പൂമുഖം മറുപക്ഷം ജനാധിപത്യത്തിനു വയസ്സായി

ജനാധിപത്യത്തിനു വയസ്സായി

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

 

ാര്‍ലിമെന്‍ററി ജനാധിപത്യം ഒരു ഭരണക്രമം എന്ന നിലയിൽ ലോകത്തു നിലവിൽ വന്നിട്ട് അനേക നൂറ്റാണ്ടുകളായി. ഇന്ത്യയിൽ തന്നെ സ്വതന്ത്ര ജനാധിപത്യത്തിന് 70 വയസ്സ് കഴിഞ്ഞിരിക്കുന്നു. ചരിത്രത്തിൽ കുതിപ്പുകളും കിതപ്പുകളുമുണ്ടാകാറുണ്ട്, ചിലപ്പോൾ ചരിത്രം വളരെ പതിയെ ഇഴഞ്ഞു നീങ്ങുകയും ചെയ്യും. ജനാധിപത്യത്തിന്‍റെ ചരിത്രത്തിൽ വലിയ മുന്നേറ്റങ്ങളും വൻ തിരിഞ്ഞു നടക്കലുകളും പലപ്പോഴും ഉണ്ടായിട്ടുണ്ട്, എന്നാൽ കഴിഞ്ഞ കുറെ ദശകങ്ങളായി പുറമേക്ക് ഒന്നും സംഭവിക്കാതെ ലോകമെങ്ങും ജനാധിപത്യം വാർധക്യ സഹജമായ ചില രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുകയായിരുന്നു, അത് കൃത്യമായി തിരിച്ചറിഞ്ഞു ക്ഷീണിതമായ അവസ്ഥയിൽ നിന്ന് അതിനെ പുറത്തു കൊണ്ട് വരാനുള്ള ഊർജ്ജം കുത്തിവെക്കാൻ സാമൂഹ്യ ശാസ്ത്രജ്ഞർക്കും, പുതിയ കാലത്തിന്‍റെ രീതികൾക്കനുസരിച്ചു മാറാൻ പുത്തൻ ഭരണവർഗ്ഗമായി മാറി സുഖ സൗകര്യങ്ങളുടെ ആലസ്യത്തിലാണ്ടിരുന്ന രാഷ്ട്രീയ നേതാക്കൾക്കും സംഘടനകൾക്കും കഴിയാതെ പോയി.
കഴിഞ്ഞ കുറെ ദശകങ്ങളായി ജനാധിപത്യത്തിന്‍റെ മാർക്കറ്റ് വാല്യൂ കുത്തനെ താഴേക്ക് പതിച്ചു കൊണ്ടിരിക്കുകയായിരുന്നു. ജനാധിപത്യത്തിൽ ജനത്തിനുള്ള പങ്കു കുറഞ്ഞു കൊണ്ടേയിരുന്നു. ഭരണവർഗം എന്നൊരു പൊളിറ്റിക്കൽ ക്ലാസ്സ് തന്നെയുണ്ടായി. അവരും ജനവും തമ്മിലുള്ള ദൂരം കൂടിക്കൊണ്ടിരുന്നു. ജനം രാഷ്ട്രീയക്കാരെ വെറുത്തു, അപഹസിച്ചു, ഒന്നൊഴിയാതെ ഏതാണ്ട് എല്ലാരേയും അഴിമതിക്കാരെന്നു വിളിച്ചു. രാഷ്ട്രീയ പ്രവർത്തനം അവരുടെ ജീവിത മാർഗ്ഗമാണെന്നു തിരിച്ചറിഞ്ഞു. അവർ സുഖലോലുപരായിരിക്കുന്നതു അടുത്ത് നിന്നും അകലെ നിന്നും കണ്ടു. ദരിദ്രരായിരുന്ന രാഷ്ട്രീയ നേതാക്കൾ കോടീശ്വരരായി മാറുന്നത് കണ്ടു, എന്നിട്ടും ആവശ്യങ്ങൾക്കായി അവന്‍റെ മുന്നിൽ ഓച്ഛാനിച്ചു നിൽക്കുകയും ചെയ്തു. അവൻ സമ്പൂർണ്ണമായും അരാഷ്ട്രീയവൽക്കരിക്കപ്പെട്ടു

