കാട്ടുപച്ചയായതു കൊണ്ടാണു
കഴുത്തൊടിയാതെ നില്‍ക്കുന്നത്.
വെട്ടിയരിഞ്ഞും കൊത്തിക്കിളച്ചും
കത്തിയെരിച്ചും
പലവട്ടമരിഞ്ഞുപോയ തലയാണ്.
മണ്ണോടു മണ്ണായതുകൊണ്ട്
ഏതു വേനലിലേക്കും പൊടിച്ചു കയറും
ചവിട്ടാനൊരുങ്ങുമ്പോൾ തലയൊന്നു
താഴ്ത്തിക്കൊടുക്കണമെന്നേയുള്ളൂ
ചീറിപ്പറപ്പിച്ചു വരുമെന്ന് തോന്നുമ്പോൾ
നിലം പതിഞ്ഞൊന്നു കിടക്കണമെന്നേയുള്ളൂ
ആദ്യത്തെ വെട്ടിനു തന്നെ
അടിവേരൊളിപ്പിക്കണമെന്നേയുള്ളൂ
തഴച്ചുപൊങ്ങാൻ മാത്രമേ മഴ വേണ്ടൂ
പിടിച്ചു നിൽക്കാൻ കൊടുംചൂട് ധാരാളം
നിലനില്പിന്
കളയായിരിക്കുന്നതു തന്നെയാണ് നല്ലത്
പാഴ്ച്ചെടികൾക്കു പൊതുവെ
പേരൊന്നുമിട്ടു വിളിക്കാറില്ലെങ്കിലും
എഴുത്തുകാരിയും പരിസ്ഥിതി പ്രവർത്തകയും. കേരള ലളിതകലാ അക്കാദമിയുടെ CARE (Centre for Art Reference and Research) ൽ ലൈബ്രേറിയൻ ആയിരുന്നു. ഇപ്പോൾ greenvein ന്റെ ജില്ലാ കോ-ഓഡിനേറ്റർ.

















