പൂമുഖം LITERATUREപുസ്തകം അഴലിന്‍റെ തീ ജ്വാലകൾ, നേരിന്‍റെയും

അഴലിന്‍റെ തീ ജ്വാലകൾ, നേരിന്‍റെയും

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.
[dropcap]A[/dropcap]ttukal Amma  – The Goddess of Millions  എന്ന പുസ്തകം വായിച്ചു പൂർത്തിയാക്കിയതിൽ പിന്നെ രചയിതാവായ  ലക്ഷ്മി രാജീവിനോട് എന്‍റെ  ആദ്യത്തെ അന്വേഷണം ഇതായിരുന്നു

 ” ഈ പുസ്തകം എഴുതാനുള്ള  പ്രേരണ എന്തായിരുന്നു ?”

അതിനൊരു കാരണമുണ്ട്.post 1ക്ഷേത്ര ങ്ങളെ  സംബന്ധിച്ച് ഉൽപത്തിയും, പ്രതിഷ്ഠയുടെ  മാഹാത്മ്യവും, ആചാരാനുഷ്ഠാനങ്ങളും, വഴിപാട്  വിവരങ്ങളും അനുഗ്രഹ സാക്ഷ്യങ്ങളും നിറഞ്ഞ ഒരു പതിവ് പുണ്യ ഗ്രന്ഥം എന്ന് അബോധമായി പ്രതീക്ഷിച്ചു  ഞാൻ വായന തുടങ്ങുന്നു; മുൻ വിധികളെ തൂത്തെറിഞ്ഞു, തികച്ചും പുതുമയും വൈവിധ്യവും, നാടോടി  കഥകളും, ഐതിഹ്യവും, തോറ്റം  പാട്ടും  കീഴാള ജീവിതവും, ക്ഷേത്രാരാധനയുടെ നഗരവൽ ക്കരണവും ഒരു പുഴ പോലെ ഒഴുകി തിടം വെക്കുന്ന  ഒരു വായനയിലേക്ക് ഞാൻ ആവാഹി ക്കപ്പെടുന്നു. വഴിയിൽ   ഭക്തിയുടെ പലഭാവരൂപങ്ങളും, ദൃശ്യമാവു ന്നു. വയലിറമ്പത്തെ   വൈക്കോൽ പുരയിൽ  മടക്കി വെച്ച ഒരു തുണ്ട്  ശീലയെ തോറ്റം  പാടി  വണങ്ങുന്ന ഗ്രാമീണർ … ഉച്ചവെയിലിൽ   സർവം മറന്ന് , എരിഞ്ഞും പുകഞ്ഞും   സ്വയം നിവേദ്യമായി സമർപ്പിക്കുന്ന  നാനാ ദേശത്തു നിന്നുള്ള സ്ത്രീകൾ……, ആശ്രയം തേടി, സന്നിധിയിലെത്തി, തന്‍റെ  ആരാധനാ  മൂർത്തിയുടെ ജീവിത കഥയിലേക്ക്‌ ആഴ്ന്നിറങ്ങി, ഭക്തിയുടെ അതീന്ദ്രിയാനുഭവങ്ങളിലേക്കുയരുന്ന    എഴുത്തുകാരി ….. , ലോകാത്ഭുതമായി, വൻ സാമ്പത്തിക വ്യവഹാരമായി വളർന്നു പന്തലിക്കുന്ന ഭക്തിപ്രസ്ഥാനം… എന്തെന്തു വൈവിധ്യങ്ങൾ! എഴുതിയതിലും അപ്പുറമായിരിക്കണം എഴുതാത്തവ. യഥാർത്ഥവും ഭ്രമാത്മകവുമായ എത്രയോ അനുഭവങ്ങൾ  അക്ഷരങ്ങളിലേക്ക് പകരാനാവാതെ എഴുത്തുകാരിയിൽ ആത്മാംശമായി നിലനിൽക്കുന്നുണ്ടാവുമെന്നു എനിക്ക് ബോധ്യമായിരുന്നു.  അതാണ് എന്‍റെ  ചോദ്യത്തിന് പിന്നിൽ .
 ലക്ഷ്‌മി രാജീവ്  എങ്ങനെയാണ് ഈ പുസ്തകത്തിലേക്ക് എത്തിയത് ?