നാലോ അഞ്ചോ ദശകങ്ങൾക്ക് മുൻപ് ജനിച്ചവർക്കു , ഇന്ത്യയിൽ ആണെങ്കിൽ 70 കൾക്ക് ശേഷമെന്ന് പറയാം, ലോകമഹായുദ്ധങ്ങൾ എന്നാൽ, ഫാഷിസം എന്നാൽ, വംശീയ കൂട്ടക്കൊലകൾ എന്നാൽ, ജനാധിപത്യ അവകാശങ്ങൾ റദ്ദു ചെയ്യപ്പെട്ട സമൂഹം എന്നാൽ കേട്ട് കേൾവി മാത്രമാണ്.
80 കൾക്ക് ശേഷമുള്ള തലമുറയാകട്ടെ ജനാധിപത്യത്തിന്‍റെ മഹത്വത്തെക്കാൾ ന്യുനതകളാണ് കണ്ടും കേട്ടും വളർന്നത്. ധനികൻ അധികാരത്തിന്‍റെ ഇടനാഴികളിലൂടെ ഉലാത്തുന്നത്, സമ്പത്തു കൂടുതൽ കൂടുതലായി അവനിലേക്ക്‌ കേന്ദ്രീകരിക്കപ്പെടുന്നത്, സാമൂഹ്യ സാമ്പത്തിക നയങ്ങൾ അവനാൽ തീരുമാനിക്കപ്പെടുന്നത്, രാഷ്ട്രീയ നേതൃത്വങ്ങൾ കേവലം ബ്രോക്കറേജ് സെന്‍ററുകൾ ആയിമാറുന്നത് അങ്ങിനെ അങ്ങിനെ ജനാധിപത്യത്തെ അതിന്‍റെ ഏറ്റവും ക്ഷീണിതമായ രൂപത്തില്‍ കണ്ടാണവന്‍ വളര്‍ന്നത്. ജനാധിപത്യത്തെ തെരഞ്ഞെടുക്കുന്ന സ്വേച്ഛാധിപത്യം കൊണ്ട് പോലും റീപ്ളെയ്സ് ചെയ്യാൻ അവൻ തയ്യാറായിക്കഴിഞ്ഞിരുന്നു. ടി എൻ ശേഷൻ ഇന്ത്യൻ പ്രസിഡന്‍റ് ആകണമെന്ന് ഒരു ഘട്ടത്തിൽ ഭൂരിഭാഗം വരുന്ന ഇന്ത്യൻ മധ്യവർഗം ആഗ്രഹിച്ചിരുന്നു, ഇത് ഇന്ത്യയിൽ മാത്രമുണ്ടായ സാഹചര്യമല്ല ലോകമാകമാനം ഇത്തരത്തിൽ ജനാധിപത്യം വലിയൊരു പ്രതിസന്ധിയെ നേരിടുകയായിരുന്നു. റഷ്യയിലും തുർക്കിയിലും തെരഞ്ഞെടുക്ക പ്പെട്ട സേച്ഛാധിപത്യങ്ങളാണ് ഇന്ന് നില നിൽക്കുന്നത്ഈയൊരു ഇടത്തിലേക്കാണ് പോപ്പുലിസം കടന്നുവരുന്നത്.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഇന്ന്, പോപ്പുലിസ്റ്റുകൾ അധികാരത്തിൽ എത്തുകയോ അതിനടുത്ത് എത്തുകയോ ചെയ്തു കഴിഞ്ഞിരിക്കുന്നു. പോളണ്ടിലും ഹംഗറിയിലും പോപ്പുലിസ്റ്റുകൾ (ഇന്ത്യയിലേതു പോലെ) ഭരണഘടനാ സ്ഥാപനങ്ങളെ തകർത്തു കൊണ്ടിരിക്കുകയാണ്. സ്പെയിനിലും ഗ്രീസിലും ജനാധിപത്യം തന്നെ പ്രതിസന്ധിയിലാണ്. ജർമ്മനിയിലും ഫ്രാൻസിലും വലതു തീവ്ര പോപ്പുലിസ്റ്റുകൾ വളരെ വലിയ രാഷ്ട്രീയ ശക്തിയായിക്കഴിഞ്ഞിരിക്കുന്നു. അമേരിക്കയിൽ ട്രംപും ഫിലിപ്പൈൻസിൽ ഡ്യുറ്റെർട്ടും ഇന്ത്യയിൽ മോദിയും സംസാരിക്കുന്നതു ഒരേ ഭാഷയിലാണ്- പോപ്പുലിസത്തിന്‍റെ ഭാഷയിൽ. ഇവരുടെയൊക്കെ രാഷ്ട്രീയ ഭാഷയും നയവും ഒന്നായിരിക്കുന്നതു എങ്ങിനെയെന്ന് പരിശോധിക്കുന്നതിന് മുൻപ് എന്താണ് പോപുലിസം എന്ന് നമുക്കൊന്ന് പരിശോധിക്കാം
trim
തലമുറകളായി അധികാരം കൈവശം വെച്ചിരിക്കുന്ന രാഷ്ട്രീയ ഭരണവർഗ്ഗത്തിനെതിരെയുള്ള സാധാരണക്കാരന്‍റെ അഥവാ അരാഷ്ട്രീയ വാദിയുടെ പോരാട്ടം എന്ന് പോപ്പുലിസത്തെ നിര്‍വചിക്കാം. അത് കൊണ്ടാണ് താൻ രാഷ്ട്രീയക്കാരനല്ല എന്ന് ട്രംപും താൻ ചായക്കട ക്കാരനാണ് എന്ന് മോദിയും പറയുന്നത്- തന്‍റേത് അമേരിക്കയിലെ പൊളിറ്റിക്കൽ ക്ളാസ്സിനെതിരെയുള്ള യുദ്ധമാണെന്ന് ട്രമ്പും നെഹ്‌റു ഡൈനാസ്റ്റിക്കെതിരെയുള്ള യുദ്ധമാണെന്നു മോദിയും നിരന്തരം ആവർത്തിക്കുന്നത്.
 
Populism a very short introduction എന്ന പുസ്തകത്തിൽ Cas Mudde പറയുന്നത് പോപുലിസം എന്നാൽ സമൂഹം pure people എന്നും corrupt elite എന്നും രണ്ടായി വേർതിരിക്കപ്പെട്ടിരിക്കുന്നു എന്ന സങ്കല്പമാണ് എന്നാണ്. ഇവ തമ്മിലുള്ള സംഘർഷമാണ് തങ്ങളുടെ രാഷ്ട്രീയ പ്രവർത്തനത്തിന്‍റെ ഊർജ്ജം എന്നവർ കരുതുന്നു. നിര്‍വചനമനുസരിച്ച്, അമേരിക്കയിലെ pure people, യഥാർത്ഥ അമേരിക്കക്കാരും (കൂടുതൽ മുന്നേ വന്നവർ) ഇന്ത്യയിലേത് , ഹിന്ദുക്കളും ആവുന്നു. ഇവർ, തങ്ങൾക്ക് നൂറ്റാണ്ടുകളായി നഷ്ടമായ അവകാശങ്ങൾക്കു വേണ്ടി അന്യമതസ്ഥർക്കെതിരെ– (യൂറോപ്പിൽ) കടൽ കടന്നെത്തുന്ന അഭയാർഥികള്‍ക്കെതിരെ– മെക്സിക്കൻ അതിർത്തി കടന്നെത്തുവർക്കെതിരെ– തങ്ങളുടെ നികുതിപ്പണം കൊണ്ട് ജീവിക്കുന്ന (യൂറോപ്യൻ യൂണിയനിലെ) താരതമ്യേന ദരിദ്ര രാജ്യങ്ങൾക്കെതിരെ– അതുമല്ലെങ്കിൽ (ഫിലിപ്പൈൻസിൽ) മയക്കു മരുന്ന് മാഫിയക്കെതിരെ ഒറ്റയ്ക്ക് നടത്തുന്ന യുദ്ധമാണ്.
 
