പൂമുഖം LITERATURE പാവ

 

ആദ്യമായ്
നാട്ടിൽ പോയപ്പോൾ
കാണാത്ത മകൾക്കായ്
കൊണ്ടുപോയ
നീലക്കണ്ണുകളുള്ള പാവക്കുട്ടി
ഇപ്പോഴും
വീട്ടിലെ ചില്ലലമാരിക്കുള്ളിലുണ്ട്
കണ്ണുകളിലെ സ്ഫടിക നീലിമ മങ്ങാതെ
ചുണ്ടിലെ ഇളം പുഞ്ചിരി മായാതെ

ഓരോ അവധിക്കാലത്തും
വെറുതെ
അതിനെയെടുത്ത്‌ താലോലിക്കും
ഒട്ടും വളരാത്ത
അതിന്റെ സ്വർണ്ണ മുടിയിൽ തലോടും
കുഞ്ഞിക്കാലുകളിലെ
കൊലുസുകളിൽ താളമിടും

എത്ര കാലം കഴിഞ്ഞു,
ആ പാവക്കുട്ടി വലുതായില്ല

ഇനിയൊരു നാൾ
പ്രവാസത്തിന്റെ പടിയിറങ്ങി
വീട്ടിലേക്ക് മടങ്ങിചെല്ലുമ്പോഴും
അത് അവിടെത്തന്നെയുണ്ടായിരിക്കും

അന്ന്
മകൾ അവളുടെ മകളോടൊപ്പം
അകലെയെവിടെയോ
പാതി ഹൃദയം മുറിച്ചെടുത്ത
മറ്റൊരു പ്രവാസത്തിന്റെ
കനലിലുരുകുകയായിരിക്കും

അവളുടെ ചില്ലലമാരിക്കുള്ളിലും
നീലക്കണ്ണുകളുള്ള
ഒരു പാവക്കുട്ടിയുണ്ടായിരിക്കും ….

Comments

You may also like

മലയാളനാട് വെബ് ജേർണൽ
മലയാളത്തിന്റെ മുഖപുസ്തകം.