കഥ 1
മെസേജുകൾ
സാഹിബ് പിന്നീട് അതേക്കുറിച്ച് പറഞ്ഞത് ഇതൊരു തലമുറയുടെ പ്രശ്നമാണെന്നാണ്. നാം വിചാരിക്കുന്നതുപോലെയല്ല സന്തതികൾ. സത്യം, ആത്മാർത്ഥത, സൗഹൃദം, രക്തബന്ധം എന്നിത്യാദികളിൽ അവർ തീർത്തും വ്യത്യസ്തരാണ്. നമുക്ക് നമ്മുടെ രീതികൾ ഉപേക്ഷിച്ച് ശേഷജീവിതം നയിക്കാൻ ശേഷിയില്ല. അവരുടെ രീതികളിലേക്ക് ചേക്കേറാൻ നേരവുമില്ല. പ്രായോഗികമായ ഏക കാര്യം അവർ പറയുന്നതെല്ലാം വിശ്വസിക്കാതിരിക്കുക എന്നതാണ്.
പുതിയ തലമുറയും ഇതേക്കുറിച്ച് ആലോചനയിൽ മുഴുകി: നാം പറയുന്നതിന്റെ പകുതിയെങ്കിലും തന്തമാർ വിശ്വസിക്കുമെന്ന് വിശ്വസിക്കാം. എന്തുകാര്യവും ഇരട്ടിയായെങ്കിലും അവതരിപ്പിക്കാൻ ശ്രമിക്കുക. കാലഘട്ടത്തിന്റെ മാറ്റങ്ങൾ ഉൾക്കൊള്ളാൻ നമുക്കുപോലും പ്രയാസമാണെന്നിരിക്കെ, ഇവരുടെ മനോഭാവങ്ങളെ സഹതാപപൂർവ്വം വീക്ഷിക്കാൻ നാം ശ്രമിക്കണം. കാര്യങ്ങളെ സിമ്യുലൈറ്റ് ചെയ്യുമ്പോൾ ചരിത്രത്തിന്റെ ഗതിമാറ്റങ്ങളെ ഗുണനാത്മകമായി ഇൻപുട്ട് ചെയ്യണം.
അങ്ങനെ യോഗം അവസാനിച്ചു. രാത്രി വൈകിയതിനാൽ കൂട്ടുകാർ രണ്ടുപേരും ഒരുമിച്ചാണ് ഇരുട്ടിൽ ഇടവഴിയിലൂടെ നടന്നുനീങ്ങിയത്. പലപ്പോഴും അവർ വേലികളിൽ ചെന്നുകയറി. മഴക്കാറുനിറഞ്ഞ ആകാശത്തിൽ നക്ഷത്രങ്ങൾ കൺചിമ്മിയില്ല. ഭീകരമായ ഇരുട്ട് എന്ന് ഇടക്കിടെ ഉച്ചത്തിൽ വിളിച്ചുപറഞ്ഞ് അവർ ഭയം അകറ്റാൻ ശ്രമിച്ചു. ഇടവഴി, നടക്കുക, വേലി, നക്ഷത്രങ്ങൾ എന്നതൊക്കെ പുതിയ തലമുറയിൽ അപ്രസക്തമാണ്. സ്റ്റാർ ഡോട്ട് സ്റ്റാർ ജാലകകാഴ്ചകളിൽ പോലും അന്യംനിന്നുപോയിരിക്കുന്നു.

തന്തമാരുടെ യോഗം അപ്പോഴും കഴിഞ്ഞിരുന്നില്ല. ഇടയ്ക്ക് ഒരു അച്ഛന്റെ മൊബൈൽ മണിമുഴക്കി. ഇടവഴിയിലൂടെ കൂട്ടുകാരനുമൊത്ത് മടങ്ങുമ്പോൾ മകന് പാമ്പ് കടിയേറ്റു എന്നായിരുന്നു സന്ദേശം. അച്ഛൻ തളർന്നുപോയി. സാഹിബിന്റെ നേതൃത്വത്തിൽ അദ്ദേഹത്തേയും താങ്ങി അവർ ആസ്പത്രിയിലേക്ക് കുതിച്ചു.
ഇടവഴിയിലെ കനത്ത ഇരുട്ടിലൂടെ അകലെ കൂട്ടുകാർ ചിരിച്ചുകൊണ്ട് നടന്നുനീങ്ങി. സന്ദേശം പലർക്കും ഫോർവേഡ് ചെയ്തുകഴിഞ്ഞിരുന്നു. ഭയത്തിൽനിന്നും അവർ മോചിതരായികഴിഞ്ഞിരുന്നു.
വഴിയിൽ അവരേയും കാത്ത് ഒരു കരിമൂർഖൻ പത്തിയമർത്തി കിടന്നിരുന്നു.
