പൂമുഖം COLUMNS കേരളത്തിന്‍റെ വഴികള്‍ – 12

കേരളത്തിന്‍റെ വഴികള്‍ – 12

കേരള രാഷ്ട്രീയ മാറ്റങ്ങളുടെ നാൾ വഴികൾ 4

ഇന്ത്യൻ രാഷ്ട്രീയവും കേരള രാഷ്ട്രീയവും.

കേരളത്തിൽ കഴിഞ്ഞ അറുപത് വർഷങ്ങളിൽ ഉണ്ടായ രാഷ്ട്രീയ പരിണാമങ്ങളെ ഇന്ത്യയിലെ രാഷ്ട്രീയ മറിവ് തിരുവകളുടെ ചരിത്രത്തിൽ നിന്ന് വേറിട്ട് കാണുവാനാകില്ല. ഇന്ത്യൻ ദേശീയ രാഷ്ട്രീയത്തിൽ ഇങ്ങു തെക്കു പടിഞ്ഞാറേ അറ്റത്തു സ്ഥിതി ചെയ്യുന്ന 20 ലോക്സഭാ അംഗങ്ങൾ മാത്രമുള്ള കേരളത്തിന് എന്തെകിലും കാര്യമായ പ്രസക്തി ഉണ്ടായിരുന്നോ എന്നത് ചിന്തിക്കേണ്ട വിഷയമാണ്. മറിച്ചു ഇന്ത്യൻ ദേശീയ രാഷ്ട്രീയം കേരള രാഷ്ട്രീയ മാറ്റങ്ങളെ സ്വാധീനിച്ചു എന്നതിൽ തർക്കമില്ല.
ഇവിടെ ഇന്ത്യൻ ദേശീയ രാഷ്ട്രീയ പരിണാമങ്ങളെ കുറിച്ച് ചില പ്രാഥമിക നിരീക്ഷണങ്ങൾ കുറിക്കുന്നത് കേരള രാഷ്ട്രീയ മാറ്റങ്ങളെ ഒരു വിപുലമായ തലത്തിൽ മനസ്സിലാക്കാനും കൂടിയാണ്.

കോൺഗ്രസ്സ് സംവിധാനവും ഇന്ത്യൻ രാഷ്ട്രീയവും.

ഇന്ത്യയിലെ രാഷ്ട്രീയ കാലാവസ്ഥയിൽ വലിയ മാറ്റങ്ങൾ ഉണ്ടായത് 1992 മുതലാണ്. സ്വാതന്ത്ര്യ സമരകാലം മുതൽ രാജ്യത്താകമാനം വളർന്ന കൊണ്ഗ്രെസ്സ് രാഷ്ട്രീയ സംവിധാനം അതിന്റെ അന്ത്യ ശ്വാസം വലിക്കുവാൻ തുടങ്ങിയത് 1980കളുടെ അവസാനത്തിലായിരുന്നു. എന്തായിരുന്നു ഈ കൊണ്ഗ്രെസ്സ് രാഷ്ട്രീയ സംവിധാനം? ഇത് ഗാന്ധി-നെഹ്റു-വല്ലഭായ് പട്ടേൽ നേതൃത്വം 1930 കൾ വളർത്തിയെടുത്ത ഒരു രക്ഷകർതൃ ഇന്ത്യൻ രാഷ്ട്രീയ സമവായ സമീപനം ആയിരുന്നു. ഗാന്ധിയുടെ നൈതീക ഉൾകൊള്ളൽ രക്ഷകർത്ര രാഷ്ട്രീയം( an inclusive and ethical politics of patronising) ആയിരുന്നു അതിന്റെ കാതൽ. അതോടൊപ്പം നെഹ്രുവിന്റെ ആധുനിക ജനാധിപത്യ സെക്കുലർ സമീപനവും പട്ടേലിന്റെ സമവായ ഒത്തു തീർപ്പൽ മൃദു ഹിന്ദു ദേശീയ സമീപനവും വിളക്കി ചേർത്ത് ഉണ്ടായൊരു പാൻ-ഇന്ത്യൻ ദേശ രാഷ്ട്രീയ സമീപനം ആയിരുന്നു ഇത്.
