പൂമുഖം TRAVEL ദേവദാരുവിന് തീപിടിച്ചപോലെ—-പ്രണയവും യാത്രയും സംഗമിക്കുമ്പോൾ

ദേവദാരുവിന് തീപിടിച്ചപോലെ—-പ്രണയവും യാത്രയും സംഗമിക്കുമ്പോൾ

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

manaliപിയൂഷിന്റെ കോൾ വന്നപ്പോഴാണ് ഉറക്കമറിഞ്ഞത്. എത്ര മണിക്ക് വരണം എന്ന് ചോദിക്കാനാണ്. ‘നോക്കട്ടെ അറിയിക്കാം’ എന്ന് പറഞ്ഞ് വെറുതെ കിടന്നു. ബാൽക്കണിയുടെ വാതിലിലൂടെ താഴ്വരയുടെ പച്ചപ്പും, പർവ്വതനിരകളുടെ ഹിമാവൃതമായ സൗന്ദര്യവും കാണാം. ഒരു ചെറു ചാറ്റൽ മഴ കഴിഞ്ഞതിനാൽ എല്ലാത്തിനും ഭംഗി കൂടിയിരിക്കുന്നു. മണാലിയിൽ എത്തിയിട്ട് രണ്ടു ദിവസങ്ങളേ ആയിട്ടുള്ളൂ. ഷിംലയിൽ നിന്ന്‌ പിയൂഷിന്റെ സ്കോർപിയോയിൽ ഗാരി സന്ധുവിന്റെ പഞ്ചാബി പാട്ടുകൾ കേട്ട് ചുരം കയറിയിറങ്ങി മണാലിയിലെ ഈ കോട്ടേജിൽ എത്തുമ്പോൾ മിനിഞ്ഞാന്ന് രാത്രി ഏഴു മണിയായിരുന്നു. മനസ്സും ശരീരവും ഏതോ വിഷാദത്തിൽ സൂക്ഷ്മമായി, പോയിരുന്നു. ബിയാസ് നദിക്കു കുറുകെയുള്ള പണ്ടൊഹ് ഡാമിനടുത്തെത്തിയപ്പോഴായിരുന്നു പിയൂഷ് നുസ്രത് ഫത്തേഹ് അലി ഖാന്റെ പാട്ടുകളിലേക്ക് ചുവടു മാറ്റിയത്. വരണ്ട കുന്നുകളിലൂടെ ഒലിച്ചിറങ്ങുന്ന അരുവിപോലെ ഓർമകളും, വേദനകളും നിശബ്ദമായ രക്തസ്രാവം പോലെ എന്നിൽ ഊർന്നിറങ്ങിക്കൊണ്ടിരുന്നു. അവനറിഞ്ഞിരുന്നില്ല പഞ്ചാബിലെ അഞ്ചു ദിവസങ്ങൾ അവളുമായുള്ള പ്രണയകാലത്തെ, ഓർമകളെ, ഉണങ്ങാത്ത മുറിവുകളെ വീണ്ടും ഉണർത്തിയെന്ന്. “ഇക് ആഗ് കാ ദരിയാ ഹെ ഔർ ഡൂബ് കേ ജാനാ ഹെ” നുസ്രത് പാടുന്നു.

പിന്നീടങ്ങോട്ട് ചുരങ്ങളൊന്നും കണ്ണിൽപ്പെട്ടില്ല. സമുദ്രനഗരത്തിലെ ഗ്രീഷ്മം. ആദ്യമായി അവൾ വീട്ടിൽ വന്നത് കടുത്ത ചൂടുള്ള ഒരു ഉച്ച നേരത്തായിരുന്നു. ഞങ്ങൾ തമ്മിൽ പരസ്പരം ഫോണിലും, നേരിട്ടും സംസാരിച്ചിരുന്നുവെങ്കിലും അവൾ പെയ്യാത്ത മഴമേഘം പോലെ എന്തോ ഒന്ന് കാത്തുവെച്ചു. ആരോ വാതിൽ മുട്ടി. ബാല്കണിയിലേക്ക് തുറക്കുന്ന ലിവിങ് റൂമിൽ നിലത്ത് കിഴക്കൻ കാറ്റേറ്റ് അലസമായി കിടക്കുകയായിരുന്നു ഞാൻ. വാതിൽ തുറന്നതും അതാ പഴുത്ത പേരക്കയുടെ നിറമുള്ള അവൾ കുസൃതിച്ചിരിയുമായി കിതച്ചു നിൽക്കുന്നു. “മി ആൻഡ് യു” എന്നെഴുതിയ വെളുത്ത ടീ ഷർട്ട് കാണിക്കാൻ എന്നപോലെ ധരിച്ച പിങ്ക് ജാക്കറ്റ് അഴിച്ചുവെച്ച് അവൾ നേരെ അടുക്കളയിലേക്ക് ഒരുഅപരിചിതത്വവുമില്ലാതെ നടന്നു. ഫ്രിഡ്ജ് തുറന്ന് മുഖം ചുളിച്ച് ചിലത് പിറുപിറുത്തു. എന്തോ വീട്ടിലാകെ ഒരു സൗരഭ്യം. തിടുക്കത്തിൽ ഞാൻ ബെഡ്റൂമിലെ തുണികളും മറ്റും ഒതുക്കി വെച്ച് മുടി ചീകി കുർത്തയുമിട്ട് അടുക്കളയിലേക്ക് പോകുമ്പോഴേക്കും തിളയ്ക്കുന്ന ചായ കപ്പിലേക്ക് അവൾ പകരുന്നു. അടുത്ത പറമ്പിലെ തോട്ടത്തിലേക്ക് തുറക്കുന്ന ജനാല അവൾ തുറന്നിട്ടിരുന്നു. ലിവിങ് റൂമിൽ ഇരുന്ന് ഞങ്ങൾ സംസാരിച്ചത് പഞ്ചാബിനെക്കുറിച്ചാണ്. ഇന്നലെ രാത്രി ഫോണിൽ അവൾ പറഞ്ഞു തന്ന പഞ്ചാബി സാഹിത്യത്തെക്കുറിച്ചുള്ള കിസ്സകളുടെ തുടർച്ച. അവളുടെ നീണ്ട കൈവിരലുകളുടെ സൗന്ദര്യത്തെ ഞാൻ മുമ്പും വർണിച്ചതുകൊണ്ടായിരിക്കണം അവൾ സംസാരിക്കുമ്പോൾ അവ എനിക്ക് നേരെ നീണ്ടു വന്നു. സുരാഹികളിൽ ചിത്രപ്പണികൾ ചെയ്ത പഞ്ചാബി സുന്ദരി സോഹ്നിയുടെയും, കാമുകൻ മഹിവാളിന്റെയും ദുരന്ത പ്രണയകഥ പറയുന്ന ചന്ദ്രഭാഗ എന്ന ചെനാബും, വസിഷ്ഠന് പാശം തകർത്ത് രക്ഷ നൽകിയ വിപാശ എന്ന ബിയാസും, പാകിസ്ഥാനിൽ ചെനാബുമായി സംഗമിക്കുന്ന രവിയും, ഉപവാസത്തോടെയുള്ള സ്നാനം ഋഷിതുല്യമായ പരിശുദ്ധി നൽകുമെന്ന് പുരാണങ്ങളിൽ പറയുന്ന വിതസ്ത എന്ന ഝലം നദിയും, കൈലാസത്തിലെ മാനസരോവരത്തിനടുത്തുനിന്നുത്ഭവിക്കുന്ന സത്ലജ് നദിയും ചേർന്ന പഞ്ച നദികളും ആ വിരലുകളിലൂടെ എനിക്കു നേരെയുള്ള പ്രണയപ്രവാഹമായി. അവയെ ചുംബിക്കാതിരിക്കാൻ എനിക്ക് കഴിഞ്ഞില്ല. ഞങ്ങൾ ആലിംഗനബദ്ധരായി. അവളുടെ ചുണ്ടിലൂടെയും, കഴുത്തിലൂടെയും, നീണ്ടമുടിയിലൂടെയും ഞാൻ പഞ്ചാബിന്റെ സുഗന്ധം രുചിച്ചും മണത്തും അറിഞ്ഞു. അവൾ പോകാൻ തയ്യാറായി. ‘അൽപനേരം കൂടി ഇരിക്കൂ’ എന്ന് ഞാൻ പറഞ്ഞെങ്കിലും ‘ഏറെ വൈകി, അച്ഛൻ തിരക്കും’ എന്ന് വാത്സല്യത്തോടെ എന്നെ തലോടിക്കൊണ്ട് പറഞ്ഞ് പടികൾ ഓടിയിറങ്ങി. പിങ്കും വെള്ളയും നിറങ്ങളുള്ള സ്കൂട്ടി ഓടിച്ച് കൊന്ന പൂത്തുനിന്ന കോളണിയുടെ വളവിലേക്ക് ഒരു വണ്ടിനെപ്പോലെ അവൾ മറയുന്നത് ബാൽക്കണിയിൽ നിന്നും ഞാൻ ഏറെ നേരം നോക്കി നിന്നു.
 
അവൾ സ്വന്തം നാട്ടിലേക്ക്, പട്യാലയിലേക്ക് പോകുന്നതിന് ഇനി വെറും നാല് ദിവസങ്ങളേ ഉളളൂ. കഴിഞ്ഞയാഴ്ച രാത്രി ഏറെ കരഞ്ഞു കൊണ്ടാണ് അവൾ ആ കാര്യം എന്നോട് ഫോണിൽ പറഞ്ഞത്. ഇപ്പോൾ പോയാൽ ഇനി ജൂണിലേ തിരിച്ചുവരൂ. അവളുടെ അച്ഛന്റെ സഹോദരന്മാരുമായി കുടുംബ സ്വത്തിന്റെ ചില തീരുമാനങ്ങൾ, പിന്നെ സ്ഥിരം വിശേഷങ്ങൾ, ആഘോഷങ്ങൾ. ബൈശാഖി എല്ലാ വർഷവും അവൾക്ക് പ്രിയപ്പെട്ടതാണ്. ഞങ്ങൾ രണ്ടുപേരും ഏറെ നേരം കരഞ്ഞു,നെടുവീർപ്പിട്ടു. ബിസിനെസ്സ്കാരനായ അച്ഛൻ ഈ സമുദ്രനഗരിയിലേക്ക് ചേക്കേറുന്നത് അവൾക്ക് പന്ത്രണ്ട് വയസ്സുള്ളപ്പോളാണ്. അവൾക്കിപ്പോൾ ഇരുപത്തഞ്ച് വയസ്സായി. അവളുടെ മുത്തച്ഛൻ അവിഭാജിത പഞ്ചാബിൽ നിന്നും പലായനം ചെയ്യേണ്ടി വന്നവരിലൊരാളായിരുന്നു. ഇന്നിവിടെ പഞ്ചാബികളുടെ ഒരു ചെറു കോളനി തന്നെയുണ്ട്. ഈ ഗ്രീഷ്മത്തിൽ ഞങ്ങളുടെ കണ്ടുമുട്ടലുകളുടെ വിവിധ രഹസ്യ ഇടങ്ങളിൽ എനിക്കെന്നും സർപ്രൈസ് നൽകാൻ ഇഷ്ടപ്പെടുന്ന അവൾ മക്കി റോട്ടിയും, സാഗ് കറിയും, ലസ്സിയും, അമൃത്‌സർ കുൽചയും, ചൂരിയുമൊക്കെ ചേർന്ന് വിവിധ പഞ്ചാബി രുചികളുമായി കഴിഞ്ഞ രണ്ടു മാസത്തോളം എന്നെ കീഴടക്കുന്നുണ്ട്.
