പൂമുഖം Travel കെനിയയിലൂടെ ഒരു സഞ്ചാരം

കെനിയയിലൂടെ ഒരു സഞ്ചാരം

ഞാൻ കണ്ട കെനിയൻ കാഴ്ചകൾ – 1

യാത്രകൾ എന്നും മനുഷ്യ സമൂഹത്തിനു പകർന്നു നൽകുന്ന മായക്കാ ഴ്ചകൾ ഒരുപാട് നിറഭേദങ്ങൾ ആണ്. ആ നിറഭേദങ്ങൾ തേടിയുള്ള ഒരു യാത്ര നിങ്ങൾക്കു  മുന്നിൽ രണ്ടോ മൂന്നോ ഭാഗങ്ങൾ ആയി എഴുതുവാൻ ഉള്ള ശ്രമത്തിൽ ആണ്.

ജോലിയുമായി ബന്ധപ്പെട്ട് ആഫ്രിക്കൻ രാജ്യങ്ങൾ പലതും സന്ദർശിക്കാൻ ഇടയായിട്ടുണ്ടെ ങ്കിലുംകെനിയ ആയിരുന്നു കൂടുതൽ മനസ്സിൽ തങ്ങി നിന്നത്. ഇപ്പോഴും തുടരുന്ന ഈ യാത്രയ്ക്ക് ഇനിയും നീളം കൂടാൻ മനസ്സു  കൊണ്ട് ആഗ്രഹിക്കുകയാണ്. ആഫ്രിക്കൻ രാജ്യങ്ങളിൽ ഏറ്റവും ഭേദപ്പെട്ട ഒന്നാണ് കെനിയ. അവികസിത രാജ്യമായ കെനിയ ഇപ്പോൾ വ്യവസായ സംരഭപദ്ധതികൾ അതിവിപുലമായ രീതിയിൽ ആരംഭിച്ചതായി ഈയിടെ ബി ബി സി റിപ്പോർട്ട് ചെയ്യുകയുണ്ടായി. ഏതൊരു വ്യവസായിയെയും മോഹിപ്പിക്കുന്ന വിപണന മാർഗങ്ങളുമായി ഭരണകർത്താക്കൾ ഉണർന്നു കഴിഞ്ഞു. ചൈനയുടെ നേതൃത്വത്തിൽ നടക്കുന്ന വികസന പ്രവർത്തങ്ങൾ ഏകോപിപ്പിക്കുന്നത് ബ്രിട്ടീഷ് ഏജൻസികൾ ആണ്.. ബ്രിട്ടീഷ് കോളനിവത്കരണം അവസാനിപ്പിച്ച് 1948 ൽ സ്വാതന്ത്രമായ കാലത്തു ഉണ്ടാക്കിയ കരാർ പ്രകാരം ഇഷ്ടമുള്ള പൗരത്വം സ്വീകരിക്കാൻ കെനിയൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടവർക്കു കഴിയും. ഇന്നും അതിന്റെ ഫലം അനുഭവിക്കുന്ന ഒരു തലമുറ കെനിയയിൽ വളർന്നു വരുന്നു. കെനിയൻ ജനതയിൽ നല്ലൊരു ശതമാനം വിദ്യാസ മ്പന്നർ ആണ്. “സ്വാഹെലി” എന്ന  ഭാഷയാണ് ഔദ്യോഗികം എന്നിരുന്നാലും തൊണ്ണൂറു ശതമാനം പേരും ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുന്നവർ ആണ്. അതിനു മറ്റൊരു കാരണവും കൂടെ ഉണ്ട്. സ്വാഹെലി ഭാഷ വാമൊഴി മാത്രമുള്ള ഒന്നാണ്. വരമൊഴി ഇംഗ്ലീഷ് ആണ്. മുസ്ലീം സമൂഹം ന്യൂനപക്ഷവും ക്രിസ്ത്യൻ സമൂഹം ഭൂരിപക്ഷവും ആയ കെനിയയിൽ തുടച്ചയായി അഞ്ചുവർഷത്തോളം നിയമപരമായി നിന്നാൽ പൗരത്വം ലഭിക്കും. ഹിന്ദു വിശ്വാസങ്ങളിൽ അവർക്കു എതിർപ്പും ഇല്ല കേട്ടോ.. അതിനുള്ള തെളിവാണ് നൈറോബി അയ്യപ്പക്ഷേത്രം. നിത്യ പൂജയുള്ള നാലോളം ക്ഷേത്രങ്ങൾ നൈറോബിയിൽ ഉണ്ട്. 1947 ൽ നമുക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുന്നേ ഇൻഡ്യാക്കാർ ആയ തടവ് പുള്ളികളെ അടിമകൾ ആക്കി കെനിയയിൽ ബ്രിട്ടീഷുകാർ എത്തിച്ചിരുന്നു. കൂടുതലും ഗുജറാത്തികൾ ആണ് അങ്ങനെ എത്തിയവരിൽ അധികവും.

