട്ടെ.

കുർട്ട് കുസെൻബെർഗ്
പൂക്കടയിൽ നല്ല ക്രിസാന്തമങ്ങളൊന്നും കണ്ടില്ല; അതിനാൽ നല്ലൊരു റീത്തു തന്നെ വാങ്ങാമെന്ന് മിസ്റ്റർ പോറ്റാക്ക് തീരുമാനിച്ചു. മരിച്ച വീട്ടിലേക്ക് അധികദൂരമൊന്നും പോകാനില്ല; പക്ഷേ പോകുന്ന വഴിയ്ക്ക് തന്റെ അമ്മാവൻ ശരിക്കും മരിച്ചോ എന്നയാൾക്കു സംശയമായി. കിഴവൻ രണ്ടാമതൊന്നു കെട്ടാൻ പോവുകയാണെന്നു വരുമോ? അതല്ലെങ്കിൽ അങ്ങേരുടെ ഭാര്യ ജീവിച്ചിരിപ്പുണ്ടെന്നും ഇന്നവരുടെ വിവാഹത്തിന്റെ ഇരുപത്തഞ്ചാം വാർഷികമാണെന്നും വന്നുകൂടേ? അമ്മാവൻ താമസിക്കുന്ന വീടിനു പുറത്ത് ഒരു ശവവണ്ടി കിടക്കുന്നതു കണ്ടപ്പോൾ അയാളുടെ മനസ്സ് ശരിക്കൊന്നയഞ്ഞു.
*
കോണിപ്പടി കയറുമ്പോൾ പണിപ്പെട്ടു തന്നെ അയാൾ മുഖത്തു ദുഃഖവും സഹതാപവും വരുത്തി. മൂന്നാം നിലയിലെത്തി അയാൾ വാതിലിൽ മുട്ടി. അകത്തു നിന്ന് പ്രസരിപ്പു നിറഞ്ഞ ശബ്ദങ്ങൾ കേൾക്കാമായിരുന്നു, ഗ്ളാസ്സുകൾ കൂട്ടിമുട്ടുമ്പോഴെന്ന പോലെ ചില കിലുക്കങ്ങളും. വൈൻ കുടിച്ചു കണ്ണു ചുവന്ന ഒരു ചെറുപ്പക്കാരൻ വന്ന് വാതിൽ തുറന്നിട്ട് മിസ്റ്റർ പോറ്റാക്കിനെ തുറിച്ചുനോക്കിക്കൊണ്ടു നിന്നു. അതയാളുടെ അനന്തരവൻ ഓയ്ഗെൻ ആയിരുന്നു. മിസ്റ്റർ പോറ്റാക്കിന് അവനെ കണ്ട പാടെ മനസ്സിലായി; അതിലയാൾക്കു സന്തോഷവും തോന്നി.(വാസ്തവത്തിൽ അതയാളുടെ മറ്റൊരനന്തരവൻ വുൾഫ്ഗാങ്ങ് ആയിരുന്നു; പക്ഷേ അതിവിടെ പ്രശ്നമല്ല; അതൊന്നു പരാമർശിച്ചുവെന്നേയുള്ളു.)
“ഈ റീത്തിന്റെ കാര്യം?” ചെറുപ്പക്കാരൻ അടക്കത്തിൽ ചോദിച്ചു.
മിസ്റ്റർ പോറ്റാക്ക് നിസ്സഹായനായി കോണിച്ചുവട്ടിലേക്കു കൈ ചൂണ്ടി.
“അവിടെ കിടക്കുന്ന ശവവണ്ടി…അപ്പോൾ ജൂലിയസ് അമ്മാവൻ മരിച്ചിട്ടില്ലേ?”
ചെറുപ്പക്കാരൻ തല കുലുക്കി.
“ഇല്ലേയില്ല! ജൂലിയസ് വലിയമ്മാവൻ എഴുപത്തഞ്ചാം പിറന്നാൾ ആഘോഷിക്കുകയാണ്, മനസ്സിലായോ? രണ്ടാം നിലയിൽ താമസിക്കുന്ന വാഗ്നർ ആണ് മരിച്ചത്. ആരെങ്കിലും വന്നു കാണുന്നതിനു മുമ്പ് ആ സാധനം കൊണ്ടുപോയി കളഞ്ഞാട്ടെ!“
അന്ധാളിച്ചുപോയ മിസ്റ്റർ പോറ്റാക്ക് ഒച്ചയുണ്ടാക്കാതെ പടിയിറങ്ങി. ഇതിനി എവിടെ കൊണ്ടുപോകാൻ? ആഹാ, ഒരു വഴി കണ്ടു. അയാൾ നേരേ രണ്ടാം നിലയിൽ ചെന്ന് വാതിലിൽ മുട്ടി തന്റെ ആദരാഞ്ജലികൾ അർപ്പിക്കുകയും തേങ്ങിക്കരച്ചിലുകൾ കേട്ടുനില്ക്കുകയും രണ്ടു ഡസൻ കൈകളിൽ പിടിച്ചമർത്തുകയും ചെയ്തു; പള്ളിയിൽ അടക്കത്തിൽ സംബന്ധിക്കാൻ അയാൾക്കു ക്ഷണം കൂടി കിട്ടി. എല്ലാവരും അയാളെ പരേതന്റെ ഒരു സ്നേഹിതനായി കണക്കാക്കി; തനിക്ക് മിസ്റ്റർ വാഗ്നറെ അറിയാമെന്ന് മിസ്റ്റർ പോറ്റാക്കിനും ഇപ്പോൾ തോന്നിത്തുടങ്ങി; എന്നു വച്ച് അയാളുടെ അന്ത്യയാത്രയിൽ രണ്ടു മണിക്കൂർ കളയാനും മാത്രം അടുപ്പമുള്ളതായി അയാൾക്കു തോന്നിയുമില്ല. അയാളുടെ ഭാഗ്യത്തിന് അപ്പോഴേക്കും ശവമെടുക്കുന്നവർ വന്നു. ആ നേരത്തെ ബഹളത്തിനിടയിൽ ആരുടെയും ശ്രദ്ധയിൽ പെടാതെ പുറത്തു കടക്കുന്നതിൽ അയാൾ വിജയിച്ചു.
*
തെരുവിന്റെ മറ്റേ വശത്ത്, ശവവണ്ടിക്കു നേരേ പിന്നിലല്ലാതെ, ഒരു കാർ വന്നു നില്‍ക്കുകയായിരുന്നു. താൻ നടന്നാണു വന്നതെന്ന കാര്യം ഇതിനകം മറന്നു കഴിഞ്ഞ മിസ്റ്റർ പോറ്റാക്ക് അതു തന്റേതാണെന്നുറപ്പിച്ചു കഴിഞ്ഞു. ഡോർ തുറന്ന് സ്റ്റിയറിംഗ് വീലിനു പിന്നിലിരിക്കുമ്പോൾ ഒരു സ്ത്രീ, അതു തന്റെ ഭാര്യ തന്നെയായിരിക്കണം, പിന്നിൽ ഉറങ്ങിക്കിടക്കുന്നത് അയാളുടെ ശ്രദ്ധയിൽ പെട്ടു. തന്നോടെന്തു സ്നേഹമാണവൾക്ക്, അയാളോർത്തു; ടൗൺ മൊത്തം അവൾ ഒപ്പം പോന്നില്ലേ.
അയാൾ നല്ല സ്പീഡിൽ തന്നെ വണ്ടിയോടിച്ചു; കാരണം, ഏതോ ഉയർന്ന അധികാരിക്കു മുന്നിൽ (അതെ, കോടതിയിൽ, അതു തന്നെ) ഹാജരാവാൻ തന്നെ വിളിപ്പിച്ചിരിക്കുകയാണെന്ന് അയാൾക്കു നല്ല തീർച്ചയായിരുന്നു; അതു സ്വന്തം കാര്യത്തിനാണോ അതോ മറ്റാർക്കെങ്കിലും വേണ്ടിയാണോയെന്ന് അയാൾക്കത്ര ഉറപ്പില്ല; അതു പക്ഷേ വൈകാതെ അറിയാവുന്നതല്ലേയുള്ളു. തികച്ചും വ്യത്യസ്തമായ മറ്റൊരോഫീസിൽ ചെല്ലാനാണ് അയാളെ വിളിപ്പിച്ചിരുന്നത്; പക്ഷേ അധികാരം ഇതായാലും അതായാലും ഒന്നുതന്നെയാണല്ലോ. അയാളുടെ ചിന്തയിൽ തള്ളിക്കയറി വന്നത് കോടതി ആയതുകൊണ്ട് അയാൾ അങ്ങോട്ടു പോയി എന്നു മാത്രം.
ജില്ലാ കോടതിയ്ക്ക് കണ്ടമാനം ഇടനാഴികളും മുറികളും ഉണ്ടായിരുന്നു. എന്തിനാണ് തന്നെ ഇവിടെയ്ക്കു വിളിപ്പിച്ചിരിക്കുന്നതെന്നതിന് എന്തെങ്കിലും സൂചന കിട്ടിയാലോ എന്ന പ്രതീക്ഷയോടെ മിസ്റ്റർ പോറ്റാക്ക് അവിടെ ചുറ്റി നടന്നു. ഇരുളടഞ്ഞ ഒരു മൂലയ്ക്ക് സാക്ഷികളുടെ പേരു വിളിക്കുന്നുണ്ടായിരുന്നു; തന്റേതു പോലെ തോന്നിയ ഒരു പേരു വിളിച്ചു കേട്ടപ്പോൾ മിസ്റ്റർ പോറ്റാക്ക് മുന്നിലേക്കു ചെന്നു.