 
നാട്ടിലേക്ക് പോകുന്നതിന്റെ തലേന്ന് അവളുടെ ഫോൺ വന്നു. എടുത്തപ്പോൾ ബാൽക്കണിയിൽ വന്ന് നോക്കാൻ പറഞ്ഞു. അതാ അവൾ പഞ്ചാബി ഘാഗ്ര ചോളി ധരിച്ച് സ്‌കൂട്ടിയിൽ ഇരിക്കുന്നു. താഴേക്ക് വരാൻ എന്നോട് ആംഗ്യം കാണിക്കുന്നു. എന്റെ കാറിൽ ഞങ്ങൾ കുന്നിൻ പുറത്തുള്ള ചർച്ചിനടുത്തേക്ക് പോയി. വഴിയിൽ മുഴുവൻ ഒരു കൈകൊണ്ട് ഞാനിടയ്ക്കിടെ അവളുടെ കൈകൾ തലോടി, കവിളുകളും. ഓരോ തവണ തലോടുമ്പോഴും ഒരു കുട്ടിയെപ്പോലെ അവൾ കവിളുയർത്തി എനിക്ക് നേരെ നീട്ടിത്തന്നു. പഞ്ചാബിനെക്കുറിച്ചുള്ളതെല്ലാം എനിക്ക് പരിചയപ്പെടുത്താൻ എന്തോ ധൃതിയുള്ളതുപോലെ അവൾ മഞ്ഞയും പച്ചയും ഇടകലർന്ന ഘാഗ്ര ചോളിയെപ്പറ്റി പറഞ്ഞു തന്നു. പച്ചപ്പ്‌ കൊണ്ട് സമ്പന്നമായ ആ മരങ്ങൾക്കിടയിൽ പഴുത്ത ഒരിലപോലെ അവൾ തെളിഞ്ഞു നിന്നു. ഞങ്ങൾ സൂര്യാസ്തമയം വരേയ്ക്കും ആ കുന്നിൻ ചരിവിലൊരിടത്ത് ഇരുന്നു. അവൾ ഇല്ലാത്ത ദിവസങ്ങളെപ്പറ്റി എനിക്ക് ആലോചിക്കാൻ പോലും കഴിയില്ല. ഈ നഗരം മുഴുവൻ ശൂന്യമായപോലെയാകുമത്. അവളുടെ ലെഹെങ്ക ഉയർത്തി ഇടുപ്പിനു താഴെയുള്ള മറുകിൽ ഞാൻ ചുംബിച്ചു. അവൾ എന്നെ ചേർത്ത് പിടിച്ചു.
 
യാത്ര തുടങ്ങിയ ചണ്ഡീഗഡിൽ നിന്ന് ആദ്യം പോയത് അമൃത്സറിലേക്കാണ്. ആ വഴിക്കാണ് ലുധിയാന. ലുധിയാന സ്റ്റേഷനിൽ വണ്ടി നിർത്തിയപ്പോൾ എന്തോ അവളെ ഞാൻ വല്ലാതെ ഓർത്തു. ആ നഗരത്തിന്റെ സവിശേഷതകളെപ്പറ്റി അവൾ ഒരുപാട് പറഞ്ഞു തന്നിട്ടുണ്ട്. ചണ്ഡീഗഡിൽ ഒരു ഒറ്റ മുറി ലോഡ്ജിൽ രണ്ടു ദിവസം മാത്രം തങ്ങി. കാര്യമായി കാണാനൊന്നും ഉള്ളതായി തോന്നിയില്ല. പാരമ്പര്യവും, ആധുനികതയും ഒത്തുചേരുന്ന നഗരമായ പട്യാലക്കാരിക്ക് ചണ്ഡീഗഡിനോട് ഏറെ ഇഷ്ടമുണ്ടായിരുന്നില്ല. ശരിയാണ്. ചണ്ഡീഗഡിന് മറ്റ് നഗരങ്ങളുടെ തന്നെ ശീലങ്ങളും, രീതികളുമാണ് ഉപരിപ്ലവമായ സൗന്ദര്യങ്ങൾ ഉണ്ടെങ്കിലും. ഇ ഓട്ടോയും ഹോപ് ഓൺ-ഹോപ് ഓഫ് ബസിലുമായി നഗരം കണ്ടു തീർത്തു. വൈകുന്നേരം ബസിന്റെ മുകളിൽ ഒരു ചെറു പിറന്നാൾ ആഘോഷത്തിന്റെ ആരവം പുതിയ അനുഭവമായി. സുഖ്‌നാ തടാകക്കരയിൽ നേക് ചന്ദ് തീർത്ത ശില്പങ്ങളുടെയും, ഗുഹകളുടെയും, വെള്ളച്ചാട്ടങ്ങളുടെയും ഉദ്യാനം വടക്കേ ഇന്ത്യൻ ഗ്രാമജീവിതത്തെയും, നാം വ്യർത്ഥമായി ഉപേക്ഷിക്കുന്നതിനെയുമൊക്കെ നൂതന അർത്ഥങ്ങളിൽ പ്രതിഷ്ഠിക്കുന്നു. ഇത് ചണ്ഡീഗഡിനെപ്പോലെ എല്ലാ നഗരങ്ങൾക്കുമുള്ളിലെ മരുപ്പച്ചപോലെ നിലകൊള്ളുന്നു. സാഹിർ ലുധിയാൻവിയെക്കുറിച്ച് അവളും ഞാനും സംസാരിച്ചിരുന്ന സമയത്ത് അവൾ നിർബന്ധിച്ചപ്പോൾ ഞാനവൾക്ക് അദ്ദേഹത്തിന്റെ പ്രണയിനി അമൃതാപ്രീതത്തിന്റെ കവിത ‘മേം തേനു ഫിർ മിലാംഗി’ കേൾപിച്ചുകൊടുത്തു. ആ കവിതയുടെ ഓരോ വരിയും അവൾ ഏറെ നേരം വ്യാഖ്യാനിച്ചു തന്നു. വരികൾക്കിടയിൽ പലപ്പോഴും അവളും ഞാനും വിങ്ങിപ്പൊട്ടി. ഞങ്ങൾ സത്ലജ് നദീ തടത്തിൽ നഗ്നരായി കിടന്നു.
