മരാക്കെഷിലേക്ക്
മരാക്കെഷിലെ മിനാര വിമാനത്താവളത്തിൽ ഞാനും മകളും ലാൻ്റ് ചെയ്യുമ്പോൾ വൈകുന്നേരം ഏകദേശം ആറര മണിയായിരുന്നു. ഇമിഗ്രേഷൻ നടപടികൾ എല്ലാം വളരെ പെട്ടെന്ന് തന്നെ കഴിഞ്ഞു. മൊറോക്കൊയിലെ ഏറ്റവും വലിയ രണ്ടാമത്തെ എയർപോർട്ട് ആണ് മിനാര. നല്ല വൃത്തിയും ഭംഗിയും ആധുനിക രീതിയിലുള്ള സൗകര്യങ്ങളും നിറഞ്ഞതാണ്.
ആദ്യം തന്നെ കയ്യിൽ ഉണ്ടായിരുന്ന ബ്രിട്ടീഷ് പൗണ്ട് കൊടുത്ത് കുറച്ച് മൊറോക്കൻ ദിനാർ വാങ്ങി ടാക്സിക്കും മറ്റും കൊടുക്കാൻ ഇത് ആവശ്യമാണല്ലോ.ഇവിടെ അധികവും പണമാണ് വ്യവഹാരങ്ങളുടെ ആധാരം.കാർഡിൻറെ ഉപയോഗം വളരെ കുറവാണ്. മാത്രമല്ല, ഈ നാട്ടിലെ ദർഹം കാർഡു വഴി കൈമാറ്റം ചെയ്യണമെങ്കിൽ ഇവിടെ നിന്ന് വാങ്ങിയ ക്രെഡിറ്റ് കാർഡ് വേണം.ഇത് മറ്റു രാജ്യങ്ങളുമായുള്ള കറൻസിയുമായി ബന്ധിപ്പിച്ചിട്ടില്ല.
ആഫ്രിക്കയുടെ ഏറ്റവും മുകളിൽ പടിഞ്ഞാറ് ഭാഗത്തായി കാണപ്പെടുന്ന രാജ്യമാണ് മൊറോക്കോ. പഴയകാലത്ത് ഏറ്റവും കിഴക്കുള്ള രാജ്യം. മഗ്രിബ് അക്ക്സ എന്നാണ് ഈ നാട് അറിയപ്പെട്ടത്. “അക്കാലത്ത് അറിയപ്പെട്ട” എന്നാണ് ആ പദങ്ങളുടെ അർത്ഥം. അക്കാലം മുതൽ തന്നെ ഈ നാട് ശക്തരായ മന്ത്രവാദികളുടെയും നിഷ്ഠുരരായ ജിന്നുകളുടെയും നാടായി അറിയപ്പെട്ടു. പടിഞ്ഞാറ് അറ്റ്ലാൻ്റിക് കടലും വടക്ക് മെഡിറ്ററേനിയൻ സമുദ്രവും കിഴക്ക് അൾജീരിയയും തെക്ക് സഹാറ മരുഭൂമിയുമാണ് അതിരുകൾ. ‘ഗേറ്റ് വേ ടു ആഫ്രിക്ക’ എന്ന് വിദേശികൾ മൊറോക്കോയെ വിളിക്കുമ്പോൾ മൊറോക്കോക്കാർക്ക് ഇത് ‘ഗേറ്റ് വേ ടു യൂറോപ്പ്’ ആണ്. മൗറിട്ടാനിയയുടെ ഒരു ഭാഗം ഇതിൻ്റെ തെക്കേ അതിരിലേക്ക് നീണ്ട് കിടക്കുന്നു. ആൻ്റി അറ്റ്ലസ്, ഹൈ അറ്റ്ലസ്, അറ്റ്ലസ് എന്നിങ്ങനെ മൂന്ന് ഭാഗങ്ങളുള്ള അറ്റ്ലസ് മലനിരകൾ ഒരു കോട്ട പോലെ ഈ നാടിനെ സംരക്ഷിക്കുന്നു. ഇന്നാട്ടിലെ പ്രധാന നഗരങ്ങളിൽ ഒന്നായ മരാക്കെഷ് അറ്റ്ലസിന്റെ പടിഞ്ഞാറ്,മലനിരകളുടെ താഴ് വാരത്ത് സ്ഥിതിചെയ്യുന്നു.

