പൂമുഖം LITERATUREകവിത തളിക്ക് വേനലേ….

തളിക്ക് വേനലേ….

 

[dropcap]വ[/dropcap]രിക വേനലേ
വന്നിരുന്നീ
ചെറിയകൊമ്പിലെ 
തളിരിലയിലും
നിറയെ വിളമ്പുക
കഴിഞ്ഞുപോയൊരു
പ്രളയം
കൊതിച്ച
ഇളവെയിലിന്നു
പകരമായ്
പതയും
പാലുപോൽ
നുരയും
വേവിന്റെ
അടിയിളക്കി
തടയുന്ന
പങ്കിലെ
നടുമുറിക്കഷ്ണം.

ഉടലിൽനിന്നൂർന്നു
പോകുമവസാന
കച്ച
കണ്ണു ചോപ്പിച്ച്
കൂർപ്പിച്ച്
ഊരിവാങ്ങുക,
ഊർത്തിനോക്കുക
അതിന്നടിയിലെ
നാണവും
പൊള്ളലും
അവളൊളിപ്പിക്കും
വറുതികൾ
വെന്തു വിണ്ട
വിടവുകൾ
പൊത്തുകൾ

അടിയിളകി
വിരലുകൾ പൊള്ളച്ച്
തൊലിപൊളിഞ്ഞ്
തെളിഞ്ഞ കാൽപ്പത്തിയിൽ
നിറയെ ഇറ്റിക്ക
വേനലിന്റെ തിളവെളിച്ചം,
കാണട്ടെ കൂട്ടുകാർ
അവൾ നടക്കാതെ
അതിരുകൾ താണ്ടാതെ
അടയിരിക്കുന്ന
കിളികളെയാട്ടാതെ
ചെറിയ ചുള്ളിക്കമ്പായി
അടിയിൽ
നറുങ്ങി വീണു കിടക്കുന്ന
വിരലുകൾ
നാലുപാടും നീട്ടിയിട്ട്
ഒച്ചയില്ലാതെ
താളം പിടിക്കാതെ
പാട്ടുമല്ല കവിതയുമല്ലാതെ
വാക്കുമില്ല വരികളുമില്ലാതെ
മൂളിമൂളി മുറിഞ്ഞുപോയൊരീണത്തിൽ
ദൂരെദൂരേയ്ക്കു
പുറപ്പെട്ട യാത്രകൾ

തളിക്ക് വേനലേ
നിന്റെ കുടത്തിലെ
തിളച്ച വെള്ളം
തികയില്ലയെങ്കിലും
മുഖമടച്ച്
മൂർച്ഛിച്ചു വീണുകിടക്കുന്ന
പഴയൊരു നാട്ടിൻ
ഇടത്താവളത്തിന്റെ
ഇടതു തോളിൽ
കുലുക്കി വിളിക്കുന്നതിന്നൊപ്പം
തളിക്കുക
നിന്റെ കുടത്തിന്റെ
അടിവയറ്റിൽ നിന്നവസാന
പെരും തുള്ളി
തികയില്ലയെങ്കിലും
തളിക്കുക

Comments

You may also like

മലയാളനാട് വെബ് ജേർണൽ
മലയാളത്തിന്റെ മുഖപുസ്തകം.