കോടതിമുറിക്കുള്ളിൽ എത്തിയപ്പോൾ കേസ് തന്നെ സംബന്ധിക്കുന്നതാണോ എന്ന് അയാൾക്ക് ആദ്യമൊരു സംശയം തോന്നിയിരുന്നു. പക്ഷേ അധികനേരം കഴിയും മുമ്പേ അയാൾക്കതിന്റെ തുമ്പു പിടി കിട്ടി; പ്രതിയെ നിരീക്ഷിക്കുന്തോറും (സ്വത്തു തട്ടിയെടുത്തു എന്നതാണ് അയാൾക്കെതിരെ ആരോപിക്കപ്പെട്ടിരുന്നത്) അയാൾ നിരപരാധിയാണെന്ന് അയാൾക്കെന്തോ കൂടുതൽ കൂടുതലായി ബോദ്ധ്യപ്പെടുകയായിരുന്നു. സാക്ഷിക്കൂട്ടിൽ കയറിനില്ക്കാൻ ജഡ്ജിക്കയാളെ മൂന്നു തവണ വിളിക്കേണ്ടി വന്നു; കാരണം, തന്റേതു പോലെ തോന്നിയ ആ പേര് മിസ്റ്റർ പോറ്റാക്കിന് അപ്പോൾ ഓർമ്മ വന്നില്ല; അതിപ്പോൾ അത്ര സമാനമായി അയാൾക്കു തോന്നിയതുമില്ല. എന്തായാലും മിസ്റ്റർ പോറ്റാക്കിന് ഇതിനകം ദൃഢബോദ്ധ്യമായിക്കഴിഞ്ഞിരുന്നു, പ്രതി ഒരുകാലത്ത് തന്റെയൊരു സഹപ്രവർത്തകനായിരുന്നുവെന്ന്; അതിനാലയാൾ അയാളുടെ സത്യസന്ധതയെയും പരിശ്രമശീലത്തെയും ഗംഭീരമായി പുകഴ്ത്തി സംസാരിച്ചു; എന്നു തന്നെയല്ല, ആരോപണം അടിസ്ഥാനമില്ലാത്തതും അസംബന്ധവുമാണെന്നു പ്രഖ്യാപിക്കുന്നത്ര വരെ പോവുകയും ചെയ്തു. ചോദിച്ചതിലേറെ പറയാൻ മിസ്റ്റർ പോറ്റാക്ക് ഒരുമ്പെടുമ്പോൾ പ്രതി പാതി സന്തോഷത്തോടെയും പാതി ഭയത്തോടെയും അയാളെത്തന്നെ ഉറ്റുനോക്കി നില്‍ക്കുകയായിരുന്നു. തോല്ക്കുമെന്നുറപ്പായിരുന്ന അയാളുടെ കേസ് ഇതോടെ അയാൾക്കനുകൂലമായി തിരിയുകയാണ്. മിസ്റ്റർ പോറ്റാക്കിന്റെ സാക്ഷ്യമാണ് അയാളെ കേസിൽ നിന്നു വിടുവിച്ചത് എന്നു നാം പറയുന്നില്ല, പക്ഷേ അതൊരു സഹായമായിരുന്നു എന്നതിൽ തർക്കമില്ല.
പഴയൊരു സഹപ്രവർത്തകൻ രക്ഷപ്പെട്ടു കണ്ടതിന്റെ സന്തോഷത്തോടെ മിസ്റ്റർ പോറ്റാക്ക് കോടതിയിൽ നിന്നിറങ്ങി അയാൾ തന്റേതെന്നു കരുതിയ കാറിനടുത്തേക്കു നടന്നു. പിൻസീറ്റിലുണ്ടായിരുന്ന സ്ത്രീ, അയാളുടെ ഭാര്യ, ഒരു പൂച്ചയെപ്പോലെ ചുരുണ്ടുകൂടി സുഖം പറ്റി കിടന്നുറങ്ങുന്നുണ്ടായിരുന്നു.
*
ഇനി പോയി ജൂലിയസ് അമ്മാവനെ കാണണം, മിസ്റ്റർ പോറ്റാക്ക് ഓർത്തു; പിറന്നാൾ ആശംസയുടെ കാര്യത്തിൽ പറ്റിപ്പോയ കോട്ടം തീർക്കണം. ഒരു പെട്ടി വൈൻ കൂടി കൈയിലെടുക്കാം. വൈൻ ഏതു നേരവും ഉപയോഗപ്പെടുന്നതാണല്ലോ.
അപ്പോഴാണ് സുപ്രധാനമായ ഒരു കാര്യം സംസാരിക്കാൻ ഓഫീസിൽ ആരോ തന്നെ കാത്തിരിക്കുന്നുണ്ടെന്ന് അയാൾക്കോർമ്മ വരുന്നത്. ആരാണത്? നോക്കാം, കോടതിയിലെപ്പോലെ അതും നമുക്കു വഴിയേ കാണാം. അയാൾ കാർ ഓഫീസിലേക്കു തിരിച്ചുവിട്ടു; ഉറങ്ങുന്നയാളെ ശല്യപ്പെടുത്താതിരിക്കാനായി ഡോർ പതുക്കെ അടച്ചിട്ട് അയാൾ തന്റെ ഓഫീസ് മുറിയിലേക്കു കയറി- അതും യാദൃച്ഛികമായിരുന്നുവെന്നു പറയേണ്ടിയിരിക്കുന്നു; കാരണം, അയാൾ പലപ്പോഴും മറ്റോഫീസുകളിൽ കയറിയിരുന്നു പണിയെടുക്കാറുണ്ട്; മറ്റാരെങ്കിലും ചൂണ്ടിക്കാണിക്കുമ്പോഴാണ് അയാൾക്കു തന്റെ അബദ്ധം മനസ്സിലാവുക.
അയാളെ കാണാൻ വന്നിരിക്കുന്നത് സ്നേഹിതൻ ബ്രാഹയാണ്, അന്നു കാലത്ത് അയാൾക്കു തിരിച്ചറിയാൻ കഴിയാതെ പോയയാൾ. ഇപ്പോൾപ്പക്ഷേ കണ്ട ക്ഷണം മിസ്റ്റർ പോറ്റാക്ക് തന്റെ സ്നേഹിതനെ തിരിച്ചറിഞ്ഞു. എന്നു മാത്രമല്ല, എന്താണയാളുടെ വരവിന്റെ ഉദ്ദേശ്യമെന്നു കൂടി അയാൾക്കറിയാമായിരുന്നു. അയാൾ സൗഹാർദ്ദത്തോടെ സ്നേഹിതന്റെ കൈ പിടിച്ചു കുലുക്കി. പക്ഷേ ഒരു പ്രഭാതം മുഴുവൻ കാത്തിരുന്നു നഷ്ടപ്പെടുത്തിയതിന്റെ ചെറിയ നീരസം സ്നേഹിതന്റെ മുഖത്തു പ്രകടമായിരുന്നു.
“തനിക്കു വീടു വില്‍ക്കണം, അല്ലേ,” മിസ്റ്റർ പോറ്റാക്ക് ചോദിച്ചു, “അതല്ലേ?”
“അല്ല, തിരിച്ച്,” കൂട്ടുകാരൻ തിരിച്ചടിച്ചു. “എനിക്കു വീടേയില്ല, ഈ ടൗണിൽ ഒന്നു വാങ്ങിയാൽ കൊള്ളാമെന്നുണ്ട്.”
“കറക്റ്റ്!” മിസ്റ്റർ പോറ്റാക്ക് ഉറക്കെപ്പറഞ്ഞു. “രണ്ടു സാദ്ധ്യതകളല്ലേയുള്ളു.”
അയാൾ ബല്ലടിച്ച് പ്ളാനുകൾ വരുത്തി തന്റെ ഓഫറുകൾ കൂട്ടുകാരനെ കാണിച്ചു. അര മണിക്കൂർ കഴിഞ്ഞപ്പോഴേക്കും ഒരു വീടിന്റെ കാര്യത്തിൽ അവർ തീരുമാനത്തിലെത്തി; നല്ല ലൊക്കാലിറ്റി, വലിയ റിപ്പയറൊന്നും വേണ്ടിവരില്ല, വിലയും അത്ര കൂടുതലല്ല.
“വീടു ഞാൻ കാണിച്ചുതരാം,” മിസ്റ്റർ പോറ്റാക്ക് സ്നേഹിതനോടു പറഞ്ഞു. “ഇപ്പോൾത്തന്നെ പോയാലോ?”
ഈ സമയത്ത് കാറിനുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന സ്ത്രീ എഴുന്നേറ്റ് താനിവിടെ എങ്ങനെയെത്തി എന്നന്ധാളിച്ചുകൊണ്ട് കാറോടിച്ച് സ്വന്തം വീട്ടിലേക്കു പോയിക്കഴിഞ്ഞിരുന്നു.
അല്പനേരം കഴിഞ്ഞപ്പോഴേക്കും മറ്റൊരു കാർ മിസ്റ്റർ പോറ്റാക്കിന്റെ ഓഫീസിനു മുന്നിൽ വന്നു നിന്നു. ഇത്തവണ അതയാളുടേതു തന്നെയായിരുന്നു, അതോടിച്ചിരുന്നത് ശരിക്കും അയാളുടെ ഭാര്യയുമായിരുന്നു. അവർ കാറിൽ നിന്നു പുറത്തിറങ്ങാൻ തുടങ്ങുമ്പോൾ മിസ്റ്റർ പോറ്റാക്കും സ്നേഹിതനും അടുത്തെത്തി.
“ആഹാ!” മിസ്റ്റർ പോറ്റാക്ക് പറഞ്ഞു, “ശരിക്കും ഉറക്കം കിട്ടിയില്ലേടോ!”
മിസ്സിസ് പോറ്റാക്ക് തോളൊന്നു വെട്ടിച്ചതേയുള്ളു. കാര്യങ്ങളെക്കുറിച്ചുള്ള തന്റെ ഭർത്താവിന്റെ ധാരണകളിൽ അവരങ്ങനെ ഇടപെടാറില്ല.
മിസ്റ്റർ പോറ്റാക്ക് ഭാര്യയെ ഒന്നു തട്ടി.
“താനും വാടോ, ഉറക്കക്കാരീ, നമുക്കൊരു വീടു കാണാൻ പോകാം.”
