ശിഖരങ്ങളെത്രയറു
ത്തെടുത്താലും
മണ്ണിലോട്ടാഴ്ന്നിറങ്ങുന്ന
ഹൃദയമേ
നീരുറവതേടി പലവഴി
പായും വേരിനെ
ഏതുകൈകളാൽ നീ
ചുറ്റിപ്പിടിക്കും
ആഴത്തിലാഴത്തിലെന്ന പോൽ
കരൾപിളർന്ന്
പുഴയിലൊട്ടടുക്കെ
നീ പടർന്ന വഴിയത്രയും
പച്ചയാൽ ഞാൻ
വിരിപ്പിട്ടതല്ലേ
പൂക്കളാൽ വസന്തം
തീർത്ത്
മനോഹരിയായ് ചമച്ചും
ചില്ലകളാലൂഞ്ഞാലാട്ടി
കാറ്റിനെയുന്മാദനൃത്ത-
മാട്ടിയവളല്ലേ
ചുവപ്പാൽ നിന്നെ
പുതപ്പിച്ച്
പച്ചയായ്
തളിർത്തതല്ലേ
ശീതളഛായയിലുരുവിട്ടതല്ലേ,
മിഥുനങ്ങൾ
മധുരമനോജ്ഞ
സുന്ദര ഗാഥകൾ
ശിഖരങ്ങളറുത്തു
പോയൊരെന്നെ
പുതുനാമ്പിനാൽ
നീയുണർത്തേണ്ടതല്ലേ
മറന്നിടാമോ,
പൊയ്പ്പോയ
വസന്തങ്ങൾ
നിന്നെപ്പൊതിഞ്ഞ
നാളുകൾ.
കവർ ഡിസൈൻ : വിൽസൺ ശാരദ ആനന്ദ്
Comments