ഈ സമീപനത്തിന്റെ രാഷ്ട്രീയ നേതൃത്വം വടക്കു -പടിഞാറെ ഇൻഡിയിലെ മേൽക്കോയ്മ ജാതിയിൽ നിന്നുള്ളവരുടെ കൈകളിൽ ആയിരുന്നു എങ്കിലും ഇൻഡിയിലെ പാർശ്വവൽക്കരിക്കപ്പെട്ട ജാതി സാമൂഹങ്ങളെയും, ന്യുനപക്ഷ സാമൂഹങ്ങളെയും കരുതിയ ഒരു ഒത്തുതീർപ്പൽ പാൻ-ഇന്ത്യൻ സമവായ ജനാധിപത്യ രാഷ്ട്രീയമായിരുന്നു. ഈ ഒത്തുതീർപ്പു സമവായ രാഷ്ട്രീയം( accomodative political consensus) ഇൻഡിയിലെ എല്ലാ ജനങ്ങളെ ഉൾകൊള്ളാൻ ശ്രമിച്ചപ്പോഴും അതിന്റെ ഉള്ളിൽ വടക്കു-പടിഞ്ഞാറേ ഇൻഡിയിലെ ജാതി-രാഷ്ട്രീയ മേൽക്കോയ്മ ഉണ്ടായിരുന്നു എന്നതാണ് വാസ്തവം.

പിൽക്കാല രാഷ്ട്രീയം പരിശോധിച്ചാൽ ദ്രാവിഡ രാഷ്ട്രീയവും, ബീഹാറിലും കര്ണാടകത്തിലും വളർന്ന സോഷ്യലിസ്റ്റ് ധാരകളും കേരളത്തിലും ബംഗാളിലും വേര്പിടിച്ച കമ്മ്യൂണിസ്റ്റു പ്രസ്ഥാനങ്ങളും, പഞ്ചാബിലെ അകാലി രാഷ്ട്രീയവും വടക്കു കിഴേക്കെ ഇന്ത്യയിലെ വിഘടന രാഷ്ട്രീയവും , കാശ്മീരിലെ പ്രതിക്രിയ രാഷ്ട്രീയവുമെല്ലാം ഒരു പരിധിവരെ വടക്കു-പടിഞ്ഞാറേ ഇൻഡ്യയിലെ വരേണ്യ ജാതി കോൺഗ്രസ്സ് മേല്കൊയ്മക്ക് എതിരെയുള്ള ബദൽ രാഷ്ട്രീയ സംരംഭങ്ങൾ ആയി കാണുവാൻ കഴിയും.
അങ്ങനെയുള്ള ദേശീയ സമവായ കൊണ്ഗ്രെസ്സ് ഇവിടുത്തെ ദളിതരെയും, ന്യുനപക്ഷ സാമൂഹങ്ങളെയും പിന്നോക്ക ജാതികളെയും അവശ്യ അനുസരണം കോ-ഒപ്ട് ചെയ്തു രക്ഷകർത്ര വലയത്തിൽ അധികാര രാഷ്ട്രീയത്തിന്റെ ഒരു ചേരുവയുണ്ടാക്കിയാണ് 1950കൾ മുതൽ ഏതാണ്ട് മുപ്പതു കൊല്ലം ഇന്ത്യയുടെ രാഷ്ട്രീയ ഭരണം നടത്തിയത്.