ഗോത്ര ശൈലിയിൽ ജീവിച്ചുവന്ന, പുരാതന സംസ്കാരം നിലനിന്നിരുന്ന ഇവരുടെ നാട്ടിലേക്ക് ആദ്യം കടന്നുവന്നത് ഫൊണീഷ്യൻ കച്ചവടക്കാരാണ് (BC1000)കൃഷിയും നാഗരികതയും ഈ നാട്ടിലേക്ക് എത്തിച്ചത് അവരാണ്. പിന്നീട് എ.ഡി എട്ടാം നൂറ്റാണ്ടിലാണ് ഇസ്ലാമിൻറെ വരവ്. ദശകങ്ങൾ മാത്രം നീണ്ടുനിന്ന ഖലീഫമാരുടെ ഭരണത്തിൻ കീഴിൽ ഉണ്ടായ സാംസ്കാരിക നവോത്ഥാനം എടുത്തു പറയേണ്ടതാണ്. അരിസ്റ്റോട്ടിലിൻ്റെയും മറ്റും കൃതികൾ ഇക്കാലത്ത് ഇവരുടെ നേതൃത്വത്തിൽ അറബി ഭാഷയിലേക്ക് പരിഭാഷപ്പെടുത്തപ്പെട്ടു. ഭരണം മാറിയെങ്കിലും ഭാഷയും മതവും ഇവിടെ ആഴത്തിൽ വേരുറച്ചു. പിന്നീട് വന്ന ഭരണാധിപന്മാർ എല്ലാം ഇസ്ലാമിൻറെ നവീകരണ വാദികളോ രക്ഷാധികാരികളോ ആയാണ് രാജ്യം ഭരിച്ചത്.
രാജ്യത്തിന്റെ വടക്കേയറ്റം സ്പെയിനുമായി തൊട്ടു കിടക്കുന്നു. സ്ട്രൈറ്റ് ഓഫ് ജിബ്രാൾട്ടർ എന്ന് വിളിക്കപ്പെടുന്ന 13 കിലോമീറ്റർ മാത്രം വീതിയുള്ള ഒരു കടലിടുക്ക് രണ്ട് രാജ്യങ്ങൾക്കിടയിലുണ്ട്. സ്പെയിനിലെ ടെറീഫയിൽ നിന്നും മൊറോക്കോയിലെ ടാൻജിയറിലേക്ക് ഫെറി സർവീസ് ഉണ്ട്. മുൻകൂട്ടി ബുക്ക് ചെയ്തിരുന്ന ടാക്സിക്കാരൻ അവിടെ കാത്തുനിന്നിരുന്നുവെങ്കിലും ആളെ കണ്ടു പിടിക്കാൻ അല്പം താമസം നേരിട്ടു. എയർപോർട്ടിൽ നിന്നും നഗരത്തിന്റെ പഴയഭാഗത്തുള്ള ഞങ്ങളുടെ താമസസ്ഥലത്തേക്ക് എത്തുന്നതിന് ഏകദേശം അരമണിക്കൂർ യാത്രയുണ്ട്. മരാക്കെഷ് നഗരത്തിന്റെ ചുറ്റുമതിലുകളുടെ പ്രധാന ഭാഗങ്ങൾ എല്ലാം ഇപ്പോഴും ബാക്കിയുണ്ട്. ചെമ്മണ്ണും കുമ്മായവും കൊണ്ടുള്ള കൂട്ട് കൊണ്ട് നിർമ്മിച്ചത് മൂലമാണ് മാരക്കാഷിന് ‘ചുവന്ന നഗരം’ എന്ന പേര് ലഭിച്ചത്. പുതിയ നിർമ്മിതികൾക്കും ഈ നിറം തന്നെയായിരിക്കണമെന്ന് നിയമമുണ്ട്. അമേരിക്കൻ ഭക്ഷണ ശ്രുംഖലയായ മക്ഡൊണാൾഡിനെ പോലും ഇതിൽ നിന്ന് ഒഴിവാക്കിയിട്ടില്ല.
