മരവും മനുഷ്യനും

 

 

ഒഴുക്കിലൊറ്റപ്പെട്ട്
വല്ലാതെ തുഴഞ്ഞൊരു
മരമുണ്ടാകാശത്തില്‍
കൈകളാല്‍ പരതുന്നു.
ചില്ലകള്‍ പൊടിച്ചില്ല
പച്ചില നിറഞ്ഞില്ല
ഇല്ലൊരു കിളിക്കുഞ്ഞും
അതിലുണ്ടൊരു പ്രാണന്‍
നെഞ്ചില്‍ നിന്നൊഴുകുന്ന
രുധിരക്കടല്‍,
കണ്ണില്‍ ഇറ്റു സങ്കടമില്ല
കണ്ണീരില്ല, കയ്പുമില്ലൊരു തുള്ളി

ജീവനിലൊറ്റപ്പെട്ട്
വല്ലാതെ കുഴഞ്ഞൊരു
യാത്രികന്‍ തലചായ്കാന്‍
ആ മരത്തണല്‍ തേടി

കണ്ണുനീരടര്‍ന്നു വീ-
ണാമരച്ചുവടൊറ്റ
കണ്‍ചിമവിതുറക്കലില്‍
പൂമരച്ചോടായ്മാറി.