അതുകൊണ്ടു തന്നെയാണ് കോൺഗ്രസ്സ് ബദൽ രാഷ്ട്രീയം തെക്കേ ഇന്ത്യയിലും ബംഗാളിലും വടക്കു കിഴേക്കെ ഇന്ത്യയിലും ആദ്യമായി വളർന്നത്. കാരണം കോൺഗ്രസിന്റെ വടക്കു പടിഞ്ഞാറേ ഇന്ത്യയിൽ ഉള്ള മേക്കോയ്മ രാഷ്ട്രീയത്തിൽ ഈ ഭാഗത്തു നിന്നുള്ള നേതാക്കൾ വിരളം ആയിരുന്നു. ബംഗാളിൽ നിന്നുള്ള നേതാജിയും മറ്റും കോൺഗ്രസിന് പുറത്തായതും രാജഗോപാലചാരി സ്വതന്ത്ര പാർട്ടി ഉണ്ടാക്കിയതും അംബേദ്‌കർ ജാതിമേല്കൊയ്മ രക്ഷകർതൃ രാഷ്ട്രീയത്തെ ചോദ്യം ചെയ്തതും ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്. ബീഹാറിൽ നിന്ന് ഡോ. രാജേന്ദ്ര പ്രസാദ് ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹവും ജന്മി വരേണ്യ വിഭാഗത്തിന്റെ പ്രതിനിധി ആയിരുന്നു.
പിൽക്കാല രാഷ്ട്രീയം പരിശോധിച്ചാൽ ദ്രാവിഡ രാഷ്ട്രീയവും, ബീഹാറിലും കര്ണാടകത്തിലും വളർന്ന സോഷ്യലിസ്റ്റ് ധാരകളും കേരളത്തിലും ബംഗാളിലും വേര്പിടിച്ച കമ്മ്യൂണിസ്റ്റു പ്രസ്ഥാനങ്ങളും, പഞ്ചാബിലെ അകാലി രാഷ്ട്രീയവും വടക്കു കിഴേക്കെ ഇന്ത്യയിലെ വിഘടന രാഷ്ട്രീയവും , കാശ്മീരിലെ പ്രതിക്രിയ രാഷ്ട്രീയവുമെല്ലാം ഒരു പരിധിവരെ വടക്കു-പടിഞ്ഞാറേ ഇൻഡ്യയിലെ വരേണ്യ ജാതി കോൺഗ്രസ്സ് മേല്കൊയ്മക്ക് എതിരെയുള്ള ബദൽ രാഷ്ട്രീയ സംരംഭങ്ങൾ ആയി കാണുവാൻ കഴിയും. ഇൻഡിയിലെ രാഷ്ട്രീയ മേൽക്കോയ്മ രാഷ്ട്രീയ സമവായത്തിന് പുറത്തായിരുന്ന ആദിവാസി സമൂഹങ്ങളിൽ ആണ് തീവ്ര രാഷ്ട്രീയ ധാരയായ മാവോയിസം പ്രഭാവം ചിലത്തിയത് എന്നത് മറന്നുകൂടാ.
വടക്കു പടിഞ്ഞാറേ സംസ്ഥാങ്ങളിൽ ആയിരുന്നു കോൺഗ്രസിന് എന്നും മുൻതൂക്കം. പഴയ യു.പി, എം.പി, രാജസ്ഥാൻ, മഹാരാഷ്ട്ര, ഗുജറാത്ത് , പിന്നെ ഒരു പരിധി വരെ ബീഹാറിലും ആയിരുന്നു കോൺഗ്രസിന് മേൽക്കോയ്മ ഉണ്ടായിരുന്നത്. കൊണ്ഗ്രെസ്സ് നേതൃത്വ മേല്കൊയ്മയിൽ ഉള്ള എല്ലാവരും തന്നെ വടക്കു പടിഞ്ഞാറു നിന്നുള്ള വരേണ്യ ജാതിയിൽ ഉള്ളവർ ആയിരുന്നു. അവരെ പിന്തുണച്ചത് ആ ഭാഗത്തു നിന്നുള്ള മാർവാടി ബിസ്സിനസ്സ് താല്പര്യങ്ങൾ ആയിരുന്നു. ബിർളയും ഡൽമിയായും പിന്നെ ടാറ്റയും ഒക്കെ കൊണ്ഗ്രെസ്സ് സംവിധാനത്തിന്റെ പുറകിൽ ഉണ്ടായതും ആകസ്മികമല്ല.