പുരാതന കാലത്ത്, രാത്രിയായാൽ ഈ നഗര വാതിലുകൾ അടച്ചുപൂട്ടിയിരുന്നു. വൈകിയെത്തുന്ന അതിഥികളും കച്ചവടക്കാരും നഗരവാതിലിന് പുറത്ത് പ്രവേശനത്തിനായി പിറ്റേന്ന് രാവിലെ വരെ കാത്തു നിൽക്കേണ്ടതുണ്ടായിരുന്നു. റിയാദ് എന്ന് വിളിക്കപ്പെടുന്ന പ്രത്യേകതരം താമസസ്ഥലങ്ങളിൽ ഒന്നിലായിരുന്നു ഞങ്ങൾ ബുക്ക് ചെയ്തിരുന്നത്. പഴയ കാലത്തെ ഇരുനില മാളികകൾ അല്പസ്വല്പം മാറ്റങ്ങൾ വരുത്തി ഹോട്ടലുകൾ ആയി രൂപാന്തരപ്പെടുത്തിയിരിക്കുന്നവയാണ്. റിയാദുകളുടെ ഏറ്റവും വലിയ പ്രത്യേകത ഇവയുടെ നടുമുറ്റങ്ങളാണ്. കേരളത്തിലെ 16 കെട്ടു പോലെയുള്ള ഇരുനില കെട്ടിടങ്ങളുടെ നടുവിലുള്ള നടുമുറ്റങ്ങൾ വളരെ മനോഹരങ്ങളാണ്. പുരാതന റോമൻ വില്ലകളുടെ മാതൃകയിൽ ഉള്ള ഈ നിർമ്മാണശൈലി ചൂട് കുറയ്ക്കാനും ധാരാളം ശുദ്ധവായു ലഭിക്കാനും സഹായകരമാണ്.

പുരാതന ശൈലിയിലുള്ള, ഇരുവശവും മണ്ണ് കൊണ്ട് മൂടിയ കയ്യാലകൾ ഉള്ള ചെറിയ ഇടവഴികളാണ് ഇവയിലേക്ക് നയിക്കുന്നത്. വീതി വളരെ കുറവായത് കൊണ്ട് ഇവയിലൂടെ കാറുകൾക്ക് സഞ്ചരിക്കാൻ സാധിക്കില്ല. കാൽനടയാത്രക്കാരും സൈക്കിളുകളും മോട്ടർസൈക്കിളുകളും കഴുതകൾ വലിക്കുന്ന ചെറിയവണ്ടികളും മാത്രമേ ഇതിലൂടെ കടന്നു പോവുകയുള്ളൂ. കാലവും ശാസ്ത്രവും എത്ര പുരോഗമിച്ചാലും ഈ വഴികൾക്ക് ഈ വക വാഹനങ്ങൾ ഒഴിവാക്കാൻ പറ്റില്ല എന്ന് തോന്നി. ഇതു മൂലം ഏറ്റവും അടുത്ത റോഡിൽ ഞങ്ങൾ ചെന്ന് ഇറങ്ങിയശേഷം പെട്ടിയും മറ്റു സാധനങ്ങളും ടാക്സിക്കാരൻ തന്നെ കൂലി പറഞ്ഞു ഉറപ്പിച്ച, കൈവണ്ടി പോലെ ഒരു വാഹനത്തിലേക്ക് കയറ്റി. അയാൾ മുന്നിലും ഞങ്ങൾ പുറകിലുമായി കുടുക്കുവഴികളിലൂടെ മുന്നോട്ട് നടന്നു. അപ്പോഴേക്കും ഇരുട്ട് വീണു കഴിഞ്ഞിരുന്നു. അടുത്തുള്ള പള്ളിയിൽ നിന്നും മഗ്രിബ് ബാങ്ക് കേട്ട് തുടങ്ങി. ഏകദേശം 10 മിനിറ്റ് നടന്നപ്പോൾ ഹോട്ടലിലെത്തി.
