പൂമുഖം LITERATUREകവിത സീതായനം

സീതായനം

രാമൻ വിഗ്രഹമായി
പുനരവതരിച്ചപ്പോൾ
‘കുബേര’വേഷമുടുത്ത്, രാവണൻ
ധാരണാപത്രവുമായി
കാത്തുനിൽപുണ്ടായിരുന്നു

രാജ്യം അളന്നുമുറിക്കപ്പെട്ടപ്പോൾ
ആറടിമണ്ണില്ലാത്ത സീത
മറയാനൊരിടമില്ലാതുഴറി

ചാരംകൊണ്ടുപോലും
മരണപത്രമെഴുതാനാവാതെ
ഖനികളുടെ തീച്ചൂളകളിൽ
കണ്ണടഞ്ഞമർന്ന വനങ്ങൾ

നാവുകൾ അറുത്തുമാറ്റപ്പെട്ടപ്പോൾ
സഭാവഴികളിലെത്താതെ
പ്രാർത്ഥനനിലച്ചലയുന്ന
ശംബൂകതപസ്സുകൾ

യുഗങ്ങളുടെ ആഴങ്ങളിലമരാത്ത
പാർസയും ഗോദ്ദയുമലഞ്ഞ്*
അടങ്ങാത്ത വിലാപമായി,
വൈദേഹി

വിലങ്ങണിയാത്ത ചിന്തകളുമായ്
അവശേഷ വാല്മീകങ്ങളിൽ
മോക്ഷമാർഗം തേടുന്ന
മഹാകാവ്യമാകുന്നു, സീതായനം.

========

*സീതാമുർമു ഉൾപ്പെടെയുള്ള ആദിവാസി സമൂഹം നടത്തുന്ന ഭൂസംരക്ഷണസമരം നടക്കുന്ന സ്ഥലങ്ങൾ.

കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like