download
പഞ്ചാബിലെ ദൊആബാ എന്നറിയപ്പെടുന്ന പ്രദേശത്താണ് ജലന്ധർ. സത്ലജിനും ബിയാസിനും ഇടയിൽ. സ്പോർട്സ് പ്രേമികൾക്ക് ജലന്ധർ അപരിചിതമായിരിക്കില്ല. അഞ്ചു വർഷങ്ങൾക്ക് മുമ്പ് ഡൽഹിയിൽ ഉറുദു ശായർ മിർസാ ഗാലിബിന്റെ ഹവേലി സന്ദർശിച്ചപ്പോൾ എന്റെ മനസ്സ് നിറയെ ഗുൽസാർ എഴുതി സംവിധാനം ചെയ്ത് എൺപതുകളിൽ ദൂരദർശനിൽ സംപ്രേഷണം ചെയ്തിരുന്ന മിർസാ ഗാലിബ് എന്ന സീരിയലിന്റെ ആത്മാവായി മാറിയ പാട്ടുകളായിരുന്നു. ജഗ്ജിത് സിങ്ങും ചിത്രാ സിങ്ങും ചേർന്നാലപിച്ച ഗാലിബിന്റെ ഗസലുകൾ. ജലന്ധർകാരനായ ആ മാസ്മരിക ഗായകനെക്കുറിച്ചും അദ്ദേഹത്തിന്റെ സംഭാവനകളെക്കുറിച്ചുമാണ് അവൾ ഒരു രാത്രി കടൽക്കരയിലിരുന്ന് എന്നോട് പറഞ്ഞത്. അന്നവൾക്ക് വല്ലാത്ത അസ്വാസ്ഥ്യം അനുഭവപ്പെട്ടു. എന്റെ കൈകൾ മുറുകെപ്പിടിച്ചു. ജഗ്ജിത് സിംഗിന്റെ പാട്ടുകൾ കേട്ടാൽ അവൾ വിഷാദത്തിന് അടിമപ്പെടും. മനസ്സ് നങ്കൂരമില്ലാത്ത കപ്പൽ പോലെ കടലിൽ അലയും. പലരും ഗാലിബിന്റെ ഗസലുകൾക്ക് സംഗീതം നൽകിയിട്ടുണ്ട്, പാടിയിട്ടുണ്ട്, പക്ഷെ, അദ്ദേഹം ആ ഗസലുകളുടെ അർത്ഥവും അർത്ഥ വിശാലതയും സംവേദനക്ഷമതയോടെ സമീപിച്ച് സംഗീതം നൽകുകയും പാടുകയും ചെയ്തയാളാണ്. അല്ലാതെ തന്റെ പാണ്ഡിത്യം ആ ഗസലുകളിൽ അടിച്ചേൽപ്പിക്കുകയല്ല ചെയ്തത്. അവൾ പെട്ടെന്ന് ഉത്സാഹവതിയായി. കണ്ണുകളിൽ ഒരു പോരാളിയുടെ തീവ്രത ജ്വലിച്ചു നിന്നു. പൗർണമി രാത്രിയിൽ തിരമാലകൾ ക്ഷുബ്ധമായി. പഞ്ചാബിന്റെ നഷ്ടങ്ങളെക്കുറിച്ചും, മുറിവുകളെക്കുറിച്ചും അവൾ വാചാലയായി. പഞ്ചാബിൽ ഇന്ന് വേരുറപ്പിച്ചിരിക്കുന്ന ലഹരിയെക്കുറിച്ചും, ഉപരിപ്ലവമായ സന്തോഷങ്ങളും സുഖങ്ങളും മാത്രം തേടുന്ന മധ്യവർഗ്ഗത്തെയും, യുവതയെയും അവൾ പുച്ഛിച്ചു. പഞ്ചാബ് എന്നാൽ വെറും കടുകുപാടങ്ങളുടെ സൗന്ദര്യവും, ട്രാക്ടറും ബോളിവുഡ് സിനിമകളിലെ കാല്പനികതയുമല്ല, കൃഷി ചെയ്യാൻ മടിച്ച് സ്വന്തം നിലത്ത്
 
ഫ്‌ളാറ്റുകളും കൊമേർഷ്യൽ കോംപ്ലക്സ്കളും കെട്ടി വിദേശത്ത് സുഖിച്ച് താമസിക്കുന്ന ഒരു വലിയ ജനവിഭാഗം കൂടിയാണ്. “മേം അപ്ണാ പഞ്ചാബ് ഗവായിയാ” ഇത്രയും പറഞ്ഞപ്പോഴേക്കും അവൾ പൊട്ടിക്കരഞ്ഞു. മടിയിൽ കിടത്തി തലോടിയിട്ടും ആ കണ്ണുനീർ ഏറെ നേരത്തേക്ക് നിന്നില്ല. എന്റെ അരയിൽ മുഖമർത്തി അവൾ കരഞ്ഞു കൊണ്ടേയിരുന്നു. അവളുടെ മുടിയിൽ മുഖമമർത്തി ഞാനും. പ്രണയം എത്ര വിശുദ്ധമായ യാത്രയാണ്, അതിനില്ലാത്ത വൈവിധ്യങ്ങളില്ല, എത്ര തവണ നിർമിക്കപ്പെട്ടും, തകർക്കപ്പെട്ടും, ഉറഞ്ഞും അലിഞ്ഞുമാണ് ഈ യാത്ര.