 ” വാസ്തവത്തിൽ ഈ പുസ്തകം എന്നിലേക്ക്‌ എത്തുകയായിരുന്നു.”
“ഞാൻ  അമ്മയെ കണ്ടെത്തുകയായിരുന്നു. അശാന്തമായിരുന്നു എന്‍റെ  ജീവിതം.  വാത്സല്യ നിധിയായിരുന്ന അച്ഛന്‍റെ  നേരത്തെയുള്ള വേർപാട്. വളരുന്തോറും വേലിയേറ്റം പോലെ  പെട്ടെന്ന്  കയറുകയും ഇറങ്ങുകയും ചെയ്യുന്ന  മനസ്സ്. സ്നേഹത്തിന്‍റെയും സ്നേഹ നഷ്ടത്തിന്‍റെയും മാറി മാറി അണയുന്ന  തീരങ്ങൾ  ഞാൻ നിരന്തരമായ അന്വേഷണ ത്തിലാവുന്നു. അമ്മയാകാൻ വൈകി, പിന്നെ മക്കളുണ്ടായപ്പോഴും ഭ്രാന്തമായ ഒരു തേടൽ .. എന്നെ  നിരസിക്കാൻ കഴിയാത്ത ഒരു സങ്കേതം കണ്ടെത്തുന്നത് എനിക്ക് അഭയമരുളുന്ന ഒരു സാന്നിധ്യം കണ്ടെത്തേണ്ടത് അത്യാവശ്യമായിരുന്നു. ഞാൻ ദേവിയുടെ അടുത്ത് എത്തപ്പെടുകയായിരുന്നു … പിന്നീട് എനിക്ക് അവിടെനിന്ന് മടങ്ങണമെന്ന് തോന്നിയിട്ടില്ല .. എന്നും എന്നെ കേൾക്കുകയാണ്, ഞാൻ വരുന്നതും കാത്തു ദേവി നിൽക്കുക യാണെന്നാണെന്‍റെ  ചേതന എന്നെ ഓർമ്മിപ്പിക്കുക , ദേവി എവിടെ തുടങ്ങുന്നു, ഞാനെവിടെ അവസാനിച്ചു എന്നറിയാത്ത ബന്ധം . ആ  ചിലങ്കയിലെ  ഒരു മണി പോലെ …ആ പാദങ്ങളിൽ  ചൊരിഞ്ഞ ഒരു കുടം  പിച്ചകപ്പൂപോലെ  …”.
post 2
അങ്ങനെ ഗ്രന്ഥകാരി ആറ്റുകാൽ ക്ഷേത്രത്തിലെ നിത്യ സന്ദർശക യാവുന്നു .  അപ്പോഴാണ്  ദേവിയുടെ കഥ അറിയാൻ   ആഗ്രഹമുണ്ടാ വുന്നത് . തന്നെപ്പോലെ  ഒരു പെണ്ണ് .. എവിടെനിന്നാവും അവസാനിക്കാത്ത സ്നേഹം ദേവിയുടെ ഹൃദയത്തിൽ കൂടു കൂട്ടിയത്? എത്ര ചൊരിഞ്ഞാലും വറ്റാത്ത ആനന്ദത്തിന്‍റെ  ഉറവകൾ ആ മനസ്സിൽ നിറഞ്ഞത്  ?    നാനാ ദേശത്തു നിന്നും വന്നടിയുന്ന ലക്ഷക്കണക്കിന് സ്ത്രീകൾ,. അന്യന്‍റെ മുൻപിൽ കുറവുകളും ദു:ഖങ്ങളും മറച്ചും ഒതുക്കിയും ജീവിക്കുന്നവർ , നടയിൽ നിന്ന് സർവ്വം മറന്നു പൊട്ടി ക്കരയുന്നത് ? .   എന്ത് കൊണ്ടാണ് ഈ ഭാരമിറക്കൽ? ഈ കണ്ണീരാറാട്ട്? കുംഭത്തിലെ  ഉച്ച വെയിലിൽ, മണിക്കൂറുകളോളം ആളിക്കത്തി ക്കുന്ന  അടുപ്പുകളിൽ  പൊങ്കാല നേദിച്ചു സ്വയം ഉരുകൽ? … കൂലിപ്പണിക്കാരി പോലും   മുഴത്തിനു ഇരുനൂറുരൂപ കൊടുത്ത്  മുല്ലമാല വാങ്ങി  പൊങ്കാലക്കലം അലങ്കരിക്കൽ ? എന്‍റെ  ദേവി, എന്‍റെ ഏകാശ്രയം , എന്‍റെ  അമ്മ എന്ന തീർച്ചയിൽ മറ്റെല്ലാം ഉപേക്ഷിക്കൽ?