വടക്കു പടിഞ്ഞാറേ സംസ്ഥാനങ്ങളിൽ ഉള്ള ജനസംഖ്യ കൂടുതൽ ഉള്ളതിനാലും കൂടുതൽ ലോക്സഭ സീറ്റുകൾ ഉള്ളതിനാലും കൊണ്ഗ്രെസ്സ് പാർട്ടി സംവിധാനത്തിന് ഭരണം പിടിക്കാൻ പ്രയാസമില്ലായിരുന്നു. 1950 മുതൽ 1990 വരെയുള്ള രാഷ്ട്രീയ ചരിത്രത്തിൽ കോൺഗ്രസിലെ മുൻ നിര നേതാക്കൾ എല്ലാം മൂന്നോ നാലോ സംസ്ഥാങ്ങളിൽ നിന്നുള്ളവരായിരുന്നു. കോൺഗ്രസ്സ് പാർട്ടിയുടെ ജന്മവും വളർച്ചയും ഉണ്ടായത് പഴയ ബോംബെ പ്രെസിഡൻസിയിൽ ആയിരുന്നു. കോൺഗ്രസിന്റെ നേതൃത്വം ആദ്യകാലങ്ങളിൽ കൈയാളിയത് മഹാരാഷ്ട്ര വരേണ്യ ബ്രാഹ്മണരും ബംഗാളി ബ്രാഹ്മണരും പിന്നെ ബോംബെയിലെ നവ ബിസിനസ്സുകാരുടെ പ്രതിനിധികളും ആയിരിന്നു. അതുകൊണ്ടു തന്നെയാണ് ഗോഖലയും, ബാല ഗംഗാധര തിലകും, ബോംബയിൽ നിന്നുള്ള ദാദാബായി നവരോജിയും പിന്നീട് ജിന്നയും കോൺഗ്രസ്സ് രാഷ്ട്രീയത്തിൽ മുന്നിലേക്ക് വന്നത്.

ഇന്ത്യൻ ദേശീയത ആഖ്യാനങ്ങൾ

ബ്രിട്ടീഷ് കോളനി വാഴ്ചെക്കെതിരെ ഉള്ള ഒരു ബദൽ രാഷ്ട്രീയമായാണ് ഇന്ത്യൻ ദേശീയ കാഴ്ചപ്പാട് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ ഉണ്ടായത്. ഇന്ത്യയിൽ ബ്രാംമണ നേത്രത്തിൽ ഉണ്ടായ പ്രധാന അധികാര സാമ്രാജ്യത്വം പേഷ്വാ സാമ്രാജ്യം ആയിരുന്നു. ഇപ്പോൾ മഹാരാഷ്ട്ര എന്ന പ്രദേശത്തെ പഴയ രാഷ്ട്രീയ ധാരയിൽ രണ്ടു ചേരുവകൾ ഉണ്ടായിരുന്നു. ഒന്ന് മുസ്ലിം ആധിപത്യത്തിൽ ഉള്ള മുഗൾ ഭരണത്തോട് ഉള്ള മാറാത്ത എതിർപ്പ്. ഔരംഗസേബിന്റെ  ഭരണ ചരിത്രം മറാത്തി ദേശവുമായുള്ള യുദ്ധ ചരിത്രം കൂടിയാണ്. മാറാത്ത സാമ്രാജ്യം ഇൻഡിയിലെ പലയിടത്തും വെരുറപ്പിച്ചു. അതിനു ശേഷം വന്ന പേഷ്വാഭരണം ബ്രാംമണ ഭരണം ആയിരുന്നു. അത് പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് അധിപത്യത്തോടുള്ള യുദ്ധത്തിൽ ആയിരുന്നു. അതുകൊണ്ടു തന്നെ തിലകനും മറ്റും വളർത്തിയെടുത്ത ഇന്ത്യൻ ബദൽ ദേശീയത്തിനെ അന്നത്തെ ബ്രാഹ്മണ മേൽക്കോയ്മ സാമൂഹിക-സാംസ്ക്കാരിക രാഷ്ട്രീയ കാലാവസ്ഥയിൽ വായിച്ചെടുക്കണ്ടതായിട്ടുണ്ട്.