പോപ്പുലിസ്റ്റുകളുടെ നേതാവ് സൂപ്പർ ഹീറോയാണ്. അയാൾ ഒറ്റയ്ക്ക് യുദ്ധം നയിക്കുന്നവനാണ്. അവർ അക്രമോത്സുകരാണ്. നിരന്തരം അവർ ആശയപരമായ ആക്രമണങ്ങൾ അഴിച്ചു വിട്ടു കൊണ്ടേയിരിക്കും. പ്രതിരോധം അവരുടെ രീതിയേയല്ല. എസ്റ്റാബ്ലിഷ്‌മെന്‍റ് വിരുദ്ധരാണ് അവർ. അത് തെളിയിക്കാൻ അവർ ഏതറ്റം വരെയും പോകും, ഡീമോണിറ്റൈസേഷൻ വരെയും. ഈ എസ്റ്റാബ്ലിഷ്‌മെന്‍റ് വിരുദ്ധതയാണ് അവരുടെ ജനപ്രിയതയ്ക്കു കാരണം. ഈ മനുഷ്യൻ ഇനിയും സ്ഥാപനവൽക്കരിക്കപ്പെട്ടിട്ടില്ല എന്നതാണ് ഒരു പക്ഷെ ജീവിതത്തിൽ ആദ്യമായി രാഷ്ട്രീയം ശ്രദ്ധിക്കുന്ന ഇന്ന് വരെ അരാഷ്ട്രീയവാദിയായിരുന്ന മധ്യവർഗ്ഗത്തിനു അയാളിൽ പ്രതീക്ഷ ഉണ്ടാകാനുള്ള കാരണം.
 
ജനാധിപത്യത്തിൽ പ്രതിപക്ഷം ഒരു അവശ്യ ഘടകമാണെങ്കിൽ പോപ്പുലിസത്തിൽ പ്രതിപക്ഷം ശത്രുവാണ് എന്ത് വില കൊടുത്തും തകർക്കപ്പെടേണ്ടുന്ന ഒന്ന്. ജനാധിപത്യം ഭരണപക്ഷവും പ്രതിപക്ഷവും ചേർന്ന ഒന്നാണെങ്കിൽ പോപുലിസം പ്രതിപക്ഷമുക്ത രാഷ്ട്രീയത്തെയാണ് സ്വപ്നം കാണുന്നത്. ജനാധിപത്യത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും തെരഞ്ഞെടുപ്പുകളിൽ പരസ്പരം തോൽപ്പിക്കാനാണ് ആഗ്രഹിക്കുന്നത് എങ്കിൽ പോപുലിസം പ്രതിപക്ഷത്തെ നശിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്.
 
അവർ ജനങ്ങളെ രണ്ടായി തിരിക്കുന്നു ഞാനും അപരനും. ഭൂരിപക്ഷം വരുന്ന എന്‍റെ അവകാശങ്ങൾ തട്ടിയെടുക്കുന്ന അപരനെതിരെയുള്ള യുദ്ധമാണ് പോപുലിസം. ശത്രു അകത്തും പുറത്തും ഉണ്ടാകാം. ശത്രുവിനെതിരെയുള്ള നിരന്തര ആക്രമണമാണ് പോപുലിസം. ശത്രുവില്ലാതെ പോപ്പുലിസത്തിനു നിലനില്പില്ല
 
Global rise of populism എന്ന പുസ്തകത്തിൽ ഡോക്ടർ മൊഫിറ്റ് പോപ്പുലിസ്റ്റ് നേതാവിന്‍റെ സ്വഭാവ സവിശേഷതകൾ വിശദീകരിക്കുന്നുണ്ട്. അതിൽ ഒന്നാമത്തേത് താൻ ആണ് ജനം, താൻ തന്നെയാണ് ജനം എന്ന, അയാളുടെ ഉറച്ച വിശ്വാസമാണ്. Bad manners ആണ് രണ്ടാമത്തേത്. അതായത് സാധാരണ രാഷ്ട്രീയ നേതാക്കളെ പോലെ പെരുമാറാതിരിക്കുക, എപ്പോഴും അഗ്രസീവ് ആയിരിക്കുക. എസ്റ്റാബ്ലിഷ്‌മെന്‍റ് വിരുദ്ധനാണെന്ന് തെളിയിക്കാൻ എപ്പോഴും അക്രമണോത്സുകനായി, രാജ്യത്തെ പ്രതിസന്ധിയിലാക്കാൻ പോലും സാധ്യതയുള്ള അൺ കൺവെൻഷനൽ തീരുമാനങ്ങൾ എടുക്കുക.
 
