പൂമുഖം EDITORIAL ക്യാമ്പസ്സുകൾ ഈ സിനിമകൾ കാണേണ്ടതുണ്ട്.

കേരള രാജ്യാന്തര ഷോർട്ട് ഫിലിം ആൻഡ് ഡോക്യുമന്ററി ഫെസ്റ്റിവലിൽ പ്രദർശനാനുമതി നിഷേധിച്ച മൂന്ന് ഡോക്യുമെന്ററികളെപ്പറ്റി: ക്യാമ്പസ്സുകൾ ഈ സിനിമകൾ കാണേണ്ടതുണ്ട്.

സെൻസർ ബോർഡിന്റെ കടുത്ത കലാ വിരോധത്തോട് തികഞ്ഞ പുച്ഛം.
നിരോധിക്കപ്പെട്ട മുന്ന് സിനിമകളും കലാലയത്തിന്റെ സക്രിയമായ ആത്മാവുള്ള സൃഷ്ടികളാണ്.
മുഖ്യധാരാ അധികാരരാഷ്ടീയത്തിലേക്കുള്ള ചവിട്ടുപടിയായി മാത്രം ക്യാമ്പസ് രാഷ്ടീയം മാറിയിട്ടില്ല എന്ന് ബോധ്യപ്പെടുത്താൻ ഈ ഡോക്യുമെന്ററികളുടെ ആശയത്തോട് യോജിക്കുന്നവരും വിയോജിക്കുന്നവരും ഒരുമിച്ച് ഇരുന്ന് കണ്ട് ആശയസംവാദത്തിലേർപ്പെടുകയാണ് വേണ്ടത്. അതാണ് ശരി രാഷ്ട്രീയം.
ഇന്ത്യയിലെ ആദ്യത്തെ നിയോറിയലിസ്റ്റിക് ചിത്രങ്ങളിൽ ഒന്ന് 1955 ൽ പി.രാമദാസിന്റെ നേതൃത്വത്തിൽ (ന്യൂസ് പേപ്പർ ബോയ്)  പിറവിയെടുത്തത് കേരളത്തിലെ കലാലയ വിദ്യാർത്ഥികളുടെ കൂട്ടായ്മയിൽ നിന്നാണ്. ഈ നിരോധനത്തിനെതിരെ ആദ്യ വിമത ശബ്ദമുയരേണ്ടത് ക്യാമ്പസിൽ നിന്നാവണം.
കാമ്പസിന്റെ ജൈവികത അത്തരം പ്രതികരണശേഷികൊണ്ടാണ് അളക്കേണ്ടത്.
ഈ മൂന്ന് സിനിമകളും വിദ്യാർത്ഥികൾ കാണേണ്ട ചിത്രമാണ്. ആശപരമായി വിയോജിക്കുമ്പോഴും പരസ്പരം തോളിൽ കൈയ്യിട്ട് കൂട്ടുകാരായി ഈ ചിത്രങ്ങൾ കാണു..

ദ അൺബിയറബിൾ ബീയിംഗ് ഓഫ് ലൈറ്റ്നസ്

ദ അൺബിയറബിൾ ബീയിംഗ് ഓഫ് ലൈറ്റ്നസ് ഒരു കറുത്ത പക്ഷിയുടെ പാട്ടാണ്. ഭരണകൂടം നുണകളിലൂടെ മായ്ക്കാൻ ശ്രമിക്കുന്ന കറകളെ സധൈര്യം വെല്ലുവിളിക്കുന്ന ചിത്രം.
ബഹുതല ആഖ്യാനത്തിലൂടെ സംവിധായകൻ രാമചന്ദ്ര ചിത്രത്തെ മുന്നോട്ടു കൊണ്ടു പോകുന്നു.
ആക്ചാലിറ്റി വിഡിയോ സങ്കേതത്തിന്റെ അർത്ഥപൂർണമായ ഉപയോഗം ഈ ചിത്രത്തെ വ്യത്യസ്‌തമാക്കുന്നു.
രോഹിത് വെമുലയുടെ ആത്മഹത്യ ഇന്ത്യ ഒട്ടാകെ ഉയർത്തിയ പ്രക്ഷോഭങ്ങൾ ഒട്ടൊന്നൊടുങ്ങിയ ശേഷം ഒരു സിനിമാശില്പശാലയ്ക്കായ് ഹൈദരാബാദ് യൂണിവേഴ്സിററിലേക്ക് യാത്ര ചെയ്യുന്ന സംവിധായകന്റെ കണ്ണിലൂടെ കാണുന്ന സബ്ജറ്റീവ് ഷോട്ടിലൂടെയാണ് ചിത്രത്തിന്റെ പ്രാരംഭ ദൃശ്യങ്ങൾ.
ശാസ്ത്രം ഇഷ്ടപ്പെട്ട, കാൾ സാഗനെ പോലാകണം എന്നാഗ്രഹിച്ച, ഒരു ചെറുപ്പക്കാരന്റെ ജീവിത മന്വേഷിച്ചു പോകുന്ന മനസ്സ്… സ്ക്രീനിൽ വിമാനചിറകിന്റെ സാന്നിധ്യം… മണ്ണിൽ നിന്ന് ഉയർന്ന് ആകാശത്തു നിന്ന് കാണുന്ന ഭൂമി….
പശ്ചാത്തലത്തിൽ പാക്കിസ്ഥാനി വിപ്ലവകവി ഫൈസ് അഹമ്മദ് ഫൈസിന്റെ വരികൾ…
” dedicated to this day and to this sorrow…
To this sorrow that that stands devoid of lifes splendor..
To the forest of dying leaves..
To the forest of dying leaves that my country is…
To the cluster of pain that my country is….