ആ  അന്വേഷണം ഒട്ടും പ്രതീക്ഷിക്കാത്ത സത്യത്തിലേക്കാണ് നയിച്ചത് . ആശ്രിതർക്ക്  നിസ്സീമമായ ആനന്ദം പകർന്നു നൽകുമ്പോഴും ദേവി ദുഖിതയാണ് , കടുത്ത ജീവിത പരീക്ഷണങ്ങളിലൂടെ കടന്നു വന്നവൾ ..    പരമ ശിവന്റെ പുത്രി ആയി ജനിച്ചിട്ടും ഭൂമി കന്യകയായി ജീവിക്കേണ്ടി
വന്നവൾ , തെക്കേ കൊല്ല ത്തെ  രാജ സന്തതിയായി  വളർന്നിട്ടും ഏകാകിയായിരുന്നവൾ , കന്യകയായി ജീവിക്കാനാഗ്രഹിച്ചിട്ടും ഒരു മനുഷ്യ പ്രജയുടെ മുൻപിൽ  വരണമാല്യത്തിനു   ശിരസ്സ് കുനിക്കേണ്ടി വന്നവൾ, മനസ്സും ശരീരവും കൊണ്ട് വരിക്കാത്തവനായ   ഭർത്താവിന് വേണ്ടി പ്രതികാര ദുർഗ  ആയവൾ , രാജസദസ്സിൽ ചതിയിൽ കൊല്ലപ്പെട്ടവൻറെ  ജീവൻ വീണ്ടെടുക്കാൻ ചോര ചീന്തിയവൾ. ഒരു സാധാരണ സ്ത്രീയെപ്പോലെ കാറ്റും കോളും കൊണ്ട ജീവിതം .ഏതൊരു സ്ത്രീയും  ആർജിക്കാനാഗ്രഹിക്കുന്ന ധൈര്യവും നിശ്ചയ ദാർഢ്യവും .

അവിടെയും അവസാനിക്കുന്നില്ല , കഠിനാനുഭവങ്ങളുടെ ഗാഥ . അത് ഇരുപതാം നൂറ്റാണ്ടിലേക്കും  നീളുന്നു , പുതിയ രൂപത്തിൽ പുതിയ കാലത്തിനനുസരിച്ച്.   വർഷങ്ങൾക്കു മുൻപ് നെൽപ്പാടങ്ങൾക്കരികിൽ ,മുടിപ്പുരകളിൽ ആശാരി കൊത്തിയെടുത്ത മരക്കോലത്തിൽ    വെളുത്തേടൻ തന്ന കുറി മുണ്ട് ചുറ്റി, ചേറിൽ പണിയെടുക്കുന്നവന്റെ സ്നേഹവും അന്നവും ഉണ്ട്,അവന്റെ തോറ്റം  പാട്ടുകളിൽ  സ്വജീവിത കഥ ചുരുൾ നിവരുന്നത്  കേട്ട്  വാണ കാവൽ ദേവതയെ, ആറ്റുകാലിലെ സംഘടിത നായർ പ്രമാണികൾ കൗശല പൂർവ്വം തങ്ങളുടേതാക്കി , പ്രൗഢമായ ക്ഷേത്ര ചുവരുകൾക്കുള്ളിൽ ബ്രാഹ്മണ്യത്തിന്റെ നിഗൂഡ പൂജാക്രമങ്ങളിൽ, സംസ്കൃതശ്ലോകങ്ങളുടെ അന്യത്വത്തിൽ   കുടിയിരുത്തിയതിന്റെ  നിശബ്ദ  വേദന …… തനിക്കു ഏറ്റവും പ്രിയപ്പെട്ടവരായിരുന്ന അടിയാളരെ   ക്ഷേത്ര പരിസരത്തു  നിന്ന് എന്നെന്നേക്കുമായി  അടിച്ചു പുറത്താക്കിയതിനു മൂക സാക്ഷി ആയതിൻറെ    ഉണങ്ങാത്ത  മുറിവ്  …

 

