നാരായനും കൊച്ചരേത്തിയും പിന്നെ ഞാനും. (വായനാവഴികൾ)

“എന്റെ വംശം തന്നെ കാരണം! “

പറഞ്ഞത് നാരായൻ ……. നാരായൻ കുറെ നാളായി എന്റെ മനസ്സിലൊരു നോവായി കിടക്കുന്നു.

കുഞ്ഞാദിച്ചന്റെയും ഇട്യാതിയുടെയും കൊച്ചുരാമന്റെയും കുഞ്ഞിപ്പെണ്ണിന്റെയുമൊക്കെ സഹവാസിയായി ഞാൻ മാറുമ്പോൾ ഇടയ്‌ക്കൊന്നും നാരായനെ ഓർത്തതേയില്ല.

ഞാൻ തിരക്കിലായിരുന്നു … കാട്ടിടവഴികളുടെ കൊടും മുഴക്കത്തിലലിഞ്ഞ് കുരുമുളകും കാപ്പിക്കുരുവും പറിയ്ക്കണമായിരുന്നു. കൊടിവേര്‌ ചതച്ചിട്ട് കാപ്പി അനത്തണമായിരുന്നു. കാട്ടാചാരങ്ങളിൽ നമിയ്ക്കണമായിരുന്നു. ആടയും ആഭരണങ്ങളുമില്ലാത്ത കാട്ടുഭാഷയുടെ ഇലമണം ശ്വസിയ്ക്കണമായിരുന്നു. “നമുക്കൊരു മൊറയൊണ്ട് .. നമ്മളായിട്ടത് തെറ്റിയ്ക്കണോ?” കുഞ്ഞാദിച്ചന്റെ ചോദ്യത്തിൽ നിന്നും ഗോത്രമര്യാദകൾ പഠിയ്ക്കണമായിരുന്നു. ആധുനികവത്കരണത്തിന് മുൻപുള്ള സാമൂഹികവും കുടുംബപരവുമായ വിശ്വാസപ്രമാണങ്ങളെ ലംഘിയ്ക്കാതെ പ്രബുദ്ധതയുടെ പുതിയ ലോകത്തേയ്ക്ക് പ്രവേശിയ്ക്കാൻ ഒരു സമുദായത്തിനും കഴിയില്ല എന്ന് ഉറപ്പിയ്ക്കണമായിരുന്നു. പുറത്ത്‌നിന്നും കാട് കേറി വരുന്ന കച്ചവടക്കാർ, മലയരയരുടെ നിഷ്ക്കളങ്കതയെയും അറിവില്ലായ്മയെയും ചൂഷണം ചെയ്ത് അവരുടെ കാർഷികവിഭവങ്ങൾ തട്ടിയെടുക്കുമ്പോൾ ആദിവാസികളോടൊപ്പം എനിയ്ക്കും കച്ചവടക്കാരെ പ്രാകണമായിരുന്നു. ആധുനികജീവിത പരിസരങ്ങളിലേയ്ക്ക് ആദിവാസി സമൂഹം കടക്കാൻ തുടങ്ങുമ്പോൾ ഉണ്ടാകുന്ന ഉദ്വേഗങ്ങളിൽ എനിയ്ക്കും വീർപ്പടക്കണമായിരുന്നു …..

ഒടുവിൽ സ്വന്തം നിലനിൽപ്പ് ഭദ്രമാക്കുന്നതിന് അറിവിന്റെയും അക്ഷരത്തിന്റേയും ലോകത്തേയ്ക്കുള്ള കാൽവയ്‌പ്‌ അനിവാര്യമാണെന്ന തിരിച്ചറിവിലൂടെ പുതിയൊരു ലോകത്തിലേയ്ക്ക് ആദിവാസി കാല്‍ വച്ച് തുടങ്ങുമ്പോള്‍ ഞാന്‍ സന്തോഷത്തോടെ കാടിറങ്ങി.

അപ്പോഴാണ്‌ വീണ്ടും നാരായനെ ഓര്‍ത്തത്. അദ്ദേഹം പറഞ്ഞു , “സിനിമയിലും ടിവി യിലും ചില പ്രസിദ്ധീകരണങ്ങളിലുമൊക്കെ കാണുന്ന ആദിവാസിക്കഥകള്‍ക്ക് സത്യവുമായി പുലബന്ധം പോലുമില്ല… “

നാരായന്‍ .. ദക്ഷിണേന്ത്യന്‍ സാഹിത്യചരിത്രത്തിലെ ആദ്യത്തെ ആദിവാസി നോവലിസ്റ്റ് . കണ്ടതും കാണുന്നതുമല്ല ആദിവാസി അനുഭവമെന്ന് മലയാളം ആദ്യമായി അറിഞ്ഞു നാരായനിലൂടെ. സമൂഹത്തിന്റെ മേൽത്തട്ടിൽ ജീവിച്ചവരുടെ കീഴ് നോട്ടങ്ങളായിരുന്ന ആദിവാസി ആഖ്യാനങ്ങളെ തിരുത്തിയെഴുതി നാരായൻ, ‘കൊച്ചരേത്തി ‘ എന്ന നോവലിലൂടെ.