ഹൈദരാബാദ് യുണിവേഴ്സിറ്റിയിലെ 13 ഓളം കുട്ടികൾ ക്യാമറയേന്തി ക്യാമ്പസിന്റെ ആത്മാവിനെ പകർത്തിയ യാഥാർത്ഥദൃശ്യങ്ങളും ആ ചിത്രീകരണത്തിന്റെ വിശദാംശങ്ങൾ അവർ തന്നെ റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്നിടത്ത് ഈ ചിത്രത്തിലെ മറ്റൊരു ആഖ്യാന തലം തുടങ്ങുന്നു. ഈ റിപ്പോർട്ടിംഗ് ദൃശ്യങ്ങളിലധികവും അലസമായ് വലിച്ചെറിയപ്പെട്ട ക്യാമറകളുടെ നോട്ടമാണ്. അവയിൽ ആവർത്തിച്ചു വരുന്നത് സീലിംഗ് ഫാനുകളുടെ ചിത്രവും. ആവർത്തിച്ചുള്ള ഓരോ കാഴ്ചയിലും പിടഞ്ഞൊടുങ്ങിയ ഒരു ജീവന്റെ ഓർമയുണർത്തുന്നു ഈ സീലിംഗ് ഫാനുകൾ.

ഒരാളുടേയും മുഖമില്ലാതെ, കപടാഭിനയമില്ലാതെയാണ് ഈ റിപ്പോർട്ടിംഗ്. ഈ ചിത്രത്തിലുടനീളം
ഒരു കൂട്ടം മനുഷ്യരാണ്. വ്യക്തിത്വങ്ങളെ വേർതിരിച്ചു കാണിക്കുന്നേയില്ല.

രോഹിതിന്റെ മരണശേഷമുള്ള കാമ്പസും അയാളുടെ അവസാനകത്തിലെ വാചകങ്ങളുടെ പ്രസക്തി ഓർമിപ്പിക്കുന്നു.

“our feelings are constructed.our love is constructed. our beliefs coloured……. value of a man was reduced to his immediate identity and  nearest possibility to a vote..to a number..to a thing..
Never was man treated as mind
As a glorious things made up of stardust”

നായക് നഹി ഖൽനായക് ഹൂ മേ..
എന്ന പാട്ട് കേട്ടതായി ഒരു കുട്ടി റിപ്പോർട്ട് ചെയ്യുന്നത്,, അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഒരു നായയെ മറ്റൊരാൾ ശ്രദ്ധിക്കുന്നത്, പൊട്ടിച്ചിരിച്ചും സെൽഫി, സിഗരറ്റ്, പ്രണയം, സംഗീതം തുടങ്ങിയ കാമ്പസ് ക്ലീഷേകളിൽ മുഴുകി ജീവിതം തുടരുന്ന മറ്റു ചിലർ, ഇങ്ങനെ എല്ലാ ദൃശ്യങ്ങളും ഈ റിപ്പോർട്ടിംഗ് ആക്ച്വലിറ്റിയിൽ വരുന്നു എന്നതാണ് ഈ ചിത്രത്തിന്റെ നേര്.
31 മിനിറ്റു കഴിയുമ്പോൾ രോഹിതിന്റെ നീതിക്കായി വിദ്യാർത്ഥികൾ നടത്തുന്ന രാഷ്ട്രീയ പോരാട്ടത്തിന്റെ കരുത്തുറ്റ ദൃശ്യങ്ങളെത്തുന്നു. എ.ബി.വി.പിക്കും ബി.ജെ.പിക്കും എതിരായുള്ള കുറ്റപത്രമായി മാറുന്നു ഈ ദൃശ്യങ്ങൾ.
ജെ.എൻ.യു വിദ്യാർത്ഥി നേതാവ് കനയ്യയുടെ നിലപാടുകളും ഭരണകൂടം വിദ്യാർത്ഥി സമൂഹത്തെ ഒന്നടങ്കം രാജ്യദ്രോഹികളാക്കാൻ ശ്രമിക്കുന്നതിനെതിരെ പ്രതികരിക്കുന്ന യുവതയുടെ ഊർജവമുണ്ട് ഈ ചിത്രീകരണ ഖണ്ഡങ്ങളിൽ.

രോഹിത് ദളിതനല്ല എന്നും അയാളെ ആത്മഹത്യയിലേക്ക് നയിച്ചത് മാനസികമായ തകർച്ചയാണെന്നും മറ്റുംപറഞ്ഞു നിസ്സാരവല്ക്കരിക്കാൻ ശ്രമിച്ച അധികാരകേന്ദ്രങ്ങൾക്കെതിരെയുള്ള പ്രതികരണ കുറിപ്പുകളാണ് ഈ ചിത്രത്തിലെ മറ്റൊരു ആഖ്യാന തലം..

കറുപ്പിൽ മഞ്ഞ അക്ഷരങ്ങളിൽ രോഹിതിന്റെ വംശവൃക്ഷം ദളിത് സ്വത്വം, ചൂഷണ ജീവിതം
പറഞ്ഞു തരുന്നു സംവിധായകൻ. രോഹിത് ജനിക്കുന്നതിനും 18 വർഷം മുമ്പാണ് അയാളുടെ വിധിയിലെ നിർണായക ദിനം.
1971-ൽ ഒരു നട്ടുച്ചയ്ക്ക് കൂട്ടുകാരുടെ കൂടെ കളിച്ചു നടക്കുന്ന രാധിക എന്ന പെൺകുട്ടിയെ കണ്ട അഞ്ജാനി എന്ന സ്ത്രീ ആ കുട്ടിയെ അവരുടെ മാതാപിതാക്കളിൽ നിന്ന് ചോദിച്ചു മേടിക്കുകയായിരുന്നു. റെയിൽവേയിലെ കൂലിപണിക്കുവന്ന  ദളിത് ദമ്പതികൾ അങ്ങനെ ആ കുഞ്ഞിനെ നല്കി.
അവൾ വളർന്നപ്പോൾ രാധികയുടെ ജാതി മറച്ചു വച്ചു മണികുമാറിന് കല്യാണം കഴിച്ചു കൊടുത്തു.പതിയെ അയാൾ ഭാര്യയുടെ ജാതി മനസ്സിലാക്കി.വഴക്കായി. ജീവിതം നരകതുല്യമായപ്പോൾ അഞ്ജാനി അവരെ കൂട്ടികൊണ്ടു വന്നു.