 വളരെ ആസൂത്രിതമായാണ് കേരളീയ ഗ്രാമങ്ങളിൽ   കുടുംബ ദേവതയായി ആരാധിക്കപ്പെട്ടു വന്ന ഭദ്രകാളി  , കർഷകരുടെ  മുടിപ്പുരകളിൽ നിന്ന്, ആറ്റുകാൽ  ഭഗവതിയായി, സർക്കാർ പതിച്ചു നൽകിയ ഭൂമിയിൽ പണിത ക്ഷേത്രത്തിലേക്കും അവിടന്ന് ചുരുക്കം ചില നായർ കുടുംബങ്ങളുടെ തുടർച്ചയായ ഉടമസ്ഥതയിലേക്കും കുടിപാർപ്പിക്കപ്പെട്ടത് .. ആറ്റിൽ കുളിച്ചു നിവർന്ന മുല്ലവീട്ടിൽ തറവാട്ടിലെ കാരണവരുടെ മുൻപിൽ   പെൺകിടാവായി ഭഗവതി പ്രത്യക്ഷപ്പടുകയും, കാരണവരോടൊപ്പം തറവാട്ടിലെത്തി അപ്രത്യക്ഷയാവുകയും, സ്വപ്നദർശനത്തിൽ കാണിച്ചു കൊടുത്ത തറവാട്ടു  ഭൂമിയിൽ   ഇരുന്നരുളുവാനുള്ള  ഇന്ഗിതം അറിയിക്കുകയും ചെയ്തു എന്ന് കഥ നെയ്യുന്നിടത്തു നിന്നാണ് പുസ്തകത്തിന്റെ തുടക്കം. മുല്ല വീട് ഇന്നില്ല അതിനെ ഇന്നത്തെ ക്ഷേത്ര ഭൂമിയായി ബന്ധിപ്പിക്കുന്ന ഒരു രേഖയും നിലവിലില്ല.. സമീപവാസികൾക്കാർക്കും ഒരു തുമ്പും നല്കാനില്ല.. ഭൂരേഖകളും, ചരിത്രകാരന്മാരുടെ രചനകളും, ക്ഷേത്ര സംബന്ധിയായ വിവര ശേഖരങ്ങളും, പ്രായം ചെന്നവരുടെ ഓർമ്മകളും   വായിച്ചും കേട്ടും വിശകലനം ചെയ്തും  കൈവന്ന അമൂല്യങ്ങളായ വിവരങ്ങളാണ് പുസ്തകത്തിൽ ക്രോഡീകരിച്ചിരിക്കുന്നത് . തികച്ചും അവിചാരിതമായാണ്   നിഗൂഢതയിൽ മറഞ്ഞു കിടന്ന  ഭൂമി കൈമാറ്റ  വിവരങ്ങൾ ഗ്രന്ഥകാരിക്ക്  ലഭിച്ചത്    സർക്കാർ  ക്ഷേത്രത്തിന്  പതിച്ചു നൽകിയ ഭൂമിയുടെ  രേഖകൾ  ഇന്നത്തെ ട്രസ്ടിന്റെ പേരിൽ  മാറ്റിയതും, ട്രസ്ടിലെ അംഗത്വം ചില നായർ കുടുംബങ്ങളിലേക്കും അവരുടെ അനന്തരാവകാശികളിലേക്കും  മാത്രം പരിമിതപ്പെടുത്തിയതും ലക്ഷ്മി മനസിലാക്കുന്നു.