fb_img_1442989739863
സത്യത്തിൽ റെയിൽവേ നിർമാണത്തിനായി എത്തിച്ച ഗുജറാത്തികൾ ആണ് നൈറോബിയുടെ ഇപ്പോത്തെ അവകാശികൾ. നഗരമദ്ധ്യത്തിലൂടെ യാത്ര ചെയ്യുമ്പോൾ ഗുജറാത്തിലെ ഒരു നഗരത്തിലൂടെ യാത്ര ചെയ്യുന്ന പ്രതീതി നമുക്കനുഭവപ്പെടുന്നത് സ്വാഭാവികം. നൈറോബിയിലെ വ്യവസായശാലകളും,വ്യവസായ സമുച്ചയങ്ങളും ഏറിയ പങ്ക് കൈയടക്കി വച്ചിരിക്കുന്നതും ഈ കൂട്ടർ ആണ്. മുതലാളിത്ത മേധാവിത്തം ഒരിക്കലും തകരാതിരിക്കാൻ ഈ ഗുജറാത്തികൾ നടത്തുന്ന ശ്ര മങ്ങൾ അപലപനിയം ആണ്. അഭ്യസ്തവിദ്യർ ആണെങ്കിലും അലസതയും അതിലേക്കെത്തിക്കുന്ന തൊഴിലില്ലായ്മയും കൃത്രിമമായി സൃഷ്ടിക്കാൻ ഭരണ,പ്രതിപക്ഷ,മുതലാളിത്ത മേലാളന്മാർ നടത്തുന്ന കൊടിയ വഞ്ചനകളും പീഡനങ്ങളും വാക്കുകൾക്ക് അതീതമാണ്. ജോമോ കെനിയറ്റ എന്ന  സർവ്വ സമ്മതനായ പ്രസിഡണ്ടിന്റെ കീഴിൽ നിന്നും കിബാക്കി എന്ന  കാട്ടാളൻ  ഭരണം ഏറ്റെടുത്തു നടത്തിയ നരനായാട്ട് കെനിയൻ ജനതയ്ക്ക് സ്വപ്നം കാണാൻ ഉള്ള കഴിവ് വരെ ഇല്ലാതാക്കി. അവിടെ നിന്നാണ് കെനിയ ഉയർത്തെഴുന്നൽക്കുന്ന വാർത്തയുമായി പുതിയ ഭരണവർഗം ലോകത്തിനു മുന്നിൽ നിൽക്കുന്നത് എന്നത് സന്തോഷകരമായ വസ്തുതയാണ്. തൊഴിലില്ലായ്മ  അതി രൂക്ഷമായ സാഹചര്യം കൊലയിലേക്കും കൊള്ളിവെപ്പിലേക്കും  യുവതലമുറയെ നയിക്കുന്നു. കുടുംബബന്ധം എന്ന  വ്യവസ്ഥിതി പൊതുവെ ആഫ്രിക്കൻ രാജ്യങ്ങളിൽ കാണാനില്ലാത്ത ഒന്നാണ്. വിവാഹബന്ധങ്ങൾ ആഴ്ചകളോ മാസങ്ങളോ കൂടിയാൽ രണ്ടോ മൂന്നോ വർഷങ്ങളിലോ അവസാനിക്കുന്ന വ്യവസ്ഥ ആയി മാറുന്നു. പത്തും പന്ത്രണ്ടും വയസിൽ പെൺകുട്ടികൾ അമ്മമാർ ആകുന്ന ലൈംഗിക അരാജകത്വം. ഒരു കുപ്പി ബീയറിന് വേണ്ടി ശരീരം വിൽക്കാൻ തായ്യാറാകുന്ന സ്കൂൾ വിദ്യാർത്ഥികൾ. മദ്യവും മയക്കുമരുന്നും യുവതലമുറയിലെ ആൺ പെൺ ഭേദമന്യേ ഉപയോഗിച്ച് ജീവിതം വലിച്ചെറിയുന്ന ജീവിതരീതി. പൊതുവെ ആഫ്രിക്കൻ ജീവിതം മൊത്തത്തിൽ ഈ വിധം വീക്ഷിക്കാം..പ്രിയ വായനക്കാരാ നിങ്ങളുടെ മുന്നിൽ യഥാർത്ഥ  കെനിയൻ ജീവിതം വരച്ചിടാൻ ആണ് എന്റെ എളിയ  ശ്രമം . അതിനാൽ തുറന്നെഴുത്തു മാനസിക പിരിമുറുക്കം അനുഭവിപ്പിച്ചേക്കാം.