വീടു നില്‍ക്കുന്നത് ഫാല്‍ക്കൺ തെരുവിലായതിനാൽ അയാൾ നേരേ അക്സ്റ്റ്മൻ തെരുവിലേക്കു വണ്ടി വിട്ടു; അതിനു കാരണം, അയാളുടെ ദന്തിസ്റ്റായ ഒരു ഡോക്ടർ അക്സ്റ്റ്മന് തുടക്കത്തിൽ നാം കണ്ട ബൻഗെർട്ടുമായി ചെറിയൊരു മുഖസാദൃശ്യമുണ്ടായിരുന്നു എന്നതും ഈ ബൻഗെർട്ട് ഒരു പ്രാപ്പിടിയനെ (ഫാല്‍ക്കണെ) അല്ലെങ്കിൽ ഏതെങ്കിലുമൊരു കിളിയെ ഓർമ്മപ്പെടുത്തിയിരുന്നു എന്നതുമാണ്. മാത്രമല്ല, അവർ ഇപ്പോൾ ചെന്നു നില്ക്കുന്ന ആ വീട് അയാൾ ഉദ്ദേശിച്ച വീടുമായി കാഴ്ചയിൽ വലിയ വ്യതാസമില്ലാത്തതുമായിരുന്നു. മൂന്നു പേരുമിറങ്ങി അടുക്കള മുതൽ അട്ടം വരെ വീടു മുഴുവൻ ചുറ്റിക്കണ്ടു. മര്യാദക്കാരായ വാടകകാർക്ക് അതിൽ സന്തോഷമേയുണ്ടായുള്ളു; വീടു കൈമാറ്റം ചെയ്യപ്പെടുന്നതിൽ ചെറിയ ഒരമ്പരപ്പുണ്ടായി എന്നു മാത്രം. സ്നേഹിതനു വീട് വളരെ ഇഷ്ടമായി.
“ഞാനിതു വാങ്ങാൻ പോവുകയാണ്,” അയാൾ പ്രഖ്യാപിച്ചു. “എഗ്രിമെന്റ് നമുക്കു പിന്നെയെഴുതാം.”
തിരിച്ചു കാറിനടുത്തെത്തിയപ്പോഴാണ് താൻ പ്ളാൻ മറന്നു വച്ചുവെന്ന് മിസ്റ്റർ പോറ്റാക്കിന് ഓർമ്മ വന്നത്. അയാൾ അതെടുക്കാൻ തിരിച്ചു ചെല്ലുമ്പോൾ കോണിപ്പടിയിൽ വച്ച് ഒരാൾ അതയാൾക്കു കൊടുത്തു.
“ഞാൻ ഈ വീടിന്റെ നോട്ടക്കാരനാണ്,” അയാൾ പറഞ്ഞു. “നിങ്ങൾ ഈ വീടു വാങ്ങാൻ ആരെയോ കൊണ്ടുവന്നുവെന്ന് ഞാൻ കേട്ടു. നിങ്ങൾ വസ്തുദല്ലാളാണോ?“
”അതെ, സംശയിക്കേണ്ട,“ മിസ്റ്റർ പോറ്റാക്ക് പറഞ്ഞു. ”നിങ്ങൾക്ക് നിങ്ങളുടെ ജോലി പോകരുതെന്നുണ്ടായിരിക്കും, അല്ലേ?“
അയാൾ ഒന്നു ചിരിച്ചു. ”എന്റെ ജോലി എനിക്കു തന്നെ കിട്ടും. അതല്ല, വീടിപ്പോൾ വില്‍ക്കാനുള്ളതല്ല.“
എന്റെ പൊന്നേ! അതൊരടിയായല്ലോ. പ്ളാനിലേക്കൊന്നു കണ്ണോടിച്ചപ്പോൾ താൻ സ്നേഹിതനെ കാണിച്ച വീട് മാറിപ്പോയെന്ന് അയാൾക്കു വ്യക്തമായി. എന്നാൽ തെറ്റു സമ്മതിക്കാൻ ഇപ്പോൾ അയാൾ ഒരുക്കമായിരുന്നില്ല, അതു വാങ്ങാൻ കൂട്ടുകാരൻ മനസ്സുറപ്പിച്ച ഈ സമയത്തെന്തായാലും. അതൊക്കെ പിന്നെ സംസാരിച്ചു ശരിയാക്കാം, ഇന്നു വൈകിട്ട്, അല്ലെങ്കിൽ നാളെ. അതെ, നാളെ മിസ്റ്റർ പോറ്റാക്ക് തന്റെ സ്നേഹിതനെ ശരിയായ വീടു തന്നെ കൊണ്ടു കാണിക്കാൻ പോവുകയും നേരത്തേ കണ്ട വീടു തന്നെയാണതെന്ന് പറഞ്ഞു ബോദ്ധ്യപ്പെടുത്താൻ പോവുകയുമാണ്. രണ്ടും കാണാൻ ഒരുപോലെയുമാണ്, രണ്ടു പയർ മണികൾ പോലെ.
*
വണ്ടിയോടിക്കുമ്പോൾ ജൂലിയസ് അമ്മാവന് പിറന്നാൾ സമ്മാനമായി ഒരു പെട്ടി വൈൻ വാങ്ങുന്ന കാര്യം അയാൾക്കോർമ്മ വന്നു. അയാൾ ഒരു ബേക്കറിയ്ക്കു മുന്നിൽ വണ്ടി നിർത്തി ഉപഹാരം വാങ്ങി നേരേ ജൂലിയസ് അമ്മാവന്റെ വീട്ടിലേക്കു പോയി. അയളുടെ ഭാര്യയും സ്നേഹിതനും വണ്ടിയിൽത്തന്നെ ഇരുന്നതേയുള്ളു- ഭാര്യക്ക് ജൂലിയസ് അമ്മാവനെ അത്ര പിടുത്തമല്ല, സ്നേഹിതന് അദ്ദേഹത്തെ പരിചയവുമില്ല.
അങ്ങനെ ഒരിക്കൽ കൂടി മിസ്റ്റർ പോറ്റാക്ക് കോണിപ്പടി കയറി. ബല്ലടിച്ചപ്പോൾ അയാളുടെ അനന്തരവൻ ഓയ്ഗെൻ, യഥാർത്ഥത്തിൽ വുൾഫ്ഗാങ്ങ്, പിന്നെയും വന്നു വാതിൽ തുറക്കുകയും മിസ്റ്റർ പോറ്റാക്കിന്റെ കൈയിലുള്ളതു കണ്ടിട്ട് പിന്നെയും തുറിച്ചുനോക്കുകയും ചെയ്തു. അയാളുടെ മുഖത്തു നേരത്തേ കണ്ട വൈനിന്റെ തുടുപ്പ് അപ്രത്യക്ഷമായിരുന്നു. അയാൾ വിളറി വെളുത്തിരിക്കുകയായിരുന്നു.
“കുഴപ്പമായോ?” അസ്വസ്ഥതയോടെ മിസ്റ്റർ പോറ്റാക്ക് ചോദിച്ചു. “ഇതു നല്ലൊരു പിറന്നാൾ സമ്മാനമല്ലേ?”
അനന്തരവൻ വിരണ്ടപോലെ അയാളെത്തന്നെ ഉറ്റുനോക്കി.
“അപ്പോൾ ഒന്നുമറിഞ്ഞില്ലേ?”
“എന്തറിയാൻ?” മിസ്റ്റർ പോറ്റാക്ക് ചോദിച്ചു.
“ജൂലിയസ് വലിയമ്മാവൻ ഒരു മണിക്കൂർ മുമ്പ് പെട്ടെന്നു മരിച്ചു…സ്ടോക്കായിരുന്നു…പിറന്നാൾ പാർട്ടി നടക്കുന്നതിനിടയിൽ…”
“ഹൊ!” മിസ്റ്റർ പോറ്റാക്ക് പറഞ്ഞു. “കഷ്ടമായി. റീത്തു തന്നെയായിരുന്നു ശരി.”
ചെറുപ്പക്കാരൻ വാതിൽ വലിച്ചടച്ചു. മിസ്റ്റർ പോറ്റാക്ക് വൈനിന്റെ പെട്ടിയുമെടുത്ത് തിരിച്ചിറങ്ങാൻ തുടങ്ങി. രണ്ടാം നിലയിലെ മരിച്ച വാഗ്നറുടെ വീട്ടിനു മുന്നിലെത്തിയപ്പോഴേ ജൂലിയസ് അമ്മാവന് അന്ത്യോപചാരമർപ്പിക്കേണ്ട കാര്യം അയാൾ ഓർത്തുള്ളു. എന്തായാലും കറുത്ത കോട്ടാണല്ലോ ഇട്ടിരിക്കുന്നത്. പക്ഷേ അവിടെ ആ കോപക്കാരൻ അനന്തരവനുണ്ട്, കൈയിൽ ഈ നശിച്ച വൈൻ പെട്ടിയും! നാളെ, മിസ്റ്റർ പോറ്റാക്ക് തന്നോടു തന്നെ പറഞ്ഞു, നാളെ പോകുന്നതാണ് നല്ലത്.
“അമ്മാവൻ പെട്ടെന്നു മരിച്ചുപോയി,” കാറിനടുത്തേക്കു ചെന്നുകൊണ്ട് അയാൾ പറഞ്ഞു. “അതു കാരണം,” അനുശോചനസൂചകമായ ചില വാക്കുകൾ ഓർത്തെടുക്കാൻ മറ്റവർക്കു സമയം കൊടുത്തുകൊണ്ട് അയാൾ തുടർന്നു, “ഈ സമ്മാനം കൊടുക്കാൻ പറ്റിയില്ല. ഇനി ചെയ്യാവുന്നത് വീട്ടിൽ പോയി നമുക്കു തന്നെ ഇതു കുടിച്ചുതീർക്കുക എന്നതാണ്.”