post 4
അതിന്റെ പേരിൽ    ഗ്രന്ഥകാരിയും ആറ്റുകാൽ ഭഗവതി ട്രസ്റ്റിന്റെ  പ്രതികാര നടപടികൾക്കു പാത്രീഭവിച്ചു.  വിലക്കുകൾ, ഉപദേശങ്ങൾ, ഭീഷണികൾ. പ്രസാധനവും വിൽപ്പനയും തടയാനുള്ള ശ്രമങ്ങൾ, പുസ്തകം ചർച്ച ചെയ്യപ്പെടാതിരിക്കാൻ മാധ്യമങ്ങളുടെ മേൽ ചെലുത്തിയ സമ്മർദ്ദങ്ങൾ. എല്ലാം കഠിന പരീക്ഷണങ്ങളായിരുന്നു. പക്ഷെ ഒരു നിയോഗം പോലെ ദേവിയുടെ കഥ  തൻറെ  തൂലികയിലൂടെ ആവിഷ്കൃതമാവുകയായിരുന്നു എന്നാണു ഗ്രന്ഥകാരിക്ക്    പറയാനുള്ളത് .. ഒരു അഞ്ചു  കൊല്ലം കൂടി കഴിഞ്ഞിരുന്നെങ്കിൽ    ഒരു വേരും  ബാക്കി വെക്കാതെ ആറ്റുകാൽ അമ്മയുടെ യഥാർത്ഥ ചരിത്രം മണ്മറഞ്ഞു പോകുമായിരുന്നു.
ക്ഷേത്രത്തിൻറെ  ഉല്പത്തിയെക്കുറിച്ചുള്ള കഥയിൽ മുല്ലുവീട് കാരണവർക്ക് ദർശനം നൽകിയ ബാലികയാണ് ആറ്റുകാൽ അമ്മ . മുല്ലുവീട് എവിടെയായിരുന്നു എന്ന് ആരും അന്വേഷിച്ചു കണ്ടില്ല. ആ വീടിനും ക്ഷേത്രത്തിനും ഒരു  ബന്ധവുമില്ല. ക്ഷേത്രം നിൽക്കുന്നത് ആരുടേയും ഭൂമിയിൽ അല്ല. അത് ഒരു സമുദായത്തിലെ കുറച്ചു പേരുടെ കുടുംബസ്വത്തായി മാറിയത് എങ്ങനെ എന്നുള്ള ചരിത്രം വെളിവാക്കുന്നുണ്ട് പുസ്തകത്തിൽ. യഥാർത്ഥ ചരിത്രം വെളിവാകാതെ ഇരിക്കാൻ കുറച്ചധികം അസത്യങ്ങൾ എഴുതി പിടിപ്പിച്ചിരിക്കുന്നു.അതിലൊന്നാണ് ആറ്റുകാൽ ഭഗവതി ചിലപ്പതികാരത്തിലെ കണ്ണകിയാണെന്ന   ഭാഷ്യം. രണ്ടായിരം വർഷങ്ങൾക്കു മുൻപ് എഴുതിയ ചിലപ്പതികാരത്തിലെ നായിക എങ്ങനെ ആറ്റുകാൽ അമ്മയാകും? അമ്മ  ആറ്റുകാലിൽ വന്നുവെങ്കിൽ രണ്ടായിരം വർഷങ്ങൾക്കു മുൻപ് മലയാളം ഉണ്ടോ, നായർ തറവാടുകൾ ഉണ്ടോ ? ആറ്റുകാലിൽ പൂജകൾ എല്ലാം ഭദ്രകാളിക്കാണ്. ബ്രാഹ്മണപൂജ വരുന്നതിനു മുൻപും അങ്ങനെ തന്നെ ആയിരുന്നു. അവിടെ ജന്തുബലിയും മറ്റും നടന്നിരുന്നതിനു രേഖകൾ ഉണ്ട്.  ഒരു ഉപദേവതയായിപ്പോലും കണ്ണകി അവിടെയില്ല.
“അതുമാത്രമല്ല താഴ്ന്ന ജാതിക്കാരുടെ മുടിപ്പുര എന്നതിൽ നിന്നും ബ്രാഹ്മണപൂജയുള്ള ഒരു ക്ഷേത്രമായി മാറുമ്പോൾ സംഭവിച്ച മാറ്റങ്ങൾ എല്ലാം എനിക്കതിലൂടെ തുറന്നു കാട്ടാനായി. ചിലതു വേദനിപ്പിച്ചു, ചിലതു മുറിവേൽപ്പിച്ചു.”