ഈ ദാരിദ്യത്തിൽ നിന്നാണ് രോഹിത് പി.എച്ച്ഡി വരെ പഠിച്ചുകയറിയത്. സഹോദരൻ രാജുവെ മുലയും പണമില്ലാത്തതിന്റെ പേരിൽ സഹനങ്ങളിൽ ഉരുകി. എ.ബി.വി.പിയുമായുണ്ടായ  രാഷ്ടീയ വൈരുധ്യം തന്നെ ബാധിക്കുമെന്നും തന്റെ പി.എച്ച്ഡി പൂർത്തിയാക്കാൻ അവരു സമ്മതിക്കില്ല എന്നുമുള്ള ഭീതി രോഹിതിനെ കടുംകൈയ്യിലേക്ക് നയിച്ചു എന്ന വാസ്തവം ഇവിടെ പറഞ്ഞുവെക്കുന്നു.

ചിത്രത്തിലെ ഏറ്റവും വൈകാരിക തലം രോഹിതിന്റെ അവസാനത്തെ കത്താണ്. മംഗലാപുരത്തെ ഒരുഷോപ്പിംഗ് മാളിലെ ആൾക്കൂട്ടത്തിനിടയിലിരുന്ന് കൊണ്ട് നടൻ സൗമേഷ് ബങ്കാരെ ആ അവസാന അക്ഷരങ്ങൾ വായിക്കുകയാണ്.
എന്നന്നേക്കുമായി ഇന്ത്യയുടെ ചരിത്രത്തിലെഴുതപ്പെട്ട ആത്മഹത്യാ കുറിപ്പ്.
ഈ ഡോക്യുമെന്ററിയിലുടനീളം മുറിഞ്ഞ് മുറിഞ്ഞ് രോഹിതിന്റെ വരികൾ കടന്നു വരുന്നു.

തല തിരിഞ്ഞ ലോകത്തിന്റെ വീക്ഷണo പോലെ ക്യാമറ ചെരിച്ചു വച്ചിരിക്കുന്നു ഈ വായനയുടെ നേരം.
ശ്വാസം ഗ്ലാസിൽ പതിയും പോലെ തെളിഞ്ഞും മങ്ങിയും അവ്യക്തതയോടെ സൗമേഷിന്റെ രൂപം. പക്ഷേ,വ്യക്തതയോടെ ശബ്ദം.

15% ശതമാനം മനുഷ്യർ 50% സമ്പത്ത് കൈകാര്യം ചെയ്യുന്ന രാജ്യമാണ് ഇന്ത്യ എന്ന് സംവിധായകൻ രാമചന്ദ്ര പി.എൻ പറഞ്ഞു വെയ്ക്കുന്നുണ്ട്.
സാമ്പത്തിക അസന്തുലിതാവസ്ഥയും ജാതീയമായ ഇകഴ്ത്തലും രാഷ്ടീയവൈരാഗ്യത്തോടെയുള്ള പകപോക്കലും ഒരു ചെറുപ്പക്കാരന്റെ ജീവിതം കവർന്നു.
അസത്യങ്ങൾ കൊണ്ട് ആ ചോരപ്പാട് കഴുകിക്കളയാനാവില്ല. ഒരു നിരോധനത്തിനും ഓർമകളെ നേരിടാനാവില്ല. രോഹിതിന്റെ ഓർമ തന്നെ കലാപമെന്നറിയുന്നവരാണ് ഈ ചിത്രത്തെ പ്രദർശനശാലകളിൽ നിന്ന് വിലക്കാൻ ശ്രമിക്കുന്നത്.

അവസാനത്തിൽ ആകാശത്തേക്ക് പറന്നുയരുന്ന വിമാനം രോഹിതിന്റെ സ്വപ്‌നങ്ങൾ തന്നെയാണ്.
And the time is left
everyone around had this unbearable being of lightnesട- thats frozen ghosts…
നിശബ്തയിൽ മേഘങ്ങൾക്കു മേലെ പറക്കുന്ന വിമാനക്കാഴ്ച ഓർമിപ്പിക്കുന്നത്
രോഹിത് വെമുലയുടെ വാക്കുകൾ തന്നെ from Shadow to Stars. ഡോക്യുമെൻററി എന്ന നിലയിൽ
വേറിട്ട ആഖ്യാനശൈലി പരീക്ഷിക്കുന്നുണ്ട് ഈ ചിത്രത്തിൽ.
ഒപ്പം ആത്മാഹൂതിയെ ഗൃഹാതുര വിഷാദം കൊണ്ട് പൈങ്കിളിയാക്കുന്നുമില്ല.
വാസ്തവങ്ങളെ വാസ്തവങ്ങളായി അവതരിപ്പിക്കുന്നു. കാണുന്ന കാഴ്ചയിലും കേൾക്കുന്ന വാക്കിലും
നേര് കാണാവുന്ന രേഖാചിത്രം.

ഇൻ ദി ഷേഡ് ഓഫ് ഫാളൻ ചീനാർ’.