അമൃതസർ എത്തുമ്പോഴേക്കും ഉച്ചയ്ക്ക് പന്ത്രണ്ട് മണിയായിരുന്നു. പറഞ്ഞേല്പിച്ചതിനാൽ ഗുർദീപ് സിംഗ് എനിക്ക് വേണ്ടി കാത്തു നിന്നു. അദ്ദേഹത്തിന്റെ ബൈക്കിൽ സുവര്ണക്ഷേത്രത്തിനകത്തെ സത്രത്തിലേക്ക്. കുളിച്ച് തയ്യാറാകാനുള്ള സമയത്തിനുള്ളിൽ ഗുർദീപ് പുറത്തെവിടെയോ പോയി വന്നു. നല്ല ചൂടുണ്ട്. അമൃതസർ പഞ്ചാബിലെ ഏറ്റവും ചൂടുള്ള പ്രവിശ്യകളിൽ ഒന്നാണ്. നാട്ടിലെത്തി അവളെനിക്ക് രണ്ടു കയ്യിലും മൈലാഞ്ചിയിട്ട ചിത്രങ്ങൾ അയച്ചു തന്നു. വിവാഹവേളയിൽ വധു ധരിക്കുന്ന ചുവപ്പും വെളുപ്പും നിറമുള്ള ചൂട (വളകൾ) കൈ നിറയെ ധരിച്ച അവളുടെ ചിത്രം ഒരു നിമിഷം എനിക്ക് ഞെട്ടലുണ്ടാക്കിയെങ്കിലും ആ കൈകൾ അവളുടെ ബന്ധുവിന്റെ വിവാഹവേളയിലേതാണെന്ന് അടുത്ത ചിത്രത്തിലൂടെ അവൾ വിശദീകരിച്ചു. ‘കിലാ മുബാറക്’ എന്നെഴുതിയ മെസേജ് എന്നെ കുഴപ്പിച്ചു. ചോദിച്ചപ്പോൾ ചിരിച്ചുകൊണ്ടവൾ പറഞ്ഞു ആ വിവാഹം നടക്കുന്നത് പട്യാലയിലാണെന്ന്. രാജകീയമായതിനെ ഗൗരവത്തോടെയും, പരിഹസിച്ചും സൂചിപ്പിക്കാൻ പട്യാല ഒരു രൂപകമാകുന്നു പഞ്ചാബിൽ. അവളുടെ ശിരസ്സിൽ കലിരേ കൊണ്ട് അനുഗ്രഹിക്കുന്ന വധുവിന്റെ ചിത്രവും അയച്ചു തന്നു. കലിരയിലെ ഒരു കഷണം ശിരസ്സിൽ വീണാൽ അടുത്ത വിവാഹം അവളുടേതായിരിക്കുമത്രേ. നീല പട്യാല സ്യൂട്ട് ധരിച്ച അവൾ ഏറെ ഉല്ലാസവതിയായി കാണപ്പെട്ടു. വീട്ടിലെ പഴയ ആൽബത്തിൽ നിന്നും അവളുടെ കുഞ്ഞു നാളിലെ ചിത്രങ്ങൾ പിറ്റേ ദിവസം രാവിലെ എന്റെ ഫോണിൽ ഒന്നൊന്നായി വന്നു. ‘പ്രെസെന്റിങ് യു ഡാഡ്‌സ് പ്രിൻസസ്’ എന്ന മെസേജും.സുവർണ ക്ഷേത്രത്തിലേക്ക് പോകുമ്പോൾ ഞാൻ ധരിച്ചത് അവളെനിക്ക് കൊണ്ടുവന്ന നീല നിറത്തിലുള്ള പഠാനി സ്യൂട്ട് ആണ്. ഗുർദീപ് എനിക്ക് ക്ഷേത്രത്തിന്റെ ചരിത്രവും, രീതികളും പറഞ്ഞു തന്നു. അഞ്ചാമത്തെ സിഖ് ഗുരുവായ ഗുരു അർജൻ ദേവ് സ്ഥാപിച്ച സുവർണ ക്ഷേത്രം ഹർമന്ദർ സാഹിബ് എന്നറിയപ്പെടുന്നു. പ്രസിദ്ധമായ ലംഗർ കഴിച്ച്, വിശുദ്ധ ഗ്രന്ഥം ‘ഗുരു ഗ്രന്ഥ സാഹിബ്’ അകാൽ തക്തിലേക്ക് കൊണ്ടുപോകുന്ന ‘സുഖാസൻ’ എന്ന ചടങ്ങു തീരുന്നതുവരെ അവിടുത്തെ ശുദ്ധമായ കാറ്റേറ്റ് തടാകക്കരയിലിരുന്നു. രാത്രി മുറിയിലേക്ക് കയറുമ്പോൾ ഗുർദീപ് എന്റെ കയ്യിൽ സ്നേഹത്തോടെ സിഖുകാരുടെ ‘കട’ ഇട്ടു തന്നു. അവൾ വിഭജനത്തെക്കുറിച്ചും, അതുണ്ടാക്കിയ മുറിവുകളെക്കുറിച്ചും, ബ്ലൂസ്റ്റാർ ഓപ്പറേഷനെക്കുറിച്ചും അധികം സംസാരിച്ചിരുന്നില്ല. ഒന്നോ രണ്ടോ തവണ സംസാരിച്ചപ്പോൾ അതവളെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. പഞ്ചാബിൽ എല്ലാവരും സിഖുകാരല്ല. അവൾ ഹിന്ദുവാണ്, പഞ്ചാബി ബ്രാഹ്മിൺ. വെടിയുണ്ടകളുടെ അടയാളങ്ങൾ പതിഞ്ഞ ജാലിയൻവാലാബാഗിൽ ഇന്നും ആയിരക്കണക്കിനാളുകളുടെ രോദനങ്ങൾ അലയടിക്കുന്നതുപോലെ തോന്നി. അടുത്തുള്ള പാർട്ടീഷൻ മ്യൂസിയത്തിൽ പോയെങ്കിലും ഏറെ നേരം ചിലവഴിക്കാൻ കഴിഞ്ഞില്ല. അത്രയ്ക്ക് വേദനയുണ്ടാക്കുന്നതാണ് ആ ചരിത്രരേഖകൾ. വിവിധതരം ലസ്സികളോ, അമൃത്‌സറി കുൽച്ചയോ ഒന്നും ആസ്വദിക്കാനുള്ള മനസ്സുണ്ടായില്ല. വാഗാ ബോർഡറിലേക്ക് വിശാലിന്റെ ടാക്സിയിൽ എത്തുമ്പോൾ വൈകീട്ട് നാലര മണി. അതിർത്തിയുടെ രണ്ടു ഭാഗത്തും രണ്ടു രാജ്യങ്ങളിലെയും ആളുകൾ വന്നു ചേരുന്നു. ദേശസ്നേഹം ഉണർത്തുന്ന ചടങ്ങുകൾ കഴിഞ്ഞ് തിരിച്ചുപോരുമ്പോൾ ഒരു കൂട്ടുകുടുംബത്തിന്റെ വിഭജനവും, രക്തച്ചൊരിച്ചിലും, അനാഥത്വവും മനസിനെ വല്ലാതെ ഉലച്ചു.