പോപുലിസം, നെഗറ്റിവ്‌സിനു മേൽ പടുത്തുയർത്തിയതാണ്. പരമ്പരാഗത രാഷ്ട്രീയ വിരുദ്ധത, ബുദ്ധിജീവി വിരുദ്ധത, എസ്റ്റാബ്ലിഷ്‌മെന്‍റ് വിരുദ്ധത, ഭരണ വർഗ്ഗ വിരുദ്ധത എന്നിവ അതിന്‍റെ അടയാളങ്ങളാണ് പ്രഫസർ നാദിയ ഉർബിനറ്റി പറയുന്നു. നിലനിൽക്കുന്ന ആശയങ്ങൾക്കും അറിവുകൾക്കും എതിരെ സംസാരിക്കുന്നത് അവർക്കു പൊളിറ്റിക്കൽ മൈലേജ് നൽകുന്നു. നിങ്ങള്‍ക്ക് മനസ്സിലാകുന്നുണ്ടെന്നു കരുതുന്നു, മണ്ടൻ ബിപ്ലവ് ദേവ് അല്ല നിങ്ങളാണെന്നുള്ള സത്യം
പോപ്പുലിസ്റ്റുകൾ സങ്കീർണ്ണമായ പ്രാതിനിധ്യരാഷ്ട്രീയത്തിൽ വിശ്വസിക്കുന്നില്ല അവർ പ്രസിഡൻഷ്യൽ സമ്പ്രദായം ആണ് ഇഷ്ടപ്പെടുന്നത്. ജനാധിപത്യത്തെ അവർ വ്യക്തികളിലേക്കു ചുരുക്കുന്നു അതുകൊണ്ടാണ് മോഡി വേഴ്സസ് രാഹുൽ എന്ന മുദ്രാവാക്യം ഉയർത്തുന്നത്. ഒരു വ്യക്തിക്ക് ഒരു രാജ്യത്തെ മാറ്റിമറിക്കാൻ ആകുമെന്ന് അവർ വിശ്വസിക്കുന്നു. ശക്തനായ നേതാവ് എന്നതാണ് അവരുടെ മുദ്രാവാക്യം അത് സ്വേച്ഛാധിപത്യത്തോളമെത്തുമ്പോഴും. അവിടെ സംഘടനയ്ക്കല്ല പ്രാധാന്യം, നേതാവിനാണ്
 