fb_img_1457609192352

കെനിയ എനിക്കുതന്നത്

  എന്നെ സംബന്ധിച്ചിടത്തോളം യാത്ര ഒരു അനുഭുതിയാണ്. യാത്രക്കായി കിട്ടുന്ന ഒരു അവസരവും ഞാന്‍ പാഴാക്കാറില്ല.. മഞ്ഞും,മരവും,മഴക്കാടുകളുംഎന്നും സ്വപ്നത്തിലുണ്ട്. ആ കാഴ്ചകള്‍ കാണാന്‍ മനസ്സ് പലപ്പോഴും അതിരുകള്‍ കടന്നു പറക്കുന്നു. കണ്ട കാഴ്ചകള്‍ പലതും ഗൃഹാതുരത്വം ഉണര്‍ത്തി, കണ്‍മുന്നില്‍ വിരുന്നിനെത്താറുണ്ട്. കണ്ണടച്ച് ചാരുകസലയിൽ കാൽ കയറ്റിവെച്ച് ഒാർമകളിലുടെ യാത്ര പോകാൻ മനസ് കൊതിക്കാറുണ്ട്.

അൽപ്പം ഫ്ലാഷ് ബാക്ക്..

കഥകളില്‍ കേള്‍ക്കുകയും ഒരിക്കലെങ്കിലും കാണണം എന്ന് ഞാന്‍ ആഗ്രഹിക്കുകയും ചെയ്ത ഒരു നാട്. ക്രിക്കറ്റ് കളിയിൽ കണ്ട കറുത്തമുഖങ്ങൾ എസ കെ പൊറ്റക്കാടിന്റെ വായനയിലൂടെ പരിചയപ്പെട്ട  ഇരുണ്ട ഭൂഖണ്ഡത്തിലെ വരണ്ടുണങ്ങിയ രാജ്യങ്ങളിൽ ഒന്നായ കെനിയ.കാഴ്ചക്കാരെ അത്ഭുതപ്പെടുത്താൻ  കെനിയയിൽ ഒരുപാടുണ്ട്..ലോകത്തിലെതന്നെ എറ്റവും വലിപ്പം കൂടിയ വൈൽഡ് ലൈഫ് പാർക്കുകളിൽ ഒന്നാണ് മസൈമാറാ നാഷണൽ പാർക്ക്. ഡിസ്കവറി,നാഷണൽ ജിയോഗ്രഫിക് തുടങ്ങിയ വൈൽഡ് ലൈഫ്ചാനലുകളിൽ നാം കാണുന്ന  ദൃശ്യങ്ങളുംമസൈമാറയുടെ ഭാഗങ്ങളാണ്. ഭൂമിയുടെ സാങ്കൽപ്പിക ഭൂമദ്ധ്യരേഖ കടന്നുപോകുന്നത് കെനിയയിലുടെയാണ്.നൈറോബിയിൽ നിന്നും മോമ്പാസയിലെക്കുള്ളദേശിയപാതയിൽ മച്ചാക്കുസ്‘ എന്ന സ്ഥലത്താണ് “റിവേഴ്സ് ഗ്രാവിറ്റി” എന്ന പ്രതിഭാസം ആദ്യമായി കണ്ടെത്തിയത്. കെനിയയിലെ വരണ്ടുണങ്ങിയ ഭൂപ്രകൃതിക്കു വിപരിതമായി കോടമഞ്ഞും അസ്ഥി  വിറക്കുന്ന തണുപ്പും മനോഹരമായ സമതലങ്ങളുമായിഏതു സഞ്ചാരികളെയും മയക്കാൻ പാകത്തിൽ നൈവാഷ‘ യുംഅവിടെനിന്നു പിന്നെയും മുന്നോട്ട് പോയാൽ നക്ക്റു‘ വിൽ ലോകത്തിലെ രണ്ടാമത്തെ വലിപ്പം കൂടിയ ശുദ്ധജല തടകമായ ലേക്  വിക്ടേറിയയും കാണാം. ഹിപ്പപൊട്ടമസ് എന്ന ഭികരൻമാർ എനിക്കു തന്ന ഒാർമകൾ നക്കുറുവിൽ നിന്നാണ്. മസായിയെന്ന ആദിവാസി സമുഹത്തിന്റെ ജീവിതചര്യകൾ ഉൾകിടിലത്തോടു കൂടിയെ ഒാർക്കാൻ കഴിയുന്നുള്ളു. 