 Golden-Temple-Amritsar--1038x569
ഇന്ന് വൈകുന്നേരം എവിടെക്കുമില്ല എന്ന് പിയൂഷിനെ വിളിച്ചുപറഞ്ഞ് കോട്ടേജിന്റെ ബാൽക്കണിയിൽ ഒരു ചായ കുടിച്ചുകൊണ്ടിരുന്നു. വീണ്ടും മഴ പെയ്യുന്നു. കൊക്കോ അടുത്തു വന്നു. അവന്റെ നെറുകയിൽ തലോടിയിരിക്കാൻ എന്ത് സുഖം. പഹാഡിലെ (കുന്നിൻ പ്രദേശങ്ങൾ) പട്ടികൾ അല്പം മൂഡിയായിരിക്കുമത്രെ. ശരിയാണ്, അവന് ഒരുന്മേഷമില്ല, ആ കണ്ണുകളിൽ എന്തോ ഒരു വിഷാദം. നല്ല മഴയുള്ള ഒരു പ്രഭാതത്തിലാണ് സ്‌കൂളിൽ വഴക്കുകേട്ട കുട്ടിയെപ്പോലെ പൊട്ടിക്കരഞ്ഞുകൊണ്ട്‌ അവൾ മുറിയിലേക്ക് കയറി വന്നത്. ഞാനാകെ തരിച്ചുനിന്നു. അവളുടെ വിവാഹാലോചന നടക്കുന്നു. ഡൽഹിയിൽ ആർമിയിൽ ഓഫീസറാണ് അയാൾ. അവളുടെ അച്ഛന്റെ കുടുംബത്തിലെ ഒരകന്ന ബന്ധു കൂടിയാണ്. പട്യാലയിലെ വിവാഹത്തിൽ അയാളുടെ അച്ഛനമ്മമാർ ഉണ്ടായിരുന്നത്രെ. പക്ഷെ അവൾ നാട്ടിലേക്ക് പുറപ്പെടുന്നതിനു തലേദിവസം വരെ അറിഞ്ഞിരുന്നില്ല ഈ വിഷയം. പല സാധ്യതകളെപ്പറ്റി ഞങ്ങൾ ചർച്ച ചെയ്തു. കെട്ടിപ്പിടിച്ച് നിസ്സഹായരായി കരഞ്ഞു. വിഭജനങ്ങൾ മണ്ണിലല്ല, മനസ്സിലാണ് മുറിവുകളുണ്ടാക്കുന്നത്. നമ്മുടെ കല്യാണത്തിന് അവളുടെ കുടുംബം ഒരിക്കലും സമ്മതിക്കില്ല, പ്രത്യേകിച്ചും ഒരു പ്രണയ വിവാഹം. “നിനക്കോര്മയില്ലേ അന്ന് പട്യാലയിൽ വെച്ച് ഞാൻ ഒരു വധുവിനെപ്പോലെ ആഹ്ളാദിച്ചത്? അന്ന് രാത്രി ഒരു നിമിഷം ഞാൻ എന്റെ വിവാഹം വിഭാവനം ചെയ്തു. ഒരു പെൺകുട്ടി പ്രണയത്തിന്റെ മൂർദ്ധന്യത്തിലെത്തുമ്പോൾ ബാല്യകാലത്തെപ്പോലെ സ്വാതന്ത്രയാകുന്നു, പട്ടം പറത്തിയും, ഷ്ഠാപൂ കളിച്ചും ഉല്ലസിച്ച കാലങ്ങൾ തിരിച്ചുപിടിച്ച സുഖം. പക്ഷെ.”
 
ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ എനിക്ക് ഒരു കോൾ വന്നു. അതവളായിരുന്നു. അവളുടെ മൊബൈൽ ഫോൺ നിരീക്ഷണത്തിലാണത്രെ. അതുകൊണ്ടു തന്നെ ഇനി ആ പഴയ നമ്പറിലേക്ക് വിളിക്കരുത് എന്നവൾ വേദനയോടെ പറഞ്ഞു. എപ്പോഴും സൈലന്റ് മോഡിൽ വെച്ച് അവൾ പുതിയ മൊബൈലും നമ്പറും സൂക്ഷിച്ചു. “പ്രണയത്തെ പരിഹാസ്യമായ ഒരു മുറിവുപോലെ മറച്ചുവെക്കേണ്ടി വരുന്നത് എത്ര അപഹാസ്യമാണല്ലേ?” അവൾ ചോദിച്ചു. രാത്രിയും പകലും ഒറ്റയ്ക്ക് കിട്ടുന്ന അപൂർവം സമയങ്ങളിൽ മാത്രം ഞങ്ങൾ സംസാരിച്ചു. അവളുടെ മെസേജുകളിൽ വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങി. അത് ശരിയായിരുന്നു. പട്യാലയിൽ നിന്ന് അവളുടെ സഹപാഠിയായ പെൺകുട്ടി എന്നെ വിളിച്ചു. കാര്യങ്ങൾ കൂടുതൽ വ്യക്തമായി. ഞാനാകെ തകർന്നു. അവളിലേക്കെത്താൻ ഓരോ തവണ പുതു പുതു പാലങ്ങൾ പണിയുമ്പോഴും നദിയുടെ വീതി കൂടി വന്നു.
ഒരുച്ചനേരത്ത് അവൾ വീട്ടിൽ വന്നു. മുഖമൊക്കെ വല്ലാതെ വിളറിയിരിക്കുന്നു. മുടി അലസമായിട്ടിരിക്കുന്നു. വന്നയുടനെ സോഫയിലിരുന്ന് എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു കൊണ്ടിരുന്നു. പിന്നീട് കണ്ട വിചിത്രമായ മുഖഭാവങ്ങളും പെരുമാറ്റങ്ങളും എന്നിൽ ആഘാതവും ഭീതിയും വർധിപ്പിച്ചു. രണ്ടു കൈകളും പരസ്പരം തിരുമ്മി,കണ്ണ് മിഴിച്ച്, അതിവേഗത്തിൽ ശ്വാസമെടുത്ത് അവൾ മാറിയിരുന്നു. ഒരു കുട്ടിയെപ്പോലെ അവളെ മടിയിലിരുത്തി ഞാൻ തലയിൽ തലോടിക്കൊണ്ടിരുന്നു. അവളുടെ ബാഗിൽ ഡിപ്രെഷനുള്ള ഗുളികകളും, കുറിപ്പും ഞാൻ കണ്ടു. ‘എന്റെ ഹൃദയം ഇടയ്ക്കിടെ കാണാക്കയങ്ങളിലേക്ക് ആണ്ടുപോകുന്നു. വിമാനത്തിൽ സഞ്ചരിക്കുമ്പോൾ ചിലപ്പോൾ തോന്നാറില്ലേ? അതിന്റെ പത്തിരട്ടി, നൂറിരട്ടി. ഈ ഗുളികകൾ ആ അവസ്ഥയെ തരണം ചെയ്യാനാണ്.’ ‘പക്ഷെ എത്ര നാൾ?’ എന്ന എന്റെ ചോദ്യത്തിന് ഒരു ചിരിമാത്രം. അവളുടെ അകത്ത് എന്തോ ഒന്ന് ശക്തി പ്രാപിക്കുന്നുണ്ട്. വേദനകളെ അവൾ ഭയക്കുന്നില്ല. ആ മുഖത്ത് ഒരു നിസ്സംഗത വർധിച്ചുവരുന്നു.