1998 ഇൽ കൊച്ചരേത്തി എന്ന നോവൽ പുറത്തുവന്നു. ആദ്യ നോവലിന് തന്നെ പുരസ്‌ക്കാരങ്ങൾ പലത്.. ! പല എഡിഷനുകൾ !! പരിഭാഷകൾ വന്നു !!!

മൂന്നുനാല് നോവലുകൾ വീണ്ടും എഴുതി. അങ്ങനെ മുതുവാന്മാരും ഊരാളികളും അടങ്ങുന്ന ഗോത്രവർഗ്ഗത്തിന്റെ ജീവിതം മലയാളസാഹിത്യത്തിലേയ്ക്ക് പ്രവേശിച്ചു. നൂറ്റാണ്ടുകൾ നീണ്ട ചൂഷണത്തിൽ സഹികെട്ട ഒരു ജനത ഉണർച്ചയിലേയ്ക്ക് പ്രവേശിയ്ക്കുന്നതിന്റെ സാമൂഹികസൂചനയായി നാരായന്റെ എഴുത്തുകൾ.

ഇങ്ങനെയൊക്കെയായിട്ടും നാരായൻ ഇപ്പോൾ നിശ്ശബ്ദനാണ്. എന്തെ അങ്ങനെ നിശ്ശബ്ദനാവാൻ ?

“ഞാനിവിടെയുണ്ടായിരുന്നു. ഇപ്പോഴും ഉണ്ട് . പക്ഷെ ആരറിയുന്നു? ആരോർക്കുന്നു? ആര് ഇരിപ്പിടം തരുന്നു? “

നാരായന്റേതാണ് ഈ വാക്കുകൾ. മലയാളസാഹിത്യത്തിൽ അപൂർവ്വതകൾ ഏറെയുള്ള ഈ മനുഷ്യന്റെ ആദ്യ നോവൽ തന്നെ പുരസ്‌കാരങ്ങളും പ്രശംസകളും നേടിയെടുത്തിട്ടും എന്തേ അദ്ദേഹം ഇങ്ങനെ പറയാൻ ? നാരായൻ തന്നെ മറുപടി പറയുന്നു..

“എന്റെ വംശം തന്നെയാണ് കാരണം”

നാരായനെക്കുറിച്ച് അറിഞ്ഞതിനെ ആകാംക്ഷയിലാണ് ഞാൻ കൊച്ചരേത്തിയെ തിരഞ്ഞത്. അതിശയോക്തി പറയുകയല്ല.. ഒറ്റ വീർപ്പിന്‌ വായിച്ചുതീർത്തു. വായനയ്ക്കിടയിൽ ദേഷ്യവും സങ്കടവും അതിശയവും ധാർമ്മികരോഷവുമൊക്കെ തോന്നി. ഞാൻ വീട്ടിലോ നാട്ടിലോ ആയിരുന്നില്ല എന്ന് പറയുന്നതാകും ശരി. കാട്ടിലായിരുന്നു ഞാൻ. അവരുടെ ആചാരങ്ങളിൽ പങ്കുകൊണ്ടു… അവരോടൊപ്പം ഈന്തക്കായ തിരഞ്ഞുപോയി… തേനെടുക്കാൻ പോയി. കൃഷിപ്പണിയ്ക്ക് കൂടി.. പ്രകൃതിക്ഷോഭങ്ങളിൽ അവരോടൊപ്പം നെഞ്ചത്തടിച്ചു കരഞ്ഞു.. കാട് കേറിവന്ന് അവരുടെ നിഷ്ക്കളങ്കതയേയും നിരക്ഷരതയേയും ചൂഷണം ചെയ്ത മേലാളൻമാരെ മുച്ചൂടും പ്രാകി.. അവരുടെ കാർഷികവിഭവങ്ങൾ, അവരെ പറ്റിച്ച് നിസ്സാരവിലയ്ക്ക് വാങ്ങിക്കൊണ്ടുപോകുന്ന നാട്ടുകച്ചവടക്കാരെ വെറുപ്പോടെ നോക്കി.. ഒടുവിൽ ഞാനുമൊരു കൊച്ചരേത്തിയായി മാറി എന്ന് പറയുന്നതാകും ശരി…..