കഥ 2
സഹചാരി
സി.ഐ.ഡി. കാലാകരീം ഇരുളിന്റെ മറവുപറ്റി നീങ്ങുകയായിരുന്നു. അത്യന്തം അപകടം പിടിച്ച നഗരഭാഗമാണ് അതെന്ന് ദൗത്യം തുടങ്ങുംമുമ്പേ സി.ഐ.ഡി. മൂസ അയാളെ ഓർമ്മിപ്പിച്ചിരുന്നു. അവിടെ വേണ്ടത്ര ഇരുട്ടുണ്ടോ എന്നു മാത്രമാണ് കാലാകരീമിന് അറിയേണ്ടിയിരുന്നത്. ധാരാളം എന്ന് മൂസ പ്രതിവചിച്ചതോടെ കരീമിന്റെ മുഖം പ്രസന്നമായി.
പിടികിട്ടാപ്പുള്ളികൾ എന്തിനാണ് രാത്രിയെ സ്നേഹിക്കുന്നതെന്ന് അയാൾക്കറിയാമായിരുന്നു. സ്വന്തം ഇരുട്ട് പകവെളിച്ചത്തിൽ താങ്ങാൻ കഴിയില്ലെന്നും, ഇരുട്ടുമായി താദാത്മ്യം പ്രാപിച്ച് അജ്ഞാതമായി ഒരു രാത്രി കൂടി സമാധാനവും പൊരുളും അനുഭവിക്കാമെന്നുള്ളതുമാണ് ഇതിനു കാരണം എന്ന് കാലാകരീം വർഷങ്ങൾക്കുമുമ്പേ കണ്ടെത്തിയിരുന്നു.

അധോലോകത്തിലെ പലരും പലതും അയാൾക്കറിയാമായിരുന്നു. ഛോട്ടാ ദാദ അയാളെ പലപ്പോഴും ഉപദേശിക്കുമായിരുന്നു, എന്തിനീ പോലീസുപണി, കൂടെപ്പോര്. എന്റെ പണി ഇരുട്ടിന്റെ വഴികൾ കണ്ടെത്തുക എന്നതാണു്. ഇരുട്ടിന്റെ വഴികളിൽ വീണടിയുക എന്നതല്ല. ആദരവോടെ അയാൾ എപ്പോഴും മറുപടി പറഞ്ഞു.
ഇരകളെ കാത്ത് പകൽ അയാളെന്നും ഗുഹയിൽതന്നെ കഴിച്ചുകൂട്ടി. വൈകുന്നേരമാകുമ്പോഴേക്കും ഒരെണ്ണം വന്നുചാടും. പിന്നെ രാത്രി, ഇരുട്ട്. ജീവിതം ആഹ്ലാദകരമായ ഒരു അനുഭവമായിരുന്നു.
ഇന്നത്തേത് പക്ഷെ, കാലാകരീമിനു് യാതൊരു ഊഹവുമില്ല. മൂസ നിർദ്ദേശിച്ചതനുസരിച്ചു് ഇറങ്ങിത്തിരിച്ചു, കൂടുതലൊന്നും അന്വേഷിച്ചില്ല. മൂസയുടെ ചതിപ്രയോഗത്തിൽ കുടുങ്ങരുതെന്ന് സഹപ്രവർത്തകർ വാണിംഗ് കൊടുത്തിരുന്നു. മൂസ ചതിച്ചാൽ മൂസ കുടുങ്ങും, കാലാകരീം പറഞ്ഞു. അന്നുരാത്രി മഴയും പെയ്തു. തെരുവിൽ ഇരുട്ട് എന്തെന്നില്ലാതെ കനത്തു. കരീം ആഹ്ലാദിച്ചു. ഇടയ്ക്കിടെ മിന്നൽ പെയ്തു. പെട്ടെന്നുണ്ടായി പെട്ടെന്ന് മരിച്ചുപോകുന്ന വെളിച്ചത്തെക്കുറിച്ച്, മുട്ടോളം വെള്ളത്തിൽ നീങ്ങവേ അയാൾ ചിന്തിച്ചു. അന്നുരാത്രി കാലാകരീം മരിച്ചു. ഇരുട്ടിൽ അപ്രതീക്ഷിതമായി കുത്തിയൊഴുകിവന്ന പ്രവാഹം അയാളുടെ അടിതെറ്റിച്ചു. അയാൾ കാനയിൽ മുങ്ങിത്താണു. മൂസയോ അധോലോകരോ അല്ല കാലാകരീമിനെ കൊന്നതെങ്കിലും കണ്ടമാനം കഥകൾ അയാളുടെ മരണശേഷം പ്രചരിച്ചു. ചിലതിൽ മൂസ പ്രതിനായകനായി. ഛോട്ടാദാദയുടെ പങ്കും ചിലർ കണ്ടുപിടിച്ചു.