പോപ്പുലിസത്തിനെതിരെ നമുക്ക് എന്ത് ചെയ്യാൻ കഴിയും എന്നത് കൂടി ചർച്ചയ്ക്കു വെച്ച് കൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം. ആദ്യമേ പറഞ്ഞത് പോലെ 80 കൾക്ക് ശേഷമുണ്ടായ ജനാധിപത്യ മൂല്യങ്ങളുടെ തകർച്ചയാണ് പോപ്പുലിസത്തിന്‍റെ വളർച്ചയ്ക്ക് വഴി വെച്ചത്. നഷ്ടമായ ജനാധിപത്യ മൂല്യങ്ങളെ തിരിച്ചു പിടിക്കുക എന്നതാണ് നമുക്ക് മുന്നിലുള്ള ഒരേയൊരു വഴി. ഭരണഘടനാ സ്ഥാപനങ്ങളുടെ ഔന്നത്യം ഉയർത്തിപ്പിടിക്കുക. ജനാധിപത്യത്തിന്‍റെ മഹത്വത്തെ കുറിച്ച് സ്‌കൂൾ തലം മുതൽ പഠിപ്പിക്കുക. അതിനായി നാം നടത്തിയ പോരാട്ടങ്ങളെക്കുറിച്ചു പുതിയ തലമുറയ്ക്ക് അറിവ് പകർന്നു നൽകുക. ഞാനും അപരനും എന്ന നിലയ്ക്ക് സമൂഹത്തിൽ രണ്ടു വിരുദ്ധ ദ്വന്ദങ്ങളെ വികസിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങൾക്ക് തടയിടുക. നാനാത്വത്തിൽ ഏകത്വം എന്ന അടിസ്ഥാനപരമായ ഇന്ത്യൻ ദേശീയതാ സങ്കൽപം ഉയർത്തിപ്പിടിക്കുക
 popu
ഓർക്കുക സംഘിയെന്നും കമ്മിയെന്നും കൊങ്ങിയെന്നും പരസ്പരം മുദ്രകുത്തി വെറുപ്പിന്‍റെ പ്രത്യയ ശാസ്ത്രം വികസിപ്പിച്ചെടുക്കുമ്പോൾ നിങ്ങൾ അവർക്കൊപ്പമാണ്. ജനാധിപത്യം പ്രതിപക്ഷ ബഹുമാനത്തിലൂന്നിയുള്ളതാണ്. പോപ്പുലിസ്റ്റുകളുടെ അതേ ഭാഷയിൽ നിങ്ങൾ അവരെ തിരികെ ആക്രമിക്കുമ്പോൾ അവർ ആഗ്രഹിക്കുന്നതാണ് നിങ്ങൾ ചെയ്യുന്നത്. അവരുടെ നുണകൾ ഏറ്റു പിടിക്കുമ്പോൾ നിങ്ങൾ അവർക്കു വേണ്ടിയാണ് പ്രവർത്തിക്കുന്നത്.
 

ജനങ്ങളോട് ചേർന്ന് നിൽക്കുന്ന, ജനങ്ങളുടെ പങ്കാളിത്തം വർധിപ്പിക്കുന്ന, അധികാരം കൂടുതലായി ജനങ്ങളിലേക്കെത്തിക്കുന്ന ഒരു പുതിയ രാഷ്ട്രീയത്തിന്‍റെ വക്താക്കൾ ആകേണ്ടതുണ്ട് നമ്മൾ. ജനാധിപത്യത്തിന്റെ ഒരു കുഴപ്പം അത് ഒരുപാട് കീഴ്‌വഴക്കങ്ങൾ പിന്തുടരുന്നു എന്നതാണ്, ലിഖിത നിയമങ്ങൾക്കു പകരം അലിഖിത നിയമങ്ങളെ അത് പിന്തുടരുന്നു. അത് സാധാരണ സാഹചര്യങ്ങളിൽ യാതൊരു കുഴപ്പവും സൃഷ്ടിക്കുന്നില്ല. ജനാധിപത്യം സ്ഥിരതയുള്ളതായിരിക്കുമ്പോൾ അത് എല്ലാ നല്ല കീഴ്‌വഴക്കങ്ങളും പിന്തുടരും പക്ഷെ അത് അസ്ഥിരമാകുമ്പോൾ, ഇപ്പോഴത്തേത് പോലെയുള്ള അശാന്തമായ ഘട്ടങ്ങളിൽ അത് കീഴ്‌വഴക്കങ്ങളെ കീഴ്മേൽ മറിക്കും. അമിതാധികാര പ്രവണത ജനാധിപത്യത്തെ സേച്ഛാധിപത്യത്തോളം നയിക്കും. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ കൂടുതൽ ലിഖിത നിയമങ്ങൾ ഉണ്ടാകേണ്ടിയിരിക്കുന്നു

ക്ഷീണിത ജനാധിപത്യം പുത്തൻ ഊർജ്ജം ആവശ്യപ്പെടുന്നുണ്ട്, സമൂല പരിഷ്കരണങ്ങളുടെ രൂപത്തിൽ. ജനാധിപത്യത്തിൽ ജനങ്ങളുടെ പങ്കാളിത്തം ഒരുപാട് ഒരുപാട് വർദ്ധിക്കേണ്ടിയിരിക്കുന്നു

Comments
Print Friendly, PDF & Email

മലയാളനാട് വെബ് ജേണൽ എഡിറ്റോറിയൽ ബോർഡ് അംഗം.

You may also like