വീടിന്റെ ഊഷ്മളതയിൽ സൊറ പറഞ്ഞിരുന്നുകൊണ്ട് അതു തന്നെയാണവർ ചെയ്തതും. അവരുടെ ആ ചെറുകിട ആഘോഷത്തിന് രണ്ടു തടസ്സങ്ങളേ ഉണ്ടായുള്ളു: രണ്ടു ഫോൺ വിളികൾ. ആദ്യം വിളിച്ചത് കോടതിയിൽ വച്ച് മിസ്റ്റർ പോറ്റാക്ക് രക്ഷിച്ചയാളാണ്; മിസ്റ്റർ പോറ്റാക്കിനു നന്ദി പറയാനാണ് അയാൾ വിളിച്ചത്. അയാൾ നേരുള്ള മനുഷ്യനായിരുന്നു, അതു കോടതിക്കു ബോദ്ധ്യമാവുകയും ചെയ്തു. പിന്നെ വിളിച്ചത് അവർ മൂന്നു പേരും കൂടി പോയിക്കണ്ട വീടിന്റെ ഉടമസ്ഥനായിരുന്നു; വീട് ഇപ്പോൾ വില്പനയ്ക്കാണെന്ന് മിസ്റ്റർ പോറ്റാക്കിനെ അറിയിക്കാനാണ് അയാൾ വിളിച്ചത്. നോട്ടക്കാരന് അതറിയില്ലായിരുന്നു; കാരണം, ഇപ്പോൾ, ഈ നിമിഷമാണ് വില്പന ആവശ്യമായി വന്നത്.
“ഞാനപ്പോഴേ പറഞ്ഞതല്ലേ!” തന്റെ ഗ്ളാസ്സ് എടുത്തുകൊണ്ട് മിസ്റ്റർ പോറ്റാക്ക് പറഞ്ഞു.
![]()
[dropcap]എ[/dropcap]ന്താണ് ദേശീയത? മതേതരപ്രസ്ഥാനം എന്ന നിലയില്‍ കോണ്‍ഗ്രസ് എങ്ങനെയാണ് ‘സംഘപരിവാറി’ന്റെ ദേശീയതയില്‍ നിന്ന് മാറി നില്‍ക്കുന്നത്?
ബഹുസ്വരതയാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ദേശീയതയുടെ മാനദണ്ഡമാവേണ്ടത്. പതിനേഴാം നൂറ്റാണ്ടില്‍ യുറോപ്പിലുണ്ടായ ദേശരാഷ്ട്രങ്ങളുടെ വളര്‍ച്ചയില്‍ നിന്ന് വിഭിന്നമായി വംശീയത, ഭാഷ, മതം എനിങ്ങനെയുള്ളതിലെ ഏതെങ്കിലും ഒരു ഘടകത്തെ അടിസ്ഥാനമാക്കിയല്ല ഇന്ത്യയില്‍ ദേശീയതയുടെ വളര്‍ച്ച ഉണ്ടായതും, ദേശീയതയുടെ സങ്കല്പങ്ങള് വളര്‍ന്നു വന്നതും. മറിച്ച് ഇന്ത്യക്കാരായുള്ള മുഴുവന്‍ ആളുകളേയും ഒരുമിച്ച് ചേര്‍ത്ത് ജാതിക്കും മതത്തിനും മറ്റെല്ലാ സങ്കുചിതത്വങ്ങള്‍ക്കും അതീതമായി എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു ബഹുജനപ്രസ്ഥാനമായി മുന്നോട്ട് പോയ ഇന്ത്യയുടെ ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തോടൊപ്പമാണ് ഇന്ത്യന്‍ ദേശീയത സങ്കല്പങ്ങള് രാജ്യത്ത് വളര്‍ന്ന് വന്നത്. അതുകൊണ്ട് തന്നെ എല്ലാ തരത്തിലുള്ള വൈവിധ്യങ്ങളെയും അംഗീകരിക്കുക എന്നുള്ളതാണ് ഇന്ത്യന്‍ ദേശീയതയുടെ അടിസ്ഥാനസ്വഭാവമായി നമ്മള് ഇത്രയും കാലം കൊണ്ടു നടന്നത്. അതു തന്നെയാണ് കോണ്‍ഗ്രസ്സിനെ കുറിച്ചും സംഘപരിവാറിനെ കുറിച്ചും അതിന്റെ വ്യത്യസ്തതയെ കുറിച്ചും പറയാനുള്ളത്. ഇന്ത്യന്‍ ദേശീയതയെ കുറിച്ചുള്ള രണ്ട് തരം സങ്കല്പങ്ങളുടെയും കാഴ്ചപ്പാടുകളുടേയും പേരാണ് ഒന്ന്, കോണ്‍ഗ്രസ്; മറ്റൊന്ന്, ആര് എസ് എസ്. ഇന്ത്യ ഒരു മതേതര ജനാധിപത്യ ബഹുസ്വര ലിബറല്‍ രാഷ്ട്രമായിരിക്കണം എന്ന് കോണ്‍ഗ്രസ് കരുതുന്നു. അത് തന്നെയാണ് കോണ്‍ഗ്രസ്സിനെ സംബന്ധിച്ചിടത്തോളം ഇന്ത്യന്‍ ദേശീയതയുടെ അടിസ്ഥാനം. എന്നാല്‍ ഇതില്‍ നിന്ന് വിഭിന്നമായി ഇന്ത്യ ഒരു മതാത്മക രാഷ്ട്രമായി മാറണം എന്നതാണ് ആര് എസ് എസ് ആഗ്രഹിക്കുന്നത്. ആ ദേശീയതാ സങ്കല്പത്തോട് നമുക്കൊരിക്കലും യോജിക്കുവാന്‍ സാധിക്കുകയില്ല. ആ ദേശീയതാ സങ്കല്പങ്ങള് ഇന്ത്യയുടെ ഭരണഘടന വിഭാവനം ചെയ്യുന്ന അടിസ്ഥാന മൂല്യങ്ങള്‍ക്ക് വിരുദ്ധവുമാണ്.
പൊതുബോധവും ദേശീയതയും തമ്മില്‍ എന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ?
ദേശീയത പോലുള്ള സങ്കല്പങ്ങള് പലപ്പോഴും പൊതുബോധങ്ങളുടെ ആകെത്തുകയായി തന്നെയാണ് നമുക്ക് വിലയിരുത്താനാവൂ. നേരത്തെ സൂചിപ്പിച്ചത് പോലെ ഇന്ത്യയില്‍ ദേശീയത വളര്‍ന്നു വന്നത് സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ ഭാഗമായി ഇന്ത്യക്കാരെ മുഴുവന്‍ ഉള്‍ക്കൊള്ളുന്ന തരത്തില്‍ ഉയര്‍ന്നു വന്ന പൊതുബോധങ്ങളുടെ ചുവടുപിടിച്ചാണ്. അതുകൊണ്ട് തന്നെ അക്കാലത്തെ ദേശീയതാ സങ്കല്പങ്ങള് ഇന്ത്യയെ ഒരു ബഹുസ്വര ജനാധിപത്യ രാജ്യമായി മാറ്റുന്ന കാര്യത്തില്‍ ഗുണകരമായുള്ള പല പങ്കും വഹിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ന് നമ്മുടെ പൊതുബോധങ്ങളെ രൂപപ്പെടുത്തുന്നത് അത്തരത്തില്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനവുമായോ, ഈ രാജ്യത്തിന്റെ അടിസ്ഥാന ആശയങ്ങളെ ഭരണഘടനയുടെ ഭാഗമായി രൂപപ്പെടുത്തുന്ന കാര്യത്തിലോ യാതൊരു പങ്കാളിത്തവും വഹിച്ചിട്ടില്ലാത്ത ആര് എസ് എസ് പോലുള്ള വര്‍ഗീയ ഫാഷിസ്റ്റ് സംഘടനകളാണ് എന്നുള്ളതാണ് ഏറ്റവും വലിയ പ്രശ്നകാരണമായി മാറിയിരിക്കുന്നത്. അതുകൊണ്ട് തന്നെ അവര്‍ ഉത്പാദിപ്പിക്കുന്ന പൊതുബോധങ്ങളും അതിന്റെ ഭാഗമായി അവര്‍ ഡിക്റ്റേറ്റ് ചെയ്യുന്ന ദേശീയതാ സങ്കല്പവും ഇന്ന് ഈ രാജ്യത്തിന് ഒരു വലിയ ഭാരമായി മാറിയിരിക്കുകയാണ്. ഒരു ജനാധിപത്യവിശ്വാസി എന്നുള്ള നിലയില്‍ നമ്മുടെ കടമ അതിനോട് ആത്യന്തികമായി വിയോജിക്കുക എന്നുള്ളതാണ്. ഇന്ത്യയ്ക്ക് അനുയോജ്യമായ ദേശീയതാ സങ്കല്പങ്ങളെ മുന്നോട്ട് കൊണ്ടു പോവുക എന്നുള്ളതാണ് ഒരു ജനാധിപത്യ ഇന്ത്യയെ മനസ്സില്‍ ആഗ്രഹിക്കുന്ന മുഴുവന്‍ ആളുകളും ചെയ്യേണ്ടതായി എനിക്ക് തോന്നുന്നത്.
ഇതേ പൊതുബോധത്തെ തൃപ്തിപ്പെടുത്താനായിരുന്നു അജ്മല്‍ കസബിനെയും അതിനോടടുത്ത് തന്നെ അഫ്സല് ഗുരുവിനെയും തൂക്കിലേറ്റിയതെന്ന് ഒരു വിമര്‍ശനം ആ കാലത്ത് ഉയര്‍ന്നുവന്നിരുന്നു. അതുമായി ബന്ധപ്പെട്ട് അന്നത്തെ ഫിനാന്‍സ് മിനിസ്റ്റര്‍ ചിദംബരം അഫ്സല് ഗുരുവിന്റെ പങ്കിനെ കുറിച്ച് സംശയമുണ്ട് എന്ന് കഴിഞ്ഞ ദിവസം ഒരു പ്രസ്താവനയുമിറക്കിയിട്ടുണ്ട്. അങ്ങനെ നോക്കുമ്പോള്‍ കൃത്യമായും വിഷയങ്ങളെ കോണ്‍ഗ്രസ് രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുന്നു എന്നല്ലേ മനസ്സിലാക്കേണ്ടത്?