എന്തുകൊണ്ടാണ് പത്തൊമ്പതാം നൂറ്റാണ്ടിൽ പൂനയിൽ വലിയ രാഷ്ട്രീയ സാമൂഹിക പ്രവർത്തകനായ ജ്യോതി ഫുലെയുടെ ദളിത് രാഷ്ട്രീയ നിലപാടുകൾ ഇന്ത്യൻ ദേശീയ രാഷ്ട്രീയ ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളിൽ പോലും സ്ഥാനം പിടിക്കാഞ്ഞത്.? ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ ഒരു ബദൽ ഇന്ത്യൻ ദേശീയ ആഖ്യാനം പ്രധാനമായും രൂപപ്പെടുത്തിയത് പൂന ബ്രമ്മാണരും കൽക്കട്ട ബ്രമ്മാണരും ആണ്. അതുകൊണ്ടു തന്നേ അതിന്റെ ചിന്ഹങ്ങളും അർത്ഥ വ്യഹങ്ങളിലും ജാതി മേല്കൊയ്മയുടെ ചേരുവകൾ ഉണ്ടായിരുന്നു. ‘ഭാരത മാതാ’ പോലുള്ള ആശയങ്ങൾ അന്നാണ് ഇന്ത്യൻ രാഷ്ട്രീയ നിഘണ്ടുവിൽ സ്ഥാനം പിടിച്ചത്.
ബംഗാളിന്റെ വിഭജനത്തോടെ പതിയെ കൽക്കട്ട ബ്രാംമണ വരേണ്യർ പതിയെ കളുമൊഴിഞ്ഞു. അരബിന്തോ ഘോഷ് പോലുള്ളവർ വഴി പിരിഞ്ഞു പോയി. തിലകിന്റെ മരണത്തോട് കൂട് കോൺഗ്രസിൽ പൂന ബ്രമ്മാണ ആധിപത്യം ഒഴിഞ്ഞു.
1920ൽ കൾ മുതൽ ഗാന്ധിയുടെ നേത്രത്തിൽ വളർത്തിയ ദേശീയ ആഖ്യാനത്തിന് ഒരു പാൻ-ഇന്ത്യൻ സ്വഭാവം ഉണ്ടായിരുന്നു. ഗാന്ധിയുടെ ദേശീയ രാഷ്ട്രീയ പ്രവേശം തന്നെ ഖിലാഫത് പ്രസ്ഥാനത്തിൽ പങ്കെടുത്തു കൊണ്ടായിരുന്നു എന്നത് ഇതിനോട് ചേർത്തുകാണാം. അങ്ങനെയുള്ള ഒരു ഗാന്ധിയൻ പാൻ ഇന്ത്യൻ ദേശീയത ഒരു പുതിയ ഉള്കൊള്ളൽ സമവായ ദേശീയ രാഷ്ട്രയത്തിന്റെ നാന്ദി ആയിരിന്നു. അതിനു ബദലായി ആണ് തിലകിന്റെ പഴയ ബ്രമ്മാണ ദേശീയ വാദം പൂനയിലെ തിലകന്റെ രാഷ്ട്രര്യ പിന്മുറക്കാർ പൊടി തട്ടി എടുത്തു പഴയ പേഷ്വാ-മാറാത്ത അധികാര ഗ്രഹാതുര്വതങ്ങളോടെ പുനരുജ്ജീവിപ്പുക്കുവാൻ തുടങ്ങിയത്.
