പൂമുഖം LITERATUREകവിത ഭ്രാന്ത്

ഭ്രാന്ത്

അതിരിൽ ആഴത്തിൽ
വേരൂന്നി നിൽക്കും
ചെമ്പരത്തിയുടെ
ഇതളിൽ കണ്ടു ഞാൻ
ഒരു നൊമ്പരപ്പാട്

ചോദിച്ചു മെല്ലെ
വേരിനിത്ര ബലമുണ്ടായിട്ടും
പൂവിതളുകള്‍ക്കത്രയും
ചുവപ്പുണ്ടായിട്ടും
എന്തിനിത്ര സങ്കടം

അതിര്‍ത്തിയിലാണെന്നത്
ധീരതയാണ്
ആരുടേതാണെങ്കിലും
ഒരു കാവലാണ്
ആര്‍ക്ക് ഭ്രാന്ത് മൂക്കുമ്പോഴാണ്
വെട്ടിയെറിയുക എന്നോര്‍ത്തും
ഭയമില്ല.

എങ്കിലും ഉണ്ട്
ഉള്ളിലെന്നുമൊരു സങ്കടം ..,

ആരുടേതെന്ന
അവകാശ തര്‍ക്കത്തിന്‍
തീര്‍പ്പ് കല്പിക്കുന്നനേരത്തില്‍
ഉയരും അതിരില്‍
എന്നേക്കുമായൊരു മതില്‍
തമ്മില്‍ കാണാത്തത്ര ഉയരത്തില്‍.

അന്ന് പറിച്ചെറിയപ്പെടാമെങ്കിലും
തൊടിയിലെവിടെയെങ്കിലും
ചുവന്നുതന്നെ നില്‍ക്കും
പ്രതീക്ഷയുടെ വേരൂന്നി,

പ്രളയത്തിലോ മറ്റോ
വീണുപോയേക്കാവുന്ന നിങ്ങടെ
ഭ്രാന്തന്‍ മതിലിന് പകരം
വളരും ,
കാവലായി ധീരമായ് !!!

കവർ ഡിസൈൻ : ആദിത്യ സായീഷ്

Comments

You may also like