അജ്മല്‍ കസബിന്റേതടക്കമുള്ള ഒരാളുടേയും വധശിക്ഷയെ അനുകൂലിക്കുന്ന ഒരാളല്ല ഞാന്‍. പക്ഷേ, അജ്മല്‍ കസബിന്റെ കാര്യത്തില്‍ പൊതുബോധങ്ങളോടൊപ്പം തന്നെ നമ്മുടെ നീതിപീഠത്തിന്റെ അല്ലെങ്കില്‍ നീതിന്യായസംവിധാനത്തിന്റെ പല തലങ്ങളിലുള്ള വിലയിരുത്തലുകളും വിചാരണകളും നടന്നതിന് ശേഷമാണ് നിയമാനുസൃതമായുള്ള ഒരു ശിക്ഷ ആ കുറ്റവാളിയ്ക്ക് നല്‍കിയത് എന്ന യാഥാര്‍ത്ഥ്യത്തെ നമുക്ക് വിസ്മരിച്ചുകൂടാ. അതുകൊണ്ട് തന്നെ കോണ്‍ഗ്രസ് എന്ന രാഷ്ട്രീയപാര്‍ട്ടി ഇക്കാര്യത്തില്‍ ഏതെങ്കിലും തരത്തില്‍ പൊതുബോധങ്ങളെ ഉപയോഗപ്പെടുത്താനോ അല്ലെങ്കില്‍ ആ പൊതുബോധത്തിന്റെ പ്രതിഫലം പറ്റാനോ തയ്യാറായി എന്ന് കരുതാന്‍ സാധിക്കില്ല. ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീംകോടതിയും, രാഷ്ട്രപതിയുമെല്ലാം ചേര്‍ന്ന ഇക്കാര്യത്തില്‍ ഒരു തീരുമാനത്തിലേക്ക് എത്തിച്ചേര്‍ന്നത്. അവരെ സ്വാധീനിക്കുന്നതില്‍ ഉയര്‍ന്നുവന്നിട്ടുള്ള പൊതുബോധങ്ങള്ക്കോ, മാധ്യമ അഭിപ്രായ രൂപീകരണങ്ങള്ക്കോ ഏതെങ്കിലും തരത്തിലുള്ള പങ്ക് വഹിക്കാന്‍ സാധിച്ചിട്ടുണ്ടോ എന്നുള്ളതെല്ലാം തീര്‍ച്ചയായും പരിശോധിക്കപ്പെടേണ്ടത് തന്നെയാണ്. പക്ഷേ, അന്ന് ഭരണത്തിലിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയാണ് അത്തരത്തിലുള്ള പൊതുബോധങ്ങളുടെ സ്രഷ്ടാക്കള്‍ എന്ന് പറയുന്ന ദുഃസൂചനയെ ഒരു കാരണവശാലും അംഗീകരിക്കാന്‍ സാധിക്കുകയില്ല.
ബ്രാഹ്മണിക്കല്‍ ഹെജിമണി കൃത്യമായും കേരളത്തിനു പുറത്ത് എക്കാലത്തും നല്ല സ്വാധീനം ചെലുത്തിയിട്ടുണ്ട്. ആ ഒരു കാഴ്ചപ്പാടിലേക്ക് കേരളം പിന് നടന്നുകൊണ്ടിരിക്കുകയാണെന്ന് വാര്‍ത്തകളെ അടിസ്ഥാനപ്പെടുത്തി നമുക്ക് പറയാനാവും. എങ്ങനെ കാണുന്നു നവോത്ഥാനത്തിന്റെ മടങ്ങിപ്പോക്കിനെ?
ബ്രാഹ്മണിക്കല്‍ ഹെജിമണിയെ തകര്‍ക്കുന്ന തരത്തിലുള്ള സാമൂഹ്യ ഇടപെടലുകളുടെ ആകെത്തുകയെയാണ് നവോത്ഥാനം എന്ന് നമ്മള് വിശേഷിപ്പിക്കുന്നത്. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഉണ്ടായ പല സാമൂഹ്യ മാറ്റങ്ങള്‍ക്കും സ്വാതന്ത്ര്യാനന്തരം വേണ്ടത്ര തുടര്‍ച്ച ഉണ്ടായില്ല എന്ന ഒരു വിമര്‍ശനം ഉയര്‍ന്നു വരുന്നുണ്ട്. അതിന് ഇവിടെയുള്ള രാഷ്ട്രീയപ്രസ്ഥാനങ്ങളെല്ലാവരും ഒരുപോലെ ഉത്തരവാദികളാണ് എന്ന് പറയാതിരിക്കാനും കഴിയില്ല. ബ്രാഹ്മണിക്കല്‍ ഹെജിമണി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും നിര്‍ണ്ണായക സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്ന് തന്നെയാണ് അടുത്ത് നിന്ന് വീക്ഷിക്കുമ്പോള്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുക. ഇതില്‍ നിന്ന് വ്യത്യസ്തമാണ് എന്ന് പലതരത്തിലും അവകാശപ്പെടുന്ന കമ്മ്യുണീസ്റ്റ് പാര്‍ടികളില്‍ പോലും ഒട്ടും വ്യത്യസ്തമായിരുന്നില്ല യഥാര്‍ത്ഥത്തില്‍ സാഹചര്യം എന്നുള്ളതാണ് അതിനകത്ത് നിന്നുള്ള പലരും അനുഭവങ്ങളിലൂടെ അറിയിക്കുന്നത്. ഇ എം എസ് നമ്പൂതിരിപ്പാടിന്റെ ഇത്തരം കാര്യങ്ങളിലുള്ള ബ്രാഹ്മണാനുകൂല മനോഭാവം എങ്ങനെയാണ് താനടക്കമുള്ള പിന്നോക്ക കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്ക് തടസ്സമായി മാറിയത് എന്നതിനെക്കുറിച്ച് ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് കെ ആര് ഗൗരിയമ്മ അടക്കമുള്ള ആളുകള്‍ പില്ക്കാലത്ത് വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു സമൂഹം എന്ന നിലയില്‍ ഇന്ന് കേരളം നവോത്ഥാനമൂല്യങ്ങളെ കയ്യൊഴിഞ്ഞ് ബ്രാഹ്മണിക്കല്‍ മൂല്യങ്ങളുടെ പുറകെ പോവുന്നു എന്നുള്ളത് തന്നെയാണ് നമുക്ക് കാണാന്‍ സാധിക്കുന്നത്. യാഗങ്ങളും യജ്ഞങ്ങളൂം അതുപോലെയുള്ള ആചാരങ്ങളും നമ്മുടെ നാട്ടിലേക് യഥേഷ്ടം കടന്നു വരികയാണ്. സംഘപരിവാറിന്റെ ഒരു വലിയ ആസൂത്രിതമായുള്ള ഇടപെടലും ഇതിന് പുറകിലുണ്ട് എന്നുള്ളതും നാം കാണാതിരുന്നുകൂടാ.

തീര്‍ത്തും ദളിത് വിരുദ്ധമായ കാഴ്ചപ്പാടുകളും, ദളിത് വിരുദ്ധമായ ആശയങ്ങളുമാണ് സംഘപരിവാറിന്റേത്. സവര്ണ്ണസ്വഭാവത്തോടെ മാത്രം നിലനില്‍ക്കുന്ന സംഘത്തിന് എങ്ങനെയാണ് ദളിത് മണ്ണില്‍ വേരോട്ടം സാധ്യമാവുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ?
സംഘപരിവാര്‍ ഹിന്ദു സംഘടനായാണ് എന്നാണ് അവര്‍ അവകാശപ്പെടുന്നത് എങ്കിലും അടിസ്ഥാനപരമായി അത് ഹിന്ദുത്വ സംഘടനയാണ്. ഹിന്ദുത്വം എന്ന് പറയുന്ന ആശയം നമുക്ക് പരിചയമുള്ള സാധാരണ ഹിന്ദുക്കളുടെ, ഹൈന്ദവ മത വിശ്വാസികളുടെ സ്വാഭാവിക ജീവിത രീതികളുമായോ അവരുടെ വിശ്വാസ സംഹിതകളുമായോ യാതൊരു ബന്ധവുമില്ലാത്ത ഒരു ഫാഷിസ്റ്റ് പൊളിറ്റിക്കല്‍ ഐഡിയോളജിയാണ് എന്ന് കൃത്യമായി പറയുന്നത് ഹിന്ദുത്വം എന്ന് പറയുന്ന ഈ ആശയത്തിന്റെ സ്രഷ്ടാവായിട്ടുള്ള മഹാത്മാഗാന്ധി വധക്കേസിലെ കൂട്ടുപ്രതികൂടിയായിരുന്നിട്ടുള്ള വി ഡി സവര്‍ക്കറാണ്. അപ്പോള്‍ അടിസ്ഥാനപരമായി നിരീക്ഷിക്കുകയാണെങ്കില്‍ ആര് എസ് എസ്/ സംഘപരിവാര്‍ എന്നുള്ളത് ഒരു ഹിന്ദുസഘടനയല്ല മറിച്ച് ഒരു ഉത്തരേന്ത്യന്‍ ബ്രാഹ്മണ സംഘടന മാത്രമാണ്. കേരളം പോലെ ഈ ബ്രാഹ്മണിക്കല്‍ ഹെജിമണിക്കെതിരെ അതിശക്തമായ സാമൂഹ്യമുന്നേറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഒരു പ്രദേശത്ത് ഒരു കാരണവശാലും സ്വീകാര്യത ലഭിക്കാന്‍ അര്‍ഹതയില്ലാത്ത ഒരു സംഘടനായാണ് ആര് എസ് എസ്. എന്നിട്ടും എന്തുകൊണ്ട് ആര് എസ് എസിലേക്ക് പിന്നോക്ക ഹിന്ദുക്കളും ദളിത് ഹിന്ദുക്കളും പൊയ്ക്കൊണ്ടിരിക്കുന്നു എന്നുള്ളത് വളരെ ഗൗരവത്തോട് കൂടി നമ്മള് ചര്‍ച്ച ചെയ്യേണ്ടതായിട്ടുണ്ട്. ഇവിടെ ഇത്തരത്തിലുള്ള പിന്നോക്ക ഹിന്ദു ജനവിഭാഗങ്ങളളെ പ്രതിനിധീകരിക്കുന്നു എന്ന് അവകാശപ്പെടുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍, പ്രത്യേകിച്ചും സി.പി.എം കഴിഞ്ഞ് കുറേ കാലങ്ങളായി ഈ വിഭാഗക്കാരോട് ചെയ്തുപോരുന്ന മാപ്പര്‍ഹിക്കാത്ത തരത്തിലുള്ള വാഗ്ദാനലംഘനങ്ങള്‍ ഒരു വലിയ അളവു വരെ കാരണമായിട്ടുണ്ട് എന്നുള്ളതാണ് ഒരു വലിയ അളവ് വരെ ഗ്രാമപ്രദേശങ്ങളീല്‍ നിന്നുള്ള സി.പി.എമ്മില്‍ നിന്നും ബി.ജെ.പിയിലേക്കുള്ള കൊഴിഞ്ഞുപോക്ക് സൂചിപ്പിക്കുന്നത്. ഇതിന് പരിഹാരം കാണാന്‍ നമുക്കെല്ലാവര്‍ക്കും ഒരുമിച്ച്, അതിനെക്കുറിച്ച് ആലോചിച്ച് മുന്നോട്ട് പോയേ മതിയാവൂ.