പുസ്തകം മടക്കി കാടിറങ്ങിയപ്പോൾ വീണ്ടും നാരായനെ ഓർത്തു .

“എത്ര മുതിർന്നാലും ‘എടാ ‘ എന്നൊരു വിളി കാതിലുണ്ടാവും. ഒറ്റയടിയ്ക്ക് മലമുകളിലേക്ക് തിരിച്ചോടിയ്ക്കും ആ വിളി..”

നാരായന്റെ വാക്കുകൾക്ക് പിന്നാലെ ഞാൻ കാത് കൂർപ്പിച്ചു നടന്നു. ഞാന്‍ ആദ്യം പറഞ്ഞതുപോലെ, മേൽനോട്ടങ്ങളുടെ നിരന്തരമായ കീഴ് നോട്ടങ്ങളായിരുന്നു ആ “എടാ” വിളി എന്ന് എനിയ്ക്ക് തോന്നുകയും ചെയ്തു.

ആദിവാസിജീവിതം പലപ്പോഴും പല തരത്തിലും വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. പക്ഷെ അവരുടെ യഥാർത്ഥ ജീവിതം അതൊന്നുമായിരുന്നില്ല എന്നും, ആദിവാസികളെക്കുറിച്ചുള്ള ചില സിനിമകളും വാർത്തകളും നോവലുകളുമൊക്കെ അസംബന്ധങ്ങളുടെ പൂരമായിരുന്നു എന്നും അദ്ദേഹം പറയുന്നു.

കൊച്ചരേത്തിയിലേക്കുള്ള യാത്ര തുടങ്ങിയത് ഒരു നോവൽ വായനയിൽ നിന്നായിരുന്നു എന്ന് നാരായൻ. 1988 ഇൽ അച്ചടിച്ചു . 1998 ഇൽ പുറംലോകം കണ്ടു. എന്നാൽ അച്ചടിയ്ക്കുന്നതിനു പത്ത് വർഷം മുൻപേ അതെഴുതിയിരുന്നു. എഴുതണമെന്നു തോന്നാൻ കാരണമായത് വളരെ കയ്പ്പുള്ളൊരു അനുഭവവും. അക്കാലത്ത് സജീവമായിരുന്ന ഒരു വാരികയിൽ വന്നൊരു നോവൽ. ആദിവാസി ജീവിതം പ്രമേയം. അതിനെക്കുറിച്ച് അദ്ദേഹം പറയുന്നു, “ഞങ്ങളുടെ ആചാരങ്ങളെയും അനുഭവങ്ങളെയും അപമാനിച്ചിരിയ്ക്കുന്നു .. ഞങ്ങളെ കൂട്ടിക്കൊടുപ്പ്കാരായിട്ടും വൃത്തിഹീനരായിട്ടും അവതരിപ്പിച്ചിരിയ്ക്കുന്നു .. ആദിവാസികളെക്കുറിച്ച് ഒന്നുമറിയാതെ ഏതോ നികൃഷ്ടജീവികളായി ഞങ്ങളെപ്പറ്റി എഴുതിയിരിയ്ക്കുന്നു..”

ആദിമമായ സംസ്ക്കാരമുള്ളവരെന്നും അദ്ധ്വാനികളെന്നും വിശ്വസ്തരെന്നും മലയുടെ മക്കളെന്നും ആചാരാനുഷ്ഠാനങ്ങൾ ഉള്ളവരെന്നും സ്വന്തം സമുദായത്തെ (അദ്ദേഹം പറയുന്ന ‘സമുദായം’ മതം വിഷലിപ്തമാക്കിയ വാക്കല്ല. പരസ്പരാശ്രിതരായ ഒരു കൂട്ടം മനുഷ്യരും ചരാചരങ്ങളും അടങ്ങുന്ന വ്യവസ്ഥയെ ആണ് അദ്ദേഹം സമുദായം എന്ന് വിളിയ്ക്കുന്നത്.) അടയാളപ്പെടുത്തുന്ന നാരായനിൽ, ആ നോവൽവായന ഉണ്ടാക്കിയ അഭിമാനക്ഷതമാണ് എഴുതണം എന്ന തോന്നലുണ്ടാക്കിയത്. അക്ഷരം കൊണ്ട് അപമാനിച്ചതിന് അക്ഷരം കൊണ്ടുതന്നെ മറുപടി കൊടുക്കണം എന്ന് അദ്ദേഹം തീരുമാനിച്ചു.