തെരുവിലെ ഇരുട്ടിന് സത്യമറിയാം. അത്ര പരിചിതമല്ലാത്ത തെരുവായിട്ടുകൂടി, പ്രതിയോഗികൾ ഏതിരുട്ടിൽ ഒളിച്ചിരിപ്പുണ്ടെന്ന് കാലാകരീം മണത്തിരുന്നു. മഴവെള്ളം കൂലംകുത്തിവന്നപ്പോഴും കാലിടറി വീണപ്പോഴും അയാൾ സന്തോഷിക്കുകയാണ് ചെയ്തത്. സ്വന്തം ഇരുട്ടിന് അറുതിയായെന്നും, ഇത്രനാളും പിടിതരാതെ നടന്നിരുന്ന അവൻ തന്റെ കൺവെട്ടത്തെത്തി എന്നും അയാൾ അന്നേരം അറിഞ്ഞു.
കഥ 3.
ഓ, മൈ ഗോഡ്! ദി പ്രസിഡണ്ട്!!
ഇടനാഴിയിൽ അവൾ സ്തബ്ധമായി നിന്നു. വിശ്വാസം വരാതെ അവൾ മുറിയിലേക്കോടിക്കയറി കിടക്കമേൽ പട്ടു വിരിച്ചു. നിറംമങ്ങിയിരുന്നു. അരികുകൾ പിഞ്ഞിപ്പോയിരുന്നു, അതൊന്നും പ്രസിഡണ്ട് കണ്ടതായി നടിച്ചില്ല. കട്ടിലിന്റെ ഒരറ്റത്തുവന്ന് അയാൾ ഇരിപ്പായി. മറ്റേയറ്റത്ത് അയാൾ സംസാരിക്കുന്നത് കേൾക്കാൻ അവൾ കാത്തുനിന്നു.
ഇരുട്ടും മഞ്ഞും കനത്തു. സംസാരങ്ങൾ ഒടുങ്ങി അയാൾ മൗനിയായി. ശബ്ദിക്കാൻ ഒന്നും ബാക്കിയില്ലാതായപ്പോൾ അയാൾ എഴുന്നേറ്റു.
അയാൾ ഒരു അതികായനായിരുന്നു. കോട്ടിന്റെ ചുളിവുകൾ അയാൾ ധൃതികൂടാതെ തട്ടിനിവർത്തി. കുടുക്കുകൾ നേരാംവണ്ണമാക്കി. മുടി ചീകാനായി അവൾ കണ്ണാടി പിടിച്ച് മുന്നിൽ നിന്നു. അവളുടെ നരച്ച മുടി എത്ര സമൃദ്ധവും കറുത്തതുമായിരുന്നു എന്നയാൾ ഓർത്തു. ഈറനണിഞ്ഞ കണ്ണുകളിൽ അവളും കണ്ണാടിയിൽ അയാളും കലങ്ങി.

കോണിയിറങ്ങുമ്പോൾ അയാൾ വേച്ചുവീഴാൻ തുടങ്ങി. ജരവീണ അവളുടെ കൈപിടിച്ചിറങ്ങുമ്പോൾ പണ്ടത്തെപ്പോലെ അയാൾ പടികൾ എണ്ണി. ഒരുനേരം അവർ രണ്ടുപേരും കോണിപ്പടിക്കു താഴെ ആശ്ലേഷിക്കാൻ മറന്നു് നിന്നു.
അരണ്ട നിലാവെളിച്ചം പടർന്ന ഗല്ലിയിൽ നായ്ക്കൾ പതുങ്ങി നടക്കുന്നത് അവർ കണ്ടു. അതവരുടെ അവസാന സംഗമമായിരുന്നു. പതിറ്റാണ്ടുകൾക്കു ശേഷമുള്ള കൂടിക്കാഴ്ച. ഇനിയൊരിക്കൽ കൂടി കാണാനുള്ള ആയുസ്സ് അയാൾക്കു് അവശേഷിക്കുന്നില്ല. രാജ്യങ്ങൾ വെട്ടിപ്പിടിച്ചവൻ എത്ര അശക്തനായിരിക്കുന്നു എന്ന തിരിച്ചറിവിൽ അവൾ നിലാവിലെ ഒറ്റക്കിളിപോലെ വേദനിച്ചു.
അയാൾ നടന്നകലുമ്പോൾ തെരുവുനായ്ക്കൾ അകമ്പടിക്കായി വന്നെത്തി. തന്നെ ഉപേക്ഷിച്ചുപോയവൻ എത്രമാത്രം ഒറ്റപ്പെട്ടു എന്നവൾ അറിഞ്ഞു. അന്തഃപുരത്തിന്റെ കവാടത്തിന്നരികിൽ അന്നുരാത്രി അയാൾ കുഴഞ്ഞുവീണു. അവൾ ഉണ്ടായിരുന്നെങ്കിൽ തീർച്ചയായും പ്രസിഡണ്ടിനെ കൈപിടിച്ച് എഴുന്നേൽപ്പിച്ചേനെ.
കവർ : സി. പി. ജോൺസൺ