അഫ്സല് ഗുരു ഒരു രാജ്യദ്രോഹിയാണെങ്കില്‍, അഫ്സല് ഗുരുവിനെ അനുസ്മരിക്കുന്നത് രാജ്യദ്രോഹമല്ലെ? അഫ്സല് ഗുരുവിനെ തൂക്കിലേറ്റിയതില്‍ എന്തിനാണ് ഇവര്‍ക്ക് പ്രതിഷേധം? സത്യത്തില്‍ ഈ പൊതുബോധത്തെയാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകള്‍ക്കും കോണ്‍ഗ്രസ്സിനും നേരിടേണ്ടി വരുന്നത്. അതില്‍ രാഷ്ട്രീയമായ ഒരു തിരിച്ചടി ഉണ്ടാവില്ല എന്നുറപ്പുണ്ടോ?
അഫ്സല് ഗുരു ഇന്ത്യയുടെ പരമോന്നത നീതിപീഠം കുറ്റവാളിയാണ് എന്ന് കണ്ടെത്തി അതിന്റെ ശിക്ഷ അനുഭവിച്ച വ്യക്തിയാണ്. അതുകൊണ്ട് തന്നെ അഫ്സല് ഗുരുവിനെ മഹത്വവത്കരിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. പക്ഷേ, എന്തുകൊണ്ട് അഫ്സല് ഗുരുമാര്‍ ഉണ്ടാവുന്നു? അതിനിടവരുത്തുന്ന കാശ്മീര്‍ അടക്കമുള്ള കാര്യങ്ങളില്‍ ഇന്ത്യന്‍ സ്റ്റേറ്റ് കാലങ്ങളായി കൈക്കൊണ്ട് പോരുന്ന നയങ്ങളും സമീപനങ്ങളൂം കാശ്മീരി ജനത എങ്ങനെ നോക്കിക്കാണുന്നു? നിലനിന്ന് പോരുന്ന ഈ നയങ്ങളില്‍ നിന്നും സമീപനങ്ങളില്‍ നിന്നും ഒരു വ്യത്യാസം സാധ്യമാണോ? അല്ലെങ്കില്‍ അതിന്റെ ആവശ്യകതയുണ്ടോ? ഇത്തരം കാര്യങ്ങളൊക്കെ ഒരു സര്‍വ്വകലാശാല ക്യാമ്പസില്‍ ചര്ച്ചാവിഷയമാവുന്നതില് തെറ്റുണ്ട് എന്ന് ഞാന്‍ കരുതുന്നില്ല. ആ നിലയില്‍ അഫ്സല് ഗുരുമാര്‍ ഉണ്ടാവുന്ന സാഹചര്യങ്ങളെ കുറിച്ചുള്ള ആലോചനകള്‍ നടത്തേണ്ട ഇടങ്ങള്‍ തന്നെയാണ് സര്‍വ്വകലാശാലകള്‍ എന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. അതുകൊണ്ട് തന്നെ ജെ എന്‍ യുവില്‍ അത്തരത്തിലുള്ള ചര്‍ച്ചകള്‍ നടന്നതില്‍ ഒട്ടും അപാകതയില്ല എന്നാണ് എനിക്ക് തോന്നുന്നത്. പക്ഷേ, നേരത്തെ പറഞ്ഞത് പോലെ നമ്മുടെ പൊതുബോധങ്ങള്‍ അതിനെ ഉള്‍ക്കൊള്ളാന്‍ അനുവദിക്കുന്നില്ല എന്നതാണ് ഏറ്റവും പ്രധാനം. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ ശരിയുടെ ഒപ്പം നില്ക്കുക എന്നുള്ളതാണ് നമുക്ക് ചെയ്യാന്‍ സാധ്യമായിട്ടുള്ള ഒരേ ഒരു കാര്യം. രാഷ്ട്രീയമായ അതിന്റെ താത്കാലിക ലാഭനഷ്ട കണക്കുകളേക്കാള്‍ നമ്മുടെ പരിഗണനയാവേണ്ടത് സ്വതന്ത്രമായി ചിന്തിക്കാനും, സ്വതന്ത്രമായി കാര്യങ്ങളില്‍ അഭിപ്രായം പറയാനും, വ്യത്യസ്തങ്ങളായുള്ള ചിന്തകളിലേക്ക് സമൂഹത്തെ നയിക്കാനുമുള്ള സമൂഹത്തിന്റെ ധിഷണാപരമായ, അക്കാദമിക പരമായ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുക എന്നുള്ള വലിയ ജനാധിപത്യ ഉത്തരവാദിത്തമാണ്.
രാഹുല്‍ ഗാന്ധിയും, യെച്ചൂരിയും, ഡി രാജയുമടക്കം ദേശീയപാര്‍ട്ടിയുടെ നേതാക്കള്‍ക്കെതിരെ വരെ രാജ്യദ്രോഹത്തിന് കേസെടുക്കുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. നിശബ്ദ അടിയന്തിരാവസ്ഥയാണ് നടപ്പിലാക്കുന്നത് എന്ന് അതിനെതിരെ പ്രതികരണങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. എന്താണ് രാജ്യസ്നേഹത്തിന്റെയും, രാജ്യദ്രോഹത്തിന്റെയും അളവുകോല്‍?
രാഹുല്‍ ഗാന്ധിയ്ക്കും, സീതാറാം യെച്ചൂരിയ്ക്കും, രാജയ്ക്കുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താനുള്ള കേന്ദ്രത്തിന്റെ നീക്കത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ഈ രാജ്യം അപ്രഖ്യാപിതമായ ഒരു അടിയന്തിരാവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് എന്ന് പറയാതിരിക്കാന്‍ നിര്‍വ്വാഹമില്ല. അതിനെ അതിശക്തമായി തന്നെ ജനാധിപത്യ വിശ്വാസികളായ നമുക്ക് ഓരോരുത്തര്‍ക്കും ഒന്നിച്ച് നിന്ന് ചെറുത്ത് തോല്‍പ്പിക്കേണ്ടതായിട്ടുണ്ട്. രാജ്യസ്നേഹത്തിന്റെയും, രാജ്യദ്രോഹത്തിന്റെയും അളവുകോല്‍ നിശ്ചയിക്കുന്നത് സംഘപരിവാറാണ് എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. അതുകൊണ്ടാണല്ലോ ഈ കാണുന്ന സ്ഥിതിവിശേഷങ്ങളിലേക്ക് രാജ്യം എത്തിപ്പെട്ടതും.

നാസികള്‍ സര്‍വ്വാധികാരം നേടിയപ്പോള്‍ സര്‍വ്വകലാശാലകളെ ഇല്ലാതാക്കാന്‍ ശ്രമിച്ചിരുന്നു എന്ന് വായിച്ചിട്ടുണ്ട്. അതുപോലെ ഇവിടെ ഒട്ടുമിക്ക കേന്ദ്രസര്‍വ്വകലാശാലകളും വിദ്യാര്ത്ഥിപ്രക്ഷോഭങ്ങളിലാണ്. ആദ്യം പൂനെയില്‍, പിന്നെ ഹൈദരാബാദില്‍, ഇപ്പോള്‍ ജെ എന്‍ യുവില്‍. എന്ത് തോന്നുന്നു?
