എണ്ണവറ്റിയ വിജാഗിരികൾ ശബ്‌ദിച്ചു,
ദ്രവിച്ച തടിയലമാര വാതിൽ തുറന്നു,
പൊടിപിടിച്ച പുസ്‌തകങ്ങൾക്കിടയിൽ
ഓർമ്മയുടെ പഴകിയ ഗന്ധം പടർന്നു.
അരിക് മങ്ങിയ, പുറംചട്ട പൊടിഞ്ഞ,
ഡയറിയിൽ അക്ഷരങ്ങൾ മങ്ങിയിരുന്നു.
കടന്നുപോയ നാൾവഴിയുടെ
അർത്ഥത്തിന് അപരിചിതനാകവേ;
മച്ചിലപ്പോഴും പ്രാവുകൾ കുറുകുന്നു.
ഗതകാലസമൃതികളുടെ പൊട്ടിച്ചിരികളും,
നൊമ്പരങ്ങളും,നോവുകൾ പൊള്ളുന്ന,
നെരിപ്പോടിൻ കനലുകൾ എരിയുന്ന,
ഭൂതകാലത്തിൻ കെട്ടുപാടുകൾക്ക് ചുറ്റും
ഒരു മുള്ളുവേലികെട്ടണം.
അതിനൊപ്പം തൊട്ടടുത്തായി
മുള്ളുകളുള്ള പനിനീർച്ചെടി നടണം.
വർത്തമാനത്തിന്റെ പാച്ചിലിനിടയിൽ
ആ ചുവന്ന പൂവിൽ തൊടാനായാൽ,
മുള്ളുതറഞ്ഞു ചോര പൊടിയണമാമോർമ്മകളിൽ.
ഇനിവരും ഋതുസംക്രമണങ്ങളിൽ
നോവാത്തൊരുവനാകാൻ;
ഈ മുറിവ് ഉണങ്ങാതിരിക്കണം.
ഒരോർമ്മപ്പെടുത്തലായി !
കവർ ഡിസൈൻ : വിൽസൺ ശാരദാ ആനന്ദ്