പൂമുഖം LITERATUREകവിത ഓശകൾ

തമ്മിൽ പിണഞ്ഞിടയുന്ന
നാടകഭാഷണം
തെക്കുകിഴക്കേ ഇരുട്ടീന്ന്

ഉരുട്ടുചെണ്ടയ്ക്കൊപ്പം
ഇടയ്ക്കിടെ മയങ്ങിയുണർന്ന്
‘അമ്മേ നാരായണാ’
ഈണപ്പെട്ടൊലിച്ചെത്തുന്നത്
വടക്കുപടിഞ്ഞാറിരുട്ടീന്ന്

പകയുടെ ഗദാഘട്ടനം
ഏറ്റെടുത്തചെണ്ടകൾ
നില്ലെടാ നില്ലെടാ എന്ന്
മുഴങ്ങിയമറുന്നത്
കിഴക്കിരുട്ടിന്റെ അരങ്ങീന്ന്

കഴുന്നെഴുന്നള്ളിച്ച്
ഇടറിമുഴങ്ങുന്ന തമ്പേറൊച്ച
പടിഞ്ഞാറിരുട്ടിന്റെ തെരുവീന്ന്

ഉള്ളുരുക്കുന്ന ഭൂതനാദങ്ങൾ
ഇടവിടാതെ ഇഴഞ്ഞേറുന്നത്
കീഴിരുട്ടിന്റെ മേലേരിയിൽ നിന്ന്.

Comments
Print Friendly, PDF & Email

You may also like