സ്വതന്ത്രചിന്തയുടെ ഈറ്റില്ലങ്ങളാണ് എന്നും സര്‍വ്വകലാശാലകള്‍. അത്തരത്തില്‍ സ്വതന്ത്ര ചിന്തകളെയും, സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങളേയും പ്രോത്സാഹിപ്പിക്കുന്നില്ല എങ്കില്‍ സര്‍വ്വകലാശാല എന്ന വിശേഷണത്തിന് അതിന് അര്‍ഹതയില്ല എന്ന് കരുതുന്ന ഒരാളാണ് ഞാന്‍. ഇന്ന് ജെ എന്‍ യുവിലും, അതിന് മുമ്പ് ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലും, പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലും , പോണ്ടിച്ചേരി സര്‍വ്വകലാശാലയിലുമൊക്കെ നടന്നുവരുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍, അവയുടെ വിശദാംശങ്ങളില്‍ വ്യത്യാസമുണ്ടെങ്കിലും നമ്മുടെ രാജ്യത്ത ഒന്നരവര്‍ഷം മുമ്പുണ്ടായ ഭരണമാറ്റത്തെ തുടര്‍ന്ന് അക്കാദമിക മേഖലയില്‍ കടന്നുവരുന്ന ചില തെറ്റായിട്ടുള്ള പ്രവണതകള്‍ക്കെതിരായുള്ള പ്രതിഷേധങ്ങള്‍ എന്ന രൂപത്തിലാണ് സര്വ്വകലാശാലകളിലാകമാനം വിദ്യാര്‍ത്ഥി സമരങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. ഇതൊരു വലിയ സൂചനയായിത്തന്നെ നമുക്ക് എടുക്കേണ്ടതായിട്ടുണ്ട്. ഭരണമാറ്റം അല്ലെങ്കില്‍ അധികാരക്കൈമാറ്റം സര്‍വ്വകലാശാലയുടെ അക്കാദമിക് സ്വാതന്ത്ര്യത്തിലിടപെടാനുള്ള അല്ലെങ്കില്‍ സര്‍വ്വകലാശാലകള്‍ മേല്‍ ഏതെങ്കിലും തരത്തിലുള്ള പ്രത്യയശാസ്ത്രങ്ങളെ അടിച്ചേല്‍പ്പിക്കാനുള്ള ഒരു അവസരമായി മാറിക്കൂടാ. മറിച്ച്, എന്നും സ്വതന്ത്ര ചിന്തയുടേയും സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തിന്റെയും തുറസ്സായ ഇടങ്ങളായി സര്‍വ്വകലാശാലകള്‍ നിലനില്‍ക്കണം എന്ന് തന്നെയാണ് നാം കരുതുന്നത്. എല്ലാ ഫാഷിസ്റ്റുകളും എന്നും കാപ്പിടിയിലൊതുക്കാന് ആഗ്രഹിച്ചിട്ടുള്ളത് അഭിപ്രായ രൂപീകരണത്തിന്റെ മേഖലയില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്താന്‍ കഴിയുന്ന, പബ്ലിക്ക് ഒപ്പീനിയന് മേക്കിങ്ങില്‍ നിര്‍ണ്ണായക പങ്കാളിത്തം വഹിക്കാന്‍ സാധിക്കുന്ന സര്‍വ്വകലാശാലകളെയാണ് എന്നുള്ളതുകൊണ്ട് തന്നെ ആ ലോകാനുഭവങ്ങളില്‍ നിന്ന് നമുക്ക് പഠിക്കാന്‍ സാധിക്കുന്നത് ഇന്ത്യയില്‍ അത്തരം പ്രവണതകളെ ഒരു കാരണവശാലും നമുക്ക് അനുവദിച്ചുകൂട എന്ന ശരിയായ പാഠമാണ്.
സമൂഹത്തില്‍ മേല്ത്തട്ടിലൂള്ള ചില ആളുകള്‍ സുരക്ഷിതരായി, നിയമത്തിന്റെ എല്ലാ ആനുകൂല്യങ്ങളും പറ്റി ജീവിക്കുമ്പോള്‍, ചിലര്‍ക്ക് നിയമപരമായ അവകാശങ്ങള്‍ പോലും ലഭ്യമാക്കാന്‍ അനുവദിക്കാത്ത, വക്കീലന്മാര് പോലും നിയമവ്യവസ്ഥിതിക്ക് വിലകല്‍പ്പിക്കാതെ ആള്‍ക്കൂട്ട നീതി നടപ്പിലാക്കുന്നതിനെക്കുറിച്ച് ഒരു നിയമബിരുദധാരി എന്ന നിലയില്‍ എന്താണ് അഭിപ്രായം?
ഒരു പ്രാകൃത സമൂഹത്തെ ഒരു ആധുനിക സമൂഹമായി പരിവര്‍ത്തിപ്പിക്കുന്നതില്‍ ഏറ്റവും നിര്‍ണ്ണായകമായ ഒരു പങ്ക് വഹിക്കുന്ന ഒരു സിംഗിള്‍ ഇന്‍ഗ്രേഡിയന്റ് എന്താണ് എന്ന് ചോദിച്ചാല്‍ അതിന് ഞാന്‍ പറയാനാഗ്രഹിക്കുന്ന ഉത്തരം ആ സമൂഹത്തില്‍ റൂള്‍ ഓഫ് ലോ അഥവാ നിയമവാഴ്ചയ്ക്കുള്ള പ്രാധാന്യം എന്നുള്ളതാണ്. നേരെ തിരിച്ച് ഒരു സമൂഹത്തിന് നിയമവാഴ്ചയിലുള്ള വിശ്വാസം നഷ്ടപ്പെടുമ്പോള്‍ അത് ഒരു പ്രാകൃത സമൂഹമായി അധഃപ്പതിപ്പിക്കാനും അധികം കാലതാമസം വേണ്ട എന്നുള്ളതാണ് നമ്മുടെ വര്‍ത്തമാനകാല അനുഭവങ്ങള്‍. അതുകൊണ്ട് തന്നെ നിയമവാഴ്ചയിലുള്ള സമൂഹത്തിന്റെ വിശ്വാസം നിലനിര്‍ത്തുക, ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യത നിലനിര്‍ത്തുക, ജനാധിപത്യ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കുക എന്നതൊക്കെ ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന മുഴുവന്‍ ആളുകളും ഒരുപോലെ ഏറ്റെടുക്കേണ്ട ഉത്തരവാദിത്തമാണ്. എന്നാല്‍ ഇന്ന് ദൗര്‍ഭാഗ്യവശാല്‍ നമ്മുടെ പുതിയ തലമുറയ്ക്ക് നിയമവാഴ്ചയിലുള്ള വിശ്വാസം നഷ്ടപ്പെടുകയാണ്, ജനാധിപത്യസ്ഥാപനങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടുകയാണ്. ഇതിന്റെ കാരണങ്ങളെ കുറിച്ച് നമ്മള് ആഴത്തില്‍, ഗൗരവത്തില്‍ ആലോചിക്കേണ്ടിയിരിക്കുന്നു എന്നാണ് എനിക്ക് തോന്നുന്നത്. ഇക്കാര്യത്തില്‍ കമ്മ്യുണീസ്റ്റ് പാര്‍ട്ടികള്‍ അടക്കമുള്ള മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ ചില അവസരങ്ങളിലെങ്കിലും സ്വീകരിച്ചു പോരുന്ന അവസരവാദപരമായ നിലപാടുകളും ഒരു ആധുനിക സമൂഹത്തിന് ഒട്ടും ചേര്‍ന്നതല്ല എന്നും നമുക്ക് വിലയിരുത്തേണ്ടതായിട്ടുണ്ട്. തങ്ങള്‍ക്ക് അനുകൂലമായി കോടതിവിധികള്‍ വരുമ്പോള്‍ അതിനെ സ്വീകരിക്കുകയും, തങ്ങള്‍ക്ക് എതിരായി നീതിന്യായ സംവിധാനം മുന്നോട്ട് പോവുമ്പോള്‍ അതിനെ പരസ്യമായി തെരുവില്‍ ആക്രമിക്കാനുള്ള ശ്രമങ്ങള്‍ പല അവസരങ്ങളിലും സി.പി.എം അടക്കമുള്ള മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നും ഉണ്ടായിട്ടുണ്ട് എന്നുള്ളത് ദൗര്‍ഭാഗ്യകരമാണ്. അതുകൊണ്ട് തന്നെ അത്തരം തെറ്റായ സമീപനങ്ങളില്‍ നിന്ന് എല്ലാ രാഷ്ട്രീയപാര്‍ട്ടികളും, എല്ലാ പൊതുപ്രവര്‍ത്തകരും, ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന മുഴുവന്‍ ആളുകളും പിന്തിരിയണം എന്നാണ് എനിക്ക് സൂചിപ്പിക്കാനുള്ളത്.
![]()
[dropcap]ഇ[/dropcap]ന്ത്യൻ ജാനാധിപത്യം തലങ്ങും വിലങ്ങും അക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഒരു വശത്ത് തീവ്രമായ ഇന്ത്യൻ ദേശീയതയാണ് ഇന്ത്യൻ ജനാധിപത്യമെന്നും ഭാരത് മാതാകീ ജയ് എന്ന് വിളിക്കാത്തവരൊക്കെ ദേശവിരുദ്ധരാണെന്നുമുള്ള കൊണ്ടുപിടിച്ചുള്ള ആശയപ്രചാരണങ്ങളും ആളെക്കൂട്ടലും നടക്കുമ്പോൾ മറുവശത്ത് ജാനാധിപത്യം എന്ന സങ്കൽപം തന്നെ തകർക്കപ്പെടേണ്ടതാണെന്നും ഭാരത് മാതാവ് എന്ന ആശയത്തോട് ആഭിമുഖ്യം കാട്ടുന്ന എല്ലാവരും തീവ്രമായ ഇന്ത്യൻ ദേശീയതയുടെ പ്രയോക്താക്കളാണെന്നുമുള്ള രീതിയിൽ ആൾക്കൂട്ടരൂപീകരണം നടക്കുന്നു. യഥാർത്ഥത്തിൽ ഇവ രണ്ടിലും പെടാത്ത, ഭരണഘടനാനുസൃതമായി നിർമിക്കപ്പെട്ട ഫെഡറൽ സ്വഭാവമുള്ള ഭാരതം എന്ന ജനാധിപത്യസംവിധാനം ഈ രണ്ടുതരം മുരട്ടുവാദങ്ങൾക്കുമിടയിൽ പെട്ട് ഞെരിഞ്ഞുപോവുന്നു. ജനാധിപത്യത്തിൽ ഊന്നിയുള്ള ഭാരതം എന്ന രാഷ്ട്രവിഭാവനം അതിന്റെ ഭൌതീകമായ അതിർത്തികളിൽ അല്ല ഒതുങ്ങുന്നത്. “ജനനീ ജന്മഭൂമിച്ഛ സ്വർഗാദപി ഗരീയസി” എന്ന കാവ്യഭാവനയിലുമല്ല അത് പുലരുന്നത്. “ജന്മഭൂമി” എന്ന കാഴ്ചപ്പാടോടെയാണ് നിങ്ങൾ ഭാരതത്തെ സ്നേഹിക്കുന്നതെങ്കിൽ തിരുവനന്തപുരത്തുനിന്ന് കാസർകോഡ് എത്തുന്നതിനിടെ തന്നെ നിങ്ങൾ ആയിരം അന്യഭൂമികൾ കടന്നിരിക്കും.കന്യാകുമാരിമുതൽ കാഷ്മീർ വരെ സഞ്ചരിക്കുകയാണെങ്കിൽ ലക്ഷോപലക്ഷം അന്യത്വങ്ങളായിരിക്കും നിങ്ങൾക്ക് കടന്നുപോകാനുണ്ടാവുക. മതപരമോ ഭാഷാപരമോ സാംസ്കാരികപരമോ ഭുമിശാസ്ത്രപരമോ ആയ ഒരുതരം ഏകത്വബോധവും സ്വന്തഭാവനയും ഭാരതത്തിൽ ഒരിടത്തും ഒരാൾക്കും കണ്ടെത്താനാവില്ല. ഓരോ ഭാരതീയനെ സംബന്ധിച്ചും ഭാരതീയത എന്നത് മറുനാടുകളുടെ ഒരു സമുച്ഛയമാണ്. അതേസമയം മറുനാടുകളെ സ്വന്തമെന്ന് കണ്ടെത്താനും കരുതാനുമുള്ള മാനസിക വളർച്ചയും വികാസവും കൂടിയാണ് ഭാരതീയത. അതായത് സ്വയം പ്രതിഫലിപ്പിക്കാൻ കഴിയുന്ന ഏകമായ ഒന്നിനെ ചേർത്തുപിടിച്ചുകൊണ്ടുള്ള സ്വാർത്ഥമായ ഒരു വികാരപ്രകടനമല്ല ഭാരതീയന്റെ ദേശീയത. ഒരിക്കലും സ്വയം പ്രതിഫലിപ്പിക്കാൻ കഴിയാത്ത എണ്ണമറ്റ പലമകളെ സ്വന്തമെന്ന് കരുതി സ്നേഹിക്കാൻ കഴിയുന്ന മാനസിക വികാസമാണത്. അതിനെയാണ് ജനാധിപത്യപരമായ ഒരു ഫെഡറൽ സംവിധാനമായി നമ്മുടെ ഭരണഘടനയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഈ സംവിധാനത്തെയാണ് നേരത്തേ സൂചിപ്പിച്ച രണ്ടുകൂട്ടരും ഒരുപോലെ ആക്രമിച്ച് തോൽപിക്കാൻ ശ്രമിക്കുന്നത്.