നിറം, ജാതി, ഭാഷ, അറിവ്, പദവി ഇവയെയൊക്കെ പരിഹസിയ്ക്കുകയും ഇകഴ്ത്തുകയും ചെയ്തവർക്കൊരു മറുപടി. അങ്ങനെയാണ് കൊച്ചരേത്തി രൂപം കൊണ്ടത്. എഴുതാൻ ധൈര്യം കൊടുത്ത മറ്റു ചില അനുഭവങ്ങളും അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. സ്ക്കൂൾ കാലത്ത് വായനശാലയിൽ പോയുള്ള ഇരിപ്പ്, ആ ഇരിപ്പിനിടയിൽ ചുമ്മാ വായിച്ച പുസ്തകങ്ങൾ ഒക്കെയാണ് പുറംലോകത്തേയ്ക്ക് കടക്കാനും ജോലി ചെയ്യാനുമൊക്കെയുള്ള തോന്നലുണ്ടാക്കിയത് എന്നും, പിന്നീട് പോൾ.എസ്.ബക്കിന്റെ ‘നല്ല ഭൂമി ‘ വായിച്ചെന്നും ആ വായനയിൽ നിന്നാണ് കൊച്ചരേത്തി എഴുതാൻ ധൈര്യം കിട്ടിയതെന്നും അദ്ദേഹം പറയുന്നു.

കുഞ്ഞാദിച്ചനും കടുത്തയും ഇട്ട്യാതിയും കുഞ്ഞിപ്പെണ്ണും കുഞ്ഞുമുണ്ടനും പാപ്പിയും ഇട്ടിപ്പെണ്ണും കൊച്ചുരാമനുമൊക്കെ കഥാപാത്രങ്ങളായി വന്ന് ആടയാഭരണങ്ങളില്ലാതെ നഗ്നമായ അക്ഷരങ്ങളിലൂടെ കഥകള്‍ പറഞ്ഞു .

ആഖ്യാനരീതിയിലും പ്രമേയത്തിലും നോവല്‍ ചരിത്രത്തിലെ പതിവ് രീതികളെയൊന്നും നാരായന്‍ പിന്‍തുടര്‍ന്നില്ല. മലയരയരുടെആചാരങ്ങള്‍, ബന്ധവ്യവസ്ഥ, പ്രകൃതിക്ഷോഭം , കഷ്ടപ്പാടുകള്‍, കച്ചവടക്കാരുടെ ചൂഷണങ്ങള്‍.. അങ്ങനെയങ്ങനെ എല്ലാം അലങ്കാരങ്ങളുടെ അകമ്പടിയില്ലാതെ ശുദ്ധവും നിഷ്ക്കളങ്കവുമായ ഭാഷയില്‍ അദ്ദേഹം എഴുതി.

വായനയ്ക്കിടയില്‍ ഞാന്‍ പലപ്പോഴും എന്നെ മറന്നുപോകുന്നുണ്ടായിരുന്നു. ഓര്‍ത്തപ്പോഴൊക്കെ നാരയനില്‍ വന്നുഭവിച്ച നിശബ്ദത എന്നെ അസ്വസസ്ഥയാക്കുകയും ചെയ്തിരുന്നു. മറ്റ് ആദിവാസിസമൂഹത്തെ അപേക്ഷിച്ച് വിദ്യാഭ്യാസത്തെ കുറിച്ച് അവബോധമുള്ളവരായിരുന്നു മലയരയര്‍. പരമ്പരാഗതമായി കര്‍ഷകരാണ് എന്നതിന് പുറമേ ഉള്‍വനങ്ങളില്‍ നിന്നും പുറത്തുവന്ന് സമതലങ്ങളില്‍ കൃഷി ചെയ്ത് തുടങ്ങിയവരുമായിരുന്നു. ഭൂവുടമസ്ഥതയിലേയ്ക്ക് ആദ്യമായി വന്നവരെന്ന ബഹുമതിയും ഇവര്‍ക്കുണ്ട്. എന്നിട്ടുമെന്തേ നാരായന്‍ എന്ന എഴുത്തുകാരന്‍ മുഖ്യധാരയില്‍ ഇല്ലാതെപോയി ?

നാരായന്റെ മറുപടി വീശിയടിയ്ക്കുന്ന കാറ്റില്‍ പറന്നു നടക്കുന്നുണ്ട്. …

“എന്റെ വംശം തന്നെ കാരണം.”

