നടുക്കെത്തിയപ്പോഴാണ്
പേടി തോന്നിത്തുടങ്ങിയത്
ഇരു കരകളിലേക്കും
വലിച്ചെറിഞ്ഞ ദൂരങ്ങൾ
മങ്ങിയും തെളിഞ്ഞും
പേടിപ്പച്ചയുടെ
ഒറ്റത്തുരുത്തുകൾ
ഇന്നലെയൊഴുകിയ
ജഡത്തിന്റെ മരവിപ്പിൽ
ഒഴുക്കു മുറിഞ്ഞ പുഴയ്ക്ക്,
പണ്ടെന്നോ
കവിതയായതിന്റെ ഓർമ്മയിൽ
കാട് കേറിയ വാക്കിന്റെ ഛായ
ജലദംശനത്തിൽ നീലിച്ചവയ്ക്ക്
രൂപമാറ്റത്തിന്റെ ഒരേ രസതന്ത്രം
ചീഞ്ഞഴുകലുൾക്ക്
സമത്വത്തിന്റെ ഭാഷ
വേനൽ മണങ്ങളുടെ
വേർപ്പു പൊടിഞ്ഞ
ഉമ്മകൾ കോർത്ത
ഇലഞരമ്പുകൾ..
പേരറിയാത്ത പ്രാണികൾ
മാംസതുണ്ടങ്ങൾ
വേരറ്റങ്ങളിൽ ചോര പൊടിച്ച
തായ് തടികൾ.,..
ഉടലെന്നു
കനപ്പിക്കുന്ന
നഷ്ടപ്പെടലുകളുടെ ഭയം
ജഡത്തിൽ
അഴുകിത്തീരുന്നു
ഞാനിപ്പോഴും
പുഴ കടക്കുകയാണ്….
കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി സ്വദേശിനി . അധ്യാപിക. വായനയും എഴുത്തും ഇഷ്ടപ്പെടുന്നു. ആദ്യ സമാഹാരം "ഒറ്റയ്‌ക്കൊരാൾ കടൽ വരയ്ക്കുന്നു" ഡിസി ബുക്ക്സ് പുറത്തിറക്കിയിരുന്നു.