കലാപങ്ങൾക്ക് ബദൽ കലയാണെന്ന് പറയുന്ന ഡോക്യുമെന്ററിയാണ് ‘ഇൻ ദി ഷേഡ് ഓഫ് ഫാളൻ ചീനാർ’. വയലൻസിന്റെ അതിപ്രസരമില്ലാതെ ആരെയും കുറ്റപ്പെടുത്താതെ ഭീതിദമായ
വേദനാജനകമായ  കാശ്മീർ യുവതയുടെ ഉള്ളിലെ നീറ്റൽ ഈ ചിത്രം പകർന്നു തരുന്നു. ഈ ചിത്രം യഥാർത്ഥത്തിൽ നിരോധിക്കുകയല്ല ഇന്ത്യൻ മുഴുവൻ പ്ര ദർശിപ്പിക്കുകയാണ് വേണ്ടത്.
കാശ്മീർ യുണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളുടെ ഈ സംരംഭം അവരുടെ സ്വപ്ന നഷ്ടങ്ങളുടെ സംഗീതമാണ്…
വാക്ക് നഷ്ടപ്പെട്ടവരുടെ പോരാട്ടമാണ്…
ജാസും, റോക്ക് ആന്റ് റോളുo, റാപും, കാശ്മീരിന്റെ തനത് ചക്കർ സംഗീതവും ഇഴചേർത്ത ആദിമധ്യാന്തം സംഗീതത്തിന്റെ കലയുടെ വിമോചന സാധ്യതകളുടെ ദൃശ്യഖണ്ഡമാണ്.
കണ്ണീരില്ല, മുഷ്ടി ചുരുട്ടിയുള്ള പ്രതിഷേധ പ്രകടനമില്ല. അലമുറയിടുന്ന മനുഷ്യരില്ല
പക്ഷേ ആ മണ്ണിലെ പുതുനാമ്പുകളുടെ എല്ലാ നോവും പറയാതെ പറയുന്നു ഈ ചിത്രം.

കാഴ്മീരിന്റെ മുഖബിംബമാണ് ചീനാർ മരങ്ങൾ..
മത ഭേദമില്ലാതെ ആ ജനതയുടെ ആരാധനയിൽ ഓർമിപ്പിക്കപ്പെടുന്ന വൃക്ഷം.

കാമ്പസിലെ വീണു കിടക്കുന്ന ചീനാർ മരങ്ങൾ പ്രതികരണത്തിന്റെ ആത്മപ്രകാശനത്തിന്റെ വെളത്തച്ചുമരായി മാറ്റിയിരിക്കുന്നു വിദ്യാർത്ഥികൾ. അടിമുടി കലാപരമായി തെഴുത്തു നില്ക്കുന്ന മരം.
” someone like me in the 90s would have picked up a gun.20yrs later ,ipicked up a guitar with the same ideology to ressist.”

“Art is an emotional release for me.a lot of  things get accumulated inside.to balanace that, you need art.”

തിരശ്ശീലയിൽ ടൈറ്റിൽ തെളിയും മുമ്പ് രണ്ടു ചെറുപ്പക്കാർ നമ്മോട് സംസാരിക്കുന്നത്
ഇങ്ങനെയാണ്.

കാശ്മീർ യുണിവേഴ്സിറ്റിയിലെ ജേർണലിസ്റ്റ് വിദ്യാർത്ഥി ഷഹരിയാർ ആണ് ഈ ഡോക്യുമെന്ററിയിലെ പ്രധാന ആഖ്യാതാവ്. ഫോട്ടോഗ്രാഫറും ഫോട്ടോ ജേർണലിസ്റ്റുമാണ് അയാൾ.
കഴിഞ്ഞ വർഷമായി കാശ്മീരിന്റെ യഥാർത്ഥ മുഖങ്ങൾ ഷഹരിയാറിന്റെ ക്യാമറയും മനസും ഒപ്പിയെടുക്കുന്നു.
2011 മുതൽ കാശ്മീർ ജനതയുടെ പ്രതിഷേധ സമരങ്ങൾ പകർത്തുന്നുണ്ട് ഈ യുവാവ്. നിമിഷ നേരത്തേക്കെങ്കിലും വന്നു പോകുന്ന
ആ ദൃശ്യങ്ങൾ ആഭ്യന്തര കലഹത്തിന്റെ സൂചനകളുള്ളതാണ്. മുഖം മറച്ച അക്രമികൾ..
അവരെ നേരിടുന്ന സൈന്യം..

കാശ്മീരിന്റെ കല, സംഗീതം വാക്കുകൾക്കതീതമായ ഭംഗി നിറയുന്ന പ്രകൃതി ഇവയും ഷഹരിയാരിന്റ് നിശ്ചലദൃശ്യങ്ങളിലൂടെ തെളിയുമ്പോഴാണ് എന്തുമാത്രം വൈരുധ്യമാണ് ആ മണ്ണിൽ എന്ന് നാമോർക്കുന്നു.

കാമ്പസിലെ ചീനാർ മരം കലയുടെ തണലാവുന്ന ദൃശ്യങ്ങളിലുടെ കടന്നു പോകുന്നു പിന്നീട്.

Ali saifudeen ഗിറ്റാറിസ്റ്റും ഗായകനുമായ ചെറുപ്പക്കാരന്റെ വാക്കുകൾ” conflict is a perfect place for art to thrive.art for the heck of srt is one thing.art for personal healing is something else”

റാപ് ഗായകൻ മോസം പാടുന്നു
“the time has gone to set off the bombs
So pickup your guns
Beat the drum
Whatever holds you back
F*ck it and come
And if music is the way
Sing and strum
Pull your lungs out
The crimes and violence
The war outside and
The war inside us
Anger is our voice
Rage drive us
And we can’t be controlled
And there is beast inside us”

പ്രതിഷേധം പാട്ടായി പൊട്ടിയൊഴുകുന്നു.
അയാൾ തുടർന്നു പറയുന്നത് കേൾക്കു..
“If I want to talk about politically charged things,if I want to talk about the government,
If I want to talk about oppression,how people are subjugated,anything that is emotionally charged up,I think rap is a perfect genre to do justice to that.
I can say that I have been affected to the extent that I can write a song about it anf put my rage in that song.till now all that anger was buried. it was buried deep within “

മറ്റൊരു പാട്ടുകാരൻ, ചെറുപ്പക്കാരൻ ഒവൈസ് അഹമദ്
പറയുന്നു”the brutality,the custodial missing,the rapes,we have witnessed a lot of stories.and we have witnessed all these at a very tender age.that have made us a little more sensitive.and may be that has nade us drift towatds the aesthetics,the art more.

