കഴിഞ്ഞ ദിവസം താങ്കളും, കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും ആര്‍ എസ് എസിനെ ഐസിസിനോട് താരതമ്യപ്പെടുത്തിയിരുന്നു. എന്താണ് ആ വിഷയത്തില്‍ താങ്കളുടെ കാഴ്ചപ്പാട്?രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടയ്ക്കപ്പെട്ടിട്ടുള്ള ഉമര്‍ ഖാലിദിന്റെ പിതാവായ സയ്ദ് ഖാസിം റസൂല്‍ ഇല്യാസുമായി നടത്തിയ അഭിമുഖം.
അദ്ദേഹം പറഞ്ഞത് രണ്ട് എക്സ്ട്രീമിസ്റ്റുകളായ സംഘടനകളാണുള്ളത്. ഒന്ന് മിഡില്‍ ഈസ്റ്റിലെ ഐസിസും, മറ്റൊന്ന് നമ്മുടെ നാട്ടിലെ ആര്‍ എസ് എസും എന്നാണ്. ആ താരതമ്യം ശരിയാണെന്ന് ഞാന്‍ കരുതുന്നില്ല. ഐസിസ് ഒരു മിലിറ്റന്റ് സംഘടനയാണ്. ആര്‍ എസ് എസും അതെ. എന്നാല്‍ ആര്‍ എസ് എസിന്റെ ആക്രമണോത്സുകത അവരുടെ പ്രത്യയശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ളതാണ്. അവര്‍ക്ക് ഈ നാട്ടിലെ ജനതയെ വിഭജിക്കുകയാണ് വേണ്ടത്. എന്നാല്‍ ഐസിസ് നടത്തുന്നത് ആയുധമേന്തിയ കലാപങ്ങളാണ്.
എന്തൊക്കെയായാലും കനയ്യ ജയിലില്‍ നിന്നിറങ്ങിയിരിക്കുന്നു. ഉമര്‍ ഇപ്പോഴും ജയില്‍ തന്നെയാണുള്ളത്. പോലീസിന്റെ കൈവശം ഉമറിനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടോ?
ഇല്ല, ഉമറിനെതിരെ അവരുടെ കൈവശം യാതൊരു തെളിവുകളുമില്ല. ആകെയുള്ള തെളിവുകള്‍ ഏഴ് വീഡിയോദൃശ്യങ്ങള്‍ മാത്രമാണ്. ജില്ലാ മജിസ്ട്രേറ്റിന്റെ നേതൃത്തിലുള്ള അന്വേഷണ സംഘം അതിലെ മൂന്നെണ്ണം വ്യാജമാണെന്ന് ഇതിനകം കണ്ടെത്തിക്കഴിഞ്ഞല്ലോ. ഉമറിന്റെ ജുഡീഷ്യല്‍ കസ്റ്റഡിയുടെ കാലാവധി തീരാന്‍ കാത്തിരിക്കുകയാണ് ഞങ്ങള്‍. കാലാവധി അവസാനിച്ചാല്‍ ജാമ്യത്തിനുള്ള അപേക്ഷ നല്‍കും. കഴിഞ്ഞ ദിവസം ഞാന്‍ ഉമറിനെ കണ്ടിരുന്നു. ഡല്‍ഹി പോലീസ് മാന്യമായി തന്നെയാണ് അവനോട് പെരുമാറുന്നത്. അവനും അന്വേഷണത്തോട് പൂര്‍ണ്ണമായും സഹകരിക്കുന്നുണ്ട്.
അഫ്സല്‍ ഗുരു അനുസ്മരണ പരിപാടിയില്‍ ഉമര്‍ പങ്കെടുത്തിരുന്നോ?