[pullquote align=”left” cite=”” link=”” color=”” class=”” size=””]ജനിച്ച മണ്ണ് എന്ന കാൽപനികതയിൽ ഊന്നിയുള്ള ദേശീയത സത്യത്തിൽ ഭരണഘടനയ്ക്ക് എതിരായ ഒന്നാണ്. അങ്ങനെയാണെങ്കിൽ നെയ്യാറ്റിൻകരയിൽ ജനിച്ച ഞാൻ നെയ്യാറ്റിങ്കരയുടെ ദേശീയതയ്ക്കുവേണ്ടിയും തിരുനാവായിൽ ജനിച്ച ഒരാൾ തിരുനാവായുടെ ദേശീയതയ്ക്കുവേണ്ടിയും ആയിരിക്കും വാദിക്കുക രണ്ടുമണ്ണിനും രണ്ട് സ്വഭാവങ്ങളും സ്വത്വങ്ങളുമാണുള്ളത്.[/pullquote]
ജനിച്ച മണ്ണ് എന്ന കാൽപനികതയിൽ ഊന്നിയുള്ള ദേശീയത സത്യത്തിൽ ഭരണഘടനയ്ക്ക് എതിരായ ഒന്നാണ്. അങ്ങനെയാണെങ്കിൽ നെയ്യാറ്റിൻകരയിൽ ജനിച്ച ഞാൻ നെയ്യാറ്റിങ്കരയുടെ ദേശീയതയ്ക്കുവേണ്ടിയും തിരുനാവായിൽ ജനിച്ച ഒരാൾ തിരുനാവായുടെ ദേശീയതയ്ക്കുവേണ്ടിയും ആയിരിക്കും വാദിക്കുക രണ്ടുമണ്ണിനും രണ്ട് സ്വഭാവങ്ങളും സ്വത്വങ്ങളുമാണുള്ളത്. മതത്തിലും ഭാഷയിലും ഊന്നിയുള്ള ദേശീയതയും ഇതുപോലെതന്നെ ഭരണഘടനാവിരുദ്ധമാണ്. മതപരവും ഭാഷാപരവുമായ ഭിന്നദേശീയതയ്ക്കുവേണ്ടിയുമുള്ള വാദങ്ങളും ഹിന്ദിയും ഹിന്ദുത്വവും അടിച്ചേൽപിച്ചുകൊണ്ടുള്ള ഏകതാനമായ ദേശീയതയ്ക്കുവേണ്ടിയുള്ള വാദങ്ങളും ഒരേ ലക്ഷ്യമുള്ളതും ഭരണഘടന വിഭാവനം ചെയ്യുന്ന വിശാലവും പുരോഗമനാത്മകവും പ്രായോഗികവുമായ നവീനദേശീയതയ്ക്ക് എതിരുനിൽക്കുന്നതുമാണ്. ഒരുകൂട്ടർ ഭാരതം എന്ന ഫെഡറൽ സംവിധാനത്തിൽ നിന്നും അടർന്നുമാറിക്കൊണ്ട് തങ്ങൾ മാത്രമുള്ള ദേശീയതയുണ്ടാക്കാൻ ശ്രമിക്കുമ്പോൾ മറ്റൊരുകൂട്ടർ ബഹുസ്വരമായ എല്ലാത്തിനെയും ഇല്ലാതാക്കിക്കൊണ്ട് തങ്ങൾമാത്രമുള്ള ഏകതാനദേശീയത സൃഷ്ടിക്കാൻ ശ്രമിക്കുന്നു എന്നുമാത്രം. രണ്ടുകൂട്ടരും നിർജീവമായ മണ്ണിന്മേലാണ് അവകാശവാദങ്ങൾ കെട്ടിപ്പൊക്കുന്നത്, മനുഷ്യന്റെ മേലല്ല. മനുഷ്യനെ കൊന്നായാലും പുറന്തള്ളിയായാലും ആരും ചോദ്യം ചെയ്യാത്ത സ്വന്തം ദേശീയസ്വത്വം ഉണ്ടാക്കാനാണ് അവർ ആലോചിക്കുന്നത്.
അനേകത്വങ്ങളെ സ്വാംശീകരിക്കാൻ കഴിയുന്നതും ബഹുസ്വരതയെ ഉൾക്കൊള്ളാൻ കഴിയുന്നതുമായ ഒരു ഇന്ത്യൻ ജനാധിപത്യത്തെ വിഭാവനം ചെയ്യുന്ന ഭരണഘടനയെ ഇല്ലായ്മ ചെയ്യുകയാണ് ഇരുകൂട്ടരുടേയും ലക്ഷ്യം. എന്നാൽ വിശ്വമാനവികതയെക്കുറിച്ചു സംസാരിക്കുന്നവരും വിഘടനപരമായതും ഏകതാനവുമായ ഇത്തരം ദേശീയതാവാദങ്ങളെ പിന്താങുന്നു എന്നത് ഉൾക്കൊള്ളാൻ കഴിയാത്ത ഒന്നാണ്. അധിനിവേശം ചെയ്തും ഉന്മൂലനം ചെയ്തും ഏകതാനമായ ദേശീയത ഉണ്ടാക്കണമെന്ന് ആഗ്രഹിക്കുന്ന ഭൂരിപക്ഷതീവ്രവാദികൾക്ക് എതിരുനിക്കുന്നു എന്നതുകൊണ്ടുമാത്രം വിഘടനത്തിലൂടെ ഏകതാനമായ ദേശീയത ഉണ്ടാക്കണമെന്ന് ആഗ്രഹിക്കുന്ന ന്യൂനപക്ഷ തീവ്രവാദികളെ പിന്താങ്ങുന്നതിൽ യാതൊരുവിധയുക്തിയുമില്ല. രാജ്യം ഒരു തെറ്റല്ല. തെറ്റിനെ ഒരു രാജ്യമാണെന്ന് വ്യാഖ്യാനിക്കരുതെന്നു മാത്രം. പുതിയകാലത്ത് രാഷ്ട്രീയം എന്നത് അനുകൂലിച്ചും പ്രതിക്കൂലിച്ചും സമയം കളയുന്ന ഒരു പ്രക്രിയയല്ല എന്ന് മനസിലാക്കേണ്ടിയിരിക്കുന്നു. അനുകൂലിക്കലും പ്രതികൂലിക്കലും ഇന്ന് ടെലിവിഷൻ ചാനലുകളിലെ വൈകുന്നേരമ്പോക്കുകൾ മാത്രമാണ്. അരാഷ്ടീയരായ സെലിബ്രിറ്റികളുടെ കടലകൊറിക്കലുകളെയും പത്രങ്ങൾ ഉണ്ടാക്കുന്ന സെൻസേഷണലൈസ് ചെയ്ത വാർത്തകളേയും ആഘോഷിച്ച് നേരമ്പോക്കുന്നവർ ചെയ്യുന്നത് ഉണർന്നിരുന്നുകൊണ്ട് ഉറങ്ങുന്നതിനു തുല്യമാണ്. ദേശീയതയെക്കുറിച്ചുള്ള ചർച്ചകളിൽ പക്ഷം ചേരലുകളല്ല ഉണ്ടാവേണ്ടത്. ഭരണഘടന വിഭാവനം ചെയ്യുന്ന ദേശീയത എന്നത് തികച്ചും വ്യത്യസ്തമായ ഒരു ആശയമാണെന്ന് തിരിച്ചറിയുകയും അത് ജനങ്ങളിൽ പ്രചരിപ്പിക്കുകയുമാണ്. അതിനു പകരം നേരത്തേ പറഞ്ഞ കൂട്ടരെ അനുകൂലിച്ചും പ്രതികൂലിച്ചും കാലം കഴിക്കുന്ന കുരാഷ്ട്രീയ ബുദ്ധിജീവികൾ ഈ നാട്ടിലെ ഏറ്റവും സാധാരണക്കാരായ ജനങ്ങളാൽ ഒരുകാലത്ത് വിചാരണചെയ്യപ്പെടും.*
*ഒട്ടോ റെനോ കാസ്റ്റില്ലോയുടെ “ഒരു നാള് അരാഷ്ട്രീയ ബുദ്ധിജീവികള്‍ ചോദ്യം ചെയ്യപ്പെടും“ എന്ന കവിതയിലെ വരിയോട് കടപ്പാട്.
![]()