2009 ആഗസ്റ്റ് മാസം അവസാനത്തിലെ ഒരു ശനിയാഴ്ച രാവിലെ ദുബായിൽ നിന്നും ദോഹ വഴി നൈറോബിയിലെക്കു പോകുന്ന ഖത്തർ എയർവേയ് സിന്റെ വിമാനത്തിൽ ഞാനും ജോലിയിലെ വഴികാട്ടി രഹാൻ അഷറഫും കൂടിയാണ്   നൈറോബിയിലെ ജോമോ കെനിയാത്ത ഇന്റർനഷണൽ എയർപോർട്ടിൽ, ഏകദേശം മണിക്കുർ നിണ്ട വിരസമായ യാത്രക്കൊടുവിൽ കെനിയൻ സമയം ഉച്ചകഴിഞ്ഞ് രണ്ടരയോടെ പറന്നിറങ്ങുന്നത്.

 വിമാനം പറന്നതു യാത്രയുടെ പകുതിയിലെറെ സമയവും കടലിനുമുകളിലുടെയുംചിലപ്പോഴോക്കെ സ്വർണ്ണനിറമുള്ള മണൽക്കാടിനു മുകളിലുടെയുംപിന്നെയും ചിലപ്പോൾ കറുത്ത കൂറ്റൻ പാറക്കെ ട്ടുകൾക്കിടയിലുടെയുമായിരുന്നു. വിരസമായ ആകശകാഴ്ചകൾ ഞാൻ ഒരിക്കലും ഇഷ്ടപെടുന്നില്ല. എന്റെ കാഴ്ചകൾ ഭൂമിയിൽ പാദം പതിച്ചുനിന്നുംമണ്ണിന്റെ മണമുള്ള കാറ്റടിച്ചും ആകണമെന്ന ചിന്ത മനസിൽ വേരുറച്ചു പോയതുകൊണ്ടാകാം .. യാത്രയിൽ വിമാനജോലിക്കാർ തന്ന ഭക്ഷണവും റെഡ് ലേബൽ സ്കോച്  വിസ്കി മൂന്നു പെഗ്ഗും വിശാലമായ മനസ്സുള്ള പാക്കിസ്ഥാൻ  സഹപ്രവർത്തകൻ രഹാനും ചേർന്ന് ആസ്വദിച്ചു കഴിച്ചു. പലപ്പോഴും ആകാശയാത്രകൾ നടത്തിയിട്ടണ്ടങ്കിലും പൊങ്ങച്ച സംസ്കാരം എന്നെയും പിടികൂടിയിരുന്നു. അതിൽ നിന്നു ഉരുത്തിരിയുന്ന അപകർഷതാ ബോധവും വേണ്ടുവോളം ഇൗ യാത്രയിലും ഞാൻ കൂടെ കൂട്ടിയിട്ടുണ്ടായിരുന്നു. ഞാൻ ഭക്ഷണം ഒരിക്കലും സ്പൂണും,കത്തിയും,മുള്ളും ഉപയോഗിച്ച് കഴിച്ചിട്ടില്ല. പക്ഷേ സഹയാത്രികർ എല്ലാവരും ആ രീതി പിൻതുടരുമ്പോൾ അപകർഷത- പൊങ്ങച്ചം- എനിക്കും നുരഞ്ഞു പൊ ന്തുമായിരുന്നു. ഇതിവിടെ പറയാൻ കാരണം ഈ യാത്രയിൽ ആണ്ആ അപകർഷതയെ ഞാൻ മറികടന്നത്. സഹപ്രവർത്തകൻ രഹാൻ ജോലിയുമായി ബന്ധപ്പെട്ടും അല്ലാതെയും നിരവധി രാജ്യങ്ങളിലുടെ സഞ്ചരിച്ച വ്യക്തിയാണ്. എന്റെ ഭക്ഷണം കഴിക്കുന്ന രീതി കണ്ടാവണം ‘സുഹൃ ത്തെ ഈ സാധനങ്ങൾ സായിപ്പൻ ടീംസിനുള്ളതാണ്. നമുക്ക് കൈകളാണ് നല്ലതെ’ന്നു ഉറക്കെ പറഞ്ഞു പൊട്ടിച്ചിരിച്ചു  കൈകൾ കൊണ്ട് കഴിക്കുവാൻ തുടങ്ങി. അന്നുമുതൽ എങ്ങോട്ടുള്ളയാത്രയിലും സ്പൂണോ   മറ്റോന്നുമോ ഉപയോഗിച്ചു ഭക്ഷണം കഴിച്ചിട്ടില്ല.
fb_img_1457609236931

 വെള്ളിപുതച്ച മേഘങ്ങൾക്കിടയിലുടെ താഴേ ക്കുനോക്കു മ്പോൾ പൊട്ടു പൊട്ടായി ഒാലമേഞ്ഞ ചെറുകൂനകൾകലങ്ങിമറിഞ്ഞൊഴുകുന്ന പേരറിയാത്ത നദിവളഞ്ഞും പുളഞ്ഞും പോകുന്ന റോഡുകളിൽ വരിവരിയായി വലുതും ചെറുതുമായ വാഹനക്കൂ ട്ടങ്ങൾ… മുകളിൽ നിന്നുള്ള ആകാശക്കാഴ്ചകളിൽ കൂടുതലും പരന്നുകിടക്കുന്ന സമതലങ്ങളാണ്. ഇടക്കിടക്കു വിരളമായി കാണുന്ന തകരഷിറ്റുകൾ കൊണ്ടുപൊതിഞ്ഞ വലിയ ഷെഡുകൾ വ്യവസായ ശാലകൾ ആയിരിക്കണം…