അതൊരു സാംസ്കാരിക പരിപാടിയായിരുന്നു. ഏതാണ്ട് പത്തോളം പേര്‍ സംഘാടകരായി ആ പരിപാടിയ്ക്ക് പിന്നിലുണ്ട്. അവരില്‍ ഒരാള്‍ മാത്രമാണ് ഉമര്‍. പ്രധാനപ്പെട്ട സംഘാടകന്‍ അവനായിരുന്നില്ല. അവന്റെ ബുദ്ധിയില്‍ നിന്നുണ്ടായ ഒരു പരിപാടിയുമല്ലായിരുന്നു അത്. ഞാന്‍ കരുതുന്നത് ഉമര്‍ ഒരു ഗൂഢാലോചനയില്‍ അകപ്പെടുകയായിരുന്നു എന്നാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി ഇത്തരത്തിലുള്ള പരിപാടികള്‍ അവിടെ സംഘടിപ്പിക്കപ്പെടുന്നുണ്ടായിരുന്നു. പക്ഷേ ആ പരിപാടികളൊന്നും മാധ്യമങ്ങളുടെ സാന്നിദ്ധ്യത്തിലല്ലായിരുന്നു നടന്നുകൊണ്ടിരുന്നത്. പക്ഷേ, ഇത്തവണ ദേശീയമാധ്യമങ്ങള്‍ അവിടെ ഹാജരായിരുന്നു. എ.ബി.വി.പി പ്രവര്‍ത്തകര്‍ ഈ പരിപാടികള്‍ക്കിടയിലേക്ക് കടന്നുവരികയും, വീഡിയോ ദൃശ്യങ്ങള്‍ക്ക് വേണ്ട സാഹചര്യമൊരുക്കിക്കൊടുക്കുകയും ചെയ്തു. അത് ഉമറിനെ ചതിയില്‍ പെടുത്താന്‍ തന്നെ നടന്ന ഒരു ഗൂഢാലോചനയായിരുന്നു എന്ന് തന്നെയാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. ഉമറും കനയ്യയും ജെ എന്‍ യുവിലെ പ്രശസ്തരായ വിദ്യാര്‍ത്ഥികളാണ്. എ ബി വി പിക്കാണെങ്കില്‍ കാര്യമായ പ്രാതിനിധ്യം ആ ക്യാമ്പസില്‍ ഇല്ല താനും. അതൊക്കെക്കൊണ്ട് തന്നെയാണ് ഇത്തരം ശ്രമങ്ങളിലൂടെ ആര്‍ എസ് എസും സംഘപരിവാറും ആ ക്യാമ്പസിനെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതും. വര്‍ഗ്ഗീയ വിഷയങ്ങളിലൂടെ ഉമറിനെ തീവ്രവാദിയാക്കി ചിത്രീകരിച്ച് ചതിയില്‍ പെടുത്താനാണ് ഇപ്പോള്‍ അവര്‍ ആഗ്രഹിക്കുന്നത്.
അഫ്സല്‍ ഗുരുവിനെ കുറിച്ച് എന്താണ് താങ്കളുടെ അഭിപ്രായം?
അഫ്സല്‍ ഗുരുവിന് വേണ്ടത്ര നീതി ലഭ്യമായില്ല എന്ന് പി.ചിദംബരം ഈ അടുത്ത് പറഞ്ഞല്ലോ. ഞാന്‍ സുപ്രീം കോടതിയുടെ വിധിയെയാണ് അംഗീകരിക്കുന്നത്. പോലീസ് കൃത്യമായാണ് ഇടപെട്ടിരുന്നതെങ്കില്‍ ജെ എന്‍ യുവിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങേണ്ടിയിരുന്ന ഈ പ്രശ്നം ഒരു അന്താരാഷ്ട്രപ്രശ്നമായി മാറില്ലായിരുന്നു. പക്ഷേ, നിര്‍ഭാഗ്യവശാല്‍ ആളുകള്‍ക്ക് ഇതിലൂടെ രാഷ്ട്രീയ മുതലെടുപ്പ് നടത്തണമായിരുന്നു.
നിങ്ങള്‍ക്കറിയുമോ? പോലീസ് രണ്ട് ദിവസം ഈ വിഷയത്തില്‍ ഒരു ആക്ഷനും എടുത്തില്ല. മുദ്രാവാക്യം മുഴങ്ങിക്കോണ്ടിരിക്കുമ്പോള്‍ അവിടെ പോലീസ് സാക്ഷിയായിരുന്നു. എന്നാല്‍ ദേശവിരുദ്ധ മുദ്രാവാക്യം ഉയര്‍ന്നിരുന്നു എങ്കില്‍ പോലീസ് ഇടപെടേണ്ടേ? അവരുടെ ഡെയ്ലി ഡയറി പരിശോധിച്ചു നോക്കൂ. അതിലും ഒന്നും കാണില്ല. ഇതെല്ലാം സംഭവിച്ചത് ആ ന്യൂസ് ചാനല്‍ ദൃശ്യങ്ങള്‍ പുറത്ത് വിട്ടതോടെയാണ്. ആ സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് പോലീസ് ഈ വിഷയത്തില്‍ കേസെടുക്കാന്‍ നിര്‍ബന്ധിതമായത്.