പിറ്റേന്ന് രാവിലെ അവളുടെ പഴയ ഫോണിൽ നിന്നും ഒരു കോൾ വന്നു. അതവളുടെ അച്ഛനായിരുന്നു. സൗമ്യമായി സംസാരിച്ച അദ്ദേഹം എന്നെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചു. ഞങ്ങൾ കടൽക്കരയിലെ ഒരു റെസ്റ്റോറന്റിൽ ഇരുന്നു. “അവൾ ട്രീട്മെന്റിൽ ആണ്. അതിന്റെ ഭാഗമായി ആദ്യം അവൾ ചെയ്യേണ്ടത് നിങ്ങളിൽ നിന്നും, നിങ്ങളുടെ ഓർമകളിൽ നിന്നും അകലങ്ങളിലേക്ക് പോവുക എന്നതാണ്. ഞങ്ങൾ അവളെയും കൂട്ടി കുറച്ചു നാളത്തേക്ക് പട്യാലയിലേക്ക് പോകുന്നു. അവിടെ ട്രീറ്റ്മെന്റ് തുടരും. എനിക്കും കുടുംബത്തിനും അവളെ വേണം. അവളുടെ ചേച്ചിയുടെ പ്രണയ വിവാഹം ഒരു മോചനത്തിൽ അവസാനിച്ച് രണ്ടു വർഷങ്ങളെ ആയുള്ളൂ. ആ കാലങ്ങളിലെ ഞങ്ങളുടെ വേദനകൾ, ദുഃഖങ്ങൾ എല്ലാം അവൾ അറിഞ്ഞതാണ്. പക്ഷേ, നിങ്ങൾ വന്നപ്പോൾ അവൾ ധർമസങ്കടത്തിലായി. നിങ്ങളെ ഇഷ്ടപ്പെടുകയും ചെയ്തു, പിരിയാതിരിക്കാനും കഴിയില്ല എന്ന അവസ്ഥ. നിങ്ങൾ സഹകരിക്കണം. എനിക്കറിയാം നിങ്ങളുടെ വേദന. ഒരു യാത്രയൊക്കെ പോയി വരൂ എവിടേക്കെങ്കിലും. എല്ലാം ശരിയാവും. അവളുടെ വിവാഹം നിശ്‌ചയം ചില കാരണങ്ങൾ പറഞ്ഞ് കുറച്ചു മാസത്തേക്ക് നീട്ടിയിരിക്കുകയാണ്. പയ്യന്റെ വീട്ടുകാർ നല്ലവരാണ്. എന്റെ ഒരകന്ന ബന്ധുവും.”
രണ്ടു മാസങ്ങൾ കടന്നു പോയി. മനോവേദന സഹിക്കാൻ കഴിയാതെ ഞാനും കൗൺസിലിംഗിലും, ഏകാന്ത യാത്രകളിലും അഭയം പ്രാപിച്ചു.
 
“പ്രണയത്തിൽ രോഗിയാവുക എന്നതിൽ കവിഞ്ഞ് എന്ത് പാരിതോഷികമാണ് പ്രണയത്തിന് നൽകാനുള്ളത്? ഞാൻ നിനക്ക് വേണ്ടി രോഗിയായി. കണ്ടില്ലേ?” അവളുടെ വാക്കുകൾ എനിക്ക് ചുറ്റും പ്രതിധ്വനിച്ചുകൊണ്ടേയിരുന്നു.
എനിക്ക് ചുറ്റും, എന്നിലും അവൾ പെയ്തുകൊണ്ടേയിരുന്നു. അങ്ങിനെയിരിക്കെ അവളുടെ കത്ത് വന്നു. “എന്നോട് ക്ഷമിക്കുക. നീ എന്റെ കൂടെയില്ല എന്ന സത്യം ഞാൻ സ്വീകരിക്കാൻ തുടങ്ങിയിരിക്കുന്നു. പക്ഷെ നീ എന്റേതല്ല എന്നെനിക്കൊരിക്കലും ഉൾകൊള്ളാൻ കഴിയില്ല. എന്റെ അവിഭാജ്യ പഞ്ചാബിന്റെ സുരഭിലമായ കാലം പോലെയും, വിഭജനത്തിന്റെ ഉണങ്ങാത്ത മുറിവുപോലെയും ഈ പ്രണയം എന്നിൽ എന്നും ജീവനോടെ നിൽക്കും. പ്രണയത്തോളം ജീവനുള്ള ഒരു കവിതയുമില്ല.” അവൾക്കേറെ പ്രിയപ്പെട്ട, പഞ്ചാബിന്റെ കീറ്റ്സ് എന്നറിയപ്പെടുന്ന ശിവകുമാർ ബടാൽവിയുടെ ‘തുസ്സി കെഹ്‌രി രുതീ ആയോ മേരെ രാം ജിയോ’ എന്ന കവിത സ്വന്തം കൈപ്പടയിൽ എഴുതി ചേർത്ത് അവൾ ആ കത്ത് അവസാനിപ്പിക്കുന്നു. കണ്ടുമുട്ടലിന്റെ, പ്രണയ പ്രയാണത്തിന്റെ ദുരന്തപൂർണമായ പരിണാമത്തെ, നിസ്സഹായതകളെ ആ കത്തിൽ ഞാൻ വായിച്ചറിഞ്ഞു.
 
ഒരു ദിവസം പട്യാലയിൽ നിന്നവളുടെ സഹപാഠി വിളിച്ച് കാര്യം അറിയിച്ചു. ഈ വരുന്ന ശിശിരത്തിൽ അവളുടെ കൈകൾ ചൂടയും, മെഹന്ദിയും അണിയും. ഞാൻ ഒരു കുട്ടിയെപ്പോലെ വീട്ടിലെ ഒരു ഇരുണ്ട മുറിയിലിരുന്ന് ആർത്തു കരഞ്ഞു. ഒന്നിനോടും താല്പര്യമില്ലാതായി. ആളുകളെ കാണുന്നത് തന്നെ വെറുക്കാൻ തുടങ്ങി. പട്യാലയിലേക്ക് പോയാലോ, അവളുടെ അച്ഛനോടും അമ്മയോടും ഒന്നുകൂടി സംസാരിച്ചാലോ എന്നൊക്കെയുള്ള സന്ദേഹങ്ങളിലും, അവളോടുള്ള അടങ്ങാത്ത സ്നേഹത്തിന്റെ പേരിൽ അവൾക്ക് സ്വാതന്ത്ര്യം നൽകാനുള്ള കാരുണ്യത്തിലും മനസ്സ് അസന്തുലിതമായി. അവൾക്ക് വേണ്ടി കവിതകൾ എഴുതി. ഞാനും അവളും നദിയുടെ ഇരു കരകളിലുമായി. കുറുകെയുള്ള ഏക പാലം തകർന്ന് ഒഴുകിപ്പോയിരിക്കുന്നു. പ്രണയം ഒരു പ്രകൃതിക്ഷോഭമാണ്, അതെന്തൊക്കെ പിഴുതെറിയുമെന്നാർക്കറിയാം !