അവിടെ നിന്നാണ് മഹാരാഷ്ട്ര ബ്രാഹ്മണ മേല്കൊയ്മയിൽ രാഷ്ട്രീയ സ്വയം സംഘ് എന്ന പേരിൽ ആർ.എസ്.എസ് തുടക്കം കുറിക്കുന്നത്. അതുകൊണ്ടു തന്നെയാണ് ആർ. എസ്.എസിന്റെ തലപ്പത്തു ഡോ. ഹെഡ്‌ഗവാർ മുതൽ മോഹൻ ഭഗവത്ത് വരെയുള്ളവർ ഭരിക്കുന്നതും , ഇന്ത്യൻ ദേശീയത എന്നാൽ പഴയ ബ്രാഹ്മണ മേധാവിത്വ ദേശീയതയാണെന്നു വരുത്തിത്തീർക്കാൻ അക്ഷീണം പരിശ്രമിക്കുന്നതും. ഗാന്ധിയുടെ ദേശീയ കാഴ്ചാപ്പാടുകളെ അവർക്കു ദഹിക്കാൻ നിർവാഹമില്ലാത്തതു കൊണ്ടാണ് ഒരു പൂന ബ്രാഹ്മണൻ തന്നെ ഗാന്ധിയെ വെടിവച്ചു കൊന്നത്.
ഇന്ത്യയുടെ ദേശീയ രാഷ്ട്രീയത്തിൽ പ്രധാനമായും മൂന്ന് സമാന്തര ആഖ്യാനങ്ങൾ ഇന്ത്യൻ ദേശീയ സങ്കൽപ്പത്തെ കുറിച്ചുണ്ട്. ഒന്നാമതത്ത് ഗാന്ധിയുടെ സർവ്വധർമ്മ രക്ഷകർത്ര ജനായത്ത ദേശീയത. രണ്ടാമത് സംഘ പരിവാറിന്റെ ബ്രാംമണ മേധാവിത്ത ഹിന്ദുത്വ ദേശീയത. മൂന്നാമത് അംബേദ്‌കർ നേതൃത്വം കൊടുത്ത സാമൂഹ്യനീതി ജനായത്ത ശാക്തീകരണ ദേശീയത. ഈ പ്രധാന ധാരകൾക്കു പുറമെ ഉപ-ദേശീയ സങ്കൽപ്പങ്ങളും ബദൽ ദേശീയ ആഖ്യാനങ്ങളും കഴിഞ്ഞ എഴുപതു കൊല്ലത്തെ ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ ഉണ്ട്.
മുൻപ് സൂചിപ്പിച്ചത് പോലെ 1980 കളുടെ അവസാനത്തോട് കൂടി കൊണ്ഗ്രെസ്സ് സംവിധാനമെന്ന ഒത്തുതീർപ്പു സമവായ ദേശീയ രാഷ്ട്രീയ സമവാക്യങ്ങൾ തിരിഞ്ഞു മറിഞ്ഞു. 1992 ഇന്ത്യൻ രാഷ്ട്രീയ മാറ്റത്തിന്റെ പുതിയ ഒരു അധ്യായമാണ്. ആദ്യമായി ഇന്ത്യയുടെ വടക്കു പടിഞ്ഞാറേ മേഖലക്ക് വെളിയിൽ നിന്നും പ്രധാനമന്ത്രിയായത് നരസിംഹ റാവു ആണ്. ആദ്യമായി ഇന്ത്യൻ രാഷ്ട്രീയവും കോൺഗ്രസ്സ് രാഷ്ട്രീയവും മുന്നണി രാഷ്ട്രീയത്തിലേക്ക് പോയത് വടക്കു