ഉമര്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചിരുന്നോ?
യാതൊരു ദേശവിരുദ്ധ മുദ്രാവാക്യവും വിളിച്ചിട്ടില്ല എന്നാണ് ഉമര്‍ എന്നോട് പറഞ്ഞത്. അത് അന്വേഷണം നടന്നുകൊണ്ടിരിക്കുന്നുമുണ്ട്. അതുമായി ബന്ധപ്പെട്ട് പുറത്ത് വന്നതിലേറെയും വ്യാജദൃശ്യങ്ങളുമാണ്. നിങ്ങള്‍ ഉമര്‍ ഖാലിദിന്റെ ചിത്രം കാണിക്കുന്ന സമയത്ത് മറ്റാരോ മുദ്രാവാക്യം വിളിക്കുന്നതിന്റെ ശബ്ദമാണ് വീഡിയോയിലൂടെ പുറത്ത് വരുന്നത്. അവനൊരിക്കലും അങ്ങനെ ഒരു കാര്യം ചെയ്യാനാവില്ല.
പിന്നെ എന്തിനാണ് ഉമര്‍ ഒളിവില്‍ പോയത്?
അവന്‍ ജെ.എന്‍.യു ക്യാമ്പസില്‍ തന്നെ ഉണ്ടായിരുന്നു. പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത് ചില വിദ്യാര്‍ത്ഥികള്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചു എന്നായിരുന്നു. അതിന് ശേഷമാണ് പിന്നീട് ഉമറിന്റെ പേരും മറ്റും ഈ വിഷയത്തിലേക്ക് വരുന്നത്. ആ പേര് വന്നതോടെ അവനും സുഹൃത്തുക്കളും നിയമത്തിന് മുന്നില്‍ എത്തുകയും ചെയ്തു. ഈ വിഷയമുയര്‍ത്തി പോലീസ് അവനെ വേട്ടയാടുകയായിരുന്നു.
എന്തുകൊണ്ട്?
അത് ഈ സര്‍ക്കാരിനോടുള്ള ചോദ്യമാണ്. ഇതൊരു രാജ്യദ്രോഹക്കുറ്റമല്ല. നിയമവിദഗ്ദര്‍ പറയുന്നത് മുദ്രാവാക്യം വിളിക്കുന്നത് രാജ്യദ്രോഹമാവില്ല എന്നാണ്. ഞാന്‍ ഒരിക്കലും മുസ്ലീമാണ് എന്ന് ചിന്തിച്ച് ജീവിക്കുന്നവനല്ലെന്നും ഉപ്പ ഒരു സിമി പ്രവര്‍ത്തകനായിരുന്നില്ലേ എന്നും ഉമര്‍ പലപ്പോഴും ചോദിക്കാറുണ്ട്. 1983 മുതല്‍ 85 വരെ ഞാന്‍ സിമിയുടെ പ്രസിഡന്റായിരുന്നു. 2001ല്‍ സിമി നിരോധിക്കപ്പെട്ടതോടെ ഒരു ഇന്ത്യാവിരുദ്ധ വികാരവും അവിടെ നിന്ന് ഉയര്‍ന്നിട്ടില്ല. 2001 വരെ സിമിക്കെതിരെയോ, അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നവര്‍ക്കെതിരെയോ അവിടെ ഉണ്ടായിട്ടില്ല.പിന്നെ എന്തിനാണ് സിമിയെ നിരോധിച്ചതെന്ന് ഗവണ്മെന്റാണ് പറയേണ്ടത്. ആ കേസ് കൃത്യമായി സുപ്രീം കോടതിയില്‍ നടക്കുകയാണെങ്കില്‍, വാദം കേള്‍ക്കുകയാണെങ്കില്‍ തീര്‍ച്ചയായും സിമിയുടെ നിരോധനം നീക്കപ്പെടും.
കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