” അപ്പോൾ ആരുടെ ഇച്ഛയാണ്  എൻറെ  എഴുത്ത്?  എൻറെ  വേദനകളും ഇച്ഛാ  ഭംഗങ്ങളും ഞാൻ സമർപ്പിച്ചത് പോലെ ദേവിയുടെ നിശബ്ദ ദുഃഖങ്ങൾ എന്നിലേക്കും സംക്രമിക്കുകയായിരുന്നു.  അത് അവാച്യമായ  ഒരു വിലയം പ്രാപിക്കൽ ആയിരുന്നു. രാത്രി രണ്ടും മൂന്നും മണിവരെ ഞാൻ ഗവേഷണത്തിലും എഴുത്തിലും മുഴുകിയിരുന്നിട്ടുണ്ട്… പല ഘട്ടങ്ങളിലും   ദേവിയുടെ സാമീപ്യം  എൻറെ  എഴുത്തിനു അനുസ്യുതി  നൽകി..   വിവരം തേടി  സങ്കേതങ്ങൾ കയറിയിറങ്ങുന്നതിനിടെ  വഴിമുട്ടിയപ്പോഴൊക്കെ തികച്ചും യാദൃശ്ചികമായി വസ്തുതകൾ എൻറെ  മുൻപിൽ വെളിപ്പെട്ടു .ഏതെങ്കിലും ഒരു വ്യക്തിയിൽ നിന്ന്, അല്ലെങ്കിൽ ഒരു ഡോക്യൂമെന്റിൽ  നിന്ന് “
post 6തോറ്റം പാട്ടിൽ  ഭദ്രകാളിയായിരുന്ന ആറ്റുകാലമ്മ ചിലപ്പതികാരത്തിലെ നായികയായി    ക്രമേണ മാറ്റി വരക്കപ്പെട്ടു. ഇളം കോവടികൾ ചിലപ്പതികാരം രചിക്കുന്നതിനും എത്രയോ മുൻപ് കന്യാവ് എന്ന പെണ്കൊടിയുടെ  കഥ തോറ്റം പാട്ടുകളിൽ സ്ഥാനം പിടിച്ചിരുന്നു. എഴുതിവെക്കപ്പെട്ടിട്ടില്ലാത്തതു കൊണ്ട് കാലാനുസൃതമായി  വായ്പ്പാട്ടുകളിൽ കൂട്ടിച്ചേർക്കലുകൾ നടത്തുക   എളുപ്പമാണ്. തോറ്റം പാട്ടിൽ പാടുന്നത് കണ്ണകി ചരിതമാണെന്നു തെറ്റിദ്ധാരണ പടരുന്നത് അങ്ങനെയാണ്.
നായർ ട്രസ്റ്റിന്റെ  ഭരണത്തിൻ  കീഴിൽ വന്നതോടെ  ക്ഷേത്രത്തിനു സർക്കാർസ്ഥലം പതിച്ചു കിട്ടി.  പുതിയ ക്ഷേത്രം പണികഴിക്കപ്പെട്ടു. മുടിപ്പുരയും ഗോത്രീയ പ്രതിഷ്ഠയും അപ്രത്യക്ഷമായി   അമ്പലത്തിലെ ഏറ്റവും നിസ്സാരമായ ജോലിയിൽ നിന്ന് പോലും കീഴ് ജാതിക്കാർ ഒഴിവാക്കപ്പെട്ടു. ഗോത്രാരാധനാ സമ്പ്രദായങ്ങൾക്ക് പകരം പ്രശസ്തരായ  ബ്രാഹ്മണ പൂജാരികളെ  ആനയിച്ചു  വൈദിക രീതികൾ നടപ്പിലാക്കി. സംസ്കൃത മന്ത്രങ്ങൾ പൂജാശ്ലോകങ്ങളായി സ്വീകരിക്കപ്പെട്ടു .  താമസിയാതെ ക്ഷേത്രത്തിൻറെ  പ്രശസ്തി വർധിച്ചു. പൊങ്കാല, ഭക്തരുടെ ബാഹുല്യം കൊണ്ട്   ഗിന്നസ് ബുക്കിലിടം നേടി..ഈ മാറ്റങ്ങൾക്കിടയിൽ ആറ്റുകാൽ അമ്മയുടെ മൗലികസങ്കൽപ്പം  മാഞ്ഞു  മറഞ്ഞു എന്ന് പഴയ ചില ഭക്തജനങ്ങളും സമീപവാസികളും ഗൃഹാതുരതയോടെ സ്മരിക്കുന്നു. എഴുത്തുകാരിയും അത് ശരി വെക്കുകയാണ് .