കുടയത്തൂര്‍ ആണ് നാരായന്റെ ദേശം . വലിപ്പച്ചെറുപ്പങ്ങളില്ല, ജാതിമതവൈരങ്ങളില്ല , ദൈവത്തിന്റെ പേരില്‍ കലഹമോ ചൂഷണമോ ഇല്ല . പാറക്കൂട്ടങ്ങളും മരങ്ങളും മണ്ണും ഒക്കെയാണ് അവരുടെ ദൈവങ്ങള്‍. വാസ്തു , സ്വത്തവകാശം , നീതിനിര്‍വ്വഹണം തുടങ്ങിയവയിലെല്ലാം ആദിവാസികള്‍ക്ക് അവരുടേതായ രീതികളുണ്ട് . അതിന്റെയെല്ലാം അടിസ്ഥാനം പ്രകൃതിയും.

പറഞ്ഞാലും അറിഞ്ഞാലും തീരില്ല. പഠിയ്ക്കുകയും പുറംലോകത്തെയ്ക്കിറങ്ങുകയും തപാല്‍ വകുപ്പില്‍ ഉദ്യോഗം നോക്കുകയും ചെയ്ത ഈ എഴുത്തുകാരന്‍ – സവര്‍ണ്ണമേധാവിത്വത്തിന്റെ കടന്നാക്രമണത്തില്‍ സഹികെട്ട് നിശ്ശബ്ദനായിപ്പോയ ഈ മനുഷ്യന്‍ – അദ്ദേഹത്തിന്‍റെ വാക്കുകള്‍ നമ്മുടെ ആത്മാവില്‍ തളിയ്ക്കുന്നത് കണ്ണീര്‍ത്തുള്ളികളല്ല … ചോരത്തുള്ളികള്‍ ആണ്. മനസ്സ് മുറിഞ്ഞ് ഒഴുകുന്ന ചോരത്തുള്ളികള്‍..

ഒരു സാഹിത്യപരിപാടികള്‍ക്കും അദ്ദേഹത്തെ വിളിയ്ക്കാറില്ലെന്നും വിളിച്ചാല്‍ത്തന്നെ ചെല്ലുമ്പോള്‍ ഇരിപ്പിടം ഉണ്ടാകാറില്ലെന്നും അതുകൊണ്ട് എവിടെയും പോകാറില്ലെന്നും അദ്ദേഹം പറയുമ്പോള്‍ , അവഗണന എന്ന വാക്കിന്റെ അര്‍ത്ഥം കൊടുംക്രൂരത എന്നായി മാറുന്നു.

എത്ര ഓടിയാലും എത്തില്ല എന്നൊരു പരാജയബോധം അദ്ദേഹത്തിനും കൂട്ടര്‍ക്കും ഉണ്ടായെങ്കില്‍ അതിന്റെ കാരണങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാന്‍ നമുക്കാര്‍ക്കും കഴിയില്ല. ഓരോ ദുരന്തങ്ങളും ഉണ്ടാകുമ്പോള്‍ മാപ്പ് പറഞ്ഞ് ഒരു കഥയോ കവിതയോ ലേഖനമോ എഴുതിയാല്‍ തീരുന്നതാണോ നമ്മുടെ ധര്‍മ്മങ്ങള്‍?

അദ്ദേഹത്തെക്കുറിച്ച് ഞാന്‍ വായിച്ചത് കുറെ നാള്‍ മുന്‍പാണ്. എഴുതിയത് ഇപ്പോഴും . അതുകൊണ്ട്, അദ്ദേഹത്തിന്‍റെ ഇപ്പോഴത്തെ സാമൂഹിക , ആരോഗ്യ പരിതസ്ഥിതി എന്താണ് എന്നു എനിയ്ക്കറിയില്ല. എന്തായാലും അദ്ദേഹത്തെ ഒന്ന് നേരിട്ട് കാണണമെന്നും ആ കാല്‍ തൊട്ട് ഒന്ന് വന്ദിയ്ക്കണമെന്നും ഞാന്‍ ആഗ്രഹിയ്ക്കുന്നു. ആദിവാസിയായ ഒരാളുടെ കാല്‍ തൊട്ടു വന്ദിച്ചാല്‍ തീർന്നു പോകുന്നതല്ലല്ലോ അന്തസ്സും ആഭിജാത്യവും.. അങ്ങനെ തീർന്ന് പോകുന്ന ആഭിജാത്യം നമുക്ക്‌ ഒട്ടു വേണ്ടതാനും.

കവർ ഡിസൈൻ : വിൽസൺ ശാരദ ആനന്ദ്