 എയർപോർട്ട് ,പഴമയുടെ ഒരുസമുച്ചയമാണ്. ചിട്ടയി ല്ലാത്ത പ്രവർത്തികൾ കണ്ടുകൊണ്ട് ഇടനാഴിയിലുടെ കുറെദൂരം നടന്ന് ഞങ്ങൾ ചെന്നെത്തിയത് ഇമിഗ്രേഷൻ ക്ലിയറൻസ് ഡെസ്കിന്റെ മുന്നിലാണ്. എതാണ്ട് എല്ലാ രാജ്യക്കാർക്കും പാസ്പോർട്ടുമായി ചെന്നാൽ മൂന്ന് മാസം വരെയുള്ള സന്ദർശക വിസ നിശ്ചിത ഡോളറുകൾ നൽകി വാങ്ങാൻ കഴിയും. വിസക്കാവശ്യമായ വിവരങ്ങൾ ഇമിഗ്രേഷൻ കൗണ്ടറിൽ നിന്ന് കിട്ടുന്ന ഫോമിൽ എഴുതികൊണ്ടിരിക്കുമ്പോൾ   മാന്യനായ ഒരാൾ എന്നെ മാറ്റി നിറുത്തി എന്തൊക്കെയോ ശബ്ദമുയർത്തി ചോദിച്ചു. പാസ്പോർട്ട് തിരിച്ചും മറിച്ചും നോക്കി മൊട്ടത്തലയിൽ പലവട്ടം ചൊറിഞ്ഞു  എന്നെ ഭയപ്പെടുത്താൻ ഉള്ള ഒരു ശ്രമം  നടത്തി. ചെറിയ ഭയം എന്നെയും പിടികൂടി കഴിഞ്ഞിരുന്നു. രെഹാൻ ജോലി പൂർത്തി ആക്കി മുന്നേ നടന്നു കഴിഞ്ഞിരുന്നതിനാൽ എന്റെ ചെറിയ പേടി വലിയ പേടിയിലേക്ക് മാറി. ഏറ്റവും വലിയ പ്രശനമായി അവർ കാണുന്നത് ആഫ്രിക്കൻ യാത്ര നടത്തുന്ന ഏതൊരാളും യെല്ലോഫീവർ പ്രതിരോധ വാക്സിനേഷൻ യാത്ര തുടങ്ങുന്നതിനു പതിനഞ്ചു ദിവസം മുന്നേ എടുത്തിരിക്കണം എന്നതും . അപ്പോൾ ലഭിക്കുന്ന രേഖ യാത്രാ  വേളയിൽ ആവശ്യപ്പെട്ടാൽ കാണിക്കണംഎന്നതും ആണ് . നമ്മുടെ സുരക്ഷക്കുവേണ്ടി ആണ് ഈ നിയമം എങ്കിലും എനിക്ക് അങ്ങനെ ഒരു രേഖ  ഇല്ലായിരുന്നു. ഓടിനടക്കുന്ന ജോലിയിൽ ഷാർജ യിൽ പോയി ഇഞ്ചക്ഷൻ എടുക്കാൻ ഞാൻ മുതിർന്നില്ല. പക്ഷെ എന്നെ തടഞ്ഞു വെച്ച ഓഫിസർ അതില്ലാതെ എമിഗ്രെഷൻ ക്ലിയറാൻസിന് അനുവദിക്കില്ല എന്നറിയിച്ചു. അവസാനം അരമണിക്കൂർ സർവ്വ ഭാവങ്ങളോടും കൂടെ വാദിച്ചു തോറ്റ് സമാസ്താ പരാധം കണ്ണിൽ നീർത്തുള്ളി വരുത്തി  ഓഫീസറിന്റെ പാദം നമസ്കരിച്ചു 10 ഡോളറും നൽകി ക്ലിയറൻസ് നടത്തി ലഗ്ഗേജ് എടുക്കുവാനായി പുറപ്പെട്ടു. അടുത്ത കോടാലി എന്താണെന്നു മനസ് വ്യാകുലപ്പെടുന്ന സമയത്തു തന്നെ കിട്ടി. മൂന്ന് ബാഗ് ആണ് എനിക്കുള്ളത്. മെയിൻ ബാഗ് കാണുന്നില്ല.അന്വേഷണം പല വിധം നീണ്ടു ആരും കണ്ടവരില്ല. എന്റെ വിലപ്പെട്ട പല രേഖകൾ ആ ബാഗിൽ ആണ് ഉള്ളത്. ജോലിക്കാവശ്യമായ പലതും നഷ്ടമാകുന്ന അവസ്ഥ ഓർത്തു അടുത്ത കരച്ചിൽ മനസിൽ തരപ്പെടുത്തി വെച്ചു. കാരണം ഇവിടെ വേറെ ഒന്നും നടക്കില്ല. കൈക്കൂലി ചോദിച്ചു നടക്കുന്ന ജീവനക്കാർ കാണിക്കുന്ന അലംഭാവം ആ രാജ്യത്തിന്റെ യഥാർത്ഥ ചിത്രമാണെന്ന് അന്നെനിക്ക് മനസിലായിരുന്നില്ല.