വാതിലിൽ മുട്ടി വിളിച്ചപ്പോൾ നിറഞ്ഞ ചിരിയുമായി മെലിഞ്ഞ ഒരാൾ വന്ന് വാതിൽ തുറന്നു. അഹമ്മദ് എന്ന സ്വയം പരിചയപ്പെടുത്തിയ അദ്ദേഹം തന്നെ പെട്ടിയും മറ്റും എടുത്ത് ഒന്നാം നിലയിൽ ഞങ്ങൾക്ക് അനുവദിച്ച മുറിയിലേക്ക് കൊണ്ടുവച്ചു തന്നു. ഓരോ കീ ചെയിനിലും മുറിയുടെ നമ്പറിന് പലകാലങ്ങളിൽ ഈ നാട് ഭരിച്ചിരുന്ന രാജവംശങ്ങളുടെ പേരാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഞങ്ങൾക്ക് ലഭിച്ച താക്കോൽക്കൂട്ടത്തിലെ പേര് സാദീൻ എന്നായിരുന്നു.
പുരാതന റോമൻ വില്ലകളുടെ മാതൃകയിൽ ഉള്ള ഈ നിർമ്മാണശൈലി ചൂട് കുറയ്ക്കാനും ധാരാളം ശുദ്ധവായു ലഭിക്കാനും സഹായകരമാണ്. ഫ്രഞ്ചുകാരനായ പാട്രിക്കും ഭാര്യയും ചേർന്നു നടത്തുന്ന ഒരു സംവിധാനമാണിത്. ഒരു ഹോട്ടൽ എന്നതിനേക്കാൾ അവരുടെ വീട്ടിൽ ഒരു അതിഥി എന്ന നിലയ്ക്കായിരുന്നു അവിടെ ഉണ്ടായിരുന്ന ദിവസങ്ങളിൽ ഞങ്ങൾക്ക് ലഭിച്ച ശ്രദ്ധയും പരിചരണവും.
നടുമുറ്റം
പഴയ ശൈലിയിലുള്ള അലങ്കാരങ്ങളാണ് മുറിയിൽ കണ്ടത്. ഭിത്തിയിൽ തന്നെ ചെറുതും വലുതുമായ തുളകൾ ഉണ്ടാക്കി അവയാണ് ചെറിയ ഷെൽഫുകൾ പോലെ ഉപയോഗിക്കുന്നത്. വസ്ത്രങ്ങൾ തൂക്കിയിടാനും മറ്റുമായി സാധാരണ മട്ടിലുള്ള ഒരു അലമാരി ഉണ്ടായിരുന്നു. മുറിയിലെ ചിത്രങ്ങളും വിളക്കുകളും ടോയ്ലറ്റിലെ കണ്ണാടികളും പിത്തള കൊണ്ട് ഉണ്ടാക്കിയ ടാപ്പുകളും എല്ലാം പഴയ ശൈലിയിൽ തന്നെ. കാപ്പിപ്പൊടി നിറവും വെള്ളയും കലർന്ന സെറാമിക് ഒരിഞ്ച് വലിപ്പത്തിലുള്ള ചെറിയ കഷണങ്ങൾ ചേർത്താണ് വാഷ് ബേസിനുകളും ബാത്ത്ടബും മറ്റും ഉണ്ടാക്കിയിരിക്കുന്നത്. മൊറോക്കൻ ശൈലിയിലുള്ള ഇരുമ്പ് കമ്പിവലകളും പലതരത്തിലുള്ള ഗ്ലാസിന്റെ കഷണങ്ങളും കൊണ്ട് അലങ്കരിച്ച ലാമ്പ് ഷെയ്ഡുകൾ മുറിയിലുള്ള വിളക്കുകൾക്ക് പ്രത്യേക ചാരുത നൽകി. രണ്ടാം നിലയിൽ നിന്നും നോക്കിയാൽ മനോഹരമായ അലങ്കരിച്ച നടുമുറ്റം കാണാം. ഈ നാട്ടിലെ തനത് ശൈലിയിൽ തന്നെ ഉള്ള കാർപെറ്റുകളും ഫർണിച്ചറുകളും മറ്റലങ്കാരവസ്തുക്കളും തൂണുകളിലേക്ക് പടർന്നു കയറുന്ന മുല്ലവള്ളികളും ചേർന്ന് മനോഹരമായ കാഴ്ച! നടുമുറ്റത്തിന്റെ ഒരു ഭാഗത്ത് തന്നെ ഒരു ചെറിയ നീന്തൽ കുളവും ഒരുക്കിയിട്ടുണ്ട്.

ആദ്യദിവസം റിയാദിൽ തന്നെ ഡിന്നർ മുൻകൂട്ടി ബുക്ക് ചെയ്തിരുന്നു. ഞങ്ങൾക്ക് ഭക്ഷണം വിളമ്പിയത് അഹമ്മദ് ആയിരുന്നു. രാത്രി മറ്റാരെയും അവിടെ കണ്ടില്ല. ഭക്ഷണം ഓരോ കോഴ്സ് ആയി ഒന്നിന് പുറകെ ഒന്നായി കൊണ്ട് വന്ന് വിളമ്പുകയായിരുന്നു. വൈകുന്നേരം 7 മണിയാകുമ്പോൾ എല്ലാ ജോലിക്കാരും വീട്ടിലേക്ക് പോകുമെന്നും അതിനുമുമ്പ് ഭക്ഷണം ഉണ്ടാക്കി വെച്ച് പോയതാണെന്നും അയാൾ പറഞ്ഞു. മൊറോക്കൻ റൊട്ടി, ടൊമാറ്റോ സലാഡ്, മത്തങ്ങ സൂപ്പ്, സിനാറാ എന്ന് ഇവർ വിളിക്കുന്ന ചീസ് നിറച്ച് സമൂസ, വെർമിസെല്ലി കൊണ്ട് ഉണ്ടാക്കിയ മഞ്ഞ നിറത്തിലുള്ള പുലാവ്, കോഴിയും പച്ചക്കറികളും ഒലീവും മറ്റും ചേർത്ത റ്റജീൻ എന്ന ഇവരുടെ പ്രസിദ്ധമായ വിഭവം, അവസാനമായി സ്റ്റ്റോബറി കൊണ്ടുണ്ടാക്കിയ ഫ്രൂട്ട് സലാഡ് എന്നിവയായിരുന്നു അത്താഴത്തിന്. 20 ദീനാറാണ് ഇവിടെ ഒരു ഡിന്നറിന് അവർ ചാർജ് ചെയ്യുക. സത്യത്തിൽ സാലഡും ബ്രഡും സൂപ്പും കൊണ്ട് തന്നെ ഞങ്ങളുടെ വയറു നിറഞ്ഞിരുന്നു മറ്റൊന്നും കഴിക്കാൻ സാധിച്ചില്ല. യാത്രയും ജറ്റ് ലാഗും കൊണ്ട് ഞാൻ ക്ഷീണിച്ചിരുന്നു. അതു കാരണം വേഗം ഉറങ്ങാനായി റൂമിലേക്ക് പോയി.