പടിഞ്ഞാറേ മേഖലയിൽ കൊണ്ഗ്രെസ്സ് മേൽക്കോയ്മ നഷ്ടപ്പെട്ടത് കൊണ്ടാണ്. ഇന്ത്യയിലെ മതേതര ദേശീയ സമവായം ബാബരി മസ്ജിദിന്റെ തകർക്കളിലൂടെ നഷ്ടമായി. അതുപോലെ നവ ലിബറൽ നയ-ആധിപത്യം ഇൻഡിയിലെ സാമ്പത്തിക സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളിൽ മാറ്റങ്ങൾ സൃഷ്ട്ടിച്ചു. അതുകൊണ്ടു തന്നെ പഴയ കൊണ്ഗ്രെസ്സ് സംവിധാന സമവായവും നെഹ്രുവിയാണ് ജനാധിപത്യ മൂല്യങ്ങളും 1992 മുതൽ അസ്തമിച്ചു. അങ്ങയുള്ള സാഹചര്യത്തിൽ ആണ് ആർ. എസ്.എസ് -ബിജെപി വടക്കു പടിഞ്ഞാറേ സംസ്ഥാനങ്ങളിൽ പിടി മുറുക്കുന്നതും ഇന്ത്യൻ രാഷ്ട്രര്യത്തിൽ കോൺഗ്രസ് പാർട്ടി മാറ്റ് സംസ്ഥാങ്ങളിൽ പിടിച്ചു നിൽക്കാൻ പ്രയാസപ്പെട്ടതും.

കേരള രാഷ്ട്രീയവും ദേശീയ രാഷ്ട്രീയവും

1990 കളിൽ ദേശീയ രാഷ്ട്രീയത്തിൽ ഉണ്ടായ മാറ്റങ്ങൾ കേരളത്തെയും ബാധിച്ചു. സത്യത്തിൽ കേരള രാഷ്ട്രീയത്തിനോ ഇവിടുത്തെ നേതാക്കൾക്കോ ദേശീയ രാഷ്ട്രീയ തലത്തിൽ ഗണ്യമായ പങ്കൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ വടക്കു പടിഞ്ഞാറേ ഇൻഡിയിലെ കൊണ്ഗ്രെസ്സ് മേൽക്കോയ്മ നസ്റ്റപ്പെട്ടത്തോടെ കേരളത്തിലെ ചില കൊണ്ഗ്രെസ്സ് നേതാക്കൾക്ക് ദേശീയ രാഷ്ട്രീയത്തിൽ കുറച്ചെങ്കിലും പേരും പ്രശസ്തിയും ഉണ്ടായി. പക്ഷെ അവരാരെങ്കിലും ദേശീയ രാഷ്ട്രീയതെയോ കൊണ്ഗ്രെസ്സ് രാഷ്ട്രീയത്തെയോ നിർണായകമായി സ്വാധീനിച്ചതിന് തെളിവില്ല. ഇടതു പക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ മലയാളികൾ ഉണ്ടായിരുന്നെകിലും കേരള-ബംഗാൾ പാർട്ടിയായി ചുരുങ്ങിയ ഇടതു പക്ഷ പാർട്ടികൾക്ക് ദേശീയ ബദൽ രാഷ്ട്രീയത്തിനുള്ള രാഷ്ട്രീയ ഭാവനയെ കെൽപ്പൊ ഇല്ലാതായി.