കുറെ നേരത്തെ വാദ പ്രതിവാദങ്ങൾക്കു ശേഷം കാണാതായ എന്റെ ബാഗും തൂക്കി ഒരാൾ    മുന്നിൽ വന്നു നിന്നു. മനഃസമധാനത്തോടെ അതും വാങ്ങി ചോദിക്കുന്നതിനു മുന്നേ ഡോളർ അവനും കൊടുത്തു പുറത്തു ഇറങ്ങി. ഞാൻ അവിടെ നിന്ന് ബഹളം ഉണ്ടാക്കിയില്ലായിരുന്നു എങ്കിൽ എന്റെ ബാഗ് നഷ്ടപ്പെടും എന്ന് ഉറപ്പായിരുന്നു. പുറത്തു എന്റെ കഥകളികൾ കണ്ട് രെഹാൻ നിൽക്കുന്നുണ്ടായിരുന്നു.

 പുറത്തു നല്ല വെയിൽ..
സമയം അഞ്ചിനോട് അടുക്കുന്നു. ഞങ്ങളെ എയർ പോർട്ടിൽ സ്വീകരിക്കാൻ ആളെ എർപെടുത്തിയതായി യാത്ര തുടങ്ങും മുൻപ് നൈറോബിയിൽ നിന്നും മെയിൽ വന്നിരുന്നു എങ്കിലും പുറത്തിറങ്ങിയ ഞങ്ങൾ 1മണിക്കൂറോളം വെയിറ്റ് ചെയ്യേണ്ടി വന്നു. കാത്തിരിപ്പിനൊടുവിൽ പ്രവീൺ കുമാർ എന്ന  കോട്ടയം രാമപുരം സ്വദേശി ചിരിക്കുന്ന മുഖവുമായി നടന്നെത്തി.

വരണ്ടുണങ്ങിയ ഉരുളക്കിഴങ്ങു പാടങ്ങൾക്കു നടുവിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന വഴികളിലൂടെ പ്രവീണിന്റെ കുഞ്ഞു കാർ ഞങ്ങളെയും കൊണ്ട് കുതിച്ചു പാഞ്ഞു കൊണ്ടിരുന്നു. നൈറോബി എന്ന   മഹാനഗരം പിന്നിലായിക്കൊണ്ടിരുന്നു. നൈറോബിയിൽ നിന്നും ഏകദേശം 100 കിലോമീറ്റർ ദൂരമുള്ള “കിറ്റൻഗേല” എന്ന  ഗ്രാമത്തിൽ പുതിയതായി ആരംഭിച്ച ആത്തിറിവർ ഫ്രീസോൺ ആണ് ലക്‌ഷ്യം. പ്രവീൺ കെനിയൻ പൗരത്വം ഉള്ള മലയാളി ആണ്. അധികം സംസാരിക്കാത്ത, എന്നാൽ കാര്യഗൗരവമായ സംസാരം കൊണ്ട് ബഹുമാനം ഉളവാക്കുന്ന പ്രകൃതക്കാരൻ .രണ്ടു കുഞ്ഞുങ്ങൾ അടങ്ങുന്ന കുടുംബം കൂടെ ഉണ്ട്. താമസം കിറ്റൻഗേല തന്നെയാണ്. ആ ഗ്രാമത്തിലും ഒരു മലയാളി സാനിധ്യം എനിക്ക് ഒരു ആശ്വാസം തന്നു. ഇപ്പോൾ റോഡിനു പരുക്കൻ ഭാവം ആണ്. റോഡിൽ ടാറിങ് ജോലികൾ നടക്കുന്നതിനാൽ എല്ലായിടവും കുത്തി പൊളിച്ചു വീതി കൂട്ടുകയാണ്.പൊടി പറത്തി കാർ ഓടികൊണ്ടിരുന്നു..

Comments
Print Friendly, PDF & Email

ഒറ്റപ്പാലം സ്വദേശി. ഗള്‍ഫിലും ചൈനയിലും ആഫ്രിക്കയിലും അനേകം യാത്രകള്‍ നടത്തിയിട്ടുണ്ട്.

You may also like