നാളെ രാവിലെ നാല് മണിക്കെങ്കിലും തയ്യാറായാൽ മാത്രമേ റോഹ്‌തങ് പാസിലേക്കുള്ള യാത്ര സുഗമമാകൂ എന്ന് പിയൂഷ് വീണ്ടും വിളിച്ചോർമിപ്പിച്ചു. വിശപ്പില്ല. സൂപ്പ് മാത്രം കുടിച്ച് ഉറങ്ങാൻ കിടന്നു. നാല് മണിക്ക് പിയൂഷിന്റെ കൂടെ ഗുലാബ വരെയെത്തി. അവിടെ നിന്നും മറ്റൊരു വാഹനത്തിൽ മാടി വരെ. റോഹ്‌തങ് പാസിലേക്കുള്ള പ്രവേശനം തൽക്കാലം നിർത്തിവെച്ചിരിക്കുകയാണത്രെ. മാടിയിലെ മഞ്ഞിൽ ഏറെ നേരം ചെലവഴിച്ചു. ഉച്ചയോടെ മുറിയിലെത്തി കുളിച്ച് ഭക്ഷണം കഴിച്ച് അൽപനേരം മയങ്ങി. വൈകുന്നേരം മണാലിയിലെ ഏറ്ററ്വും മനോഹരമായ ഹഡിംബ ക്ഷേത്രം സന്ദർശിച്ചു. ഭീമാകാരമായ ദേവദാരുക്കളുടെ നിബിഢവനത്തിനു നടുവിലായി എന്തോ അതീന്ദ്രിയാനുഭൂതി തരുന്ന ക്ഷേത്രം. മൃഗങ്ങളെ ബലി കൊടുക്കുന്ന ആചാരങ്ങൾ ഇപ്പോഴുമുണ്ട്. ക്ഷേത്രത്തിന്റെ ചുവരിൽ മൃഗങ്ങളുടെ അസ്ഥികൂടങ്ങൾ കാണാം. മരത്തിൽ പണിത ക്ഷേത്രത്തിന് കേരളത്തിന്റെ വാസ്തു രീതിയോട് എന്തോ സാമ്യമുള്ളതുപോലെ തോന്നി. അധികം ദൂരത്തല്ലാതെ ഘടോത്കച ക്ഷേത്രവുമുണ്ട്. ആ പരിസരത്ത് കേസർ (ഡ്യൂപ്ലിക്കേറ്റ് ആകാനാണ് സാധ്യത) കുറഞ്ഞ വിലയ്ക്ക് വിൽക്കുന്ന ധാരാളം പേരുണ്ട്. കൂടാതെ ഔഷധസസ്യങ്ങളുടെ വേരുകളും മറ്റും വിൽക്കുന്ന രാജസ്ഥാനികളും. കാലം സ്പർശിക്കാത്ത വന്യത, പൗരാണികതയുടെ അത്ഭുതാവഹമായ സാന്നിധ്യം ഉളവാക്കുന്ന ചുറ്റുപാടുകൾ…എന്തോ ഞാൻ ഏറെക്കാലത്തിനു ശേഷമാണ് ഒരു ക്ഷേത്രത്തിൽ വന്ന് അവാച്യമായ എന്തോ ഒന്ന് അനുഭവിക്കുന്നത്.
 temple
രാത്രിയായപ്പോഴേക്കും തണുപ്പ് കൂടി വന്നു. നാളെ രാവിലെ തിരിച്ചു പുറപ്പെടേണ്ടതാണ്. അവൾ ഈ മുറിയിൽ എന്റെ കൂടെയുണ്ട്. ഓരോ നിമിഷവും ഞാനവളോട് സംസാരിക്കുന്നുണ്ട്. ഓർത്തു നോക്കൂ. നാം നടത്തുന്ന നിശബ്ദമായ എത്ര സംഭാഷണങ്ങൾ ഗഹനമായ അർത്ഥങ്ങളുള്ളവയാണ്! പാശ് എന്ന പഞ്ചാബി കവിയുടെ കവിതകൾ ഫോണിലൂടെ കേൾപ്പിച്ച രാത്രിയിൽ ഞങ്ങൾ രണ്ടുപേരും ഏറെ നേരം കരഞ്ഞിരുന്നു. എന്തിനാണെന്നറിയില്ല. ഒരു പക്ഷെ, ഒന്നിനും നിശബ്ദമാക്കാനാകാത്ത ആത്മാർത്ഥതയുടെ ഹൃദയഭേദകമായ ശക്തിയെ ഓർത്തിട്ടാകാം, അല്ലെങ്കിൽ ആ കവിയുടെ കണ്ണുകളിലെ തീജ്വാല ഒരായിരം ചോദ്യങ്ങളായി അനശ്വരമായി ഉയർന്നു വരുന്നത് കണ്ടിട്ടാവാം. പിന്നീടൊരിക്കൽ പാശിന്റെ കവിതാ സമാഹാരം എനിക്ക് സമ്മാനിച്ച അവൾ അതിലേതോ പേജിൽ നമ്മുടെ പ്രണയത്തിന്റെ അനശ്വരതയെക്കുറിച്ച് എന്തോ കുറിച്ചിട്ടിരുന്നുവത്രേ. അതേതു പേജിലാണെന്നും, എന്താണെന്നും ഞാനിന്നും തിരയുന്നു
ഈ തണുപ്പിലും തിളയ്ക്കുന്ന ജലസ്രോതസ്സ് കൊണ്ട് വിചിത്രമായ മണികർണയിൽ നിന്ന് പുറപ്പെടുമ്പോൾ വഴിനീളെ കണ്ട ദേവദാരുക്കളെക്കുറിച്ച്, അവ കൊണ്ടുണ്ടാക്കിയ വീടുകളെക്കുറിച്ച് ഞാൻ പിയൂഷിന്റെ അമ്മാവൻ വിനോദിനോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു “ദേവദാരുക്കൾക്ക് മരണമില്ല എന്ന് തന്നെ പറയാം. അവയുടെ ആയുസ്സ് ആര് കണ്ടു? ദേവദാരുവിന് തീ പിടിച്ചാൽ അതണയ്ക്കാൻ ഒരു ശക്തിക്കും കഴിയില്ല.”
Comments
Print Friendly, PDF & Email

You may also like