ക്ഷേത്രഘടന, നിത്യ പൂജാക്രമങ്ങൾ,    പൊങ്കാലയുടെ പത്തു ദിവസം നീണ്ട ഉത്സവക്കാലത്തെ ചടങ്ങുകളുടെ സൂക്ഷ്മവും വിശദവും ആയ വർണ്ണന, തോറ്റം  പാട്ടിൻറെ  ഓരോ ദിവസത്തെയും ഉള്ളടക്കം, കുത്തിയോട്ടം എന്ന  അനുഷ്ഠാനം , കൊടുങ്ങല്ലൂരമ്മയെ ഉൽസവക്കാലത്തു എഴുന്നള്ളിച്ചിരുത്തലും,  ഉത്സവശേഷമുള്ള യാത്ര അയക്കലും,  പൊങ്കാലയിടുന്ന സ്ത്രീകളുടെ  ആവേശവും  അകളങ്ക ഭക്തിയും  എല്ലാം  മിഴിവാർന്ന അക്ഷര ചിത്രങ്ങളിൽ എഴുതപ്പെട്ടിരിക്കുന്നു.
 ഏഴും ഒൻപതും അധ്യായങ്ങളിൽ  മദനൻ  വരച്ച അപൂർവ ഭംഗിയാർന്ന  ചിത്രങ്ങൾ കാണാം  പാലകൻറെ  ജനനം, ജാതകം കുറിച്ചതിനെ തുടർന്ന്  ജോത്സ്യൻറെ    പലായനം, രാജാക്കന്മാരായ അച്ഛന്മാർ യാദൃശ്ചികമായി  വഴിയമ്പലത്തിൽ സന്ധിച്ചു  വിവാഹം കുറിക്കുന്നത്, കുമാരി ഒരു കണ്ണിമ കൊണ്ട് കൊല്ലുകയും മറ്റതു  കൊണ്ട്  ഉയിരേകുകയും ചെയ്യുന്നത്. വിധിയുടെ നിശ്ചയത്തെ തടുക്കാനാവാതെ, പാലകൻ വിശ്രമ സങ്കേതം വിട്ടു പാണ്ഡ്യാദേശം    പൂകുന്നത്, കോപവും ദുഖവും കൊണ്ട് ജ്വലിക്കുന്ന ദേവി വഴിനീളെ അന്വേഷിച്ചു ലക്ഷ്യസ്ഥാനത്തെത്തുന്നത് എന്നിങ്ങനെ   കഥകളും ഉപകഥകളും കോർത്തിണക്കിയ ഈ  അധ്യായങ്ങൾ ഗ്രന്ഥത്തിലെ  ഏറ്റവും കാവ്യ  ഭംഗിയുള്ളവയാണ്   .
മനുഷ്യപുത്രനായ പാലകനുമായുള്ള വിവാഹം ഇഷ്ടമല്ലാതിരുന്ന കന്യാവ് ആദ്യം   ശംഖിനുള്ളിലും, പിന്നീട് നിലവിളക്കിലും, കണ്ണാടിയുടെ പിന്നിലും, മണ്ഡപത്തിനടുത്തു വച്ച പൂപ്പാത്രത്തിലും രാജഗൃഹത്തിലെ  കിണറിനുള്ളിലും, ഗംഗയിൽ വിടർന്ന  താമരയിതളിലും, ആറുതിരക്കോട്ടക്ക് പുറത്തും  പെരുംതിരക്കപ്പുറം വാഴുന്ന സർപ്പത്തിൻറെ  ഫണത്തിനടിയിലും ഒളിച്ചിരുന്നതും, നിശ്ചലമായ താമരമൊട്ടു തുറന്നു വായുഭഗവാൻ, കുമാരിയെ പന്തലിലേക്ക് അനുനയിക്കുന്നതും ശിവപ്രസാദമായി  താലിയും മാലയും വേദിയിൽ എത്തുന്നതും ഒരു സന്ഗീത നൃത്ത ശില്പത്തിൻറെ  ചാരുതയോടെയാണ് ല ക്ഷ്‌മി രാജീവ്  വായനക്കാരുടെ മുൻപിൽ അവതരിപ്പിച്ചിരി ക്കുന്നത് .