The dust that carrieട in its conscience the fire of Chinar,
it is impossible for that celestial dust to cool down”

തുടക്കംമുതൽ ഒടുക്കം വരെ കാമറ കൈയ്യിലേന്തി ചിത്രീകരിച്ചതു പോലെ ചലനാത്മകമാണ്  ഈ ചിത്രം.
സംഗീതം കൊണ്ട്  കോർത്തിണക്കിയിരിക്കുന്നു. പാട്ടുകളുടെ താളം ക്രമത്തിനനുസരിച്ച്
ഒഴുക്കോടെ, അതേസമയം വൈകാരികതീഷ്ണത, വേഗം ഒട്ടും കുറയാതെ കൃത്യതയുടെ ചിത്രസന്നിവേശം ശ്രദ്ധേയം. മലയാളസിനിമയിലെ പുതുതലമുറയിലെ ശ്രദ്ധേയനായ എഡിറ്റർ അപ്പു. എൻ .ഭട്ടതിരിയുടെ കരവിരുതിലാണ് ഈ ചിത്രം.

വീണുപോയ ചീനാർ മരം കാശ്മീരിന്റെ ശരീരമാണ്. ചീനാർ മരത്തെ കുറിച്ച് മുഹമ്മദ് ഇഖ്ബാൽ എഴുതിയ വരികൾ കൂടി ഓർക്കാം.
“ജിസ് ഖാക് കെ സമീർ മേ ഹെ ആദിഷ് ഇ ചിനാർ,
മംകിൻ നഹി കി സർദ് ഹോ വോ ഖാക് ഇ അർജുമന്ദ് “

The dust that carrieട in its conscience the fire of Chinar,
it is impossible for that celestial dust to cool down”

സത്യത്തെ ആരാണ് ഭയക്കുന്നത്.?

ജീർണിക്കാതെ
അതിനെ അർത്ഥപൂർണമാക്കുന്ന
ഈ വിദ്യാർത്ഥികൾക്ക്
ഒപ്പം നില്ക്കുകയല്ലേ വേണ്ടത്.?

മാർച്ച് മാർച്ച് മാർച്ച്

സാങ്കേതികമായും കലാപരവുമായി മികവുറ്റ പൂർണ്ണ സിനിമകൾ പ്രതിലോമസിനിമകളാണ് എന്ന് പറഞ്ഞത് “അപൂർണസിനിമയ്ക്ക് ” വ്യാകരണം ചമച്ച വിഖ്യാത ക്യൂബൻ സംവിധായകൻ ജൂലിയോ ഗാർസിയ എസ്പിനോസയാണ്. 1969 ൽ എഴുതിയ ആ ലേഖനം രാഷ്ടീയ സിനിമയുടെ പ്രത്യയശാസ്ത്രധ്വനികളുള്ളതാണ്. അതിങ്ങനെ തുടരുന്നു.

“Imperfect cinema finds a new audience in those who struggle, and it finds its themes in their problems. For imperfect cinema, “lucid” people are the ones who think and feel and exist in a world which they can change. In spite of all the problems and difficulties, they are convinced that they can transform it in a revolutionary way. Imperfect cinema therefore has no need to struggle to create an “audience.” On the contrary, it can be said that at present a greater audience exists for this kind of cinema than there are filmmakers able to supply that audience. “

നിരോധനം കൊണ്ട് ഇല്ലായ്മ ചെയ്യാൻ ഭരണകൂടം ശ്രമിക്കുന്ന ഒരു ചിത്രം കൂടി മുന്നിലെത്തുമ്പോൾ, എസ് പിനോസയുടെ ഈ വാചകങ്ങളുടെ പ്രവചന ശേഷിയിൽ അമ്പരക്കുന്നു.
ഏറെ കാത്തിരുന്നാണ് ‘മാർച്ച് മാർച്ച് മാർച്ച് ‘ കാഴ്ചയിലെത്തിയത്.
ജെ.എൻ.യു എന്ന ബൗദ്ധിക കേന്ദ്രം ഫാസിസ്റ്റ്ശക്തികളുടെ സർവ്വാധികാരത്തെ ചോദ്യം ചെയ്യുന്നതെങ്ങിനെ എന്നതിന്റെ രേഖാചിത്രമാണ് കാത്തു സംവിധാനം ചെയ്ത ഈ ഡോക്യുമെന്ററി.
ചിത്രത്തിന്റെ ഘടനയിൽ,ചിത്രീകരണ രീതികളിൽ ഒരു തരത്തിലുമുള്ള പരിപൂർണതയ്ക്കു വേണ്ടിയുള്ള അലങ്കാരങ്ങളോ, സ്ക്രിപ്റ്റഡ് എന്നു തോന്നാവുന്ന രീതിയിലുള്ള ക്രമീകരണങ്ങളോ ഇല്ല . ദൃശ്യഭംഗിയോ, സംവിധായികയുടെ വീക്ഷണകോണിലുള്ള വിവരണപാഠമോ ഇല്ല.
മറിച്ച് അത്യന്തം ആഴമുള്ള ജെ എൻ യു ക്യാമ്പസിന്റെ സംവാദാത്മകമുഖം ഈ ‘അപൂർണ്ണ ‘ സിനിമയെ ദീപ്ത പൂർണമാക്കുന്നു.