കേരളത്തിൽ ആർ.എസ്. എസ് 1940 കളുടെ അവസാനത്തോട് കൂടി ഇവിടുത്തെ ചില മേൽക്കോയ്മ ജാതി സമുദാചാര്യൻമാരുടെ അനുഗ്രഹാശിസ്സുകളോടെ തുടങ്ങിയെങ്കിലും കേരളത്തിൽ സംഘപരിവാറിന്റെ മഹാരാഷ്ട്ര ബ്രാഹ്മണ ഹിന്ദുത്വ ദേശീയത കേരളത്തിൽ ചിലവായില്ല. ഇതിനു പല കാരണങ്ങൾ ഉണ്ട്. അവയിലൊന്ന് കൊണ്ഗ്രെസ്സ് സംവിധാന സമാവയത്തിന് ബദലായി ഇവിടെ സാമൂഹ്യ നീതിയിലുറച്ച ഒരു ഇടതു പക്ഷ രാഷ്ട്രീയ പരിസരം ഉണ്ടായിരുന്നു എന്നതാണ്. രണ്ടാമതായി കേരളത്തിലെ സവിശേഷ സാഹചര്യത്തിൽ ഇവിടുത്തെ മുസ്ലിം സമുദായവും ക്രിസ്ത്യൻ സമുദായവും ആദ്യമുതൽ തന്നേ കേരള സമൂഹത്തിന്റെ ഇഴ പിരിയാത്ത അവിഭാജ്യ വിഭാഗം ജനങ്ങൾ ആണ്. കേരളത്തിലെ ബഹുഭൂരിഭാഗം ജനങ്ങളും ബ്രാംമണ മേൽക്കോയ്മയിൽ നിന്നും സമൂഹിക രാഷ്ട്രീയ പ്രബുദ്ധ മൂലം കുതറി മാറി. സാർവർത്ഥിക വിദ്യാഭ്യാസം ലഭ്യമായ ഒരു ബഹുമത സാമൂഹിക പരിസരങ്ങളിൽ അധീശ ദേശീയതയുടെ വിവേചന രാഷ്ട്രീയം സാധുത നേടാൻ പ്രയാസമായിരുന്നു.
എന്നാൽ 1990 കളിൽ ഉണ്ടായ ദേശീയ രാഷ്ട്രീയ മാറ്റങ്ങൾ കേരള രാഷ്ട്രീയത്തിലും മാറ്റങ്ങൾ സൃഷ്ടിച്ചു. അതിൽ പ്രധാനമായാണ് ബി.ജെ.പി ക്കും ആർ.എസ്. എസിനും കേരളത്തിലെ വരേണ്യ ജാതി വിഭാഗങ്ങളിൽ ഉള്ള ഒരു ഗണ്യമായ ആളുകളുടെ ഇടയിൽ ലഭിച്ച സാധുതയാണ്. അത് കേരളത്തിൽ 1980കളുടെ ആദ്യം ഉയർന്നു വന്ന മുന്നണി തിരെഞ്ഞടുപ്പ് സമവാക്യങ്ങളെ ഉലച്ചു.
തുടരും…

Comments
Print Friendly, PDF & Email

ജോൺ സാമുവൽ അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുന്ന സാമൂഹിക-വികസന വിദഗ്ധനും മനുഷ്യാവകാശ പ്രവർത്തകനും ആണ്. ഐക്യരാഷ്ട്രസഭയുടെ വികസന വിഭാഗത്തിൽ ആഗോള ഉപദേഷ്ഠാവും ഡയറക്റ്ററും ആയിരുന്നു. ഇപ്പോൾ അന്താരാഷ്ട്ര കൺസൾട്ടിംഗ് അഡ്വൈസർ. ഇന്ത്യയിലും അന്തരാഷ്ട്ര തലത്തിലും നിരവധി സാമൂഹിക സാമ്പത്തിക ഗവേഷണ സ്ഥാപനങ്ങൾക്കും സാമൂഹ്യ പ്രസ്ഥാനങ്ങൾക്കും നേതൃത്വം കൊടുക്കുന്നു. കേരളത്തിൽ ഏകത പരിഷത്തിന്റെ പ്രസിഡന്റ്. ബോധിഗ്രാമിന്റെയും തിരുവന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സസ്‌റ്റൈനബിൽ ഡെവലപ്മെന്റ് ആൻഡ് ഗവർണൻസ് സ്ഥാപകൻ.

You may also like