team
പതിവിൽ നിന്ന് വ്യത്യസ്തമായ വലുപ്പത്തിൽ, മേന്മയേറിയ ഇരുന്നൂറ്റി നാൽപ്പതു താളുകളിൽ രചിക്കപ്പെട്ട  പുസ്തകത്തിൽ   ക്ഷേത്രത്തിൻറെയും, ആഘോഷത്തിൻറെയും മറ്റു ചടങ്ങുകളുടെയും   സവിശേഷമായ  ഫോട്ടോകളും  ഐതിഹ്യത്തിലെ  അസുലഭ മുഹൂർത്തങ്ങളുടെ   ചിത്രങ്ങളും ഉൾക്കൊള്ളിച്ചിരിക്കുന്നു. മനോജ് വാസുദേവൻ നായരും ഹരി തിരുമലയുമാണ്  ദൃശ്യങ്ങൾ പകർത്തിയത്. മദനൻ ആണ് ഐതിഹ്യത്തിലെ അസുലഭ മുഹൂർത്തങ്ങൾ  വരച്ചത് .   രചന കഴിയുന്നത്ര പൂർണമാക്കാനുള്ള ശുഷ്കാന്തിയിൽ  ആചാര്യൻ ശ്രീ കെ കെ നായരുടെയും വിവിധ  ദേവി ക്ഷേത്രങ്ങളിലെ  തന്ത്രിമാരുടെയും  ശിഷ്യത്വത്തിൽ  താന്ത്രിക വിധികൾ മനസ്സിലാക്കുകയും അവയ്ക്കായി ഏതാനും അധ്യായങ്ങൾ നീക്കി വെക്കുകയും  ചെയ്തിരിക്കുന്നു.
“നാലു കൊല്ലം നീണ്ട ഒരു സപര്യയായിരുന്നു അത് .  അതിനിടയിൽ എനിക്ക് ഒരസുഖം പോലും   വന്നതായി ഓർമ്മയില്ല. ഒരു ദിവസം തന്നെ പലതവണ ഞാൻ ക്ഷേത്രത്തിൽ പോയി, രാത്രിയും  പകലുമെന്നില്ലാതെ ..”
 ഈ പുസ്തകം  അതിന്റെ പ്രത്യക്ഷ സൂചനകൾ കൊണ്ട് പുസ്തക പ്രേമികളുടെയും വായനശാലകളുടെയും ശേഖരത്തിൽ  അലങ്കാരമായി മാത്രം  വിരാജിക്കേണ്ടതല്ല . ഇതിലെ ഉള്ളടക്കം, എല്ലാ വിഭാഗത്തിൽപ്പെട്ട  വായനക്കാർക്കും വേണ്ടി  ചിലതൊക്കെ കാത്തു വെച്ചിരിക്കുന്നു . ഭക്തനും, വിശ്വാസിക്കും,  ചരിത്രകാരനും, സാമൂഹ്യ ശാസ്ത്രകുതുകിക്കും, മതാനുഷ്ഠാനങ്ങളുടെ   ഗവേഷകനും, അവിശ്വാസിയായ സാഹിത്യാസ്വാദകനും.
ഡോക്ടർ എ. ജെ തോമസ് ഈ ഗ്രന്ഥത്തെ കുറിച്ച് ഇങ്ങനെ വിശേഷിപ്പിക്കുന്നു -. ” ഒരു നൂറു കൊല്ലത്തേക്കെങ്കിലും ഈ വിഷയത്തിൽ ഇനിയുമൊരെഴുത്തുകാരന്  ലക്ഷ്‌മി രാജീവിൻറെ  രചനയെ മറികടക്കാൻ കഴിയുകയില്ല   ,എല്ലാ രംഗങ്ങളിലും താരങ്ങൾ ഉദിക്കുകയും  കുറഞ്ഞ വർഷങ്ങൾക്കുള്ളിൽ പൊലി യുകയും ചെയ്യുന്ന ഈ കാലത്ത്.. അതത്ര  നിസ്സാരമല്ല.”
അതെ; ഈ രചന   ഒരു നക്ഷത്രമാണ്  .ഈ വഴി വരുന്ന വായനക്കാരെ  ഒരു  പുതു പിറവിയുടെ   ഹൃദ്യാനുഭവം കാത്തിരിക്കുന്നു.
post 3
Comments

You may also like

മലയാളനാട് വെബ് ജേർണൽ
മലയാളത്തിന്റെ മുഖപുസ്തകം.