“മൗലികമായി ചിന്തിക്കുക എന്നാൽ കാര്യങ്ങളുടെ കാതൽ കണ്ടെത്തുക എന്നാണ് അർത്ഥം “എന്ന മാർക്സിയൻ ചിന്തയുടെ നേർസാക്ഷ്യങ്ങളാണ് ഈ ഡോക്യുമെന്ററിയിലെ ഓരോ വിദ്യാർത്ഥിയുടേയും വാക്കുകൾ.അവ വെറും വാക്കുകളല്ല.
കേട്ടു പഠിച്ചതിനും വായിച്ചറിഞ്ഞതിനും അപ്പുറം ചിന്തകളുടെ സ്വതന്ത്രമായ പ്രകാശനമാണ്. ആ ചിന്താപദ്ധതികളെ ഭയക്കുന്നതുകൊണ്ടാണ് ജെ.എൻ യുവിന്റെ തലച്ചോറുകളെ ഫാസിസ്റ്റ് ഭരണകൂടം ഭയക്കുന്നതും അടിച്ചമർത്താനും, രാജ്യദ്രോഹ കുറ്റം ചുമത്താനും ശ്രമിക്കുന്നതും.

പുരോഗമന വിദ്യാർത്ഥി പ്രതിഷേധത്തിന്റെ കറുപ്പും വെളുപ്പും ദൃശ്യങ്ങളിലാണ് ഡോക്യുമെൻററിയുടെ തുടക്കം.

ജെ എൻ യുവിൽ എന്ത് സംഭവിക്കുന്നു  എന്നത് ഒരു കൊളാഷ് പോലെ കാണിച്ചു തരികയാണ് പിന്നീട്.
അഫ്സൽ ഗുരുവിന്റെ ഓർമദിവസം ജെഎൻയുവിൽ ചേർന്ന കൂട്ടായ്മക്കെതിരെ പല വിധ ആരോപണങ്ങൾ ഉണ്ടാവുന്നതും, തുടർന്ന് രാജ്യദ്രോഹകുറ്റം ചുമത്തി രണ്ടു വിദ്യാർത്ഥികളെ തീഹാർ ജയിലിലടക്കുന്നതും, അതിനെ തുടർന്നുണ്ടായ പ്രതിഷേധങ്ങളും പത്രവാർത്തകളായി, ട്വിറ്ററുകളായി, നോം ചോംസ്കി, ഒർഹാൻ പാമുക് തുടങ്ങി 86 ഓളം അന്തർദേശീയ അക്കാദമിക് വ്യക്തിത്വങ്ങളുടെ പ്രതികരണളായി, സ്ക്രീനിൽ തെളിഞ്ഞു മറയുന്നു.

രാജ്യദ്രോഹകുറ്റം ചുമത്തിയ ഉമർ ഖാലിദിന്റെ വാക്കുകൾ ജെഎൻയുവിന്റെ ബൗദ്ധിക സ്വത്വത്തിന്റെ പരമാധികാര സ്വാതന്ത്ര്യമുള്ള , കരുത്തുറ്റ ശബ്ദമാണ്.
ഫാസിസത്തിന്റെ രാഷ്ട്രീയം വിശദമായി പറയുന്ന ഉമറിന്റെ വാക്കിൽ ഏറ്റവും ഉത്കണ്ഠാകുലമായ ചോദ്യം ഇതാണ്
“This entire nationalism and anti national labour is a bullying tactics. you cannot even probe into these questions..you can not even have intellectual enquiries into these questions…even now they are attacking ,even the academia.even universities you cannot debate certain things….attack on thought process by labelling people anti national and this anti national become very potent tag also”

ഭരണകൂടം വേട്ടയാടിയ അനിർബാൻ ഭട്ടാചാര്യയുടെ വാക്കുകൾ കുറേക്കൂടി മൂർച്ചയുള്ളതും, ക്യാമ്പസിന് പുറത്തു കൂടി പ്രസക്തമായതുമാണ്.

“Sedition is news precisely on those differ.differing has been criminalised.
If you can not differ,then how can you call yourself a democracy? you should not call yourself democracy  merely bu putting one’s opinion and opinion which you may fervently dislike does not matter but it is over there. And in those matters that you see sedition,where is it that we have been using sedition most frivolously..here it is becoming a high profile case. So many , hundreds of sedition cases are in jharkhand and chatisgarh. Most of the sedition cases are in jharkhand,seditious adivasis apparently they are against state.the most oppressed,the most unprivileged sections of this country,the most betrayed sections of this country without any cent of democracy…they are interiors ,being outraged from capital,the court get hold the minor sources what been based up on them,they are been called seditions. Apparently they are using a war against the state.this is the most absurd thing!”

കോർപ്പറേറ്റുകൾക്കും വൻകിട മുതലാളിമാർക്കും സൗകര്യങ്ങളും സൗഹൃദങ്ങളും അനുവദിക്കുന്ന ഫാസിസ്റ്റ് രീതിയെ ഇത്രയും രൂക്ഷമായി വിമർശിക്കാൻ ഒരു വിദ്യാർത്ഥിക്ക് അവകാശമുണ്ട് .!

വിദ്യാർത്ഥി നേതാവ് കനയ്യകുമാർ ക്യാമ്പസിനുമപ്പുറം സംഘപരിവാർ ശക്തികൾക്കെതിരെ ഇടത് ബദലിന്റെ ഏകീകരണം സ്വപ്നം കാണുന്നുണ്ട്.
കനയ്യയുടെ പാട്ടും പ്രതികരണങ്ങളും ജെ. എൻ. യുവിന്റെ പ്രതികരണസമരങ്ങളെ വിപ്ലവവീര്യമുള്ളതാക്കുന്നതെങ്ങിനെയെന്നും ഈ ഡോക്യുമെന്ററിയിൽ കാണാം.
ജെ.എൻ.യുവിലെ വിദ്യാർത്ഥികൾക്ക് പിന്തുണയുമായി അരുന്ധതി റോയ് എത്തുന്നതും ചിത്രത്തിലെ പ്രധാന സന്ദർങ്ങളിലൊന്നാണ്.
ജയിൽ മോചിതരായ വിദ്യാർത്ഥികൾക്ക് ജെ.എൻ യു AD ബ്ലോക്ക് ന്റെ പടവുകളിൽ വച്ച് 18 – മാർച്ച് ന് നല്കിയ ചരിത്രപരമായ സ്വീകരണവും, തുടർന്നുള്ള പ്രസംഗങ്ങളും ആശയങ്ങളുടെ മൂർച്ച കൊണ്ട് ഫാസിസ്റ്റുകളുടെ സ്വസ്ഥത തകർക്കുന്നതാണ്.സ്വതന്ത്ര്യം ,ദേശ വിരുദ്ധത തുടങ്ങിയ വാക്കുകളിലെ മർദ്ദക സ്വഭാവത്തിനെതിരെ സംസാരിച്ചുകൊണ്ടാണ്അരുന്ധതി മാർച്ച് 15 ലെ പാർലിമെന്റ് മാർച്ചിൽ വിദ്യാർത്ഥികളെ അഭിമുഖീകരിച്ചത്.
” from the day we got freedom from britishers, there iട even one day where people are not Subjugated by our own Security for forces deployed with in boarders… ”
കാശ്മീരിൽ, ആസാമിൽ, പഞ്ചാബിൽ, തെലുങ്കാനയിൽ, ഝാർഖണ്ഡിൽ അങ്ങനെ സ്വാതന്ത്ര്യാനന്തരവും, അസ്വാതന്ത്ര്യവും അടിച്ചമർത്തലും മനുഷ്യ വിരുദ്ധ പ്രവർത്തനങ്ങളും തുടരുമ്പോൾ, സ്വാതന്ത്ര്യം എന്ന വാക്കിന്റെ നിലനില്പിനെ ചോദ്യം ചെയ്യുന്നു അരുന്ധതി. ആരുടെ സ്വതന്ത്ര്യം, എന്തിനുള്ള സ്വാതന്ത്ര്യം എന്നത് ജെഎൻയു വിദ്യാർത്ഥികൾ ഉയർത്തിയ ശക്തമായ ചോദ്യമാണ്.
സ്വതന്ത്ര ഭാരതത്തിൽ ‘ആസാദി’ എന്ന വാക്ക് ദേശവിരുദ്ധതയുടെ കറുത്ത ഹാസ്യമാവുന്നതിന്റെ രോഷമുണ്ട്, ഈ വാക്കുകളിൽ.

ജെ.എൻ.യു. പ്രശ്നം കത്തിനില്ക്കുമ്പോൾ ലോക സൂഫി ഫോറത്തെ അഭിമുഖീകരിച്ച് സംസാരിച്ച പ്രധാനമന്ത്രി  നരേന്ദ്ര മോദി യുടെ ‘ഞാൻ സമാധാനത്തിന് വേണ്ടി നിലകൊള്ളുന്നു’ എന്ന വാചകത്തിന്റെ നിരർത്ഥകതയും കള്ളത്തരവും ഈ പടവുകളിൽ വച്ച് ,ഉമർ ഖാലിദ് പരിഹാസത്താൽ കീറി മുറിക്കുന്നുണ്ട്.-
“മോദി ആഗ്രഹിക്കുന്ന സമാധാനം ശ്മശാനത്തിലെ ശാന്തതയാണ്. എകാധിപത്യപരമായ നയങ്ങൾ രാഷ്ട്രത്തിന് മേൽ അടിച്ചേല്പിക്കുമ്പോൾ ജനത അത് സമാധാനപരമായി സ്വീകരിക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു.ആദിവാസികളിൽ നിന്ന് അവരുടെ വനവും ഭൂമിയും ജലപ്പം തട്ടിയെടുക്കുമ്പോൾ അവർ അത് സമാധാനപരമായി സ്വീകരിക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. ദളിതരെ ചുട്ടുകൊല്ലുമ്പോഴും, മുസ്ലീങ്ങളെ കളക്കേസിൽ കുടുക്കി, വർഗീയ ലഹളകളുണ്ടാക്കി, ഉന്മൂലനം ചെയ്യുമ്പോഴും അവരത് സമാധാനപരമായി സ്വീകരിക്കണമെന്ന് അദ്ദേഹംആഗ്രഹിക്കുന്നു.
എന്നാൽ ഈ സമാധാനം തകർക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു ” – തികഞ്ഞ പ്രതീക്ഷാനിർഭരമായ രാഷ്ട്രീയ പ്രസ്താവനയിലാണ് ആ പ്രസംഗത്തിന്റെ സമാപ്തി.

പിന്നീട്  1968ൽ ഫ്രാൻസിൽ 20000 വരുന്ന വിദ്യാർത്ഥികൾ നടത്തിയ ഐതിഹാസികമായ യുണിവേഴ്സിറ്റി സമരത്തിനെ കുറിച്ചുള്ള 1968- ദ ഡേയ്സ് ദാറ്റ് ഷേപ്ഡ് എ ജനറേഷൻ എന്ന ഡോക്യുമെൻററിയുടെ ദൃശ്യങ്ങളിലേക്ക് ജംപ് കട്ട് ചെയ്യുകയാണ് സംവിധായിക.
ഫ്രാൻസിന്റെ പിൽക്കാല ചരിത്രത്തിൽ മാറ്റം വരുത്തിയ ആ സമരത്തിനൊപ്പം ജെ എൻ യു പ്രക്ഷോഭവും ഭാവിയിലെ ഇന്ത്യൻ ഭാഗഥേയത്തെ നിർണയിക്കട്ടെ എന്ന സ്വപ്നം ഈ താരതമ്യത്തിൽ വരുന്നുണ്ട്.

ഇ എം എസിന്റെ കൊച്ചുമകൾ ( ഇപ്റ്റ യുടെ സംഗീത ചരിത്രത്തെ കുറിച്ച് ഗവേഷണം നടത്തുകയും അവയുടെ ശേഖരണം നടത്തുകയും ചെയ്യുന്ന ) സുമംഗല ദാമോദരന്റെ ഹൃദയസ്പർശിയായ ഒരു ഗാനാലാപനത്തിൽ, പ്രതീക്ഷയുടെ തീ നാളങ്ങൾ തെളിഞ്ഞു കത്തുന്ന തിരശീലയിലാണ് മാർച്ച് മാർച്ച് മാർച്ച് അവസാനിക്കുന്നത്.
പശ്ചാത്തല സംഗീത സഹായമില്ലാതെ തന്നെ പ്രതിരോധത്തിന്റെ നാടൻ ശീലുകൾ സംഗീതാത്മകമാക്കുന്നുണ്ട് ഈ ഡോക്യുമെൻററിയെ.
ഒരു പാട് കണ്ഠങ്ങൾ ഒരുമിച്ച് പാടുന്ന, ഒരുമിച്ച് ഒരേ സ്വരത്തിൽ മുദ്രാവാക്യം വിളിക്കുന്ന സംഘ ശബ്ദം സ്ക്രീനിൽ നിന്ന് മനസ്സിലേക്ക് കരുത്തു പകരുന്നു……

ജനങ്ങളെ ദേശസ്നേഹികളെന്നും ദേശദ്രോഹികളെന്നും കള്ളികളിലാക്കി ഭിന്നിപ്പിച്ചു നിർത്തുന്നുള്ള ഫാസിസ്റ്റ് തന്ത്രത്തിനെതിരെ ജാഗ്രത്താകാനുള്ള ഈ വിദ്യാർത്ഥികൾക്കൊപ്പം
മനസുകൊണ്ട് നില്ക്കുന്നു.
മുഷ്ടിചുരുട്ടി ആകാശത്തോളം ഉയരെ മുദ്രാവാക്യം മുഴക്കുന്ന കൈകൊട്ടിയും കൈചൂണ്ടിയും താളമിട്ടും ചുവടുവെച്ചും വിദ്യാർത്ഥികളേ നിങ്ങൾ  നിങ്ങളാകുമ്പോൾ, ഫാസിസ്റ്റ് ശക്തികളുടെ ഹീനമായ ആക്രമണത്തിൽ 1989 പുതുവർഷ ദിനത്തിൽ, തെരുവരങ്ങിൽ ചോര ചീന്തി വീണ ഹാശ്മിയുടെ ഓർമകളും മനസ്സിൽ മഴ പോൽ പെയ്തിറങ്ങുന്നു…..

മൂന്നു ഡോക്യുമെന്ററികളും സിനിമാറ്റിക്കല്ല, പെർഫക്ടല്ല.. സ്ക്രിപ്റ്റില്ല, കുട്ടികൾ കണ്ട നേരാണ് മൂന്നിന്റേയും നേര്.. മിക്ക ദൃശ്യങ്ങളും  റിയൽ ഫുട്ടേജുകളാണ്.അതുകൊണ്ട് അതിൽ മുൻകൂട്ടി നിശ്ചയിച്ച അജണ്ടകളില്ല. ഒരു ഡോക്യുമെൻററി എന്ന ഉദ്ദേശത്തിൽ അവർ ഇത് ഷൂട്ട് ചെയ്തതല്ല… മൂന്നു സംവിധായകരും  ക്രാഫ്റ്റ് അല്ല, കണ്ടൻറ് ആണ് നമ്മുടെ മുന്നിൽ പ്രദർശിപ്പിക്കുന്നത്. അജണ്ടകളില്ലാത്ത സംവിധായക വീക്ഷണം ഒരു പരിമിതിയാകാതെ സാധ്യതയാകുന്നു. വിവരണ പാഠങ്ങളുമില്ല .ദൃശ്യങ്ങൾ തന്നെയാണ് വിവരണം.കശ്മിർ ഡോക്യുമെൻററിയിൽ കുട്ടികൾ വയലൻസിനെ ന്യായികരിക്കുന്നില്ല. അസ്വസ്ഥമായ അന്തരീക്ഷത്തിലെ അവരുടെ പിടച്ചിലാണ് അവർ പറയുന്നത്. സൈന്യത്തിനു നേരെയുള്ള ആക്രമണത്തെ അവർ ന്യായീകരിക്കുന്നില്ല.. അവർക്കും മനുഷ്യാവകാശം ഉണ്ടല്ലോ! അത്തരം ഒരു കല്ലെറിയൽ ദൃശ്യം അതിലുണ്ട്.. അത് ഡിലീറ്റ് ചെയ്യാതെ കാണിച്ചിരിക്കന്നു. യാഥാർഥ്യത്തെ മറയ്ക്കാൻ അവർ തയാറാകുന്നില്ല.

വെമുല ഡോക്യുമെറ്ററിയിൽ കാമ്പസിലെ പല മുഖങ്ങൾ വ്യക്തിപരമായ പൈങ്കിളി, അരാഷ്ട്രീയ, മുതലാളിത്ത, എസ്കേപിസ്റ്റ് പ്രവണതകൾ അതുപോലെ കാണിക്കുന്നു..കലയുടെ മാനിപുലേഷൻ സാധ്യതകളല്ല ഇവ അന്വേഷിക്കുന്നത്..
ഇവ സത്യം പറയുന്ന സത്യങ്ങൾ തന്നെ, നുണയല്ല…

അരാഷ്ട്രീയമായ കാമ്പസുകളേക്കാൾ സർഗാത്മകതയുള്ള ക്യാമ്പസുകളുടെ രാഷ്ടീയബലം ഈ മൂന്ന് ക്യാമ്പസിലുമുണ്ട്.

വിലക്ക്, നിരോധനം എന്നിവ സംവാദത്തിന്റെ മാർഗമല്ല, ഏകാധിപത്യത്തിന്റേതാണ് എന്ന് വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നു.

Comments

എഴുത്തുകാരി. തൃശ്ശൂർ വിമല കോളേജ് അദ്ധ്യാപിക

You may also like